#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ
ജലപിശാച്
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
തൃശ്ശൂരിലെ ആ പഴയ കരിങ്കൽ ക്വാറിക്ക് ചുറ്റും എപ്പോഴും ഒരുതരം മരവിപ്പിക്കുന്ന നിശബ്ദതയുണ്ടായിരുന്നു. ആകാശത്തിന്റെ നീലയല്ല, മരിച്ചവരുടെ കണ്ണുകളിലെ വിളറിയ നീലനിറമായിരുന്നു ആ കെട്ടിക്കിടക്കുന്ന വെള്ളത്തിന്. നാട്ടുകാർ പറയും, ആ ക്വാറിക്ക് എന്തോ പ്രശ്നം ഉണ്ട് എന്ന്. പക്ഷേ രണ്ടര വയസ്സുകാരൻ ജിതിൻ്റെ അച്ഛൻ ആദർശിനും അമ്മ സന്ധ്യയ്ക്കും അതൊക്കെ വെറും നാട്ടുപുറം കഥകളായിരുന്നു.
"അച്ഛാ... അമ്മ... കാക്ക..."
ജിതിൻ്റെ ലോകം ഈ മൂന്ന് വാക്കുകളിൽ ഒതുങ്ങിയിരുന്നു. ആ നിഷ്കളങ്കമായ ശബ്ദം കേൾക്കുമ്പോൾ ആദർശിന് വലിയ സന്തോഷമായിരുന്നു. പക്ഷേ, ആ ശനിയാഴ്ച ഉച്ചയ്ക്ക് ക്വാറിയിലെ നനഞ്ഞ മണ്ണിൽ ജിതിൻ്റെ കുഞ്ഞു പാദങ്ങൾ പതിഞ്ഞപ്പോൾ, പ്രകൃതി പോലും ഒന്ന് നിശബ്ദമായി. ആദർശ് കുളിക്കാനായി വെള്ളത്തിലിറങ്ങി.
കരയിൽ ജിതിൻ മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു നിശബ്ദത. കാക്കകളുടെ കരച്ചിൽ നിന്നു. വെള്ളത്തിനടിയിൽ നിന്ന് ആരോ വലിക്കുന്നത് പോലെ ജിതിൻ ആ നീലക്കയത്തിലേക്ക് വഴുതി വീണു. ഭാഗ്യം തുണച്ചു, ആദർശ് ഉടൻ തന്നെ അവനെ പൊക്കിയെടുത്തു. വയറ്റിൽ അമർത്തി വെള്ളം കളഞ്ഞു. ജിതിൻ കണ്ണുതുറന്നു. പക്ഷേ, ആ കണ്ണുകളിൽ കണ്ടത് പഴയ നിഷ്കളങ്കതയായിരുന്നില്ലപകരം ഒരുതരം ക്രൂരമായ തിളക്കമായിരുന്നു.
…….
വീട്ടിലെത്തിയ ജിതിൻ ആദ്യം ചെയ്തത് അവന്റെ പ്രിയപ്പെട്ട കാക്ക പാവയെ കടിച്ചു കീറുകയായിരുന്നു. പച്ച ഇറച്ചി വലിച്ചു കീറുന്ന ലാഘവത്തോടെ അവൻ ആ പാവയുടെ തല പറിച്ച് മാറ്റുന്നത്
കണ്ടപ്പോൾ സന്ധ്യ ഭയന്നു പോയി.
"ജിതിൻ, എന്തിനാടാ ഇത് ചെയ്തത്?" സന്ധ്യ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.
ജിതിൻ തല പതിയെ ചെരിച്ചു. എന്നിട്ട് സന്ധ്യയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു
**"അത് ചോദിക്കാൻ നീ ആരാടി &%₹#@ മോളെ... നിന്റെ %&*₹%&₹₹# വകയാണോ ഈ തുണിപ്പാവ?"
ഒരു രണ്ടര വയസ്സുകാരന്റെ തൊണ്ടയിൽ നിന്ന് വരാൻ പാടില്ലാത്ത അത്രയും കനത്ത ശബ്ദം! തൃശ്ശൂർ നഗരമധ്യത്തിലെ ഗുണ്ടകൾ പോലും ഉപയോഗിക്കാൻ മടിക്കുന്ന അതിരൂക്ഷമായ ഒരു പച്ച തെറി!
സന്ധ്യ ബോധം കെട്ടു വീണില്ല എന്നേയുള്ളൂ. ആദർശ് അമ്പരന്നു പോയി.
"ജിതിൻ, മോനേ... ഇതൊക്കെ ആരാ നിന്നെ പഠിപ്പിച്ചത്?"
ജിതിൻ പതുക്കെ കട്ടിലിൽ എഴുന്നേറ്റു നിന്നു. അവന്റെ കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ആദർശിനെ ചൂണ്ടി പരിഹസിച്ചു ചിരിച്ചു.
"എടാ %&₹#... നീ എന്നെ അവിടുന്ന് രക്ഷിച്ചു എന്ന് കരുതിയോ? നിന്റെ കൈയിൽ ഇരിക്കുന്നത് വെറും മാംസക്കഷ്ണം മാത്രമാണ്. ജിതിൻ ഇപ്പോഴും ആ ക്വാറിയുടെ തണുപ്പിൽ ഉറങ്ങുകയാണ്. ഞാൻ വെറും അതിഥി മാത്രമാണ്! കേട്ടോടാ &*%₹# മോനെ..."
പിന്നീടുള്ള ദിവസങ്ങൾ ആ വീട് നരകമായി മാറി. ജിതിൻ ഉറങ്ങാറില്ല. രാത്രി മുഴുവൻ ഇരുട്ടത്ത് ഇരുന്ന് ആരോടൊക്കെയോ തൃശ്ശൂർ ശൈലിയിൽ സംസാരിക്കും. ഇടയ്ക്ക് പുകവലിക്കുന്നത് പോലെ കൈവിരലുകൾ വായോട് അടുപ്പിച്ച് കാറ്റൂതി വിടും. വീട്ടിലെ വിലകൂടിയ പാത്രങ്ങളും ഭരണികളും അവൻ എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി. എല്ലാം കൃത്യമായ ലക്ഷ്യത്തിലേക്ക്!
ആദർശിന്റെ കൂട്ടുകാരൻ സെബാസ്റ്റ്യൻ വന്ന്
" ജിതിൻ മോനേ കൂയ്" എന്ന് വിളിച്ചപ്പോൾ, ഒരു പഴയ അച്ചാർ ഭരണി എടുത്ത് അവന്റെ നെറ്റിയിലേക്ക് എറിഞ്ഞുകൊണ്ടാണ് ജിതിൻ സ്വീകരിച്ചത്.
“ ആരാടാ &%*₹ മോനേ നീ “
ജിതിന്റെ തെറിയും ശബ്ദവും കേട്ട് സെബാസ്റ്റ്യൻ ഞെട്ടി
"എടാ ആദർശേ, ഇത് നിന്റെ മോൻ തന്നെ ആണോടാ ”
സെബാസ്റ്റ്യൻ നെറ്റിയിലെ തഴമ്പ് തടവിക്കൊണ്ട് പറഞ്ഞു.
"ഇവന്റെ ഉള്ളിൽ ഏതോ ബാധ കേറിക്കൂടിയതാണ്. ഇവൻ പറയുന്ന ഈ തെറികളൊക്കെ പണ്ട് ആ ക്വാറിയിൽ മരിച്ച ഏതോ അലവലാതിയുടേതാകാനേ വഴിയുള്ളൂ. ഞാൻ നേരിട്ടു കണ്ടതാ അവൻ ആ ഭരണി എറിഞ്ഞ വേഗത!"
……
ഭ്രാന്ത് പിടിച്ച ആദർശ് ഒടുവിൽ ജിതിനെ തൃശ്ശൂരിലെ പ്രശസ്തനായ സുരേശൻ പോറ്റി എന്ന മാന്ത്രികന്റെ അടുത്തെത്തിച്ചു. പുകയും ചന്ദനത്തിരിയും നിറഞ്ഞ ആ മുറിയിൽ ജിതിനെ ഇരുത്തി. പോറ്റി മന്ത്രം ചൊല്ലി വെള്ളം തളിച്ചപ്പോൾ ജിതിൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.
"നിന്റെ ഈ &%*#വെള്ളം കൊണ്ട് എന്നെ പേടിപ്പിക്കാമെന്ന് കരുതിയോ പന്ന കിളവാ? പോടാ %拆*"** “
ജിതിൻ ചോദിച്ചു. കൂടെ ഒരു വലിയ തെറിയും. സെബാസ്റ്റ്യൻ പേടിച്ച് വാതിൽക്കൽ തന്നെ നിന്നു.
സുരേശൻ പോറ്റി നടുങ്ങിപ്പോയി. തന്റെ മുപ്പതു വർഷത്തെ മാന്ത്രിക ജീവിതത്തിൽ ഒരു കുട്ടി തന്നെ ഇത്ര ഭീകരമായി തെറിവിളിക്കുന്നത് അദ്ദേഹം ആദ്യമായാണ് കേൾക്കുന്നത്.
അദ്ദേഹം അൽപനേരം കണ്ണടച്ചു
"ഇവൻ ജിതിനല്ല. ഇവന്റെ ദേഹത്ത് ഇരിക്കുന്നത് ആ ക്വാറിയിൽ പണ്ട് ഒളിച്ചു താമസിച്ചിരുന്ന, മദ്യപിച്ചു നാട്ടുകാരെ മുഴുവൻ തെറിവിളിച്ചു നടന്നിരുന്ന സജിത്ത് എന്ന ഒരു അലവലാതി ആണ്. അവൻ ജിതിൻ വെള്ളത്തിൽ വീണപ്പോൾ മൂക്കിലൂടെ ഉള്ളിൽ കയറിയതാണ്."
മാന്ത്രികൻ ഒരു വലിയ ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ചു ജിതിനോട് അതിലേക്ക് നോക്കാൻ പറഞ്ഞു. ജിതിൻ നോക്കി. വെള്ളത്തിൽ തെളിഞ്ഞത് ഒരു കുട്ടിയുടെ മുഖമായിരുന്നില്ല. പകരം, കണ്ണുകളിൽ ചോര പടർന്ന ഒരു വികൃത രൂപമായിരുന്നു. ആ രൂപം ജിതിനിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു
"എനിക്ക് മുങ്ങിച്ചാകാൻ വയ്യായിരുന്നു. പക്ഷേ ഈ കൊച്ചു നല്ല രസമാണ്. ഇവൻ വായ തുറന്നാൽ എല്ലാവരും പേടിക്കുന്നത് കാണാൻ നല്ല ചേലുണ്ട്! ഹ ഹ ഹ"
“ ഒഴിഞ്ഞു പോ “ സുരേശൻ പോറ്റി അലറി.
“ ഇല്ലെടാ %&₹# മോനേ “ ജിതിന്റെ ഉള്ളിലെ സജിത്ത് അലറി
അവസാനം ആ പരിഹാരക്രിയക്കിടയിൽ ഒരു വലിയ ശബ്ദത്തോടെ ജിതിൻ ബോധംകെട്ടു വീണു. ഒരു കറുത്ത പുക അവന്റെ വായയിലൂടെ പുറത്തേക്ക് വരുന്നത് കണ്ടതായി സെബാസ്റ്റ്യൻ സത്യം ചെയ്തു പറഞ്ഞു.
പിറ്റേന്ന് ജിതിൻ ഉണർന്നു. അവൻ പതിയെ വിളിച്ചു
"അച്ഛാ... അമ്മ... കാക്ക..."
എല്ലാവരും ആശ്വസിച്ചു. ആ പൈശാചികമായ തെറി വിളി അവസാനിച്ചെന്ന് അവർ കരുതി. ബിരിയാണിയും മധുരപലഹാരങ്ങളും വാങ്ങി അവർ ആ സന്തോഷം ആഘോഷിച്ചു.
……
വൈകുന്നേരം ചായ കുടിക്കാൻ ഇരുന്നപ്പോൾ അന്തരീക്ഷം ശാന്തമായിരുന്നു. ജിതിൻ ആദർശിന്റെ അരികിൽ വന്നിരുന്നു. സന്ധ്യ അടുക്കളയിലായിരുന്നു. ജിതിൻ ആദർശിന്റെ മുഖത്തേക്ക് നോക്കി പതുക്കെ കണ്ണടിച്ചു. എന്നിട്ട് ആരും കേൾക്കാത്ത സ്വരത്തിൽ ഒരു ചെറിയ തെറി പറഞ്ഞു.
"എടാ %₹# മോനെ..?"
ജിതിൻ്റെ ആ ചിരിയിൽ പഴയ ആ ജലപിശാച് സജിത്ത് ഒളിഞ്ഞിരിപ്പുണ്ടായിരുന്നതാണോ അതോ ഇതൊക്കെ കേട്ട് പഠിച്ചു ശരിക്കും ജിതിൻ തെറി വിളിച്ചതാണോ ആർക്കും ഉറപ്പില്ലായിരുന്നു. രക്ഷപ്പെട്ടത് ജിതിനാണോ അതോ ജലപിശാച് പതുങ്ങിയിരിക്കുകയാണോ? തൃശ്ശൂരിലെ ആ വീട്ടിൽ ഇന്നും ആരെങ്കിലും ചെന്നാൽ ജിതിൻ അവരെ നോക്കി മരവിപ്പിക്കുന്ന ഒരു ചിരി ചിരിക്കും. പാവം ആദർശ്.
ഇപ്പോൾ ജിതിൻ വായ തുറക്കുമ്പോഴല്ല, അവൻ മിണ്ടാതിരുന്ന് ഇങ്ങനെ നോക്കുമ്പോഴാണ് അയാൾ കൂടുതൽ പേടിക്കുന്നത്!
ഓരോ തവണയും ജിതിൻ
"അച്ഛാ" എന്ന് വിളിക്കുമ്പോഴും, അതിനു പിന്നാലെ ഒരു തെറിവിളി വരുമോ എന്ന് ഭയന്ന് ആദർശ് കാതോർക്കും. വായ തുറക്കാത്ത ആ ചിരിക്കുള്ളിൽ ആയിരം തെറികൾ പൂഴ്ത്തിവെച്ച ആ കുട്ടിപ്പിശാച് ഇന്നും ആ വീട്ടിൽ സുഖമായി കഴിയുന്നു.
………
End