#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ പ്രണയം (കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………… തൃശ്ശൂർ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം വളരെ അകലെ, മലയോര മേഖലയിലുള്ള കറുത്ത താഴ്‌വരയിലാണ് ആ പഴയ എട്ടുക്കെട്ട് വീട്. നാലുപാടും കാടുകയറിയ വലിയ റബ്ബർ തോട്ടങ്ങളും, വീടിനെ പൊതിഞ്ഞു നിൽക്കുന്ന കട്ടിയുള്ള മൂടൽമഞ്ഞും. വർഷങ്ങളായി ആ വീടിനെക്കുറിച്ച് പ്രദേശവാസികൾക്കിടയിൽ പല ദുരൂഹ കഥകളും പ്രചരിച്ചിരുന്നു. പക്ഷേ, സജിതിന് ആ വീട് പ്രണയത്തിന്റെ നിഗൂഢമായ ഒരു കൊട്ടാരമായിരുന്നു. രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. പുറത്ത് ആകാശത്തെ കീറിമുറിച്ചുകൊണ്ട് കനത്ത ഇടിമിന്നലും പേമാരിയും പെയ്യുന്നുണ്ടായിരുന്നു. വീടിന്റെ വിശാലമായ ഡൈനിംഗ് ഹാളിൽ, മെഴുകുതിരി വെളിച്ചത്തിന്റെ മങ്ങിയ മഞ്ഞപ്പഴക്കത്തിൽ സജിതും ആശയും മുഖാമുഖം ഇരിക്കുകയാണ്. പഴയ തേക്കിന്റെ വലിയ ഡൈനിംഗ് ടേബിളിൽ ആവിപറക്കുന്ന വിഭവങ്ങൾ നിരത്തിവെച്ചിട്ടുണ്ട്. "ആശെ... നീ ഉണ്ടാക്കിയ ഈ ഡിഷിനു എന്തോ ഒരു പ്രത്യേക സ്വാദുണ്ട് കേട്ടോ. ലൈഫിൽ ഇതുവരെ ഞാൻ കഴിച്ച ഏത് ചിക്കൻ വിഭവങ്ങളേക്കാളും രുചിയുണ്ട് ഇതിന്. എന്താണ് ഇതിന്റെ മസാലക്കൂട്ട്?" സജിത് ഫോർക്ക് കൊണ്ട് ഇറച്ചിക്കഷണം ഒന്നുകൂടി ആസ്വദിച്ചു ചവച്ചരച്ചുകൊണ്ട് ചോദിച്ചു. ആശ തിരികെ പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് ഒരു പ്രത്യേക മനോഹാരിതയുണ്ടായിരുന്നു, ഒപ്പം മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരു ഭീകരതയും. അവൾ കയ്യിലെ ചുവന്ന വൈൻ ഗ്ലാസ് പതുക്കെ കറക്കിക്കൊണ്ട് പറഞ്ഞു: "പ്രണയം ചേർത്തു ഉണ്ടാക്കുന്ന ഏത് ഭക്ഷണത്തിനും ഒരു പ്രത്യേക രുചിയുണ്ടാകും സജിത്... പിന്നെ, ഞാൻ ഉപയോഗിക്കുന്ന ചേരുവകൾ അല്പം അപൂർവ്വമാണ്. എനിക്ക് പ്രിയപ്പെട്ടവരെ ഞാൻ എപ്പോഴും എനിക്കുള്ളിൽത്തന്നെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു." സജിത് അതൊരു തമാശയായി എടുത്ത് ചിരിച്ചു. പക്ഷേ, അവന്റെ മനസ്സിന്റെ ഏതൊക്കെയോ കോണിൽ ഒരു അജ്ഞാത സംശയം വിത്തുപാകിയിരുന്നു. ……… സജിത് തന്റെ പ്ലേറ്റിലേക്ക് വീണ്ടും അല്പം ചിക്കൻ പകർന്നു വെച്ചു. അവന്റെ മനസ്സിൽ ദിവസങ്ങളായി ചോദിക്കണം എന്ന് കരുതിയ ചോദ്യം ഒടുവിൽ പുറത്തുവന്നു. "ആശെ... എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു. നിന്റെ പഴയ കാമുകൻ ബിജു... അവൻ കഴിഞ്ഞ മൂന്ന് ആഴ്ചയായി ടൗണിലൊന്നും ഇല്ലല്ലോ. അവനെവിടെ പോയി? അവസാനമായി അവൻ നിന്നെ കാണാൻ ഇവിടെ വന്നിരുന്നതായി ഞാൻ അറിഞ്ഞു." ബിജു സജിതിന്റെയും ആശയുടെയും കോളേജ് കാലത്തെ സുഹൃത്ത്. ഒരു മാസം മുൻപ് വരെ ആശയെ സ്വന്തമാക്കാൻ സജിതിനോട് മത്സരത്തിലായിരുന്നവൻ. അവൻ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായത് ടൗണിൽ വലിയ സംസാരവിഷയമായിരുന്നു. ആശ വൈൻ ഗ്ലാസ് മേശപ്പുറത്ത് വെച്ചു. അവളുടെ കണ്ണുകളിലെ വെളിച്ചം അണഞ്ഞതുപോലെ തോന്നി. "ബിജുവോ? അവൻ എന്നേ എന്നെ വിട്ടുപോയി സജിത്. എന്നെ ഇട്ടേച്ച് ദൂരെ എങ്ങോട്ടോ രക്ഷപ്പെടാൻ നോക്കിയതാ അവൻ. പക്ഷേ... എനിക്ക് തോന്നി, അവൻ ഇനി ഒരിക്കലും എന്നെ വിട്ടുപോകില്ല എന്ന്. “ "നീ എന്താ ഉദ്ദേശിച്ചത് ആശെ?" സജിത് പുരികം ചുളിച്ചു. "ഒന്നുമില്ല സജിത്... അവൻ വിദേശത്തേക്ക് കടന്നു എന്നാണ് അവന്റെ വീട്ടുകാർ കരുതുന്നത്. സത്യം അറിയാവുന്ന ഏക ആൾ ഞാൻ മാത്രമാണ്. നീ അതിനെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കേണ്ട. കഴിക്കൂ..." സജിത് വീണ്ടും ആ ഇറച്ചി വായിലേക്ക് വെച്ചു. പെട്ടെന്നാണ് അവന്റെ പല്ലുകൾ ഏതോ കട്ടി കൂടിയ വസ്തുവിൽ തട്ടിയത്. ഒരസ്വസ്ഥതയോടെ അവനത് പ്ലേറ്റിലേക്ക് തുപ്പി. മെഴുകുതിരി വെളിച്ചത്തിൽ അവനത് സൂക്ഷിച്ചു നോക്കി... അതൊരു ചെറിയ വെള്ളി മോതിരമായിരുന്നു! സജിതിന്റെ രക്തം തണുത്തുറഞ്ഞു. അവന്റെ നെഞ്ചിടിപ്പ് പെട്ടെന്ന് നിലച്ചതുപോലെ തോന്നി. ആ മോതിരം അവന് വളരെ പരിചയമുള്ള ഒന്നായിരുന്നു. ബിജു തന്റെ വലതുകയ്യിലെ വിരലിൽ എപ്പോഴും അണിഞ്ഞിരുന്ന, പ്രത്യേക ഡിസൈനിലുള്ള അതേ വെള്ളി മോതിരം! "ഇത്... ഇതെങ്ങനെ ഇതിൽ..." സജിതിന്റെ ശബ്ദം വിറച്ചു. ശ്വാസം കഴിക്കാൻ പോലും അവൻ പ്രയാസപ്പെട്ടു. "അയ്യോ! മസാലയരച്ചപ്പോൾ പാത്രത്തിൽ വീണതായിരിക്കും സജിത്, നീ കഴിക്ക്," ആശ വളരെ ശാന്തയായി, ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു. "എനിക്ക് ഒരല്പം പണിയുണ്ട്, നീ കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് വരൂ." ……. ആശ അവിടെനിന്ന് എഴുന്നേറ്റ് സ്റ്റെയർകേസ് കയറി മുകളിലത്തെ നിലയിലേക്ക് പോയി. സജിതിന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. അവൻ കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലേക്ക് വന്നതും അവന്റെ വയറ്റിൽ നിന്ന് ഭയാനകമായ രീതിയിൽ ഓക്കാനം ഇരച്ചുകയറി. അവൻ കൈകൾ നിലത്തു കുത്തി ഛർദ്ദിച്ചു. ആകെ വിയർത്തു കുളിച്ച അവൻ, പ്ലേറ്റിലെ ഇറച്ചിയിലേക്ക് അറപ്പോടും ഭയത്തോടും നോക്കി. സത്യം എന്താണെന്ന് അറിയാൻ വേണ്ടി തളർന്ന കാലുകളോടെ അവൻ എഴുന്നേറ്റു. ……. അവൻ പതിയെ വീടിയുടെ പിൻഭാഗത്തുള്ള ഇരുണ്ട അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ കനത്ത ദുർഗന്ധമായിരുന്നു. അഴുകിയ ചോരയുടെയും ഏതോ അപരിചിതമായ രാസവസ്തുക്കളുടെയും മണം. ചുമരുകളിൽ കറുത്ത ചോരപ്പാടുകൾ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. അടുക്കളയുടെ ഒരു കോണിൽ, ആ വലിയ എട്ടുക്കെട്ട് വീടിന്റെ ഇരുണ്ട നിലവറയിലേക്കുള്ള മരവാതിൽ ചെറുതായി തുറന്നുകിടപ്പുണ്ടായിരുന്നു. ധൈര്യം സംഭരിച്ച് സജിത് ഫോണിന്റെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ ആ തടികൊണ്ടുള്ള പടികൾ ഇറങ്ങി താഴേക്ക് പോയി. അവിടെ അവൻ കണ്ട കാഴ്ച ഏതൊരു മനുഷ്യനെയും ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു! നിലവറയിലെ വലിയ സ്റ്റീൽ മേശപ്പുറത്ത് തയ്യൽ മെഷീന്റെ വലിയ സൂചികളും, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തികളും, വലിയ ഇറച്ചിവെട്ടുകത്തികളും ചോരയിൽ കുളിച്ചുകിടക്കുന്നു. ഭിത്തിയിൽ ബിജുവിന്റെ ഫോണും അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഒന്നിനു പിറകെ ഒന്നായി തൂക്കിയിട്ടിരിക്കുന്നു! അതിനേക്കാൾ ഭയാനകം, മുറിയുടെ നടുവിലുണ്ടായിരുന്ന വലിയ ഡീപ്പ് ഫ്രീസർ ആയിരുന്നു. സജിത് വിറയ്ക്കുന്ന കൈകളോടെ ഫ്രീസറിന്റെ അടപ്പ് തുറന്നു. അകത്ത്, മഞ്ഞുകട്ടകൾക്കിടയിൽ ബിജുവിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി വെട്ടിപ്പറിച്ച്, കവറുകളിലാക്കി സൂക്ഷിച്ചിരിക്കുന്നു! ഒരു കവറിൽ ബിജുവിന്റെ തല വേർപെടുത്തി വെച്ചിട്ടുണ്ടായിരുന്നു. അവന്റെ കണ്ണ് തുറന്ന നിലയിലായിരുന്നു... അതൊരു മുന്നറിയിപ്പ് പോലെ സജിതിനെ നോക്കി ചിരിക്കുന്നതായി അവന് തോന്നി. താൻ ഇത്രയും നേരം കഴിച്ചത് ബിജുവിന്റെ ശരീരഭാഗങ്ങളായിരുന്നു എന്ന് ഉറപ്പായതോടെ സജിതിന്റെ തൊണ്ടയിൽ നിന്ന് ഭ്രാന്തമായ ഒരു നിലവിളി ഉയരാൻ ആഞ്ഞു, പക്ഷേ ഭയം അവന്റെ ശബ്ദത്തെ അവിടെത്തന്നെ തളച്ചിട്ടു. …… പെട്ടെന്ന്, ആ നിലവറയുടെ മറ്റൊരു കോണിൽ നിന്ന് ചെറിയൊരു ശബ്ദം കേട്ടു. സജിത് വെളിച്ചം അങ്ങോട്ട് തിരിച്ചു. അവിടെ ഒരു ഇരുമ്പ് കൂട്ടിനുള്ളിൽ, പ്രാന്ത് പിടിച്ച അവസ്ഥയിൽ മറ്റൊരാൾ ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു! താടിയും മുടിയും നീണ്ട്, പ്രാകൃത രൂപത്തിലായ ഒരു മനുഷ്യൻ. സജിത് വിറയ്ക്കുന്ന കാലുകളോടെ അടുത്തേക്ക് ചെന്നു. "ആരാ... ആരാണ് നീ?" ആ മനുഷ്യൻ ഭയത്തോടെ സജിതിന്റെ കൈകളിൽ പിടിച്ചു. "ര... രക്ഷിക്കൂ! ഞാൻ സുരേഷ്... ആശയുടെ അഞ്ചു വർഷം മുൻപത്തെ കാമുകൻ!" സജിത് തരിച്ചിരുന്നുപോയി! ആശ തന്നോട് പറഞ്ഞിരുന്നത് സുരേഷ് ഒളിച്ചോടിപ്പോയി എന്നാണ്! "അവൾ... അവൾ ഒരു രാക്ഷസിയാണ്!" സുരേഷ് വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. "അവൾക്ക് പ്രണയം എന്നാൽ സ്നേഹിക്കൽ മാത്രമല്ല... കാമുകന്മാരെ എന്നെന്നേക്കുമായി സ്വന്തമാക്കലാണ്. അവൾ എന്നെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നു. കഴിഞ്ഞ മാസം വന്ന ബിജുവിനെ അവൾ കൊന്ന്... അവനെ ഒന്നൊന്നായി കഴിക്കുകയാണ്! ഇനി... അടുത്തത് നീയാണ്!" സജിതിന്റെ തല കറങ്ങി. ആശ ഒരു സാധാരണ പെൺകുട്ടിയല്ല. അവളൊരു കാനിബാൾ ആണ്! അവളിൽ ഭ്രാന്തമായ പ്രണയവും പ്രേതബാധ പോലെയുള്ള അന്ധവിശ്വാസങ്ങളും കൂടിച്ചേർന്നിരിക്കുന്നു. "ഞാൻ നിന്നെ രക്ഷിക്കാം!" സജിത് സുരേഷിന്റെ ന്റെ ചങ്ങല അഴിക്കാൻ ശ്രമിച്ചു. "വൈകിപ്പോയി സജിത്..." പിന്നിൽ നിന്ന് ആ തണുത്ത ശബ്ദം വീണ്ടും മുഴങ്ങി. സജിത്ത് ഞെട്ടിത്തിരിഞ്ഞു. പടികളിൽ ആശ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ ചോര പുരണ്ട ഒരു വലിയ ഇറച്ചിവെട്ടുകത്തിയും, മനോഹരമായ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പ്രണയമായിരുന്നില്ല, മറിച്ച് വിശപ്പായിരുന്നു! "നീ നിലവറയിലേക്ക് ഇറങ്ങരുതായിരുന്നു സജിത്..." ആശ പതുക്കെ പടികൾ ഇറങ്ങിക്കൊണ്ട് പറഞ്ഞു. "ഞാൻ നിന്നെ അത്രമേൽ സ്നേഹിച്ചിരുന്നു. പക്ഷേ, ആണുങ്ങൾ എപ്പോഴും വിശ്വസിക്കാൻ കൊള്ളാത്തവരാണ്. സുരേഷും എന്നെ സ്നേഹിച്ചു, പിന്നെ ഉപേക്ഷിക്കാൻ നോക്കി. ബിജുവും അത് തന്നെ ചെയ്തു. അതുകൊണ്ടാ ഞാൻ തീരുമാനിച്ചത്... നിങ്ങളെ ആരെയും ഇനി പുറത്തുവിടില്ല!" "ആശെ... പ്ലീസ്! ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്! ഞാൻ എങ്ങോട്ടും പോകില്ല!" സജിത് കണ്ണീരോടെ നിലവിളിച്ചു. "എനിക്കറിയാം സജിത്... നീ എങ്ങോട്ടും പോകില്ല. കാരണം നീ എന്നെന്നേക്കുമായി എന്റേതാകാൻ പോവുകയാണ്." ആശ കത്തി ഉയർത്തി. "ബിജുവിനെ നിനക്ക് ഇഷ്ടപ്പെട്ടില്ലേ? അവൻ വളരെ സ്വാദുള്ളവനായിരുന്നു. ഇനി നിന്റെ ഊഴമാണ്." അവൾ പതുക്കെ അവനടുത്തേക്ക് നടന്നു വന്നു. "സജിത്..ഈ സുരേഷിനെ എനിക്ക് ഉണക്കി ചുട്ട് എടുക്കാൻ എടുക്കാൻ വേണ്ടി ബാക്കി വെച്ചേക്കുവാ അതാ ഇവൻ ജീവനോടെ ഇരിക്കുന്നത്. ഇന്നത്തെ അത്താഴത്തിന് ബിജുവിനെ ചേർത്തപ്പോൾത്തന്നെ ഞാൻ ആലോചിച്ചിരുന്നു... നാളത്തെ ബ്രേക്ക്ഫാസ്റ്റിന് എന്നെ സ്നേഹിക്കുന്ന നിന്റെ ഹൃദയം പാകം ചെയ്യണമെന്ന്!" സജിത് ജീവഭയത്തോടെ നിലവറയിലുണ്ടായിരുന്ന ഇരുമ്പുകഷ്ണം എടുത്ത് ആശയ്ക്ക് നേരെ വീശി മുകളിലേക്ക് ഓടി. പക്ഷേ, ആ എട്ടുക്കെട്ടിന്റെ വാതിലുകളെല്ലാം പുറത്തുനിന്ന് പൂട്ടിയിരുന്നു. വീടിനുള്ളിൽ കറുത്ത ഇരുട്ടും, മിന്നലിന്റെ വെളിച്ചവും മാറിമാറി വന്നു. ആശയുടെ ഭ്രാന്തമായ അട്ടഹാസവും, സജിതിന്റെ പ്രാണരക്ഷാർത്ഥമുള്ള നിലവിളിയും ആ വലിയ എട്ടുക്കെട്ടിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. ……. പിറ്റേന്ന് രാവിലെ... മഴ തോർന്നിരുന്നു. തൃശ്ശൂരിലെ ആ മലയോര ഗ്രാമത്തിൽ മനോഹരമായ പ്രഭാതം പുലർന്നു. റബ്ബർ ഇലകളിൽ നിന്നും മഞ്ഞിൻ തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. ആശ തന്റെ വീടിന്റെ ഉമ്മറത്ത്, റേഡിയോയിൽ പഴയൊരു പ്രണയഗാനം കേട്ടുകൊണ്ട് ചായ കുടിക്കുകയായിരുന്നു. ഡൈനിംഗ് ടേബിളിൽ വളരെ പുതിയ, ആവിപറക്കുന്ന ഇറച്ചി വിഭവങ്ങൾ പാത്രങ്ങളിൽ വിളമ്പിവെച്ചിട്ടുണ്ടായിരുന്നു. പെട്ടെന്ന് വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. പുറത്ത് ഒരു യുവാവ് നിൽക്കുന്നു ആദർശ്. ആശയുടെ പുതിയ സഹപ്രവർത്തകൻ. അവന് ആശയോട് തോന്നിയ പ്രണയം തുറന്നുപറയാൻ വന്നതാണ് അവൻ. "ആശെ... ഗുഡ്മോർണിംഗ്! രാവിലെ നിന്നെ ഒന്ന് കാണാൻ തോന്നി, അതുകൊണ്ട് പോന്നതാ..." ആദർശ് പുഞ്ചിരിയോടെ പറഞ്ഞു. ആശയും അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. "വരൂ ആദർശ്... അകത്തേക്ക് വരൂ. കറക്റ്റ് സമയത്താണ് നീ വന്നത്. ബ്രേക്ക്ഫാസ്റ്റ് റെഡിയാണ്. കഴിച്ചിട്ട് സംസാരിക്കാം..." അവളുടെ പുഞ്ചിരിയിൽ, അടുത്ത ഇരയ്ക്കുള്ള കെണി പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞിരുന്നു! ……. End
6 likes
10 shares

More like this