കിസ്സകൾ
14K Posts • 115M views
ഭാര്യയെ കാണാനില്ല "ആരാടോ പുറത്ത് നിൽക്കുന്നത്? കുറച്ചു നേരമായല്ലോ എന്താ കാര്യം?" സബ് ഇൻസ്‌പെക്ടർ സജീവ് കോൺസ്റ്റബിൾ റഹിംനോട് ചോദിച്ചു "അയാൾ സാറിനെ കാണാൻ നിൽക്കുകയാണ്. അയാൾക്ക് മുന്നേ വന്നവർ കുറച്ചു പേരുണ്ടല്ലോ അതാണ് ഞാൻ.." സജീവൻ വീണ്ടും ജനാലയിലൂടെ അയാളെ നോക്കി ജീവിതം നഷ്ടമായവന്റെ നിൽപ്.ജീവിതം നഷ്ടമായവന്റെ മുഖത്തിന്‌ ഒരു പ്രത്യേകത ഉണ്ട്. അയാളുടെ മുഖത്ത് ഒരു കരിവാളിപ്പ് ഉണ്ടാകും. കണ്ണുകൾ ചത്ത മീനിന്റെ പോലെ അനങ്ങാതെ തുറന്നിരിക്കും. അയാൾ ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല. അയാളുടെ നെഞ്ചിൽ ചേർന്ന് ഏകദേശം രണ്ടു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു "അയാളെ അകത്തോട്ടു വിളിക്ക് " "അല്ല സാറെ എം എൽ എ പറഞ്ഞിട്ട് വന്ന രണ്ടു പേര് വെയ്റ്റിംഗ് ആണ് " "ആ അവർ വെയിറ്റ് ചെയ്യട്ടെ ഇയാളെ വിളിക്ക്. ഒരു കുഞ്ഞിനെ വെച്ചു നിൽക്കുവല്ലേടോ. പോയി വരാൻ പറ " "ശരി സാർ " റഹിം പോയി അയാളെ കൂട്ടി വന്നു "റഹിം പൊയ്ക്കോ " സജീവൻ പറഞ്ഞു "നിങ്ങൾ ഇരിക്ക് " "വേണ്ട സാറെ നിന്നോളാം " അയാൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു "നിങ്ങൾക്ക് ഒക്കെ ഇരിക്കാനാണ് സുഹൃത്തേ ഈ കസേരകളൊക്കെ ഇരിക്ക് എന്നിട്ട് കാര്യം പറ " അയാൾ മടിച്ചു ഇരുന്നു. അയാളുടെ നെഞ്ചിൽ കിടന്ന് കുട്ടി ഉറങ്ങി പോയിരുന്നു "പറഞ്ഞോളൂ " "എന്റെ ഭാര്യയെ കാണാനില്ല സാറെ " അയാൾ ദയനീയമായി പറഞ്ഞു ദിവസവും എത്ര പരാതികൾ ആണ് ഒരെ രീതിയിൽ ഒരെ കാര്യം. "ഭാര്യയെ കാണാനില്ല "ആ ഒറ്റ വാചകത്തിൽ ജീവിതം തീർന്നു പോകുന്ന പുരുഷജന്മങ്ങൾ. ശേഷിച്ച കാലം അപമാനത്തിന്റെയും വേദനയുടെയും ചവർപ്പ് നീര് കുടിക്കുന്നവർ . "എവിടെയാ പോയത്? എപ്പോഴാ പോയത്?"അയാൾ സാവകാശം ചോദിച്ചു "രണ്ടു ദിവസമായി. ഞാൻ മിനിഞ്ഞാന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇല്ലായിരുന്നു.." "എന്നിട്ട് ഇപ്പോഴാണോ പറയുന്നത്?"അയാൾ ശാന്തമായി വീണ്ടും ചോദിച്ചു "അവൾ ഇടക്ക് ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഇറങ്ങി പോകും.. എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടുകാരുടെ വീട്ടിലേക്കൊക്കെ പൊയ്ക്കളയും. രണ്ടു ദിവസം കഴിഞ്ഞു വരികയും ചെയ്യും " സജീവന് അതിശയം തോന്നി "അങ്ങനെ ഒരു പെണ്ണോ?" "നിങ്ങൾക്ക് എത്ര കുട്ടികൾ ആണ്?" "ഈ കുഞ്ഞ് മാത്രം ഉള്ളു സാറെ " "അവസാനം എന്തിനാ വഴക്കിട്ടത്?" "അത്... അത്..."അയാൾ ഒന്ന് പരുങ്ങി "പറഞ്ഞോളൂ " "എന്റെ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനുമായി അവൾ സ്ഥിരം ഫോൺ ചെയ്യുമായിരുന്നു. സുഹൃത്തുക്കളാണ് എന്നാ പറയുന്നത്. എത്ര എന്ന് വെച്ചാ ക്ഷമിക്കുന്നത്? ഈ കൊച്ച് കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാതെ മണിക്കൂറുകളോളം ഫോൺ വിളിയാ.. അതിന്റെ പേരിൽ വഴക്കുണ്ടായി.." സജീവന് ഏകദേശം സംഗതികളുടെ കിടപ്പ് പിടികിട്ടി "നിങ്ങളുടെ വീട്ടുകാർ കൂടെയല്ലേ ?" "ഇല്ല സാറെ. .. ഞങ്ങളുടെത് ഒരു ലവ് മാര്യേജ് ആയിരുന്നു.എന്റെ വീട്ടുകാർ പോലുമിതിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചു കളഞ്ഞു. പക്ഷെ എനിക്ക് അവളെ ജീവനാ.. സാർ അവളെയൊന്ന് കണ്ടു പിടിച്ചു തരണം " "നിങ്ങളുടെ കടയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ കടയിൽ വരുന്നുണ്ടോ?" "അവനിപ്പോ എന്റെ കടയിൽ ഇല്ല.പക്ഷെ ഞാൻ അന്വേഷിച്ചു അവൻ വീട്ടിലുണ്ട്.അവന് ഭാര്യയും മക്കളുമൊക്കെ ഉള്ളതാ. ഇവള് മണ്ടിയാ സാറെ.. ഇവൾ വിളിച്ചു കൊണ്ടിരുന്നവനോട് ഞാൻ സംസാരിച്ചു.അവനവന്റെ ഭാര്യയും കുഞ്ഞുങ്ങളും തന്നെ ആണ് വലുത്.. അവനോട് ഞാൻ ചോദിച്ചപ്പോ അവൾ ഇങ്ങോട്ടാ വിളിക്കുന്നെ എന്നാ പറയുന്നേ. സംഗതി സത്യം ആണ് താനും " "ഭാര്യയുടെ ഫോൺ നമ്പർ തന്നേക്ക്. ഒരു പരാതി എഴുതി കൊടുക്കണം ഓഫീസിൽ.. പൊയ്ക്കോ ഞാൻ അന്വേഷിക്കാം " "സാറെ ഇനി അവൾ ആരുടെയെങ്കിലും ഒപ്പം പോയതാണെങ്കിൽ കൂടി തിരിച്ചു വരാൻ പറയണം.. ഞാൻ ക്ഷമിച്ചു എന്ന് പറയണം എന്റെ കുഞ്ഞിന്റെ അമ്മയല്ലേ സാറെ?" സജീവന്റെ കണ്ണ് ഒന്ന് കലങ്ങി "ശരി പൊയ്ക്കോ ഞാൻ വിളിക്കാം " അയാൾ പോയി മൊബൈൽ ഫോൺ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ അത് കുന്നംകുളം ടവറിന്റെ കീഴിൽ ആണ് അവസാനം ഉണ്ടായിരുന്നത് എന്ന് തെളിഞ്ഞു "ഒരു പാട് പ്രണയങ്ങൾ സൂക്ഷിച്ചിരുന്ന ഒരു പെണ്ണാണ് ഇത് " സൈബർ സെല്ലിലെ സുഹൃത്ത് വിവേക് സജീവനോട് പറഞ്ഞു "പ്രണയങ്ങൾ എന്ന് പറയാൻ പാടില്ല അത് പ്രണയത്തിന് അപമാനമാണ്.. ഈ സ്ത്രീക്ക് ഒരു പാട് റിലേഷൻസ് ഉണ്ട് സജീവ്.ഭർത്താവിനെ ഇവര് ഇത്രയും കാലവും നല്ല സുന്ദരമായിട്ട് ചതിക്കുക തന്നെ ആയിരുന്നു.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആവും..ഭാവിയിൽ ആ പാവത്തിനെ കൊല്ലാൻ പോലും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ മടിക്കില്ല.ഇയാൾക്ക് എന്തിനാ ഇനി അവരെ?" സജീവൻ മറുപടി ഇല്ലാതെ നിശബ്ദനായി "ചതിക്കുന്നവളുമാരെയൊക്കെ കൊല്ലണം " വിവേക് പല്ല് കടിച്ചു ഒരു ഫോൺ വന്നപ്പോൾ സജീവ് അയാളോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി "സാറെ കുന്നം കുളത്ത് ഒരു ലോഡ്ജിൽ ഒരു സ്ത്രീയും പുരുഷനും സംശയാസ്പദകരമായ നിലയിൽ ഉണ്ടെന്ന് ഇപ്പൊ ലോഡ്ജിന്റ മാനേജർ വിളിച്ചു പറഞ്ഞു. ലക്ഷണങ്ങൾ കേട്ടിട്ട് അത് അവര് ആണെന്ന തോന്നുന്നേ " സജീവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. "നിങ്ങൾ അങ്ങോട്ട് വന്നേക്ക് ഞാൻ അങ്ങോട്ട് പോകുകയാ.." ", ഒകെ സാർ ". സജീവൻ ചെല്ലുമ്പോൾ മാനേജർ ഉണ്ട്. മഫ്തിയിലായത് കൊണ്ട് അയാൾ ഐഡി കാർഡ് കാണിച്ചു "സാറെ അവർ ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞു ഇതിനു മുൻപും മുറിയെടുത്തിട്ടുണ്ട്.. കഴിഞ്ഞ തവണ അയാളുടെ ഭാര്യ ആണെന്ന് പറഞ്ഞു വേറെ ഒരു സ്ത്രീ വന്നു വഴക്കുണ്ടാക്കുകയൊക്കെ ചെയ്തപ്പോഴാ അറിഞ്ഞേ ഇത് കേസ് വേറെയാ എന്ന്.. പിന്നേ കുറച്ചു നാൾ വന്നില്ല. ഇത്തവണ ഞാൻ ഇവിടെ ഇല്ലായിരുന്നു. സ്റ്റാഫ്‌ ഒക്കെ മാറി. അവർക്ക് അറിയില്ലല്ലോ.. ഞാൻ ഇന്നലെ വന്നപ്പോഴാ സംഭവം അറിയുന്നേ. രാത്രി തന്നെ പൊയ്ക്കോളാൻ പറഞ്ഞു. പോയില്ല. അപ്പൊ ഞാൻ അയാളുടെ ഭാര്യയുടെയും പോലീസിന്റെയും നമ്പറിൽ വിളിച്ചു പറയുമെന്ന് അവരോട് പറഞ്ഞു. അപ്പൊ അവര് രാവിലെ പൊയ്ക്കോളാമെന്ന് പറഞ്ഞു. ഞാൻ രാത്രി വീട്ടിൽ പോകുകയും ചെയ്തു. രാവിലെ വന്നപ്പോൾ അവർ പോയിട്ടില്ല. അങ്ങനെ ആണ് ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെ " സജീവൻ കുറച്ചു നേരം അയാളുടെ മുഖത്ത് നോക്കി നിന്നു "എന്നിട്ട്?" ".ഇപ്പൊ ദേ മുറി തുറക്കുന്നില്ല.. അപ്പൊ എനിക്ക് ഒരു പേടി.ഇനി വല്ല അബദ്ധവും..." "താൻ പേടിക്കണ്ട. ആ ഫ്ലോറിൽ ഉള്ള മറ്റ് ആൾക്കാരെ താഴെക്ക്‌ മാറ്റണം.. എന്റെ കൂടെ മറ്റാരും അങ്ങോട്ടേക്ക് വരുകയും വേണ്ട " "ആള് കുറവാ സാറെ. ഒന്ന് രണ്ടു മുറിയിൽ ഉള്ളവർ രാവിലെ തന്നെ പുറത്ത് പോയി ആരുമില്ല " "ശരി " വാതിൽ ബലമായി തുറന്നു അകത്തു കയറുമ്പോൾ വിഷത്തിന്റ രൂക്ഷഗന്ധം. മേശപ്പുറത്ത് പകുതി ഒഴിഞ്ഞ വിഷത്തിന്റ കുപ്പി പുരുഷൻ മരിച്ചു കഴിഞ്ഞു എന്ന് അയാൾക്ക് പൾസ് നോക്കിയപ്പോൾ മനസിലായി സ്ത്രീ മരിച്ചിട്ടില്ല അവൾക്ക് ബോധമുണ്ട് അവൾ ശര്ദിച്ചിട്ടുണ്ട് അങ്ങനെ കുറച്ചു വിഷം പുറത്ത് പോയിട്ടുണ്ടാവും "എന്നെ രക്ഷിക്കൂ സാറെ ഇയാൾ ബലമായി കുടിപ്പിച്ചതാ.."അവൾ ദുർബലമായി പറഞ്ഞു സജീവന്റെ കണ്ണുകൾ എരിഞ്ഞു എത്ര പേരെ ചതിച്ചവൾ? എത്ര കുടുംബം തകർത്തവൾ? രക്ഷപെട്ടു വന്നാൽ ഇനി എത്ര പേര്? ഇവളെ പോലുള്ളവർ ഭൂമിയിൽ എന്തിനാണ്? അയാൾ മേശപ്പുറത്തിരുന്ന പാതി ഒഴിഞ്ഞ വിഷം നിറഞ്ഞ കുപ്പി കയ്യിൽ എടുത്തു കോൺസ്റ്റബിൾ റഹിമിന്റെ ഫോൺ വരുമ്പോൾ സജീവ് ഒരു സിഗരറ്റിനു തീ കൊടുക്കുകയായിരുന്നു "സാർ ഇപ്പൊ വരാം ഒരു അർജന്റ് കേസ് വന്നു പെട്ടു " "പതിയെ വന്നാൽ മതി റഹിം.. അവള് ചത്തു " അയാൾ ഫോൺ കട്ട്‌ ചെയ്തു കയ്യിൽ പറ്റിയ വിഷത്തിന്റ അംശം ഒരു തൂവാലയിൽ തുടച്ച് പോക്കറ്റിൽ ഭദ്രമായി വെച്ചു മുറിയിൽ മരണത്തിന് കീഴടങ്ങി കഴിഞ്ഞിരുന്നു അപ്പോൾ വിഷത്തേക്കാൾ വിഷമുള്ള പെണ്ണൊരുത്തി. 📝അമ്മു സന്തോഷ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
50 likes
43 shares
#പെണ്ണൊരുമ്പെട്ടാൽ# ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കിലേ ,ഇക്കാലത്ത് ഒരു കുടുംബം പുലർത്തനാകു, എന്ന തിരിച്ചറിവിലാണ് ഞാൻ ജോലിയുള്ള പെണ്ണിനെ തന്നെ കണ്ട് പിടിച്ച് കെട്ടിയത്. രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ട് നടപ്പനുസരിച്ച് കുടുംബത്തിലെ മൂത്ത സന്തതിയായ എനിക്ക്, അവിടുന്ന് പടിയിറങ്ങേണ്ടി വന്നു. അവളുടെ വീട് വടക്കേ മലബാറിലായതിനാൽ ഞങ്ങളുടെ വീട് ഒരു അണുകുടുംബമായി മാറി. പക്ഷേ, കല്യാണവും കഴിഞ്ഞ്, രണ്ട് പ്രസവവും കഴിഞ്ഞപ്പോൾ എനിക്കും അവൾക്കും സമയത്ത് ഓഫീസിൽ എത്താൻ പറ്റാതായി. അടുപ്പിച്ചുള്ള രണ്ട് പ്രസവമായത് കൊണ്ട് ഇളയതിന് പാല് കൊടുക്കുമ്പോൾ മൂത്തതും കിടന്ന് കാറും. ഒടുവിൽ മൂത്തതിനെ കുപ്പിപ്പാല് കൊടുത്ത് ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ തലയിലായി. അവള് പ്രസവം കഴിഞ്ഞ് അധികനാളാകാത്തത് കൊണ്ട്, ഓഫീസിൽ കുറച്ച് താമസിച്ച് ചെന്നാലും മേലുദ്യോഗസ്ഥൻ ഒന്നും പറയാറില്ല. പക്ഷേ, എന്റെ കാര്യം അങ്ങനല്ലല്ലോ? ഭാര്യയുടെ രണ്ട് പ്രസവത്തിന്റെ പേരും പറഞ്ഞ്, ഞാൻ കിട്ടാവുന്നത്ര ലീവെടുത്ത് സുഖിച്ചത് കൊണ്ട്, ഓഫിസറുടെ കണ്ണിൽ ഞാനൊരു നോട്ടപ്പുള്ളിയാണ് ബുദ്ധിമുട്ട് കൂടിയപ്പോൾ, ഞാനവളോട് പറഞ്ഞതാ, ഒരു സർവ്വൻറിനെ വെയ്ക്കാമെന്ന്. അപ്പോൾ അവൾക്കൊരു ഡിമാന്റ്, അറുപത് കഴിഞ്ഞ തള്ളമാരെ കിട്ടുമോന്ന് നോക്കാൻ. എന്നെ വിശ്വാസ കുറവുണ്ടായിട്ടല്ല കേട്ടോ ,എന്നാലും അവൾക്കൊരു പേടി. അപ്പോൾ ഞാൻ പറഞ്ഞു. "അത് വേണ്ട ടീ, ചിലപ്പോൾ അറുപത് കാരിയേം കൊണ്ട് ഒളിച്ചോടാൻ എനിക്ക് തോന്നിയാലോന്ന് ഹല്ല പിന്നെ, എങ്ങനെ ദേഷ്യം വരാതിരിക്കും. ഇനീപ്പോ ഒരൊറ്റ മാർഗ്ഗമേയുള്ളു രണ്ടിലൊരാൾ ജോലി രാജിവയ്ക്കുക. പക്ഷേ, ഞാനെങ്ങനെ രാജി വയ്ക്കും. അഞ്ചക്ക ശബ്ബളമുള്ള ഉദ്യോഗസ്ഥൻ. ചുമട്ട് തൊഴിലാളിയായ എന്റെ ബാപ്പ, ഒരു പാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ച് ഒരു ജോലിക്കാരനാക്കിയത്. അല്ലെങ്കിൽ തന്നെ, ഒരു കുടുംബത്തിലെ കുടുംബനാഥൻ ,ഉള്ള ജോലിയും കളഞ്ഞ് വീട്ടിലിരുന്നിട്ട്, ഭാര്യയെ ജോലിക്ക് വിട്ടാൽ നാട്ട്കാരെന്ത് പറയും. അവളോട് പറയാം, ജോലി രാജിവയ്ക്കാൻ. അവളുടെത്, തുശ്ച വരുമാനമുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റാണ്. പിന്നെ, ഒരു പാട് സ്വത്ത് ഉള്ള കുടുംബത്തിൽ നിന്ന് വന്ന അവൾക്ക് വേണ്ടി അവളുടെ ബാപ്പ, കഷ്ടതകൾ അനുഭവിച്ച് കിട്ടിയ ജോലിയൊന്നുമല്ല,വെറുമൊരു നേരം പോക്കിന് വേണ്ടി നേടിയ ജോലിയാണ് , അത് പോയാലും വലിയ നഷ്ടമൊന്നുമില്ല. "ടീ ആബിദാ.. ഞാനാലോചിച്ചിട്ട് ഒറ്റ വഴിയെ ഉള്ളു, നീ നിന്റെ ജോലിയങ്ങ് രാജിവയ്ക്ക്, രണ്ട് പെറ്റപ്പോൾ തന്നെ, നിനക്ക് അവശ്യത്തിന് ജോലിയായി, നീ ഇനി മുതൽ പിള്ളാരേം നോക്കി വീട്ടിലിരുന്നാൽ മതി " "എന്തോ ... എങ്ങനേ ... രണ്ട് പെറ്റതേ, എന്റെ മാത്രം കുറ്റം കൊണ്ടല്ലല്ലോ? അതിന് നിങ്ങള് കൂടി ഉത്തരവാദിയല്ലേ? പിന്നെ ,എന്റെ ജോലി, അത് ഞാൻ വീട്ടിൽ ഫെയ്സ് ബുക്ക് നോക്കിയിരുന്നപ്പോൾ ,ആരും വന്ന് ,ദാ.. നിനക്കൊരു ജോലി ഇരിക്കട്ടെ, എന്നും പറഞ്ഞ്, കൈവെള്ളയിൽ വച്ച് തന്നതുമല്ല, ചെറുപ്പം മുതലേ വാശിയോടെ കഷ്ടപ്പെട്ട് പഠിച്ച്, പരീക്ഷയെഴുതീട്ട് തന്നെയാ, സർക്കാർ ജോലി നേടിയത് ,ആ യോഗ്യതയുള്ളത് കൊണ്ട് മാത്രമാ, നിങ്ങളെ പോലൊരു ഉദ്യോഗസ്ഥൻ, എന്നെ വന്ന് കെട്ടിയതും, വേണമെങ്കിൽ നിങ്ങള് പോയി രാജിവയ്ക്ക്, എന്നിട്ട് വെറുതെ വീട്ടിലിരുന്നാൽ മതി ,ഞാൻ കാണിച്ച് തരാം , ജോലിക്കും പോയി , ഒരു വീട്ടിലെ മുഴുവൻ കാര്യങ്ങളും നോക്കി, എങ്ങനാ ജീവിക്കുന്നതെന്ന് അവൾ എന്നെ വെല്ല് വിളിച്ചു. ശ്ശെടാ .. കടുവയെ പിടിക്കുന്ന കിടുവയോ? എന്റെ മുന്നിൽ വീറോടെ നില്ക്കുന്ന, ആബിദയെ കണ്ടപ്പോൾ, ഒരു നിമിഷം ഞാൻ, വാളോങ്ങി നില്ക്കുന്ന, ഝാൻസി റാണിയെ ഓർത്ത് പോയി. ഇനി അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ, നേരം കളയാതെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി . 📝സജിതൈപറമ്പ് . #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
27 likes
22 shares
കുറ്റവും ശിക്ഷയും '' എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?''' ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ [പത്തുപന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് . '' അവൻ കള്ളനാ ...'' ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് . ''എന്ത് കട്ടെന്ന് ? പൈസയോ? '' വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി . പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തുവിളറിയിരുന്നു . ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല . '' അല്ല ... ആപ്പിൾ. '' ക്യാഷ് മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളുമൊക്കെ നിരത്തി വെച്ചിരുന്നു നിരത്തിവെച്ചിരുന്നു . '' വിശന്നിട്ടല്ലേ ചേട്ടാ ..പാവം!! . അതിന്റെ പൈസ ഞാൻ തന്നോളാം ' വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു . '' അയ്യോ ... മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ .അഴിച്ചുവിട്ടാൽ വഴക്കു പറയും . ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ '' ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി . '' ചേട്ടാ ... ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചുമനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ കാര്യമല്ലേ ..അത് ഞാൻ തന്നോളാം . അവനു വിശന്നിട്ടല്ലേ ?'.കെട്ടഴിച്ചു വിട് '' ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി . ''അവൻ വേദനിക്കണം '' '' നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാമെന്നാണോ ? അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാണം കെടുത്താതെ ''' വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു . ''ഇറങ്ങി വാ ..'' അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി . അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി '' അഴിച്ചുവിട് സാറെ ... '' ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി . '' ഇച്ചിരി കഴിയട്ടെ ... നിങ്ങള് അകത്തേക്ക് വാ '' വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി . '' പിള്ളചേട്ടാ ... രണ്ട് ബിരിയാണി . കൈ കഴുകി ഇരുന്നോ നിങ്ങള് '' ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചുകൊടുത്തിട്ട് പറഞ്ഞു .അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും കാണാമായിരുന്നു . പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു . '' ആ പയ്യന്റെ അമ്മയും സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല . എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട് '' '' വിടാം സുഹൃത്തേ ... അവർ കഴിച്ചുകഴിയട്ടെ . അതുവരെ അവൻ അവിടെ കിടക്കണം .'' ''' എന്തിന് ..ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ ?'' '' ഇറങ്ങരുത് ... മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും .. മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം '' ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി . ''പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ . പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു . അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു . ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു . അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നുവെങ്കിലും അമ്മ അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥലമുടമസ്ഥന്റെ വീട്ടിലേക്ക് എന്നേം കൂട്ടി നടന്നു . '' വിശ്വൻ ആകാംഷയോടെ ഹോട്ടലുടമയെ നോക്കി. '' കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ? . ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ... ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത് . അത് നല്ലതല്ല എന്ന് . പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു . അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . ''' വിശ്വന്റെ മുഖം എന്തിനോ വിളറി . '' അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു . അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി . അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് '' '''' എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി '' '' സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം . ഒരാപ്പിൾ പോയതിനല്ല ... അവന്റെ തെറ്റ് അവന് മനസിലാകാൻ ആണത് ചെയ്തത് . അവൻ ഇതിന് മുൻപും ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട് . ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന് കരുതി ഞാൻ കണ്ണടച്ചു .അന്ന് കണ്ണടച്ചതുകൊണ്ടാണ് അവൻ ഇന്ന് അതിലും കൂടിയത് എടുത്തത് . അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല . നാളെ അവൻ കൂടുതൽ മോഷണം നടത്തിയാൽ .. പെരുംകള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .''' ''അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം . ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന് ചോദിക്കണമായിരുന്നു '' ഹോട്ടലുടമയുടെ വാക്കുകൾ കേട്ട വിശ്വനും തൊട്ടുമുൻപിലെ ഡൈനിംഗ് ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല . '' ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു . ഒരു ബിരിയാണിയും കൊടുക്ക് '' ഹോട്ടലുടമ ഒരു സപ്ലയറോട് നിർദ്ദേശിച്ചു . ''ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല . കൊടുക്കും .... അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തുകൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ് ശ്രമിച്ചത് . അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല . സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു .ബാലവേല നിരോധിച്ചു . പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി . അവനും സഹോദരിക്കും പഠിക്കാം .അവർക്കുള്ള ആഹാരവും സ്‌കൂളിൽ ലഭിക്കും . . ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം , തൊഴിലുറപ്പ് പണി ചെയ്യാം ...ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും '''' '' പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട് . അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട് . അവർ വയർ നിറച്ചുകഴിക്കട്ടെ . ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല .കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ . അധ്വാനിച്ചുജീവിക്കണം . ഇരന്നു ജീവിക്കരുത് . പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു നോക്ക് . എത്ര പേര് മൊത്തം കഴിക്കുമെന്ന് കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത് . തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ'' '' അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു . ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട് ''അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ ... അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്..... . ശിവാ .. അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക് . ആ ബിരിയാണിയും പാർസൽ എടുത്തോ ''' ഹോട്ടലുടമ ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു...അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ. 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
30 likes
2 comments 18 shares