#📙 നോവൽ അവഗണന ഉള്ളിൽ നൊമ്പരമുണർത്തിയപ്പോൾ വേണിയുടെ മിഴികൾ ഒരുനിമിഷം കൊണ്ട് സജലമായി. എങ്കിലും അവൾ സമർത്ഥമായി കണ്ണീർ മറച്ചു കൊണ്ട് മണ്ഡപത്തെ വലം വച്ച് സദസ്സിനെ വണങ്ങിയ ശേഷം ശ്രീഹരിയുടെ വാമഭാഗത്തായി വന്നിരുന്നു.
താലികെട്ട് ❤️ ഭാഗം 19
(മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്)
അവന്റെ അടുത്ത് വന്ന് ഇരുന്നിട്ട് കൂടി ശ്രീഹരി അവളെ നോക്കാതെ നേരെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ വേണിക്ക് ചങ്ക് പൊട്ടും പോലെ തോന്നി.
"കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ ശ്രീയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്താനുള്ള മുഹൂർത്തമാകും. അതിനുശേഷം ഞാൻ ശ്രീയേട്ടന്റെ ഭാര്യയും ശ്രീയേട്ടൻ എന്റെ ഭർത്താവും ആണ്. എത്ര വർഷമായി സ്വപ്നം കണ്ടതാണ് ഈയൊരു ദിവസത്തിന് വേണ്ടി. എന്നിട്ട് അതിന്റെ ഒരു സന്തോഷവും ശ്രീയേട്ടന്റെ മുഖത്ത് ഇല്ലല്ലോ. എന്നെ ഒന്ന് നോക്കുന്നു കൂടി ഇല്ലല്ലോ. ശ്രീയേട്ടന് ശരിക്കും ഇതെന്താ പറ്റിയത്?
ഇത്ര നാളും ജോലി തിരക്കും കല്യാണ തിരക്കും കൊണ്ടാവും അധികം വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തതെന്ന് കരുതാം. പക്ഷേ ഇന്ന് ഈ നിമിഷം പോലും എന്നെ അവഗണിക്കാൻ ശ്രീയേട്ടന് എങ്ങനെ കഴിയുന്നു??"
വേണിയുടെ മനസ്സ് പലവിധ ചോദ്യങ്ങളാൽ നിറഞ്ഞു. ആ ചോദ്യങ്ങൾ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങിയപ്പോൾ അവൾ തല ചരിച്ചു ശ്രീഹരിയെ ഒന്ന് നോക്കി.
അവൻ അപ്പോഴും അവളെ നോക്കാതെ മറ്റ് പലയിടത്തും നോക്കി ഇരിക്കുകയാണ്.
"ശ്രീയേട്ടാ..." വേണി മെല്ലെ വിളിച്ചു.
അവളുടെ വിളി ശ്രീഹരി കേട്ടെങ്കിലും അവൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു.
"ശ്രീയേട്ടാ... ഇങ്ങോട്ടൊന്നു നോക്ക് ശ്രീയേട്ടാ. ഞാൻ വിളിക്കുന്നെ കേൾക്കുന്നില്ലേ?"
വേണി കുറച്ചു കൂടി ശബ്ദം കൂട്ടി വിളിച്ചു.
പക്ഷേ അപ്പോഴും ശ്രീഹരി അവളെ നോക്കിയില്ല.
"ശ്രീയേട്ടാ... എന്തിനാ എന്നെയിങ്ങനെ നോക്കാതിരിക്കുന്നത്. നല്ലൊരു ദിവസായിട്ട് എന്നെ ഇങ്ങനെ സങ്കടപെടുത്തല്ലേ ശ്രീയേട്ടാ."
വേണി ചെറുതായി വിതുമ്പി പോയി. എങ്കിലും അവൾ കരച്ചിലടക്കി കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു.
"എന്നെയൊന്ന് നോക്കെന്റെ ശ്രീയേ..." അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ ക്രോധത്തോടെ തല തിരിച്ച് വേണിയെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ശ്രീഹരി അവളുടെ കൈ വിടുവിച്ച ശേഷം മിണ്ടാതിരുന്നു. അത് കൂടി കണ്ടപ്പോൾ വേണിയുടെ സങ്കടം ഇരട്ടിച്ചു.
"ശ്രീയേട്ടാ... ശ്രീയേട്ടന് ഇതെന്താ പറ്റീത്. എന്തിനാ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഞാനെന്ത് തെറ്റ് ചെയ്തിട്ട."
എല്ലാവരും തങ്ങളെ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് കരച്ചിൽ ഉള്ളിലടക്കി സങ്കടം കടിച്ചു പിടിച്ചാണ് അവൾ സംസാരിക്കുന്നത്. അതുകൊണ്ട് ഉള്ളിലടക്കി പിടിച്ചിരിക്കുന്ന സങ്കടം എപ്പോ വേണമെങ്കിലും ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നേക്കാം.
അല്ലേലും നമ്മൾ ഒരു തെറ്റും ചെയ്യാതെ തന്നെ നമ്മൾ സ്നേഹിക്കുന്നവർ പെട്ടെന്ന് ഒരു ദിവസം ഒന്നും മിണ്ടാതെ പറയാതെ നമ്മളെ അവഗണിക്കാൻ തുടങ്ങിയാൽ ആ വേദന നമുക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.
വേണിയുടെ അവസ്ഥ ഇപ്പോ ഇങ്ങനെയാണ്. അവളുടെ കാഴ്ചപ്പാടിൽ വേണി ശ്രീഹരിയോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവനെ അവൾ ജീവനേക്കാൾ ഏറെ സ്നേഹിച്ചിട്ടേ ഉള്ളു. അങ്ങനെ ഉള്ളപ്പോ ശ്രീഹരി കാരണം പറയാതെ വേണിയെ ഒഴിവാക്കുന്നത് അവൾക്ക് മരണ തുല്യമായ വേദനയാണ് നൽകി കൊണ്ടിരിക്കുന്നത്.
"ശ്രീയേട്ടാ... ഞാൻ ചോദിക്കുന്നത് ശ്രീയേട്ടൻ കേൾക്കുന്നില്ലേ. എന്നോട് എന്തെങ്കിലുമൊന്ന് പറയ്യ് ശ്രീയേട്ടാ.
വേണി അപേക്ഷിക്കും പോലെ ചോദിച്ചു.
"ഞാൻ എന്ത് കൊണ്ട ഇങ്ങനെ പെരുമാറുന്നതെന്ന് നിനക്കറിയില്ല അല്ലേ. അറിയില്ലെങ്കിൽ ഞാൻ അറിയിച്ചു തരുന്നുണ്ട്. അതിന് നീ കുറച്ചു സമയം കൂടി ക്ഷമയോടെ ഒന്ന് കാത്തിരിക്കണം. കൃത്യ സമയമാകുമ്പോ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ നിന്നോട് കാണിക്കുന്നതെന്ന് കാര്യ കാരണ സഹിതം ഞാൻ ബോധിപ്പിച്ചു തരുന്നുണ്ട്."
അത്രയും പറഞ്ഞു കൊണ്ട് ശ്രീഹരി നേരെ നോക്കി ഇരുന്നു.
അവൻ പറഞ്ഞതൊക്കെ കേട്ട് ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുകയാണ് വേണി.നല്ല ഉദ്ദേശത്തോടെയാണ് അതോ ചീത്ത ഉദ്ദേശത്തോടെയാണോ അവൻ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല.
ഇതേസമയം സദസ്സിൽ ഉള്ളവരും വേണിയുടെയും ശ്രീഹരിയുടെയും ബന്ധുക്കളും മീരയുടെ വീട്ടുകാരുമൊക്കെ ശ്രീഹരിയെയും വേണിയെയും തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവരുടെ മുഖഭാവത്തിൽ നിന്നും അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് മിക്കവാറും ഊഹിക്കാൻ തുടങ്ങി.
ഇതേസമയം നമ്പൂതിരി കർമ്മങ്ങൾ തുടങ്ങിയിരുന്നു. ആർക്കോ വേണ്ടി ഓക്കാനിക്കും പോലെ ശ്രീഹരി അവനോട് അദ്ദേഹം നിർദേശിച്ച ഓരോന്നും ചെയ്യുമ്പോൾ പാതി ചത്ത മനസ്സോടെയാണ് വേണി ഓരോന്നും ചെയ്തത്.
ശ്രീഹരിക്ക് എന്താ പറ്റിയതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. നിറഞ്ഞു വരുന്ന കണ്ണുകൾ അവൾ ഇടയ്ക്കിടെ തൂവാല കൊണ്ട് തുടച്ചു.
ഗൂഢമായൊരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് കിഷോർ അതെല്ലാം നോക്കി നിന്നു. എന്നാൽ മീരയ്ക്ക് നെഞ്ചിടിപ്പോടെ അല്ലാതെ അതൊന്നും നോക്കി കാണാൻ കഴിഞ്ഞില്ല.
"മുഹൂർത്തമായി... ഇനി താലി കെട്ടിക്കോളൂ."
താലത്തിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത താലി എടുത്ത് ശ്രീഹരിക്ക് നേരെ നീട്ടികൊണ്ട് നമ്പൂതിരി പറഞ്ഞു.
അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിടർന്നു.
"എന്താ കുട്ടി ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഈ താലി വധുവിനെ അണിയിക്കു."
ശ്രീഹരി താലിയിൽ നോക്കി എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്ന കണ്ടതും. നമ്പൂതിരി പറഞ്ഞു. അവൻ അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് മെല്ലെ താലി കൈയ്യിൽ വാങ്ങി വേണിയെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
ശ്രീഹരിക്ക് പെട്ടെന്ന് ഇത് എന്ത് പറ്റി എന്നോർത്ത് എല്ലാവരും അന്തംവിട്ട് നിൽക്കുകയാണ്.
"ശ്രീയേട്ടൻ എല്ലാവരും നോക്കുന്നുണ്ട്. വേഗം താലി കെട്ട്." വേണി മെല്ലെ പറഞ്ഞു.
"ശ്രീഹരി... മോനേ... നീയിത് എന്ത് ആലോചിച്ചു നിൽക്കാ. മുഹൂർത്തം കഴിയും മുൻപ് താലി കെട്ട്."
ശ്രീഹരിയുടെ അമ്മ പറഞ്ഞു.
"ശ്രീഹരി... വേഗം... സമയം പോകുന്നു. ഇനി 10 മിനിറ്റ് കൂടിയേ ഉള്ളു. താലികെട്ട് കഴിഞ്ഞും ചടങ്ങ് ഉള്ളതാണ്." വേണിയുടെ അച്ഛനാണ് അത് പറഞ്ഞത്.
"ശ്രീയേട്ടന് എന്താ പറ്റിയെ? എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് ഇത് കഴിഞ്ഞു പരിഹാരം കണ്ടെത്താം. മുഹൂർത്തം കഴിയും മുന്നേ താലികെട്ട് ശ്രീയേട്ടാ."
ശ്രീഹരിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ചിന്തിച്ചാണ് വേണി അങ്ങനെ പറഞ്ഞത്.
"നിന്നെ പോലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമില്ല വേണി."
അതും പറഞ്ഞു കൊണ്ട് ശ്രീഹരി അവളുടെ അരികിൽ നിന്നും ചാടി എഴുന്നേറ്റു.
"ശ്രീയേട്ടാ..." അവന്റെ വാക്കുകൾ കേട്ട് നടുങ്ങി തരിച്ച വേണി ഞെട്ടലോടെ വിളിച്ചു.
അവന്റെ ആ പ്രവർത്തി കണ്ട് വേണി ഉൾപ്പെടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും നടുങ്ങി തരിച്ചു.
"നിനക്കെന്ത ഭ്രാന്ത് പിടിച്ചോ. ഈ അവസാന നിമിഷം നീയിത് എന്തൊക്കെയാ പറയുന്നത്? നിങ്ങൾ പരസ്പരം സ്നേഹിച്ചു മനസ്സിലാക്കിയ ശേഷം അല്ലെ ഈ ബന്ധം കല്യാണം വരെ കൊണ്ടെത്തിച്ചത്. എന്നിട്ട് ഇപ്പോൾ നിനക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്.?"
ശ്രീഹരിയുടെ അമ്മ ചോദിച്ചു.
"ഡാ... എന്താടാ നിന്റെ ഉദ്ദേശം. എന്റെ മോൾക്ക് എന്ത് കുറവുണ്ടായിട്ട ഈ അവസാന നിമിഷം നീയിങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നത്." വേണിയുടെ അച്ഛൻ ക്രോധത്തോടെ ചോദിച്ചു കൊണ്ട് അവന്റെ മുന്നിലേക്ക് കയറി നിന്നു.
"ശ്രീയേട്ടൻ ഇപ്പോ എന്താ പറഞ്ഞേ... ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നോ? നമ്മൾ ഒത്തിരി വർഷമായി മോഹിക്കികയും ആശിക്കുകയും ചെയ്തതല്ലേ ഈയൊരു മുഹൂർത്തത്തിനായി. എന്നിട്ട് അവസാന നിമിഷം ഈ കല്യാണത്തിന് താല്പര്യമില്ലന്ന് ശ്രീയേട്ടൻ എന്ത് മനസ്സിൽ കണ്ട പറയുന്നത്? ഞാൻ ശ്രീയേട്ടനോട് എന്തെങ്കിലും തെറ്റ് ചെയ്തോ? സ്നേഹിച്ചിട്ടല്ലേ ഉള്ളു ഞാൻ." അത്രയും പറഞ്ഞപ്പോഴേക്കും വേണി തേങ്ങിപ്പോയി.
"നീയൊരു തെറ്റും ചെയ്തില്ല അല്ലേ?" പരിഹാസത്തോടെ ശ്രീഹരി അവളെ തുറിച്ചു നോക്കി.
അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ മീരയുടെ നെഞ്ചിടിപ്പ് കൂടി. കിഷോറും ശ്വാസമടക്കി പിടിച്ചു നിൽക്കുകയാണ്.
തുടരും


