#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _41
✍️ രചന - ജിഫ്ന നിസാർ ❤🔥
നീ ഇവിടിരിക്ക്.. ഞാനീ ഡ്രസ്സ് മാറിയിട്ട് വരാം "
തന്നെ കണ്ടതും മുഖത്തേക്കൊന്നു നോക്കി അതീവ ഗൗരവത്തോടെ അത്രയും പറഞ്ഞു കൊണ്ടകത്തേക്ക് കയറി പോയ അശോകനെ നോക്കുമ്പോൾ കാശിയുടെ മുഖം ചുളിഞ്ഞു.
അയാൾക്കെന്തോ ഒരു മാറ്റം.
അതെന്താണെന്ന് അറിയില്ലെലും അത്രയും നാൾ ആ മനുഷ്യനെ കണ്ടു ശീലിച്ചോരു പരിചയം വെച്ചിട്ട് ആ മാറ്റത്തെ തിരിച്ചറിയാൻ കാശിക്ക് വല്ല്യ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.
സ്ഥായിയായ അയാളുടെ ഭാവം ഗൗരവം തന്നെയാണ്.
പക്ഷേ തന്നോട് ഒരു പരിധിയിൽ കൂടുതൽ അങ്ങനെയും ചെയ്യാറില്ല.
ഇതിപ്പോ എന്ത് പറ്റിയെന്നാവോ എന്നോർത്തിരിക്കെ തന്നെ അശോകൻ പുറത്തേക്കിറങ്ങി വന്നു.
വെള്ള ഷർട്ടും വെള്ളമുണ്ടുമെല്ലാം ഇട്ട് ഉടുത്തോരുങ്ങി വന്നയാളുടെ മുഖത്താ വെളുപ്പിന്റെ തിളക്കമില്ലെന്ന് കാശി ഒരുവട്ടം കൂടി നോക്കി ഉറപ്പിച്ചു.
തന്റെ തോന്നലല്ലെന്ന് അവനും മനസ്സിലായി.
അയാൾക്ക് പിറകെ വന്ന തുളസി അവനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിൽ കൂടിയും അതൊരു അഭിനയം പോലെയാണ് കാശിക്ക് തോന്നിയത്.
നെഞ്ചിൽ കൂടിയൊരു മിന്നലൊളി പാഞ്ഞു പോയത് പോലെ തോന്നിയിട്ടും അവനത് പുറമെ ഭാവിച്ചില്ല.
വാ...
കയ്യിലൊരു കവറുണ്ട് അശോകേട്ടന്റെ.
വണ്ടി ഞാനെടുക്കാം. "
കാശി അയാളെ നോക്കി കൊണ്ട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കീ അവന് നേരെ നീട്ടിയിട്ട് നേരെ പോയി കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.
തുളസിയേ ഒന്നു തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് പറഞ്ഞിട്ട് കാശ്ശിയും കാറിന്റെ നേരെ ചെന്നു.
കാരണമറിയാത്തൊരു ഭീതി അവനെയപ്പോൾ മുതൽ അടക്കി ഭരിക്കാൻ തുടങ്ങി.
അറിഞ്ഞു കൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലെന്ന് വീണ്ടും വീണ്ടും ഹൃദയം കൊണ്ട് വാദിക്കാൻ ശ്രമിച്ചിട്ടും അശോകേട്ടന്റെ വലിഞ്ഞു മുറുകിയ മുഖം കാണെ അവന്റെ മനസ്സ് വീണ്ടും അസ്വസ്ഥതമായി.
കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയിട്ടും അയാളൊന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരിപ്പാണ്.
എന്ത് പറ്റിയെന്ന് ചോദിക്കാൻ അവനും കഴിയുന്നില്ല.
ധൈര്യമില്ല.
അൽപ്പനേരം കൂടി ആ മൗനം അവരിലങ്ങനെ നിറഞ്ഞു നിന്നു.
കാർത്തുവും നീയുമായി എന്താ കാശി ബന്ധം.. "
ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷം ആ ചോദ്യം അവന് നേരെ പാഞ്ഞു വന്നു.
അന്ന് വരെയും അവൻ കാണാത്ത കേൾക്കാത്ത ഒരു ഭാവത്തിൽ അയാളത് ചോദിക്കുമ്പോൾ കാശിയുടെ കയ്യിൽ നിന്നും സ്റ്റിയറിങ്ങ് ഒന്ന് പാളി.
നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
ഹൃദയം വല്ലാതെ മിടിച്ചു.
ഒരുപാട് ഭയത്തോടെ കാത്തിരുന്ന ആ നിമിഷമാണിപ്പോൾ തൊട്ടരികിലെന്ന് അവന് മനസ്സിലായി.
"കാർ അങ്ങോട്ട് ഒതുക്കിയിട്.."
കുറച്ചു മുന്നിലുള്ള ഒരു മരതണലിലേക്ക് ചൂണ്ടി അശോകൻ അത് പറയുമ്പോൾ തലയട്ടാൻ കൂടി വയ്യെന്നത് പോലെ കാശി അയാൾ പറഞ്ഞത് അത് പോലെ ചെയ്തു.
അവിടെ ചെന്ന് കാശി കാർ നിർത്തിയതും അശോകൻ കയ്യിലുള്ള കവർ അവന്റെ നേരെ നീട്ടി.
കാശി സംശയത്തോടെ അയാളെ നോക്കി.
"തുറന്നു നോക്ക്.."
ആക്ഞ്ഞ പോലുള്ള ആ സ്വരം.
അന്ന് വരെയും അയാളോട് തോന്നാത്തൊരു ഭയം അവന്റെ സിരകളിൽ കൂടി അരിച്ചു കയറി.
ഒരു തെറ്റും ചെയ്തിട്ടില്ല.. ഇനിയങ്ങോട്ട് ചെയ്യുകയുമില്ല എന്നൊരു ആത്മ വിശ്വസത്തെ അവൻ കൂട്ട് പിടിക്കാൻ ശ്രമിച്ചെങ്കിൽ കൂടിയും ആ നിമിഷം അതൊരു ദയനീയ പരാജയമായി മാറിയിരുന്നു.
കവർ തുറക്കും മുന്നേ അവനൊന്ന് കൂടി അശോകന് നേരെ നോക്കി.
വലിഞ്ഞു മുറുകിയ ആ മുഖം ഉള്ളിലെ സംഘർഷങ്ങളെ എടുത്തു കാണിക്കുന്നുണ്ട്.
വർദ്ധിക്കുന്ന ഹൃദയമിടിപോടെ കാശി കവർ തുറന്നു.
കുറച്ചു ഫോട്ടോസ് ആണെന്ന് കണ്ടതും അവന്റെ മുഖം ചുളിഞ്ഞു.
അത് താനും കാർത്തുമായുള്ളതാണെന്നുള്ളത് കൂടി തിരിച്ചറിവ് വന്നതോടെ അവനത് ഓരോന്നും ധൃതിയിൽ എടുത്തു മാറ്റി കൊണ്ടിരിക്കുന്നു.
പത്തിരുപത് ഫോട്ടോസ്.
എല്ലാം താനും കാർത്തുവും ഏറ്റവും ഇന്റിമേറ്റ് സീൻ പോലുള്ളത്.
കാണുന്ന ആർക്കും സംശയങ്ങൾ തോന്നും വിധം അടുത്തിടപഴുകുന്ന താനും അവളും.
കുറച്ചു നാൾ മുന്നത്തെ അടക്കം കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ മുതലുള്ളത് വരെയും അതിലുണ്ട്.
കാശിയുടെ ഷർട്ട് വിയർപ്പിൽ നനഞ്ഞു.
ഒരക്ഷരം മിണ്ടാതെ അവനാ സീറ്റിലേക്ക് ചാരി.
ഇനിയെന്ത് പറഞ്ഞാലാണ് ഇയാൾ തന്നെയൊന്ന് വിശ്വസിക്കുക എന്നായിരുന്നു അവന്റെ നെഞ്ചിലപ്പോൾ.
ഇങ്ങനെ ഒരു ചോദ്യം ചെയ്യൽ ഉണ്ടാവാതിരിക്കാൻ..എത്ര ശ്രദ്ധിച്ചു.
എത്ര മനോഹരമായ നിമിഷങ്ങളെ താൻ അവഗണിച്ചു.
കാശി നാഥന്റെ പേരിൽ ഇയാളുടെ മകൾ വേദനിക്കാതിരിക്കാൻ.. കാശി നാഥന്റെ പ്രണയം കൊണ്ട് ഇയാളുടെ അരുമ കനിയായ ഒറ്റ മകളുടെ ജീവിതം ഒന്നുമല്ലാതായി പോകാതിരിക്കാൻ.. ഉള്ളു നിറയുന്ന തന്റെ ഇഷ്ടം പോലും അടക്കി പിടിച്ചത്.. ഒരുപാട് പ്രാവശ്യം അവളുടെ സ്നേഹത്തോടെയുള്ള ചിരികൾക്കും നോട്ടങ്ങൾക്കും മുന്നിൽ പതറാതെ പിടിച്ചു നിന്നത്..കാശി നാഥന്റെ ആദ്യ പ്രണയത്തെ എല്ലാ പരിശുദ്ധിയോടും കൂടെ കാത്ത് വെച്ചത്.. എല്ലാം.. എല്ലാം വെറുതെയാവുന്നു.
ആരറിയരുതെന്ന് കരുതിയോ അയാൾ തന്നെ അറിഞ്ഞിരിക്കുന്നു.
അതും ഏറ്റവും അനുയോജ്യമായ തെളിവുകളോടെ തന്നെ.
ഇനിയെന്താവും എന്നോർക്കുമ്പോൾ കൂടി അവനപ്പോൾ ശെരിക്കും ഭയന്ന് പോയി.
അമ്പലപറമ്പിൽ അശോകന്റെ മനസ്സിലെ വിശ്വസം പോയെന്നുള്ളതിനേക്കാൾ ഇനി ഇതിന്റെ പേരിൽ അവൾ.. അവനേറ്റവും പ്രിയപ്പെട്ടവൾ വേദനിക്കെണ്ടി വരുമോ എന്നുള്ളതാണ് അവന്റെ ഏറ്റവും വലിയൊരു വെപ്രാളവും.
അശോകനെ അവനറിയാമല്ലോ.
താൻ ഉദ്ദേശിച്ചത് നടത്താൻ ഏതറ്റം വരെയും പോകുന്ന അയാളുടെ വാശിയെ അവനറിയാമല്ലോ..
"കാശി ഒന്നും പറഞ്ഞില്ല.."
വീണ്ടുമാ ഗൗരവം നിറഞ്ഞ ചോദ്യം.
എനിക്കൊരു ഉത്തരം വേണം എന്നുള്ള ദാർഷ്ഢ്യം കൂടിയുണ്ടതിൽ.
"അശോകേട്ടനെന്നെ വിശ്വസമില്ലേ.."
വിളറിയ ഒരു ചിരിയോടെ അവൻ തിരിച്ചു ചോദിച്ചു.
"ഉണ്ടായിരുന്നു..ഇതെന്റെ കയ്യിൽ കിട്ടും വരെയും.."
അവന്റെ മടിയിൽ നിന്നുമാ കവർ തിരികെ എടുത്തു കൊണ്ടയാൾ പറയുമ്പോൾ ഈർച്ചവാൾ പാഞ്ഞു കയറിയത് പോലെ അവനൊന്നു പുളഞ്ഞു പോയി.
ഇപ്പോഴില്ല എന്നത് പോലൊരു ഭാവമുണ്ടയാൾക്ക്.
"ഇതിലെന്തെങ്കിലും സത്യമുണ്ടോ ന്നാ എനിക്കറിയേണ്ടത്.."
ആ കവർ ഉയർത്തി കാണിച്ചു കൊണ്ടയാൾ വീണ്ടും ചോദിച്ചു.
"ഈ കാണുന്നതെല്ലാം സത്യമാണ്.."
കാശി പറയുമ്പോൾ അശോകന്റെ കണ്ണുകൾ ചുരുങ്ങി ചെറുതായി.
അപ്പൊ നീയെന്നെ... "
പല്ല് കടിച്ചു കൊണ്ടയാൾ അവനെ നോക്കി.
"ചതിച്ചിട്ടില്ല ഞാൻ.."
അവന്റെ സ്വരവും ഉറച്ചു.
കണ്ണിലെ ഭയമെല്ലാം വിട്ട് പോയിട്ട് പകരം വല്ലാത്തൊരു ധൈര്യഭാവം നിറഞ്ഞു.
മുഖം വലിഞ്ഞു മുറുകി.
'പിന്നെ ഇതൊക്കെ എന്താ.. നിന്നെ വിശ്വസിച്ചു കൊണ്ടല്ലേ ഞാനെന്റെ വീട്ടിലേക്ക് കയറ്റിയത്. മറ്റാർക്കും കൊടുക്കാത്ത ഫ്രീഡം തന്നത്. എന്നിട്ടും നീ.. "
"ആ തന്ന സ്നേഹവും ഫ്രീഡവും ഒന്നും.. ഒന്നും ഞാനൊരിക്കലും മിസ് യുസ് ചെയ്തിട്ടില്ല.
ഈ കാണുന്നതെല്ലാം നടന്നതാണ്.
ഞാനും നിങ്ങളുടെ മകളും ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളാണ്.
ഇതാര് പകർത്തി എന്നൊന്നും എനിക്കറിയില്ല.
ഇതിങ്ങനെ പകർത്തി എടുക്കാൻ പാകത്തിന് ഒന്നുമില്ല ഞങ്ങൾക്കിടയിൽ.
ഞാനവളെ സ്നേഹികുന്നില്ല. നിങ്ങളെ ചതിച്ചിട്ടുമില്ല.
നിങ്ങളുടെ മകളെന്ന പരിഗണന മാത്രമാണ് കാർത്തികയോട് എനിക്കുള്ളത്.
അമ്പലപറമ്പിൽ അശോകേട്ടന്റെ മകളെ മോഹിക്കാൻ മാത്രം വളർന്നിട്ടില്ല ഞാൻ.
എനിക്കറിയാം അത്..
കാശിനാഥൻ അങ്ങനെ ചെയ്യില്ല.. ഇന്ന് വരെയും ആരെയും ഞാൻ ചതിച്ചിട്ടില്ല. നിങ്ങളോട് ഞാൻ എന്തായാലും അത് ചെയ്യില്ല.."
അവനയാളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.
പതിയെ ആ മുഖമൊരു ആശ്വാസം ഭാവം കൈ വരിക്കുന്നു.
അവനുള്ളമപ്പോൾ വല്ലാതെ നീറി.
എന്നേക്കാൾ ഞാൻ നിങ്ങളുടെ മകളെ സ്നേഹിക്കുന്നു.
പക്ഷേ നിങ്ങളെയും അവളെയും കരുതി കൊണ്ട് മാത്രം ഞാനെന്നെ കണ്ടില്ലന്ന് നടിക്കുന്നു.
ഞാനെന്റെ പ്രണയത്തെ കൊന്ന് കളയുന്നു..
എന്നെ തന്നെ ചതിക്കുന്നു.
ഞാൻ ഒഴികെ വേറെയാർക്കും വേദനിക്കില്ലലോ..
ഉള്ളു കൊണ്ടവൻ പിറു പിറുത്തു.
❤🔥❤🔥
ശിവ ചെല്ലുമ്പോൾ കാശി പറഞ്ഞ ഹോസ്പിറ്റലിൽ ഗായത്രി ഇല്ല.
വരാന്തയെല്ലാം ഒഴിഞ്ഞു കിടപ്പുണ്ട്.
കാത്ത് നിന്ന് കാണാഞ്ഞപ്പോൾ ഗായത്രി ഒറ്റയ്ക്ക് പോയോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ശിവ ബൈക്കിൽ നിന്നും ഇറങ്ങിയത്.
എന്തായാലും അവിടെ ചെന്നൊന്ന് നോക്കിയിട്ട് കണ്ടില്ലേൽ കാശിയെ വിളിക്കാം എന്നോർത്തു കൊണ്ടാണവൻ അങ്ങോട്ട് നടന്നത്.
ഒന്നു രണ്ടു പേരവിടെ ഇരിക്കുന്നുണ്ട്.
ചുറ്റും നോക്കുന്നയിടെ കുറച്ചു മാറിയുള്ള പൈപ്പിൻ കീഴിൽ ഒരു സ്ത്രീ നില്കുന്നത് കണ്ടു.
കയ്യിലൊരു കുഞ്ഞും ഉണ്ട്.
വ്യക്തമായി കാണാഞ്ഞത് കൊണ്ട് അത് ഗായത്രി ആണോ എന്നവന് മനസ്സിലായില്ല.
ശിവ അങ്ങോട്ട് ചെന്നു.
ഛർദിച്ചു കുഴഞ്ഞ കല്ലു മോളെ വാരിക്കോരി എടുത്തു നിൽക്കുന്നവളുടെ കണ്ണിലും നീർ തിളക്കം.
ഗായത്രി.."
അവളാണെന്ന് മനസ്സിലായതും ശിവ ധൃതിയിൽ അങ്ങോട്ട് ചെന്നു.
. അവനെ അവിടെ കണ്ടതും ഗായത്രിയുടെ മുഖം ചുളിഞ്ഞു.
"കാശി പറഞ്ഞിട്ട് വന്നതാ ഞാൻ.. അവന് വേറെരു അത്യാവശ്യം.
ആ നോട്ടത്തിന്റെ അർഥം അറിഞ്ഞത് പോലെ ശിവ പറഞ്ഞു.
"ഇതെന്താ ഇവിടെ നില്കുന്നെ.."
ശിവ അവളെ സംശയത്തോടെ നോക്കി.
മോൾ.. ഒന്നു ഛർദിച്ചു.."
ഡോക്ടറെ കാണണോ ഇനി.."
അവൻ കുറച്ചു കൂടി അവരുടെ അരികിൽർക്ക് നീങ്ങി ചെന്നു.
നല്ല പനിയുണ്ട് ശിവ. മരുന്ന് കൊടുത്തിട്ടില്ല. രാവിലെ ഭക്ഷണം ഒന്നും കഴിക്കാതെ വന്നതാ.. അതിന്റെയാണ്.. ഛർദി.. കഞ്ഞി കൊടുത്തിട്ട് വേണം മരുന്ന് കൊടുക്കാൻ.. "
കണ്ണ് നിറച്ചു കൊണ്ടത് പറയുമ്പോഴും ശിവയുടെ നോട്ടം വാടിയ താള് പോലെ അവളിൽ പറ്റി ചേർന്നു കിടക്കുന്ന ആ കുഞ്ഞ് മുഖത്തെക്കാണ് ശിവയുടെ നോട്ടം.
പാടെ തളർന്നു പോയിരിക്കുന്നു അത്.
"വന്നേ.. ആദ്യം മോൾക്ക് കുറച്ചു കഴിക്കാൻ വാങ്ങിച്ചു കൊടുക്കാം.. ബാക്കിയൊക്കെ പിന്നെ.."
ശിവ ഗായത്രിയെ നോക്കി പറഞ്ഞു.
അത്.. ഞാൻ വീട്ടിൽ.. "
ഗായത്രിക്ക് വല്ലായ്മ തോന്നി.
"എടോ കുഞ്ഞിന് വയ്യ. ഇനിയിപ്പോ വീട്ടിലെത്തി താൻ വെച്ചുണ്ടാക്കി കൊടുക്കുമ്പോഴേക്കും കുഞ്ഞിന്റെ അസുഖം കൂടും. അത് പിന്നെ തനിക്കു കൂടുതൽ പണിയാകും. അത് കൊണ്ടിങ്ങു വാ.."
ശിവ നിർബന്ധിച്ചു വിളിക്കുമ്പോൾ ഗായത്രിക്ക് പിന്നെ ഒന്നും പറയാനില്ല.
കുഞിനെ ഓർക്കുമ്പോൾ പോകാതിരിക്കാൻ വയ്യ.
എന്നാൽ വൈകി എത്തുമ്പോൾ ഉണ്ടാവുന്ന പുകിൽ ഓർത്തിട്ട് പോകാതെയും വയ്യ.
അവളിലെ അമ്മയും ഭാര്യയും പോരിനിറങ്ങി.
ഒടുവിൽ അവളിലെ അമ്മ ജയിച്ചു..
ശിവക്ക് പിറകെ അവളും ധൃതിയിൽ നടന്നു..
തുടരും...
അൽപ്പം വിശദീകരണം തന്നു കൊണ്ട് പറഞ്ഞിട്ടാ കേട്ടോ കഥ എങ്ങും എത്താത്ത പോലെ തോന്നുന്നത്.
എന്തായാലും ആ പ്രശ്നം ഞാൻ പരിഹാരം കാണും.
ഇങ്ങനെ കട്ടക്കൊന്നു കൂടെ നിന്നു തന്നാൽ മതി.
ഞാൻ ഉഷാറായി കൊള്ളും ന്ന് തോന്നുന്നു.😎
നിങ്ങള് പറയും പോലെ ഇനികൽപ്പം മടി കൂടുന്നുണ്ടോ ന്നൊരു സംശയണ്ട് 🫣🥰
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ


