ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mgXA6xQ?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം. 🎫🎫🎫🎫🎫🎫🎫🎫 സുഭാഷിണി ഒരു സഹായത്തിനായി കേണു കൊണ്ട് നാട്ടുകാരേ നോക്കിയെങ്കിലും അവർക്കെല്ലാം അങ്ങോട്ട് അടുക്കാൻ ഭയമുള്ളത് പോലെ ആയിരുന്നു. പത്തോ, പതിനഞ്ചോ മിനിറ്റിനുള്ളിൽ ഒരു ആക്ടിവാ അങ്ങോട്ട് ഇരമ്പി വന്നു നിന്നശേഷം അതിൽ ഇരുന്ന പെൺകുട്ടി ചാടിയിറങ്ങി സുഭാഷിണിയുടെ വീട്ടിലേക്ക് കയറി ചെന്നു. ബീനയായിരുന്നു അത്. അവളെ കണ്ടതോടെ സുഭാഷിണി പൊട്ടിച്ചിതറി. "ഇത് നോക്ക് മോളേ രണ്ട് തെമ്മാടികൾ വന്നു കാണിച്ച് വച്ചിട്ട് പോയ തന്തയില്ലായ്മ... ദൈവം പോലും പൊറുക്കൂല്ലല്ലോ ആ ചെറ്റകളോട്." കണ്ണീർ ഉതിർന്നില്ലെങ്കിലും സുഭാഷിണി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുകൾ തുടച്ചു. "എന്റെ കുഞ്ഞിനെ ഇവിടിട്ട് അവന്മാർ ഈ ശോഭകേട് ചെയ്യുമ്പോ ഈ നാട്ടുകാര് മുഴുവൻ നോക്കി നിന്നതല്ലാതെ ഒറ്റ ഒരെണ്ണം ഒരെതിർ വാക്ക് പോലും പറഞ്ഞില്ല.. നാട്ടുകാരാണ് പോലും, നാട്ടുകാര്.. മനുഷ്യ പ്പറ്റില്ലാത്ത ചെകുത്താന്മാര്. ഥ്ഭൂ..." സുഭാഷിണി കൂടി നിൽക്കുന്നവരെ നോക്കി കാറി തുപ്പി. സനലിന്റെ രൂപം അത്രനേരം നോക്കി നിന്നതോടെ ബീനയ്ക്ക് കണ്ണുകൾ നിറഞ്ഞു. അവൾ ആരെയും ശ്രദ്ധിയ്ക്കാതെ ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ചിരിയ്ക്കുന്ന സനലിന്റെ അരികിൽ ചെന്നിരുന്നു. അതിന് ശേഷം വളഞ്ഞു പിന്നോട്ടിരിയ്ക്കുന്ന അവന്റെ ഇടതു കയ്യുടെ തോളിൽ അവൾ തൊട്ടു നോക്കി. താൻ ഉണങ്ങി വരണ്ടുപോയ ഒരു തടിക്കഷണത്തിൽ തൊട്ടതു പോലെയാണ് അവൾക്ക് തോന്നിയത്. സനൽ ഞെട്ടി കണ്ണുകൾ തുറന്നതും ബീന പെട്ടന്ന് കൈ പിൻവലിച്ചു. "വേദനയുണ്ടോ സനലേ.." അവൾ ചുരീദാറിന്റെ ഷാളിന്റെ തുമ്പ് കൊണ്ട് അവന്റെ മുഖത്തെ ചോരമയം ഒപ്പി മാറ്റാൻ നോക്കിയെങ്കിലും അതവിടെ ഉണങ്ങിപ്പിടിച്ച നിലയിലായി ക്കഴിഞ്ഞിരുന്നു. "അമ്മേ.. ഇത്തിരി വെള്ളം എടുത്തുകൊണ്ട് വാ." ബീന സുഭാഷിണിയെ നോക്കി പറഞ്ഞു. സുഭാഷിണി വെള്ളമെടുക്കാനായി അകത്തേയ്ക്കോടി. "സനലേ.." ബീന വിളിച്ചു. അവൻ അവളെ നോക്കിയപ്പോൾ അവന്റെ കണ്ണുകളിൽ ചോരമയം പടർന്നിട്ടുണ്ടായിരുന്നു. "ജീവിതത്തിൽ സനൽ എന്തൊക്കെ മറന്നു പോയാലും ഇത് മാത്രം മറന്നേക്കരുത്.. ഇത് തന്നവനെയും, ഇതിന് കാരണക്കാരി ആയവളെയും.. അവർ ഇങ്ങോട്ട് വന്നില്ലെങ്കിൽ അവരെ തേടിപ്പിടിച്ചു സനൽ അങ്ങോട്ട് ചെല്ലണം. എന്നിട്ട് സനലിന് തന്നത് പലിശയും കൂട്ട് പലിശയും ചേർത്ത് തിരികെ കൊടുത്തേക്കണം." അടക്കിയ ശബ്ദത്തിൽ ബീന പറയുമ്പോൾ സനലിന്റെ കണ്ണുകളിൽ വന്യമായ ഒരു തിളക്കം പടർന്നു. സുഭാഷിണി ഒരു കപ്പിൽ വെള്ളം കൊണ്ട് വന്നു ബീനയ്ക്ക് കൈമാറുമ്പോൾ അവൾ അവരെ നോക്കി ചോദിച്ചു : "നല്ല മൂർച്ച വരുത്തിയ വെട്ടിരുമ്പ് ഇവിടെ ഇരിപ്പില്ലായിരുന്നോ അമ്മേ.അതെടുത്ത്‌ രണ്ടെണ്ണത്തിനെയും ഇവിടെ വെട്ടിക്കൂട്ടി ഇടാൻ വയ്യാരുന്നോ അമ്മയ്ക്ക്. കേസും വഴക്കുമൊക്കെ പിന്നല്ലയോ വരുന്നത്.. അതൊക്കെ ഞാൻ നോക്കുമാരുന്നല്ലോ." "എന്റെ മോളേ എന്തെങ്കിലുമൊന്നു എന്റെ കയ്യിൽ തടയണ്ടേ.. ഒരു വടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാനാ കാലന്റെ തല തല്ലി പൊളിച്ചിവിടെ ഇട്ടേനെ.. അവനെന്നെ അടിച്ച അടിയ്ക്ക് ഞാൻ കരുതിയത് എന്റെ തല കഴുത്തിന് മീതെ നിന്ന് അടർന്ന് തെറിച്ചു പോയെന്നാ.." അവർ മഹാദേവൻ തമ്പിയുടെ അടിയേറ്റ തന്റെ കവിൾ മെല്ലെ തടവി. "എവിടുന്നോ വന്ന ഒരുത്തൻ ഈ കോളനിയിൽ വന്ന് ഒരു പ്രായമായ സ്ത്രീയെ തല്ലുന്നത് കയ്യും കെട്ടി നോക്കി നിന്നവീരശൂര പരാക്രമികള്.. നാണമില്ലേടാ നിനക്കൊക്കെ മൂക്കിന് താഴെ കുറെ കാക്കപ്പൂടയും വച്ച് നടക്കാൻ.. ആ ഷർട്ട് അഴിച്ചു കളഞ്ഞേച്ചും നീയൊക്കെ പോയി ഓരോ സാരി വാങ്ങിച്ചു ചുറ്റിക്കൊണ്ട് നടക്കിനെടാ.." ബീന അവിടിരുന്നു ഷാളിന്റെ തുമ്പ് വെള്ളത്തിൽ മുക്കി സനലിന്റെ മുഖം തുടച്ചുകൊണ്ട് നാട്ടുകാരേ മുഴുവൻ വെല്ലുവിളി യ്ക്കും പോലെ പറഞ്ഞു. "നീയിവിടെ നിന്ന് കൂടുതൽ പാടുവൊന്നും വേണ്ട.." അത് വരെ എല്ലാം കേട്ടു നിന്ന രമണി പറഞ്ഞു. "ആരോ പറഞ്ഞിട്ടുണ്ട് ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണ് തന്നെ ആണെന്ന്.. അതെത്രയോ ശരിയാണെന്ന് നീ ഞങ്ങൾക്ക് മനസിലാക്കി തന്നു. എന്ന് നീ ആ പാവം സംഗീതപ്പെണ്ണിന്റെ ജീവിതത്തിൽ നിന്ന് കയ്യിട്ട് വാരി തിന്നാൻ തുടങ്ങിയോ അന്ന് തുടങ്ങിയതാ അതിന്റെ ഈ കണ്ണീരും നിലവിളിയും. നീ മൂന്നെണ്ണവും കൂടി കൊല്ലാ ക്കൊല ചെയ്തു ചെയ്ത് അതിനെ അവസാനം ഇല്ലാതാക്കാൻ പോയതിന്റെ ശിക്ഷയാടീ നിന്റെ മുമ്പിൽ ഈ കാണുന്നതൊക്കെ... നിനക്ക് ആ പെങ്കൊച്ചിന്റെ കണ്ണ് കെട്ടാൻ ചിലപ്പോൾ കഴിഞ്ഞേക്കും. പക്‌ഷേ മുകളിലിരുന്നു കാണുന്നവനെ കണ്ണിൽ പൊടിയിടാനുള്ള മന്ത്രം നിനക്ക് വശത്താക്കണമെങ്കിൽ നീ അഞ്ചോ പത്തോ ജന്മം വേറേ എടുക്കണമെടീ.. കണ്ടവടെ ഭർത്താവിനെ തപ്പിയിറങ്ങി ഒരു കുടുംബം മുച്ചൂടും മുടിപ്പിച്ചിട്ട് അവള് വന്നിരുന്നു നാട്ടുകാരേ പ്രാകുന്ന കണ്ടില്ലേ.. ചില്ലറ ഉളുപ്പൊന്നും അല്ലല്ലോടീ നിനക്കുള്ളത്..." രമണി തന്റെ വായിൽ തോന്നിയത് മുഴുവൻ അവിടെ നിന്ന്പറയാനാണ് പോകുന്നതെന്ന് തോന്നിയപ്പോൾ സുഭാഷിണി ഇടപെട്ടു. "മതിയെടീ തേവിടിച്ചികളെ നീയൊക്കെ നിന്ന് എന്റെ ബീനമോടെ തോളിൽ കയറിയത്. എന്റെ സനലിനെ രക്ഷിയ്ക്കാൻ വരാത്ത ഒറ്റയെണ്ണം എന്റെ വീട്ടുമുറ്റത്ത്‌ നിന്ന് വാ തുറന്നു പോകരുത്.. നിനക്കൊക്കെ ആ തമ്പി മുതലാളി എന്ന് പറയുന്ന തന്തയ്ക്ക് പിറക്കാത്തവനെ പേടിയായിരിയ്ക്കും. എന്നാൽ എന്റെ ബീനമോൾക്ക് അങ്ങിനെ അല്ലെടീ.. ഒരുത്തനെയും പേടിയ്ക്കേണ്ട കാര്യം എന്റെ മോൾക്കില്ല. ഇറങ്ങി പൊയ്ക്കോണം എല്ലാ അവളുമാരും എന്റെ അടിച്ചതിനകത്ത്‌ നിന്നും. അല്ലെങ്കിൽ സുഭാഷിണി ചൂലെടുക്കും. പറഞ്ഞില്ലെന്നു വേണ്ട." സുഭാഷിണി പറയുന്നത് കേട്ട് അവിടെ നിന്നവരെല്ലാം തമ്മിൽ തമ്മിൽ ഒന്ന് നോക്കിയ ശേഷം പിരിഞ്ഞ് പോയി. "ഇത്രയൊക്കെ ആയിട്ടും ആ സ്ത്രീയുടെ അഹങ്കാരത്തിന് എന്തെങ്കിലും കുറവുണ്ടോ എന്ന് നോക്കിയ്ക്കേ.." രമണിയുടെ വീട്ടു മുറ്റത്ത്‌ നിന്ന് അവിടെ അടുത്തത് എന്താണ് നടക്കാൻ പോകുന്നതെന്ന് ശ്രദ്ധിച്ചു കൊണ്ട് നിന്ന മല്ലിക പറഞ്ഞു. "അഹങ്കാരം കുറയാനോ.. ആർക്ക്.. സുഭാഷിണിയ്ക്കോ... നടന്നത് തന്നെ.. അത് ഈ ജന്മം നടക്കുമെന്ന് നിങ്ങൾക്കാർക്കെങ്കിലും തോന്നുന്നുണ്ടോ.." റംലത്ത്‌ താടിയ്ക്ക് കൈ വച്ച് കൊണ്ട് പറഞ്ഞു. അവർ നോക്കി നിൽക്കേ അവിടേയ്ക്ക് ഒരു ഓട്ടോ റിക്ഷ വന്ന് നിന്നു. അതിൽ നിന്നിറങ്ങിയ ഡ്രൈവറും, ബീനയും ചേർന്ന് സനലിനെ താങ്ങിപ്പിടിച്ചു ഓട്ടോയിൽ കൊണ്ട് കയറ്റുന്നു. സുഭാഷിണി അകത്ത്‌ നിന്നും ഒരുബാഗുമായി വന്ന് ഓട്ടോയിൽ കയറി ഇരിയ്ക്കുന്നു. ബീന ഓട്ടോയിൽ നിന്നിറങ്ങി വന്ന് തന്റെ ആക്ടിവാ റോഡിൽ നിന്ന് മാറ്റി സനലിന്റെ വീട്ടു മുറ്റത്തേയ്ക്ക് വയ്ക്കുന്നു, അനന്തരം അവൾ തിരികെ ചെന്ന് ഓട്ടോയിൽ കയറുന്നു. എല്ലാവരും നോക്കി നിൽക്കേ ഓട്ടോ അവിടെയിട്ട് തന്നെ തിരിച്ചു ഡ്രൈവർ വടക്കു ദിശയിലേക്ക് ഓടിച്ചു പോയി. സനലിനെയും കൊണ്ട് അവർ ഏതെങ്കിലും ഹോസ്പിറ്റലിലേക്കായിരിയ്ക്കും പോയിട്ടുള്ളതെന്ന് അവരെല്ലാം ഊഹിച്ചു. ♦️ അഞ്ച് മണിയ്ക്ക് ഡ്യൂട്ടി തീർന്ന് പഞ്ചിങ് കഴിഞ്ഞു സവിതഹോസ്പിറ്റലിൽ നിന്ന് പുറത്തേയ്ക്ക് വരുമ്പോൾ അവൾക്കൊപ്പം പെരുംകുളത്തുള്ള കൂട്ടുകാരി സുമയും ഉണ്ടായിരുന്നു. സുമ ഗേറ്റിന് അടുത്തേക്ക് പോകവേ സവിത തന്റെ ആക്ടിവ എടുത്തുകൊണ്ട് വരാനായി ഹോസ്പിറ്റൽ സ്റ്റാഫുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ള പാർക്കിങ് ഏരിയയിലേക്ക് ചെന്നു. പാർക്കിങ് ഏരിയയ്ക്ക് മുൻപിലെ പടർന്നു വിശാലമായ കണിക്കൊന്നയുടെ തണലിൽ രാജീവ് കാത്ത്‌ നിൽക്കുന്നത് അപ്പോഴാണ് അവൾ കാണുന്നത്. തീരെ പ്രതീക്ഷിക്കാതെ പെട്ടന്ന് അവിടെ അവനെ കണ്ടതോടെ സവിതയുടെ ഹൃദയം തുടിച്ചുയർന്നു. അവൾക്കറിയാമായിരുന്നു അവൻ തന്നെ കാത്ത്‌ നിൽക്കുകയാണെന്ന്. സവിത നേരെ രാജീവിന്റെ അരികിലേക്ക് ചെന്നു. "സാറേ.. സാറിവിടെ നിന്ന് കിനാ കാണുകയാണോ..." അവൾ അവന്റെ മുമ്പിൽ നിന്ന് ചിരിയ്ക്കുമ്പോഴാണ് അവൻ അവളെ കണ്ടത് തന്നെ.. "തീർന്നോ ഡ്യൂട്ടി.." അവൻ ചോദിച്ചു. "ടൈം ഈസ്‌ ഓവർ.." സവിത പറഞ്ഞു. "ഇതാര് പറഞ്ഞു തന്നു നിനക്ക്. നിന്റെ പഞ്ചിങ് മെഷീൻ ആണോ.." അവൻ കുസൃതിയോടെ അവളെ നോക്കി ചിരിച്ചു. ചിരിയ്ക്കുമ്പോൾ അടഞ്ഞു പോകുന്ന കണ്ണുകളായിരുന്നു രാജീവിന്റെ പ്രത്യേകത. "പോ അവിടുന്ന്. കളിയാക്കാതെ... അതെപ്പോഴും ഞങ്ങടെ ലാപ് ടോപ്പിൽ കേൾക്കുന്നതാ.. അതിരിയ്ക്കട്ടെ. രാജീവ് എന്താ ഇവിടെ.. ഇത് പതിവില്ലാത്തതാണല്ലോ.." "നിന്നെ ഒന്ന് നേരിൽ കാണാൻ വേറെന്താ വഴി.. നിന്റെ വീട്ടിൽ വരട്ടെ എന്ന് ചോദിച്ചാൽ പൂവറ്റൂർ ഭാഗത്തേക്കേ വന്നുപോകരുതെന്നാ കല്പ്പന.. എന്നാൽ വഴിയിലെവിടെങ്കിലും വച്ചൊന്നു കാണാമെന്ന് വച്ച് നേരത്തെ വിളിച്ചു പറഞ്ഞാൽ അന്ന് നീ പള്ളിയ്ക്കൽ വഴി പോകാതെ എം സി റോഡ് വഴി കടന്നുകളയും.. അവസാന വഴിയായിട്ട് ഇതേ ഞാൻ കണ്ടുള്ളൂ.." അവന്റെ വാക്കുകളിൽ തന്നോടെന്തോ ഒരുപരിഭവം ഉള്ളത് പോലെ സവിതയ്ക്ക് തോന്നി. "സോറി രാജീവ്.. രാജീവ് കരുതും പോലെ ഞാൻ രാജീവിന്റെ മുമ്പിൽ നിന്ന് ഒഴിഞ്ഞു മാറി പോകുന്നതൊന്നുമല്ല..." "ആണ്.. നീ തർക്കിയ്ക്കാൻ നിൽക്കല്ലേ സവിതേ. ഞാൻ സമ്മതിച്ചു തരില്ല.എനിയ്ക്കറിയാവുന്നതല്ലേ നിന്നെ.." "ശരി.. സമ്മതിച്ചു.. ഞാൻ രാജീവിൽ നിന്നും ഒഴിഞ്ഞു മാറി പോയാലും എവിടെങ്കിലുമൊക്കെ വച്ച് രാജീവ് എന്നെ കാണാറുണ്ടല്ലോ. പിന്നെന്താ.." അവൾ അവന്റെ മുഖത്തേയ്ക്ക് കുസൃതിയോടെ നോക്കി. "പിന്നൊന്നുമില്ല.. നോക്കിയ്ക്കോ ഒരു ദിവസം നീയെന്നെ കാണാതാവും. അന്ന് നീ എന്നെ തിരക്കി അങ്ങ് വരും.. നിലമേലേക്ക്." "പിന്നേ.. ഞാനങ്ങോട്ട് വരാനൊന്നും പോകുന്നില്ല.." "ഇല്ലേ... നീ എന്റെ വീട്ടിലേക്ക് വരില്ലേ..നിന്റെ വീട്ടിൽ വന്ന് എന്റെ അച്ഛനും അമ്മയും നിന്നെ അവരുടെ മകന്റെ ഭാര്യയായി വേണമെന്ന് പറഞ്ഞാലും നീ എന്റെ വീട്ടിലേക്ക് വരില്ലേ..." അവൻ അവളുടെ മുഖത്തേയ്ക്കും, ആ പിടയുന്ന കണ്ണുകളിലേക്കും സൂക്ഷിച്ച് നോക്കി. "രാജീവ്, ആൾക്കാരൊക്കെ ശ്രദ്ധിയ്ക്കുന്നു. അവിടെ നിൽക്കുന്ന മിക്കവർക്കും എന്നെ പരിചയമുള്ളതാ." അവൾ ഇടം വലം നോക്കികൊണ്ട് പറഞ്ഞു. "അതിനെന്താ. ഞാൻ അവിടെ നിൽക്കുന്ന ആൾക്കാരോടല്ല ചോദിച്ചത്. നിന്നോടാ... നിന്റെ മറുപടിയാ എനിയ്ക്ക് കേൾക്കേണ്ടത്. ആൾക്കാരോടൊക്കെ പോകാൻ പറയ്‌." "രാജീവ്.. സുമ അവിടെ എന്നെ കാത്ത്‌ നിൽക്കും. ഞാൻ പൊക്കോട്ടെ." "സുമ അവിടെ നിന്നോളും. അവളെ ആരും പിടിച്ച് കൊണ്ട് പോകില്ല. കുറച്ച് സമയം നിന്നെ കാണാതാകുമ്പോ അവൾ ഇങ്ങോട്ട് വന്നോളും. ഇവിടെ ശല്യപ്പെടുത്താൻ വന്നാൽ ഞാൻ ഓടിച്ചു വിട്ടോളാം.." "ചതിച്ചേക്കല്ലേ രാജീവേ.. അവളെന്റെ കൂട്ടുകാരി മാത്രമല്ല, ഞാൻ വല്ലപ്പോഴുമൊക്കെ കാശ് ലോണെടുക്കുന്ന ബാങ്ക് കൂടെയാ.." "ഓഹോ. അപ്പോൾ നിനക്ക് ലോണിന്റെ ഏർപ്പാടുമുണ്ട് അല്ലേ. എന്നിട്ട് ഇതേവരെ എന്റെ കയ്യിൽ നിന്ന് ലോണെടുത്തിട്ടില്ലല്ലോ നീ.." "രാജീവിന്റെ ബാങ്ക് ഇന്റർ നാഷണൽ ലെവൽ ബാങ്കല്ലേ... ഇത് വെറും കുഞ്ഞ് ബാങ്ക്.. നൂറോ, ഇരുന്നൂറോ കൂടിപ്പോയാൽ അഞ്ഞൂറോ ഒക്കെ കടം തരുന്ന ബാങ്ക്.." "ഒരു ലക്ഷവും അഞ്ച് ലക്ഷവുമൊന്നും എടുക്കാനില്ലെങ്കിലും എന്റെ ബാങ്കിലും കാണുമെടീ അത്രയൊക്കെ.." "എന്നാലിനി ഞാൻ രാജീവിനോട് ചോദിച്ചോളാം. എന്താ.. തരുവല്ലോ.. ഉറപ്പാണേ.. പിന്നെ കാലുമാറിക്കളയരുത്.." "ഇല്ലെടീ.. എന്റെ വാക്കല്ലേ. നിന്റെ ഒറ്റ കാര്യത്തിലും ഈ ജന്മത്ത്‌ ഞാൻ വാക്ക് മാറില്ല. പോരെ.." അവളുടെ മനസ് നിറഞ്ഞു തുളുമ്പിയിട്ടുണ്ടെന്ന് ആ മുഖത്ത് നിന്നും അവന് വായിച്ചെടുക്കാമായിരുന്നു. "ഞാൻ പൊയ്ക്കോട്ടെ രാജീവ്." അവൾ അനുവാദം ചോദിച്ചു. "ഞാൻ നിന്നെ കാണാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ. ഞാനിവിടെ നിന്നും പോവാ.. കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക്.. നാളെ ജോയിൻ ചെയ്യണം.." "ട്രാൻസ്ഫർ ആണോ രാജീവിന്." സവിതയുടെ മുഖം മങ്ങി. "ഊം.. ഇവിടെ എഴുകോണിൽ രണ്ട് വർഷം തികഞ്ഞു." "വീടിന് അടുത്തല്ലേ.. അപ്പോൾ യാത്ര കുറയും അല്ലേ.." "അടുത്തല്ല.. എന്നാൽ അധികം ദൂരമില്ല.. നീ വരുന്നോ.. ഞാൻ കൊണ്ട് പോട്ടെ നിന്നെ.." അവൻ അവളുടെ ഓരോ ചലനവും നോക്കി നിന്നുകൊണ്ട് ചോദിച്ചു. പ്രകാശ പൂരിതമായ ഒരു നക്ഷത്രം അവളുടെ കണ്ണിൽ പൊടുന്നനെ മിന്നി പൊലിഞ്ഞു പോയത് അവന് കാണാമായിരുന്നു. "എത്ര ദൂരേയ്ക്ക് പോയാലും ഞാൻ വരാമെടീ.. നിന്നെ കാണാൻ വേണ്ടി മാത്രം വരാം. കേട്ടോ.. നീ,എന്നെയും കൂടി കൊണ്ട് പോ രാജീവേ എന്ന് പറയും വരെ നിന്നെ കാണാൻ ഞാൻ ഓടിയോടി വരാം. പോരെ.." അവൾ ശിരസ്സ് ഇളക്കിയിട്ട് ഒന്ന് പുഞ്ചിരിയ്ക്കാൻ നോക്കിയെങ്കിലും അവളുടെ ചുണ്ടുകൾ ഒരു വശത്തേയ്ക്ക് കോടിപ്പോയി. നെഞ്ചോരം ചേർത്ത് പിടിച്ചിരുന്ന പ്രിയപ്പെട്ടതെന്തോ ആരോ വാങ്ങി ദൂരേയ്ക്ക് വലിച്ചെറിഞ്ഞൊരു പ്രതീതി തോന്നി സവിതയ്ക്ക്. അവൻ തൊട്ടരികെ ജോലി ചെയ്യുമ്പോൾ ആഴ്ചയിൽ ഒരിയ്ക്കൽ പോലും കണ്ടില്ലെങ്കിലും ഒരു വിശ്വാസം മനസിന്റെ കോണിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അത്യാവശ്യം വരുമ്പോൾ ഒന്ന് വിളിച്ചാൽ ഓടിയെത്താൻ വെമ്പുന്ന ഒരു മനസ്സ് തൊട്ടരികിൽ എവിടെയോ ഉണ്ടെന്ന്. അതാണ്‌ തന്നിൽ നിന്നും കയ്യെത്തും ദൂരേയ്ക്ക് അകന്നു പോകുന്നത്.. "സവിതേ.." അവൻ വിളിച്ചു. മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അവൾ അവനെ നോക്കി. "വിളിയ്ക്കണേ രാജീവ്.. എന്നുമൊന്നും വേണ്ട. വല്ലപ്പോഴുമെങ്കിലും.സമയം കിട്ടുമ്പോ മതി.. എനിയ്ക്ക് രാജീവിന്റെ വിശേഷങ്ങളൊക്കെ അറിയണ്ടേ. അതിനാ." "നീയും വിളിയ്ക്കണം ഇടയ്ക്ക്.. വിളിയ്ക്കാമെന്നൊക്കെ നീ ഇപ്പോൾ പറയും. പക്‌ഷേ എന്റെ നമ്പർ ഫോണിലുണ്ടോ എന്ന് നോക്കുക പോലും നീ ചെയ്യില്ല.." "ഇനി ഞാൻ വിളിച്ചോളാം..." അവളുടെ ഒച്ച ഇടറിയത് പോലെ അവന് തോന്നി. "ശരി പോട്ടേടീ.. നിന്നെ കാണാൻ വന്നത് യാത്ര പറയാനാ. ഇത് ഫോണിലൂടെ പറഞ്ഞാൽ പോരെന്ന് എനിയ്ക്ക് തോന്നി. അതാനേരിട്ട് നിന്നെ കാണാൻ വന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും പറയാൻ മടിയ്ക്കരുത്. നീ ഒരാവശ്യവും പറയില്ലെന്ന് എനിയ്ക്കറിയാം. എന്നാലും പറയുവാ." അവൻ ഒരു തവണ കൂടി അവളോട് യാത്ര പറഞ്ഞ ശേഷം തിരികെ നടന്നു തന്റെ ബൈക്ക് വച്ചിരിയ്ക്കുന്ന ഇടത്തേയ്ക്ക് പോയി. രാജീവ് ബൈക്ക് സ്റ്റാന്റിൽ നിന്നിറക്കിയ ശേഷം ഹെൽമെറ്റ് എടുത്തു ശിരസ്സിൽ ഉറപ്പിച്ചിട്ട് അവളെ തിരിഞ്ഞു നോക്കി. സവിതയ്ക്ക് കണ്ണുകൾ നിറഞ്ഞിട്ട് അവന്റെ നിഴൽ ഓളം വെട്ടും പോലെ തോന്നി. തന്റെ മനസ്സിൽ രാജീവിന് ഇത്രയും ഇടമുണ്ടായിരുന്നെന്നും, അവനെ ഒഴിവാക്കാൻ എപ്പോഴൊക്കെ താൻ ശ്രമിച്ചിട്ടുണ്ടോ അപ്പോളെല്ലാം തന്റെ മനസ്സ് അവനെ പതിന്മടങ്ങു സ്നേഹിയ്ക്കുകയായിരുന്നെന്നും ഇപ്പോഴാണ് സവിത തിരിച്ചറിയുന്നത്.. അവൾ കൺപീലികൾ വെട്ടിച്ച ശേഷം ഒന്ന് കൂടി അവന്റെ രൂപം കാണാനായി നോക്കിയെങ്കിലും അതിനും മുമ്പേ അവൻ ബഹുദൂരം അകലേയ്ക്ക് മറഞ്ഞിരുന്നു. ♦️ വൈകുന്നേരം കിട്ടിയ മത്തി വെട്ടിക്കഴുകിയ ശേഷം അതിന്റെ വെള്ളം കൊണ്ട് വന്നു ഇറുകെ പൂത്ത്‌ നിൽക്കുന്ന റോസ ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് സൗദാമിനിയമ്മ മുറ്റത്തിന് താഴെ ഒരു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടത്. ഉച്ച കഴിഞ്ഞു തമ്പി മുതലാളി വന്നു ശശിധരനെയും കൂട്ടി പുറത്തേയ്ക്ക് പോയിട്ട് ഇപ്പോഴാണ് തിരികെ വരുന്നത്. സൗദാമിനിയമ്മ അലുമിനിയം ചീനിച്ചട്ടിയും കയ്യിൽ പിടിച്ച് അവിടെ തന്നെ നിന്നു. റോഡിൽ നിന്നുള്ള പടികൾ കയറി ആദ്യം വന്നത് ശശി ധരനാണ്. അയാളുടെ കയ്യിൽ പിടിച്ച് കൊണ്ട് മൂന്നോ നാലോ വയസ് പ്രായമുള്ള മെല്ലിച്ച ഒരു കുട്ടി. അതിനെ എവിടെയെങ്കിലും കണ്ടതായി അവർക്ക് ഓർമ കിട്ടിയില്ല. ശശിധരന് പിന്നാലേ ഏതോ ഒരു പെണ്ണ്. അതിനും പിന്നിൽ മഹാദേവൻ തമ്പി. മുറ്റത്ത്‌ നിൽക്കുന്ന സൗദാമിനിയമ്മ തങ്ങളെയെല്ലാം മാറി മാറി നോക്കുന്നത് കണ്ട് ശശിധരൻ അപ്പുവിന്റെ കയ്യും പിടിച്ച് അവിടെ തന്നെ നിന്നു. തന്റെ ഭർത്താവിന് പിന്നിൽ നിഴൽ പോലെ നിൽക്കുന്ന ആമെല്ലിച്ച പെൺകുട്ടിയുടെ മുഖം താനെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർത്തു കൊണ്ട് സൗദാമിനിയമ്മ അവരുടെ അടുത്തേയ്‌ക്ക് ചെന്നു. സൗദാമിനിയമ്മയുടെ പ്രതികരണം എന്തെന്ന് അറിയാനായി ശശിധരൻ മകൾക്ക് മുമ്പിൽ നിന്ന് അൽപ്പം മാറി നിന്നു. "എന്റെ പൊന്നു മോളേ " എന്നൊരു നിലവിളിയാണ് അവർ ആദ്യം കേട്ടത്. അതിന്റെ കൂടെ സൗദാമിനിയമ്മയുടെ കയ്യിലിരുന്ന ചീനിച്ചട്ടി നിലത്തേയ്ക്ക് വീഴുന്ന ഒച്ചയും. "എന്ത് പറ്റിയതാ തമ്പുരാനേ എന്റെ കുഞ്ഞിന്..." സൗദാമിനിയമ്മ ഓടി വന്ന് അവളുടെ മുഖത്തും നെറ്റിയിലെ മുറിവ് ഡ്രസ്സ്‌ ചെയ്തിരുന്നതിലും കൈകൊണ്ട് പരതി. സംഗീത ഇരു കണ്ണുകളും ചേർത്തടച്ചു. അവളുടെ കൺ പോളകൾക്കിടയിൽ ചെറിയൊരു അരുവി രൂപം കൊണ്ടിരുന്നു. 'എന്റെ ദൈവമേ 'എന്ന് വിളിച്ചുകൊണ്ട് സൗദാമിനിയമ്മ മകളുടെ മുഖം വാരിയെടുത്ത്‌ ഉമ്മകൾ കൊണ്ട് മൂടി.. (തുടരും ) കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
37 likes
3 comments 16 shares

More like this