𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 27 days ago
#📙 നോവൽ എല്ലാവരെയുമൊന്ന് നോക്കിയിട്ട് തന്റെ കഴുത്തിൽ കിടന്ന താലി ഊരി കിഷോറിന്റെ കയ്യിലേക്ക് വച്ച് കൊടുത്തു. അവൻ കൈ നിവർത്തി ആ താലിയിലേക്ക് ഒന്ന് നോക്കി. അത് തന്റെ കയ്യിലിരുന്ന് ചുട്ട് പൊള്ളുന്നത് പോലെ കിഷോറിന് തോന്നി. "കിഷോറേട്ടന് എന്നോട് ദേഷ്യം തോന്നരുത്. കിഷോറേട്ടന്റെ ജീവിതം ഞാൻ കാരണം തകർന്ന് പോകരുതെന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. നല്ലൊരു പെൺകുട്ടിയെ കണ്ട് പിടിച്ച് കിഷോർ ഏട്ടന്റെ വിവാഹം ഞാൻ തന്നെ നടത്തി തരും." വേണിയുടെ വാക്കുകൾ കിഷോറിനെ തളർത്തി. "ഇത്രേം കടുത്ത തീരുമാനം എടുക്കണമായിരുന്നോ വേണി." അവൾ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. "സഹോദരനായി കണ്ടവനെ ഭർത്താവായി കാണാൻ ഈ ജന്മം എനിക്ക് കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്." വേണിയുടെ സ്വരം ഉറച്ചതായിരുന്നു. "എനിക്കെന്റെ നിരപരാധിത്വം തെളിയിക്കണം. ശ്രീയേട്ടൻ ഇന്ന് മണ്ഡപത്തിൽ വച്ച് കാണിച്ച ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് കണ്ടെത്തണം. അങ്ങനെ ഒരു ഫോട്ടോ നിങ്ങളൊക്കെ പറഞ്ഞത് പോലെ കല്യാണം മുടക്കാൻ ശ്രീയേട്ടൻ മനഃപൂർവം കെട്ടിച്ചമച്ചതാണോ അതോ ആരെങ്കിലും ഞങ്ങളുടെ വിവാഹം മുടക്കാൻ അങ്ങനെയൊരു ഫോട്ടോ ക്രീയേറ്റ് ചെയ്ത് അയച്ചു കൊടുത്തതാണോ എന്നെനിക്ക് അറിയണം." വേണി ഉറച്ച സ്വരത്തിൽ പറഞ്ഞു. അവളാ പറഞ്ഞത് കേട്ട് കിഷോർ ഒന്ന് ഞെട്ടി. എങ്കിലും അവൻ തന്റെ ഞെട്ടൽ പുറത്ത് കാണിച്ചില്ല. "അത് വേണം വേണി. നമ്മുടെ നിരപരാധിത്വം തെളിയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്." ഉള്ളിലെ ടെൻഷൻ പുറത്ത് കാണിക്കാതെ കിഷോർ പറഞ്ഞു. "എന്നാലും മോളേ നീ ഈ താലി ഊരരുതായിരുന്നു." വാസുദേവന്റെ സ്വരം ഇടറി. "ഞാൻ കിഷോർ ഏട്ടന്റെ ഭാര്യയായി ജീവിച്ചാൽ ശ്രീയേട്ടൻ പറഞ്ഞതൊക്കെ ശരിയായിരുന്നു എന്നല്ലേ കരുതു. അങ്ങനെ കരുതുന്നതിനപ്പുറം വിനീതേട്ടനെ പോലെ കണ്ട കിഷോറേട്ടനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഭർത്താവായി കാണാനുള്ള ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കൂടിയാണ്. അതുകൊണ്ട് അച്ഛൻ ഇനിയെങ്കിലും എന്നെ മനസ്സിലാക്കണം. താലി കോർത്ത ഒരു മഞ്ഞ ചരട് കഴുത്തിൽ കെട്ടിയത് കൊണ്ട് കല്യാണം കഴിഞ്ഞൂന്ന് പറയാൻ കഴിയില്ല. മനസ്സ് കൊണ്ട് രണ്ടാൾക്കും അടുപ്പം വേണ്ടേ. ഞങ്ങടെ കാര്യത്തിൽ ഒരിക്കലും അതുണ്ടാവില്ല. അതിനാൽ ഒരേയൊരു ജീവിതം പരീക്ഷണത്തിന് വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല." വേണി അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. "എങ്കിൽ നിനക്കിത് മണ്ഡപത്തിൽ വച്ച് തന്നെ പറയാമായിരുന്നു. വെറുതെ കിഷോറിനെ പറ്റിച്ച പോലെ ആയില്ലേ. കല്യാണവും താലികെട്ടും ഒന്നും കുട്ടി കളി അല്ലല്ലോ. ഞാൻ നിർബന്ധിച്ചിട്ട അവൻ നിന്നെ താലി കെട്ടിയത്." വാസുദേവൻ ക്ഷോഭിച്ചു. "മണ്ഡപത്തിൽ വച്ച് കാര്യങ്ങൾ വിശദീകരിക്കാനോ പറയാനോ പറ്റിയൊരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കണ്മുന്നിൽ അരങ്ങേരിയത് കണ്ട് ആ ഷോക്കിൽ നിൽക്കുമ്പോഴാണ് അച്ഛൻ കിഷോറേട്ടനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ തയ്യാറായത്. ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോ അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കിയില്ലേ? പിന്നെ ഞാൻ എങ്ങനെയാണ് നിങ്ങളെ എല്ലാവരെയും എന്റെ അവസ്ഥ പറഞ്ഞു മനസിലാക്കുക." വേണി കിതച്ചു. അവൾ പറയുന്നത് ശരിയാണെന്ന ബോധ്യമുള്ളത് കൊണ്ട് വാസുദേവൻ മൗനമായി ഇരുന്നു. "നിന്റെ ഈ അഹങ്കാരം പിടിച്ച വർത്തമാനവും ആരെയും അനുസരിക്കാതെ തന്നിഷ്ടം കാട്ടിയുള്ള പെരുമാറ്റവും കാരണം ആയിരിക്കും ആ ചെറുക്കൻ നിന്നെ വേണ്ടെന്ന് വച്ചിട്ടുണ്ടാവുക." മകളുടെ പ്രവർത്തിയിൽ ദേഷ്യം വന്ന അംബിക അരിശത്തോടെ പറഞ്ഞു. "അമ്മേ... എപ്പോ എന്ത് സംസാരിക്കണമെന്ന ബോധമില്ലേ അമ്മയ്ക്ക്." അവരുടെ സംസാരം ഇഷ്ടപ്പെടാതെ വിനീത് ചോദിച്ചു. "പെൺപിള്ളേർ ആയാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം. വീട്ടുകാർ പറഞ്ഞാൽ അനുസരിക്കണം. ഞങ്ങൾ പറയുന്നത് കേട്ട് വളർന്നിരുന്നെങ്കിൽ ഇവൾക്കിപ്പോ ഈ ഗതി വരില്ലായിരുന്നല്ലോ. ഇനിയിപ്പോ നാട്ടുകാരും ബന്ധുക്കളും കല്യാണം മുടങ്ങിയതിന്റെ കാരണം കൂടി അറിഞ്ഞാൽ ആർക്കും പിന്നെ നാട്ടിൽ തലയുയർത്തി നടക്കാൻ പോലും കഴിയില്ല." കിഷോർ കെട്ടിയ താലി വേണി ഊരി കൊടുത്തതിന്റെ അരിശത്തിലാണ് അംബിക അത്രയും പറഞ്ഞത്. "അമ്മയോന്ന് നിർത്തുന്നുണ്ടോ. ഈ സമയത്താണോ ഇങ്ങനെ സംസാരിക്കുന്നത്." വിനീത് ഒച്ചയുയർത്തി. "എന്നെകൊണ്ട് ഇവൾ പറയിപ്പിച്ചതല്ലേ. Neeyum അച്ഛനും കൂടി ലാളിച്ചും കൊഞ്ചിച്ചും വഷളാക്കിയത് കൊണ്ട ഇവൾക്കിന്ന് ഈ ഗതി വന്നത്." അംബിക സാരിതുമ്പ് കൊണ്ട് വായ പൊത്തി പൊട്ടി വന്ന തേങ്ങൽ അമർത്തി പിടിച്ചു. "അമ്മ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ഏട്ടാ. ഒക്കെ കേൾക്കാൻ ഞാൻ ബാധ്യസ്തയാണ്. ഞാൻ ശ്രീയേട്ടനെ സ്നേഹിച്ചത് കൊണ്ടല്ലേ എനിക്കിന്ന് ഇങ്ങനെ നാണം കെടേണ്ടി വന്നത്." വേണി സങ്കടത്തോടെ ചിരിച്ചു. ******* വൈകുന്നേരത്തോടെ വേണിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആക്കി. അവരെ ശ്രീമംഗലത്ത് കൊണ്ട് വിട്ട ശേഷം കിഷോർ സ്വന്തം വീട്ടിലേക്ക് പോയി. അവന്റെ അച്ഛനും അമ്മയും അനിയനുമെല്ലാം ശ്രീമംഗലത്ത്‌ തന്നെയുണ്ടായിരുന്നു. സംഭവിച്ച കാര്യങ്ങൾ കിഷോർ ഹോസ്പിറ്റലിൽ വച്ച് തന്നെ അവരെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. താൻ കെട്ടിയ താലി വേണി കിഷോറിന് തിരികെ നൽകിയതിനാൽ അവന് ശ്രീമംഗലത്ത് നിൽക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം വേണി ഹോസ്പിറ്റലിൽ നിന്ന് തിരിച്ചെത്തിയത് കൊണ്ട് അധികം വൈകാതെ തന്നെ ഇക്കാര്യം എല്ലാവരും അറിയുമെന്ന് അവന് ഉറപ്പായിരുന്നു. ബന്ധുക്കൾക്കിടയിൽ ഒരു പരിഹാസ പാത്രമായി നിൽക്കാൻ കഴിയാത്തത് കൊണ്ട് കൂടിയാണ് കിഷോർ മുല്ലശ്ശേരിയിലേക്ക് പൊയ്ക്കളഞ്ഞത്. വീട്ടിലെത്തിയ കിഷോർ നേരെ പോയത് സ്വന്തം റൂമിലേക്ക് ആണ്. അതുവരെ മനസ്സിൽ അടക്കി വച്ച ദേഷ്യവും സങ്കടവും ആ നിമിഷം അവനിൽ നിന്നും അണപ്പൊട്ടി ഒഴുകി. ആ ദേഷ്യവും സങ്കടവും തീർക്കാൻ കിഷോർ മുറിയിലെ സകല സാധനവും അടിച്ച് തകർത്തു. എന്നിട്ടും അവന് കലി അടങ്ങുന്നുണ്ടായിരുന്നില്ല. "വേണീ.... എനിക്ക് നിന്നെ വേണം. നീ ഇല്ലാതെ എനിക്ക് പറ്റില്ല. എത്ര ആശിച്ചു മോഹിച്ച നിന്നെ ഞാൻ താലി കെട്ടിയത്. എന്നിട്ട് അതിനൊരു വിലയും കൽപ്പിക്കാതെ ഇങ്ങനെ ഊരി തരാൻ നിനക്ക് എങ്ങനെ മനസ്സ് വന്നു." തന്റെ ഉള്ളം കൈയ്യിൽ ചുരുട്ടി പിടിച്ച താലിയിലേക്ക് നോക്കി അവൻ അലറി കരഞ്ഞു. പെട്ടെന്നാണ് കിഷോർ എന്തോ ഓർത്തത് പോലെ ഫോൺ എടുത്ത് മീരയെ വിളിച്ചത്. നടന്ന കാര്യങ്ങൾ അവൻ അവളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. വേണി താലി ഊരി നൽകിയത് അവളോട് പറയുന്നതിനൊപ്പം ശ്രീഹരിയുടെ മൊബൈലിൽ നിന്ന് അവനെടുത്ത ഫോട്ടോ ശ്രീഹരി അറിയാതെ ഡിലീറ്റ് ആക്കാനും മീരയെ ഓർമ്മിപ്പിക്കണമെന്ന് കിഷോർ ചിന്തിച്ചു. ഫോട്ടോയിലെ ഡീറ്റെയിൽസ് നോക്കിയാൽ അത് എടുത്ത സമയം കൃത്യമായി കണക്കാക്കാനും അതുവഴി ആ ഫോട്ടോ മോർഫ് ചെയ്തതല്ലെന്നും വേണിക്ക് മനസ്സിലാക്കാൻ എളുപ്പമാണ്. അങ്ങനെ വന്നാൽ വേണിയുടെ സംശയം സ്വാഭാവികമായും കിഷോറിലേക്ക് തിരിയും. ആ ദിവസം ഒരു ഞായറാഴ്ച ആയതിനാൽ എക്സാം ടൈമിൽ താൻ അവളെ പഠിപ്പിക്കാൻ ശ്രീമംഗലത്ത്‌ പോയ ദിവസമാണ് അതെല്ലാം നടന്നതെന്ന് വേണിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞേക്കുമെന്ന് കിഷോർ കണക്ക് കൂട്ടി. അതുകൊണ്ട് ആ ഫോട്ടോ ശ്രീഹരിയുടെ ഫോണിൽ നിന്ന് എന്നന്നേക്കുമായി ഡിലീറ്റ് ആക്കുകയോ അല്ലെങ്കിൽ ഫോൺ തന്നെ പൊട്ടിക്കുകയോ ചെയ്യേണ്ടി വരുമെന്ന് കിഷോർ ചിന്തിച്ചു. കുളിച്ചു വന്ന് ഡ്രസ്സ്‌ മാറ്റുമ്പോഴാണ് മേശപ്പുറത്തിരുന്ന മൊബൈൽ റിങ് ചെയ്യുന്നത് മീര കണ്ടത്. കിഷോർ ആണ് വിളിക്കുന്നതെന്ന് കണ്ടപ്പോൾ വാതിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മീര ഓടിച്ചെന്ന് കാൾ എടുത്തു. തുടരും
19 shares

More like this