ഫോളോ
കിസ്സകളുടെ സുൽത്താൻ
@kissakal
8,106
പോസ്റ്റുകള്‍
184,677
ഫോളോവേഴ്സ്
കിസ്സകളുടെ സുൽത്താൻ
3.6K കണ്ടവര്‍
അമ്മയുടെ കൈയ്യും പിടിച്ചു, മുളവേലി കടന്ന്,തൊട്ടടുത്ത ആ ചെറിയ വീടിന്റെ മുറ്റത്ത് ചെല്ലുമ്പോൾ, വരാന്തയിൽ കാലും നീട്ടിയിരുന്നു, പെറ്റിക്കോട്ട് ഇട്ട ഒൻപത് വയസ്സുകാരിയും, നിക്കർ മാത്രമിട്ട ഒരു അഞ്ചു വയസ്സുകാരനും വെള്ളയപ്പത്തിന്റെ ലേസ് ചിക്കൻ കറിയുടെ ചാറിൽ മുക്കി നാവിലേക്ക് വയ്ക്കുകയായിരുന്നു.. ആർക്കോ, കഴിക്കാൻ പ്ലേറ്റിൽ വിളമ്പി വച്ചിട്ടുണ്ട്..പാലൊഴിച്ച ചായ ചില്ലുഗ്ലാസിൽ ഒഴിച്ച് വച്ചിട്ടുണ്ട്. നോക്കരുത് എന്ന് കരുതിയിട്ടും എന്റെ കണ്ണുകൾ ഇടയ്ക്കിടെ അതിലേക്ക് പാളി വീണു. വയറ്റിനുള്ളിൽ ഒരു ആളൽ തോന്നി.. അമ്മയുടെ വിളി കേട്ട് നാൻസി ആന്റി, നിറഞ്ഞ ചിരിയോടെ ഇറങ്ങി വന്നു.. "എന്താ ചേച്ചി, പതിവില്ലാതെ ?" എന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകി കൊണ്ടാണ് ചോദ്യം.. " അത് നാൻസി .... അമ്മ പതറി, അമ്മയുടെ തല കുനിഞ്ഞു. എന്താ ചേച്ചി.. കാര്യം പറ ആന്റി അമ്മയെ നിർബന്ധിച്ചു... "അത് എനിക്കൊരു നൂറു രൂപ തരുമോ, രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു തരാം.. " അമ്മ ഒറ്റ വീർപ്പിൽ പറഞ്ഞു നിർത്തി. അമ്മ അതെങ്ങനെ തിരിച്ചു കൊടുക്കും, എന്നൊന്നും എനിക്ക് മനസ്സിലായില്ല "അയ്യോ, ചേച്ചി കുറിക്ക് വയ്ക്കാൻ വച്ച പൈസയെയുള്ളൂ.. അത്യാവശ്യം ആണോ..? "അത്, അരി വാങ്ങാൻ.. അമ്മ ഇടറി ""ഞാൻ പോട്ടെ.." അമ്മ എന്റെ കൈയിൽ പിടിച്ചു തിരിഞ്ഞു. "ചേച്ചി നിൽക്ക്, " ആന്റി അമ്മയുടെ കൈയിൽ പിടിച്ചു നിർത്തി, വേഗം അകത്തേക്ക് പോയി. തിരിച്ചു വരുമ്പോൾ കൈയിൽ നൂറിന്റെ ഒരു നോട്ട് ഉണ്ടായിരുന്നു, അത് അമ്മയുടെ കയ്യിൽ തിരുകി, "കുറിയല്ലേ, അത് സാരമില്ല. ഇത് കൊണ്ട് പൊയ്ക്കോ.." ആന്റി എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു, "നീയെന്താ കഴിച്ചേ ", എന്നോമനിച്ചു.. ഞാൻ മിണ്ടിയില്ല. "ഡാ.. കേട്ടില്ലേ," ആന്റി വീണ്ടും ചോദിച്ചു.. "അവൻ ഇന്നലെ രാവിലെയോ മറ്റോ ഇത്തിരി കഞ്ഞി കുടിച്ചതാണ് നാൻസി..അതോണ്ടാ ഞാൻ ബുദ്ധിമുട്ടിച്ചേ.."അമ്മ വിതുമ്പി.. നാൻസിയാന്റി പകച്ചു പോയി.. പെട്ടന്ന് എന്നെ വാരിയണച്ചു, കൊണ്ട് ആന്റി പൊട്ടിക്കരഞ്ഞു. "എന്റെ പൊന്ന് മോനേ.. " എന്ന് അവരെന്റെ നെറുകയിൽ തെരു തെരെ ചുംബിച്ചു.. "ആന്റി അറിഞ്ഞില്ല മുത്തേ.. ക്ഷമിക്ക്.." തൊട്ടടുത്ത വീട്ടിൽ രണ്ടു കുഞ്ഞുങ്ങൾ വിശന്നിരിക്കുന്നത് ആന്റി സങ്കല്പിച്ചു പോലുമില്ല.." എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ആന്റിയുടെ മക്കൾ, കഴിക്കുന്നത് നിർത്തി, പകച്ചു നോക്കി.. അവർ എന്റെ കൂട്ടുകാർ അല്ലാഞ്ഞിട്ട് കൂടി എനിക്ക് കുറച്ചിൽ തോന്നി. ആന്റിയുടെ ഭർത്താവ്, തോർത്ത്‌ മുണ്ടിൽ കൈ തുടച്ചു കൊണ്ട്, വന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു. ഞങ്ങളെ നോക്കി ചിരിച്ചെങ്കിലും, എന്തോ പ്രശ്നം ഉണ്ടെന്ന് അയാൾക്ക് വേഗം മനസ്സിലായി.. ആന്റി നൊടിയിടയിൽ, ഭക്ഷണം വച്ചിരുന്ന പാത്രം റാഞ്ചിയെടുത്തു. കറിയുടെ പാത്രം കൂടി എടുത്തു വേഗം എന്റെ കൈയിൽ തന്നു, മേശപ്പുറത്ത് വച്ചിരുന്ന ചായ എടുത്ത് ആന്റി അമ്മക്ക് കൊടുത്തു. ""പോ മോനേ.. വേഗം പോ.. ചേച്ചിക്കും കൊടുത്തു മോനും കഴിക്ക് ", ആന്റി എന്റെ കവിളിൽ ചുംബിച്ചു.. "നിങ്ങൾക്ക് ഞാൻ ചോറ് തരാം.പോരെ " ആന്റി ഭർത്താവിനോട് പറഞ്ഞു. അയാൾ ചിരിച്ചു. "മതിയെടീ.." അമ്മ വീണ്ടും കരഞ്ഞു.. ഒരാൾ കഴിക്കാൻ ഇരുന്നപ്പോഴാണ് അയാളുടെ മുന്നിൽ നിന്ന് ഭക്ഷണം എടുത്തു മറ്റൊരാൾക്ക്‌ കൊടുക്കുന്നത്., അത് നിരസിക്കാനുള്ള അഭിമാന ബോധത്തേക്കാൾ വലുതായിരുന്നു അമ്മക്ക് മക്കളുടെ വിശപ്പ്.. ഞാൻ മടിച്ചു മടിച്ചാണ് പിന്തിരിഞ്ഞതെങ്കിലും, മുറ്റം കടന്നയുടൻ ഓടുകയായിരുന്നു.. അമ്മ വരുമ്പോഴേക്കും ഞാനും ചേച്ചിയും കഴിച്ചു തുടങ്ങിയിരുന്നു.. "പല്ല് തേച്ചോ മക്കളെ.. "ഞങ്ങൾ പല്ല് തേച്ചിരുന്നില്ല.. " പല്ല് തേച്ചാൽ വേഗം വിശക്കും "എന്ന് ചേച്ചി പറഞ്ഞത് ഞാനും വിശ്വസിച്ചിരുന്നു.. "അമ്മയും കഴിക്ക് " ഞാൻ വിളിച്ചു, അമ്മ വായ് തുറന്നു ഒരു തുണ്ട് വാങ്ങിയിട്ട്, "ഇനി നിങ്ങൾ കഴിക്ക്" എന്ന് നിറഞ്ഞു ചിരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ, നാൻസിയാന്റിയുടെ വിളി മുറ്റത്തു കേട്ടു, അമ്മ നൈറ്റി മാറ്റി, കടയിൽ പോകാൻ ഇറങ്ങുകയായിരുന്നു..ആന്റിയുടെ കൈയിൽ ഒരു സഞ്ചിയും പാത്രവും ,പാത്രം അമ്മക്ക് നീട്ടി ആന്റി ചിരിച്ചു, "കുറച്ചു ചോറാണ്..ഇത് കഴിച്ചിട്ട് ഒക്കെ സാവകാശം പോയാ മതി ചേച്ചി.." "പിന്നെ, ഇത് കുറച്ചു റേഷനരിയാ, നിങ്ങൾ കഴിക്കുമോ എന്നറിയില്ല.. അങ്ങേർക്ക് ഇത് വല്യ ഇഷ്ടം അല്ലാത്തോണ്ട്,ആവശ്യത്തിൽ കൂടുതൽ അവിടെയുണ്ട്.. മക്കൾ കഴിക്കുമെങ്കിൽ ഇത് ഇവിടിരിക്കട്ടെ.." അമ്മ, വീണ്ടും കരഞ്ഞു തുടങ്ങി.. " ചേച്ചി, എന്തിനാ കരയുന്നെ., എല്ലാം ശരിയാകും ന്നേ.. ആന്റി അമ്മയെ സമാധാനിപ്പിച്ചു.. അമ്മ നാൻസി ആന്റിയുടെ കൈയിൽ പിടിച്ചു. " ഇന്നലെ ഞാൻ ചേട്ടന്റെ വീട്ടിൽ പോയി, എന്തെങ്കിലും സഹായം കിട്ടുമെന്നോർത്ത്, പക്ഷേ, അവർ .. " അമ്മ വിങ്ങിപ്പൊട്ടി. ശരിയായിരുന്നു, അമ്മയുടെ ഒപ്പം പോയത് ഞാൻ ആയിരുന്നു.. ഞങ്ങൾ ബാധ്യത ആകുമെന്ന് കരുതിയിട്ടാകും, ആദ്യത്തെ വരവിൽ തന്നെ ഇളയച്ഛൻ ആട്ടി ഓടിച്ചത്.. അച്ഛമ്മ എന്നെ നോക്കി സങ്കടപ്പെട്ടു.. എനിക്കൊന്നും തരാനില്ല കുട്ടീ.. എന്ന് അമ്മയെ ചേർത്ത് പിടിച്ചു കരഞ്ഞു.. "ഒന്നും വേണ്ട, അമ്മേ.. അമ്മ വരുമോ എന്റെ കൂടെ ?? "ഒറ്റക്ക് പേടിയാണമ്മേ.."അമ്മ കേണു. "ഇല്ല മോളെ, എന്നേക്കൂടി നോക്കാൻ നിനക്കാകില്ല, അച്ഛമ്മ അമ്മയുടെ അപേക്ഷ നിരസിച്ചു... ഉള്ളത് ഒരു വയറു കൂടി പങ്കിടണമല്ലോ, അത് വേണ്ട എന്നാകും അച്ഛമ്മ ചിന്തിച്ചത്. അച്ഛൻ മരിച്ച, സമയത്ത് അച്ഛമ്മയുടെ കൈയിൽ കിടന്ന രണ്ടു വളകൾ ഊരി അമ്മയുടെ കൈയിൽ ഇട്ട് കൊടുത്തിട്ടാണ് അച്ഛമ്മ പോയത്.. ചെറിയ സഹായങ്ങൾ അച്ഛമ്മ ചെയ്തു തന്നിരുന്നു, അതോടൊപ്പം അച്ഛമ്മയുടെ ആഭരണങ്ങൾ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു, അത് ഇളയച്ഛൻ കണ്ടു പിടിച്ചതാണ് , അമ്മയോടുള്ള ദേഷ്യത്തിന്റെ കാരണം.. അച്ഛൻ മരിച്ചു ഒരു വർഷത്തോളം ആയിട്ടും, ഇന്നലെ മാത്രമാണ് അമ്മ ഒരു സഹായം ആവശ്യപ്പെട്ടത്, അപ്രതീക്ഷിതമായ അവരുടെ പെരുമാറ്റം അമ്മയെ തളർത്തി.. നാൻസിയാന്റി, അമ്മയെ സമാധാനിപ്പിച്ചു.. "തൊട്ടടുത്ത വീട്ടിൽ രണ്ടു കൂടപ്പിറപ്പുകളും, മക്കളും ആണ് ഉള്ളതെന്ന് മാത്രം ചിന്തിച്ചാൽ മതി"യെന്ന്, "എന്ത് ആവശ്യത്തിനും കൂടെ ഉണ്ടെ"ന്ന് ധൈര്യപ്പെടുത്തി.. അമ്മ കരച്ചിലിനിടയിൽ പുഞ്ചിരിച്ചു..ആന്റിയുടെ മക്കൾ അമ്മയെ കാണാതെ അപ്പോഴേക്കും മക്കൾ എത്തിയിരുന്നു.. അവർ മുറ്റത്തു മടിച്ചു നിന്നു. അവരെ സംബന്ധിച്ച് ഞങ്ങൾ പണക്കാർ ആയിരുന്നു.. വലിയ വീടും വലിയ മുറ്റവും.. ഞാൻ അവരെ അകത്തേക്ക് കൂട്ടി. എന്റെ കളിപ്പാട്ടങ്ങൾ പങ്ക് വച്ചു. അവർ എന്റെ പഴയ കഥാ പുസ്തകങ്ങൾ മറിച്ചു നോക്കി, തപ്പിത്തടഞ്ഞു വായിച്ചു നോക്കി. അതൊക്കെ ഇംഗ്ലീഷ് ബുക്കുകൾ ആയിരുന്നു.. എന്റെ പുതിയ പുസ്തകങ്ങൾ പക്ഷേ മലയാളം ആയിരുന്നു.. ഫീസ് അടക്കാൻ മാർഗം ഇല്ലാതെ വന്നപ്പോൾ അമ്മ സ്കൂൾ മാറ്റിയിരുന്നു. അത് എനിക്കും ചേച്ചിക്കും വലിയ സന്തോഷം ആയി. പണക്കാർക്കിടയിൽ ദരിദ്രനായി നിൽക്കേണ്ടി വരുമ്പോഴുള്ള , അപമാനബോധം അസഹനീയം ആയിരുന്നു. അമ്മയും നാൻസിയാന്റിയും കുറച്ചു നേരം കൊണ്ട് വളരെ അടുത്തു.അവരുടെ ഇടയിൽ ഉണ്ടായിരുന്ന ചില്ല് മതിൽ കുറച്ചു നേരം കൊണ്ട് ഉടഞ്ഞു പോയി, അമ്മ സ്നേഹവും സന്തോഷവും കൊണ്ട് മതി മറന്നു.. ഇല്ലായ്മകളെക്കാൾ അമ്മയെ വേദനിപ്പിച്ചത്, " ആരുമില്ല " എന്ന തോന്നൽ ആയിരുന്നെന്ന് തോന്നി ആന്റി,അമ്മയെ ഒരു ജോലി കണ്ടെത്താൻ സഹായിക്കാം എന്നേറ്റു, അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തം ആന്റി സന്തോഷത്തോടെ ഏറ്റെടുത്തു. ഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങളുടെ വീട് സ്വർഗമായി. ഒരു മതിലിനപ്പുറം ഉണ്ടായിരുന്നിട്ടും പരസ്പരം പങ്ക് വയ്ക്കാതിരുന്ന സ്നേഹത്തിന്റെ തിരിച്ചറിവുകൾ അതി ശക്തമായ പിന്തുണയായിരുന്നു.. "എനിക്ക് ഇനിമേലിൽ വിശക്കുകയില്ല "എന്ന് തോന്നി.. വിശന്നാലും എനിക്ക് സങ്കടമില്ല. എനിക്ക് സ്നേഹം ഉള്ള ഒരു വീട് കൂടി കിട്ടിയിരിക്കുന്നു.. 📝 ആശ രാജൻ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
കിസ്സകളുടെ സുൽത്താൻ
2.7K കണ്ടവര്‍
#മധുവിധു# ആദ്യരാത്രി, എല്ലാ വധൂവരന്മാരെയും പോലെ അവർ, ആദ്യം പരസ്പരം പങ്ക് വച്ചത് ഭൂതകാലത്തിൽ, അവരുടെ ജീവിതത്തിൽ ഉണ്ടായ ബന്ധങ്ങളെക്കുറിച്ച് തന്നെയാണ് . വധുവായ വനജയെ, തേച്ചിട്ട് പോയവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു, വരനായ വിശ്വനെ തേച്ച് പോയവർ. തേപ്പ്കഥകൾ പരസ്പരം അംഗീകരിച്ച്, അവർ അടുത്തതായി ഭാവി പരിപാടികൾ പ്ളാൻ ചെയ്യാൻ തുടങ്ങി. "വിശ്വേട്ടാ എനിക്ക് സിംഗപ്പൂർ പോയി നമ്മുടെ മധുവിധു അവിടെ ചിലവഴിക്കണമെന്നാണ് എന്റെ ആഗ്രഹം ,എന്റെ കൂട്ട്കാരികളോടൊക്കെ, ഞാൻ പറഞ്ഞിരിക്കുന്നത് നമ്മുടെ മധുവിധു അവിടെയാണെന്നാ " അത് കേട്ട് വിശ്വൻ ഒന്ന് ഞെട്ടിയെങ്കിലും പുതുമോടിയല്ലേ ,ഇപ്പോഴെ No പറഞ്ഞാൽ താനൊരു പിശുക്കനാണെന്ന് കരുതിയാലോ എന്ന് കരുതി, അയാൾ സമ്മതിച്ചു. "ഓഹ് അതിനെന്താ, അടുത്ത മാസം തന്നെ പോയേക്കാം. അപ്പോഴേക്കും ഇവിടുത്തെ വിരുന്ന് പോക്ക് ഒക്കെ ഒന്ന് കഴിയുമല്ലോ" ആ അഭിപ്രായത്തെ വനജയും അനുകൂലിച്ചു. "നേരാ ,വിശ്വേട്ടാ, എന്റെ അമ്മാവന്മാരുടെയും,ചിറ്റമാരുടെയും വീട്ടിൽ പോകാൻ തന്നെ വേണം ഒരു മാസം ,എന്തായാലും നമുക്ക് new year ന് മുൻപ് തന്നെ പോകണം കേട്ടോ " ''Ok ok നേരം ഒരുപാടായി ,ഇനി ബാക്കിയൊക്കെ നാളെ തീരുമാനിക്കാം.ഇനി ഈ ലൈറ്റ് കൂടി ,ഒന്ന് ഓഫ് ചെയ്താൽ കിടക്കാമായിരുന്നു. അക്ഷമയോടെയുള്ള ,അവന്റെ സംസാരത്തിലെ ,ശൃoഗാരം അവളെ പുളകിതയാക്കി. പിന്നെ പാതിരാത്രിയെ കീറി മുറിച്ച ,ഇരുട്ടിനെ മറയാക്കി അവർ വികാരങ്ങൾ പങ്ക് വെച്ചു. ################# വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോഴാണ്,വനജയുടെ ഏറ്റവും ഇളയ അമ്മാവന്റെ വീട്ടിൽ വിരുന്നു പോയത്. വനജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചക്കപ്പുഴുക്ക്‌ ,അമ്മായി ,അവളുടെ പ്ളേറ്റിലേക്ക് വെച്ച് കൊടുത്തു. കൊതിയോടെ അവളത് കഴിച്ചപ്പോൾ തന്നെ വല്ലാത്ത ഒരു ഒമിറ്റിങ്ങ്. Control ചെയ്യാൻ കഴിയാതെ അവൾ ഓടി ,വാഷ് ബേസനിൽ പോയി ഛർദ്ദിച്ചു. "ഞാൻ അപ്പോഴേ പറഞ്ഞത,വയറു നിറച്ചു കഴിക്കേണ്ടന്ന് " വിശ്വനാഥൻ അവളെ കുറ്റപ്പെടുത്തി "ഉം ഉം,ഇത് വയറു നിറച്ച് കഴിച്ചതിന്റെയൊന്നുമല്ല,വയറ്റിലുണ്ടായതിന്റെയാണോ എന്ന് ,രണ്ടു പേരുകൂടി നാളെ ഒന്ന് ഡോക്ടറെ പോയി കണ്ട് ഉറപ്പിക്ക്. അത് കേട്ടപ്പോൾ വനജ നാണം കൊണ്ടുചുവന്നു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ വി ശ്വന്‍റെ അമ്മപറഞ്ഞു. "ഇത്,, അത് തന്നെ ,എനിക്ക് ഒരു പേരക്കിടാവു ഉണ്ടാകാൻ പോകുന്നു.മോളിനി ജോലിയൊന്നും,അധികം ചെയ്യണ്ട, കെട്ടോ , വിശ്രമിച്ചോളൂ.,ഇവിടുത്തെ കാര്യമൊക്കെ അമ്മ ,നോക്കിക്കൊ ള്ളം." അമ്മായിയമ്മയ്‌ക്, അപ്പോൾ അമ്മയുടെ സ്നേഹം വന്നത് പോലെ വനജയ്ക്ക് തോന്നി. രാത്രി വിശ്വന്‍റെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ,വനജ, വിശ്വനോട് ചോദിച്ചു. "വി ശ്വേട്ട, ഇനി നമ്മൾ സിംഗപ്പരിലേക്ക് tour പോകുന്നതെപ്പൊഴ, " അപ്പോഴാ വിശ്വൻ ആ കാര്യം ഓർത്തത്. ''അത് ശരി. ഇപ്പോൾ അതിനെ കറിച്ച് ഓർക്കേണ്ട സമയമാണോ ഇത്. Dr: നിനക്ക്പരിപൂർണ്ണ വിശ്രമം വേണമെന്ന് പറഞ്ഞത് നീ മറന്നോ" വിശ്വൻ അവളെ ശാസിച്ചു. അപ്പോൾ അവൾ മുഖം കറുപ്പിച്ചു, "ഹ ഹ ഹ താൻ പിണങ്ങണ്ടടോ നമ്മുടെ ഉണ്ണികുട്ടൻ കൂടെ വന്നോട്ടെ" അവൻ അവളെ ആശ്വസിപ്പിച്ചു. പ്രസവം കഴിയുമ്പോൾ നമ്മൾ സിംഗപ്പൂര് പോകുമല്ലോ അല്ലേ? വനജ, അവനോട് ആ കാര്യം ഉറപ്പിച്ചിട്ടാണ്, അവൾ സമാധാനമായി 'കിടന്നുറങ്ങിയത്. #############₹₹₹######## എല്ലാവരും ആൺകുട്ടിയെ ആണ് പ്രതീക്ഷിച്ചതെങ്കിലും ,വനജ പ്രസവിച്ചത് ഒരു പെൺകുട്ടിയെ ആയിരുന്നു. ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ,ദൈവം തന്നല്ലോ, അത് മതി . വിശ്വന്റെ അമ്മ ഹാപ്പി ആയിരുന്നു, ആതിര മോൾക്ക്, ഒരു വയസ്സായപ്പോൾ വനജയുടെ മനസ്സിൽ സിംഗപ്പൂര് മോഹം വീണ്ടും തളിർത്തു. ഇത്തവണ പക്ഷേ അവളുടെ ആഗ്രഹത്തിന് വിലങ്ങ് തടിയായത്, അമ്മായി അമ്മ ആയിരുന്നു. ''വേണ്ട: വേണ്ട. മുലകുടി മാറാത്ത കൊച്ചിനെയും കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല." അത് കേട്ട് വനജ മുഖം വീർപ്പിച്ചത്, വിശ്വന്റെ നേരെയായിരുന്നു. "താൻ ഒന്ന് സമാധാനപ്പെട്, മോളെ നമുക്ക് പ്ളേ സ്കൂളിൽ 'ചേർക്കാനാകുമ്പോൾ, അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി പോകാം. ഇപ്പോൾ അമ്മയെ ധിക്കരിച്ച് പോയാൽ ചിലപ്പോൾ ഈശ്വരൻ പൊറുക്കില്ല അതിന്റെ ദോഷം നമ്മുടെ ആതിര മോൾക്കാണ് ഏല്കുക. ഓർത്തോ?" വീണ്ടും സിംഗപ്പൂര് മോഹം ,വനജ., മറവിയിൽ, ഉപേക്ഷിച്ചു. ആതിര മോൾ വളർന്നു. പിന്നെ വനജയുടെ ശ്രദ്ധ മുഴുവൻ അവളുടെ, പഠിത്തത്തിലായിരുന്നു. ഡിഗ്രി, കഴിഞ്ഞപ്പോൾ വനജ, വിശ്വനോട് പറഞ്ഞു "വിശ്വേട്ടാ, മോൾക്ക് കല്യാണപ്രായമായി നമുക്ക് അവളെ വിവാഹം കഴിച്ചയക്കണ്ടേ?" "ഉം വേണം വനജേ, എന്നിട്ട് വേണം നമ്മുടെ ബാധ്യതയൊക്കെ തീർത്തിട്ട്, നിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി നമുക്ക് സിംഗപ്പൂര് പോകാൻ " "ശരിയാണ് വിശ്വേട്ടാ, ഇനിയിപ്പോ വിശ്വേട്ടന്റെ അമ്മയും തടസ്സമൊന്നും പറയില്ലല്ലോ, നമ്മൾ നമ്മുടെ കടമ നിർവഹിച്ചിട്ടല്ലേ പോകുന്നത്. " ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന സിംഗപ്പൂർ മോഹം വനജയുടെ മനസ്സിൽ തലപൊക്കി തുടങ്ങി. ആതിര മോളുടെ വിവാഹം വളരെ ആർഭാടപൂർവ്വം തന്നെയാണ് നടത്തിയത്. അവളുടെ കല്യാണം കഴിഞ്ഞ് അടുക്കള കാണാൻ നിറയെ സാധനങ്ങളുമായി ചെന്നപ്പോൾ വനജയെ, കെട്ടിപ്പിടിച്ച് കൊണ്ടാണ് ആ സന്തോഷ വർത്തമാനം അവൾ പറഞ്ഞത്. "അമ്മേ അരുണേട്ടൻ, എന്നയും കൊണ്ട് അടുത്തയാഴ്ച സിംഗപ്പൂര് പോകുവാന്നെന്ന്. രണ്ട് മാസത്തെ, ടൂർ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. " അത് കേട്ട് വനജ വിശ്വന്റ മുഖത്തേക്ക് നോക്കി. ആ നോട്ടം താങ്ങാനാവാതെ വിശ്വൻ തല തിരിച്ചു. വീട്ടിലെത്തിയിട്ടും വനജയുടെ മുഖം കടന്നല് കുത്തിയത് പോലെ തന്നെയിരുന്നു. "അതിന് രണ്ട് മാസം കഴിയുമ്പോൾ അവർ തിരിച്ച് വരില്ലേ, നമുക്ക് അത് കഴിഞ്ഞ് പോകാമല്ലോ, ഇപ്പോൾ നമ്മൾ എന്തിനാ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നെ" മക്കളോടൊപ്പം പോയാലോ എന്ന വനജയുടെ ചോദ്യത്തിനാണ്, വിശ്വൻ മറുപടി പഞ്ഞത്, "എന്നെ ' ഇനിയും ഇങ്ങനെ ഓരോന്ന് പറഞ്ഞ് പറ്റിക്കല്ലേ വിശ്വേട്ട, " അവൾ കടുത്ത നിരാശയിലായിരുന്നു. ദിവസങ്ങൾ കടന്ന് പോയി. രണ്ട് മാസം തികയാൻ ഇനിയും ഒരാഴ്ച ബാക്കിയുണ്ട്, അന്ന് രാത്രി അരുണിന്റെ ഫോൺ വന്നു. "അമ്മേ ഞങ്ങൾ, നാളെയങ്ങെത്തും, കെട്ടോ " വനജയ്ക്ക് സന്തോഷമായി. അങ്ങനെ എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കുന്നു. സിംഗപ്പൂര് പോകുന്നതിനുള്ള ഒരുക്കങ്ങൾ പ്ളാൻ ചെയ്യാൻ അന്ന് രാത്രി തന്നെ , വിശ്വനോട് പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് അവർ ,ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് വൈകിട്ട് ആതിര മോളെ കണ്ടപ്പോൾ വല്ലാതെ വാടി തളർന്നിരിക്കുന്നത് കണ്ട് ചോദിച്ചപ്പോൾ അരുൺ ആണ് ഉത്തരം പറഞ്ഞത്. "അത് അമ്മേ അവൾക്ക്, രണ്ട് ദിവസമായി എന്ത് കഴിച്ചാലും ഒമിറ്റിങ്ങ് ആയിരുന്നു.അങ്ങനെ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു. അപ്പോൾ അവിടുത്തെ പരിശോധനയിലാണ് ആ സത്യം ഞങ്ങളറിഞ്ഞത് " അരുൺ സസ്പെൻസ് ഇട്ട് നിർത്തി. അത് കേട്ട് വനജയ്ക്ക് ഉത്ക്കണ്ഠയായി. " എന്താ മോനേ ,എന്ത് പറ്റി ' അമ്മേ അമ്മ ഒരു അമ്മൂമ്മയാകാൻ പോകുന്നു എന്ന്. അവൻ ചിരിച്ച് കൊണ്ട് അത് പറഞ്ഞപ്പോൾ വനജയ്ക്കു ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോയി. പിന്നെ സംസാരിച്ചത്, ആതിര മോൾ ആയിരുന്നു' "ഇനി പ്രസവം കഴിയുന്നത് വരെ ഞാനിവിടെ നിന്നോളാൻ അരുണേട്ടൻ പറഞ്ഞമ്മേ? അവിടെ അരുണേട്ടന്റെ അമ്മ പ്രായമായത് കൊണ്ട് എന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ കഴിയില്ലന്ന് . ഇപ്പോൾ അമ്മയ്ക്ക് സന്തോഷായില്ലേ?" ############### അന്ന് രാത്രി വിശ്വനോട്, വനജ പറഞ്ഞു. "വിശ്വേട്ടാ, നിങ്ങള് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽസ് കാരോട് ഒന്ന് വിളിച്ച് പറ, സിംഗപ്പൂർ ടിക്കറ്റ് ക്യാൻസൽ ചെയ്തേക്കാൻ.'' അതെന്താ ,വനജേ? വിശ്വൻ ,അതിശയത്തോടെ ചോദിച്ചു "ഓഹ് ഇനി ആതിര മോളുടെ പ്രസവവും, ആ കുഞ്ഞിന്റെ ബർത്ത്ഡേയും പിന്നെ അവളുടെ കല്യാണവുമൊക്കെ കഴിയുമ്പോഴേക്കും നമുക്ക് വല്ല കാശിക്കോ രാമേശ്വരത്തോ പോകാൻ പ്രായമാകുമല്ലോ അതാ. '' വനജയുടെ മറുപടി വിശ്വന്റെ നെഞ്ചിൽ കൊള്ളുന്നതായിരുന്നു. അയാൾ കുറ്റബോധത്തോടെ തല കുനിച്ചു. 📝സജിമോൻ പൈതറമ്പ് #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
കിസ്സകളുടെ സുൽത്താൻ
2.5K കണ്ടവര്‍
എൻ്റെ ബാല്യം .. അന്നൊരു ദിവസം അച്ഛനും അമ്മയും കളിക്കുമ്പോഴ് ഞങ്ങളുടെ വീടിന് തൊട്ട് അപ്പുറത്തെ വീട്ടിൽ പുതിയതായി താമസത്തിന് വന്ന കുട്ടിയായിരുന്നു അന്നെൻറെ ഭാര്യയായത്.. ആ കുട്ടി ആണെങ്കിൽ മുടിഞ്ഞ ഗ്ലാമർ ആയിരുന്നു !! അതോണ്ട് അന്ന് അവളുടെ ഭർത്താവ് ആവാൻ ഞങ്ങൾക്കിടയിൽ പ്രശ്നം വലുതായ് തമ്മിൽ നോക്കിയ അങ്കത്തട്ടിലെ കോഴികൾ.. എനിക്കാണെ അടി കിട്ടിയ കല്ലെടുക്കുന്ന ശീലം ഉള്ളോണ്ട് എന്നെ ആരും തൊടാൻ ധൈര്യം കാണിച്ചില്ല അങ്ങനെ പരിഹാരം കാണാത്ത ആ പ്രശ്നത്തിന് ഒടുവിൽ അവൾ തന്നെ കാണാൻ കൊള്ളാവുന്ന ഒരാളെ തിരഞ്ഞെടുത്തപ്പോൾ അത് ഞാനായിരുന്നു.. കൂട്ടുകാർ എല്ലാവരും ഞെട്ടിയെങ്കിലും ഞാൻ ഞെട്ടിയില്ല.. കാരണം എനിക്ക് അറിയാം നാട്ടിലെ പിള്ളേർക്ക് ഇടയിൽ കാണാൻ കൊള്ളാവുന്ന് ഞാനാണെന്ന്.. അങ്ങനെ കളിയൊക്കെ കഴിഞ്ഞു വൈകീട്ട് വീട്ടിലേക്ക് പോവുമ്പോൾ അതോർത്ത് നല്ല സന്തോഷം തോന്നീരുന്നു.... നേരെ അടുക്കളയിൽ കയറി ചെല്ലുമ്പോൾ അമ്മ നല്ല തിരക്കിട്ട ജോലിയിലാണ്.. പുളിയിട്ടു മീൻ കറി വറ്റിച്ചെടുത്തിട്ടുണ്ട്.. തൊട്ടരികിൽ ആവി പറക്കുന്ന തേങ്ങ കൊത്തിയിട്ട കടല കറിയും.. . എനിക്ക് മീൻ കറിയുടെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു തുടങ്ങി.. നേരെ പോയി ചോറും കിണ്ണം എടുത്തു അമ്മയുടെ അടുത്തേക്ക് ചെന്നു.. " അമ്മേ ഇത്തിരി ചോറു താ..?? എൻ്റെ വെറിപ്പിടിച്ച ചോദ്യം കേട്ട് അമ്മയെന്നെ അടിമുടി നോക്കി " നീ ... കൈയ്യ് കഴുകിയോട അസത്തെ .. നിൻെറ കൈയ്യിലും ടൗസറിലും മുഴുവൻ ചളിയാണല്ലോ.. പോയി കുളിച്ചിട്ട് വാട . അമ്മയുടെ അലർച്ചയിൽ വായേലെ വെള്ളമിറങ്ങി പോയപ്പോൾ ഞാൻ മെല്ലെ മോങ്ങി.. " എനിക്ക് വിശക്കുന്നുണ്ട് ചോറുണ്ടിട്ടു കുളിച്ച പോരെ..?? "പറ്റില്ല തല കിടക്കണ് കണ്ടൊ മൊത്തം പൊടിയ പൊതിച്ചെടുത്ത കൊട്ട തേങ്ങ പോലെ ഉണ്ട് ! പോയി കുളിക്കെട നിൻെറ കളിയിത്തിരി കൂടുന്നുണ്ട് .. അച്ഛനിങ്ങ് വരട്ടെ ശരിയാക്കണുണ്ട്... അത്രയും പറഞ്ഞു ഉറഞ്ഞു തുള്ളി അമ്മ അകത്തേക്ക് നോക്കി പറഞ്ഞു.. " ടി. മോളെ .നിനക്കിതിനു രണ്ടു അക്ഷരം പറഞ്ഞു കൊടുത്തൂടെ ....?? അടുത്ത നിമിഷം അകത്ത് നിന്നും എൻറെ ചേച്ചിടെ സ്വരം വന്നു.. " അതിൻെറ തലയിൽ ഒന്നു കയറില്ല അമ്മ !! തല പോയ മൊട്ട തെങ്ങ് ആണ്!! വല്ല്യ ഗുണമൊന്നും കാണില്ല....വായക്ക് വളമായി വല്ലതും കൊടുക്കന്ന് അല്ലാതെ.. അവളുടെ വാക്കുകൾ കേട്ട് ഞാൻ മൂക്കുകയർ പൊട്ടിച്ച കാളയെ പോലെ അവളെ നോക്കി... " നീ പോടി ... എൻറെ തലയിൽ കയറും അന്ന് ഞാന് ക്ലാസിൽ ഇരിക്കുമ്പോൾ ഒരു ഉറുമ്പു കയറി പോയത് ടീച്ചർ കണ്ടതാ .. " നീ പോടീ ചെള്ള് പെണ്ണെ..... "അതുക്കേട്ടതും അമ്മ അടുക്കളയിൽ നിന്നും വടിയെടുത്തു പിടിച്ചു എന്നെ നോക്കി..അമ്മ തറപ്പിച്ചു പറഞ്ഞു.. '' നീ കുളിച്ചിട്ടു അടുക്കളയിൽ കയറിയ മതി എന്നിട്ടെ ഇന്ന് വല്ലതും തിന്നാൻ തരു. " ഇതെന്തൊരു കഷ്ടമാണ് അമ്മേ ?? പിന്നെ അമ്മ... ഒരു കാര്യം ചോദിക്കെട്ടെ..? " അത് കല്ല്യാണം കഴിച്ച് ഉമ്മ വച്ചാൽ ആണോ കുട്ടി ഉണ്ടാവ..?? " എന്താട നിനക്കിനി കല്ല്യാണം കഴിക്കണോ !! പോയി കുളിക്കെട നാറി...!! "അതല്ല അമ്മ ഞാനിന്നു കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ അപ്പുറത്ത് പുതിയത് വന്ന കുട്ടിയില്ലെ അവളെ ഞാനാണ് കല്ല്യാണം കഴിച്ചത് !! അപ്പോൾ ഞാനവകൊരുമ്മ കൊടുത്തു.. ?? അപ്പോൾ ആ കുട്ടിക്ക് " കുട്ടി ഉണ്ടാകോ..?... " ടാ.. കുരുത്തം കെട്ടവനെ നിനക്ക് ഇതൊക്കെ ആരാടാ പറഞ്ഞു പഠിപ്പിച്ചു... അതും പറഞ്ഞു അമ്മ അടുക്കളയിൽ കൂട്ടിയിട്ട വലിയ വിറക് തന്നെ എടുക്കുന്നു കണ്ടതും ഞാനോടി പറമ്പിലെ പേര മരത്തിൽ കയറി.. അമ്മയ്ക്ക് എത്താത്തത് കൊണ്ട് അടി കൊണ്ടില്ല... .വടി വീശി ഇറങ്ങി വരാൻ അമ്മ കുറെ പറഞ്ഞിട്ടും ഞാൻ വരില്ലെന്ന് പറഞ്ഞു പേര കൊമ്പിലിരുന്നു കരഞ്ഞു ബഹളം വച്ചു.. അമ്മ തല്ലില്ലേൽ ഇറങ്ങി വരമെന്ന് പറഞ്ഞു നിന്നെ തല്ലി കാലൊടിക്കുമെന്ന് ഒരായിരം തവണ അമ്മ പറഞ്ഞതിൽ ഒരുതരി ലാഗ് ഇല്ലാതെ ഞാൻ കേട്ടത്. .. അന്ന് വൈകുന്നേരം വരെ കരഞ്ഞോണ്ട് ആ പേര കൊമ്പത്ത് തന്നെ ഇരുന്നു അച്ഛൻ വന്നപ്പോൾ ആണ് ഞാനിറങ്ങി പോന്നത്.... അല്ലേൽ അച്ഛൻ കേറി വന്നു അറഞ്ചം പുറഞ്ചം തല്ലി തഴേക്ക് ഇടുമെന്ന് എനിക്ക് നന്നായി അറിയാം . അന്ന് രാത്രി ആരും എന്നോട് മിണ്ടില്ല.. ഞാൻ ചോറുണ്ട് റൂമിലേക്ക് പോയി.. അമ്മയും അച്ഛനും ഉമ്മാറ കോലയയിൽ ഇരുന്നു വെള്ളിയാഴ്ച വരുന്ന അണ്ണനെ കുറിച്ചും വീട്ടിലേക്ക് ഉള്ള സാധനങ്ങളുടെ ലീസ്റ്റുകളെ കുറിച്ചും മറ്റെന്തോക്കെ പിറു പിറുക്കുന്നുണ്ട്.. പെട്ടെന്ന് അപ്പുറത്ത് ആരോ ശർദ്ധിക്കുന്നു ശബ്ദം കേട്ടു ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി... എൻറെ ദൈവമെ അത് ആ കുട്ടിയാണല്ലോ..?? ജനല വഴി നോക്കി പേടിച്ച് നിൽക്കുമ്പോൾ ജനല കമ്പി വളഞ്ഞു തുടങ്ങിയെന്ന് എനിക്ക് ഒരു നിമിഷം തോന്നി. .. അങ്ങനെ നോക്കുമ്പോഴ അവളുടെ നടുംംപുറത്ത് ഉഴിഞ്ഞു കൊണ്ട് നിന്നിരുന്ന അവളുടെ അമ്മ എന്നെ കണ്ടത്.. പെട്ടെന്ന് തന്നെ മുറിയുടെ ചുമരിലേക്ക് മറഞ്ഞു നിന്ന് നെഞ്ചിൽ കൈവച്ച്.. ശ്വാസം മുട്ട് ഉള്ളവൻ ഊതി നിറക്കുന്ന ബലൂൺ പോലെ ഹൃദയം ഉയർന്നു വേഗത്തിൽ തന്നെ കാറ്റു പോകുമെന്ന അവസ്ഥ "" ഭാഗവാനെ കാത്തോളെണെ ആ കുട്ടിക്ക് കുട്ടിയൊന്നും ഉണ്ടവല്ലെ !! .. സകല ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു ഇരിക്കുമ്പോൾ ആ പെണ്ണിൻ്റെ ഓക്കാനം കേട്ട് അമ്മ അപ്പുറം പോയി അവളുടെ അമ്മയോടെ ചോദിക്കണ് കേട്ടു . " എന്ത പറ്റിയതാടി..ശ്യാമെ..?? " ഒന്നുമില്ല ചേച്ചി തിന്നു കഴിഞ്ഞ ഒരു ഒതുക്കമില്ല.. കിടക്കയിൽ കുത്തി മറയൽ തന്നെ കൊടല് മറഞ്ഞതാണ്. വേറൊന്നുമല്ല... ഒടുവിൽ അമ്മ അവരോട് സംസാരം നിർത്തി ഉമ്മറത്തേക്ക് കയറി വന്നിരുന്നു..വീണ്ടും അച്ഛനോട് സംസാരം തുടങ്ങി.. അന്ന് രാത്രി ഞാൻ ഇറങ്ങാൻ കിടന്നപ്പോൾ ആ കുട്ടിക്ക് കുട്ടിയുണ്ടായത് സ്വപ്നം കണ്ടു അവളുടെ അച്ഛനും അമ്മയും വീട്ടിൽ വന്നു കരഞ്ഞു ഭഹളം വച്ച് എന്നെ കൊണ്ട് കെട്ടിക്കണം പോലും.... അന്ന് രാത്രി ഞാൻ പേടിച്ച് നിലവിളിച്ചു ഉറക്കമുണർന്നു..പിറ്റെന്ന് നല്ല വിറയലും പനിയും... അന്ന് തന്നെ അടുത്തുള്ള വൈദ്യരെ കാട്ടി ഓതിച്ചു അരയിൽ ചരട് കെട്ടി.. ഇന്നിപ്പോൾ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു ...എനിക്കിപ്പോൾ മുപ്പത്തീരണ്ട് വയസായ് തൊഴിലില്ലായ്മ നേരിടുന്നു.. ഒരു മാറ്റവും ഇല്ല.. പക്ഷെ ആ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു ഒരു കുട്ടിയായ് കുടുംബ ജീവിതം നയിക്കുന്നു.. എന്നാലും ഇടയ്ക്ക് ഒക്കെ വഴിയിൽ വച്ച് കാണുമ്പോൾ പഴയ കാര്യം ഓർത്തു ഞാനവളുടെ കൊച്ചിനെ നോക്കാറുണ്ട്.. " ദൈവമെ .. അത് എന്നെ പോലെ തന്നെ ആണോന്ന്.....◼️ 📝മനു തൃശ്ശൂർ #📔 കഥ #📙 നോവൽ #💌 പ്രണയം #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ
കിസ്സകളുടെ സുൽത്താൻ
5.3K കണ്ടവര്‍
#മഴവിൽക്കൂടാരം. നഗ്ന മേനിയിലെ പുതപ്പ് കുറച്ചു മാറ്റി പ്രിയ കട്ടിലിന്റെ അരികിൽ വെച്ചിരുന്ന മൊബൈൽ എടുത്തു. സെൽഫി എടുക്കാൻ ക്യാമറ ഓപ്പൺ ചെയ്തു. പെട്ടെന്ന് സഹീർ അത് തടഞ്ഞു. മൊബൈൽ തട്ടി. "എന്തിനാ ഇപ്പൊ ഇങ്ങനെ... ഒരു തവണ ഞാൻ നല്ലോണം അനുഭവിച്ചതല്ലേ." "നിനക്ക് പേടിയുണ്ടോ.... പേടിക്കണ്ട.. ഇത് ആർക്കും സെന്റ് ചെയ്യാനൊന്നും അല്ല .... നാളെ ഞാൻ പോയാൽ പിന്നെ ഇനി കേരളത്തിലേക്ക് വരുമെന്ന് ഉറപ്പില്ല... ഈ ഫോട്ടോ നമ്മുടെ സന്തോഷത്തിന്റെ ഓർമ്മക്കായി ഞാൻ സൂക്ഷിച്ചു വെക്കും." എപ്പോഴും അവളുടെ വാക്കുകളിൽ സഹീർ വീണുപോകും. ഒരിക്കൽ സഹീർ പ്രിയയുടെ ഒപ്പം കാറിൽ ഇരിക്കുന്ന ഫോട്ടോ അവന്റെ ഭാര്യയുടെ മൊബൈലിലേക്ക് ആരോ അയച്ചു കൊടുത്തു. ആരാണെന്ന് ഇപ്പോഴും അറിയില്ല. ആ ഫോട്ടോ പലയിടത്തും എത്തി. ചോദ്യങ്ങൾ ഉണ്ടായി. ഫസി കരച്ചിലായി. നാണക്കേടു കൊണ്ട് അവന്റെ ഉപ്പ കുറേ ചീത്ത പറഞ്ഞു. നാട്ടുകാരും കുടുംബക്കാരും പുച്ഛത്തോടെ നോക്കി. പരിഹസങ്ങൾ കേട്ടു. പരാതിയുടെയും പഴി പറച്ചിലിന്റെയും കണ്ണീരിന്റെയും രോഷത്തിന്റെയും ദിവസങ്ങൾ. അവസാനം വാപ്പയുടെ മുൻപിൽ ഫസിക്ക് സഹീർ വാക്ക് കൊടുത്തു. "എനിക്ക് പണത്തിന് ആവിശ്യം വന്നപ്പോൾ പ്രിയയാണ് സഹായിച്ചത്. ആ ബന്ധം ഇങ്ങനെയൊക്കെ ആയി. പക്ഷെ ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. ഇത് എല്ലാവർക്കും വേദന ഉണ്ടാക്കിയെങ്കിൽ മരിച്ചു പോയ എന്റെ ഉമ്മയാണേ ഞാൻ ഇനി അവളെ കാണില്ല." "മോനെ നീ ഇങ്ങനെയൊന്നും ആവരുത്. നിന്റെ പെങ്ങന്മാരും ഈ കുടുംബവും നിന്നെ കുറിച്ച് ഇങ്ങനെ കേൾക്കുമ്പോൾ വല്ലാതെ പതറി പോകും... അറിയാലോ ഫസിക്ക് നിന്നെ ജീവനാണ്. ഇനി അവളെ സങ്കടപ്പെടുത്തി നിന്നിൽ നിന്നും ഒന്നും ഉണ്ടാവരുത്." തത്കാലം പ്രശ്നങ്ങൾ അങ്ങനെ കഴിഞ്ഞു. ഇനിയൊരു പ്രശ്നം ഉണ്ടാവാതിരിക്കാൻ സഹീർ പ്രിയയെ പോയി കണ്ടു. "പ്രിയ.... പണ്ടത്തെ ഇഷ്ടവുമായി നീ വന്നപ്പോൾ എനിക്ക് നിന്നിൽ നിന്ന് മുഖം തിരിച്ചു നടക്കാൻ കഴിഞ്ഞില്ല. ഇനി ഒന്നും വേണ്ട... നമ്മുക്ക് ഇവിടെ എല്ലാം അവസാനിപ്പിക്കാം." "ഒരിക്കൽ മതത്തിന്റെ പേരും പറഞ്ഞു എന്റെ പ്രണയവും എന്റെ ശരീരവും സ്വന്തമാക്കി നീ പോയപ്പോൾ ഞാൻ ഒരുപാട് വേദന അനുഭവിച്ചു . ഇനിയും നീ എന്നോട് അങ്ങനെ ചെയ്യരുത്. വിസ ശരിയാവുന്നത് വരെ, എന്റെ കേസ് വിധിയാവും വരെയെങ്കിലും പ്ലീസ്.... നീ എന്നെ തനിച്ചാക്കരുത്... എനിക്ക് നിന്നെ വേണം.. അല്ലങ്കിൽ ഞാൻ ഒറ്റക്കായിപ്പോകും സഹീർ." പ്രിയ പറഞ്ഞത് നേരാണ്.ഒരിക്കൽ അവളെ അവഗണിച്ചു പോയതാണ്. ഇനിയും അങ്ങനെ ചെയ്താൽ അത് ദ്രോഹമാണെന്ന് അവന്റെ മനസ് പറയുന്നുണ്ട്. "നീ എന്താണ് ആലോചിക്കുന്നത്...?" "ഹേയ്... ഒന്നുല്ല. നീ സെൽഫി എടുത്തോളൂ." പ്രിയ വീണ്ടും മൊബൈൽ എടുത്തു. ക്യാമറ ഓപ്പൺ ചെയ്തു. സഹീർ പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ്സ് ചെയ്തു. ഇന്നത്തെ ദിവസം കൂടിയുള്ളൂ. അത് കഴിഞ്ഞാൽ പ്രിയ വേറെയൊരു ലോകത്താണ്. പിന്നെ പ്രിയ ഒരിക്കലും അവന്റെ ജീവിത്തിൽ ഒരു പ്രശ്നം ആവില്ലെന്ന് അവന് ഉറപ്പുണ്ട്. "ഡാ.... നാളെ എന്നെ എയർ പോർട്ടിൽ ആക്കി തരണം." "സമ്മതിച്ചു... എന്നാ ഞാൻ വീട്ടിൽ പൊക്കോട്ടെ " രണ്ടാളും ഊരി എറിഞ്ഞ ഡ്രെസ്സ് എടുത്തു ധരിച്ചു. സാഹിർ അവളുടെ വീടിന്റെ പുറത്തിറങ്ങി.അവൻ പോയതിനു ശേഷം പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പിറ്റേന്ന് എയർപോർട്ടിൽ പോകാൻ സമയമായപ്പോൾ സഹീർ കാറുമായി വന്നു. പ്രിയ അവനെ സ്‌നേഹത്തോടെ കെട്ടിപിടിച്ചു ചുംബിച്ചു. "ഇനി നമ്മൾ കാണുമോയെന്ന് അറിയില്ല. താങ്ക്സ് ഡാ... ഈ കുറച്ചു ദിവസങ്ങൾ ഞാൻ ശെരിക്കും സന്തോഷിച്ചു." പ്രിയയെ എയർപോർട്ടിൽ ആക്കി സഹീർ തിരിച്ചു പോന്നു. വെയിറ്റിങ്ങിൽ ഇരുന്ന് പ്രിയ ബാഗിൽ നിന്നും ഫോൺ കയ്യിൽ എടുത്തു. അന്ന് കാറിൽ ഇരിക്കുന്ന ഫോട്ടോ എല്ലാവർക്കും അയച്ച നമ്പർ വാട്ട്സ്ആപ്പിൽ വീണ്ടും സെറ്റ് ചെയ്തു. ഇന്നലെ ബെഡ്‌റൂമിൽ രണ്ടാളും കിടക്കുന്ന ചെറിയ വീഡിയോയും ഫോട്ടോയും ആദ്യം ഫസിയുടെ മൊബൈലിലേക്ക് അയച്ചു. പിന്നെ വാപ്പയുടെ.... പിന്നെ അങ്ങനെ അറിയുന്ന പലരുടെയും മൊബൈലിലേക്ക്. അതിന് ശേഷം വാട്ട്സ്ആപ്പ് മൊബൈലിൽ നിന്നും കളഞ്ഞു.ആ സമയം അവളുടെ ചുണ്ടിൽ പ്രതികാരത്തിന്റെ ഭാവമായിരുന്നു. പ്രിയ പോയതിന്റെ സന്തോഷത്തിലാണ് സഹീർ. ബാങ്കിലെ കുറച്ചു കടങ്ങൾ വീടി കിട്ടിയത് അവളെ കൊണ്ടാണ്.. പിന്നെ മതിയാവോളും വീണ്ടും അവളുടെ ശരീരം ആസ്വദിച്ചു. "ഹോ.... പഴയ പ്രണയമേ നീ എത്ര സുന്ദരമാണ്.എങ്ങനെ നോക്കിയാലും എനിക്കാണ് ലാഭം.... എനിക്ക് മാത്രം." അവൻ ഉറക്കെ പറഞ്ഞു പൊട്ടി ചിരിച്ചു. വണ്ടി സ്പീഡിൽ ഓടിച്ചു.അവന് ആ സമയവും അറിയില്ല പ്രിയയുടെ പ്രതികാരത്തിൽ ഇനിയവന്റെ ജീവിതത്തിൽ കനലുകൾ എരിയുമെന്ന്. വർഷങ്ങൾക്ക് ശേഷം മഴവിൽ കൂടാരം സ്കൂൾ മീറ്റിലാണ് പ്രിയ സഹീറിനെ കാണുന്നത്. പ്രിയ സ്കൂൾ ഗ്രൂപ്പിലൊന്നും ഉണ്ടായിരുന്നില്ല. അവൾ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞു ആരോ വിളിച്ചു പറഞ്ഞിട്ടാണ് പരിപാടിയിൽ എത്തിയത്.പഴയ കൂട്ടുകാർ. സ്കൂൾ മുറ്റം. ഓർമ്മകളുടെ ബാല്യം തിരിച്ചത്തിയ നേരം .പ്രിയയുടെ മുഖം മാത്രം മൂടി കെട്ടിയ പോലെ നിരാശ നിറഞ്ഞു.. ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്ന അവൾ ഈ സ്കൂൾ മീറ്റിൽ എത്തിയപ്പോൾ സഹീർ അവന്റെ ഭാര്യയും മോനും എത്ര സന്തോഷത്തോടെയാണ് എല്ലാവരുടെയും മുൻപിൽ നിൽക്കുന്നത്. ആ കാഴ്ച പാതി വഴിയിൽ ഉപേക്ഷിച്ച അവളുടെ പ്രണയത്തെ ഓർമിപ്പിച്ചു. അവന്റെ പേരിൽ തുടങ്ങിയ സംശയവും കലഹവും ഡിവോസിന്റെ വക്കിൽ കുടുംബകോടതിയിൽ നിൽക്കുമ്പോൾ അവൾക്ക് ജീവിതം സങ്കടം മാത്രം. പക്ഷെ സഹീർ അവന് മാത്രം സന്തോഷം... "വേണ്ട... അവൻ മാത്രം അങ്ങനെ സന്തോഷിക്കണ്ട..... എനിക്ക് ഇല്ലാത്ത സന്തോഷം അവനും വേണ്ട." സ്കൂൾ ഗ്രൂപ്പിൽ നിന്നും അവന്റെ നമ്പർ എടുത്തു മൊബൈലിൽ സേവ് ചെയ്തു. ചാറ്റിങ്ങും വിളിയും തുടങ്ങി. ഒരാഴ്ച കൊണ്ട് സഹീറിനെ പ്രിയ അവളുടെ ബെഡ്‌റൂമിൽ എത്തിച്ചു.അവനെയും കൊണ്ട് പലയിടത്തും ടു വീലറിൽ കറങ്ങി. മനഃപൂർവ്വം ആ യാത്രകൾ അവൾ ആളുകളെ അറിയിച്ചു. അതിന്റെ ഇടയിലാണ് കാറിൽ കെട്ടിപിടിച്ചു ഇരിക്കുന്ന അവരുടെ ഫോട്ടോ ഫസിയുടെയും മറ്റു പാലുരുടെയും മൊബൈലിലേക്ക് അവൾ അയച്ചു കൊടുത്തത്..അതൊരു തുടക്കമായിരുന്നു. വീണ്ടും നാല്ലൊരു അവസരത്തിനായി അവൾ കാത്തിരുന്നു. ഇന്ന് അവൾ ഇനിയൊരിക്കലും സഹീറിന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയാണ് വിമാനം കയറിയത്. അവളിലെ പെണ്ണിന്റെ മനസ്സിൽ പ്രണയത്തിന്റെ അവസാനം ഒരു വാക്ക് കൊണ്ട് തനിച്ചാക്കി പോയവനോട് എന്നും വെറുപ്പ് ഉണ്ടായിരുന്നു. അവളും ഭർത്താവും തമ്മിലുള്ള പിണക്കങ്ങളിൽ കലഹങ്ങളിൽ ഇടക്കിടെ സഹീറിന്റെ പേര് കടന്ന് വരും. എല്ലാത്തിനും ശിക്ഷ അനുഭവിച്ചതും വേദനിച്ചതും അവളാണ്. ആ വേദനയുടെ പ്രതികാരത്തിൽ സഹീറിന്റെ ഭാര്യയുടെ കണ്ണീരിനു അവളുടെ മുൻപിൽ വിലയില്ല. അവനും എല്ലാം നഷ്ടമാകണം....അവന്റെ നഷ്ടങ്ങൾ അവൾ ആസ്വദിക്കും. 'ഉപ്പ് തിന്നവർ വെള്ളം കുടിച്ചുകൊണ്ടിരിക്കും.' 📝 നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💌 പ്രണയം #💞 പ്രണയകഥകൾ
കിസ്സകളുടെ സുൽത്താൻ
4.5K കണ്ടവര്‍
#ഹിജാബ് പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾ നോക്കും. എങ്കിലും ചില നോട്ടങ്ങളിൽ നിന്നും അറപ്പോടെ മാറി നിൽക്കുമ്പോളും പെണ്ണിന്റെ ശരീരം പൊള്ളി പോകും. "എങ്ങനൊക്കെ മൂടിപ്പുതച്ചാലും പെണ്ണുങ്ങളെ കാണാത്ത പോലെ ചില നാശങ്ങളുടെ നോട്ടം." ഷെമി എന്തോ പറഞ്ഞത് പോലെ തോന്നിയപ്പോൾ റാഫി തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി. "എന്താ പറഞ്ഞത് കേട്ടില്ല..?" "ആഹ്.. കേൾക്കണ്ട. അറപ്പ് തോന്നിക്കുന്ന നോട്ടം." "അതിപ്പോ പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾ നോക്കും... അത്ര കരുതിയാൽ മതി ഷെമീ..." "ഹോസ്പിറ്റലിൽ മരുന്ന് വാങ്ങാൻ നിക്കുമ്പോഴും പെണ്ണുങ്ങളുടെ നെഞ്ചത്ത് നോക്കി നിക്കുന്നവരുടെ തൊലിക്കട്ടി അപാരം തന്നെയാ." അതുവരെ ഷെമിയെ നോക്കി വെള്ളമിറക്കിയവൻ ഷെമി പറഞ്ഞത് കേട്ടിട്ടെന്ന പോലെ അവന്റെ ക്യാമറക്കണ്ണുകൾ വേറെ ദിക്കിലേക്ക് തിരിച്ചു. മരുന്ന് വാങ്ങി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി റാഫിയുടെ ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്ന സമയത്ത് വഴിയരികിൽ ഫൈസി നിൽക്കുന്നത് കണ്ട് റാഫി വണ്ടി നിർത്തി. "എന്താടാ ഫൈസി ഇവിടെ...?" "കാർ പഞ്ചറായി ഇക്ക.." "ഞാൻ നിക്കണോ...?" "വേണ്ട.. ഇക്ക.. പൊയ്ക്കോളൂ." ഇക്കാനോട് സംസാരിക്കുന്നതിന്റെ ഇടയിൽ ഫൈസി ഷെമിയെ ഇടം കണ്ണിട്ടു നോക്കി.ഇടക്കൊരു പുഞ്ചിരിയും കൊടുത്തു. ഷെമിയും റാഫിയും വീട്ടിലെത്തി.പുറത്ത് പോയി വന്നാൽ റാഫിക്ക് ഒരു കട്ടൻ പതിവാണ്. ഷെമി നേരെ കിച്ചണിൽ പോയി കട്ടൻ ഉണ്ടാക്കി കൊണ്ടുവന്നു കൊടുത്തു. "നിങ്ങളെ ഫൈസി ആള് ശെരിയല്ലാട്ടോ.അവനും ഉണ്ട്‌ ഇടക്കൊരു വല്ലാത്ത നോട്ടം." "എന്റെ പൊന്ന് ഷെമി അരവിന്ദ് സാമിയെ പോലെ സുന്ദരനായ അവൻ നിന്നെയെന്നല്ല ഒരു പെണ്ണിനെയും അങ്ങനെ നോക്കില്ല.. ഞങ്ങളെ കൂട്ടത്തിൽ കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവൻ അവനാണ്." "ഞാൻ ഒന്നും പറയുന്നില്ല... പോരെ." "നാളെ ചിലപ്പോൾ ടീവിയുടെ കംപ്ലയിന്റ് നോക്കാൻ അവൻ വരും അപ്പൊ ഇങ്ങനെയൊന്നും അവനോട് പറയല്ലേ ഷെമി... നാണക്കേടാണ്." ഫൈസിയെ എല്ലാവർക്കും ഇഷ്ടമാണ്.റാഫി പറഞ്ഞത് പോലെ സിനിമ നടന്റെ ഭംഗിയും ഉണ്ട്.ഒരു പെണ്ണിനും പിടിക്കൊടുക്കാതെ ഒറ്റയാനാണ് ഫൈസി. പിറ്റേന്ന് ഉച്ചക്ക് മുൻപേ ടീവി ശരിയാക്കാൻ ഫൈസി എത്തി. കാളിംഗ് ബെല്ലടിച്ചപ്പോൾ ഷെമി ഷാൾ എടുത്തു തലയിലിട്ട് ഷാളിന്റെ ബാക്കി ഭാഗം മാറിലൂടെ പുതച്ചു. ഫൈസി വീടിന്റെ അകത്തേക്ക് കയറി. ടൂൾസ് ടീപ്പോയിയുടെ മുകളിൽ വെച്ച് ടീവിയുടെ കേബിൾ ഊരി മാറ്റി. "ഫൈസി.. ദാ ചായ.." "താങ്ക്സ് ഇത്ത." ചായ ടേബിളിൽ വെച്ചു തിരിഞ്ഞു നടന്ന ഷെമിയുടെ കൈയിൽ പെട്ടെന്ന് ഫൈസി പിടിച്ചു. അടുത്ത നിമിഷം അവളെ ബലമായി അവന്റെ മുൻപിലേക്ക് തിരിച്ചു നിർത്തി ചുണ്ടിൽ ചുണ്ടമർത്തി... അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടിനാൽ ബന്ധിച്ചു. കാലിലെ ചെറുവിരലിൽ നിന്നും മിന്നൽ പിണർ പോലെ എന്തോ ഒന്ന് ഷെമിയുടെ തലച്ചോറിലൂടെ പാഞ്ഞു പോയി. പ്രഷർ കുറഞ്ഞത് പോലെ ശരീരം തളർന്നു. പ്രതികരിക്കാൻ കഴിയാത്ത വിധം അവൾ വാടി അവന്റെ കൈക്കുള്ളിൽ നിൽക്കുമ്പോൾ ഫൈസി അവന്റെ കൈ അവളുടെ മാറിലേക്ക് വെച്ച നേരം ഷെമി കണ്ണടച്ചു സർവ്വശക്തിയെടുത്ത് കാൽ തറയിൽ ചവിട്ടിപ്പിടിച്ചു ഫൈസിയെ തള്ളി മാറ്റി. ആ സമയം അവൾ തലയിലൂടെയിട്ട് പുതച്ച ഷാൾ ഊർന്ന് താഴെ വീണു. തളർച്ചയോടെ ശ്വാസം വലിച്ചു വിട്ട് ഷെമി അവനെ നോക്കി. ഷെമിയുടെ അവസ്ഥ കണ്ടപ്പോൾ ഒന്നും മിണ്ടാതെ ഫൈസി പുറത്തിറങ്ങി പോയി. "നീ എന്താണ് ഷെമി വാതിൽ തുറന്നിട്ട് ഈ സമയത്ത് കിടക്കുന്നത്.." "തളർച്ച പോലെ തോന്നി.. അതുകൊണ്ട് കിടന്നതാ.." റാഫി അവളെ പിടിച്ചെണീപ്പിച്ചു കട്ടിലിൽ ഇരുത്തി. "ഇപ്പോ എങ്ങനെ ഉണ്ട്... നീ പ്രഷറിന്റെ മരുന്ന് കഴിച്ചില്ലേ മോളേ..? "കഴിച്ചിക്കാ.. പെട്ടെന്ന് എന്തോ ഒരു തളർച്ചപോലെ...." ഫൈസി വന്ന് ഇത്‌ അഴിച്ചിട്ടു പോയോ..?" "അവൻ കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു പോയതാ.".. ഫൈസി തൊട്ടതിനു ശേഷം പലവട്ടം കുളിച്ചു. ഭർത്താവല്ലാത്ത ഒരാളുടെ സ്പർശനം അവളുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. എന്നും റാഫിയോട് പറ്റിച്ചേർന്ന് കിടന്നുറങ്ങുന്ന ഷെമി അന്ന് രാത്രി ബെഡിന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. അസ്വസ്ഥമായ മനസ്സിൽ ഫൈസിയുടെ മുഖം ഇടക്കിടെ മിന്നി മറഞ്ഞു.ഉറക്കം വരാത്ത രാത്രിയിൽ ഓരോന്ന് ചിന്തിച്ച് ഷെമി ഫൈസിയെ പിറ്റേന്ന് വീട്ടിലേക്ക് വിളിച്ചു വരുത്താൻ തീരുമാനിച്ചു. രാവിലെ ഇക്ക ജോലിക്ക് പോയപ്പോൾ ഷെമി മൊബൈൽ എടുത്തു ഫൈസിയെ വിളിച്ചു. "ഫൈസി... നീ എന്താണ് ടീവി ശെരിയാക്കാതെ പോയത്..? വന്ന് അത് ശെരിയാക്കിക്കൊ... എനിക്ക് നിന്നോട് പ്രശ്നമൊന്നും ഇല്ല." ഷെമിയുടെ വാക്കുകൾ ഫൈസിക്ക് സന്തോഷം നൽകി. "ഹൗ.. സമാധാനം.. ഇക്കാനോട് ഒന്നും പറഞ്ഞിട്ടില്ല." കുളിച്ചു നല്ല ഡ്രസ്സ്‌ ധരിച്ചു നല്ല പെർഫ്യൂം അടിച്ചു അവൻ വണ്ടിയിൽ കയറി.ഒരു മൂളിപ്പാട്ടോടെ വണ്ടിയെടുത്തു. കാത്തിരുന്നത് പോലെ... കാളിങ് ബെൽ അടിക്കും മുൻപേ ഷെമി വാതിൽ തുറന്നു. ഫൈസി പുഞ്ചിരിയോടെ വീട്ടിലേക്ക് കയറി. ഷെമി ഫൈസിയുടെ മുൻപിൽ നിന്നു. ഷെമിയുടെ മുഖം ചുമന്നത് അവനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് വിചാരിച്ച അവൻ എന്തെങ്കിലും പറയും മുൻപേ ഷെമി കൈ വീശി ഫൈസിയുടെ മുഖത്ത് ആഞ്ഞടിച്ചു. "ഇന്നലത്തെ എന്റെ അവസ്ഥയിൽ എനിക്കിത് തരാൻ കഴിയാതെ പോയി.. ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല. ഫൈസീ .. ഒന്ന് ചേർത്ത് പിടിച്ചു കിസ്സ് ചെയ്താൽ നിന്റെ മൊഞ്ച് കണ്ട് വീണു പോകുന്നവർ ഉണ്ടാവും.. എല്ലാരേയും അങ്ങനെ കാണണ്ട." ഇന്നലെ ആ സമയം മുതൽ പിടിവിട്ട് പോയ മനസ്സിന്റെ കടിഞ്ഞാൺ തിരിച്ചു കിട്ടിയിരിക്കുന്നു. ഫൈസി മറുപടിയില്ലാതെ തലകുനിച്ചു നിന്നു. അവന്റെ കവിളിൽ അവളുടെ വിരൽ പാടുകൾ പതിഞ്ഞു കിടക്കുന്നുണ്ട്. "ഇനി ഇക്കാടെ പേരും പറഞ്ഞ് ഈ പടി കടന്ന് നീ വരരുത്.. എന്നാ പിന്നെ ടീവി നന്നാക്കീട്ട് സ്ഥലം വിട്ടോ.. " കിച്ചണിൽ പോയി ഒരു കട്ടൻ ചായ ഉണ്ടാക്കി ഫൈസിക്ക് കൊണ്ടു വെച്ച് പുഞ്ചിരിയോടെ അവൾ അകത്തോട്ടു നടന്നു. മനസിൽ ഇഷ്ടം തോന്നാത്ത ഒരാണിന്റെ സ്പർശനം എങ്ങനെയൊക്കെ ക്ഷമിക്കാൻ നോക്കിയാലും പെണ്ണിന് അരോചകമാണെന്ന് അറിയില്ലേ ഫൈസി..? 📝നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💌 പ്രണയം #💞 പ്രണയകഥകൾ
കിസ്സകളുടെ സുൽത്താൻ
7.4K കണ്ടവര്‍
#ലൈഫ് പാർട്ണർ ------------ "അമ്മേ വർഷയെവിടെ..? അമ്മ കേട്ടതായി ഭാവിച്ചില്ല... ഞാൻ വീണ്ടും ചോദിച്ചു.. അമ്മേ വർഷയെവിടെ.. ! "ഓഹ് കല്യാണം കഴിഞ്ഞു ഒരു ദിവസം ആയതേയുള്ളൂ അപ്പോഴേക്കും അവന് ഭാര്യയേക്കുറിച്ച് മാത്രമായി ചിന്ത അമ്മ ഇവിടെയുണ്ടോ എന്നു പോലും അറിയണ്ടാ.. അമ്മയെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.. അവളെന്റെ ഭാര്യയല്ലേ ഞാൻ രാവിലേ എഴുന്നേറ്റപ്പോൾ അവളേ മുറിയിൽ കണ്ടില്ല..... പുറത്ത് പോയി നോക്കി അവിടേയും കണ്ടില്ല അടുക്കളയിൽ കാണുമെന്ന് കരുതിയപ്പോൾ ഇവിടേയുമില്ല.. അവളെവിടേ പോയി....... ! നിന്റെ ഭാര്യ എങ്ങും പോയിട്ടില്ല ദാ ഇപ്പോൾ ഇവിടേ നിന്നും മുറിയിലേയ്ക്ക് പോയതേയുള്ളൂ അവിടെയെങ്ങാനും ചെന്നു നോക്കൂ. എനിക്കിത്തിരി പണിയുണ്ട്..... അമ്മയിൽ നിന്നും ഈ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ് അമ്മയ്ക്ക് അല്ലെങ്കിലും ഈ കല്യാണം അത്രയും ഇഷ്ടമായിട്ടില്ല.. പിന്നേ എന്റെ നിർബന്ധത്തിനു വഴങ്ങി കൂടേ നിന്നെന്നേയുള്ളൂ..... മാമന്റെ മോൾ സിതാരയേ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു അമ്മയുടെയും ബന്ധുക്കളുടേയും ആഗ്രഹം.. സിതാര ഒരുപാട് പഠിച്ച കുട്ടിയാണ് നല്ല ജോലിയും.സമ്പത്തുമുള്ളവൾ അമ്മാവന്റെ ഒറ്റമോൾ.... അതിന്റേതായ അഹങ്കാരവും അവൾക്കുണ്ട്.. ആരേയും കൂസാത്ത പ്രകൃതം അങ്ങനെയൊരു പെണ്ണിനെ ഞാൻ ആഗ്രഹിച്ചിട്ടേയില്ല... വർഷയാണെങ്കിലോ സിതാരയുടെ I നേർ വിപരീത സ്വഭാവം.. വീട്ടിലേ ബുദ്ധിമുട്ട് കാരണം പഠനം ഡിഗ്രിയ്ക്ക് പാതി വഴിയിൽ നിർത്തി കുടുംബം നോക്കാൻ ഇറങ്ങിതിരിച്ചവൾ.ഒരു തനി നാട്ടിൻപുറത്തുകാരി . എല്ലാവരേയും ബഹുമാനിക്കാനും സ്നേഹിയ്ക്കാനും അവൾക്കറിയാം... . ഞാൻ ആദ്യമായി അവളേ കാണുന്നത് തുണിക്കടയിൽ സെയിൽസ് ഗേൾ ആയിട്ടാണ്.. ഞാൻ എന്റെ ഇഷ്ടം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ബാങ്ക് ജോലിക്കാരനായ എനിക്ക് ചേരുന്ന കുട്ടിയല്ല വർഷയെന്നായിരുന്നു എല്ലാവരുടേയും പക്ഷം....... പക്ഷേ എന്റെ തീരുമാനത്തിൽ ഞാനുറച്ചു നിന്നു.. അതിന്റെ ദേഷ്യം എല്ലാവർക്കും അവളോടുണ്ടാവും.. സാരമില്ല മെല്ലേ എല്ലാം ശരിയാകും.. ഇന്ന് ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിയ്ക്കുന്നത് എന്റെ വർഷയെയാണ്... ആദ്യമായി കണ്ട ദിവസം മുതൽ എന്റെ മനസ്സ് കീഴടക്കി കളഞ്ഞ തൊട്ടാവാടി...... എന്നാലും അവളെവിടെപ്പോയി... ! ഞാൻ മുറിയിൽ ചെല്ലുമ്പോൾ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കുകയായിരുന്നു .. വർഷ ഇയാൾക്കിതു എന്തു പറ്റി..? ഒന്നുമില്ല ഏട്ടാ... അതല്ല തനിയ്ക്കെന്തോ ടെൻഷൻ ഉണ്ട്.. ഇന്നലെ രാത്രിയിൽ മുതൽ ഞാൻ കാണുന്നതാണ്..ഇന്നലെ ഞാൻ റൂമിൽ വന്നത് പോലും താൻ അറിഞ്ഞില്ല നല്ല ഉറക്കമായിരുന്നു.. അങ്ങനെ ആദ്യരാത്രി കുളമായി... സോറി ഏട്ടാ... ക്ഷീണം കൊണ്ടു ഞാനുറങ്ങി പോയി... . സാരമില്ലടോ അതിനാണോ താൻ ഇങ്ങനെ കരയുന്നത് നമുക്ക് ഇനിയും സമയമുണ്ടല്ലോ .... അതല്ല ഏട്ടാ എനിക്ക് ഇന്നലേ രാത്രിയിൽ മുതൽ വയറു വേദനയുണ്ടായിരുന്നു. . ഇന്ന് രാവിലെ പീരിയഡ്‌സ് ആയി . അതിന്റെ വേദന കൊണ്ട് കിടക്കാൻ പോലും മേലാ....... അതിനാണോ താൻ കരയുന്നത് ഇതൊക്കെ എല്ലാമാസവും വരുന്നതല്ലേ. അതല്ല കാരണമെന്ന് എനിക്കറിയാം... ധൈര്യമായി പറഞ്ഞോളൂ.. എന്തിനും ഞാൻ കൂടെയുണ്ട്... ഏട്ടാ അമ്മയ്ക്ക് എന്നേ തീരേ ഇഷ്ടമല്ല അല്ലേ... കാണുന്നത് കൂടി വെറുപ്പാണ്.... തന്നേ അമ്മ വഴക്ക് പറഞ്ഞോ...? ഞാൻ രാവിലേ കുളിച്ചിട്ട് ഏട്ടനൊരു ചായ ഇടാൻ അടുക്കളയിൽ കയറിയതാണ്.. എന്റെ നല്ല ബുദ്ധിയ്ക്ക് പീരിയഡ്‌സ് കാര്യം അമ്മയോട് മറച്ചു വെയ്ക്കാൻ തോന്നിയില്ല.... അപ്പോൾ തുടങ്ങിയതാണ് അമ്മ എന്നേ വഴക്ക് പറയാൻ. . കുടുംബത്തിൽ പിറന്ന കുട്ടികളാണെങ്കിൽ ശുദ്ധവും വൃത്തിയുമുണ്ടാകും ഇവിടെയൊന്നും തൊട്ടു അശുദ്ധമാക്കില്ല എന്നൊക്കെ പറഞ്ഞു ദേഷ്യപ്പെട്ടു.... ഞാൻ ഇന്നലെ വന്നല്ലേയുളളൂ ഏട്ടാ ഇവിടുത്തെ രീതികൾ എനിക്കറിയില്ലല്ലോ.. പിന്നേ കുറേ കാര്യങ്ങൾ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.. അത് കൊണ്ട് ഞാൻ പൂജാമുറിയിലും.. കാവിലുമൊന്നും പോകില്ല എന്നാലും അടുക്കളയിൽ കയറാൻ പാടില്ല എങ്ങും തൊടാൻ പാടില്ല. മറ്റുള്ളവർ ഇരിയ്ക്കുന്ന സ്ഥലത്തേയ്ക്ക് പോകാൻ പാടില്ല..കൂടെയിരുന്ന് ഭക്ഷണം കഴിയ്ക്കാൻ പാടില്ല .. മുറിയിൽ തന്നേ കഴിഞ്ഞോണം.. ഏട്ടനെക്കൂടി തൊടരുതെന്നാണ് അമ്മയുടെ കല്പന.... ഇത്രയൊക്കെ പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി. . സാരമില്ലടോ.. അവരൊക്കെ പഴയ ആളുകളല്ലേ.. ഓരോ ആചാരങ്ങൾ.. പറയും.... പിന്നേ തന്നോട് ഉള്ളിലുള്ള ദേഷ്യവും ഇങ്ങനെ പല പഴികൾക്കും കാരണമാകും.. പക്ഷേ താൻ വിഷമിക്കണ്ട ഞാനുണ്ടാകും എന്നും തന്റെ കൂടേ.. ആചാരങ്ങൾ കുറച്ചൊക്കെ നല്ലത് തന്നെയാണ് പക്ഷേ ഇതൊരു വിവേചനം അല്ലേ ഏട്ടാ..... പെണ്ണ് ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കാം പക്ഷേ അവളേ സ്പർശിയ്ക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ അനുവദിക്കില്ല... . " സ്വന്തം ഭർത്താവിനെ ഒന്ന് തൊടാൻ പോലും പറ്റില്ല എന്ന്‌ വെച്ചാൽ കഷ്ടം തന്നെയാണ്.. ഏതായാലും ഏട്ടൻ അധികം നേരം ഇവിടേ നിൽക്കണ്ടാ അമ്മ കണ്ടാൽ അതു മതി പിന്നേ എന്നോടവും ദേഷ്യം മുഴുവനും... വർഷ താൻ ഒന്ന് ചുമ്മാതിരിയ്ക്കൂ.. ഞാൻ തന്റെ ഭർത്താവാണ് എനിക്ക് വേറേ ആരേയും പേടിക്കണ്ട കാര്യമില്ല... തന്റെ വിഷമങ്ങൾ എന്റേയും കൂടെയാണ്.. അതു മനസ്സിലാക്കണം.... ഒരു സംഭോഗ വസ്തു മാത്രമായിട്ടല്ല ഞാൻ തന്നേ കാണുന്നത്.. പരസ്പരം മനസ്സും ശരീരവും പങ്കിട്ട് ജീവിയ്ക്കേണ്ടവരാണ് നമ്മൾ.... താൻ കേട്ടിട്ടില്ലേ ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.... അതു കൊണ്ട് തന്റെ ആരോഗ്യം സംരക്ഷിയ്ക്കുക എന്റെ കടമയാണ്.... അമ്മയുടെ ദേഷ്യമൊക്ക താൻ ഒരാഴ്ച കൂടി സഹിച്ചാൽ മതി അതു കഴിഞ്ഞു നമ്മൾ പോകും എന്റെ ജോലി സ്ഥലത്തേയ്ക്ക് അവിടേ തനിക്ക് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ടാവും ... ഇപ്പോൾ തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ....? അത് പിന്നേ ഏട്ടാ പുറത്ത് നിന്നും ഒരു പാഡ് വാങ്ങണം ഇനിയുള്ള ദിവസങ്ങളിൽ യൂസ് ചെയ്യാൻ.... എന്റെ കൈയിലുള്ളത് ഞാൻ യൂസ് ചെയ്തു.. അതാണോ കാര്യം ഞാൻ ഉടനേ വാങ്ങി വരാം താൻ വിശ്രമിച്ചോളൂ.. ഞാൻ വണ്ടിയുമെടുത്തു അടുത്തുള്ള ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തി.. എന്താ വേണ്ടത് ചേട്ടാ ... ഒരു പാഡ് വേണം സൈസും പറഞ്ഞു കൊടുത്തു ആർക്കാണ് ചേട്ടാ? ചിരിച്ചികൊണ്ടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .. എന്റെ ഭാര്യക്കാടോ.. . ഇനി തനിയ്‌ക്കെന്താ അറിയേണ്ടത് വേഗം സാധനം എടുക്കടോ.. അയാൾ വേഗം പാഡ് പൊതിഞ്ഞു തന്നു... ഞാൻ അയാളെ അടുത്തേയ്ക്ക് വിളിച്ചു "അതേ ഭായ് നിങ്ങൾ ഇങ്ങനെ പരിഹാസയ്ക്കാൻ നിൽക്കാതെ വല്ലപ്പോഴെങ്കിലും വീട്ടിലുള്ള സ്ത്രീകളുടെ കഷ്ടപ്പാടുകൾ അറിയാൻ ശ്രമിക്കണം. . ഈ സമയങ്ങളിൽ അവർ അനുഭവിയ്ക്കുന്ന വേദനയും ടെൻഷനും മനസ്സിലാക്കണം കൂടേ നിൽക്കണം അല്ലാതെ അവർ വെച്ചു തരുന്ന ഭക്ഷണം വലിച്ചു കേറ്റി അറപ്പോടെ അവരെ അകത്തി നിർത്തുകയല്ല വേണ്ടത്..,മനസ്സിലായോ... വണ്ടിയുമെടുത്തു വീട്ടിൽ എത്തിയപ്പോൾ അവൾ റൂമിൽ തന്നെയുണ്ടായിരുന്നു.. ഇന്നാ താൻ പറഞ്ഞ പാഡ്. . ഇനി ടെൻഷൻ വേണ്ട.... വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകാം.. ഒരു സിനിമയും കണ്ടു ബീച്ചിലും പോയി ഒരു ഷോപ്പിങ്ങും നടത്തിപ്പോരാം.... നാളെ കഴിഞ്ഞു നമുക്ക് തന്റെ വീട്ടിലേയ്ക്ക് പോകണ്ടേ. . അവർക്കുള്ള ഡ്രെസ്സും എടുക്കാം.... താൻ കിടന്നോളൂ തനിക്കുള്ള ചൂട് വെള്ളവും എടുത്തിട്ട് ഞാനിപ്പോൾ വരാം..... ആർക്കാടാ മോനേ നീ ചൂട് വെള്ളം തിളപ്പിയ്ക്കുന്നതു..? അത് വർഷയ്ക്കാണമ്മേ... അതെന്താ അവൾക്ക് വന്നു എടുത്തൂടെ.. അവൾക്ക് മേല പിന്നേ അവളോട് അടുക്കളയിൽ കയറരുതെന്നല്ലേ അമ്മയുടെ ഉത്തരവ്... ഓഹ് അവളെല്ലാം പറഞ്ഞോ നിന്നോട്.. പറഞ്ഞു അമ്മയൊന്നു മനസ്സിലാക്കണം.. അവൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ള കുട്ടിയാണ് നല്ല അച്ചടക്കവും അവൾക്കുണ്ട്.. മനസ്സിൽ അവളോടുള്ള വെറുപ്പ് കാരണം ഇത്രയും വേദനിപ്പിക്കണോ .. ഇവിടെ അമ്മയ്ക്കും ഒരു മകളുണ്ട് അവൾക്കും നാളെ ചെന്നു കയറുന്ന വീട്ടിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായാൽ അമ്മയുടെ പ്രതികരണം എന്താവും.... അത് മനസ്സിലാക്കി അവളോട്‌ സ്നേഹത്തോടെ പെരുമാറിയ്ക്കൂടെ... എന്തായാലും എനിക്ക് അവളേ ഉപേക്ഷിയ്ക്കാൻ കഴിയില്ലല്ലോ എന്നേ വിശ്വസിച്ചു അവളുടേ വീട്ടുകാർ കൈപിടിച്ചു തന്നതാണ്...... അമ്മ അതോർത്താൽ നന്ന്. പിന്നേ ഇവൾക്കിവിടെ എന്തൊക്കെ സ്വാതന്ത്ര്യമുണ്ടോ അതൊക്കെ വർഷയ്ക്കുമുണ്ടാകും.... .. ഒരു പക്ഷേ അതിനേക്കാളേറെ സ്വാതന്ത്ര്യം അവൾക്കുണ്ടാകും.... അതാരും മറക്കണ്ടാ.. ഞാൻ റൂമിൽ ചെല്ലുമ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു... വർഷേ,,.. ആ ഏട്ടൻ വേഗം വന്നുവോ. ഞാൻ ഒന്നുറങ്ങി പോയി. അത് സാരമില്ല ഇപ്പോൾ വേദനയുണ്ടോ..? കുറച്ചു . ഇയാൾ ഈ ചൂട് വെള്ളം അടി വയറ്റിൽ വെയ്ക്കൂ.. വേദന കുറഞ്ഞോളും.. ഇതൊക്കെ ഏട്ടനറിയാമോ..? കുറെയൊക്കെ അറിയാം. . ഒരു ഭർത്താവ് ഇതൊക്കെ കുറച്ചു അറിഞ്ഞിരിയ്‌ക്കേണ്ടേ...... ഏട്ടൻ എനിക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ.. സാരമില്ല ഇയാളതൊന്നും ചിന്തിയ്ക്കണ്ടാ താൻ എന്റെ ജീവനാണ്. തനിയ്ക്കായി ഇത്രയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്നതിൽ സന്തോഷമുണ്ട്.... ഭക്ഷണം നമ്മൾ ഒരുമിച്ചിരുന്നു കഴിയ്ക്കും അതിനിവിടെ ആരും വിലക്കില്ല ..താൻ എന്റെ ഭാര്യയാണ് ഈ വീടിന്റെ വിളക്കാണ്.. ഇനിയെന്തെങ്കിലും വേണോ തനിക്ക്..? ഇതിൽ കൂടുതൽ എനിക്ക് എന്താണ്‌ വേണ്ടത് എന്തും ഷെയർ ചെയ്യാൻ കഴിയുന്ന ഒരു ലൈഫ് പാർട്ണറെ കിട്ടുന്നതിലും വലിയ ഭാഗ്യം വേറെയെന്താണ് വേണ്ടത് ഒരു പെണ്ണിന്...... ശരിയാണ് വർഷേ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഉത്തമ പങ്കാളികൾ.. അതാണ് ദാമ്പത്യത്തിന്റെ വിജയം.... നമ്മളെന്നും അങ്ങനെയായിരിയ്ക്കും.... അതേ ഏട്ടാ.. അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു.. അതേ നമ്മുടെ ശാന്തി മുഹൂർത്തം ബാക്കി നിൽക്കുന്നു കേട്ടോ... ഞാൻ അവളുടെ കാതിൽ മെല്ലേ പറഞ്ഞു.. ചെറു പുഞ്ചിരിയോടെ അവൾ എന്റെ നെഞ്ചിൽ മയങ്ങി.. ------------ 📝വിജയ്കുമാർ ഉണ്ണികൃഷ്ണൻ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
7.1K കണ്ടവര്‍
വിൽക്കാനില്ല സ്വപ്‌നങ്ങൾ.... ഹരി.ആ ബ്രോക്കർ രാമൻകുട്ടി വന്നിരുന്നു ഇന്ന്..... അതെന്താ അമ്മേ അയാൾ ഇപ്പോൾ പെട്ടെന്നൊരു വരവ് ചെറുക്കനും കുടുംബവും രണ്ടു ദിവസം മുൻപ് വന്നിട്ട് പോയതല്ലേ... അതല്ലടാ കാര്യം..അവർ പറഞ്ഞു വിട്ടിട്ട് വന്നതാണ് അയാൾ മറ്റുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാൻ...ഒരു തീരുമാനം അറിയണമെന്ന് പറഞ്ഞു. മറ്റുള്ള എന്തു കാര്യമാണ് ഇനി തീരുമാനം എടുക്കേണ്ടത്.. വേറെയൊന്നുമല്ല മോനെ നമ്മുടെ കുട്ടിയ്ക്ക് നമ്മൾ എന്തു കൊടുക്കുമെന്ന് അവർക്കറിയണം...അച്ഛനുമായി ഒരുപാട് സംസാരിച്ചു... ഓ സ്ത്രീധനം അതല്ലേ അവരുടെ വിഷയം എന്നിട്ട് അച്ഛൻ എന്ത് മറുപടി പറഞ്ഞു.. എന്തു പറയാൻ അവർ ചോദിയ്ക്കുന്ന അത്രയൊക്കെ കൊടുക്കാൻ നമുക്ക് പറ്റുമോ..അവർക്കാണെങ്കിൽ ഒരു വിട്ടുവീഴ്ചയും ഇല്ല...ചെറുക്കൻ വലിയ ഉദ്യോഗസ്ഥൻ അല്ലേ.. അത് ശരി അപ്പോൾ അങ്ങനെയാണ് കഥ..ഇനിയിപ്പോൾ അച്ഛന്റെയും അമ്മയുടെയും തീരുമാനം എന്താ ഈ കാര്യത്തിൽ.. നിന്നോട് ആലോചിയ്ക്കാതെ ഞങ്ങൾ ഒരു തീരുമാനം എടുക്കുമോ.. നമുക്ക് അവരുമായി ഒന്ന് കൂടി സംസാരിച്ചാലോ മോനെ... എന്തിനാ അമ്മേ.... ഒരു പെൺകുട്ടിയുടെ ഭാവി അല്ലേ മോനെ.. എന്റെ പെങ്ങളുടെ ഭാവി അല്ലേ അത് തീരുമാനിക്കാൻ എനിക്ക് അവകാശമുണ്ട്...എവിടെ അവൾ..? അകത്തുണ്ട് ഇതെല്ലാം അവൾ അറിഞ്ഞു ഒന്നാമത് ഒട്ടും താല്പര്യമില്ല അവൾക്ക് വിവാഹത്തിന് അതിനിടയിൽ ഇങ്ങനെ കൂടി ഓരോ പ്രശ്നങ്ങൾ വരുന്നു... "ഗൗരി. എന്താ ഏട്ടാ .. ..നീയൊന്ന് പുറത്തേയ്ക്ക് വന്നേ ഒരു കാര്യം സംസാരിക്കാനുണ്ട്... അവൾ പുറത്തേയ്ക്ക് വന്നു... ഞാൻ അച്ഛനെയും അമ്മയെയും കൂടി വിളിച്ചു... ഗൗരി നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ല അല്ലേ ... ഒട്ടും താല്പര്യമില്ല ഏട്ടാ എന്നിട്ടും ഞാൻ സമ്മതിച്ചത് നിങ്ങളുടെ എല്ലാവരുടെയും സന്തോഷത്തെ കരുതിയാണ്. .ഇങ്ങനെ സ്ത്രീധനത്തോട് ആർത്തിയുള്ള കുടുംബത്തിൽ ചെന്ന് കയറിയാൽ എന്റെ ഭാവി ഇല്ലാതാകും ചിലപ്പോൾ എന്റെ ജീവൻ തന്നെ നഷ്ടപ്പെടും...ഒരുപാട് സ്വപ്‌നങ്ങൾ എനിക്കുണ്ട് .. അച്ഛനും അമ്മയും കേട്ടല്ലോ അവൾ പറഞ്ഞത്..ഉള്ളതെല്ലാം കെട്ടുന്ന ചെറുക്കന് കൊടുത്തു ഒഴിവാക്കി വിടാൻ മാത്രമുള്ള ബാധ്യതയാണോ നമുക്കിവൾ...ഒരിക്കലുമല്ല.. ഇന്ന് നമ്മൾ അവർ പറയുന്നതിന് വഴങ്ങിയാൽ നാളെ മറ്റെന്തെങ്കിലും ആയിരിയ്ക്കും അവരുടെ ആവശ്യം ...അതിനായി അവർ ഇവളെ ഉപദ്രവിയ്ക്കും..അതൊക്കെ നമ്മൾ കാണേണ്ടി വരും.. അവളുടെ പഠനം പോലും മുടങ്ങും.. നീ എന്തു തീരുമാനം എടുത്താലും ഞങ്ങൾ കൂടെയുണ്ട് മോനെ.. എന്നാൽ അച്ഛൻ ഉടനെ ആ പയ്യനെ വിളിച്ചു പറഞ്ഞേക്കൂ നിങ്ങളുടെ കുടുംബത്തിലേയ്ക്ക് തരാൻ ഇവിടെ പെണ്ണില്ല എന്ന്..ഇതും പറഞ്ഞു ഈ പടി കയറരുത് എന്ന് ആ ബ്രോക്കർ രാമൻകുട്ടിയോടും പറഞ്ഞേക്കൂ. അവൾ പറഞ്ഞത് പോലെ സ്വപ്നങ്ങൾ ഓരോന്നും പൂർത്തിയാക്കട്ടെ ആദ്യം അവളുടെ പഠനം,പിന്നെ ഒരു ജോലി എന്നിട്ട് ആലോചിയ്ക്കാം പണത്തോട് ആർത്തിയില്ലാത്ത ഒരു പയ്യനുമായി വിവാഹം.... കാരണം ഞാൻ അവളുടെ ചേട്ടനാണ് എന്റെ പെങ്ങളുടെ സ്വപ്‌നങ്ങൾ സാധിച്ചു കൊടുക്കുക എന്റെ അവകാശമാണ്..അത് മറ്റൊരുത്തനു വിട്ടു കൊടുത്താൽ അത് അവനു ബാധ്യത ആകുകയേയുള്ളൂ.. അത് വേണ്ടാ അവൾക്ക് വേണ്ടി ജീവിയ്ക്കുന്ന ഒരു ചേട്ടൻ ഇവിടെയുണ്ട് അത് മതി...എന്റെ പെങ്ങളുടെ സ്വപ്‌നങ്ങൾ വിൽക്കാൻ ഞാൻ തയ്യാറല്ല .....അവൾ ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന ദിവസങ്ങളെ പറ്റി മാത്രം ഇപ്പോൾ ചിന്തിയ്ക്കട്ടെ.. അല്ലേ മോളെ...ഗൗരി.. അല്ല പിന്നെ ഇതാണ് ഏട്ടൻ... ഇതാവണം ഏട്ടൻ N.B..ആരെയും വിമർശിക്കാൻ വേണ്ടി എഴുതിയതല്ല ആരൊക്കെ എതിർത്താലും സ്വന്തം വീട്ടുകാരുടെ പിന്തുണ ഉണ്ടെങ്കിൽ കുറെയധികം പ്രശ്നങ്ങളിൽ നിന്നും നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാവും.. 📝വിജയ് കുമാർ ഉണ്ണിക്കൃഷ്ണൻ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
കിസ്സകളുടെ സുൽത്താൻ
8.5K കണ്ടവര്‍
ഹൃദയപൂരിതം ഞാൻ രാമൻ . പേരുപോലെ അൽപ്പം പഴയ ആളാണ് . ഇന്നെന്റെ വിവാഹമായിരുന്നു . ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട് . ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും. അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം . ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും . പോരേ പൂരം ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ . ''' കയറിപ്പോരേ അംബികേ ... '' കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെയാണ് കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ടിറങ്ങിവന്ന രാമൻ കണ്ടത് . അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു . '' ആദ്യരാത്രിയിൽ പാൽ വേണമല്ലോ അല്ലെ ?.. പാലൊന്നും എനിക്ക് ശീലമില്ല .കട്ടൻകാപ്പിയാണ് പതിവ് ... ചെറുപ്പത്തിലേ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല ..അതുകൊണ്ട് തന്നെ പാലിന്റെ രുചിയത്ര ഇഷ്ട്ടവുമില്ല . ആ ... ഇതൊക്കെ പറഞ്ഞു തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട ....ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ...''' അംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോഴൊരു ചിരി വിടർന്നു . "' തന്റെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും ... ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാവി വരനെയും അവനോടൊപ്പമുള്ള ജീവിതവും പ്രണയനിമിഷങ്ങളും സ്വപ്നം കാണാറുണ്ട് ... അതെല്ലാം തെറ്റിക്കാണുമല്ലേ ? .. അച്ഛനോളം പ്രായമുള്ളൊരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . ഹ്മ്മ്മ് ... അപകർഷതയൊന്നുമല്ല കേട്ടോ ... പക്ഷെ ചെറിയൊരു കുറ്റബോധമുണ്ട്., തന്റെ ശാപം കൂടെയെനിക്ക് കിട്ടുമോയെന്ന് ... ആ കുന്നിൻമുകളിൽ കാണുന്ന ഒറ്റമുറിക്കെട്ടിടം കണ്ടോ ..അതിരിക്കുന്ന ഒരേക്കർ തരിശുഭൂമിയിൽ നിന്നും തുടങ്ങിയതാ ഈ ജീവിതം . പണ്ട് കുഞ്ഞുന്നാളിൽ അവിടെ കുട്യോള് ഓടിക്കളിച്ചിരുന്നു .ഞാനുമുണ്ടാകും ... പശുവിന് പുല്ല് ചെത്താൻ .ആണെന്ന് മാത്രം . അവിടുത്തെ പുല്ല് തീരരുതെന്നായിരുന്നു പ്രാർത്ഥന . കൂട്ടുകാര് കളിക്കുന്നതെങ്കിലും കാണാമല്ലോ . കാര്യസ്ഥപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി . പഴയ തറവാടുകളൊക്കെ ക്ഷയിച്ചത് അങ്ങനെയാണല്ലോ . എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയൊക്കെ കാര്യസ്ഥന്റെ കയ്യിലാണ് .. കേസും കോടതിയുമൊക്കെ ആയി ... വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു . തല്ലുപിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ല് മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം അച്ഛന് വിഹിതമായി കിട്ടി .''' '''പിന്നെ ഒരു വാശി പോലെയായിരുന്നു . അനിയത്തിമാരേം അനിയനേം പഠിപ്പിക്കണം . കൂടെ ഞാനും പഠിച്ചു . ഇന്നീ കാണുന്ന വീടും അപ്പുറത്തെ രണ്ടരയേക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ എന്റെ ജനനലക്ഷ്യം തീർന്ന അഭിമാനമായിരുന്നു . അതിനിടയിലേക്കാണ് താൻ അപ്രതീക്ഷിതമായി കടന്നു വന്നത് ... അയ്യോ ... പാൽ തണുത്തുകാണും . സ്വതമേ പ്രായം കൂടിയവർ പണ്ടത്തെ കഥകൾ പറയുന്ന വിടുവായരാണെന്ന് ചൊല്ലുണ്ട് ...ഞാൻ അങ്ങനെ അല്ല കേട്ടോ .. പക്ഷെ മനസ് തുറന്നാരോടെങ്കിലുമൊന്ന് സംസാരിച്ചിട്ട് നാളുകളായി . സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീതം വെക്കലുകളേ പറ്റിയും . ... '' പറഞ്ഞും തീരും മുൻപേ കതകിൽ ഒരു മുട്ട് കേട്ടു ''' നീയോ ...എന്താടീ ..''' നേരെ ഇളയ പെങ്ങൾ ശാന്തിയാണ് . '' കൊച്ചച്ഛൻ അന്വേഷിക്കുന്നു . അവര് പുലർച്ചെ നാലിനുള്ള ഫാസ്റ്റിന് പോകുന്ന് . രാവിലെ ഏട്ടനെ ശല്യപ്പെടുത്തണ്ടല്ലോന്ന് കരുതിയാ ..അമ്മാവനും ഉണ്ട് . '' '' പുലർച്ചെയും ഇപ്പോഴും എല്ലാം ശെരി തന്നെയല്ലേ ...ഞാനിപ്പോ വരാം കേട്ടോ അംബികേ ''' മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി . ''' രാമാ ... ഉണ്ണിക്ക് പിള്ളേര് മൂന്നാ . ടൗണിലെ വാടകയും ചിലവുമൊക്കെ നിനക്കുമറിവുള്ളതല്ലേ . നാളെ ഞങ്ങളൊക്കെയും ഉണ്ടാകില്ല . സ്വത്തിനും പണത്തിനും വേണ്ടി നിങ്ങൾ മക്കൾ തമ്മിൽത്തല്ല് കൂടുന്നത് ഈ വയസ്സന്മാർക്ക് കാണാൻ വയ്യ ..അതുകൊണ്ട് ഇന്ന് തന്നെ ഇക്കാര്യങ്ങളൊക്കെ ഒരു വ്യക്തത വരുത്തണം . ഇന്ന് വന്നുകയറിയവൾ നാളെ വാ പൊളിക്കില്ലെന്നാരു കണ്ടു .''' കൊച്ചച്ഛനും അമ്മാവനെ പിന്താങ്ങി. അത് കേട്ടുകൊണ്ടാണ് അംബിക പടിയിറങ്ങി വന്നത് . അവളൊന്ന് പുഞ്ചിരിച്ചു . '' ഇന്ന് വന്ന് കയറിയവൾ ആണെങ്കിലും വർഷങ്ങൾക്ക് മുൻപ് വന്നുകയറിയവൾ ആണെങ്കിലും ഇന്നെന്റെ കഴുത്തിൽ രാമേട്ടൻ കെട്ടിയ താലി ഉണ്ടെങ്കിൽ എനിക്ക് ഈ വീട്ടിൽ രാമേട്ടനുള്ള തുല്യ അവകാശം തന്നെയുണ്ട് '' ''അംബികേ ...'' രാമേട്ടന്റെ വിളിയിൽ അൽപം അങ്കലാപ്പ് കലർന്നിരുന്നു. ''' ഹേയ് ..ഇല്ല രാമേട്ടാ . വന്നു കയറിയ അന്നേ ഞാൻ ഭദ്രകാളിയൊന്നുമാകാൻ നിക്കണില്ല .ഇപ്പോ ഇവരുടെയാവശ്യം . ?'' അംബിക ഹാളിൽ നിന്നിരുന്ന അനിയത്തിമാരെയും അനിയനെയും നോക്കി . അവരുടെയെല്ലാം മുഖത്ത് അവൾ സംസാരിച്ചതിന്റെ നീരസം പ്രകടമായിരുന്നു . ''' ഈ വീടും സ്ഥലവും ഉണ്ണിക്ക് ... പിന്നെ ടൗണിലെ കെട്ടിടം ശാന്തിക്ക് . അവളുടെ കെട്ടിയോൻ മരിച്ചതല്ലേ .. പിള്ളേരും അവളും അതിന്റെ വാടക വാങ്ങി ജീവിച്ചോളും . ഇല്ലേടീ ... പിന്നെയുള്ള രണ്ടരയേക്കർ ..അത് ഇളയവർക്ക് തുല്യമായി ഭാഗിക്കാം '' അംബികയെ ഗൗനിക്കാതെ അമ്മാവൻ തങ്ങളുടെ തീരുമാനം പറഞ്ഞു . ''അപ്പൊ ഞങ്ങൾക്കോ ? '' അംബിക അമ്മാവനെ നോക്കി . ;''' അംബിക മിണ്ടണ്ട ... കാർന്നോന്മാർ സംസാരിക്കുമ്പോൾ .... '' അനിയൻ ഉണ്ണി പറഞ്ഞതും അംബിക അവന്റെ നേരെ തിരിഞ്ഞു . '' നിർത്തടാ ... കാർന്നോന്മാർ സംസാരിക്കുന്നത് നീ കേട്ടതല്ലേ ... ഇവിടെ കാർന്നോന്മാരായി ഞാനും രാമേട്ടനുമാ ..നിന്റെ ഏട്ടനും ഏടത്തിയും .. ഞങ്ങളോടാ അമ്മാവനും കൊച്ചച്ഛനും സംസാരിക്കുന്നത് ''' ''അംബികേ ..നമുക്ക് .. ''' ഇരുകൂട്ടരുടെയും ഇടയിൽ രാമനൊന്നിനും വയ്യായിരുന്നു . '' രാമേട്ടാ ...വഴക്കുണ്ടാക്കാൻ വന്നതല്ല ഞാൻ . ഇന്നത്തെ ഈ ദിവസം തന്നെ ഈ ഭാഗംവെക്കൽ ഇവർക്ക് ഒഴിവാക്കാമായിരുന്നു . ''' ലക്ഷ്മിയെടത്തി ഉണ്ടായിരുന്നേൽ നിന്നെ ബോധ്യപ്പെടുത്തി തന്നേനെ '' കാര്യം ശെരി തന്ന്യാ രാമാ . ഇതെല്ലാം നീയുണ്ടാക്കിയത് തന്നെ . പക്ഷെ ഇളയവൻ ഉണ്ണി അല്ലെ ?. തറവാട് ആചാരം പോലെ അവനുള്ളതല്ലേ .''' അമ്മാവൻ രാമനെ നോക്കി '' അമ്മയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നിങ്ങൾ ചോദിയ്ക്കാൻ വരില്ലായിരുന്നു അമ്മാവാ .. കാരണം വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അതിന്റെ വിലയറിയൂ . '' '' അംബിക ഇന്ന് കേറിവന്നതാ .. അധികം സംസാരിക്കണ്ട . ഇത് ഞങ്ങളുടെ കുടുംബകാര്യമാ '' കൊച്ചച്ചൻ അംബികയെ നോക്കി രൂക്ഷമായി പറഞ്ഞപ്പോൾ രാമന്റെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു . '' ഇന്നലെ വരെ നിങ്ങളുടെ കുടുംബകാര്യമായിരുന്നു ..ഇന്നെന്റെ കൂടെ കുടുംബകാര്യമാണ് . ശെരിക്കും പറഞ്ഞാൽ എന്റെയും രാമേട്ടന്റെയും സഹോദരങ്ങളുടെയും '' '' ഓഹോ ... ഗംഗേട്ടാ ..നമ്മളൊക്കെ പുറം പാർട്ടികളാണെന്നാ ഇവള് പറയുന്നേ .. ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ ... ഞാനിറങ്ങുവാ ... എന്ത് കാണുവാൻ നിൽക്കുവാടീ . ഇനിയിറങ്ങി പോകാൻ പറയുന്നത് കേൾക്കണോ '' അമ്മാവൻ കൊച്ചച്ചനെ നോക്കി പറഞ്ഞിട്ട് മരുമക്കളുടെ നേരെ തിരിഞ്ഞു . '' അംബികേ .... '' രാമേട്ടൻ എന്തോ പറയുവാനാഞ്ഞതും അംബിക അനിയൻ ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു . '' നിനക്കിപ്പോൾ ഈ വീടല്ലേ വേണ്ടിയത് . ഇത് നിനക്കുള്ളത് തന്നെയാ ഉണ്ണീ . ഇത് മാത്രമല്ല മറ്റ് സ്വത്തുക്കളും നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ വീതം വെക്കും .. ഇനി പറയ് പോണോ ഇവരുടെ കൂടെ '' അംബിക തിരിഞ്ഞു കൊച്ചച്ഛനെയും അമ്മാവനെയും നോക്കി . ഉണ്ണിയും സഹോദരിമാരും അനങ്ങിയില്ല . '' പാലം കേറുവോളം നാരായണ ..അത് കഴിഞ്ഞാൽ കൂരായണ .കാര്യത്തോടടുത്തപ്പോൾ അവരൊന്നായി . വാടാ നമുക്ക് പോകാം ''' കൊച്ചച്ചൻ പറഞ്ഞതും അമ്മാവനും പുറകെയിറങ്ങി '' ബന്ധുത്വം.... അത് വളരെ വലുതാണ് ഉണ്ണീ ... പക്ഷെ അത് കാശും പദവിയും ഉണ്ടകുമ്പോൾ മാത്രം കാണേണ്ടതല്ല. നിങ്ങളും അമ്മയും ഇവിടെ അന്നന്നത്തെ ആഹാരത്തിനു കഷ്ടപ്പെട്ടിരുന്ന സമയത്തിവരെ രണ്ടിനേം ഇങ്ങോട്ട് കണ്ടിരുന്നോ . ഇപ്പോൾ കാശും സ്വത്തുമായപ്പോൾ വന്നിരിക്കുന്നു . ഇനി വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തിരിഞ്ഞുനോക്കുമോയെന്നാർക്കറിയാം 'എനിക്ക് നിന്റത്രേം പ്രായമില്ലാരിക്കും . പക്ഷെ നിന്നെക്കാളൊക്കെ അനുഭവങ്ങളുണ്ട് . അതുകൊണ്ട്തന്നെയാ പറയുന്നത് .. നിങ്ങളുടെ നല്ലതിനും '' ഉണ്ണിയുടെയും സഹോദരങ്ങളുടെയും മുഖം കുനിഞ്ഞു ''ഇന്ന് തന്നെ മാറണോ അംബികേ .. നേരം പുലർന്നിട്ട് പോരെ ''' അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കുകയായിരുന്ന രാമൻ ബാഗ് അടുക്കുന്ന അംബികയെ നോക്കി . രാവേറെയായിരുന്നു അപ്പോഴേക്കും ''' ഒരു തീരുമാനം എടുത്താൽ പിന്നെ അമാന്തിക്കണ്ട കാര്യമെന്താണ് രാമേട്ടാ ...ഒരു കാര്യം ചോദിക്കട്ടെ . കയറിവന്ന അന്ന് തന്നെ സഹോദരങ്ങളെ പിരിക്കാൻ നോക്കിയെന്ന് തോന്നുന്നുണ്ടോ ഏട്ടന് ? ബന്ധുജനങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ .. ഉണ്ടെങ്കിൽ പറയണം . പിന്മാറണമെങ്കിൽ പിന്മാറാം ഏട്ടന് . ഒരു ജന്മം മുഴുവൻ കഴിയേണ്ടതാ ഈ എന്റെ കൂടെ '' അംബിക ചിരിച്ചുകൊണ്ടയാളെ നോക്കി . '' ഹഹഹ . ഒരിക്കലുമില്ല അംബികേ ... ചില സമയങ്ങളിൽ നാവിന് കെട്ടുവീഴും . അത് നട്ടെല്ലില്ലാത്ത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല ...സ്നേഹക്കൂടുതൽ കൊണ്ടാണ് . വഴക്കും വക്കാണവുമൊന്നും ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിക്കുന്നത്. അപ്പോഴൊക്കെ ഒരു നാവെനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെങ്കിലെന്നോർത്തിട്ടുണ്ട് . താൻ പറഞ്ഞ പോലെ അമ്മ മരിച്ച ശേഷം എനിക്കായി സംസാരിച്ചത് താനാണ് . ''' '' എടോ ..തനിക്കെന്നെ എങ്ങനെ ഇത്രയാഴത്തിൽ മനസിലായി . എന്നെ മാത്രമല്ല ...എന്റെ കാര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ ? '' താൻ അധ്വാനിച്ചുണ്ടാക്കി വീട്ടിലെ , ഇത്രനാളും കിടന്നിരുന്ന മുറി അവസാനമായി ആകെയൊന്നോടിച്ചുനോക്കിയ ശേഷം രാമൻ ചോദിച്ചു . ''രാമേട്ടാ ... പെണ്ണെടുക്കാൻ പെണ്ണിന്റെ സ്വഭാവവും സൗന്ദര്യവും മാത്രം നോക്കിയാൽ മതി. പക്ഷെ , ആണിന്റെ സ്വഭാവും ജോലിയും എന്തിന് ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ സ്വഭാവം വരെ നോക്കണമെന്ന് പഴമക്കാർ പറയും . അപ്പുറത്തെ മറിയചേച്ചിയുടെ വീട് ചിറ്റേടെ വീടിനടുത്താ . രാമേട്ടന്റെ ഓരോ ദിവസത്തെ ജീവിതം വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട് ..കുറ്റമല്ല കേട്ടോ ..എല്ലാം നല്ല കാര്യങ്ങൾ . അവസാനം ഒന്ന് കൂടി പറഞ്ഞു .. രാമേട്ടന്റെ കണ്ണീർ വീണാൽ എഴുതലമുറ വരെ ഗതികിട്ടില്യാന്നും . അത്രക്ക് പുണ്യമാണ് ഏട്ടന്റെ ജീവിതമെന്ന് .ആ ഒരു വാക്ക് മാത്രം മതിയാരുന്നു എനിക്ക് ഈ ആലോചനക്ക് സമ്മതിക്കാൻ . ഇക്കാലത്ത് ഇങ്ങനൊരു വാക്ക് കേൾക്കുന്നത് തന്നെ അപൂർവമല്ലേ ?''' ബാഗുകൾ അടച്ചു വെളിയിലേക്കെടുത്തുകൊണ്ട് അംബിക പുഞ്ചിരിച്ചു . അവർ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അനിയനും സഹോദരിമാരും വരാന്തയിലെ ഇരുട്ടിൽ മൗനമായിരിപ്പുണ്ടായിരുന്നു . '' എടൊ ... വന്നയന്നു വർക്കക്കെട്ടിടത്തിൽ നിന്ന് ചോരുന്ന ഒറ്റമുറിക്കെട്ടിടത്തിലേക്ക് . അവിടെ വിരിക്കാനൊരു മെത്തപോലുമില്ല . നാളെ ആഹാരമുണ്ടാക്കാൻ ഒരു പാത്രം പോലുമില്ല '' കുത്തനെയുള്ള കയറ്റം കേറുന്ന അംബികയുടെ കയ്യിലെ ഒരു ബാഗ് കൂടി മേടിച്ച ശേഷം , അങ്ങ് മുകളിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി രാമൻ പറഞ്ഞു . ''രാമേട്ടാ ... കയ്യിലുണ്ടായിരുന്ന ബാഗും വെച്ച് , എന്റെ കയ്യിലിരുന്ന ഭാരം ഏട്ടൻ താങ്ങിയല്ലോ .... അതുമതിയെനിക്ക് . ...ഏട്ടൻ ചോദിച്ചല്ലോ പതിനഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ട് ..വിഷമം തോന്നുന്നുണ്ടോയെന്ന് ? ഞാനുണ്ടെടി നിനക്കെന്നു പറഞ്ഞൊന്ന് ചേർത്തുപിടിക്കാനും വിഷമങ്ങളും പരാതികളും പങ്കുവെക്കാനും മനസ്സിനിണങ്ങുന്ന ഒരാൾ മതി രാമേട്ടാ ഏത് പെണ്ണിനും . ബാക്കിയുള്ളതൊക്കെ വെറും പുറമോടി അല്ലെ ഏട്ടാ ?. കണ്ടുമടുക്കുമ്പോൾ തീരുന്നൊരിമ്പം മാത്രമാണ് സൗന്ദര്യവും ആകാരവുമൊക്കെ . പിന്നീട് ഹൃദയം കൊണ്ടല്ലേ സ്നേഹിക്കുന്നത് . ജരാനരകൾ ബാധിച്ചാലും മങ്ങാത്ത സ്നേഹമെന്നത് അത് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും വീഴ്‍ചകളിലും ഇല്ലായ്മകളിലും ചേർത്തുപിടിച്ചും ഉണ്ടാക്കിയെടുക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് . ''' രാമൻ നിറഞ്ഞ ചിരിയോടെ അംബികയുടെ കൈപിടിച്ച് മുറ്റത്തേക്ക് കയറി . '' ആകാശം കണ്ടോ ... നക്ഷത്രങ്ങൾ പുഞ്ചിരിതൂകി നിൽക്കുന്നു . നമ്മളെ നോക്കി അസൂയപ്പെടുകയാകും അല്ലെ ഏട്ടാ '' പൊളിഞ്ഞു തുടങ്ങിയ റെഡ് ഓക്സൈഡിന്റെ തണുപ്പ് ആസ്വദിച്ച് ആ കുഞ്ഞുവീടിന്റെ തിണ്ണയിൽ രാമന്റെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അംബിക പറഞ്ഞു . '' ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുൻപ് അനിയനേം അനിയത്തിമാരേം അകത്തുകിടത്തി ഇവിടെയായിരുന്നു എന്റെ ഉറക്കം . നാളെയെന്തെന്ന ചിന്തയിൽ പലപ്പോഴും ഉറങ്ങാൻ സാധിച്ചിട്ടില്ല . അന്നത്തെ അതേയവസ്ഥയിൽ ആണ് ഞാൻ ഇന്നും .. ഒന്നേന്ന് തുടങ്ങണം ... മുന്നിൽ ഇരുട്ടാകുമ്പോഴും നിനക്കിങ്ങനെ ചിരിക്കാനെങ്ങനെ സാധിക്കുന്നു പെണ്ണെ ?''' രാമൻ അംബികയുടെ കൈ കണ്ണിൽ ചേർത്തുകൊണ്ട് ചോദിച്ചു ''അന്നത്തെ അവസ്ഥയല്ലല്ലോ രാമേട്ടാ. .. ഇന്നൊരു ജോലിയുണ്ട് . എന്തിനും സപ്പോർട്ടായി ഞാനുണ്ട് . പിന്നെയെന്താ കുഴപ്പം '' '' നാളെ നമുക്ക് മക്കളുണ്ടായാൽ അവർക്കും നിനക്കും കയറിക്കിടക്കാൻ അടച്ചുറപ്പൂള്ളൊരു വീട് വേണം . 'പ്രായമേറിയില്ലേ പെണ്ണെ .മനസെത്തുന്നിടത്ത്.... '' ''ശരീരവുമെത്തും ... ശരീരത്തിന് മാത്രമേ പ്രായമേറുന്നുള്ളൂ രാമേട്ടാ ... മനസ്സിലിപ്പോഴും ആ കുട്ടിയല്ലേ .. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ പശുവിനെ വളർത്തുന്ന ആ ഉശിരുള്ള ആ കുട്ടി . കൃഷിക്കല്ലേ ഈസ്ഥലം പറ്റാതുള്ളു . പുല്ല് വളരൂന്നല്ലേ പറഞ്ഞെ . പണ്ട് അമ്മായീടെ വായിലെ ചീത്ത കേൾക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾക്കായി അമ്മാവൻ ഒരു ആട്ടിൻ കുട്ടിയെ വാങ്ങിത്തന്നിരുന്നു . ഇങ്ങോട്ട് പോരുന്നതിന് മുൻപ് വിൽക്കുമ്പോൾ കുട്ടിയും പെട്ടയുമായി പന്ത്രണ്ടാടുകൾ ഉണ്ടായിരുന്നു .ആ ആത്മവിശ്വാസം എനിക്കുമുണ്ട് . നമുക്ക് ഒന്നേന്ന് തന്നെ തുടങ്ങാന്നേ ..ഞാനില്ലേ കൂടെ ''' അംബിക രാമന്റെ നെറുകയിൽ ചുംബിച്ചു ....................... ''' ഏട്ടത്തി .... ഏട്ടത്തി ... ''' ''ആ ഉണ്ണീ ... കേറി വാ ...നീ വല്ലോം കഴിച്ചോ ?"'' വാതിൽ തുറന്ന് ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം മറിച്ചുനോക്കുന്ന ഉണ്ണിയോട് അംബിക ചോദിച്ചു . . '' ഇല്ല ... എന്തേലുമെടുത്തോ . രാമേട്ടൻ എന്തിയെ ഏട്ടത്തി ? '' ''' ഫാമിലേക്ക് പോയതാണ് . പാക്കിങ്ങൊക്കെ കഴിഞ്ഞോടാ . നാളെ തന്നെ ജോയിൻ ചെയ്യണ്ടേ നിനക്ക് ? വാടകക്കാര് ആരേലുമായോ ? ഏട്ടൻ പറഞ്ഞ അവർക്ക് കൊടുത്തൂടെ .നമുക്ക് വീട് മെനയായി കിടക്കണം ...അത്രയല്ലേ വേണ്ടൂ .'' ''ഏട്ടനും ഏട്ടത്തിക്കും അവിടെ തറവാട്ടിലേക്ക് മാറിക്കൂടെ ?.ഇനിയും വാശിയും ദേഷ്യവുമാണോ . '' ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു . '' വാശിയോ ? എന്തിന് ....?വാശി ഉണ്ടായിരുന്നു ഉണ്ണീ .. നിങ്ങളോടല്ല ... ജീവിതത്തോട് . എങ്കിലല്ലേ ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടാൻ സാധിക്കൂ .അതുകൊണ്ടല്ലേ ഇന്ന് ആറുവർഷങ്ങൾക്കിപ്പുറം ആയിരം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറിഫാമും പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നൊരു യൂണിറ്റും ഉണ്ടായത് . വാശി നിങ്ങളോടായിരുന്നെങ്കിൽ അന്നിറങ്ങിപ്പോന്ന ആ വീടിന്റെ ഇരട്ടിവലിപ്പമുള്ള ഒരു വീടുണ്ടാക്കാൻ സാധിക്കുമായിരുന്നു . വാശി ഒന്നുമല്ല ഉണ്ണീ ...അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട . ആ വീടിന്റെ വാടക നിനക്കൊരു അധികവരുമാനം ആകും . മക്കളും വളർന്നുവരുവല്ലേ ..അത് കൊണ്ട് മാത്രമാണ് . എന്തിനാണ് വലിയ വീടും മറ്റും . മനുഷ്യന് സുരക്ഷിതമായി കഴിയാനുള്ളൊരിടം മാത്രമല്ലേ വീട് ? ഇവിടെ ഞങ്ങൾക്കിതുവരെ ഒരു അസൗകര്യവും ഉണ്ടായിട്ടില്ല . നീ പേടിക്കണ്ട , എന്റെ കണ്ണും അവിടെയുണ്ടാകും എപ്പോഴും . '' പ്ളേറ്റിലേക്ക് ഇഡ്‌ലിയും ചൂട് ചമ്മന്തിയും വിളമ്പി അംബിക ഉണ്ണിയുടെ തലയിൽ തലോടി . '' കൊച്ച ...ച്ഛാ '' പുറകിൽ കൊഞ്ചലോടെയുള്ള വിളി കേട്ട് ഉണ്ണി തിരിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രാമന്റെ കയ്യിലിരുന്ന് വിനുമോൻ ഉണ്ണിയുടെ നേരെ ചാടുന്നുണ്ടായിരുന്നു . 📝 സെബിൻ ബോസ് #📔 കഥ #📙 നോവൽ #💌 പ്രണയം #📖 കുട്ടി കഥകൾ #കിസ്സകൾ
See other profiles for amazing content