ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/m9z49a0?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം. 12. 🎫🎫🎫🎫🎫🎫🎫🎫 ഒറ്റ നിമിഷത്തിനുള്ളിൽ തന്നെ സനലിന് ശ്വാസം പിടഞ്ഞു തുടങ്ങി. മഹാദേവൻ തമ്പി യാതൊരു ചലനവുമില്ലാതെ സനലിന്റെ കഴുത്തിൽ തന്റെ ഇടതു കൈത്തണ്ട ചേർത്തുവച്ച് അവനെ ഭിത്തിയോട് ചേർത്ത് ഞെരിച്ചു കൊണ്ടിരുന്നു. സനൽ അയാളുടെ പിടി വിടുവിയ്ക്കാനായി കുതറിപ്പിടഞ്ഞു നോക്കിയെങ്കിലും അതെല്ലാം അയാളുടെ കരുത്തിന് മുമ്പിൽ നിഷ്ഫലമായി പോയതേയുള്ളൂ. സനൽ അലറി വിളിയ്ക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവന്റെ വായിൽ നിന്ന് ഒരു വികൃത ശബ്ദമാണ് പുറത്തേയ്ക്ക് വന്നത്. സനൽ പെട്ടന്ന് കാലുയർത്തി അയാളുടെ നാഭിയ്ക്ക് മുട്ട് കൊണ്ടിടിയ്ക്കാൻ നോക്കിയെങ്കിലും അവന്റെ ആ പ്രവൃത്തി തന്നെ പ്രതീക്ഷിച്ച് നിന്ന മഹാദേവൻ തമ്പി തന്റെ ചെരിപ്പിട്ട കാല് കൊണ്ട് അവന്റെ ഇടത്തേ കാലിൽ ചവിട്ടിപ്പിടിച്ചു. സനൽ വേദന കൊണ്ട് അലറിക്കരഞ്ഞു. തന്റെ കഴുത്തിൽ ചേർത്ത് വച്ചിരിയ്ക്കുന്ന മഹാദേവൻ തമ്പിയുടെ കയ്യിൽ അവൻ പിടിച്ചെങ്കിലും അവന് തോന്നിയത് താനൊരു ഉരുക്ക് പൈപ്പിലാണ് പിടിച്ചതെന്നാണ്. "ചലിയ്ക്കരുത് നീ നായേ.." മഹാദേവൻ തമ്പി പിറു പിറുത്തു. "കയ്യെടുക്കെടാ പട്ടീ എന്റെ കഴുത്തിൽ നിന്ന്.. എന്റെ വീട്ടിൽ കയറി വന്ന് എന്നെ കൊല്ലാൻ നോക്കുന്ന നീയൊക്കെ അനുഭവിയ്ക്കാൻ കിടക്കുന്നതേ ഉള്ളെടാ.. നിനക്കൊന്നും അറിയില്ല ഈ സനൽ ആരെന്ന്.. നിന്നെയൊക്കെ ഞാനത് കാണിച്ച് തരുന്നുണ്ട്.." സനൽ തനിയ്ക്ക് പറ്റാവുന്നത്ര ഒച്ച ഉയർത്തിക്കൊണ്ട് പറഞ്ഞു. മഹദേവൻ തമ്പി പെട്ടന്ന് സനലിന്റെ കഴുത്തിൽ നിന്ന് കയ്യെടുത്തിട്ട് വലതുകയ്യുടെ ചൂണ്ടു വിരലും തള്ളവിരലും കൊണ്ട് അവന്റെ ഇരു കവിളുകളിലും കുത്തി അകത്തേയ്ക്ക് തള്ളി. "നീ ജീവനോടിരുന്നാലെല്ലാ എന്നെ അത് കാണിച്ചു തരാൻ പറ്റൂ.. ഞാനാരാണെന്ന് നിനക്ക് അറിയാവോടാ ഊളെ... എടാ അറിയാവോന്ന്.." തമ്പി കൂടുതൽ ബലം പ്രയോഗിച്ചപ്പോൾ സനൽ വേദന കൊണ്ട് അമറി. 'അതൊരു മനുഷ്യ ജീവിയല്ലേടാ... " മഹാദേവൻ തമ്പി തനിയ്ക്ക് പിന്നിലേക്ക് വിരൽ ചൂണ്ടി. "അഞ്ച് വർഷം മുമ്പ് നീ ഒറ്റ ഒരാളേ സ്നേഹിച്ചും വിശ്വസിച്ചും ഇരുപത്തി രണ്ട് വർഷം പോറ്റി വളർത്തിയ മാതാപിതാക്കളെ നിഷ്‌ക്കരുണം തള്ളി കളഞ്ഞു നിന്റെ ഭാര്യയാവാൻ ഇറങ്ങി വന്ന പെണ്ണ്.. ഒരു കുടുംബം മുഴുവൻ നാമാവശേഷമാക്കാൻ നോക്കിയിട്ട് നീയവളെ കൊണ്ട് വന്നു കൊല്ലാ ക്കൊല ചെയ്യുന്നോടാ തെണ്ടീ.. നിനക്കെങ്ങിനെ അതിനുള്ള മനസുറപ്പ് വന്നെടാ." ചോദ്യവും അടിയും ഒന്നിച്ചായിരുന്നു. സനലിന് തന്റെ കവിളിൽ ഒരു കൂടം വന്നു ആഞ്ഞു പതിച്ചത് പോലെയാണ് തോന്നിയത്. ഒറ്റയടിയ്ക്ക് തന്നെ അവന്റെ കവിൾ പൊട്ടി ഇടത്തേ കവിളിലൂടെ നൂൽ വണ്ണത്തിൽ ഒരു ചോരച്ചാൽ പുറത്തേയ്ക്കൊഴുകി തുടങ്ങി. "ഒരു ജീവിതകാലം മുഴുവൻ നിന്റെ കൂടെ കഴിയാനിറങ്ങി വന്ന ആ പെണ്ണിന് നീ നിന്റെ വീട്ടിൽ എത്തിയതിൽ പിന്നെ ഒറ്റ നിമിഷമെങ്കിലും സമാധാനം കൊടുത്തിട്ടുണ്ടോ.. ഉണ്ടോടാ നായേ.." ഇത്തവണ മഹാദേവൻ തമ്പി അവന്റെ മുടിക്കുത്തിൽ പിടിച്ചു കറക്കി അവന്റെ ശിരസ്സ് ഭിത്തിയിലേക്ക് ഒറ്റ ഇടി ഇടിച്ചു. അമ്മേ എന്ന് നിലവിളിച്ചു കൊണ്ട് സനൽ പിന്നിലേക്ക് കൈ വീശി മഹാദേവൻ തമ്പിയുടെ മുഖത്തടിയ്ക്കാൻ നോക്കിയെങ്കിലും അയാൾ ആ കൈ, വന്ന ദിശയിൽ തന്നെ പിന്നിലേക്ക് തിരിച്ചൊടിച്ചു. "എന്റെ ശരീരത്ത്‌ വീണ ഒറ്റ കൈ ഞാൻ അതാതിന്റെ ഇടത്ത്‌ വച്ചിട്ട് പോയ ചരിത്രമില്ലെടാ.. നീയായിട്ട് അതിനൊരു മാറ്റം വരുത്തണ്ട.." അയാൾ അവന്റെ കൈ പിന്നിലേക്ക് പിടിച്ചു വലിച്ചതോടെ സനലിന് തോന്നി തന്റെ കൈ, അയാൾ തോളിൽ നിന്ന് പിഴുതെടുത്തെന്ന് സനലിന്റെ അലർച്ച കേട്ട് രവീന്ദ്രൻ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അവന്റെ അമ്മ രമണി അവനെ തടഞ്ഞു. "അമ്മേ.. സനലിന്റെ നിലവിളിയല്ലേ ആ കേട്ടത്. അവിടെന്തോ സംഭവിച്ചിട്ടുണ്ട്.അമ്മ മുമ്പിൽ നിന്ന് മാറി നിൽക്ക് " രവീന്ദ്രൻ പറഞ്ഞു. "അവിടെന്ത് സംഭവിച്ചാലും നീയങ്ങോട്ട് പോകണ്ട. അതെല്ലാം അവൻ വില കൊടുത്തു വാങ്ങിയ്ക്കുന്നതാണെന്ന് കൂട്ടിയാൽ മതി..അവിടെ പോയി അവന് കിട്ടുന്നതിൽ പങ്ക് വാങ്ങിച്ചു കൂട്ടേണ്ടെങ്കിൽ എന്റെ മോൻ അവിടെ അടങ്ങി നിന്നെക്കുക " സനലിന്റെ നിലവിളി കേട്ട് അവന്റെ ഒന്ന് രണ്ട് സുഹൃത്തുക്കൾ ഓടി വരവേ രമണി റോഡിലേക്ക് ചാടി ഇറങ്ങി. "അയാളോട് പോയി മുട്ടാൻ നിൽക്കല്ലേ. അത് തമ്പി മുതലാളിയാ. അയാളുടെ രോമത്തിൽ നിങ്ങൾ തൊട്ടിട്ടുണ്ടെങ്കിൽ രായ്ക്ക് രാമാനം അയാളുടെ ഗുണ്ടകൾ ഈ കോളനിയിൽ കേറി മേയും. ഒറ്റ ഒരാണുങ്ങൾക്ക് പിന്നിവിടെ ജീവിയ്ക്കാൻ പറ്റില്ല.. മാത്രമല്ല, നിന്നെയൊക്കെ പിടിച്ചു കെട്ടി വീട്ടിലിട്ട് അയാളുടെ ഗുണ്ടകൾ തീയിടും." ഓടി വന്നവർ അതേപോലെ അവിടെ നിന്നെങ്കിലും പിന്മാറാൻ തയ്യാറല്ലായിരുന്നു. "എന്നാലും ചേച്ചീ നമ്മളിൽ ഒരാളല്ലേ സനൽ.. അവനെ വീട് കേറി തല്ലുക എന്നൊക്കെ വച്ചാൽ.." സനലിന്റെ കൈ പിന്നോട്ട് തിരിച്ചു വച്ചിരിയ്ക്കുന്നത് കണ്ടപ്പോഴേ അവന്റെ കൂട്ടുകാർക്ക് പേടിയായി തുടങ്ങിയിരുന്നു. "അഞ്ച് വർഷമായി നമ്മുടെ കൂടെ നമ്മളിൽ ഒരാളായി കഴിഞ്ഞവളല്ലേടാ അവന്റെ ഭാര്യ. അതിനെ നമ്മുടെ മുന്നിലിട്ട് ആ അമ്മയും മോനും ചിത്രവധം ചെയ്യുമ്പോ അത് കാണാനുള്ള കണ്ണ് നിനക്കൊന്നും ഇല്ലായിരുന്നോടാ.. അന്ന് അടികൊണ്ട് ആ പാവം പെണ്ണ് ഇവിടെ കിടന്ന് നിലവിളിയ്ക്കുമ്പോ നിന്റെയൊക്കെ ചെവികൾക്ക് ശ്രവണ ശക്തിയില്ലാരുന്നോടാ. അന്ന് കേഴ്വിയും, കാഴ്ചയും നഷ്ടപ്പെട്ട് പോയ നിനക്കൊന്നും ഇന്ന്‌ സനലിന് കിട്ടുന്നത് കണ്ട് പ്രതികരിയ്ക്കാൻ ഒരവകാശവും ഇല്ലെടാ.. എല്ലാരും അവിടെ നിന്നാൽ മതി.. ഈ കാഴ്ചയും കണ്ട് കൊണ്ട്.. അതേ അവൻ അർഹിയ്ക്കുന്നുള്ളൂ.." അടിയേറ്റ് വീർത്ത്‌, നെറ്റി മുറിഞ്ഞ് ചോര വാർന്നുകൊണ്ടിരുന്ന സനലിനോട് വീണ്ടും അയാൾ ഉപദ്രവം ചെയ്യുന്നത് കണ്ട് കൂടി നിൽക്കുന്നവർക്ക് ഒന്ന് പ്രതിഷേധിയ്ക്കണം എന്ന് തോന്നിയെങ്കിലും സനലിന്റെ ചെയ്തികൾ കണ്ട് മനം മടുത്ത ആണുങ്ങൾക്ക് മുഖം തിരിച്ചു നിൽക്കാനേ തോന്നിയുള്ളൂ. സുഭാഷിണി, മല്ലികയുടെ വീടിന്റെ തിണ്ണയിൽ ഇരുന്നു അടുത്തുള്ളവരോട് സംസാരിയ്ക്കുന്നെങ്കിലും അവരുടെ മനസ്സിൽ ഇപ്പോൾ സനൽ വന്ന് സംഗീതയെ തീർത്തു കെട്ടിക്കാണും എന്ന ചിന്തയായിരുന്നു. അവരങ്ങനെ ദിവാസ്വപ്നവും കണ്ടിരിയ്ക്കുമ്പോഴാണ് രമേശൻ എന്നപയ്യൻ ഓടി അങ്ങോട്ട് വരുന്നത്. "എന്റെ ചേച്ചീ നിങ്ങൾ ഇവിടിരിയ്ക്കുവാണോ. നിങ്ങടെ വീട്ടിൽ ആരാണ്ടും വന്ന് സനലേട്ടനെ അവിടിട്ട് തല്ലി കൊല്ലുന്നു. നിങ്ങള് പെട്ടന്ന് ചെന്നില്ലെങ്കിൽ അവരിപ്പോ പണി തീർത്തു പോകും." അവൻ പറഞ്ഞു പൂർത്തിയാകും മുമ്പേ സുഭാഷിണി എണീറ്റ് വീട്ടിലേക്ക് ഓടി.ഓട്ടത്തിനിടയിൽ അവർക്ക് കയ്യും കാലും വിറയുന്നുണ്ടായിരുന്നു. അപ്പു തന്റെ കൂടെ ഉണ്ടെന്നുള്ള കാര്യമൊക്കെ അവർ മറന്നു പോയി. ദൂരെ നിന്നെ തന്റെ വീടിനടുത്തൊരു ആൾക്കൂട്ടം കണ്ട് സുഭാഷിണി നിലവിളി തുടങ്ങി. "അയ്യോ.. ആരാടാ പട്ടികളെ എന്റെ വീട്ടിൽ കേറി എന്റെ കൊച്ചിനെ തല്ലിയത്... എല്ലാ അവന്മാരും അത് കണ്ട് നിന്ന് രസിയ്ക്കുവാണോടാ...നീയൊക്കെയാണോടാ മനസാക്ഷിയില്ലാത്തവന്മാരെ ഒരു അയൽക്കാർ." അവർ കരഞ്ഞുകൊണ്ട് കേറി വരുമ്പോൾ കാണുന്നത് വണ്ടി തട്ടി ഓടയിൽ വീണിട്ട് എണീറ്റ് നിന്ന് കിതയ്ക്കുന്ന നായയെ പോലെ സനൽ സിറ്റൗട്ടിൽ ഇരുന്നു കിതയ്ക്കുന്ന കാഴ്ച ആണ്. അവന്റെ മുഖത്തും, ഷർട്ടിലുമൊക്കെ ചോര വീണ് കട്ട പിടിച്ചിരുന്നു. സനലിന്റെ മുഖം ഭിത്തിയിൽ ഇടിച്ചിടത്തും ചോരപ്പാടുകൾ കാണാനുണ്ടായിരുന്നു. സുഭാഷിണി ആ കാഴ്ച കണ്ട് നെഞ്ചത്ത്‌ അലച്ചു പോയി. "ആരാടാ മഹാപാപികളെ എന്റെ പൊന്ന് മോനോട് ഈ ദുഷ്ടത്തരം കാണിച്ചത്. ഇത്രേം ശോഭ കേട് എന്റെ കൊച്ചിനോട് കാണിയ്ക്കുമ്പോഴും നീയൊക്കെ അത് കണ്ടോണ്ട് നിന്നല്ലോടാ തെണ്ടികളെ..." സുഭാഷിണി നാട്ടുകാരേ നോക്കികൊണ്ട് പറഞ്ഞു. "എന്റെ സുഭാഷിണീ, നീ ഇവിടെ നിന്ന് നാട്ടുകാരേ തെറി വിളിക്കാതെ ഓട്ടോ സ്റ്റാന്റിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു വരുത്തി സനലിനെ ആശുപത്രിയിൽ എത്തിയ്ക്കാൻ നോക്ക്. നേരം പോകുന്തോറും കുഴപ്പമാകുമേ. എന്നിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്ക്‌." സുഭാഷിണിയുടെ കൂട്ടുകാരി കമലാക്ഷി പറഞ്ഞു. "ങാ.. രണ്ടും കൂടി പോലീസ് സ്റ്റേഷനിലേക്ക് ചെല്ല്. അവര് സനലിന്റെ മറ്റേ കൈ കൂടി അടിച്ചൊടിച്ച് വിടും. നിങ്ങള് കണ്ടില്ലേ സുഭാഷിണി ചേച്ചീ ആ സംഗീതയെ നിങ്ങടെ മോൻ സനൽ ചെയ്തു വച്ചിരിയ്ക്കുന്ന ചെയ്ത്ത്‌. ഇന്നത് അടികൊണ്ട് ചത്ത്‌ പോയേനെ അവർ വന്നില്ലായിരുന്നെങ്കിൽ.." രമണി പറഞ്ഞു. "അതിനാർക്കാടീ ഇത്ര തെണ്ണം. സനല് അടിച്ചെങ്കിൽ അതവന്റെ ഭാര്യയെയാ. അല്ലാതെ നിന്റെ പെണ്മക്കളെ അല്ലല്ലോടീ മൂധേവിച്ചീ..." സുഭാഷിണി രമണിയെ നോക്കി പല്ല് കടിച്ചു. "ഭർത്താവിന് ഭാര്യയെ എന്തും ചെയ്യാം. അവൻ അടിച്ചാലും, ചവിട്ടിയാലും, തൊഴിച്ചാലും, തുപ്പിയാലും, കൊന്നാലും ഭാര്യ സഹിച്ചോണം. അതിനാടി ഭാര്യയെന്ന് പറയുന്ന..." സുഭാഷിണിയ്ക്ക് പൂർത്തിയാക്കാൻ കഴിയും മുമ്പ് മുഖത്ത്‌ അടിവീണു. സുഭാഷിണിയുടെ മുഖത്ത്‌ നിന്ന് തമ്പി കൈ വലിച്ചു കുടഞ്ഞു. "ഇതുപോലൊരു വിഷ വിത്തിനു നീ ജന്മം കൊടുത്തതിനുള്ള ശിക്ഷയാ ഇത്.. മക്കളേ പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാകില്ലെടീ.. അവരെ നേർവഴിയ്ക്ക് വളർത്തണം.. നന്മ ചെയ്യാൻ പഠിപ്പിയ്ക്കണം. മറ്റുള്ളവരെ സ്നേഹിച്ചു സന്തോഷം കണ്ടെത്തണമെന്ന് പറഞ്ഞു കൊടുക്കണം.. അതിലൊക്കെ മഹാ തോൽവിയായിപ്പോയ നിന്നെയൊക്കെ..." അയാൾ വീണ്ടും കൈ വീശാൻ തുടങ്ങിയെങ്കിലും എന്തോ ഓർത്തിട്ട് അത് വേണ്ടെന്ന് വച്ചു കൊണ്ട് ശശിധരന്റെ അടുത്തേയ്ക്ക് ചെന്നു. താൻ വായ് തുറന്നാൽ ഇനിയും അയാൾ തന്നെ അടിയ്ക്കുമെന്ന് അവർക്ക് തോന്നി. അച്ഛന്റെ തോളിലേക്ക് മുഖം ചായ്ച്ചിരുന്ന സംഗീതയുടെ ഇടതു ഭുജത്തിൽ മഹാദേവൻ തമ്പി തട്ടി വിളിച്ചു. "എഴുന്നേറ്റോ. നമുക്ക് പോകാം..ഇനി ഇത് നിന്റെ വീടല്ലമോളേ. എല്ലാം മറന്നുകള. ശശി ധരാ അവളെ എഴുന്നേൽപ്പിയ്ക്ക്. എന്നിട്ട് അവൾക്ക് എന്തൊക്കെ എടുക്കാനുണ്ടോ അതെല്ലാം എടുത്തോളാൻ പറയ്‌.." ശശി ധരൻ തന്റെ തോളിൽ നിന്ന് സംഗീതയെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും അച്ഛന്റെ തോളിലൂടെ കൈ ചുറ്റി അവൾ അയാളെ മുറുകെ പിടിച്ചിരുന്നു. ഇനി ഒരിയ്ക്കലും ആർക്കും പിടിച്ചുമാറ്റാൻ പറ്റാത്ത കരുത്തോടെയാണ് മകൾ തന്നെ ചുറ്റി പ്പിടിച്ചിട്ടുള്ളതെന്ന് ആ അച്ഛന് അറിയാമായിരുന്നു. "മോളേ.." അയാൾ മന്ത്രിയ്ക്കും പോലെ അവളുടെ കാതിലേക്ക് വിളിച്ചു. അവൾ മുഖമുയർത്തിയപ്പോൾ അവളുടെ നെറ്റിയിൽ നിന്ന് പടർന്ന ചോരക്കറ അയാളുടെ ഷർട്ടിൽ ആകൃതിയില്ലാത്ത വികൃത രൂപങ്ങൾ തീർത്തിരുന്നു. 'നിന്റെ കുഞ്ഞെവിടെ 'എന്ന് മഹാദേവൻ തമ്പി ചോദിയ്ക്കുമ്പോഴേയ്ക്കും മല്ലിക അപ്പുവിനെയും കൊണ്ട് അവിടേയ്ക്ക് വന്നിരുന്നു. അപ്പു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കി.അവളുടെ മുഖത്തെ ചോരക്കറ കണ്ട് കുഞ്ഞ് കരയാൻ തുടങ്ങുമ്പോൾ മഹാദേവൻ തമ്പി അവനെ വാരിയെടുത്തു. അവൻ അമ്മയുടെ അടുത്തേയ്ക്ക് പോകാൻ പ്രതിഷേധിച്ചെങ്കിലും അയാൾ അവനെ തന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി. ഒരു പൂച്ചക്കുഞ്ഞിന്റെ ഭാരം മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂ. സംഗീത എണീറ്റ് ചെന്ന് ഒരുബാഗിൽ ഭദ്രമായി വച്ചിരുന്ന തന്റെ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി വന്നു. സിറ്റൗട്ടിൽ സനലിന്റെ അടുത്തെത്തി അവൾ ഒന്ന് നിന്നിട്ട് അവനെ നോക്കി. അതേ നിമിഷമാണ് സനലും മുഖമുയർത്തി അവളെ നോക്കിയത്. അവന്റെ ഒരു കൈ പിന്നിലേക്ക് തിരിഞ്ഞിരിയ്ക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ തന്നോടുള്ള ഒടുങ്ങാത്ത പകയുടെ വൈര ത്തിളക്കം അവൾക്ക് കാണാൻ കഴിഞ്ഞു.. സവിത മെല്ലെ മുറ്റത്തേക്കിറങ്ങിയിട്ട് രമണിയുടെ അടുത്തേയ്ക്ക് ചെന്നു.അവർ അവളുടെ മുഖം ഇരു കൈകളും കൊണ്ട് വാരിയെടുത്ത്‌ തന്റെ മുഖത്തിന്‌ നേർക്ക് നിർത്തി. "ഇന്ന്‌ രാത്രി രമണി ചേച്ചി സമാധാനമായിട്ട് ഒന്ന് ഉറങ്ങും മോളേ... നിന്റെ നിലവിളി കേൾക്കാത്ത, നിന്റെ കണ്ണീരില്ലാത്ത രാത്രി... രമണിച്ചേച്ചിയ്ക്ക് സന്തോഷമായി.." അവർ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ രണ്ട് തുള്ളി നീർക്കണങ്ങൾ അടർന്ന് അവളുടെ നെറുകയിലേക്ക് വീണു. "ഞാനെങ്ങിനെയാ ചേച്ചിയോട് നന്ദി പറയേണ്ടതെന്ന്.." വാക്കുകൾ കിട്ടാതെ സംഗീതയുടെ അവളുടെ ഒച്ചയടഞ്ഞു "ഒരു നന്ദിയും വേണ്ട മോളേ.. നീ സന്തോഷമായിട്ട് ഇരിയ്ക്കുന്നെന്ന് അറിഞ്ഞാൽ മതി. ഇനി ഇങ്ങോട്ട് തിരിച്ചു വരണ്ട കേട്ടോ.. എന്നെങ്കിലും സമയം കിട്ടുമ്പോ രമണി ചേച്ചി മോളേ വന്നു കണ്ടോളാം." അവർ അവൾക്ക് സ്നേഹത്തിൽ ചാലിച്ചു, നന്മ കോർത്തെടുത്ത ഒരുമ്മ കൂടി അവൾക്ക് നൽകി. സംഗീത നന്ദി പൂർവ്വം ഒന്ന് കൂടി അവരെ നോക്കിയ ശേഷം അച്ഛന്റെ അടുത്തേയ്ക്ക് നടന്നു പോയി. (തുടരും ) കണ്ണൂർകാരൻ 🥰🥰🥰🥰 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
19 likes
3 comments 13 shares

More like this