കിസ്സകൾ

14K Posts • 115M views
കുറ്റവും ശിക്ഷയും '' എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?''' ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ [പത്തുപന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് . '' അവൻ കള്ളനാ ...'' ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് . ''എന്ത് കട്ടെന്ന് ? പൈസയോ? '' വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി . പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തുവിളറിയിരുന്നു . ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല . '' അല്ല ... ആപ്പിൾ. '' ക്യാഷ് മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളുമൊക്കെ നിരത്തി വെച്ചിരുന്നു നിരത്തിവെച്ചിരുന്നു . '' വിശന്നിട്ടല്ലേ ചേട്ടാ ..പാവം!! . അതിന്റെ പൈസ ഞാൻ തന്നോളാം ' വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു . '' അയ്യോ ... മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ .അഴിച്ചുവിട്ടാൽ വഴക്കു പറയും . ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ '' ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി . '' ചേട്ടാ ... ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചുമനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ കാര്യമല്ലേ ..അത് ഞാൻ തന്നോളാം . അവനു വിശന്നിട്ടല്ലേ ?'.കെട്ടഴിച്ചു വിട് '' ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി . ''അവൻ വേദനിക്കണം '' '' നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാമെന്നാണോ ? അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാണം കെടുത്താതെ ''' വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു . ''ഇറങ്ങി വാ ..'' അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി . അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി '' അഴിച്ചുവിട് സാറെ ... '' ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി . '' ഇച്ചിരി കഴിയട്ടെ ... നിങ്ങള് അകത്തേക്ക് വാ '' വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി . '' പിള്ളചേട്ടാ ... രണ്ട് ബിരിയാണി . കൈ കഴുകി ഇരുന്നോ നിങ്ങള് '' ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചുകൊടുത്തിട്ട് പറഞ്ഞു .അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും കാണാമായിരുന്നു . പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു . '' ആ പയ്യന്റെ അമ്മയും സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല . എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട് '' '' വിടാം സുഹൃത്തേ ... അവർ കഴിച്ചുകഴിയട്ടെ . അതുവരെ അവൻ അവിടെ കിടക്കണം .'' ''' എന്തിന് ..ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ ?'' '' ഇറങ്ങരുത് ... മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും .. മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം '' ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി . ''പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ . പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു . അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു . ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു . അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നുവെങ്കിലും അമ്മ അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥലമുടമസ്ഥന്റെ വീട്ടിലേക്ക് എന്നേം കൂട്ടി നടന്നു . '' വിശ്വൻ ആകാംഷയോടെ ഹോട്ടലുടമയെ നോക്കി. '' കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ? . ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ... ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത് . അത് നല്ലതല്ല എന്ന് . പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു . അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . ''' വിശ്വന്റെ മുഖം എന്തിനോ വിളറി . '' അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു . അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി . അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് '' '''' എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി '' '' സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം . ഒരാപ്പിൾ പോയതിനല്ല ... അവന്റെ തെറ്റ് അവന് മനസിലാകാൻ ആണത് ചെയ്തത് . അവൻ ഇതിന് മുൻപും ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട് . ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന് കരുതി ഞാൻ കണ്ണടച്ചു .അന്ന് കണ്ണടച്ചതുകൊണ്ടാണ് അവൻ ഇന്ന് അതിലും കൂടിയത് എടുത്തത് . അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല . നാളെ അവൻ കൂടുതൽ മോഷണം നടത്തിയാൽ .. പെരുംകള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .''' ''അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം . ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന് ചോദിക്കണമായിരുന്നു '' ഹോട്ടലുടമയുടെ വാക്കുകൾ കേട്ട വിശ്വനും തൊട്ടുമുൻപിലെ ഡൈനിംഗ് ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല . '' ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു . ഒരു ബിരിയാണിയും കൊടുക്ക് '' ഹോട്ടലുടമ ഒരു സപ്ലയറോട് നിർദ്ദേശിച്ചു . ''ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല . കൊടുക്കും .... അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തുകൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ് ശ്രമിച്ചത് . അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല . സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു .ബാലവേല നിരോധിച്ചു . പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി . അവനും സഹോദരിക്കും പഠിക്കാം .അവർക്കുള്ള ആഹാരവും സ്‌കൂളിൽ ലഭിക്കും . . ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം , തൊഴിലുറപ്പ് പണി ചെയ്യാം ...ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും '''' '' പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട് . അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട് . അവർ വയർ നിറച്ചുകഴിക്കട്ടെ . ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല .കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ . അധ്വാനിച്ചുജീവിക്കണം . ഇരന്നു ജീവിക്കരുത് . പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു നോക്ക് . എത്ര പേര് മൊത്തം കഴിക്കുമെന്ന് കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത് . തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ'' '' അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു . ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട് ''അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ ... അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്..... . ശിവാ .. അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക് . ആ ബിരിയാണിയും പാർസൽ എടുത്തോ ''' ഹോട്ടലുടമ ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു...അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ. 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
30 likes
2 comments 18 shares
💠കല്യാണം💠 ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ. "ഉമ്മിച്ചി... പെൺകുട്ടി മതിട്ടോ." "പോടാ ചെക്കാ... അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്." നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ് അവൻ അറിഞ്ഞത്. ഉമ്മിച്ചിയെ ഖബറിൽ വെച്ച ദിവസം മുതൽ ഇക്കാക്കയാണ് മെഹ്റിനെ നെഞ്ചോട് ചേർത്ത് വളർത്തിയത്. മെഹ്റിൻ വളർന്നു. വലുതായി പഠിച്ചു ഒരു ജോലിയും കിട്ടി. പക്ഷെ അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. അത് തന്നെയാണ് വാപ്പയുടെയും ഇക്കയുടെയും ഇക്കയുടെ ഭാര്യ സൈറയുടെയും ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന. "മെഹ്റിൻ കല്യാണത്തിന് സമ്മതിക്കുക.' ആ ഒരു ലക്ഷ്യത്തിന് വേണ്ടി വലിയ ചർച്ചയും പ്ലാനിങ്ങും മൂവർ സംഘത്തിന്റെ ഗൂഢാലോചനയും ആ വീട്ടിൽ മുടങ്ങാതെ നടക്കുന്നുണ്ട് അവൾ അറിയാതെ.അവളുടെ മനസ്സിലുള്ളത് അവർക്കും അറിയില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോട് മെഹ്റിൻ ചോദിച്ചു.. " ചിന്നൂ ..പ്രസവിച്ചാ മരിക്കോ...?" "എന്റെ അമ്മ പ്രസവിച്ചിട്ട് മരിച്ചില്ലല്ലോ മെഹ്റിൻ..." "എന്റെ ഉമ്മ... മരിച്ചു. അതുകൊണ്ട് ഞാൻ പ്രസവിക്കില്ല." "കല്യാണം കഴിഞ്ഞാൽ പ്രസവിക്കും." "അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ..." അന്ന് കൂട്ടുകാരിയോട് പറഞ്ഞ തീരുമാനത്തിൽ ഇന്നും മെഹ്റിൻ ഉറച്ചു നിൽക്കുന്നു. ഒന്നിടവിട്ട് എല്ലാം ഞാറാഴ്ചകളിലും ബ്രോക്കർ വീട്ടിൽ വരും. പുതിയൊരു ഫോട്ടോയും അഡ്രസും കൊടുക്കും.. അടുത്ത ഞായറാഴ്ചക്കുള്ളിൽ ആ പയ്യനെ കുറിച്ച് ഇക്കാക്ക അന്വേഷണം നടത്തും. ഓക്കേ ആണെങ്കിൽ അത് കഴിഞ്ഞുള്ള ഞായറാഴ്ച ആ പയ്യൻ പെണ്ണിനെ കാണാൻ വരും. പതിവ് പോലെ എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി മെഹ്റിൻ ഉടുത്തൊരുങ്ങി അവർക്ക് മുൻപിൽ വന്നു നിൽക്കുകയും കല്യാണത്തിന് സമ്മതമില്ലെന്ന് ഇക്കയോട് പറയുകയും ചെയ്യും.. ഇന്ന് ഞായറാഴ്ചയാണ്. രാവിലെ ബ്രോക്കർ വന്നിട്ടുണ്ട്.ഷാനു എന്നാണ് ചെക്കന്റെ പേര്. ഗൾഫിൽ ഒരു ഷോപ്പ് ഉണ്ട്. ഇക്കാക്ക ഫോട്ടോ എടുത്തു നോക്കി. "കാണാനൊക്കെ കൊള്ളാം." "എന്നിട്ട് എന്ത് കാര്യം." "സൈറ... ഇത് എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കണം." "ഒരു രക്ഷയുമില്ല. മൊഞ്ചില്ലാത്തത് അല്ലല്ലോ ഓളെ പ്രശ്നം. കല്യാണം വേണ്ടെന്നുള്ള വാശിയല്ലെ " ഇതെങ്കിലും നടന്നാൽ മതിയെന്നുള്ള പ്രാർത്ഥനയിലാണ് ബ്രോക്കർ. "മോൾക്ക് പ്രണയം വല്ലതും ഉണ്ടാവോ....?" സ്വല്പം മടിച്ചാണ് ബ്രോക്കർ അങ്ങനെയൊരു സംശയം മുന്നോട്ട് വെച്ചത്. അത് കേട്ടപാടെ മൻസൂറും സൈറയും ചിരിച്ചു. "അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്..അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ..പക്ഷെ കുരിപ്പിന് അതും ഇല്ല.പണ്ട് ഒരുത്തൻ പിന്നാലെ നടന്നതാ.. ഞാനാണ് അവനെ ഓടിച്ചു വിട്ടത്... അതിൽ ഇപ്പോ വിഷമം ഉണ്ട്." എന്തായാലും ഷാനുവിനെ കുറിച്ച് തിരക്കിയിട്ട് ബാക്കി പറയാമെന്നു പറഞ്ഞു. ബ്രോക്കറേ വിട്ടു. "ഉപ്പയും ഇക്കയും ചേർന്ന് കൊച്ചിനെ വഷളാക്കി... ഹല്ല പിന്നെ." "സൈറ... ഉമ്മച്ചിയെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റുമ്പോൾ എന്റെ മോൾ ഉമ്മിച്ചിടെ വയറ്റിലാണ്. രണ്ടാളും കൂടി പോയിട്ട് അവൾ മാത്രമാണ് തിരിച്ചു വന്നത്. എനിക്കന്ന് പന്ത്രണ്ട് വയസ്സാണ്. എന്റെ കൈയിലേക്ക് തന്നിട്ടാണ് ഉമ്മ പോയത്. അന്നുമുതൽ ഞാനാണ് അവളെ വളർത്തിയത്. അവളുടെ ആഗ്രഹങ്ങൾ പറ്റുന്ന പോലെ ചെയ്തു കൊടുത്തു. അവൾക്കൊരു സങ്കടം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു. അവൾ പഠിച്ചു. ജോലി കിട്ടി. കല്യാണം വേണ്ടെന്ന് മെഹ്റിൻ പറഞ്ഞാലും അവളൊരു കുടുംബത്തൊടെ ജീവിക്കുന്നത് കാണാൻ ആശ കൊണ്ടാണ്... ഇങ്ങനെയൊക്കെ." "അയ്യേ കരയുന്നൊ പുന്നാര ഇക്കാക്ക. എല്ലാം ശെരിയാകുമെന്ന്. ഞാനും ഉണ്ടല്ലോ കൂടെ." അടുത്ത ഒരു ദിവസത്തിലേക്ക് ബ്രോക്കർ തന്ന അഡ്രെസ്സ് മാറ്റി വെക്കുമ്പോൾ മെഹ്റിന്റെ ഇക്കാക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.എങ്ങനെയെങ്കിലും അവളുടെ നിക്കാഹ് നടക്കാനുള്ള പ്രാർത്ഥനയാണ് അയാളുടെ മനസ്സിൽ. മെഹ്റിനോട്‌ അഭിപ്രായം ഒന്നും ചോദിക്കാറില്ല. ചെക്കന്മാർ വരും. കാണും. പോകും. പതിവ് പോലെ അവൾ അവളുടെ വഴിക്ക് പോകും. "ഇതെങ്കിലും സെറ്റ് ആവോ ഇക്കാക്കോ." "നീയല്ലേ മെഹറു.. വാശി പിടിച്ചു.. ഞങ്ങളെയൊക്കെ വിഷമിപ്പിക്കുന്നത്." "ന്റെ പൊന്നിക്കാ അങ്ങനെ ഒന്നും പറയല്ലേ... എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ... പിന്നെ ഇവന്മാരെ കണ്ടിട്ട് ഒരു സ്പാർക് വരുന്നില്ല." "ന്നാ ന്റെ കുട്ടിക്ക് സ്പാർക് ആവുന്ന ഒരാളെ കിട്ടിയിട്ടുണ്ട്.." "ഫോട്ടോ കാണിച്ചേ..." "ഇല്ല...അവൻ വരുമ്പോൾ കണ്ടാൽ മതി." ഒരു കല്യാണാലോചന വന്നാൽ ചെക്കനെ കുറിച്ച് അന്വേഷിക്കാൻ ഏറ്റവും നല്ല സ്ഥലം ആ ചെക്കന്റെ വീടിനടുത്തുള്ള ചായക്കടയാണ്. അങ്ങനെയാണ് ഇക്കാക്ക ഷാനുവിന്റെ വീടിന്റെ അടുത്തുള്ള ചായക്കടയിൽ എത്തിയത്. ഒരു ചായക്ക് പറഞ്ഞിട്ട് ഇക്കാക്ക ഷാനുവിനെ കുറിച്ച് അന്വേഷണം തുടങ്ങി. "ഇവിടെ അടുത്ത് ഷാനു എന്നൊരു പയ്യൻ ഉണ്ടോ..ഈയടുത്ത ദിവസം ഗൾഫിൽ നിന്ന് വന്ന ചെക്കൻ." ആ സമയം ആ ചായക്കടയിൽ ഉണ്ടായിരുന്ന ഷാനുവും ഇക്കാക്കയുടെ ചോദ്യം കേട്ടു ഇക്കാക്കയെ നോക്കി. "എടാ ഇത് നമ്മുടെ മെഹറിന്റെ ഇക്കാക്കയല്ലേ....?" " നീ ഗൾഫിൽ നിന്ന് വന്നതറിഞ്ഞിട്ട് അന്നത്തെ ദേഷ്യം തീരാതെ വീണ്ടും തല്ലാൻ വന്നതാവും "ഏയ് അതൊന്നും ആവില്ല... പടച്ചോനെ ഇനി അങ്ങനെ ആയിരിക്കോ..." ഷാനു വേഗം എഴുന്നേറ്റ് ഇക്കാക്കയുടെ അടുത്തേക്ക് ചെന്നു. ഇക്കാക്കയുടെ കൈപിടിച്ചു പുറത്തേക്ക് കൊണ്ടു പോയി. "നിങ്ങള് മെഹറിന്റെ ഇക്കാക്ക അല്ലേ.?" "അതെ.... നിനക്ക് എങ്ങനെ എന്നെ അറിയാം." "ഇക്കാക്ക് എന്നെ ഓർമ്മയില്ല ല്ലെ.. ഒരിക്കൽ മെഹറിന്റെ പിന്നാലെ നടന്നതിന് എന്നെ തല്ലും എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ടോ... ആ എന്നെയാണ് ഇക്കാക്ക ഇപ്പോൾ അന്വേഷിക്കുന്നത്." അന്നത്തെ പൊടി മീശ വെച്ച പയ്യനല്ല അവിനിപ്പോൾ.തടിയൊക്കെ വളർത്തി വേറെയൊരു രൂപമായി മാറിയ അവനെ കണ്ടപ്പോൾ മൻസൂറിന് മനസ്സിലായില്ല.കണ്ടപ്പോൾ പെട്ടെന്നൊരു അത്ഭുതം തോന്നിയെങ്കിലും ഇക്കാക്ക അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. "ഇത്രയും കാലമായിട്ട് അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി. അതുകൊണ്ട് അവളോട് ഇതെന്തായാലും നടത്തുമെന്ന് വെല്ലുവിളിച്ചിട്ടാണ് ഞാൻ പോന്നിട്ടുള്ളത് " "ഇക്കാക്ക അവൾ ഇതും സമ്മതിക്കില്ല. അവൾക്ക് കല്യാണത്തെയല്ല പേടി പ്രസവത്തെയാണ്... ഇക്കാക്ക അന്ന് ഭീഷണിപ്പെടുത്തിയിട്ടല്ല ഞാൻ അവളിൽ നിന്ന് തിരിഞ്ഞു പോയത്. അവളാണ് എന്നോട് പറഞ്ഞത് എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ് കല്യാണം എന്നു പറയുമ്പോൾ എന്റെ ഉമ്മിച്ചി മരിച്ചതാണ് എനിക്ക് ഓർമ്മ വരുന്നതെന്ന്.." അവർ രണ്ടുപേരും എല്ലാം സംസാരിച്ചു. ഇക്കാക്ക എന്തായാലും പെണ്ണ് കാണാൻ വരാൻ പറഞ്ഞു. കുറെ നാളുകൾ പിന്നാലെ നടന്ന ഷാനുവാണ് പെണ്ണുകാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ...വിസ്മയം തോന്നിയെങ്കിലും മെഹറിൻ പതിവുപോലെ കല്യാണം വേണ്ട എന്ന് തന്നെ പറഞ്ഞു മുറിയിലേക്ക് പോയി. ഇക്കാക്ക ഷാനുവിനെ അടുത്ത് വിളിച്ചു. "നീ അവളോട് സംസാരിക്ക്. ഞാൻ പറഞ്ഞു തരാം... അതുപോലെ പറഞ്ഞാൽ മതി." ഇക്കാക്ക അവനോട് പതുക്കെ എന്തൊക്കെയൊ പറഞ്ഞു. എന്നിട്ടു മെഹ്റിനെ വിളിച്ചു.ഇക്കാക്ക വിളിച്ചത് കൊണ്ട് ഷാനുവിനോട് സംസാരിക്കാൻ സമ്മതിച്ചു. "മെഹ്റിൻ നിനക്ക് പേടി കല്യാണം അല്ലല്ലോ. പ്രസവം അല്ലേ... കല്യാണം കഴിച്ചാൽ പ്രസവിക്കേണ്ടി വരും.... ഉമ്മിച്ചി അങ്ങനെ പോയതുകൊണ്ടല്ലേ നിനക്ക് പേടി... എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം.. നീ പ്രസവിക്കണ്ട... നമുക്കിങ്ങനെ സ്നേഹിച്ച് ജീവിക്കാടി." "അങ്ങനെ പറ്റോ...അങ്ങനെയാണെങ്കിൽ മാത്രം... ഞാൻ സമ്മതിക്കാ.. എനിക്ക് മുൻപേ നിന്നെ ഇഷ്ടമായിരുന്നു." "പറ്റും... ഞാൻ വാക്ക് തരുന്നു." ഷാനുവിന്റെ വാക്കിന്റെ ഉറപ്പിൽ കല്യാണം നടന്നു. ഒരിക്കലും അവളോട് പ്രസവത്തെക്കുറിച്ച് മിണ്ടില്ല കുട്ടിയുടെ കാര്യം പറയില്ല ചോദിക്കില്ല... എന്നൊരു കടുത്ത തീരുമാനം അവളുടെ മുമ്പിലേക്ക് വച്ചുകൊടുക്കണമെന്ന് ഇക്കാക്ക പറഞ്ഞപ്പോൾ ഷാനു അനുസരിച്ചു. മെഹ്റിൻ കല്യാണത്തിന് സമ്മതിച്ചു. മൻസൂറും സൈറയും വാപ്പിച്ചിയും കൂട്ടത്തിൽ ബ്രോക്കറും ഹാപ്പിയായി. പക്ഷെ മഹ്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റി.കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോൾ ഷാനു ഗൾഫിലേക്ക് പോയതിന് ശേഷമാണ് മെഹറിൻ പ്രഗ്നനന്റായത് അവൾ ഉറപ്പിച്ചത്. മാസങ്ങളായി ഫോണിലൂടെ ഷാനു എപ്പോൾ വിളിച്ചാലും മെഹ്റിൻ വഴക്ക് പറയുന്നത്. ഇക്കയും സൈറയും കൂടി ഒരു കുഞ്ഞിനെ നോക്കുന്ന പോലെ അവളിൽ പേടിയുടെ അലകൾ ഇല്ലാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും അവൾക്ക് പേടിയുണ്ട്. ഇടക്ക് ഉമ്മിച്ചിടെ പഴയ ഫോട്ടോയിൽ നോക്കി ഇരിക്കുന്നത് കാണാം. പ്രസവത്തിനുള്ള സമയം ആയപ്പോൾ ഷാനു ലീവ് എടുത്തു നാട്ടിൽ വന്നു.ഷാനു വന്നപ്പോൾ മെഹ്റിൻ മുഖത്തേക്ക് നോക്കിയില്ല.മിണ്ടിയില്ല. " നീയെന്താണ് എന്നോട് മിണ്ടാത്തത്...? " " നിന്നോട് മാത്രമല്ല ഇക്കാക്കയോടും മിണ്ടില്ല" "കാരണം" "രണ്ടാളും ചേർന്ന് എന്നെ പറ്റിച്ചു. നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് പ്രസവിക്കേണ്ടെന്ന്." "എന്റെ പെണ്ണേ .... നീ എന്തിനാ പേടിക്കുന്നത്... നോക്ക് ഞാനും നിന്റെ ഇക്കാക്കയും ഇത്താത്തയും വാപ്പച്ചി എല്ലാവരും ഒപ്പം തന്നെയുണ്ട്... എന്റെ മോള് പേടിക്കേണ്ട.... ഉമ്മാക്കുശേഷം എത്രയോ പെണ്ണുങ്ങൾക്ക് പ്രസവിച്ചു...." അതൊന്നും അവളെ സമാധാനപ്പെടുത്തിയിട്ടില്ല. പ്രസവ വേദനയിൽ ഓപ്പറേഷൻ തിയേറ്ററിലെ കൊണ്ടുപോകുമ്പോഴും അവൾ പറയുന്നുണ്ടായിരുന്നു.. "ഇക്കാക്കയും ഷാനും കൂടി എന്നെ ചതിച്ചതാ...." പ്രസവം കഴിഞ്ഞ് മുറിയിലേക്ക് വന്നു. കുഞ്ഞിപ്പൈതലിനെ അരികിൽ കൊണ്ട് കിടത്തി... ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.... ആ കുഞ്ഞിനെ കണ്ടപ്പോൾ ശരിക്കും മഹറിന്‍റെ കണ്ണ് നിറഞ്ഞു. കണ്ണു മാത്രമല്ല മനസ്സും. ഈ ഒരു നിമിഷമാണ് ഏതൊരു പെണ്ണും എല്ലാം മറക്കുന്നത്. ഇതുവരെ അനുഭവിച്ച വേദനയും കഷ്ടപ്പാടും എല്ലാം പ്രസവിച്ച കുഞ്ഞിനെ കാണുമ്പോൾ മറന്ന് പോകും. "മെഹ്റിൻ.... നിന്റെ കുഞ്ഞിനെ കണ്ടപ്പോൾ തോന്നുന്നില്ലേ മോളെ സ്പാർക്." "ഉണ്ട്... ഇക്കാക്ക." അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ചിരിച്ചു. മെഹ്റിൻ പുഞ്ചിരിയോടെ കുഞ്ഞികൈയിൽ മുത്തം കൊടുത്ത് കുഞ്ഞിന്റെ അരികിലേക്ക് ചേർന്നു കിടന്നു. 📝നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
49 likes
33 shares
ജ്വാലയായ് കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ. കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ സ്വീകരിക്കാൻ മെയിൻ ഡോറിനരികെ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഒരു നിമിഷത്തേക്ക് അദ്ദേഹം അടുത്ത് വന്നതും ഹാൻഡ് ഷേക്ക്‌ ചെയ്യാനായി കൈനീട്ടിയതും ഒന്നും അറിയാതെ ഞാൻ തറഞ്ഞു നിന്നു പോയി. അടുത്ത് നിന്ന മാനേജർ സുധീപ് തട്ടിവിളിച്ചപ്പോഴാണ് ഞാൻ പരിസരബോധം വീണ്ടെടുത്തതും അദ്ദേഹത്തെ കൈ കൊടുത്തു സ്വീകരിച്ചതും. എന്നെ അമ്പരപ്പിച്ചുകൊണ്ട് കാറിൽ നിന്നൊരു കുട്ടി കൂടി ഇറങ്ങി. കൂടിപ്പോയാൽ ഏഴോ എട്ടോ വയസ്സുണ്ടാവും. " എന്റെ സെക്രട്ടറി ആണ്, ക്രിസ്റ്റി. അത് അവളുടെ മകൻ അലൻ." വീണ്ടും ഞാൻ അവരെത്തന്നെ തന്നെ നോക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം പരിചയപ്പെടുത്തിയത്. ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി. എന്നിട്ട് അവരെയും ആനയിച്ചുകൊണ്ട് ഞാൻ എന്റെ ഓഫീസിനകത്തേക്ക് കേറി. അതിനിടയിൽ സുധീപ്, സ്‌റ്റെനോഗ്രാഫർ ലിജിയോട് കുട്ടിയെ ശ്രദ്ധിക്കണം എന്ന് പറയുന്നതും ലിജി വിളിച്ചപ്പോൾ അവൻ അമ്മയുടെ മുഖത്ത് നോക്കി സമ്മതം വാങ്ങി ലിജിയോടൊപ്പം പോകുന്നതും കണ്ടു. ക്രിസ്റ്റി, ഒരിക്കൽ എന്റെ പേർസണൽ സെക്രട്ടറി ആയിരുന്നവൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാനാവാത്തമാറ്റം. തീക്ഷണമായ ഭാവം.അവളിതെങ്ങനെ ഇയാളുടെ കൂടെ. എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു. വല്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലാണ് ദുബായ് ബേസ്ഡ് ഫിനാൻസിങ് കമ്പനിയായ ജിസി ഗ്രൂപ്പിന്റെ എംഡി ജോർജ് സാറിനെ ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ടതും കമ്പനിയുടെ 46% ഷെയർ അദ്ദേഹം വാങ്ങുന്നതും എന്നെ രക്ഷിക്കുന്നതും. അങ്ങനെയിരിക്കെയാണ് അദ്ദേഹം കമ്പനി വിസിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. അദ്ദേഹത്തിന് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ അത് എന്റെ നിലനിൽപ്പിനെവരെ ബാധിക്കുമെന്നതിനാൽ ഏറ്റവും നല്ല സ്വീകരണവും താമസവും തന്നെയാണ് ഞാൻ ഒരുക്കിയത്. ആകെ തകർന്ന എനിക്ക് പിടിച്ചു കയറാനുള്ള പിടിവള്ളിയാണ് അദ്ദേഹം. അദ്ദേഹം ഒന്ന് എതിർത്താൽ പിന്നെ ഈ ഡയറക്ടറുടെ കസേരയിൽ ഞാനുണ്ടാവില്ല എന്നെനിക്ക് നന്നായറിയാം. പക്ഷെ, ക്രിസ്റ്റി, അവൾ എങ്ങനെ ഇയാളുടെ.... എന്റെ മാനേജർ പറഞ്ഞു കേട്ടിരുന്നു ജോർജ് സർ ന്റെ സെക്രട്ടറി മലയാളിയാണെന്ന്. സുദീപിന്റെ ഭാഷയിൽ ഒരു ഒരു അഡാർ ഐറ്റം.പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിച്ചില്ല.. സാറിനോടൊപ്പം ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സ്റ്റാഫിനെ പരിചയപ്പെടുത്തുമ്പോഴും എനിക്ക് ശ്രദ്ധ പാളിപ്പോകുന്നുണ്ടായിരുന്നു. പക്ഷെ, അവൾക്ക് എന്നെ അറിയാവുന്ന ഭാവം പോലുമുണ്ടായിരുന്നില്ല. " സാറിന് ഇതെന്ത് പറ്റി? ആ പെണ്ണിനെ കണ്ടിട്ട് ആണെങ്കിൽ മുട്ടാൻ നിൽക്കണ്ട.അത് ആ കിളവന്റെ സ്വന്തം ആണെന്നാ കേൾവി. അയാളുടെ ഒക്കെ യോഗമാ യോഗം. " സുദീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമെന്റ് എന്റെ ചെവിയിൽ.. എനിക്ക് സാധാരണ ഗതിയിൽ രസിക്കാറുള്ളതാണ് അവന്റെ ഭാഷ. പക്ഷെ, ഇത് എനിക്ക് എന്തോ സഹിച്ചില്ല. ഞാൻ അവനെ തീക്ഷ്‌ണമായി നോക്കി. പിന്നെ അവൻ ശബ്ദിച്ചില്ല. ക്രിസ്റ്റി, ഒൻപത് വർഷങ്ങൾക്ക് മുൻപ് എന്റെ സെക്രട്ടറി ആയിരുന്നവൾ, അല്ല എന്റെ ആരോ ആയിരുന്നവൾ.. തെറ്റ്, എനിക്ക് അവൾ ആരുമായിരുന്നില്ല. പക്ഷെ, വിഡ്ഢിയായ പെണ്ണ്, അവൾക്ക് ഞാൻ ആരൊക്കെയോ ആയിരുന്നു. ഒന്നിച്ചുള്ള സമയങ്ങളിലെല്ലാം പെണ്ണിന്റെ കണ്ണുകളിലെ ആരാധനയും കൗതുകവും ഞാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാനും അത് ആസ്വദിച്ചു.എനിക്ക് അവൾ ഒരു ഇരയെ അല്ലായിരുന്നു.. ഈ മുംബൈയിൽ എന്റെ കൈകളിലൂടെ കടന്നുപോകുന്ന അനേകം മോഡേൺ സുന്ദരികൾക്കിടയിൽ ഒരു സാദാ നാട്ടിൻപുറത്തുകാരിക്കെന്ത് പ്രത്യേകത..പക്ഷെ അവളെന്നെ സ്നേഹിച്ചിരുന്നിരിക്കണം.. ഒരിക്കൽ ഒരാഴ്ചത്തെ ഒരു ബിസിനസ് ടൂറിനിടയിൽ, ഒന്നിച്ചുള്ള യാത്രയിലും താമസത്തിനിടയിലും ഞങ്ങൾ ശരീരം കൊണ്ട് ഒന്നായി. മുൻകയ്യെടുത്തത് അവളായിരുന്നു. വന്നു കിട്ടുന്നത് കളയാൻ ഞാനും പുണ്യവാളൻ ഒന്നുമായിരുന്നില്ലല്ലോ. ടൂർ കഴിഞ്ഞു തിരിച്ചു വന്നു ഉടനെ ഡാഡിയുടെ ഒരു സുഹൃത്തിന്റെ മകളുമായി എന്റെ കല്യാണം ഉറപ്പിച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കുട്ടിയെ.. ഗ്രീഷ്മ, എഡ്യൂക്കേറ്റഡ്, കാണാൻ സുന്ദരി, എന്തുകൊണ്ടും എന്റെ നിലയ്ക്കും വിലയ്ക്കും ചേർന്നവൾ.. ഉറപ്പിച്ചതിന് ശേഷമാണ് സ്റ്റാഫിനോടെല്ലാം പറഞ്ഞത്, ക്രിസ്റ്റിയോടും.. അവളാകെ ഞെട്ടിയത് പോലെ തോന്നി.. " സാറിന്റെ കല്യാണം ഉറപ്പിച്ചോ? " അവിശ്വസനീയതയോടെയായിരുന്നു ചോദ്യം. " അതെ, അടുത്ത മാസം ആണ് മാര്യേജ്.. എല്ലാക്കാര്യങ്ങളും ഓർഗനൈസ് ചെയ്യാൻ നീ മുന്നിലുണ്ടാവണം." ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. " എനിക്ക് സാറിനോട് സംസാരിക്കാനുണ്ട്. വളരെ അത്യാവശ്യം ആണ്.ഞാൻ രാവിലെ മുതൽ വിളിക്കുന്നതാ സാർ കോൾ എടുത്തില്ല. " " ഞാൻ തിരക്കിലായിരുന്നു. ഇനി അധികം ദിവസമില്ല.. ഒരുപാട് കാര്യങ്ങൾ ചെയ്യാനില്ലേ. " ഞാൻ നിസ്സാരമാക്കി പറഞ്ഞു.അവളെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ബെഞ്ചമിൻ വന്നു, ബെന്നിച്ചൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞാൻ അവനോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ ഭ്രാന്തെടുത്ത പോലെ ഇറങ്ങിപ്പോയി. കൊറിയറുകാരൻ കൊണ്ടുവന്ന പാക്കെറ്റുമായി അവൾ വീണ്ടും വന്നു. എന്റെ ഇൻവിറ്റേഷൻ കാർഡ് ആയിരുന്നു അത്. ഞാനും ഗ്രീഷ്മയും ഒന്നിച്ചു സെലക്ട്‌ ചെയ്ത, ഞങ്ങളുടെ ഫോട്ടോ പതിപ്പിച്ച കാർഡ്..അതിലൊരെണ്ണം അവൾക്ക് നേരെയും നീട്ടിയപ്പോൾ അവൾ പൊട്ടിത്തെറിച്ചു. " അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലെ? " " ഞാൻ നിന്നെ ചതിച്ചോ, എങ്ങനെ? നിന്നെ കല്യാണം കഴിക്കാമെന്നു ഞാൻ പറഞ്ഞോ, അറ്റ്ലീസ്റ്റ് നിന്നോട് സ്നേഹമാണെന്നെങ്കിലും? " എന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്നു പതറി.. ബെഞ്ചമിൻ നിൽക്കുന്നതിന്റെ വല്ലായ്മ അവളിൽ കണ്ടെങ്കിലും എനിക്ക് സഹതാപം തോന്നിയില്ല.. " അല്ലെങ്കിലും നീയെന്തൊരു വിഡ്ഢിയാ. എന്നെപോലൊരാൾക്ക് നിന്നെ കെട്ടേണ്ട ആവശ്യമെന്താ. ഏത് തരത്തിലാ നീയെനിക്ക് ചേരുക, പണമുണ്ടോ, സൗന്ദര്യം, കുടുംബമഹിമ?നിന്റെ നാട്ടിൽ പോയി ചോദിച്ചാൽ നാലുപേര് കേട്ടാലറിയുന്ന മേൽവിലാസമെങ്കിലും ഉണ്ടോടി നിനക്ക്? " ഞാൻ പരിഹസിച്ചു. " അപ്പോ അന്ന് നമ്മൾ തമ്മിൽ സംഭവിച്ചത്... " പൂർത്തിയാക്കാനാവാതെ അവൾ വിക്കി. " ഓ അത്. അത് എനിക്ക് നിന്നോടുള്ള പ്രേമം കൊണ്ടാണെന്നാണോ നീ കരുതിയത്?അതെന്റെ ജീവിതത്തിൽ പുതിയ അനുഭവം അല്ല. സാധാരണ കാര്യം കഴിഞ്ഞാൽ അതിനുള്ള കൂലി കൊടുക്കുകയാണ് പതിവ്. നിനക്ക് ഞാനൊന്നും തന്നില്ലായിരുന്നു അല്ലെ? സോറി. എത്രയാ നിനക്ക് വേണ്ടത് പറഞ്ഞോ " ഞാൻ പൊട്ടിച്ചിരിച്ചു. " എന്നെയും നിങ്ങൾ ഒരു വേശ്യയായാണോ കണ്ടത്? " അവളുടെ ശബ്ദം തളർന്നിരുന്നു. " ഞാൻ അങ്ങനെ കരുതിയിട്ടില്ല. എനിക്കറിയാം നിന്റെ ആദ്യത്തെ അനുഭവം ആണെന്ന്. സാരമില്ല. ഇതാ ഇതൊരു ബ്ലാങ്ക് ചെക്കാണ് എത്രയാണെന്ന് വെച്ചാൽ എഴുതി എടുത്തോ." അഹങ്കാരത്തോടെ ഒരു ചെക്ക്‌ ലീഫ്എടുത്ത് സൈൻ ചെയ്ത് അവൾക്ക് നേരെ നീട്ടി. അവളൊരു സ്വപ്നത്തിൽ എന്നപോലെ എന്നെ നോക്കികൊണ്ട് കൈനീട്ടി ചെക്ക്‌ വാങ്ങി, അതേപോലെ ഇറങ്ങിപ്പോയി. " റോഷീ, ഇതുവരെ നീ ചെയ്ത എല്ലാ തെമ്മാടിത്തരത്തിനും കൂട്ടു നിന്നിട്ടുണ്ട് ഞാൻ. പക്ഷെ, ഇവളെ നിനക്ക് വെറുതെ വിടാമായിരുന്നു. "ബെന്നിച്ചൻ പരുഷമായി പറഞ്ഞു. " ബെന്നിച്ചാ, അതിനു ഞാനല്ല, അവളാ ഇങ്ങോട്ട്... " പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവനിറങ്ങിപ്പോയി. ഒരുനിമിഷം വല്ലാതായെങ്കിലും വരാനുള്ള നല്ല നിമിഷങ്ങളുടെ ഓർമയിൽ ഞാനത് വിട്ടു.. ഒരു റെസിഗ്നേഷൻ ലെറ്റർ മാനേജരെ ഏൽപ്പിച്ചു ആരോടും യാത്ര പോലും പറയാതെ അവൾ നാട്ടിലേക്ക് പോയി. കല്യാണത്തിരക്കുകൾക്കിടയിൽ എനിക്കതൊന്നും അന്വേഷിക്കാൻ സമയം ഉണ്ടായില്ല. താല്പര്യം ഉണ്ടായില്ലെന്നതാണ് സത്യം. പിന്നീട് വിരുന്നുകൾ, ഹണിമൂൺ യാത്രകൾ അങ്ങനെ ഒരുപാട് സന്തോഷങ്ങൾ. എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ബെഞ്ചമിനെ കണ്ടു. അവൻ അവളെ പറ്റി അന്വേഷിച്ചിരുന്നത്രെ. പണ്ടും അവനു അവളോടൊരു സോഫ്റ്റ്‌ കോർണർ ഉണ്ട്. അവന്റെ നാട്ടുകാരി എന്ന ലേബലിൽ അവന്റെ ഏതോ ഫ്രണ്ട് ന്റെ റെക്കമെന്റെഷനിലാണ് അവൾക്ക് അന്ന് ജോലി കൊടുത്തത്. വീട്ടിലെ സ്ഥിതി മോശമാണ്. രണ്ടാനമ്മയും മക്കളുമാണ് ഉള്ളത്. അപ്പൻ സുഖമില്ലാത്തതാണ് എന്നൊക്കെ സെന്റിമെന്റ്സും പറഞ്ഞിരുന്നു. " റോഷീ, ക്രിസ്റ്റി;അവൾ പ്രെഗ്നന്റ് ആയിരുന്നെന്നോ വീട്ടിൽ അവളെ കേറ്റിയില്ലെന്നോ പിന്നീട് ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നോ ഒക്കെ കേട്ടു. ഇപ്പോൾ വിവരം ഒന്നുമില്ല. " തലയിൽ ഒരു ഇടിമുഴക്കം. കുറ്റബോധത്തേക്കാൾ സത്യത്തിൽ ആ നിമിഷം മനസ്സിലേക്ക് വന്നത് അവളെന്റെ കുടുംബം തകർക്കുമോ എന്നായിരുന്നു. " റോഷീ, നീ ടെൻഷൻ ഒന്നുമാവണ്ട. അവളാ കുഞ്ഞിനെ നശിപ്പിച്ചു കാണും. അന്തസ്സായി വേറൊരുത്തനെ കെട്ടി ജീവിക്കുകയും ചെയ്യും. ഞാൻ കരുതിയത് നീ ചെക്ക്‌ കൊടുത്തപ്പോ അവളത് നിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പോകുമെന്നാണ്. അത് അവൾ വാങ്ങിയ സ്ഥിതിക്ക് അവൾ പ്രാക്ടിക്കൽ തന്നെ ആണ്. എത്രയാണെന്ന് വെച്ചാൽ എടുക്കട്ടെ. അവളുടെ ജീവിതത്തിനുള്ളത്. ഒരു പ്രായശ്ചിത്തം ആയി കരുതിയാൽ മതി. " അവനെന്നെ ആശ്വസിപ്പിച്ചു. പക്ഷെ, കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽ നിന്നും പണമൊന്നും കട്ടായില്ല. പിന്നെ എപ്പോഴോ ഞാനത് മറന്നു. അതിനിടയിൽ ബിസിനസ്സിൽ ചില പാളിച്ചകൾ.. പൂർണമായും വിശ്വസിച്ചിരുന്ന മാനേജർ ദിലീപ് ചതിച്ചു. കണക്കിൽ കുറെ വെട്ടിപ്പുകൾ, ടാക്സ് യഥാസമയം ഓഡിറ്റ് നടത്തി തീർത്തിരുന്നില്ല. അവസാനം എല്ലാം കൂടെ കോടികളുടെ നഷ്ടം. എല്ലാം എന്റെ പിടിപ്പുകേടാണ് എന്നായി. തിരിച്ചു പറയാൻ എന്റെ കയ്യിൽ ഉത്തരവുമില്ലായിരുന്നു. ഇതിനിടയിൽ കുടുംബം തകർന്നു. അവളാഗ്രഹിച്ച ഒരു ലൈഫ് ആയിരുന്നില്ലത്രേ അവൾക്ക് കിട്ടിയത്. എന്റെ തകർച്ചയിൽ കൂടെ നിൽക്കുന്നതിനു പകരം അവൾ എന്നെ ഉപേക്ഷിച്ചു പോയി. ഡയറക്ടർ ബോർഡ്, പ്രശ്നം ചർച്ചക്ക് വെച്ച് എന്നെ എംഡിയുടെ സ്ഥാനത്ത് നിന്നു ഒഴിവാക്കുമെന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഷെയർ വാങ്ങാൻ ജോർജ് സാറിന് താല്പര്യം ഉണ്ടെന്ന് ദുബായിൽ ഉള്ള ഒരു സുഹൃത്ത് വഴി അറിയുന്നത്. അതെനിക്കൊരു പിടിവള്ളിയായിരുന്നു. അടച്ചുപൂട്ടേണ്ടിവരുമെന്ന് കരുതിയിടത്ത് നിന്നു ഒരു ഉയർത്തെഴുന്നേൽപ്പ്. ദുബായ് ഉപേക്ഷിച്ചു നാട്ടിൽ വരാൻ ആഗ്രഹിക്കുന്നുവെന്നോ അതിനു മുന്നോടിയായാണ് ഇന്ത്യയിൽ കുറച്ചു ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് എന്നൊക്കെ സാർ പറഞ്ഞു. അദ്ദേഹം കുറച്ചു പ്രായമുള്ള ആളാണ്, മക്കളോ അവകാശികളോ അങ്ങനെ ആരുമില്ല. അതുകൊണ്ട് അധികാരത്തിലേക്ക് നോട്ടമുണ്ടാവില്ല എന്ന് ബെന്നിച്ചനും പറഞ്ഞു.. ഡയറക്ടർ ബോർഡിലെ മറ്റുള്ളവർ കയ്യിലെടുക്കുന്നതിന് മുന്പേ അദ്ദേഹത്തെ എന്റെ പക്ഷത്ത് നിർത്താനായി എന്റെ ശ്രമങ്ങൾ. അത് ഫലം കാണുകയും ചെയ്തു. അവർ ഇൻവെസ്റ്റ്‌ ചെയ്യണമെങ്കിൽ കമ്പനിയുടെ തലപ്പത്ത് ഞാനുണ്ടാവണം എന്നദ്ദേഹം ആവശ്യപ്പെട്ടു.അതിനുള്ള നന്ദി പ്രകടനം കൂടെയായിരുന്നു ഈ ക്ഷണവും അദ്ദേഹത്തിന്റെ സന്ദർശനവും. ഇപ്പോൾ ചിത്രം വ്യക്തമാകുന്നുണ്ട്. ക്രിസ്റ്റി. അപ്പോൾ അവളാണ് ഇതിനു പുറകിൽ. എന്ന് വെച്ചാൽ അവളെന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നർത്ഥം.. പക്ഷെ, അവളെങ്ങനെ അയാളുടെ അടുത്തെത്തി? എന്താണ് അവൾക്ക് അയാളുമായുള്ള ബന്ധം. ആ കുട്ടി ആരുടേതാണ്, എന്നിങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ബെന്നിച്ചന്റെ നിർദ്ദേശപ്രകാരം രണ്ടും കല്പ്പിച്ചു ഞാനും ബെന്നിച്ചനും കൂടെ അവൾ താമസിക്കുന്ന ഹോട്ടലിൽ പോയി. ചെന്നപ്പോൾ വാതിൽ തുറന്നത് മോനായിരുന്നു. " അപ്പാപ്പനാണെന്നു വിചാരിച്ചു. " അവന്റെ സ്വരത്തിൽ നിരാശ.. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു.അപ്പോ ജോർജ് സാറിനെ ഇവൻ അപ്പാപ്പൻ എന്നാണ് വിളിക്കുന്നത്. അപ്പൊ എന്തായാലും അദ്ദേഹത്തിന്റെ കുഞ്ഞല്ല . ഇനി ഇവൻ എന്റെ കുഞ്ഞാണോ. " മോന്റെ പേരെന്താ? " ബെന്നിച്ചനാണ് ചോദിച്ചത്. " അലൻ ക്രിസ്റ്റി. " ഉറച്ച സ്വരം. " മമ്മി കുളിക്കുകയാണ്. വെയിറ്റ് ചെയ്യൂ. അല്ലെങ്കിൽ അപ്പാപ്പനെ വിളിക്ക്. " കാര്യഗൗരവത്തോടെയുള്ള സംസാരം. ഓഫീസിൽ വെച്ചു കണ്ടത് കൊണ്ടാവാം അവൻ പരിചയഭാവത്തിൽ തന്നെയാണ് സംസാരിച്ചത്. ഞാൻ പതുക്കെ അവനരികിൽ മുട്ടുകുത്തി ഇരുന്നു. " മോന്റെ ഡാഡിയുടെ പേരെന്താ? അതെന്താ മോന്റെ പേരിന്റെ കൂടെ ഡാഡിയുടെ പേര് ഇല്ലാത്തെ? " ചളിപ്പോടെയാണ് ചോദിച്ചത്. ആ കുഞ്ഞിനോട് ഇതിൽ കൂടുതൽ എങ്ങനെ ചോദിക്കാൻ. " എനിക്ക് . മമ്മി മാത്രമേ ഉള്ളു. പിന്നെ എന്റെ അപ്പാപ്പനും." " കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ അത് അവനോടല്ല എന്നോട്, എന്നോടാണ് ചോദിക്കേണ്ടത്. " പുറകിൽ നിന്നു കനത്ത സ്വരം. ക്രിസ്റ്റി. അവളെ കണ്ടതും മോൻ റൂമിൽ കയറി ഡോർ അടച്ചു. " അകത്തേക്ക് ഇരിക്കാം. " ഞങ്ങൾ പതിയെ ലോഞ്ചിലെ സോഫയിലിരുന്നു.. " ക്രിസ്റ്റി. അന്ന് ഇവന് ഒരു തെറ്റുപറ്റി. അത് തിരുത്താൻ അവനിപ്പോ തയ്യാറാണ്. അലൻ റോഷന്റെ മോനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. നിന്നെയും മോനെയും സ്വീകരിക്കാൻ.. " ബെന്നിച്ചൻ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപ് അവൾ പൊട്ടിച്ചിരിച്ചു. " ആരു പറഞ്ഞു അലൻ റോഷന്റെ മകനാണെന്ന്. ഞാൻ പറഞ്ഞോ. " " ക്രിസ്റ്റി, അതുപിന്നെ. നമുക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. പിന്നെന്തിനാ വെറുതെ.. " ബെന്നിച്ചൻ വിക്കി. " മിസ്റ്റർ ബെഞ്ചമിന് എന്തറിയാം? എന്നെപ്പറ്റി അറിയാമോ. ഞാൻ പണത്തിനു വേണ്ടി പലരുടെയും കൂടെ പോകുന്നവളായിരുന്നു.അവരെല്ലാം പ്രതിഫലം തന്നിട്ടുമുണ്ട്. ചിലർ പണമായിട്ടും ചിലർ ചെക്കായിട്ടും. " അവളെന്നെ തറപ്പിച്ചു നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്.ഞാൻ തലകുനിച്ചിരുന്നു. " അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ " ബെന്നിച്ചൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചു. " അതെ. കഴിഞ്ഞ കാര്യങ്ങളാണ്.. അന്ന് പിഴച്ചു ഗർഭിണിയായ എന്നെ വീട്ടുകാർ സ്വീകരിച്ചില്ല. അവിടെ നിന്നു കോട്ടയത്തുള്ള ഒരു അകന്ന ബന്ധുവീട്ടിലേക്ക്. അവിടെ നിന്ന്‌ ജോർജ് സാറിന്റെ സുഖമില്ലാതിരുന്ന ഭാര്യയെ നോക്കാൻ ഒരു ജോലിക്കാരിയായി ദുബായിലേക്ക്. അവിടെ വെച്ചു ഞാൻ പ്രസവിച്ചു. അതിനിടയിൽ ഞാൻ സാറിനും അമ്മച്ചിക്കും മകളായി. എന്റെ മകന് അവർ അപ്പാപ്പനും അമ്മാമയുമായി.ഞാൻ അവരുടെ സ്വത്തിന്റെ അവകാശിയായി.പതുക്കെ പതുക്കെ പപ്പയുടെ ബിസിനസ് കാര്യങ്ങൾ നോക്കിതുടങ്ങി. അമ്മച്ചി മരിച്ചതോടെ ഞാൻ പൂർണമായും ബിസിനസിലേക്കിറങ്ങി. തളർന്നു പോകുമെന്ന് തോന്നിയപ്പോഴൊക്കെ എന്നെ പിടിച്ചു നിർത്തിയതെന്താണന്നറിയാമോ, അത് ആ ചെക്കാണ്. നിങ്ങൾ എനിക്കിട്ട വില. ഇന്നും എന്റെ കയ്യിലുണ്ട് അത്. വേണമെങ്കിൽ നിന്റെ തലവര നിശ്ചയിക്കാൻ പാകത്തിന്, ഡേറ്റോ സംഖ്യയൊ എഴുതാത്ത ഒരു ചെക്ക്‌ ലീഫ്. " അവളൊന്നു ചിരിച്ചു. " നിനക്ക് എന്നോട് ഇപ്പോഴും സ്നേഹമുണ്ടെന്നു എനിക്കറിയാം. അല്ലെങ്കിൽ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിൽ നീയെന്നെ സഹായിക്കില്ലായിരുന്നല്ലോ. " ഞാൻ ആർദ്രമായി പറഞ്ഞു. അവൾ വീണ്ടും പൊട്ടിച്ചിരിച്ചു. " നിന്റെ കമ്പനി നഷ്ടത്തിലായതും നിന്റെ സ്ഥാനം നഷ്ടപ്പെടാൻ തുടങ്ങിയതും അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ട് തന്നെയാണ് പപ്പാ ഷെയർ വാങ്ങിയത്. അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല.. നിന്നെയെന്റെ കാൽച്ചുവട്ടിൽ ഇങ്ങനെ കിട്ടാനാ. ഇന്ന് നിന്റെ കമ്പനിയിൽ വരെ നിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ഞാനാണ്. ഇപ്പോൾ പറ, ഞാൻ എഴുതട്ടെ നിന്റെ ചെക്കിൽ ഞാൻ എന്റെ വില.. തന്നു തീർക്കാനുള്ള ആസ്തിയുണ്ടോടാ നിനക്ക്? " അവളുടെ ശബ്ദം ഉയർന്നു. " ക്രിസ്റ്റി. ഞാൻ ചെയ്തതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുന്നു. നീ മോനെയും കൊണ്ട് എന്റെ കൂടെ വരണം. നിനക്കൊരു ജീവിതം വേണ്ടേ. നമ്മുടെ മോനു അവന്റെ അച്ഛനെ വേണ്ടേ? " ഞാൻ ആത്മവിശ്വാസത്തിലായിരുന്നു. " എന്റെ മോനു അപ്പനെ വേണ്ട. അവനു ഞാനുണ്ട്. അതുമതി. പിന്നെ അവൻ വളരുമ്പോൾ അവനോട് ഞാൻ പറയും അവൻ ഉണ്ടായത് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ വഴിയാണെന്ന്‌. ബീജം ദാനം ചെയ്യുന്നവരുടെ അഡ്രസ് ആരും സൂക്ഷിച്ചു വെക്കാറില്ലെന്ന്. പിന്നെ, എനിക്കൊരു കൂട്ട് വേണമെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല.. തോന്നുമ്പോൾ ആണാണെന്ന് എനിക്ക് തോന്നുന്ന ഒരുത്തനെ ഞാൻ കൂടെക്കൂട്ടും. ജിസി ഗ്രൂപ്പിന്റെ അവകാശിയെ ആഗ്രഹിക്കാൻ എന്താണ് തന്റെ യോഗ്യത? " ഞാൻ എണീറ്റു പുറത്തേക്ക് നടന്നു. ബെന്നിച്ചൻ അവളെ ഒന്നുകൂടി നോക്കിയിട്ട് എന്റെ പുറകെ വന്നു.അപ്പോഴേക്കും പുറകിൽ വാതിലടഞ്ഞിരുന്നു. അന്ന് വൈകിട്ട് പതിവില്ലാതെ ഞാൻ അമ്മച്ചി കിടക്കുന്ന മുറിയിലേക്ക് ചെന്നു. കുറച്ചു നാളായി ആ വീട്ടിൽ അങ്ങനെ ഒരു മനുഷ്യജീവി ഉണ്ടെന്നു ഓർക്കാറെ ഇല്ലായിരുന്നു.. ആ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്നു എനിക്കൊന്നു കരയണമെന്ന് തോന്നി. ഇവിടെ അല്ലാതെ മറ്റെവിടെവിടെയാനെനിക്ക് കുമ്പസാരിക്കാനുള്ളത്? എല്ലാം കേട്ടിട്ട് അമ്മ പറഞ്ഞു, " റോഷീ, മോൻ പോയി ഗ്രീഷ്മ മോളെ കൂട്ടിക്കൊണ്ട് വായോ. ചെറുപ്പത്തിന്റെ വിവരക്കേടിൽ എന്തൊക്കെയോ ചെയ്തെങ്കിലും അതിനിപ്പോ പശ്ചാത്താപം ഉണ്ട്. നീ ക്ഷമിക്കപെടണമെന്ന് ആഗ്രഹിക്കുമ്പോൾ ക്ഷമിക്കാൻ നീയും പഠിക്കണ്ടേ? " " അമ്മേ, പക്ഷെ, ക്രിസ്റ്റി. എന്റെ മോൻ. അവനെ ഒന്ന് തൊടാൻ പോലും അവൾ അനുവദിക്കില്ല.അമ്മയൊന്നു സംസാരിക്കാമോ അവളോട്.അമ്മയല്ലേ പറഞ്ഞിട്ടുള്ളത്, ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഏറ്റവുമധികം കൊടുത്തിട്ടുള്ളത് പെണ്ണിനാണെന്ന്. " " അതെ. പക്ഷെ, വെറുത്തുപോയാൽ ഏറ്റവും അങ്ങേയറ്റം വെറുക്കാനും പെണ്ണിന് തന്നെയാണ് പറ്റുക. അതും അവളുടെ മാനത്തിന് വിലയിട്ടവനെ. അവളെ തിരുത്താൻ കഴിയില്ല മോനെ എനിക്കെന്നല്ല ആർക്കും.അവളെ തോൽപ്പിക്കാനും ശ്രമിക്കേണ്ട. നടക്കില്ല. " അമ്മയുടെ അടുത്ത് നിന്നു എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ ബെന്നിച്ചന്റെ വാക്കുകൾ എന്റെ ചെവിൽ മുഴങ്ങുന്നുണ്ടായിരുന്നു. " ചില തെറ്റുകൾ തിരുത്താൻ കഴിയാറില്ല.ചില മുറിവുകൾ ഉണക്കാനും. അതിങ്ങനെ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കും, പ്രാണൻ വിട്ടകലുന്ന നിമിഷം വരെ...." 📝ജെയ്നി റ്റിജു #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
57 likes
33 shares