𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.3K views
13 hours ago
#📙 നോവൽ കൊണ്ട് വന്ന് ഡ്രിപ് ഇട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ വേണിക്ക് ബോധം വന്നു. പക്ഷേ കണ്ണ് തുറന്നപ്പോ മുതൽ അവൾ ആരോടും മിണ്ടാതെ ഒറ്റ കിടത്തമാണ്. അവളുടെ ആ കിടപ്പ് കണ്ട് എല്ലാവർക്കും സങ്കടമായി. കിഷോറും, വിനീതും, വാസുദേവനും, അംബികയും മാറി മാറി വിളിച്ചിട്ടും വേണി ആരെയും നോക്കുകയോ മിണ്ടുകയോ ചെയ്തില്ല. പക്ഷേ അവളുടെ മിഴികൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇത്രയും വർഷം സ്നേഹിച്ച പ്രിയപ്പെട്ടവനാൽ തന്നെ തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റത് അവൾക്ക് അപ്പോഴും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കതിർ മണ്ഡപത്തിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ അവളുടെ മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. "വേണി... മോളെ... ഇങ്ങനെ മിണ്ടാതെ കിടക്കാതെ എന്തെങ്കിലുമൊന്ന് മിണ്ട് മോളേ നീ. നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഇല്ലേ." വിനീത് അവളുടെ ശിരസ്സിൽ തലോടി. "വേണി... നീ ഇങ്ങനെ സങ്കടപ്പെടരുത്. നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് നമുക്കും നമ്മുടെ വീട്ടുകാർക്കും അറിയാം. അതുകൊണ്ട് നമ്മളെ എല്ലാവരും തെറ്റിദ്ധരിക്കുമെന്ന് ഓർത്ത് നീ വിഷമിക്കരുത്." കിഷോർ അവളുടെ കൈയിൽ പിടിച്ചു. "പിന്നെ ശ്രീഹരി എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്നോ അത്തരത്തിൽ ഒരു ഫോട്ടോ അവന് എങ്ങനെ കിട്ടിയെന്നോ ശ്രീഹരി നമ്മളോട് ആരോടും പറഞ്ഞിട്ടില്ല. മനഃപൂർവം ഈ കല്യാണം മുടക്കാൻ അവൻ നിർമ്മിച്ചെടുത്ത ഒന്നാണ് ആ ഫോട്ടോ എന്നാണ് ഞാൻ സംശയിക്കുന്നത്. നമ്മളെ കുറിച്ച് മനഃപൂർവം വേണ്ടാതീനം പറഞ്ഞ അവനെ ഞാൻ വെറുതെ വിടില്ല വേണി." കിഷോർ ന്റെ മുഖം ക്രോധത്താൽ വലിഞ്ഞു മുറുകി. "അത് വേണം കിഷോർ. ആ നായിന്റെ മോനെ അടിച്ചു കൊല്ലുകയാ വേണ്ടത്. പക്ഷേ അവനെ കൊന്നിട്ട് പോയി ജയിലിൽ കിടന്ന് കളയാനുള്ളതല്ലല്ലോ നമ്മുടെ ജീവിതം." വിനീത് അവനെ പിന്താങ്ങി. "വേണ്ട... എനിക്ക് വേണ്ടി കിഷോറേട്ടനും വിനീതേട്ടനുമൊന്നും ആരോടും പ്രതികാരം ചോദിക്കാൻ പോകണ്ട." വേണി പെട്ടെന്ന് പറഞ്ഞു. "പ്രതികാരം ചോദിക്കണ്ടന്നോ. നിന്നെയും എന്നെയും ചേർത്താണ് ശ്രീഹരി വളരെ മോശമായി സംസാരിച്ചത്. ഇങ്ങനെയൊരു വൃത്തികേട് പറഞ്ഞുണ്ടാക്കിയതിന് അ. ടിച്ചവ. ന്റെ കരണം പുകയ്ക്കുകയാണ് വേണ്ടത്. മണ്ഡപത്തിൽ വച്ച് നീ പെട്ടെന്ന് ബോധം കെട്ട് വീണത് കൊണ്ടാ അപ്പോ പ്രതികരിക്കാൻ പറ്റാതെ പോയത്." കിഷോർ തന്റെ അമർഷം കടിച്ചമർത്തി നിന്നു. "ശ്രീയേട്ടനോട് ഞാൻ സംസാരിച്ചോളാം. എന്റെ പേരിൽ ആരും അയാളോട് സംസാരിക്കാൻ പോകരുതെന്ന് ഞാൻ വീണ്ടും വീണ്ടും പറയുകയാണ്. എന്നോട് നിങ്ങൾക്ക് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ഞാൻ പറയുന്നത് എല്ലാവരും കേൾക്കണം." വേണി നിറ മിഴികളോടെ തന്റെ അച്ഛനെയും ആങ്ങളെയും കിഷോറിനെയും നോക്കി. അവൾ ശ്രീഹരിയെ അയാൾ എന്ന് സംബോധന ചെയ്തത് കിഷോറിനെ ഹരം കൊള്ളിച്ചു. വേണിക്ക് അവനോട് വെറുപ്പുള്ളത് നന്നായെന്ന് "നീ എന്താ മോളേ ഇങ്ങനെയൊക്കെ പറയുന്നത്. നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ ആ തെണ്ടി നമ്മളെ നാണംകെടുത്തിയത് നീയും കണ്ടതല്ലേ. എന്നിട്ട് അവൻ നിന്റെ കൂട്ടുകാരിയെ തന്നെ നമ്മുടെ മുന്നിൽ വച്ച് താലി കെട്ടുകയും ചെയ്തു." വാസുദേവന്റെ മുഖത്ത് ശ്രീഹരിയോടുള്ള ദേഷ്യവും വെറുപ്പും നിറഞ്ഞിരുന്നു. "ഇപ്പോ ഈ വിഷയം നമുക്കും ശ്രീയേട്ടന്റെ വീട്ടുകാർക്കും അല്ലേ അറിയൂ അച്ഛാ. ഇനി നിങ്ങളെല്ലാരും കൂടെ ശ്രീയേട്ടനോട് പകരം ചോദിക്കാനും അടികൂടാനും പോയാൽ ഇത് നാട്ടുകാരും ബന്ധുക്കളും കൂടെ അറിയും. അങ്ങനെ എല്ലാരും അറിഞ്ഞാൽ നാണക്കേട് എനിക്കും കിഷോർ ഏട്ടനുമാണ്. ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ മുന്നിൽ പരിഹാസ കഥാപാത്രമായി നിൽക്കാൻ എനിക്ക് വയ്യ. ആത്മ. ഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ടാ ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ പിടിച്ചു നിൽക്കുന്നത്." വേണി മുഖം പൊത്തി കരഞ്ഞു. "നീ എന്തിനാ മോളെ അതൊക്കെ ഓർത്ത് പേടിക്കുന്നെ. എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണോ നമുക്ക് ജീവിക്കാൻ? അവരുടെ ചിലവിലാണോ നമ്മൾ ജീവിക്കുന്നത്.?" വാസുദേവൻ അക്ഷോഭ്യനായി. ഈ സംസാരമെല്ലാം കേട്ട് സാരിതുമ്പ് കൊണ്ട് വായ പൊത്തി കരച്ചിലടക്കി മിണ്ടാതെ നിന്നതേയുള്ളു അംബിക. അവർക്ക് എന്ത് അഭിപ്രായം പറയണമെന്ന് തന്നെ അറിയില്ലായിരുന്നു. കിഷോർ വേണിയെ വിവാഹം കഴിച്ചതിൽ അവർക്ക് സന്തോഷവും സമാധാനവും തോന്നിയെങ്കിലും വേണിയിൽ ഇനി എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാവുക എന്നോർത്ത് അംബികയ്ക്ക് നല്ല ആധി ഉണ്ടായിരുന്നു. "അച്ഛൻ പറഞ്ഞത് പോലെ മറ്റുള്ളവരുടെ ഗുഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല അച്ഛാ. നമുക്ക് ടൗണിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ. തുണിക്കട മുതൽ ഫിനാൻസ് വരെയുണ്ട്. നമ്മുടെ സ്ഥാപനം തട്ടിപ്പും വെട്ടിപ്പും നടത്താറുണ്ട് ആരും നമ്മുടെ കടയിൽ കയറരുതെന്ന് എന്നൊക്കെ നാട്ടുകാർ പറഞ്ഞ് നടന്നാൽ നമുക്ക് നല്ല കച്ചവടം കിട്ടുമോ? ഇല്ലല്ലോ. എനിക്ക് ശ്രീയേട്ടനെ ഇഷ്ടമാണെന്ന് ഞാൻ വന്ന് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ആദ്യം ശ്രീയേട്ടന്റെ വീടിന്റെ അടുത്തുള്ളവരോട് ചെക്കനെ കുറിച്ചും അവരുടെ വീടും ചുറ്റുപാടിനെയും അവിടുത്തെ ആളുകളെ കുറിച്ചുമൊക്കെ വിശദമായൊരു അന്വേഷണം നടത്തിയിരുന്നില്ലേ. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞത് കൊണ്ടല്ലേ ഈ പ്രൊപോസലുമായി അച്ഛൻ മുന്നോട്ട് പോകാൻ സമ്മതിച്ചത്. ഇത്രയും കാലം ഈ നാട്ടുകാരേം ബന്ധുക്കളുടെയും മുന്നിൽ നല്ല കുട്ടിയായി ജീവിച്ച ഞാൻ ഇപ്പോ കുറച്ചു പേരുടെയെങ്കിലും കണ്ണിൽ സംശയത്തിന്റെ നിഴലിൽ ആയിരിക്കും. ഒരു തെറ്റും ചെയ്യാതെ മറ്റുള്ളവരുടെ മുന്നിൽ തെറ്റുകാരിയായി നിൽക്കേണ്ടി വന്നല്ലോ എന്നോർത്ത് എനിക്ക് സങ്കടം ഉണ്ടച്ഛാ." വേണി ഒന്ന് തേങ്ങി. "നീ പറഞ്ഞു വരുന്നത് എന്താണെന്ന് അച്ഛന് മനസ്സിലാകുന്നില്ല മോളേ." വാസുദേവൻ സങ്കടത്തോടെ മകളെ നോക്കി. "എല്ലാം എല്ലാർക്കും മനസ്സിലാക്കി തരാം ഞാൻ. അതിന് മുൻപ് എനിക്ക് മറ്റൊരു കാര്യം ചെയ്യാനുണ്ട്." അത് പറഞ്ഞു കൊണ്ട് വേണി അപ്പോൾ തന്നെ തന്റെ കഴുത്തിൽ കിഷോർ അണിയിച്ച താലി ഊരാൻ ശ്രമിച്ചു. "മോളേ... നീയിത് എന്താ കാണിക്കണേ." അംബിക പെട്ടെന്ന് അവളുടെ കയ്യിൽ കടന്ന് പിടിച്ചു. കിഷോറും ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. "ഈ താലി ഇപ്പോ എനിക്കൊരു ഭാരമാണ് അമ്മേ. ഞാൻ സ്നേഹിച്ച പുരുഷന് പകരം ഞാൻ സഹോദര സ്ഥാനത്ത് കണ്ട ആളാണ് ഈ താലി എന്നെ അണിയിച്ചത്. ഇതും കഴുത്തിലിട്ട് ശ്വാസം മുട്ടി ജീവിക്കാൻ എനിക്ക് കഴിയില്ല." വേണിയുടെ മിഴികൾ നിറഞ്ഞു. "ഭർത്താവ് ജീവിച്ചിരിക്കെ സ്ത്രീകൾ താലി ഊരി വയ്ക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയാറ്. നീ ഇങ്ങനെ അവിവേകം കാണിച്ചു കിഷോർ മോന് ഒരു ദോഷം വരുത്തി വയ്ക്കരുത്." അംബിക മകളെ ശാസിച്ചു "എന്നെ ശ്വാസം മുട്ടിക്കുന്ന ഈ താലി അണിഞ്ഞു നടക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അമ്മേ." വേണി വീണ്ടും പറഞ്ഞു. "വേണീ.." അവളുടെ വാക്കുകൾ കേട്ട് കിഷോർ ശാസനയോടെ അവളെ വിളിച്ചു. തുടരും