ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6zy39k4?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 51)
ആൽബിയെ റൂമിലേക്ക് മാറ്റിയിരുന്നു. പക്ഷേ സന്ദർശകരായി ആരെയും അനുവദിച്ചിരുന്നില്ല.പോത്തനു പോലും ആ മുറിയ്ക്കുള്ളിലേക്ക് പ്രവേശനം കൊടുക്കാൻ പാറാവു നിന്ന പൊലീസുദ്യോഗസ്ഥർ തയ്യാറായില്ല. എസ്.പി. വേണുഗോപന്റെ പ്രത്യേക നിർദ്ദേശമാണ്.
വെറുതേ ഒരു സീനുണ്ടാക്കണ്ട എന്നു കരുതിയാകണം, പോത്തൻ നിർബന്ധിക്കാനും പോയില്ല. പകരം മറ്റൊരു ചിന്തയിലായിരുന്നു അയാൾ.
തൽക്കാലത്തേക്ക് എല്ലാം ഒന്നു സ്ലോ ആയിരിക്കുന്ന സ്ഥിതിയ്ക്ക്, കൂത്താട്ടുകുളം വരെ ഒന്നു പോയി അവിടത്തെ കാര്യങ്ങളൊക്കെ ഒന്നന്വേഷിച്ചു തിരിച്ചുവരാമെന്നൊരു തീരുമാനത്തിലെത്തി മൂവർ സംഘം. പോത്തന്റെ ബൊലേറോയുടെ റിപ്പയർ വർക്കുകളെല്ലാം കഴിഞ്ഞിരുന്നതായി എൽസി മാഡം അറിയിച്ചിരുന്നു. തിരികെയെത്തിക്കഴിയുമ്പോഴുണ്ടാകാനിടയുള്ള വാഹന ക്ഷാമം പരിഹരിക്കുകയുമാകാം.
മൂവരും താഴെയിറങ്ങി, ഹോസ്പിറ്റൽ കാർ പാർക്കിങ്ങിലെത്തിയതും പോത്തന്റെ ഫോൺ ബെല്ലടിക്കാനാരംഭിച്ചു.
“ആരെഡാ ഇത് കർണ്ണാടകത്തീന്നൊക്കെ ?” പോത്തൻ സ്ക്രീനിൽ തെളിഞ്ഞ നമ്പർ നോക്കി പിറുപിറുത്തുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു.
“മിസ്റ്റർ ധിലീഷ് പോത്തണാണോ ?” അപ്പുറത്തു നിന്നും കന്നട കലർന്ന മലയാളത്തിൽ ആരോ ഒരാൾ.
“ആണല്ലോ... ണിങ്ങളാരാ ?” അതേ ശൈലിയിൽത്തന്നെയായിരുന്നു പോത്തന്റെ മറുചോദ്യം.
“മിസ്റ്റർ പോത്തൻ... ഇത് മാധവ് രാഘവേന്ദ്ര ഐ പി എസ്. കർണ്ണാടക പൊലീസ്. കോരമംഗല റൂറൽ എസ് പി ആണ്. ഒപ്പം, ഇവിടെ ബാംഗ്ലൂരിൽ ഒരു നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉണ്ടാക്കീട്ടുണ്ട്. അത് ലീഡ് ചെയ്യുന്നു.“
”സർ!“ പോത്തൻ അറ്റൻഷനായി.
”ഫസ്റ്റ് ഒഫ് ഓൾ... കൺഗ്രാചുലേഷൻസ് മിസ്റ്റർ പോത്തൻ! ഞങ്ങളിവിടെ എല്ലാം അരിയുന്നുണ്ട്.“
”താങ്ക് യൂ സർ!“
”പിന്നെ എന്റെ ഒരു സ്റ്റുഡന്റ് ഉണ്ട് അവിടെ. മരിയ. അരിയുമല്ലോ ?“
”യെസ് സർ!“
”നമ്മളിവിടെ ആക്ടീവായിട്ട് ട്രേസ് ചെയ്തോണ്ടിരുന്ന ഒരു ഗ്യാങ്ങ് ഉണ്ട്. അവരാണ് സൗത്ത് ഇൻഡ്യയിൽ മൊത്തം ഡിസ്ട്രിബ്യൂഷൻ. നിങ്ങളിപ്പൊൾ പിടിച്ചിരിക്കുന്നതെല്ലാം അവരുടെ പ്രൊഡക്റ്റ്സ് ആണ്. എം ഡി എം ഏ മാത്രല്ല. എല്ലാം ഉണ്ട് അവർക്ക്. മേജർ റിങ്ങ് ആണ്.“
പോത്തൻ ഫോൺ സ്പീക്കർ ഫോണിലിട്ട് മറ്റു രണ്ടുപേരെയും ചേർത്തു നിർത്തി.
കന്നടയും, മലയാളവും, തമിഴും, ഇംഗ്ലീഷും അതിവിദഗ്ധമായി ഇടകലർത്തിക്കൊണ്ട് ആ ഉദ്യോഗസ്ഥൻ തന്റെ സംസാരം തുടർന്നു.
”ഞങ്ങളിപ്പോൾ മൂന്നു വർഷമായി അവരെ ഫോളോ ചെയ്യുന്നു. പക്ഷേ പ്രോപ്പർ ലീഗൽ ആക്ഷൻ എടുക്കാൻ പറ്റുന്ന സിറ്റുവേഷനില്ല ഇവിടെ. ഒരു തരം ഇൻവിസിബിൾ ട്രേഡിങ്ങ് ആണ് നടക്കുന്നത്. രണ്ടുമൂന്ന് ബസ്റ്റ് ഞങ്ങൾ നടത്തി. പക്ഷേ പോട്ടന്റ് ആയിട്ടുള്ള ഒന്നും പിടിക്കാൻ പറ്റിയിട്ടില്ല. എന്തൊക്കെയോ പൗഡർ കിട്ടിയിരുന്നു. പക്ഷേ അതൊന്നും നാർക്കോട്ടിക് എന്നു പറയാൻ പറ്റില്ല. പക്ഷേ എം ഡി എം ഏ ഉണ്ടാക്കാനുള്ള കെമിക്കൽസ് ഒക്കെ സെപരേറ്റ് ആയിട്ട് കടത്തുകയാണിവർ.”
“ഓ... റിയലി ?“ പോത്തൻ ഇതുവരെ അങ്ങനെയൊരു സാധ്യത ചിന്തിച്ചിരുന്നില്ല.
“ആഫ്റ്റർ കോവിഡ്, കേരളം ഒരു മേജർ മാർക്കറ്റായി. ഞങ്ങൾക്ക് കിട്ടിയ ഇന്റലിജൻസ് അനുസരിച്ച്, ഓവർ 2500 ക്രോർസ് വർത്ത് ഓഫ് എം ഡി എം ഏ യുടെ ട്രാഫിക്ക് ഉണ്ടായിട്ടുണ്ട് കേരളത്തിലേക്ക്.“
ആ കണക്കുകൾ മുൻപ് കേട്ടിട്ടുള്ളതായിരുന്നതിനാൽ, പോത്തനും സംഘത്തിനും വലിയ അത്ഭുതമൊന്നും തോന്നിയില്ല.
” വിത്ത് ദാറ്റ് കൈൻഡ് ഓഫ് മണി, ദേ കാൻ ബൈ എനിത്തിങ്ങ്. പൊലീസ്... പൊളിറ്റീഷ്യൻസ്... എനിത്തിങ്ങ്! സോ, ബേസിക്കലി, നമ്മൾ ഇത് ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ, ഒരിക്കലും അവസാനിപ്പിക്കാൻ പറ്റാതെ വരും.“
” സർ! “
” ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും പെർഫെക്റ്റ് ആയിട്ടുള്ള ഒരു ഹണ്ട് നടത്തിയത് നിങ്ങടെ ടീമാണ് മിസ്റ്റർ പോത്തൻ! അതും വെറും നാലു പേരെ വെച്ച്! ഔട്സ്റ്റാൻഡിങ്ങ് പെർഫോർമൻസ് ഗയ്സ്!“
” താങ്ക് യൂ സർ! “ പോത്തന്റെ മനസ്സു നിറഞ്ഞു.
” ഇനി... ഇത് എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെങ്കിൽ, ഇതിന്റെ വരവ് എവിടെ നിന്നാണെന്നു കണ്ടുപിടിക്കണം. എങ്ങനെയാണിത് കടത്തുന്നതെന്ന് കണ്ടുപിടിക്കണം... ആൻഡ് ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്... ആരാണിതിനൊക്കെ പിന്നിലെന്ന് കണ്ടുപിടിക്കണം!
ബിഹാറിലോ, യൂ പി യിലോ മറ്റോ ഉള്ള ഒരു ഫാക്ടറിയിൽ നിന്നാണ് ഇതിന്റെ നാഷണൽ ഡിസ്ട്രിബ്യൂഷൻ എന്ന് നമുക്കൊരു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അവരെ പൊലീസിന് തൊടാൻ പോലുമാകില്ലെന്നും.“
” അത് ശരിയായിരിക്കാൻ സാധ്യതയുണ്ട് സർ. നോർത്ത് ഇൻഡ്യയിലെ പല ഗ്രാമപ്രദേശങ്ങളിലും പ്രോപ്പർ പൊലീസിങ്ങ് ഇല്ലല്ലോ. നമുക്കൊന്നും അങ്ങോട്ട് ജസ്റ്റ് കടക്കുന്നതുപോലും ചിന്തിക്കാനാകില്ല സർ. എനിക്ക് എക്സ്പീരിയൻസ് ഉണ്ട്.“
” പക്ഷേ അതൊന്നും നമ്മളെ പുറകോട്ടു വലിക്കാൻ പാടില്ല പോത്തൻ. ആരു തന്നെയായാലും മനുഷ്യന്മാരു തന്നെയല്ലേ ? പൊലീസ് ഇല്ലെങ്കിൽ നമുക്ക് അടുത്ത ഓപ്ഷൻ നോക്കണം. വേണ്ടി വന്നാ ഇൻഡ്യൻ മിലിട്ടറിയെ ഇറക്കി ചാരമാക്കിക്കളയണം നായിന്റെ മക്കളെ!
” സർ! “ മൂവരുടേയും രക്തം തിളപ്പിക്കാനുള്ള ആവേശമുണ്ടായിരുന്നു എസ് പി യുടെ വാക്കുകൾക്ക്.
” പക്ഷേ... ഇപ്പൊ തൽക്കാലം ബേബി സ്റ്റെപ്സ്... റൈറ്റ് നൗ നമുക്കൊരു ചെറിയ ഇഷ്യൂ ഉണ്ട്. അത് പറയാനാണ് ഞാൻ പോത്തനെ വിളിച്ചതു തന്നെ.“
” പറയൂ സർ!“
”ഇവിടെ, കോരമംഗലയിൽ, ഞങ്ങൾ ആക്ടീവായി ഫോളോ ചെയ്തുകൊണ്ടിരുന്ന ഒരു ഗ്യാങ്ങുണ്ട്. ക്രേസി 9 എന്നാണ് ഞങ്ങൾ പറയാറ്. ഒൻപതു ബോൺ ക്രിമിനൽസ്...“
” സർ!“
”ഇന്നു വൈകിട്ടു മുതൽ അതിൽ ആറു പേർ മിസ്സിങ്ങ് ആണ് മിസ്റ്റർ പോത്തൻ! “ നാടകീയമായി ഒരു നിമിഷമൊന്നു നിർത്തിയതിനുശേഷമാണ് അദ്ദേഹം സംസാരം തുടർന്നത്. “ ഇതുവരെ സംഭവിച്ചതൊക്കെ വെച്ചു നോക്കുമ്പോൾ, ഐ തിങ്ക്...ദേ ആർ ഹെഡഡ് യുവർ വേ!“
മൂവരും പരസ്പരം ഒന്നു നോക്കി. പോത്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. വെറും മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തങ്ങൾ ഒരു അന്തർസംസ്ഥാന അന്വേഷണത്തിന്റെ ഭാഗമായിരിക്കുന്നു!
”ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം.“ എസ്.പി. യുടെ വാക്കുകളിൽ ഗൗരവം കലർന്നു.തുടർന്നുള്ള സംഭാഷണങ്ങളെല്ലാം ഇംഗ്ലീഷിലായിരുന്നു.
“അവർ ആറു പേരുടേയും ഡീറ്റയിൽസ് ഞാൻ താങ്കൾക്ക് മെസേജ് ചെയ്യും. ശ്രദ്ധിച്ച് പഠിക്കുക. ഇതുവരെ നിങ്ങൾ കണ്ടിട്ടുള്ളവരെപ്പോലെയായിരിക്കില്ല ഇവർ. എക്സ്ട്രീംലി ഡേഞ്ചറസ് ഇൻഡിവിജ്വൽസ് ആണ്. അതിൽത്തന്നെ ‘വാൾട്ടർ സെക്വേറ’ എന്നൊരുത്തനുണ്ട്. അവനെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. 140ൽ കൂടുതൽ ആക്ടീവ് കേസുകളുണ്ട് അവന്. ക്രിമിനലി ഇൻസെയ്ൻ ആണവൻ.”
” സർ!“
“എനിക്കൊന്നേ പറയാനുള്ളൂ. ഏതെങ്കിലും കാരണവശാൽ, ഇവരിലാരുമായിട്ടായാലും, നിങ്ങൾ കണ്ടുമുട്ടാനിട വന്നാൽ, അവർ എൻഗേജ് ചെയ്യാൻ വേണ്ടി കാത്തു നിൽക്കണ്ട. പുൾ ദ ട്രിഗർ! രണ്ടാമതൊന്നാലോചിക്കരുത്!
ജസ്റ്റ് - ഷൂട്ട് - ടു - കിൽ!!
അണ്ടർസ്റ്റാൻഡ് മിസ്റ്റർ പോത്തൻ ?”
“സർ!”
“ഗുഡ്! ബീ കെയർഫുൾ ഔട്ട് ദെയർ ഗയ്സ്!”
“സർ. ഒരേയൊരു കാര്യം മാത്രം.” കോൾ കട്ടാവുകയാനെന്നു തോന്നിയതും പോത്തൻ ഇടപെട്ടു.
“പറയൂ.”
“താങ്കളുടെ ക്രെഡൻഷ്യൽസ് കൂടി എനിക്കൊന്നു വാട്ട്സാപ്പ് ചെയ്തേക്കണം. ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് സർ!” പരുങ്ങലോടെയാണ് പോത്തൻ അതവതരിപ്പിച്ചത്.
ഉറക്കെ ചിരിച്ചു പോയി അദ്ദേഹം. പക്ഷേ പോത്തന്റെ ആ ആവശ്യം അതിന്റേതായ ഗൗരവത്തിൽത്തന്നെ എടുത്തു അയാൾ.
“ആരെയും വിശ്വസിക്കണ്ട മിസ്റ്റർ പോത്തൻ... അതു തന്നെയാണ് നല്ലത്. ക്രെഡൻഷ്യൽസ് ഞാൻ വാട്ട്സാപ്പ് ചെയ്തേക്കാം. അതു കഴിഞ്ഞ് എന്റെ പേര് ജസ്റ്റ് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോളൂ... താങ്കളെപ്പോലെ തന്നെ അത്യാവശ്യം നൊട്ടോറിയസ് തന്നെയാണ് ഞാനും എന്നാണെന്റെ വിശ്വാസം.“
കോൾ കട്ടായി.
“എന്റെ പൊന്നോ! വാട്ട് ദ ഫക്ക് മാൻ!!” പോത്തന് ആവേശമടക്കാനായില്ല. “നമ്മളേം സിനിമേലെടുത്തടാ പന്നക്കഴുവേറികളേ!!”
കണ്ടെയ്നർ ടെർമിനൽ റോഡ്, വല്ലാർപാടം. അതേ സമയം
തീർത്തും വിജനമായ ആ വഴിയോരത്ത് അനാഥമായെന്നോണം പാർക്ക് ചെയ്തിരുന്ന ഒരു ഹാർലി ഡേവിഡ്സൺ റോഡ് കിങ്ങ് ബൈക്ക് കാണാമായിരുന്നു. അതിനു പുറകിൽ, കായലിനഭിമുഖമായി പണി കഴിപ്പിച്ചിട്ടിരുന്ന നീളൻ ബെഞ്ചുകളിലൊന്നിൽ, ആ രണ്ട് സുഹൃത്തുക്കൾ ഇരിപ്പുറപ്പിച്ചു. രണ്ടുപേരുടെ കൈയ്യിലും ഓരോ ബർഗറുകളുണ്ടായിരുന്നു.
റോബിയ്ക്ക് ആ ബർഗർ പായ്ക്കറ്റ് തുറക്കാൻ എളുപ്പമായിരുന്നില്ല. വലതു കൈ നഷ്ടപ്പെട്ട വിവരം തലച്ചോർ പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല. പക്ഷേ തൊട്ടടുത്തിരുന്ന വിൻസന്റാകട്ടെ, അയാളെ സഹായിക്കാൻ ഒരുക്കമല്ലായിരുന്നു. ഇനിയങ്ങോട്ടുള്ള റോബിയുടെ ജീവിതം ഇങ്ങനെ തന്നെയാണ്. സഹായിക്കാതിരിക്കുന്നതു തന്നെയാണുത്തമം എന്നയാൾക്കറിയാം.
ഭക്ഷണം കഴിച്ചു തീർന്നതും, റോബി ഒരു ദീർഘനിശ്വാസത്തോടെ ആ ബെഞ്ചിലേക്ക് ചെരിഞ്ഞു കിടന്നു.
ശരീരമാകെ ഇടിച്ചു നുറുക്കിയതുപോലുള്ള വേദനയുണ്ടായിരുന്നു അവന്. ഒപ്പം, ആ മുറിവ് ഡ്രെസ്സ് ചെയ്യുന്ന സമയത്ത് അവൻ തന്നെ കുത്തിവെച്ച് ഹൈ ഡോസേജിലുള്ള വേദനാ സംഹാരികളും, ആന്റി ബയോട്ടിക്കുകളും അവന്റെ തലച്ചോറിനുള്ളിലൂടെ പഴുതാരകൾ ഇഴഞ്ഞു നടക്കുന്നതുപോലൊരു തോന്നലുണ്ടാക്കി.
ജീവിതത്തിലിന്നുവരെ താൻ യാതൊരു വിധ മയക്കുമരുന്നുകളും ഉപയോഗിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ, ഈ അവസ്ഥയിൽ അത്തരം എന്തെങ്കിലും രാസവസ്തുക്കൾ കഴിച്ചാൽ ഈ വേദനയിൽ നിന്നൊരു മുക്തിയായേനേ എന്നാണവൻ ചിന്തിച്ചത്. ഒരു ചെറിയ കഞ്ചാവ് ‘ജോയിന്റ്’ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.
തൊട്ടടുത്തിരുന്ന ആഫ്രിക്കൻ യുവാവ് തികച്ചും നിശബ്ദനായിരുന്നു. പരാജയപ്പെട്ടു പോയ ഒരുവന്റെ ദൈന്യത ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഇടയ്ക്കിടെ നെടുവീർപ്പിടുന്നതു കണ്ടു അവൻ. ഒടുവിൽ റോബി അവനെ നോക്കി വിളിച്ചു.
“ഒബോറൊ...”
ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞ വിൻസന്റിന്റെ മുഖത്ത് നേർത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു. റോബിയുടെ മുഖഭാവം കണ്ടപ്പോൾ അയാൾക്ക് ഒന്നേ ചോദിക്കാൻ തോന്നിയുള്ളൂ...
“നീ റെജിയെപ്പറ്റിയാണോ ആലോചിച്ചുകൊണ്ടിരിക്കുന്നത് ?”
റോബി “അല്ല” എന്ന അർത്ഥത്തിൽ തലവെട്ടിച്ചു.
“റെജി മരിച്ചു എന്നുറപ്പല്ലേ ?” വിൻസന്റ് വീണ്ടും ചോദിച്ചു.
“ഉറപ്പില്ല. പക്ഷേ അവൻ സർവ്വൈവ് ചെയ്യാൻ സാധ്യത കുറവാണ്.” റോബിയുടെ സ്വരം താഴ്ന്നു.
“ആരാ അവനെ...?”
“കണ്ടില്ല. വീണു കിടക്കുകയായിരുന്നു ഞാൻ. ജെയിംസാണവനെ പുറകിൽ നിന്നും കിക്ക് ചെയ്ത് വീഴിച്ചത്.” റോബി ആ സംഘട്ടന രംഗം മനസ്സിൽ കാണുകയാണെന്നു തോന്നി.
“നിനക്കറിയാമോ ? ജെയിംസ് ഒരുഗ്രൻ മാർഷ്യൽ ആർട്ടിസ്റ്റാണ്. ഞങ്ങൾ രണ്ടു പ്രാവശ്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിട്ടുണ്ട്. അവനോടൊക്കെ നേരിട്ട് മുട്ടാൻ പോയതാണ് നിങ്ങൾക്കു പറ്റിയ ഏറ്റവും വലിയ മിസ്റ്റേക്ക്.”
റോബി ശ്രദ്ധയോടെ വിൻസന്റിനെ നോക്കി.
“ഞങ്ങൾ രണ്ടുപേരും ഫൈറ്റ് ചെയ്താൽ, ആരും ജയിക്കാനോ തോല്ക്കാനോ പോകുന്നില്ല. അത്ര മാത്രം സിമിലറാണ് ഞങ്ങളുടെ സ്റ്റാൻസ് എല്ലാം. അതുകൊണ്ടുതന്നെ, ഞങ്ങൾക്കു തമ്മിൽ പെട്ടെന്നു തന്നെ ഒരു പരസ്പര ബഹുമാനവും രൂപപ്പെട്ടിരുന്നു.”
“അവർക്ക് ഒരുപക്ഷേ നിന്നെ സഹായിക്കാനാകുമെന്ന് കരുതുന്നുണ്ട് നീ. അല്ലേ ?” റോബിയുടെ ചോദ്യം തീഷ്ണമായിരുന്നു. “അവരുമായി ഒരു ഡീൽ ഉണ്ടാക്കിയാലോ എന്നൊരു ചിന്തയില്ലേ നിനക്ക് ?”
“സത്യം പറഞ്ഞാൽ...” വിൻസന്റ് പുഞ്ചിരിച്ചു. “ഞാൻ പോത്തനെ വിളിച്ചിരുന്നു... പക്ഷേ കൂടുതലെന്തെങ്കിലും സംസാരിക്കാനുള്ള ധൈര്യമുണ്ടായില്ല. അതിനു മുൻപു തന്നെ ഞാൻ കട്ടു ചെയ്തു.”
റോബി നിവർന്നിരുന്നു. അവന് വിൻസന്റ് പറയുന്നതൊന്നും വിശ്വസിക്കാനാകുന്നില്ല എന്നു തോന്നി.
വിൻസന്റ് റോബിയുടെ ഇടതു കൈയ്യിൽ ഇറുക്കിപ്പിടിച്ച്, അവന്റെ മുഖത്തേക്കു നോക്കിക്കോണ്ട് ചോദിച്ചു.
“ജീവിതം, പലതരം ചോക്കലേറ്റുകൾ അടങ്ങിയ ഒരു ബോക്സ് ആണെന്ന് കേട്ടിട്ടുണ്ടോ നീ ?”
റോബി ഒന്നും മിണ്ടിയില്ല.
“ഞാനും, ജെയിംസും കടനുവന്നത് ഒരേ വഴികളിലൂടെയാണ്. ഒരുപോലുള്ള ട്രെയിനിങ്ങ്, ഹാർഡ് വർക്ക്... പക്ഷേ, ഞങ്ങൾ സെലക്റ്റ് ചെയ്ത ചോക്കലേറ്റ് കഷണങ്ങൾ മാത്രം മാറിപ്പോയി.” വിൻസന്റ് പുഞ്ചിരിച്ചു. “എനിക്ക് ഒരുപക്ഷേ അവനേക്കാൾ നല്ലൊരു കുറ്റാന്വേഷകനാകാമായിരുന്നു. ജെയിംസ് ബോണ്ട് ഒക്കെപ്പോലെ. പക്ഷേ...“ ഉറക്കെ ചിരിച്ചുകൊണ്ട് ആ യുവാവ് ആകാശത്തേക്കു നോക്കി.
“അബദ്ധം പറ്റിയതല്ല. നീ അറിഞ്ഞുകൊണ്ടു തന്നെ തിരഞ്ഞെടുത്തതാണീ വഴി. അത് മറക്കരുത് വിൻസന്റ്!“ റോബി ഓർമ്മിപ്പിച്ചു. ”മൂന്നാമത്തെ വട്ടമാണ് നീ ഇൻഡ്യയിലെത്തുന്നത്. ആദ്യത്തെ രണ്ടു പ്രാവശ്യവും, രക്ഷപ്പെടാൻ നിനക്കവസരമുണ്ടായിരുന്നു. പക്ഷേ നീ അതല്ല തിരഞ്ഞെടുത്തത്.“
“കാരണം, എനിക്ക് പണമുണ്ടാക്കണമായിരുന്നു!“ വിൻസന്റിന്റെ വാക്കുകൾ കനത്തു. ” പക്ഷേ അവസാനം ഇതുപോലെ വന്ന് കുടുങ്ങുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും ഈ നാട്ടിൽ കാലു കുത്തില്ലായിരുന്നു!“
” ... ഇനി അതൊന്നുമാലോചിച്ചിട്ട് കാര്യമില്ലല്ലോ.“
” എനിക്ക് എന്റെ നാട്ടിൽ പോകണം റോബി. എന്റെ ഫാമിലിയെ കാണണം. ആ ബോക്സിൽ നിന്നും, പുതിയൊരു ചോക്കലേറ്റ് കഷണമെടുത്ത്, പുതിയൊരു ജീവിതം തുടങ്ങണമെനിക്ക്. നിന്നോട് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് നിനക്കോർമ്മയില്ലേ ? എന്റെ നാട്ടിൽ ഞാനൊരു അറിയപ്പെടുന്ന നാടകനടനും ഫോക്ക് ഡാൻസറുമൊക്കെയാണ്. “ ദൈന്യത നിറഞ്ഞ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു അവന്റെ മുഖത്ത്. “എനിക്ക് പോകണം... പോയേ പറ്റൂ റോബീ...”
” എനിക്ക് നിന്നെ സഹായിക്കാനാകുമെന്നാണോ നീ കരുതുന്നത് ?“ റോബി ആത്മാർത്ഥമായിട്ടാണത് ചോദിച്ചത്.
” നീ മാത്രമേയുള്ളൂ എനിക്ക്. അല്ലാതെയാര്? ബഡിയോ ? അതോ ആ കൊടിച്ചിപ്പട്ടിയോ ?“ വിൻസന്റ് പല്ലുകൾ ഞെരിച്ചു.
റോബിക്ക് മറുപടിയുണ്ടായിരുന്നില്ല.
” പോത്തന് പിടികൊടുത്താൽ ജയിലിൽ പോകേണ്ടി വരുമായിരിക്കാം...“ വിൻസന്റ് തുടർന്നു. ”പക്ഷേ ഒന്നാലോചിച്ചു നോക്കിയാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി, ഞാൻ ജയിലിൽത്തന്നെയല്ലേ ? “ അവൻ ചിരിച്ചു.
“സുഹൃത്തേ... ജീവനോടെ നമ്മളെ ആ പോത്തന്റെ കൈയ്യിൽ കിട്ടിയാൽ, പിന്നെ ഈ ഓപ്പറേഷൻ ബാക്കിയുണ്ടാകില്ല വിൻസന്റ്... അവരൊക്കെ ‘ഓൾഡ് സ്കൂൾ’ പൊലീസ് ഓഫീസേഴ്സാണ്. മറ്റു രാജ്യങ്ങളിലൊക്കെ കുറ്റവാളികൾക്ക്, ചോദ്യം ചെയ്യുന്ന സമയത്ത് നിശബ്ദരായിരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഇവിടെ അങ്ങനെയായിരിക്കില്ല.”
“അതൊക്കെ വെറുതേ. എന്റെ രാജ്യത്തിന് ഇവിടെ ഒരു എംബസി ഉണ്ടെന്ന് മറക്കരുത് നീ.”
റോബി ഉറക്കെ ഒന്നു ചിരിച്ചു.
താൻ പറഞ്ഞത് മണ്ടത്തരമായിരുന്നു എന്ന് വിൻസന്റും തിരിച്ചറിഞ്ഞു. കടുത്ത നിരാശയിൽ അയാളുടെ മുഖം താഴ്ന്നു.
“ബഡി വരട്ടെ... നമുക്ക് സംസാരിച്ച് തീരുമാനിക്കാം.” റോബി അവനെ ആശ്വസിപ്പിച്ചു.
“ബഡി ഇനി വരുമെന്നു തോന്നുന്നില്ല റോബി...പല വട്ടം ഞാൻ ട്രൈ ചെയ്തു. ഫോൺ ഓഫാണ്. അയാളുടെ അപ്പാർട്ട്മെന്റ് പൂട്ടിക്കിടക്കുന്നു... ഒളിവിലാണെന്നുറപ്പ്.” വിൻസന്റിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
” ബഡി ഇല്ലെങ്കിൽ പിന്നെ നമ്മൾ ആർക്കുവേണ്ടിയാണീ കാത്തിരിക്കുന്നത്?“ വീണ്ടും റോബിയുടെ നെറ്റിയിൽ ചുളിവുകൾ വീണു.
ഈ സമയം അവർ ഇരുന്നയിടത്ത് അവരുടെ മുന്നിലെ നടപ്പാതയിൽ ഇടതു വശത്ത്, കുറച്ചു ദൂരെയായി ഒരു ഇരുണ്ട മനുഷ്യരൂപം നടന്നു വരുന്നത് വിൻസന്റിന്റെ ശ്രദ്ധയില്പ്പെട്ടു.
“എന്തോ ഒരു പ്രശ്നമുണ്ടല്ലോ റോബീ...” അവൻ പിറുപിറുത്തു.
റോബിയും ആ ആജാനുബാഹുവായ മനുഷ്യനെ ശ്രദ്ധിക്കുകയായിരുന്നു. ആറടിയിലേറെ ഉയരമുണ്ടായിരുന്നു അയാൾക്ക്. പരിശീലനം സിദ്ധിച്ച ആളുകൾ നടക്കുന്നതുപോലൊരു താളമുണ്ടായിരുന്നു, വളരെ സാവധാനം അവരെ സമീപിച്ചുകൊണ്ടിരുന്ന ആ വ്യക്തിക്ക്.
പക്ഷെ അയാൾ അവരെ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ലെന്നു തോന്നി. ഇടയ്ക്കിടെ തല ചെരിച്ച് കായൽ പരപ്പിലേക്കും അതിൽ വെളിച്ചത്തിന്റെ കൂടാരങ്ങൾ പോലെ നീങ്ങുന്ന ചെറുവള്ളങ്ങളിലേക്കും നോക്കുന്നതല്ലാതെ അയാളുടെ ദൃഷ്ടി താഴെ നടപ്പാതയിൽത്തന്നെ ഉറച്ചിരുന്നു. ഇടയ്ക്കെപ്പൊഴോ, തന്റെ കറുത്ത ഹുഡി ഉയർത്തി തല മൂടിയപ്പോൾ മാത്രമാണ് ഒരു മാത്ര നേരത്തേക്കെങ്കിലും അയാളുടെ നോട്ടം അവരിരുന്നിടത്തേക്കൊന്നു തിരിഞ്ഞത്.
റോബി സംശയത്തോടെ വിൻസന്റിനെ നോക്കി.
അടുത്ത നിമിഷം വിൻസന്റിന്റെ ഫോൺ ഒന്നു വൈബ്രേറ്റ് ചെയ്തു. ഒരു മെസേജ് നോട്ടിഫിക്കേഷനാണ്. തിടുക്കത്തിൽ, പോക്കറ്റിൽ നിന്നും അതെടുത്തു നോക്കിയ അയാൾ സ്ക്രീനിൽ തെളിഞ്ഞ ആ അക്ഷരങ്ങളിലേക്ക് നോക്കിയതും അയാൾ സ്വയമറിയാതെയെന്നവണ്ണം ചാടിയെഴുന്നേറ്റു.
വെറും മൂന്നക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ ആ മെസേജിൽ!
“RUN!”
റോബിയുടെ തോളിൽ പിടിച്ചുകൊണ്ട് വിൻസന്റ് തിരിഞ്ഞതും, അവന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചുകൊണ്ട്, അവിടെ മുഴുവൻ പകൽ പോലെ വെളിച്ചം പടർത്തി രണ്ട് ഹെഡ് ലൈറ്റുകൾ പ്രകാശിച്ചതും ഒരുമിച്ചായിരുന്നു!
അതൊരു കറുത്ത ഫോർചൂണർ കാറായിരുന്നു. അവർ ഇരുന്നിടത്തുനിന്നും ഏതാണ്ട് ഇരുന്നൂറു മീറ്റർ മാത്രം അകലെ നിന്നും ചക്രങ്ങൾ നിലം തൊടാതെയെന്നോണം, അവരുടെയടുത്തേക്ക് കുതിച്ചു പാഞ്ഞടുക്കുകയാണത്!
വിൻസെന്റിന്, കണ്ണു ചിമ്മി ഒന്നൂകൂടെയാ വാഹനത്തിനെ നോക്കാനുള്ള സമയം കിട്ടുന്നതിനു മുൻപു തന്നെ, ഗേറ്റ് തുറന്നു വിടുന്ന ജെല്ലിക്കെട്ട് കാളയെ പോലെ കുതിച്ചു വന്ന ഫോർച്ചുണർ അവരുടെ മോട്ടോർ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു..ഒന്നുയർന്നു നിലത്തു അടിച്ചു വീണ ഹാർലി ഡേവിഡ്സൺ നടപ്പാതയിൽ തീപ്പൊരികൾ ചിതറിച്ചു കൊണ്ട് മുന്നോട്ട് നിരങ്ങിപ്പോയി...
അവർക്കു തൊട്ടു പുറകിൽ സഡൻ ബ്രേക്കിട്ടു കഴിഞ്ഞിരുന്നു ആ ഫോർച്ചൂണർ. മുൻടയറുകൾ കറങ്ങാതെ മുന്നോട്ട് നിരങ്ങി നീങ്ങിയ വാഹനത്തിൽ നിന്നും കുതിര ചിനയ്ക്കും പോലൊരു ശബ്ദമുയർന്നു.ടയർ കത്തിയുരഞ്ഞ ഗന്ധമുയർന്നു അവിടെ.
ഹുഡി ധരിച്ചിരുന്നവൻ അവർക്കു തൊട്ടരികിലെത്തിക്കഴിഞ്ഞിരുന്നു അപ്പോൾ. അയാളുടെ മാറിലെ പോക്കറ്റിനുള്ളിൽ കോർത്തു പിടിച്ചിരുന്ന കൈവെള്ളകൾക്കുള്ളിൽ നിന്നും ഒരു പിസ്റ്റളിന്റെ സേഫ്റ്റി ലോക്ക് വിടുവിക്കുന്ന നേർത്ത ശബ്ദം കേട്ടു അവർ...
അയാൾ യാതൊരു ഭാവഭേദവും കൂടാതെ, അവർക്കഭിമുഖമായി തിരിഞ്ഞ്, ഒരു കാൽ ബെഞ്ചിലേക്ക് കയറ്റി വെച്ച്, തന്റെ ഷൂ ലേസ് അഴിച്ചു കെട്ടിക്കൊണ്ട്, റോബിയുടെ മുഖത്തേക്ക് നോക്കി ശബ്ദം താഴ്ത്തി ചോദിച്ചു.
“ബഡി എക്കടാ റോബി? (ബഡി എവിടെ റോബി ?)”
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️
#📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ