Rafseena Namaf
2K views • 17 days ago
ഭാഗം 27
മാളിയേക്കൽ തറവാടിൽ നിന്ന് ആദ്യമായിട്ടായിരുന്നു കുടുംബത്തോടെയുള്ള ഒരു വിദേശയാത്രയ്ക്ക് വഴിയൊരുങ്ങുന്നത്. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന വലിയ വണ്ടി മുറ്റത്ത് വന്ന് കിടക്കുമ്പോൾ തറവാട് വല്ലാത്തൊരു ആവേശത്തിലായിരുന്നു. കണ്മണി ഇതിനോടകം തന്നെ അവളുടെ കുഞ്ഞു ട്രോളി ബാഗും പിടിച്ച് ഉമ്മറത്ത് വട്ടം ചുറ്റുന്നുണ്ടായിരുന്നു...
വിമാനത്തിൽ കയറാൻ പോകുന്നു എന്ന വലിയ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു.
യശോദയുടെ കയ്യിലായിരുന്നു നമ്മുടെ മാഹിൻ കുട്ടൻ മൂന്ന് മാസം കഴിഞ്ഞതേയുള്ളൂ എങ്കിലും യാത്രയുടെ ബഹളങ്ങളൊന്നും അറിയാതെ അവൻ അമ്മൂമ്മയുടെ നെഞ്ചോട് ചേർന്ന് സുഖമായി ഉറങ്ങുകയായിരുന്നു. ഭാരതി മുത്തശ്ശിയും അജയനും അവരെ യാത്രയാക്കാൻ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു....
"മഹേഷേ... കുട്ടികളെയും കൊണ്ട് പോകുന്നതല്ലേ സൂക്ഷിക്കണം. അവിടെ ചെന്നിട്ട് ലച്ചുവിന് അധികം സങ്കടമൊന്നും ഉണ്ടാക്കരുത്. അവളെ നല്ല സന്തോഷത്തോടെ വേണം തിരികെ ഇങ്ങോട്ട് കൊണ്ടുവരാൻ."
ഭാരതി മുത്തശ്ശി മഹേഷിന്റെ കൈകളിൽ പിടിച്ച് ഓർമ്മിപ്പിച്ചു...
"ഇല്ല മുത്തശ്ശീ... ഞാൻ എല്ലാവരെയും നന്നായി നോക്കിക്കോളാം. മുത്തശ്ശി വിഷമിക്കേണ്ട."
മഹേഷ് മുത്തശ്ശിയുടെ കാലുകൾ തൊട്ട് വന്ദിച്ചു...
ലച്ചു തന്റെ വീടും പരിസരവും ഒന്നുകൂടി നോക്കി. പ്രസവത്തിന് ശേഷം സ്വന്തം വീട്ടിൽ നിന്നും മാറി വീണ്ടും തറവാട്ടിലെത്തി, ഇപ്പോൾ ഇതാ ജീവിതത്തിൽ ഒരിക്കലും വിചാരിക്കാത്ത ഒരു വലിയ യാത്രയ്ക്ക് ഒരുങ്ങുന്നു. അവളുടെ മനസ്സിൽ ചെറിയൊരു ഭയവും ഒപ്പം വലിയൊരു പ്രതീക്ഷയും ഉണ്ടായിരുന്നു. മഹേഷ് വന്ന് കാറിന്റെ വാതിൽ തുറന്നുപിടിച്ചപ്പോൾ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അവനോടുള്ള നന്ദിയും പ്രണയവും ഒന്നുപോലെ നിറഞ്ഞിരുന്നു.
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം ആകാശത്തേക്ക് ഉയർന്നു പൊങ്ങിയപ്പോൾ കണ്മണി ജനാലയിലൂടെ പുറത്തേക്ക് നോക്കി അത്ഭുതത്തോടെ കൈയടിച്ചു.
"അച്ചാ... ദേ മേഘങ്ങൾ! നമ്മൾ മേഘങ്ങളുടെ മുകളിലാണോ?"
അവളുടെ ആ കുഞ്ഞു ചോദ്യങ്ങൾ കേട്ട് സഹയാത്രികർ പോലും പുഞ്ചിരിച്ചു...
എന്നാൽ ലച്ചുവിന്റെ ശ്രദ്ധ മുഴുവൻ അമ്മയുടെ മടിയിൽ കിടക്കുന്ന പൊന്നുക്കുട്ടനിലായിരുന്നു. വിമാനം ഉയരുമ്പോൾ ഉണ്ടാകുന്ന ആ ശബ്ദ വ്യത്യാസം വാവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്നവൾ ഭയന്നു. കുഞ്ഞ് പതുക്കെ കരയാൻ തുടങ്ങിയതും ലച്ചു അവനെ വാങ്ങി മാറോട് ചേർത്തുപിടിച്ച് പാല് കൊടുത്തു. പ്രസവം കഴിഞ്ഞ് അധികം നാളാകാത്തതിനാൽ ദീർഘനേരമുള്ള ഈ ഇരിപ്പ് അവളുടെ നടുവിന് ചെറിയൊരു അസ്വസ്ഥത നൽകുന്നുണ്ടായിരുന്നു...
മഹേഷ് ലച്ചുവിന്റെ മുഖത്തെ ആ ഭാവവ്യത്യാസം ശ്രദ്ധിച്ചു. അവൻ പതുക്കെ അവളുടെ കൈകളിൽ തന്റെ കൈകൾ ചേർത്തുവെച്ചു...
"ലക്ഷ്മി... ഒരുപാട് ആലോചിച്ച് ടെൻഷൻ അടിക്കേണ്ട. ദുബായിൽ എത്തിയാൽ നമുക്ക് നല്ലൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെന്ന് നിനക്ക് നന്നായി വിശ്രമിക്കാം. മീറ്റിംഗ് ഒക്കെ അടുത്ത ദിവസമേ ഉള്ളൂ."
"അതല്ല മഹേഷേട്ടാ... ഞാൻ ആദ്യമായിട്ടല്ലേ ഇത്രയും വലിയൊരു ബിസിനസ്സ് മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നത്. അവിടെ വലിയ വലിയ ആളുകൾ ഉണ്ടാവും. എന്റെ ഡിസൈനുകൾ അവർക്ക് പൂർണ്ണമായി ബോധിക്കുമോ എന്നൊരു പേടി..."
ലച്ചു തന്റെ ഉള്ളിലെ ആശങ്ക പങ്കുവെച്ചു...
"നിന്റെ വരകളെയും കഴിവിനെയും വിശ്വസിച്ച് തന്നെയാണ് അവർ ഈ പ്രോജക്റ്റ് നമുക്ക് തന്നത് ലക്ഷ്മി. നീ ചെയ്ത ആ വില്ലയുടെ ഇന്റീരിയർ സ്കെച്ച് അത്രമേൽ പെർഫെക്റ്റ് ആയിരുന്നു. അതുകൊണ്ട് ഒന്നിനും പേടിക്കേണ്ട. നിന്റെ കൂടെ എപ്പോഴും ഈ മഹേഷ് ഉണ്ടാവും."
മഹേഷിന്റെ ആ വാക്കുകൾ ലച്ചുവിന് നൽകിയ ധൈര്യം ചെറുതല്ലായിരുന്നു.
നാല് മണിക്കൂറോളമുള്ള യാത്രയ്ക്ക് ശേഷം വിമാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തണുത്ത എയർകണ്ടീഷണർ കാറ്റിന് പിന്നാലെ ദുബായിലെ ആ ആധുനിക നഗരത്തിന്റെ പ്രൗഢി അവരെ വരവേറ്റു. കമ്പനിയിൽ നിന്നും ഏർപ്പാടാക്കിയ വലിയൊരു ലക്ഷ്വറി കാർ അവർക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
വഴിയിലുടനീളം ആകാശമുട്ടുന്ന കെട്ടിടങ്ങളും ബുർജ് ഖലീഫയുടെ ദൂരക്കാഴ്ചയും കണ്ട് കണ്മണി അത്ഭുതം കൂറി.
"അമ്മൂച്ചേ... ദേ നോക്കിക്കേ! എത്ര വലിയ വീടുകളാ ഇതൊക്കെ."
ലച്ചു കണ്മണിയെ ചേർത്തുപിടിച്ച് പുറത്തേക്ക് നോക്കി. ശരിക്കും ഇതൊരു സ്വപ്ന ലോകം പോലെ അവൾക്ക് തോന്നി. പണ്ട് കണ്ണീരും സങ്കടങ്ങളും മാത്രം കൂട്ടുണ്ടായിരുന്ന തന്റെ ജീവിതത്തിലേക്ക് ദൈവം എത്ര മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ തന്നിരിക്കുന്നത്...
ഹോട്ടലിലെ വലിയ ലക്ഷ്വറി മുറിയിൽ എത്തിയപ്പോഴേക്കും എല്ലാവരും വല്ലാതെ തളർന്നിരുന്നു. യശോദ വാവയെ വാങ്ങി കട്ടിലിൽ കിടത്തി. ലച്ചു പതുക്കെ കട്ടിലിന്റെ ഒരു വശത്തേക്ക് ഇരുന്നു. യാത്രയുടെ ക്ഷീണം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.
മഹേഷ് ബാഗുകളെല്ലാം ഒതുക്കി വെച്ച ശേഷം ലച്ചുവിന്റെ അരികിലേക്ക് വന്നു. അവൻ പതുക്കെ അവളുടെ തോളിൽ കൈകൾ വെച്ച് അമർത്തിക്കൊടുത്തു.
"വല്ലാതെ ടയേർഡ് ആയല്ലേ ലക്ഷ്മി? നീ പതുക്കെ ഒന്ന് കിടക്കാൻ നോക്ക്. ഞാൻ അമ്മയെയും കണ്മണിയെയും കൂട്ടി തൊട്ടടുത്തുള്ള റെസ്റ്റോറന്റിൽ പോയി ഭക്ഷണം വാങ്ങി വരാം."
"വേണ്ട മഹേഷേട്ടാ... ഏട്ടനും ക്ഷീണമല്ലേ. നമുക്ക് റൂം സർവീസ് വഴി ഓർഡർ ചെയ്യാം."
ലച്ചു അവന്റെ കൈകളിൽ പിടിച്ചു.
"സാരമില്ല ലക്ഷ്മി... കണ്മണിക്ക് പുറത്തുപോകാൻ നല്ല ആഗ്രഹമുണ്ട്. അവളെയും കൂട്ടി ഞാൻ വേഗം വരാം. നീ വാവയുടെ കൂടെ ഉറങ്ങിക്കോ."
മഹേഷ് കുനിഞ്ഞ് അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
മഹേഷും യശോദയും കണ്മണിയും പുറത്തേക്ക് പോയതോടെ മുറിയിൽ വലിയൊരു നിശബ്ദത പടർന്നു. ലച്ചു മാഹിൻ കുട്ടന്റെ അരികിലേക്ക് ചരിഞ്ഞു കിടന്നു. അവന്റെ കുഞ്ഞു ശ്വാസത്തിന്റെ താളം കേട്ടുകൊണ്ട് അവൾ കണ്ണുകൾ പൂട്ടി. നാളെ വരാനിരിക്കുന്ന ആ വലിയ ബിസിനസ്സ് മീറ്റിംഗിനെക്കുറിച്ചും, തന്റെ കരിയറിലെ പുതിയൊരു തുടക്കത്തെക്കുറിച്ചും ഓർത്ത് അവളുടെ ഹൃദയം ഒരേസമയം ആവേശത്തോടെയും ആകാംഷയോടെയും തുടിച്ചുകൊണ്ടിരുന്നു...
മാളിയേക്കൽ തറവാടിന്റെ മരുമകൾ ഇനി അറബ് നാട്ടിലെ ആ വലിയ ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് തന്റെ ആദ്യ ചുവട് വെക്കാൻ ഒരുങ്ങുകയാണ്.
✨✨✨✨✨
ദുബായിലെ ആ വലിയ കോർപ്പറേറ്റ് ഓഫീസിന്റെ കോൺഫറൻസ് ഹാളിൽ വല്ലാത്തൊരു നിശബ്ദതതായിൽ ആയിരുന്നു. മധ്യത്തിൽ വലിയൊരു ഗ്ലാസ്സ് ടേബിളിന് ചുറ്റും അറബ് വംശജരായ വലിയ ക്ലയന്റുകളും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. പ്രൊജക്ടർ സ്ക്രീനിലേക്ക് നോക്കി നിൽക്കുന്ന ലച്ചുവിന്റെ ഉള്ളിൽ ഒരു പ്രളയം പോലെ ഹൃദയമിടിപ്പ് ഉയരുന്നുണ്ടായിരുന്നു. മഹേഷ് അവൾക്ക് തൊട്ടരികിൽ തന്നെയുണ്ടായിരുന്നു. അവൻ മേശയ്ക്കടിയിലൂടെ അവളുടെ വിറയ്ക്കുന്ന കൈകളിൽ പതുക്കെ അമർത്തി താൻ കൂടെയുണ്ടെന്ന ധൈര്യം പകർന്നു നൽകി...
വലിയൊരു ശ്വാസമെടുത്തുകൊണ്ട് ലച്ചു തന്റെ പ്രോജക്റ്റ് പ്രസന്റേഷൻ ആരംഭിച്ചു. അവൾ രൂപകൽപ്പന ചെയ്ത ആ വില്ലയുടെ ഇന്റീരിയർ ഡിസൈനുകൾ ഓരോന്നായി സ്ക്രീനിൽ തെളിഞ്ഞു വന്നു. പരമ്പരാഗതമായ കേരളീയ ശൈലിയും ആധുനിക ദുബായ് സംസ്കാരവും ഒത്തുചേരുന്ന രീതിയിലായിരുന്നു അവൾ ആ വില്ലകൾ ഒരുക്കിയിരുന്നത്....
പ്രസവാനന്തരമുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഉറക്കമിളച്ചിരുന്ന് അവൾ വരച്ച ഓരോ വരയിലും അവളുടെ സർഗ്ഗാത്മകത പ്രകടമായിരുന്നു.
ലച്ചു സംസാരിച്ചു നിർത്തിയപ്പോൾ ഹാളിൽ കുറച്ചു നിമിഷങ്ങൾ പൂർണ്ണമായ നിശബ്ദതയായിരുന്നു. ലച്ചുവിന്റെ ശ്വാസം പോലും നിലച്ചുപോകുന്നതുപോലെ തോന്നി. എന്നാൽ, തൊട്ടടുത്ത നിമിഷം ക്ലയന്റുകളുടെ മുഖത്ത് വലിയൊരു പുഞ്ചിരി വിരിഞ്ഞു...
അവർ എഴുന്നേറ്റ് നിന്ന് ലച്ചുവിന് നേരെ കൈയടിക്കാൻ തുടങ്ങി...
"എക്സലന്റ് വർക്ക് മിസ്സിസ് ലക്ഷ്മി! ഞങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ വളരെ മനോഹരമായിട്ടാണ് നിങ്ങൾ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്."
അറബ് ക്ലയന്റിന്റെ ആ വാക്കുകൾ കേട്ടതും ലച്ചുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുപോയി...
ഔദ്യോഗികമായി ആ വലിയ പ്രോജക്റ്റിന്റെ കരാറിൽ മഹേഷും ലച്ചുവും ഒപ്പുവെച്ചു. മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലച്ചുവിന് തന്റെ സന്തോഷം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. അവൾ ഓഫീസിന്റെ കോറിഡോറിലെ ഒരു വശത്തേക്ക് മാറിനിന്ന് കണ്ണുകൾ തുടച്ചു....
"എന്താ ലക്ഷ്മി ഇത്... ഈ വലിയ വിജയത്തിന് ശേഷവും നീ കരയുകയാണോ?"
മഹേഷ് അവളുടെ അരികിലേക്ക് വന്ന് ആ തോളിൽ കൈവെച്ചു...
"ഇത് സങ്കടം കൊണ്ടല്ല മഹേഷേട്ടാ... വിവേക് എന്റെ കരിയറും ജീവിതവും തകർത്തപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേൽക്കില്ലെന്നാണ് കരുതിയത്. പക്ഷേ ഇന്ന്... ദുബായിലെ ഇത്രയും വലിയൊരു കമ്പനിയുടെ ചീഫ് ഡിസൈനറായി ഞാൻ ഒപ്പിടുമ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം ഏട്ടൻ എനിക്ക് തന്ന ജീവിതമാണ്." ലച്ചു മഹേഷിന്റെ നെഞ്ചിലേക്ക് ചാരി....
"ലക്ഷ്മി... ഞാൻ നിനക്ക് വഴി കാണിച്ചു തന്നു എന്ന് മാത്രം. പക്ഷേ അതിലൂടെ നടന്ന് വിജയം നേടിയത് നിന്റെ കഴിവും ക്ഷമയും കൊണ്ടാണ്. ഇനി നിന്നെ തളർത്താൻ ആർക്കും കഴിയില്ല." മഹേഷ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് ആ നെറ്റിയിൽ പതുക്കെ ചുംബിച്ചു...
വലിയ ബിസിനസ്സ് വിജയം ആഘോഷിക്കാൻ അന്ന് വൈകുന്നേരം മഹേഷ് എല്ലാവരെയും കൂട്ടി ബുർജ് ഖലീഫയുടെ അടുത്തുള്ള ഫൗണ്ടൻ ഷോ കാണാനാണ് പോയത്. മനോഹരമായ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ആ വലിയ ഗോപുരം കണ്ട് കണ്മണി തുള്ളിച്ചാടാൻ തുടങ്ങി....
"അമ്മൂച്ചേ... നോക്കിക്കേ, വെള്ളം ഡാൻസ് കളിക്കുന്നത് കണ്ടോ!"
അവൾ ലച്ചുവിന്റെ കൈകളിൽ പിടിച്ച് വലിച്ചു...
യശോദയുടെ മടിയിലിരുന്ന പൊന്നു ആ സംഗീതവും വെളിച്ചവും കണ്ട് കൈകാലുകൾ ഇട്ടടിച്ച് ചിരിക്കുന്നുണ്ടായിരുന്നു...
ആളുകളുടെ തിരക്കിൽ നിന്നും അല്പം മാറി മഹേഷ് ലച്ചുവിനെ തന്റെ ചേർത്തുപിടിച്ചു. തണുത്ത കാറ്റ് അവരുടെ മുഖത്തേക്ക് അടിച്ചുകയറി...
"ലക്ഷ്മി... ഈ യാത്ര നമ്മുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കമാണ്. ഇനി നമ്മുടെ ബിസിനസ്സ് ഇന്ത്യയിൽ മാത്രമല്ല വിദേശത്തേക്കും വളരാൻ പോകുകയാണ്. പക്ഷേ എത്ര വലിയ നിലയിൽ എത്തിയാലും എനിക്ക് എന്റെ ഈ കുടുംബവും നിന്റെ ഈ ചിരിയും മാത്രമാണ് പ്രധാനം."
മഹേഷ് അവളുടെ വിരലുകളിൽ തന്റെ വിരലുകൾ കോർത്തുപിടിച്ചു...
"എനിക്കും മഹേഷേട്ടാ... ഈ മക്കളും ഏട്ടന്റെ ഈ സ്നേഹവും ഉണ്ടെങ്കിൽ എനിക്ക് ലോകത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ കഴിയും."
ലച്ചു മഹേഷിന്റെ തോളിലേക്ക് തല ചായ്ച്ചു...
മണലാരണ്യത്തിലെ ആ രാത്രിയിൽ, ബുർജ് ഖലീഫയുടെ പ്രകാശത്തിനടിയിൽ അവർ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്നങ്ങൾക്ക് അടിത്തറയിടുകയായിരുന്നു. സങ്കടങ്ങളുടെ കടൽ താണ്ടി വന്ന ലച്ചുവും മഹേഷും ഇന്ന് വിജയത്തിന്റെയും പ്രണയത്തിന്റെയും പുതിയൊരു ആകാശം സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. മാളിയേക്കൽ തറവാട്ടിലേക്ക് ഇനി മടങ്ങുമ്പോൾ അവർ പഴയ മനുഷ്യരായിരിക്കില്ല മറിച്ച് ലോകം അംഗീകരിച്ച വലിയൊരു വിജയത്തിന്റെ ഉടമകളായിരിക്കും...
തുടരും.... #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💔 നീയില്ലാതെ #💌 പ്രണയം #💑 സ്നേഹം
18 likes
9 shares