🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
495 views • 4 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlGQgZJ0?d=n&ui=v64j8rk&e1=cമിശ്വ 55
Previously on മിശ്വ…
"എന്തായാലും സ്നേഹൊള്ളോരാ നിന്റെ നാട്ടുകാര്..."
അക്കയുടെ ചുണ്ടിൽ, പരിഹാസത്തിന്റെ ലാഞ്ചനയുള്ള ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
"വല്യ മെഷീൻ ഗണ്ണൊക്കെയായിട്ടാണ് നിന്നെ അന്വേഷിച്ചെത്തിയിരിക്കുന്നത്."
"എനിക്കറിയില്ല അക്കാ..."
മിശ്വയുടെ മുഖം വിവർണ്ണമായി.
"കൂട്ടുകാരീടെ കൂടെത്തന്നെ അങ്ങു പറഞ്ഞുവിടും രാജയ്യ... മറക്കല്ലേ പൊന്നുമോളേ... മണ്ടത്തരമൊന്നും കാണിച്ചേക്കരുത്. അംശിയെ ഇട്ടേക്കുന്ന ആസിഡ് വീപ്പയ്ക്കുള്ളിൽ ഇനീം സ്ഥലമുണ്ടാകും... കേട്ടല്ലോ ? മൂന്നു നാലു ദിവസമെടുക്കും മുഴുവനായിട്ട് അലിഞ്ഞു തീരാൻ."
അക്കയുടെ ക്രൂരമായ ചിരിശബ്ദം തന്റെ തലച്ചോറിനെ കാർന്നു തിന്നുന്നതുപോലെ തോന്നി മിശ്വയ്ക്ക്.
And now…
വാതിലിന് പുറത്ത് ആരുടെയോ കാൽ പെരുമാറ്റം കേട്ടതുപോലെ തോന്നിയപ്പോൾ അക്ക എഴുന്നേറ്റു.
"ആരാ അവിടെ ?"
"ഹോ! അക്ക ഇവിടെയുണ്ടായിരുന്നോ ?" പുറത്ത് നിന്നും കേട്ട സ്വരം ഇന്ദ്രാണിയുടേതായിരുന്നു.
"വാതില് തുറക്കൂ…"
മിശ്വയെ ഒന്നുകൂടി രൂക്ഷമായി നോക്കിക്കൊണ്ട് ആ സ്ത്രീ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.
"രാജയ്യ എവിടെ ?"
ഇന്ദ്രാണിയുടെ സ്വരത്തിൽ എന്തോ ഒരു പന്തികേട് പോലെ തോന്നിച്ചു.
"അറിയില്ല. വിളിച്ചു നോക്കാരുന്നില്ലേ ?"
അക്കയുടെ സ്വരത്തിൽ അശേഷം മയമുണ്ടായിരുന്നില്ല.
"നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ ?"
"അക്കാ…"
കൈ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് ഇന്ദ്രാണി മുറിക്കകത്തേക്ക് കയറി.
“എന്നോട് ദേഷ്യപ്പെടേണ്ട യാതൊരാവശ്യവുമില്ല… അംശിയെ ഞാൻ ഒന്ന് നുള്ളി നോവിച്ചിട്ടുപോലുമില്ല."
" നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതൊക്കെ രാജയ്യയോട്. നമ്മൾ തമ്മിൽ യാതൊരു വിധ ഇടപാടുകളുമില്ല. അതുപോലെ, ഇനീം നിനക്ക് കൊണ്ടുപോയി കൊല്ലാനായിട്ട് എന്റെ അറിവോടെ ഇവിടുന്നാരേം കിട്ടുമെന്ന് നീ കരുതണ്ട. നിന്റെയൊരു സിനിമാ ഷൂട്ടിംഗ്!"
അക്ക പല്ലുകൾ ഞെരിച്ചമർത്തി.
"ഈ ദേഷ്യമാണോ ആ പാവം വീരേന്ദ്രയോട് തീർത്തത് ?"
ഇന്ദ്രാണിയുടെ ചുണ്ടുകൾ വക്രിച്ചു.
"വെറുതെ ഒരാവശ്യോമില്ലാതെ അവനെയൊക്കെ പിണക്കിയാൽ…"
അക്ക വാതിൽ തുറന്നുപിടിച്ചു.
"ഇറങ്ങ് നീ… നമുക്ക് പിന്നെ സംസാരിക്കാം. ഇനീം നീ ഇവിടെ നിന്ന് കുരച്ചാൽ… എന്റെ കൈയ്യും കാലും തരിച്ചു വരുന്നു. ചവിട്ടിക്കൂട്ടും ഞാൻ!"
അവരുടെ കടിച്ചമർത്തിയ പല്ലുകൾക്കിടയിലൂടെയാണ് വാക്കുകൾ പുറത്തേക്ക് തെറിച്ച് വീണത്.
"ആയിക്കോട്ടെ… ഞാൻ പൊയ്ക്കോളാം. പക്ഷേ, ഒരു കാര്യം ഓർത്തോളൂ. ഇവളെ കൊണ്ടോവാൻ വന്ന ടീം അത്ര നിസ്സാരക്കാരല്ല."
മിശ്വയുടെ നേർക്കു നീണ്ടു അവരുടെ മിഴികൾ.
അക്കയുടെ മുഖം ഗൗരവമാർജ്ജിച്ചു.
"അവന്മാർ ഇപ്പൊ പത്ത് പതിനഞ്ച് പേരുണ്ട്."
അക്ക തിരിഞ്ഞ് മിശ്വയെ നോക്കി. ഭയന്ന് ചൂളി നിൽക്കുകയാണാ പാവം.
"പതിനഞ്ച് പേരോ ? പക്ഷേ ഹർഷൻ പറഞ്ഞത്…"
"ആദ്യം അവർ അഞ്ച് പേരെ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ മൈസൂർ നിന്നും വേറെ ഒരു ടീമും കൂടി ഇറങ്ങിയിട്ടുണ്ട്. പക്കാ ഗാങ്ങ്സ്റ്റേഴ്സ്! മെഷീൻ ഗണ്ണുകളുമായിട്ട്…"
"നീയെങ്ങനെ അറിഞ്ഞു ?"
അക്കയുടെ നെറ്റി ചുളിഞ്ഞു.
"എന്നെ വിളിച്ചത് നമ്മുടെ മായയുടെ മാനേജരാണ്. നിങ്ങളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ… കമ്മത്ത് ലോഡ്ജിൽ നിന്നും അവര് നേരെ അങ്ങോട്ടാണ് പോയത്. അവിടെ ചെന്ന് കലാവതി അക്കയെ അന്വേഷിച്ചത്രേ… മാനേജർ അപ്പൊത്തന്നെ എന്നെ വിളിച്ചു."
ഇരുവരുടേയും നോട്ടം വീണ്ടും മിശ്വയിലേക്ക്.
"മിശ്വക്കുട്ടീ… "
വാത്സല്യം തുളുമ്പുന്ന വിളിയോടെ അവൾക്കരികിലേക്ക് ചെന്ന അവർ, ഒരൊറ്റ കുതിപ്പിന് അവളുടെ മുടിക്കത്തിൽ പിടുത്തമിട്ടു.
"നീയാരാടീ കഴുവേർട മോളേ!? ഇതാരൊക്കെയാടീ നിന്നെയന്വേഷിച്ച് ?”
"എനിക്കറിയില്ല അക്കാ…"
ആ സാധു കൈകൾ കൂപ്പി കേണു.
"എന്നെ അന്വേഷിച്ച് അങ്ങനെ ആരും വരാനില്ല അക്കാ ആരൂല്ലാത്തോളാ ഞാൻ."
"കള്ളിയാണ്… പഠിച്ച കള്ളി!"
ഇന്ദ്രാണി പല്ല് ഞെരിച്ചു.
"എവിടുന്നോ ഒരു ഫോൺ കിട്ടിയിട്ടുണ്ടിവൾക്ക്."
"ഇല്ല അക്കാ…"
മിശ്വ, അവരുടെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് വാവിട്ട് നിലവിളിക്കുകയാണ്. "എനിക്കറിയില്ല…"
ശബ്ദമുയർന്നതും, അടുത്തടുത്ത മുറികളിലെ പെൺകുട്ടികൾ വാതിൽക്കലെത്തി.
അക്ക പിടി വിട്ടു.
പേഴ്സ് തുറന്ന് തന്റെ ഫോണെടുത്ത അവർ ഒരു നമ്പർ ഡയൽ ചെയ്തുകൊണ്ട് ബെഡിലേക്കിരുന്നു.
"എന്ത് നോക്കി നിൽക്കുവാടീ ശവങ്ങളേ ?"
ഉറക്കെ ആക്രോശിച്ചുകൊണ്ട് ഇന്ദ്രാണി വാതിൽക്കലേക്ക് ചെന്നതും പെൺകുട്ടികൾ ചിതറിയോടി.
അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആരും അറ്റൻഡ് ചെയ്തില്ല. ഓരോ റിങ്ങ് കഴിയുന്തോറും അക്കയുടെ മുഖത്തെ പൈശാചികത ഇരട്ടിച്ചുകൊണ്ടിരുന്നു.
"കുറേ നേരമായി ഞാനും ട്രൈ ചെയ്യുന്നു." ഇന്ദ്രാണി പറഞ്ഞു.
"വൈകിട്ട് നാലരയ്ക്ക് ഞാൻ അയ്യാവോട് സംസാരിച്ചതാണ്. അതിന് ശേഷം ഇങ്ങനെയാണ്."
‘താങ്കൾ വിളിച്ച സബ്സ്ക്രൈബർ...’
എന്നു കേട്ടുതുടങ്ങിയതും കാൾ കട്ട് ചെയ്തു അക്ക.
"ഇനിയെന്ത് ചെയ്യും ?"
"ശ്ശ് ശ്ശ്... ആലോചിക്കട്ടെ."
അക്ക ചുണ്ടിൽ വിരൽ ചേർത്തു. ഒരു വട്ടം കൂടി ഫോണിലെ ഡയൽപാഡിലൂടെ അവരുടെ വിരലുകൾ പരതി നടന്നു.
"രാജയ്യെടെ കൂടെ സുകു ഉണ്ടാകും. അവനെയൊന്നു വിളിച്ചു നോക്കട്ടെ."
പക്ഷേ… ആ ശ്രമവും വിജയിച്ചില്ല. ആരും അറ്റൻഡ് ചെയ്തില്ല.
അക്കയുടെ ശ്വാസോഛാസം ഇരട്ടിച്ചിരിക്കുന്നു.
"ഒരു കാര്യം ചെയ്യാം…"
അവർ തലയൊന്ന് കുടഞ്ഞുകൊണ്ട് ദീർഘമായി ഒന്ന് ശ്വാസമെടുത്തു.
"നീ ഇവിടെ നിൽക്ക്. ഞാൻ ‘മായ’ വരെ ഒന്ന് പോയി നോക്കാം."
"ഒറ്റയ്ക്കോ ?"
ഇന്ദ്രാണി ഞെട്ടി. "ഒറ്റയ്ക്ക് പോവണ്ട അക്കാ… അപകടമാകും."
"എന്നാൽ നീ പോ. ഞാനിവിടെ നിൽക്കാം. എന്താ ?"
അക്ക പല്ല് ഞെരിച്ചു.
ഇന്ദ്രാണിയുടെ തല താഴ്ന്നു.
അക്ക, ഫോണിൽ വീണ്ടും ആരെയോ ഡയൽ ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങാനൊരുങ്ങി. ഒപ്പം,
"അവളെ സൂക്ഷിച്ചോട്ടോ. ഒരു സെക്കന്റ് പോലും കണ്ണിൽ നിന്ന് മാറാൻ ഇടവരരുത്…" മിശ്വയെ ചൂണ്ടി മുരണ്ടു അവർ.
അക്ക വെളിയിലേക്കിറങ്ങിയതും, ഇന്ദ്രാണി വാതിൽ അടച്ച് തഴുതിട്ടു. തുടർന്ന്, മിശ്വയ്ക്ക് വേണ്ടി വെച്ചിരുന്ന ഭക്ഷണപ്പാത്രം കടന്നെടുത്ത്, ബെഡിൽ വെച്ച് തുറന്നു അവർ.
"ഞാൻ ഉച്ച മുതൽ ഇതിന്റെ പുറകെ നടക്കുകയായിരുന്നു. ഒന്നും കഴിച്ചില്ല."
പല്ലിളിച്ചു ചിരിച്ചുകൊണ്ട് കഴിക്കാനാരംഭിച്ചു ആ സ്ത്രീ.
"ഇനി ഈ സംഭവങ്ങളൊക്കെ ഒരു തീരുമാനമായിട്ട് നീ വല്ലതും തിന്നാൽ മതി."
കഴിപ്പെല്ലാം കഴിഞ്ഞെഴുന്നേറ്റ്, അവർ ബാത്‌റൂമിലേക്ക് കയറിയതും, അവിടെ അലങ്കോലമായിക്കിടന്ന, തൂക്കുപാത്രത്തിലെ ഓരോ നിരയും ഭംഗിയായി അടുക്കിവെച്ച് അതിന്റെ ക്ലിപ്പിട്ടു മുറുക്കി മിശ്വ.
ഏതാനും മിനിറ്റുകൾക്ക് ശേഷം ഇന്ദ്രാണി വെളിയിലിറങ്ങുമ്പോൾ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
"ഇനി എന്റെ പൊന്നുമോളിങ്ങു വന്നേ ചോദിക്കട്ടെ." അവർ അവളെ കൈയ്യാട്ടി വിളിച്ചു.
"സത്യമായിട്ടും എനിക്കറിയില്ല മാഡം…"
മിശ്വ വീണ്ടും കൈകൾ കൂപ്പി.
“എന്നെ രക്ഷിക്കാൻ ഈ ലോകത്തിലാരും വരാൻ സാധ്യതയില്ല. അങ്ങനെയുണ്ടാരുന്നെങ്കിൽ പണ്ടേ വരില്ലായിരുന്നോ ?”
അവൾ വിതുമ്പിപ്പോയി.
"നീയങ്ങനെ ഒന്നുമല്ലാത്തവളാണെന്നെനിക്ക് തോന്നുന്നില്ലല്ലോ മോളേ…"
ഇന്ദ്രാണിയുടെ വിരലുകൾ അവളുടെ മുടിയിഴകൾക്കിടയിലൂടെ അകത്തേക്ക് പ്രവേശിച്ചു. കഴുത്തിന് പുറകിലെത്തിയതും, ഒരൊറ്റവലിക്ക് അവളുടെ മുഖം തന്നോടടുപ്പിച്ചു ആ സ്ത്രീ.
"ആരാടീ നീ ? കല്ലഹള്ളിയിലെ ആരുടെ മോളാ നീ ?"
മിശ്വ ഒന്നും മിണ്ടിയില്ല. വല്ലാതെ തളർന്നുപോയിരുന്നു അവൾ.
പെട്ടെന്നാണ് പുറത്ത് നിന്നും നായ്ക്കളുടെ ബഹളം കേട്ട് തുടങ്ങിയത്. ഇന്ദ്രാണിയുടെ നെറ്റി ചുളിഞ്ഞു.
"ഒരു മിനിറ്റ്! അനങ്ങരുത്!"
അവർ മിശ്വയെ അതേപടി ബെഡിലേക്കിരുത്തിയതിന് ശേഷം വാതിൽ തുറന്നു.
താഴെ, അതി വിചിത്രമായൊരു കാഴ്ച്ച കാണാമായിരുന്നു.
രണ്ട് നായ്ക്കൾ ചേർന്ന് വീരേന്ദ്രയെ തടഞ്ഞു വെച്ചിരിക്കുകയാണ്. റോഡിൽ മലർന്ന് വീണുകിടക്കുന്ന അയാൾക്ക് മുകളിലേക്ക് മുൻകാലുകൾ എടുത്ത് വെച്ച് നിൽക്കുകയാണൊരെണ്ണം. മറ്റേത് അയാളുടെ കോളറിൽ കടിച്ച് വലിച്ചുകൊണ്ട് കോമ്പൗണ്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. സെക്യൂരിറ്റി തലയ്ക്കു കൈ വെച്ച് നിൽക്കുന്നത് കാണാമായിരുന്നു .
"പിടിച്ചു മാറ്റടോ അതുങ്ങളെ!"
ഇന്ദ്രാണി അലറി.
"താനെന്താ കാഴ്ച്ച കാണാൻ നിൽക്കുന്നോ ?"
അവരുടെ ഉച്ചത്തിലുള്ള ആജ്ഞ കേട്ടിട്ടാകണം, നായ്ക്കൾ വീരേന്ദ്രയെ വിട്ട് മുകളിലേക്ക് നോക്കി നിൽപ്പായി.
"ഇങ്ങോട്ട് വാടാ !"
അവർ വീരേന്ദ്രയെ കൈയ്യാട്ടി അകത്തേക്ക് ക്ഷണിച്ചു.
പിടഞ്ഞെഴുന്നേറ്റ വീരേന്ദ്ര ഒരൊറ്റ ഓട്ടത്തിന് കെട്ടിടത്തിനുള്ളിലേക്ക് കയറി. പുറകെ പാഞ്ഞടുത്ത പട്ടികളിൽനിന്നും നിന്നും തലമുടിനാരിഴക്കാണ് അയാൾ രക്ഷപ്പെട്ടത്.
"മാഡം…"
ഇന്ദ്രാണിക്ക് മുൻപിലെത്തിയതും ആ മനുഷ്യൻ സാഷ്ടാംഗം കമിഴ്ന്നു വീണു.
"ഇപ്പൊ കൊന്നേനെ എന്നെ!"
"നീയെന്തിനാ പിന്നേം ഇങ്ങോട്ട് വന്നെ ? അക്ക നല്ലത് തന്നു വിട്ടതല്ലേ ?"
അവർ കുനിഞ്ഞ് അയാളെ പിടിച്ചുയർത്തി.
വീരേന്ദ്രയുടെ മൂക്കും വായുമെല്ലാം ചേർന്ന് ഒരു രക്തക്കട്ടയായിരുന്നു. പെട്ടെന്ന് കണ്ടാൽ ആരും ഭയന്നുപോകും.
"നീ വാ… മുഖമൊക്കെ നന്നായിട്ടൊന്ന് കഴുക്."
അവർ അയാളെ അകത്തേക്ക് പിടിച്ചു കയറ്റി .
"ഞാൻ വിചാരിച്ചു അക്ക എന്നെ കൊല്ലാൻ പോവാണെന്ന്…"
വീരേന്ദ്രയുടെ സംസാരം മൂക്കിലൂടെയാണ് വെളിയിലേക്ക് വരുന്നത്. സ്വരം ചതഞ്ഞു പോയതുപോലെ.
അയാൾ ബാത്‌റൂമിനകത്ത് കയറി വാതിലടച്ചു.
"ബാക്കിയുള്ള ചോദ്യം ചെയ്യലൊക്കെ വീരേന്ദ്ര ചെയ്തോളും… ഞാനിവിടെ കണ്ടുകൊണ്ടിരിക്കാം."
ക്രൂരതയുടെ പര്യായമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആ സ്ത്രീ അംശിയുടെ ബെഡിനെ ലക്ഷ്യമാക്കി നടന്നു.
"പ്രാന്തനാ അവൻ… നിന്നെ പച്ചക്ക് കടിച്ച് മുറിച്ച് തിന്നുകളയും."
അവർ ഒന്നിളകിച്ചിരിച്ചു.
"മര്യാദയ്ക്ക് ഉണ്ടായതെന്താണെന്ന് പറഞ്ഞോളൂ. ഇനിയൊരവസരം കിട്ടില്ല."
"ഞാൻ പറഞ്ഞു എനിക്കറിയില്ലെന്ന്!"
മിശ്വ സാവധാനം എഴുന്നേറ്റ് നിന്നു.
"ഇരിക്കടീ അവിടെ!"
ഇന്ദ്രാണിയുടെ ഭാവം മാറി.
"അക്കേടെ അടുത്തുള്ള കളിയൊന്നും എന്റെയടുത്ത് വേണ്ട മോളേ! ഞാൻ പറഞ്ഞിട്ടെഴുന്നേറ്റാൽ മതി!"
മിശ്വ അനങ്ങിയില്ല!
അവളുടെ കൂർത്ത ദൃഷ്ടികൾ ഒരു പകപ്പോടെയാണ് ഇന്ദ്രാണി കണ്ട് നിന്നത്. വായ് പിളർന്നുപോയി അവരുടെ.
"മിശ്വാ…"
അവരുടെ സ്വരം വിറച്ചു.
അടുത്ത നിമിഷം, ഒരു കൊടുങ്കാറ്റുപോലെയാണ് മിശ്വ മുൻപോട്ട് കുതിച്ചത്.
ഇന്ദ്രാണിക്ക് ചിന്തിക്കാൻ പോലുമാകാത്ത വേഗതയിൽ അവർക്കരികിലെത്തിയ ആ പെൺകുട്ടി, തന്റെ ഇടതുകൈ വീശി ഒരൊറ്റയടിയായിരുന്നു.
തന്റെ വലതുകണ്ണിനു നേരെ പാഞ്ഞു വരുന്ന തൂക്കുപാത്രം ഇന്ദ്രാണി കണ്ടു. വെട്ടിയൊഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.
പടക്കം പൊട്ടുന്നതുപോലൊരു ശബ്ദം കേട്ടു.
കട്ടിലിൽ തലയിടിച്ചാണ് ആ സ്ത്രീ വീണത്.
അടുത്ത നിമിഷം, ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും, വെട്ടിത്തിരിഞ്ഞ മിശ്വ, ഒരൊറ്റ കുതിപ്പിന് വാതിൽക്കലെത്തിയതും, അത് വലിച്ച് തുറന്ന് കോറിഡോറിലേക്കോടിയതുമെല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു.
"വിടരുതവളെ!"
ഉറക്കെ അമറിക്കൊണ്ട് ഇന്ദ്രാണി ചാടിയെഴുന്നേറ്റു.
പുറത്തെ ഇടനാഴിയിലൂടെ ശരവേഗത്തിൽ പാഞ്ഞ മിശ്വ, നാല് മുറികൾക്കപ്പുറം, ഇടത്തേക്ക് തിരിഞ്ഞു. മുകളിലേക്കു കയറാനുള്ള സ്റ്റെയർകേസ് അവൾക്ക് മനഃപാഠമായിരുന്നു.
തൊട്ടുപുറകെ പാഞ്ഞെത്തിയ ഇന്ദ്രാണി അവളുടെ നീണ്ട മുടിയിൽ പിടുത്തമിട്ടതാണ്. പക്ഷേ, വെട്ടിതിരിഞ്ഞ മിശ്വയുടെ കയ്യിൽ ആ തൂക്കുപാത്രം അപ്പോഴുമുണ്ടെന്ന കാര്യം അവർ മറന്നുപോയി.
വീണ്ടും കേട്ടു പടക്കം പൊട്ടുന്നതുപോലെ ഒരു ശബ്ദം. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ ആ സ്ത്രീയിൽ നിന്നും ഉച്ചത്തിൽ ഒരു ആർത്തനാദം മുഴങ്ങി.
ഒരൊറ്റക്കുതിപ്പിന് സ്റ്റെയർകേസിലൂടെ ഓടിക്കയറി, മുകളിലെത്തിയ മിശ്വ നിമിഷങ്ങൾക്കുള്ളിൽ അവിടത്തെ കനത്ത ഇരുട്ടിലേക്ക്, അലിഞ്ഞു ചേർന്നതുപോലെ അപ്രത്യക്ഷയായി.
തന്റെ പ്രിയ കൂട്ടുകാരി തൂങ്ങി നിന്നിരുന്ന ആ തകരപ്പാളികൾക്കടിയിലേക്ക് കയറിയതും, മിശ്വ ആ സ്വരം കേട്ടു. അവൾ ഏറെ പ്രതീക്ഷിച്ചിരുന്ന ആ സ്ത്രീസ്വരം.
"മതി… ബാക്കി ഞാനേറ്റു!"
അടുത്ത നിമിഷം ഇരുമ്പു വാതിൽ ചവിട്ടിത്തുറന്നു ഇന്ദ്രാണി ടെറസിലെത്തി. ചോര വാർന്നൊഴുകുന്ന നെറ്റിത്തടം അമർത്തിപ്പിടിച്ചിരുന്നു അവർ.
"എവിടെടീ നീ ?"
ഇരുട്ടിൽ ദിശയിറിയാതെ കുഴങ്ങിപ്പോയ ആ സ്ത്രീ ഉറക്കെ അലറി.
പെട്ടെന്നാണ് എന്തോ പൊട്ടിച്ചിതറുന്ന ഒരു ശബ്ദം കേട്ടത്. ഞെട്ടിത്തിരിഞ്ഞു നോക്കിയ അവർക്ക് മുൻപിലേക്ക് ആ തൂക്കുപാത്രത്തിന്റെ അടപ്പുരുണ്ട് വന്നു.
"വീരേന്ദ്രാ!!"
അവർ തിരിഞ്ഞ് താഴേക്ക് നോക്കി ഉറക്കെ വിളിച്ചു.
എന്താണ് സംഭവിച്ചതെന്നറിയാതെ ആ മനുഷ്യൻ ആകെ അങ്കലാപ്പിലായിരുന്നു. ഇന്ദ്രാണി ഏത് ദിശയിൽ നിന്നാണ് വിളിക്കുന്നതെന്നുപോലും അയാൾക്ക് മനസ്സിലായില്ല.
ഇന്ദ്രാണിയുടെ സ്വരം മാറി. നിശ്വാസം വിറച്ചു. "എവിടെയാ മോളേ നീ ?"
പെട്ടെന്നാണവർ തന്റെ ഇടതു കാതിനരികിൽ കാറ്റുപോലൊരു സ്വരം കേട്ടത്.
"ഇനി നീ മിശ്വയെ അന്വേഷിക്കണ്ട…" പല്ലുകളിരുമ്മുന്ന സ്വരം കേട്ടു.
"നായിന്റെ മോളേ!"
അടുത്ത നിമിഷം, ഇന്ദ്രാണി വെട്ടിതിരിഞ്ഞ് ആ ശബ്ദത്തിനഭിമുഖമായതും, അവളുടെ മാറിലൂടെ ഗുണനചിഹ്നം പോലെ, ആഴത്തിൽ രണ്ട് വാളുകൾ കടന്നുപോയതും ഒരുമിച്ചായിരുന്നു. ഒരു വളയം പോലെ ആ വാളുകൾ താഴേക്കു കൊണ്ടുവന്ന് തന്റെ കൈകൾ മുകളിലേക്കുയർത്തി വല്ലി!
അടുത്ത നിമിഷം…
ഇന്ദ്രാണിയുടെ രണ്ട് മുലകളും അറ്റ് താഴേക്കു പതിച്ചു!!
പ്രാണൻ പോകുന്ന വേദനയിൽ ആ സ്ത്രീയിൽ നിന്നും ഉച്ചത്തിലൊരു ദീനരോദനം പുറപ്പെട്ടതാണ്. പക്ഷേ, ഒരു നേരിയ ഞെരക്കം പോലും വെളിയിൽ വന്നില്ല. അപ്പോഴേക്കും, എവിടെന്നിന്നെന്നറിയാതെ ഒരു കയർ കുടുക്ക് അവരുടെ കഴുത്തിൽ പറന്നു വന്നു വീണുകഴിഞ്ഞിരുന്നു.
അടുത്ത നിമിഷം, അവരുടെ കഴുത്തിന് പുറകിൽ പിടി വീണു.
അതിശക്തമായ ഒരു തള്ളലിൽ, ഇന്ദ്രാണിയുടെ കാലുകൾ നിലത്ത് നിന്നുമുയർന്നുപോയി.
പാരപ്പറ്റിനരികിലെത്തിയതും, ആ കയറിന്റെ മറ്റേ അറ്റം, ഒരു കോൺക്രീറ്റ് തൂണിലേക്ക് ചുറ്റിക്കട്ടിക്കൊണ്ടു തിരിഞ്ഞ വല്ലി, കാൽ താഴ്ത്തി നിലത്തുകൂടെ ഒന്ന് വീശിയതേയുള്ളൂ.
ഇന്ദ്രാണിയുടെ തെറിച്ചുയർന്നുപോയ കാലുകൾ…
വായുവിൽ ഒന്ന് മലക്കം മറിഞ്ഞുകൊണ്ട് ആ മനുഷ്യമൃഗം താഴേക്കു വീണു.
കുറുക്കു മുറുകി അവരുടെ കഴുത്തിലെ അസ്ഥികൾ ഓരോന്നായി ബന്ധം വിടുന്ന സ്വരം മുകളിൽ കേൾക്കാമായിരുന്നു.
യാതൊരു കൂസലുമില്ലാതെ തിരിഞ്ഞു നടന്ന വല്ലി, സ്റ്റെയർകേസിനരികിലെത്തി.
താഴേ ഇരുട്ടിലേക്കു നോക്കി നിന്ന അവളുടെ കണ്ണുകളിൽ കുസൃതിയായിരുന്നു.
"വീരേന്ദ്ര… വാ… മുകളിലേക്ക് കയറി വാ…" അവളുടെ സ്വരത്തിൽ വാത്സല്യം തുളുമ്പി.
തുടരും
കണ്ണൂർകാരൻ 🥰 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
17 likes
11 shares