𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views • 1 months ago
#📙 നോവൽ കിടക്കുന്ന റൂമിന് നേർക്ക് വേണി ചുവടുകൾ വച്ചു. ചാരി കിടക്കുന്ന വാതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കിയ വേണി കാണുന്നത് മീരയെ ചേർത്ത് പിടിച്ച് കട്ടിലിലേക്ക് കിടത്തുന്ന ശ്രീഹരിയെയാണ്. അവനെ കണ്ടതും ഉള്ളിലേക്ക് കടക്കാനാഞ്ഞ വേണി തിരിഞ്ഞു നടന്ന് കളഞ്ഞു.
ശ്രീഹരി ഉള്ളപ്പോ മീരയുടെ അടുത്തേക്ക് പോകാനും അവളുടെ അസുഖവിവരം തിരക്കാനും വേണിക്ക് നന്നേ ബുദ്ധിമുട്ട് തോന്നി. അവൻ ഇല്ലാത്ത സമയം മീരയെ പോയി കാണാമെന്ന ചിന്തയിൽ വേണി ഹോസ്പിറ്റലിൽ നിന്നിറങ്ങി ഹോസ്റ്റലിലേക്ക് പോയി.
**************
"മീര.... എനിക്ക്... നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു." അവളുടെ കൈയ്യിൽ മെല്ലെ തലോടി കൊണ്ട് ശ്രീഹരി സംസാരത്തിന് തുടക്കമിട്ടു.
"എന്താ ശ്രീയേട്ടാ...?" അവന്റെ മുഖത്തെ ഗൗരവം കണ്ടതും മീരയുടെ മുഖത്ത് ഭയം നിറഞ്ഞു.
ശ്രീഹരിക്ക് തന്നോടെന്തോ സീരിയസായ കാര്യം പറയാനുണ്ടെന്ന് അവൾക്ക് ഉറപ്പായി.
ക്രമാതീതമായി ഉയരുന്ന നെഞ്ചിടിപ്പോടെ മീര അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി.
"ഞാൻ പറയാൻ പോകുന്ന കാര്യം നീ സമാധാനത്തോടെ വേണം കേൾക്കാൻ. ഞങ്ങൾ എല്ലാവരും നിന്റെ കൂടെ ഉണ്ട്." തന്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ പരമാവധി ധൈര്യം സംഭരിക്കാൻ ശ്രീഹരി ശ്രമിച്ചു.
"എനിക്കെന്തെങ്കിലും മാറാ രോഗമുണ്ടോ ശ്രീയേട്ടാ? അതാണോ ശ്രീയേട്ടൻ പറയാൻ പോകുന്നത്?"
മീര ചോദിച്ചു.
"അത് മീര.... നിനക്ക്... നിനക്ക് ചികിത്സിച്ചാ മാറാത്ത രോഗമൊന്നുമല്ല. പക്ഷേ നിന്റെ മനഃശക്തി പോലെ ഇരിക്കും സുഖം പ്രാപിക്കുന്നത്." ശ്രീഹരി പറഞ്ഞു.
"ഇങ്ങനെ വളച്ചു കെട്ടാതെ ശ്രീയേട്ടൻ എന്താ കാര്യമെന്ന് പറയ്യ്. എന്താണെങ്കിലും ഞാൻ സഹിച്ചല്ലേ പറ്റു."
"മീര... നിനക്ക്... നിനക്ക് ബ്രെയിൻ ട്യൂമറാണ്. സ്റ്റേജ് 3 ആണ്. എമർജൻസി ആയിട്ട് സർജറി ചെയ്യേണ്ടി വരും."
ശ്രീഹരിയുടെ വാക്കുകൾ കേട്ടതും ഒരു നിമിഷത്തേക്ക് മീരയുടെ ശ്വാസം നിന്നുപോയി.
"ശ്രീ.... ശ്രീയേട്ട... ശ്രീയേട്ടൻ എന്താ പറഞ്ഞേ? എനിക്ക്... എനിക്ക് ബ്രെയിൻ ട്യൂമർ ആണെന്നോ?" വിശ്വാസം വരാതെ മീര ചോദിച്ചു.
"അതേ മീര... നിനക്കിത് പണ്ട് നിന്റെ ചെറുപ്പത്തിലും വന്നിട്ടുണ്ട്." തുടർന്ന് ശ്രീഹരി അവളുടെ അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങൾ കൂടി അവളോട് പറഞ്ഞു.
എല്ലാം കേട്ട് കണ്ണീർ വാർക്കാനേ മീരയ്ക്ക് ആയുള്ളൂ. ഉറക്കെ കരഞ്ഞു കൊണ്ട് അവൾ ശ്രീഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു. ഏറെ നേരം മീര ഏങ്ങി ഏങ്ങി കരഞ്ഞു ഉള്ളിലെ സങ്കടം അവൾ കരഞ്ഞു തന്നെ തീർക്കട്ടെ എന്ന് കരുതി ശ്രീഹരി മീരയുടെ നെറ്റിയിൽ മെല്ലെ തലോടി കൊടുത്തു.
"എനിക്ക് ഇങ്ങനെയൊരു അസുഖം വന്നിരുന്നെന്നും ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പണ്ടേ പറഞ്ഞത് നേരത്തെ തന്നെ എന്നോട് പറയാമായിരുന്നു. എങ്കിൽ കുറേ കൂടി ഞാൻ ശ്രദ്ധിക്കുമായിരുന്നു.
എന്റെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്ര എനിക്കിപ്പോ ഈ അവസ്ഥ ഉണ്ടായത്. നിങ്ങളീ കാര്യം മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്നെ കുറച്ചു കൂടി ശ്രദ്ധിക്കുമായിരുന്നു.
ഏത് നിമിഷവും വളർന്നു വലുതായി എന്റെ ജീവൻ അപഹരിക്കാൻ തയ്യാറായി ഒരു ട്യൂമർ എന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് വരുമായിരുന്നില്ല.
ഒന്നും പറയാതെ മറച്ചു വച്ച് എന്നെ ഇത്രയും വലിയ സങ്കടത്തിൽ ആക്കിയത് നിങ്ങൾ രണ്ടാളും കൂടിയ."
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മീര അരികിൽ നിൽക്കുന്ന തന്റെ അച്ഛനെയും അമ്മയെയും നോക്കി.
മകളുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ അവർക്ക് കഴിഞ്ഞില്ല.
"ഒന്നും മനഃപൂർവം ഒളിച്ചു വച്ചതല്ല മോളേ. നിന്റെ സന്തോഷവും സമാധാനവും കൂടി കളയണ്ടല്ലോ എന്ന് കരുതി പറയാതിരുന്നതാ."
പത്മിനി പറഞ്ഞു.
"കഴിഞ്ഞതൊക്കെ പറഞ്ഞ് പരസ്പരം പഴി ചാരിയിട്ടോ കുറ്റപ്പെടുത്തിയിട്ടോ ഒരു കാര്യവുമില്ല മീര. ഇപ്പോ നീ നല്ല ബോൾഡ് ആയി ഈ സാഹചര്യത്തെ അതിജീവിക്കുകയാണ് വേണ്ടത്."
ശ്രീഹരി അവൾക്ക് ധൈര്യം നൽകി.
കൂടെ പിറപ്പിനെ പോലെ കൂടെ കൊണ്ട് നടന്ന ഉറ്റ കൂട്ടുകാരിയെ ചതിക്കാൻ കൂട്ട് നിന്നതിന് ഒടുവിൽ ദൈവം തന്നെയും ശിക്ഷിച്ചിരിക്കുകയാണെന്ന് ഒരു നടുക്കത്തോടെ മീര ഓർത്തു.
ഈ അസുഖം തന്റെ ജീവൻ അപഹരിക്കുമോന്ന് മീര ഭയന്നു. അങ്ങനെ വന്നാൽ തനിക്കൊരിക്കലും മോഹിച്ചു സ്വന്തമാക്കിയ ശ്രീഹരിക്കൊപ്പം ജീവിക്കാനാവില്ലെന്ന് ഉൾക്കിടിലത്തോടെ ചിന്തിച്ചു.
**********
മീരയുടെ സർജറി അധികം വൈകിപ്പിക്കാതെ പെട്ടെന്ന് തന്നെ നടത്തി. സർജറിക്ക് ശേഷം മൂന്ന് ദിവസം അവൾ icu വിൽ തന്നെ ആയിരുന്നു. ശ്രീഹരി പകൽ ജോലിക്ക് പോവുകയും രാത്രി മീരയ്ക്കൊപ്പം നിൽക്കുകയും ചെയ്തു.
ഇതിനിടെ ഹോസ്പിറ്റലിൽ മീരയെ പരിശോധിക്കുന്ന ഡോക്ടർ രാജേന്ദ്രൻ വഴി അവളുടെ അസുഖം എന്താണെന്ന് ചോദിച്ചറിയാൻ വേണി തീരുമാനിച്ചിരുന്നു. അത് പ്രകാരം ഒരു ദിവസം കിഷോറിനെ കാണാൻ വന്ന വേണി തിരിച്ചു പോകുന്നതിന് മുൻപ് ഡോക്ടർ രാജേന്ദ്രനെ കാണാൻ അദ്ദേഹത്തിന്റെ കൺസൾറ്റിങ് റൂമിലേക്ക് പോയി.
അടഞ്ഞു കിടക്കുന്ന വാതിലിൽ തട്ടി വിളിക്കുമ്പോ വാതിൽ തുറന്ന് പുറത്തേക്ക് വന്നത് സുമുഖനായ ഒരു ചെറുപ്പക്കാരനാണ്. അവനെ കണ്ടതും വേണിയുടെ മുഖം വിടർന്നു.
"മാധവ്... നീ എന്താ ഇവിടെ?"
വേണിക്കും മീരയ്ക്കുമൊപ്പം പത്താം ക്ലാസ്സ് വരെ ഒപ്പമുണ്ടായിരുന്ന ക്ലാസ്സ് മേറ്റാണ് മാധവ്.
"ഞാൻ ഇവിടെയാ വർക്ക് ചെയ്യുന്നത് വേണി." മാധവ് ചിരിയോടെ പറഞ്ഞു.
"നീ ഡോക്ടർ ആണോ?" വിടർന്ന കണ്ണുകളോടെ അവന്റെ കഴുത്തിൽ കിടക്കുന്ന സ്തെതസ്സ്കോപ്പിലേക്ക് നോക്കി വേണി ചോദിച്ചു.
"അതേ... പഠിപ്പ് കഴിഞ്ഞപ്പോ ഒരു എക്സ്പീരിയൻസ് ആവട്ടെ എന്ന് പറഞ്ഞ് എന്റെ അങ്കിൾ ഡോക്ടർ രാജേന്ദ്രനാണ് എന്നെ ഈ ഹോസ്പിറ്റലിൽ വർക്ക് ചെയ്യാൻ വിളിച്ചത്." മാധവ് മുഖത്തെ പുഞ്ചിരി മായാതെ പറഞ്ഞു.
"ഡോക്ടർ രാജേന്ദ്രൻ നിന്റെ അങ്കിൾ ആണോ? എനിക്ക് അദ്ദേഹത്തെ കണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു." വേണി പറഞ്ഞു.
"നിനക്കെന്താ അറിയേണ്ടത്. അങ്കിളിനെ ഇവിടെ അസ്സിസ്റ്റ് ചെയ്യുന്നത് ഞാനാ. ഏതെങ്കിലും പേഷ്യന്റിന്റെ ഹെൽത് ഡീറ്റെയിൽസ് ആണ് അറിയേണ്ടതെങ്കി ഞാൻ പറഞ്ഞ് തരാം."
"നിനക്ക് നമ്മുടെ കൂടെ പഠിച്ച മീരയെ ഓർമ്മയുണ്ടോ? എന്റെ ബെസ്റ്റ് ഫ്രണ്ട്?" വേണി ചോദിച്ചു.
അവളുടെ ചോദ്യം കേട്ടതും മാധവിന്റെ മിഴികൾ മിഴിഞ്ഞു പോയി.
"ഓർമ്മയുണ്ട് വേണി. നിങ്ങൾ ചങ്കും കരളും പോലെ അല്ലായിരുന്നോ പണ്ട് മുതലേ."
"അവൾ ഇപ്പോ നിന്റെ അങ്കിളിന്റെ പേഷ്യന്റ് ആണ്." വേണി പറഞ്ഞത് കേട്ട് മാധവ് ഒന്ന് ഞെട്ടി.
"മൂന്ന് ദിവസം മുൻപ് അങ്കിളിന്റെ മീര എന്ന് പേരുള്ള പേഷ്യന്റിന്റെ സർജറി കഴിഞ്ഞിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഞാനും ഉണ്ടായിരുന്നു. നമ്മുടെ കൂടെ പഠിച്ച മീരയാണോ അത്? എനിക്ക് കണ്ടിട്ട് മനസ്സിലായേ ഇല്ല."
മാധവ് അവിശ്വസനീയതയോടെ പറഞ്ഞു.
"പണ്ട് അവളെ കണ്ടിട്ടുള്ള ആർക്കും ഇപ്പോ മീരയേ കണ്ടാൽ മനസ്സിലാവില്ല. അത്രയ്ക്കും അവളുടെ കോലം മാറിയിട്ടുണ്ട്. എനിക്ക് അവളുടെ അസുഖം എന്താണെന്ന് അറിയണം. അതിന് വേണ്ടിയാ ഞാൻ ഡോക്ടർ രാജേന്ദ്രനെ കാണാൻ വന്നത്."
"മീരയുടെ ഡീറ്റെയിൽസ് ഞാൻ പറഞ്ഞ് തരാം വേണി. അങ്കിൾ കുറച്ചു മുൻപ് എമർജൻസി കേസ് വന്നിട്ട് icu വിലേക്ക് പോയതേ ഉള്ളു."
വേണിയേ റൂമിലേക്ക് വിളിച്ചിരുത്തുമ്പോ മാധവ് പറഞ്ഞു.
"മീരയ്ക്ക് ബ്രെയിൻ ട്യൂമറാണ് വേണി. 4th സ്റ്റേജ് ആണ്. എമർജൻസി ആയിട്ട് സർജറി ചെയ്ത് ട്യൂമർ നീക്കം ചെയ്തിട്ടുണ്ട്. ഇനി ഇരുപതോളം chemotherapy കൂടി വേണം."
മാധവിന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപ്പോയി.
"മീരയ്ക്ക് ബ്രെയിൻ ട്യൂമറാണോ?" ഞെട്ടലോടെ നെഞ്ചിൽ കൈവച്ചു കൊണ്ട് വേണി ചോദിച്ചു പോയി.
"അതേ..." തുടർന്ന് മാധവ് മീരയുടെ അസുഖത്തെ സംബന്ധിച്ച് അവളുടെ ഫയലിലുള്ള എല്ലാ കാര്യങ്ങളും വേണിയോട് പറഞ്ഞു.
"മീരയേ കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും വേണി. ഇപ്പോ അവൾ icu വിൽ ആണ്. സർജറി കഴിഞ്ഞു രണ്ട് മൂന്ന് ദിവസം ഒബ്സെർവഷന് വേണ്ടി icu വിൽ കിടത്തിയതാണ്."
"എങ്കിൽ ഞാനൊന്ന് മീരയെ കണ്ടിട്ട് വരാം. അതിനുശേഷം നമുക്ക് വിശദമായി സംസാരിക്കാം മാധവ്." വിഷാദം നിറഞ്ഞൊരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വേണി ഡോക്ടറെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ഈ സമയം മീരയെ റൂമിലേക്ക് മാറ്റുകയായിരുന്നു അറ്റൻഡ്ർമാർ. ആ സമയം മുറിയിൽ മീരയും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മകളുടെ കിടപ്പ് കണ്ട് കണ്ണീർ വാർക്കാനേ പത്മിനിക്ക് കഴിഞ്ഞുള്ളൂ.
"അമ്മേ... എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു."
കുറച്ചു ദിവസങ്ങളായി ഉള്ളിൽ കിടന്ന് വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ താൻ മാനസിക സംഘർഷം താങ്ങാൻ വയ്യാതെ മരിച്ചു പോകുമെന്ന് മീരയ്ക്ക് തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അമ്മയോട് മനസ്സ് തുറക്കാൻ അവൾ തയ്യാറായത്.
കാത്തിരിക്കൂ
• 21 shares