𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
689 views • 4 hours ago
#📙 നോവൽ പെണ്ണ് 💐💐
പാർട്ട് 84
ജിഫ്ന നിസാർ 💥
"വിഷ്ണുവാണ് മഹേഷ്.. കാശിനാഥന്റെ ഏട്ടൻ "
ആ ഒരൊറ്റ പരിചയപ്പെടുത്തലോടെ തന്നെ മഹേഷിന്റെ നെറ്റി ചുളിഞ്ഞു.
ഇയാളെന്തിന് തന്നെ വിളിക്കുന്നു എന്നൊരു ചിന്തയാണവന്റെ ഉള്ളിൽ നിറഞ്ഞത്.
"പറയൂ.."
എന്തിനാവും അവനിപ്പോ തന്നെ വിളിച്ചതെന്നുള്ള ആശങ്കയോടെ തന്നെയാണ് മഹേഷ് ആവിശ്യപ്പെടുന്നത്.
അവന്റെ മുഖത്തുള്ള അതെ ആശങ്ക തന്നെ ആ വിളിച്ചത് ആരെന്നറിയാതെ അവന്റെ കൂടെ തന്നെയുള്ള സ്റ്റീഫന്റെ മുഖത്തുമുണ്ട്.
"എനിക്ക്.. എനിക്ക് മഹേഷിനെ ഒന്ന് കാണണം.. എവിടുണ്ടാവും. ഞാൻ എങ്ങോട്ടാണ് വരേണ്ടത്..?"
വിഷ്ണുവിന്റെ ആവിശ്യമറിഞ്ഞതും ഇനിയൊരു സന്ധി സംഭാഷണമാണോ അവന്റെ ലക്ഷ്യമെന്ന് മഹേഷ് സംശയിച്ചു.
കാരണം കാശി നാഥന്റെ ഏട്ടനെന്ന് അവൻ പറഞ്ഞു കഴിഞ്ഞല്ലോ!
"ഞാൻ.. ഞാൻ ഇയാളെ തിരിച്ചു വിളിക്കാം വിഷ്ണു "
മഹേഷിന്റെ മറുപടി അങ്ങനായിരുന്നു.
"കാശി നാഥന്റെ ഏട്ടൻ ആണെങ്കിലും അവന് വേണ്ടി സംസാരിക്കാനല്ല ഞാൻ മഹേഷിനെ കാണാൻ വരുന്നത് "
ഇനി തിരിച്ചു വിളിക്കുമ്പോൾ മഹേഷ് നോ പറയാനുള്ളൊരു സാധ്യത കൂടി മുന്നിൽ കണ്ടു കൊണ്ടായിരുന്നു പ്രലോഭനം പോലെ അത് പറഞ്ഞു കൊണ്ട് വിഷ്ണു ഒരു മുഴം മുന്നേ എറിഞ്ഞത്.
"കാശിനാഥന്റെ ഏട്ടനാ വിളിച്ചത്?"
ആ കോൾ കട്ട് ചെയ്തിട്ട് മഹേഷ് പറയുമ്പോൾ സ്റ്റീഫന്റെയും മുഖം ചുളിഞ്ഞു.
വക്കാലത്തു പറയാൻ വല്ലതുമാണോടാ.. "
താടി തടവി കൊണ്ട് സ്റ്റീഫൻ ചോദിക്കുമ്പോൾ മഹേഷ് അല്ലെന്ന് തലയാട്ടി.
"അല്ല..അങ്ങനെ വരാൻ ഒട്ടും സാധ്യതയില്ല. ഏട്ടനും അനിയനും ആണേലും രണ്ടും രണ്ടു കൊമ്പത്താ.."
സ്റ്റീഫൻ തന്നെ വല്ലാത്തൊരു ചിരിയോടെ പറയുമ്പോൾ അതെന്ത് കൊണ്ടേന്നറിയണമായിരുന്നു മഹേഷിനും.
ഒടുവിൽ ആ ശത്രുതയെ കുറിച്ച് സ്റ്റീഫൻ തന്നെയാണ് അവനോട് പറഞ്ഞു കൊടുത്തതും.
"അപ്പൊ ഈ വിളി നമ്മൾക്കെന്ത് കൊണ്ടും ഉപകരിക്കും. അല്ലേ സ്റ്റീഫാ.."
ഗൂഡമായൊരു ചിരിയോടെ മഹേഷ് സ്റ്റീഫനെ നോക്കി.
"എന്നാ എനിക്കും തോന്നുന്നത്. മിക്കവാറും കാശിനാഥന് പാര പണിയാൻ തന്നെയാവും ഏട്ടൻ വിളിച്ചത്.
അവനെ കഷ്ടപ്പെടുത്താനുള്ള ഒരവസരവും അവനായിട്ട് വെറുതെ കളയില്ല.."
സ്റ്റീഫന് അതിലൊരു സംശയവുമില്ല.
"എങ്കിൽ പിന്നെ ചുമ്മാ ചേട്ടൻ വന്നിട്ട് കണ്ടിട്ട് പോട്ടെ ല്ലേ.."
മഹേഷ് ചിരിയോടെ ചോദിച്ചു.
അങ്ങനെ തന്നെ ചെയ്യാൻ സ്റ്റീഫനും പറഞ്ഞതോടെ മഹേഷ് വീണ്ടും വിഷ്ണുവിന്റെ നമ്പർ കോളിലിട്ടു.
💥💥
ഈ ജൂസെങ്കിലും കുടിക്ക് അശോകേട്ടാ നിങ്ങള്.. ഇപ്പൊ തന്നെ നിങ്ങൾക്കോട്ടും വയ്യാതായി."
തുളസി യാചന പോലെയാണ് പറയുന്നത്.
നേരം വെളുത്തിട്ടിന്നേരം വരെയും അയാളൊന്നും കഴിച്ചിട്ടില്ല.
ഉച്ച വരെയും പല വഴിക്കും ഓടി പാഞ്ഞു തളർന്നു കൊണ്ടാണ് തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയത്.
അപ്പോൾ മുതൽ തുളസി അയാളോട് പറയുന്നുണ്ട് വല്ലതും കഴിക്കാൻ.
പക്ഷെ അശോകൻ ഒരക്ഷരം മിണ്ടാതെ.. അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാളുടെ മുറിയിലേക്ക് കയറി പോയി.
വിവാഹത്തിന്റെ പേരിൽ വന്നവരെല്ലാം ഏറെക്കുറെ മടങ്ങി പോയിരിക്കുന്നു.
ഏറ്റവും അടുത്ത ആളുകൾ... അത് പോലൊരു ആപത്തിൽ വിട്ടിട്ട് പോകാൻ പറ്റില്ലെന്നുറപ്പായവർ മാത്രമാണപ്പോൾ ആ വീട്ടിൽ ഉള്ളത്.
വിവരങ്ങൾ എല്ലാവരും അറിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്.. പറ്റുന്നവരെല്ലാം അവരെ കൊണ്ടാവും പോലെ അന്വേഷണം നടത്തുന്നുമുണ്ട്.
പക്ഷെ പോയവരുടെ യാതൊരു വിവരവും കിട്ടിയതുമില്ല.
മകളുടെ പേരിൽ ഏറ്റ അപമാനം അശോകനെ വല്ലാതെ തകർത്തു കളഞ്ഞിരിക്കുന്നു.. ഒറ്റ ദിവസം കൊണ്ട്.
അവൾക്കൊപ്പം കാശി കൂടി ഉണ്ടെന്നുള്ളത് അശോകനപ്പോഴും വിശ്വാസമാവാത്ത പോലാണ്.
അതല്ലങ്കിൽ.. കൂടെ കൂടിയതിൽ അശോകൻ ഇഷ്ടപ്പെടാത്തൊരു കാര്യം സ്വന്തം ഇഷ്ടപ്രകാരം കാശി ചെയ്യുന്നത് ആദ്യമായിട്ടാവും.
അത് തന്നെ അയാൾക്കൊരു ഷോക്കാണ്.
അതിനൊപ്പം.. കൂടെ നിൽക്കുമെന്ന് കരുതിയ മഹേഷിന്റെ നിസ്സഹകരണവും കുറ്റപ്പെടുത്തി കൊണ്ടുള്ള സംസാരവും.
കാശിക്ക് താൻ മനപ്പൂർവം അവസരം കൊടുത്തു എന്നുള്ളതാണ് മഹേഷിന്റെ പ്രധാന ആരോപണം.
അതും അയാൾക്ക് നൽകുന്ന ടെൻഷൻ ചില്ലറയൊന്നുമല്ല.
അതിനേക്കാൾ... ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കാർത്തുവിനെ തിരികെ എത്തിക്കാൻ കഴിയും എന്നാ വിശ്വാസം..
ഒറ്റയടിക്ക് അശോകന് ഒന്നിൽ കൂടുതൽ തിരിച്ചടികളാണ് കിട്ടിയിരിക്കുന്നത്.
"അവനെന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു തുളസി...?"
ക്ഷീണത്തോടെ അവർ നീട്ടി കൊടുത്ത ജ്യൂസ് വാങ്ങി കുടിച്ചിട്ട് ആ ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ അയാളിൽ നിന്നും കേട്ട ആ വാക്കുകൾ.
തുളസിയുടെയും കണ്ണ് നിറഞ്ഞു.
പക്ഷെ അവർക്കൊന്നും പറയാൻ കഴിഞ്ഞില്ല.
മകളുടെ ഇഷ്ടം നടന്നു എന്നുള്ള ആശ്വാസം ഒരു വശത്തുണ്ട്.
അതിനപ്പുറം ഇന്ന് വരെയും ഇത്രയും തകർന്ന് കണ്ടിട്ടില്ലാത്ത ഭർത്താവ് അവരെ വല്ലാതെ നോവിക്കുന്നുമുണ്ട്.
"കാർത്തു ഇങ്ങനൊക്കെ ചെയ്യാൻ ശ്രമിച്ചാലും കാശി അവൻ.. അവൻ..അത് തിരുത്തി കൊടുക്കും എന്നാ ഞാൻ കരുതിയത്."
അശോകന് അത് മാത്രം അംഗീകരിച്ചു കൊടുക്കാൻ വയ്യാത്ത പോലെ..
അവർ എവിടെങ്കിലും സന്തോഷമായിട്ട് ജീവിക്കട്ടെ എന്ന് പറയാൻ വന്നത് പിന്നെ വേണ്ടന്ന് കരുതി തുളസി വിഴുങ്ങി.
കാരണം എതിരെ ഉള്ള ആളുടെ മനസ്സിൽ ഏത് വിധമാണെന്ന് അവർക്കപ്പോഴും അറിയില്ല.
നാട്ടുകാർക്ക് മുന്നിലും കുടുംബക്കാർക്ക് മുന്നിലും നാണം കെട്ടു നിന്നതിന്റെ ദേഷ്യവും സങ്കടവുമൊക്കെ അശോകൻ എണ്ണി എണ്ണി പറയുന്നുണ്ട്.
അതിനവസാനം അവനെന്നോട് ഇങ്ങനെ ചെയ്തല്ലോ എന്നും പറയുന്നത് കേൾക്കുമ്പോൾ കാശി കൂടെയില്ലാത്ത ഈ പ്രതിസന്ധി അയാളെ ഒരുപാട് ഉലയിച്ചു കളയുന്നുണ്ടെന്ന് തുളസിക്ക് അശോകൻ പറയാതെ തന്നെ മനസ്സിലായി..
അത് സത്യം തന്നെയായിരുന്നു.
കാശി കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇത് പോലെ ഒരു സാഹചര്യത്തിൽ അയാളോറ്റക്കാവില്ലെന്ന് തുളസിക്കും അറിയാമായിരുന്നു.
ജീവൻ കൊടുത്തു കൊണ്ടായാലും അവൻ അശോകനെ ചേർത്ത് പിടിക്കുമെന്നും അവർക്കറിയാം..
💐💐
സണ്ണി... സണ്ണി സെബാസ്റ്റ്യൻ.. "
തനിക് നേരെ കൈ നീട്ടി നിൽക്കുന്ന ആൾക്ക് നേരെ കാശിയും കൈ നീട്ടി.
സണ്ണി..
മിയയുടെ കസിൻ ബ്രദർ.
അവർ അവിടെത്തിയിട്ട് വേണ്ട സഹായം ചെയ്ത് ആളെ വിട്ടു എങ്കിലും ഉച്ചയോടെയാണ് സണ്ണിക്ക് അവർ താമസിക്കുന്നയിടത്തേക് എത്താൻ കഴിഞ്ഞത്.
ചുറു ചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ.
അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം.
അത് പോലെ തന്നെ ആ ചിരിക്കും.
വളരെ നന്നായി സംസാരിക്കുന്ന ഒരു സംസാരപ്രിയൻ കൂടിയാണ് സണ്ണിയെന്ന് വളരെ കുറച്ചു സമയം കൊണ്ട് തന്നെ കാശിക്ക് മനസ്സിലായി.
മിയ പറഞ്ഞു കൊടുത്ത ചെറിയൊരു അറിവ് മാത്രമേ അവന് അവരെ പറ്റിയൊള്ളു.
എന്നിട്ടും വളരെ കാര്യമായിട്ട് തന്നെ സണ്ണി അവരോട് സംസാരിച്ചു.
കാർത്തു അത്രയങ്ങോട്ട് ഒന്നും പറഞ്ഞില്ലേലും കാശി സണ്ണിയെ ഒട്ടും നിരാശപ്പെടുത്തിയില്ല.
"ഇവിടെ നിന്നും നിങ്ങൾ മനഃപൂർവം വിചാരിക്കാതെ നിങ്ങളെ ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല. ആ പേടി കളഞ്ഞിട്ട് സന്തോഷമായിരിക് രണ്ടാളും..
കല്യാണം കഴിഞ്ഞു ഹണിമൂൺ ആഘോഷിക്കാൻ വന്ന കപ്പിൾസ് ആണെന്ന് കരുതിയാ മതി.
അതിന് പറ്റിയ ബെസ്റ്റ് ഏരിയാ ആണിവിടെ.."
കണ്ണുറുക്കി ചിരിച്ചു കൊണ്ടാണ് സണ്ണി അത് പറയുന്നത്.
കാർത്തുവപ്പോൾ കാശിയുടെ പിന്നിലേക്ക് മാറി..
കാശ്ശിക്കൊപ്പം സണ്ണി കൂടി ചിരിക്കുന്നുണ്ട്.. അവളുടെയാ ഭാവം കണ്ടിട്ട്.
ആ കുറച്ചു സമയം കൊണ്ട് തന്നെ അവർക്കിടയിൽ ചെറുതല്ലാത്തൊരു സൗഹൃദം രൂപപ്പെട്ടിരുന്നു.
ജസ്റ്റ് ഒന്നു കറങ്ങിയിട്ട് വരാം എന്നും പറഞ്ഞു കൊണ്ട് കാശിയെയും കാർത്തുവിനെയും കൂട്ടി സണ്ണി പുറത്തേക്കിറങ്ങി..
വനത്തിനുള്ളിലെ നാട്ടു വഴികളുടെ മാസ്മരിക സൗന്ദര്യം കാഴ്ചവെക്കുന്ന ആ വഴികളിൽ കൂടി കാശിയുടെ കയ്യിൽ തൂങ്ങി കൊണ്ട് നടക്കുമ്പോൾ ഈ ലോകത്തിലെ മറ്റെല്ലാത്തിനെ കുറിച്ചും കാർത്തു മറന്നു പോയത് പോലായിരുന്നു.
അടുത്തടുത്തല്ലാത്ത കുറെയേറെ കുഞ്ഞ് കുഞ്ഞ് കുടിലുകൾ.
കുഞ്ഞൊരു അടുക്കളയും ഒറ്റ മുറിയും പിന്നൊരു ബാത്റൂമും വനത്തിലേക്ക് നോട്ടം എത്തുന്നാ വിധം തുറന്നു കിടക്കുന്നൊരു ബാൽക്കണിയും.
അതും അത് പോലൊരു ഉൾ വനത്തിൽ അത്യാവശ്യം സൗകര്യങ്ങളോടെ തന്നെ.
സണ്ണി അവിടെന്തോ ആയുർവേദ ചികിത്സകൾ കൂടി ചെയുന്നുണ്ടെന്ന് അയാൾ പറഞ്ഞു.
മൊത്തത്തിൽ അയാൾ പറഞ്ഞത് പോലെ അത് അയാളുടെ ഏരിയ ആയിരുന്നു.
ഇടക്കിടെ കാണുന്നവർ അയാളോട് പെരുമാറുന്നത് കാണുമ്പോൾ തന്നെ കാശ്ശിക്കും കാര്ത്തുവിനും അത് മനസ്സിലാവും.
പുതുതായി വന്ന അതിഥികളെയും അവർ കാര്യമായിട്ട് തന്നെ പരിഗണിക്കുന്നുണ്ട്.
പുറം ലോകവുമായി ബന്ധമില്ലെന്ന് തോന്നുന്നുണ്ടേലും അത്യാവശ്യം ആധുനിക സൗകര്യങ്ങളെല്ലാം അവിടുണ്ട്.
ഇത്തിരി ദൂരം നടന്നിട്ട് വരാമെന്നു പറഞ്ഞു കൊണ്ടാണ് സണ്ണിക്കൊപ്പം പോയതെങ്കിലും പിന്നെയവർ തിരികെയാ കുടിലിൽ വന്നു കയറുമ്പോൾ അന്തി മയങ്ങി തുടങ്ങിയിരുന്നു.
"മൃഗങ്ങൾ വല്ലതും ഉണ്ടാവോ സണ്ണിച്ചായ എന്ന് കാർത്തു ചോദിക്കുമ്പോൾ സണ്ണി കാര്യമായിട്ട് തന്നെ അവളെ ഒന്നു പേടിപ്പിച്ചു വിട്ടു.
കാശി അത് കേട്ട് അടക്കി ചിരിക്കുമ്പോൾ മാത്രമാണ് അത് തന്നെ പറ്റിച്ചതാണെന്ന് കാർത്തു അറിഞ്ഞത് തന്നെ..
"ധൈര്യമായിട്ട് കഴിച്ചിട്ട് കിടന്നോ.. ഇവിടൊന്നും ഒരു കുഴപ്പവുമില്ല. എന്തെങ്കിലും ആവിശ്യമുണ്ടേൽ എന്റെ നമ്പറിൽ വിളിച്ചോ ട്ടൊ.. ഞാനിനി രാവിലെ വന്നോളാം.."
സണ്ണി യാത്ര പറഞ്ഞു കൊണ്ടിറങ്ങി.
രാത്രിയിൽ അവർക്ക് കഴിക്കാൻ വേണ്ടത് കൂടി സണ്ണി കൊണ്ട് വന്നിരുന്നു.
അവൻ പറഞ്ഞു കൊടുത്തത് പോലെ റാന്തൽ വിളക്ക് തെളിയിച്ചു കൊണ്ട് കാശി അതുമായി അകത്തേക്ക് കയറി..
അവന് പിറകെ അവളും..
അന്തി ചുവപ്പിനെക്കാൾ വേഗത്തിൽ പകൽ ഉണ്ടായിരുന്നതിനേക്കാൾ തണുപ്പവിടെ വന്നിടം പിടിച്ചു കഴിഞ്ഞിരിക്കുന്നു..
ജീവിതത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ആ സ്വർണവെട്ടത്തിൽ കാർത്തു കാശിയെ നോക്കി.
അതാ ഹാളിലെ കൊളുത്തിൽ തൂക്കി കൊണ്ടവൻ തിരിയുമ്പോൾ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു.
രണ്ടാളും ഒരു പോലെ ഞെട്ടി തിരിഞ്ഞു..
അവിടെ വന്നിട്ടന്നേരം വരെയും അതിനൊരു അനക്കവും ഉണ്ടായിരുന്നില്ല.
അത്യാവശ്യഘട്ടത്തിൽ മാത്രം ഫോൺ ഉപയോഗിച്ചാൽ മതിയെന്ന് സണ്ണിച്ചായനും പറഞ്ഞിരുന്നത് കൊണ്ട് തന്നെ.. ആ നിമിഷം രണ്ടു പേർക്കും വല്ലാത്ത ടെൻഷനുണ്ടാക്കിയിരുന്നു ആ ശബ്ദം...
തുടരും.
ഡെയിലി രണ്ടു പാർട്ടെന്ന് ഇന്നലെ വീമ്പ് പറഞ്ഞിട്ട് ഇന്നൊരു പാർട്ട് പോലും ഇടാൻ പറ്റാഞ്ഞ നിങ്ങളെന്റെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ..😆
അയ്യേ.. അയ്യയ്യേ...🤣
ഒരുമാതിരി രാഷ്ട്രീയക്കാരെ പോലെ..
😖
പെരും മഴ...
ഇന്നലെ മുതൽ..
കറണ്ടില്ല..വെട്ടമില്ല.. വെള്ളമില്ല.. ഒന്നുമില്ല.😬
ന്നാ നല്ല പേടിയും ണ്ട്..
കാരണം ചാലിയാറിന്റെ തീരാത്താണെന്റെ വീട് 🥴
എന്നാലും വാക്ക് പാലിക്കാൻ വേണ്ടി കുത്തി ഇരുന്നു എഴുതി.😍
എത്രത്തോളം നന്നായി ന്ന് എനിക്കറിയില്ല.🫣
ന്തായാലും വാക്ക് പാലിച്ചു ന്നൊരു സന്തോഷം ണ്ടെനിക്ക്..😁
തത്കാലം അത് മതി 🥰
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif💐
11 likes
4 shares