ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlNz1VP0?d=n&ui=v64j8rk&e1=cമിശ്വ 47 ഹർഷൻ മൽഹാർ ചക്രവർത്തിയുടെ ബംഗ്ലാവ്. സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. മുകളിലെ നിലയിലെ ഒരു മുറിയിൽ മാത്രം അപ്പോഴും ലൈറ്റ് തെളിഞ്ഞു കിടന്നു. ബെഡിലിരുന്ന ഭഗത്തിന്റെ മടിയിൽ അപ്പോഴുമുണ്ടായിരുന്നു ആ ആൽബം. പക്ഷേ, അതിന്റെ പേജുകളിലേക്ക് നോക്കാനുള്ള ശേഷി അവനുണ്ടായിരുന്നില്ലെന്ന് മാത്രം. എല്ലാവരും നിശബ്ദരായിരുന്നു. സ്വന്തക്കാരിലാരോ മരണപ്പെട്ടതുപോലൊരു വേദന എല്ലാ മുഖങ്ങളിലും തെളിഞ്ഞ് കാണാമായിരുന്നു. "മിശ്വ മാത്രല്ല. ആർദ്രയുണ്ട്. ഗൗരിയുണ്ട്…" അംബാന്റെ തൊണ്ടയിടറി. "എല്ലാരും ഇതുപോലെ ജോലിക്കാണെന്നും പറഞ്ഞ് വന്നു പെട്ടതായിരിക്കും." "എന്തൊരു കോയിൻസിഡൻസ് ആണ് മക്കളേ ഇത് ?" സച്ചുവേട്ടൻ താടിക്ക് കൈ കൊടുത്തിരിക്കുന്നുണ്ടായിരുന്നു. "കറങ്ങിത്തിരിഞ്ഞ് നമ്മൾ അവളുടെ അടുത്ത് തന്നെ എത്തിപ്പെടുക എന്ന് വെച്ചാൽ, അൺബിലീവബിൾ!” "നമുക്ക് കിടക്കാം. രാവിലെ ഹർഷൻ വരട്ടെ. അവനോടൊന്ന് സംസാരിച്ചിട്ട് ബാക്കി തീരുമാനിക്കാം." ഭഗത് പറഞ്ഞു. അവന്റെ സ്വരം നന്നേ താഴ്ന്നു പോയിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. എല്ലാവരും പരസ്പരം ഒന്ന് നോക്കി. "ഞാൻ സംസാരിക്കാം ഹർഷനോട്.” സച്ചുവേട്ടന്റെ ശബ്ദം ദൃഢമായിരുന്നു. “അബദ്ധത്തിൽപ്പോലും നമ്മുടെ സ്വരത്തിന്റെ ടോൺ ഒന്ന് മാറിപ്പോയാൽ പിന്നെ, ഇവിടെ നിന്നും പരിക്ക് പറ്റാതെ പുറത്ത് പോകുക എളുപ്പമായിരിക്കില്ല. നമ്മൾ ഇപ്പൊ അവന്റെ കളത്തിലാണ്‌. ഇതുവരേ കളിച്ച കളിയല്ല ഇത്." ഭഗത് ഒന്നും മിണ്ടിയില്ല. അവനെ മാത്രമല്ല, കല്ലഹള്ളിയിൽ നിന്നും വന്ന എല്ലാവരെയും സംഭവം നന്നായി ബാധിച്ചിരിക്കുന്നു. "വിജയപുരയിലെ, കലാവതി അക്ക!" സച്ചുവേട്ടൻ പിറുപിറുത്തു. ഭഗത് നെറ്റി ചുളിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. "അതാണ്‌ ആ ചെറുക്കൻ പറഞ്ഞത്. അവിടെ നിന്നാണ് ഈ പെൺകുട്ടികൾ വരുന്നത് എന്ന്. " “അതെവിടെയാണ്‌ ? വിജയപുര ?" ഭഗത് വീണ്ടും എഴുന്നേറ്റ് ഇരുന്നു. "അതൊക്കെ ഇവിടെ അടുത്ത് തന്നെ. പക്ഷേ, തൽക്കാലത്തേക്ക് മോനൊന്ന് അടങ്ങൂ. നമുക്ക് എടുത്തുചാടി ഒന്നും ചെയ്യാൻ പറ്റുന്ന സാഹചര്യമല്ല. ഈ പണി മുഴുവൻ എടുത്തിട്ടും അഞ്ചിന്റെ പൈസ നമുക്ക് കിട്ടിയിട്ടില്ല എന്നോർക്കണം. നാളെ ഹർഷൻ വന്ന്, അവനുമായി നമ്മൾ സംസാരിച്ച് ഡീൽ എല്ലാം ഓക്കേ ആക്കി, അവന്റെ കൺസൈന്മെന്റ് എല്ലാം പ്രോപ്പർ ആയി എത്തിക്കേണ്ടടത്തെത്തിച്ച് പെയ്മെന്റും സെറ്റ് ആക്കിയതിനു ശേഷം മാത്രം നമുക്ക് അക്കനേം അമ്മനേം ഒക്കെ അന്വേഷിക്കാം. ആദ്യം കൊറച്ച് ക്യാഷ് കയ്യിൽ വരട്ടെ. കേട്ടല്ലോ ?" സച്ചുവേട്ടൻ നേരിയ ആശങ്കയോടെ എല്ലാവരെയും നോക്കി. എല്ലാവരും ഭഗത്തിന്റെ അഭിപ്രായത്തിന് കാതോർത്താണ് നിൽക്കുന്നത്. "എടാ സച്ചുവേട്ടാ…" ജനലിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നാണ്‌ ഭഗത് സംസാരിച്ചുതുടങ്ങിയത്. "സത്യത്തിൽ മിശ്വയെ എനിക്ക് വലിയ താൽപ്പര്യമൊന്നുമല്ല. പക്ഷേ, തരുണിന്‌ ജീവനാരുന്നു അവളെ... ആ ഒരിഷ്ടം തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ്‌ ഞാനും അവന്റെ കൂടെ ഇറങ്ങിത്തിരിച്ചെ. പക്കാ അഹങ്കാരിയാണവൾ. നമ്മളെയൊക്കെ വെറും പുച്ഛം മാത്രം… എങ്കിലും…" അവൻ നിർത്തി. "ഞാൻ പറഞ്ഞത് പോലെ, തരുണിന്റെ പെണ്ണായതുകൊണ്ട് മാത്രം എനിക്കിതന്വേഷിച്ചേ തീരൂ… വേറൊന്നുമല്ല, അവൾ ഇതാണ് ജോലി എന്നറിഞ്ഞുകൊണ്ട് തന്നെ വന്നതാണോ എന്നറിയണമെനിക്ക്. അങ്ങനാണെങ്കിൽപിന്നെ, വേറെ ഒന്നും നോക്കാനില്ല. നമ്മൾ വന്നതെന്തിനാണോ, ആ ജോലി തീർത്ത് തിരികെ പോകും. ഇനി അതല്ല, അവൾ ചതിക്കപ്പെട്ടതാണെങ്കിൽ– " അവൻ ചുണ്ട് കടിച്ചു. "അങ്ങനാണെങ്കിൽ, അത് ചെയ്തവൻ വിവരമറിയും. കല്ലഹള്ളിയിലെ ഒരു പെണ്ണിനെ തൊട്ടാൽ എന്താണുണ്ടാകുക എന്നവന് ഞാൻ മനസ്സിലാക്കി കൊടുക്കുകയും ചെയ്യും." "എന്ത് തന്നെയാണെങ്കിലും, നമ്മൾ നാളെ ഒന്നും ചെയ്യുന്നില്ല! എനിക്കാ ഉറപ്പ് കിട്ടിയാൽ മതി ഭഗത്. നാളെ നമ്മൾ എറണാകുളം പോകുന്നു. പിന്നെ ബാക്കി ഒക്കെ അത് കഴിഞ്ഞിട്ട്." സച്ചുവേട്ടൻ തീർത്ത് പറഞ്ഞു. "അത് തന്നെയാണ് ഭഗത് നല്ലത്." അത്ര നേരം നിശബ്ദനയായിരുന്ന ദേവ ഇടപെട്ടു. "എടുത്ത് ചാടി മണ്ടത്തരം കാണിക്കരുത് നമ്മൾ. ഇവരാരും നിസ്സാരക്കാരല്ല." ദേവയുടെ സ്വരം ഗൗരവത്തിലാണ്. ഭഗത് മറുപടിയൊന്നും പറഞ്ഞില്ല. ബെഡിലേക്ക് ചെരിഞ്ഞു കിടന്ന അവൻ ഒരു പുതപ്പെടുത്ത് തല വഴി മൂടി. "ഈ ಮೈರಾನ್ ന്റെ കാര്യായതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഒള്ള മനസമാധാനം പോയീന്നു പറഞ്ഞാൽ മതീല്ലോ. ആത്മഗതമായി പറഞ്ഞുകൊണ്ട് സച്ചുവേട്ടൻ ഒരു സിഗരറ്റിന് തീ കൊളുത്തി. പിറ്റേന്ന് രാവിലെ, ഏതാണ്ട് എട്ട് മണിയോട് കൂടി ഉറക്കമുണർന്ന സംഘം പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞപ്പോഴേക്കും, സൂരജ് വാതിൽക്കലെത്തിയിരുന്നു. "ഹർഷൻ സർ എത്തി. ബ്രേക്ഫസ്റ്റ് കഴിക്കാൻ വിളിക്കുന്നു. ഇന്നലെയെന്താ പിന്നെ എന്നെ വിളിക്കാതിരുന്നെ ? ആൽബത്തിലെ ആരേം ഇഷ്ടപ്പെട്ടില്ലേ ?" ഭവ്യതയോടെ ചോദിച്ച അവനെ നോക്കി എല്ലാവരുമൊന്ന് വിളറിച്ചിരിച്ചു. ഒന്നും മിണ്ടാതെ ഒരു ദീർഘശ്വാസം മാത്രം ഉതിർത്തുകൊണ്ട് ഭഗത് പുറത്തേക്കിറങ്ങി. അവന് പുറകെ ബാക്കിയുള്ളവരും. സച്ചുവേട്ടൻ നടന്ന് ഭഗത്തിനൊപ്പമെത്തി തോളിൽ കയ്യിട്ടു. അവൻ അയാളെ ഒന്ന് ഇടങ്കണ്ണിട്ടു നോക്കിക്കൊണ്ട് ആ കൈ പതിയെ പിടിച്ച് താഴേക്കിട്ടു. "പേടിക്കണ്ടടാ സച്ചുവേട്ടാ… ഒന്നുമുണ്ടാകില്ല. ഹർഷൻ പക്കാ മാന്യനല്ലേ. നമുക്ക് അയാളുമായിട്ട് പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ." സച്ചുവേട്ടൻ 'അതെ' എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. “സംസാരിച്ചു നോക്കാം നമുക്ക്. അത്രേ ഉള്ളൂ.” താഴെ… "സോറി… ഞാൻ കഴിച്ചു തുടങ്ങി." ഹർഷൻ പുഞ്ചിരിയോടെ സംസാരമാരംഭിച്ചു. "കുറച്ച് നേരമായി വെയിറ്റ് ചെയ്യുന്നു. പിന്നെയോർത്തു, ഇത്രയും പേരില്ലേ. കുളിയും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് വരുമ്പോൾ വൈകുമെന്ന്." സച്ചുവേട്ടൻ ഒരു ചെറു പുഞ്ചിരിയോടുകൂടി, മുൻപേ നടന്ന് അയാൾക്കരികിൽ ചെന്നിരുന്നു. "എങ്ങനുണ്ടായിരുന്നു താമസമൊക്കെ ? സൂരജ് എല്ലാം ശ്രദ്ധിച്ചിരുന്നില്ലേ ?" ഭഗത്തിനെ ഒന്ന് ഏറു കണ്ണിട്ടു നോക്കിക്കൊണ്ടാണ്‌ ഹർഷൻ അത് ചോദിച്ചത്. മുഖം മാറിയിരിക്കുന്നത് അയാൾ ശ്രദ്ധിച്ചിരിക്കുന്നു എന്ന് വ്യക്തം. "എല്ലാം ഓക്കേ. നന്നായിട്ടുറങ്ങി." സച്ചുവേട്ടൻ പ്രസന്നഭാവത്തിൽ അറിയിച്ചു. "ഇവരെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ സജീവ്." ഹർഷന്റെ നെറ്റി ചുളിഞ്ഞു. “ഏയ്... ഭഗത് ഈസ് നോട്ട് എ മോണിങ്ങ് പേഴ്സൺ. അത്രേയുള്ളൂ. കുറച്ചു കഴിയുമ്പൊ ആൾ ഓക്കെയായിക്കോളും.” സച്ചുവേട്ടൻ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു. "എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കിൽ മനസ്സിൽ വെച്ചുകൊണ്ടിരിക്കരുത്. എനിക്കതിഷ്ടമല്ല. ഓപ്പൺ ആൻഡ് ട്രാൻസ്പരന്റ്. അതാണെന്റെ പോളിസി. ഭഗത് എന്തോ മനസ്സിൽ വെച്ചുകൊണ്ടാണിരിക്കുന്നത്. അതിന്റെ വെയ്റ്റ് എനിക്കിവിടെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്." "അങ്ങനെയൊന്നുമില്ല ഹർഷൻ…" സച്ചുവേട്ടൻ കസേര ഒരൽപ്പം കൂടി അയാൾക്കരികിലേക്ക് വലിച്ചിട്ട് ഇരുന്നു. "ഇന്നലെ ഒരു ചെറിയ ഇഷ്യൂ ഉണ്ടായി." "ബിഫോർ യൂ കണ്ടിന്യൂ…" ഹർഷൻ ഇടതു കൈപ്പത്തി ഉയർത്തി. "ഈ ഇഷ്യൂ, നിങ്ങൾക്കിടയിലുള്ളതാണെങ്കിൽ അത് എന്നോട് പറയണമെന്നില്ല. ബികോസ്, എനിക്ക് വേറെ ജോലിയുണ്ട്." കുലുങ്ങിച്ചിരിച്ചുകൊണ്ടാണയാളത് പൂർത്തിയാക്കിയത്. "പിന്നെ നമ്മുടെ ഈ ഡീലുമായി ബന്ധപ്പെട്ട് ഇഷ്യൂസ് ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല. കാരണം, ഇതുവരേ നമ്മൾ ഗോൾഡ് വെരിഫൈ ചെയ്തിട്ടുപോലുമില്ല.” "ആക്ച്വലി… വീ ഹാവ് എ സിറ്റുവേഷൻ…" സച്ചുവേട്ടൻ ഒരു പരുങ്ങലോടെ തുടർന്നു. "ഭക്ഷണം കഴിഞ്ഞിട്ട് സമാധാനമായിട്ട് സംസാരിക്കാമെന്നാണ് ഞങ്ങൾ-' "നോ നോ നോ. ഇപ്പൊ തന്നെ തുടർന്നോളൂ. എനിക്ക് കൗതുകമായി." ഹർഷൻ വീണ്ടും ചിരിച്ചു. "ഇന്നലെ…" സച്ചുവേട്ടൻ തിരിഞ്ഞ് ഭഗത്തിനെ ഒന്ന് നോക്കിയതിനു ശേഷമാണ് തുടർന്നത്. "ഇന്നലെ, നമ്മുടെ സൂരജ് ഒരു ആൽബം കൊണ്ടുവന്നിരുന്നു." "യാ!" ഹർഷൻ കോഫി കപ്പ്‌ പതിയെ ചുണ്ടോടു ചേർത്തു. "എനിക്കറിയാം. ഞാനാണല്ലോ അവനോട് പറഞ്ഞത്. ആൽബത്തിൽ എന്താ ?" സച്ചുവേട്ടൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. അയാൾക്ക്‌ ആ വിഷയം എങ്ങനെ അവതരിപ്പിക്കണമെന്നറിയുന്നില്ല. "എന്ത് പറ്റി ? അതിൽ പരിചയക്കാരെ ആരെയെങ്കിലും കണ്ടോ ?" വളരെ നിസ്സാരഭാവത്തിലായിരുന്നു ഹർഷന്റെ ചോദ്യം. ഭഗത് ഞെട്ടി മുഖമുയർത്തി. "എന്താ ഭഗത് ? അതാണോ രാവിലെ തന്നെ മൂഡ് ഓഫ്‌ ?" ഹർഷൻ പുരികമുയർത്തിക്കൊണ്ട് ചോദിച്ചു. "അതിലൊരു കുട്ടി ഭഗത്തിന്റെ നാട്ടുകാരിയാണ്." "ഏത് കുട്ടി ?" ഹർഷന്റെ നെറ്റി ചുളിഞ്ഞു. "അവളുടെ പേര് മിശ്വ എന്നാണ്. കല്ലഹള്ളിയിൽ " "മിശ്വ പ്രകാശ് പാട്ടീൽ!" ഹർഷൻ സച്ചുവേട്ടനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. "എനിക്കറിയാം അവളെ. നല്ല ഓർമ്മയുണ്ട്. ഇൻ ഫാക്ട്, മൂന്നാല് ദിവസങ്ങൾ മുൻപ് വരെ അവൾ ഇവിടെയുണ്ടായിരുന്നു. ഈ വീട്ടിൽ." ഭഗത് എഴുന്നേറ്റ് നടന്ന് ഹർഷന്റെ മറുവശത്തൊരു കസേരയിലിരുന്നു. "നാട്ടുകാരിയല്ലേ ? ബന്ധുവൊന്നുമല്ലല്ലോ ഭഗത് ?" "ബന്ധുവല്ല… പക്ഷേ -" ഹർഷന്റെ മുഖത്ത് സഹാനുഭൂതി നിറഞ്ഞു. "ഇതാണ് അവളുടെ ജോലി എന്നറിയില്ലാരുന്നല്ലേ ?" ഭഗത് തല വെട്ടിച്ചു. "എന്ത് ജോലിക്കാണെന്നും പറഞ്ഞാണ് അവൾ നാട്ടിൽ നിന്നിറങ്ങിയത് ?" മറുപടിയൊന്നുമുണ്ടായില്ല. ഹർഷൻ സച്ചുവേട്ടനെ നോക്കി. "അവന് വളരെ വേണ്ടപ്പെട്ട കുട്ടിയാണെന്നാണ് ഭഗത് പറയുന്നത്. ഇന്നലെ രാത്രി മുഴുവൻ അതായിരുന്നു ഞങ്ങളുടെ ചർച്ച." "ഞാനേ… വളരെ സിംപിൾ ആയിട്ടൊരു കാര്യം പറയാം." ഹർഷൻ എഴുന്നേറ്റ് വാഷ് ബേസിനരികിലേക്ക് നടന്ന് കൊണ്ടു പറഞ്ഞു. "ഈ സംഭവം നമ്മൾ ഇവിടെ, ഈ സെക്കന്റിൽ അങ്ങ് മറക്കുകയാണ്. സൂരജ് ആ ആൽബം നിങ്ങളെ കാണിച്ചിട്ടുമില്ല, നിങ്ങൾ അത് കണ്ടിട്ടുമില്ല. സിംപിൾ!" "അവൾ സ്വന്തം ഇഷ്ടത്തോടെയാണോ…?" ഭഗത്തിന്റെ മുഖത്ത് വേദന നിറഞ്ഞു. "പിന്നെ ? സ്വന്തം ഇഷ്ടത്തിനല്ലാതെ എങ്ങനാടോ ? ഇതെന്താ അടിമച്ചന്തയോ ?" ഹർഷന് ചിരി വന്നു. "അവർ പൂർണ്ണമായ ധാരണയോടു കൂടിത്തന്നെയാണ് നാട്ടിൽ നിന്നും കയറിവരുന്നത്… മിശ്വയെ എനിക്ക് പേഴ്‌സണൽ ആയിട്ടറിയില്ല. പക്ഷേ അത് തന്നെയായിരിക്കും അവളുടെ കേസിലും ഉണ്ടായിട്ടുണ്ടാകുക. ഈസി മണി ആണ് മാൻ! ഒരു ദിവസം തന്നെ എത്ര ആയിരങ്ങളുണ്ടാക്കാം എന്നറിയാമോ ? ആരെങ്കിലും വേണ്ടെന്നു പറയുമോ ? അപ്പൊ-" "എനിക്കവളെ ഒന്ന് കാണണം." ഹർഷൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് ഭഗത് ഇടയ്ക്കു കയറി. "ആയിക്കോളൂ… എന്തായാലും ഇന്ന് വേണ്ട. ഇങ്ങനൊരു കോംപ്ലിക്കേഷൻ ഉള്ള സ്ഥിതിക്ക്, ഞാനതിന് സമ്മതിക്കില്ല. നിങ്ങൾ ആദ്യം എന്റെ ടാസ്ക് കംപ്ലീറ്റ് ആക്കൂ. എന്നിട്ട് നേരെ വിജയപുരയിലേക്ക് ചെന്നാൽ മതി. കലാവതി അക്കയുടെ പെൺകുട്ടികളാണ് ഇവരൊക്കെ. പിന്നെ…" ഹർഷൻ ഒന്ന് നിർത്തി ചുണ്ട് കടിച്ച് പിടിച്ചൊന്ന് ചിരിച്ചു. "അവളെ കാണുന്നതൊക്കെ ഓക്കേ. പക്ഷേ, ഹീറോ ചമഞ്ഞ്, അവിടെ നിന്നും കടത്തിക്കൊണ്ടുപോകാനൊക്കെയാണ് ഉദ്ദേശമെങ്കിൽ മോനേ…" ഹർഷൻ ഉറക്കെ ചിരിച്ചുപോയി. "ആസിഡ് രാജ ഉണ്ടവിടെ. വലിയ പ്ലാസ്റ്റിക് വീപ്പകളിൽ ആസിഡ് നിറച്ച്, അതിൽ ജീവനോടെ പിടിച്ചിടും അയാൾ. അതാണ്‌ പുള്ളിക്കാരന്റെ സ്പെഷ്യലിറ്റി." ഭഗത്തിന്റെ മുഖം കനത്തു. "റിലേറ്റീവ് ഒന്നുമല്ലല്ലോ ? നാട്ടുകാരി അല്ലേ ?" ഹർഷൻ ഒരുവട്ടം കൂടി ഉറപ്പാക്കാണെന്നവണ്ണം ചോദിച്ചു. "ഞങ്ങൾക്കൊക്കെ നന്നായിട്ടറിയാവുന്ന കുട്ടിയാണ്‌ സർ." ദേവ ആണ് മറുപടികൊടുത്തത്. “അങ്ങനെയല്ല, നന്നായിട്ടറിയാം എന്നാണ്‌ നിങ്ങൾ കരുതിയിരുന്നത് എന്നു പറയൂ. അവൾക്ക് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടെന്ന് ഇപ്പോഴല്ലേ മനസ്സിലായത് ?” “ശരിയാണ്‌ സർ.” ദേവ തലകുലുക്കി. "എന്റെ അഭിപ്രായത്തിൽ, ഇങ്ങനെയുള്ള കേസുകളിൽ നമ്മൾ ഇടപെടരുത്… തുറന്നു പറയാമല്ലോ, നാണക്കേടാണ്. അവർ അവരുടെ ജോലി ചെയ്തു ജീവിക്കട്ടെ. നമ്മൾ ജഡ്ജ് ചെയ്യാൻ നിൽക്കണ്ട. മിശ്വയ്ക്ക് അത്യാവശ്യം വിദ്യാഭ്യാസം കാണേണ്ടതാണല്ലോ, എന്നിട്ടും, ഇങ്ങനൊരു ലൈഫ്‌സ്‌റ്റൈൽ അവൾ തിരഞ്ഞെടുത്തെങ്കിൽ, വീ ഹാവ് നോ വോയിസ്‌ ഇൻ ദാറ്റ്‌. അവരെ അവരുടെ പാട്ടിന് വിട്ടേക്കുക.” ഒരു സെർവന്റ് കൈമാറിയ ടവ്വലിൽ മുഖം നന്നായി അമർത്തിത്തുടച്ചുകൊണ്ട് ഹർഷൻ വിഷയം മാറ്റി. “നിങ്ങൾ ഭക്ഷണം കഴിച്ചിട്ട്, ഗാരേജിലേക്ക് വരൂ കേട്ടോ. സംസാരിച്ചിരുന്ന് ഒരുപാട് വൈകി. എനിക്കിന്ന് വൈകിട്ട് ദുബായ് എത്തണം." "ഓക്കേ മിസ്റ്റർ ഹർഷൻ!" ഹർഷൻ മുറി വിട്ടതോട് കൂടി സച്ചുവേട്ടൻ ഭഗത്തിനു നേരെ തിരിഞ്ഞു. "കേട്ടല്ലോ ? അത്രേയുള്ളൂ കാര്യങ്ങൾ. നമ്മൾ ഇത് വിടുന്നു." ഭഗത് മറുപടിയൊന്നും പറഞ്ഞില്ല. മുഖം കരിങ്കല്ലിനു സമമായിരുന്നു. അപ്പോഴേക്കും മൂന്നുനാല് പരിചാരകർ കടന്ന് വന്ന് അവർക്കുള്ള പ്രഭാതഭക്ഷണം വിളമ്പിത്തുടങ്ങിയിരുന്നു. ബ്രെഡ് ടോസ്റ്റും ഓംലെറ്റുമെല്ലാമായിരുന്നു ഭക്ഷണം. ഒരു വലിയ തളിക നിറയെ വിവിധയിനം പഴങ്ങളുമുണ്ട്. കോഫിക്കു പകരം ഒരു വലിയ ഗ്ലാസ്സ് നിറയെ ഓറഞ്ച് നിറമുള്ള എന്തോ പഴച്ചാർ ആയിരുന്നു. എല്ലാവരും കഴിക്കാനാരംഭിച്ചു. ഭഗത് ഒഴികെ. അവൻ നിശബ്ദനായി ഡൈനിങ്ങ് ടേബിളിൽ മൃദുവായി താളം പിടിക്കുന്നത് കാണാമായിരുന്നു. വിശപ്പ് കെട്ടുപോയിരിക്കുന്നു എന്നു വ്യക്തം. സച്ചുവേട്ടൻ ഇടയ്ക്കിടെ മുഖമുയർത്തി അവനെ നോക്കുന്നുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഓരോന്നു ചെയ്തുവെയ്ക്കുന്ന തരമാണ് തന്റെ സുഹൃത്ത് എന്ന് അയാൾക്ക് നന്നായിട്ടറിയാം. ഏതാണ്ട് പത്തുമിനിട്ടുകളോളം നീണ്ടു ആ ഇരിപ്പ്. ഒടുവിൽ ആ ചെറുപ്പക്കാരൻ എഴുന്നേറ്റു. സാവധാനം നടന്ന് അംബാനരികിലെത്തിയ അവൻ ചൂണ്ടുവിരൽ കൊണ്ട് കാഞ്ചി വലിക്കുന്ന രീതിയിൽ ഒരാംഗ്യം കാണിച്ചു. അംബാൻ, ഇരുന്ന ഇരിപ്പിൽത്തന്നെ തന്റെ ഇടുപ്പിൽ തിരുകിയിരുന്ന ഒരു പിസ്റ്റൾ വലിച്ചെടുത്ത് ഭഗത്തിനു കൈമാറി! സച്ചുവേട്ടൻ ചാടിയെഴുന്നേറ്റു. അയാളുടെ വെപ്രാളം കണ്ടപ്പൊഴാണ്‌ അംബാനു പോലും താൻ ചെയ്തതെന്താണെന്ന് മനസ്സിലായത്. “ആരും ചാവാൻ നിക്കണ്ട. ഒരു മുൻകരുതൽ.അത്രേയുള്ളൂ.” ഭഗത് ആ തോക്ക് തന്റെ ട്രൗസറിന്റെ പോക്കറ്റിലേക്ക് താഴ്ത്തിക്കൊണ്ട് പറഞ്ഞു. “ഭഗത്ജി!” സച്ചുവേട്ടൻ അവനരികിലേക്ക് നടന്നടുത്തു. “പ്ലാനിൽ ഒരു ചെറിയ ചേഞ്ചുണ്ടടാ സച്ചുവേട്ടാ... എറണാകുളത്തേക്ക് നിങ്ങളു നാലുപേരും പോയാ മതി... എനിക്കിവിടെ ഒരിത്തിരി വർക്കുണ്ട്.” “എടാ!!” സച്ചുവേട്ടന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു. തുടരും കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
36 likes
4 comments 23 shares

More like this