#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 55
✍️ രചന - ജിഫ്ന നിസാർ 💥
എന്നിട്ട് ഇനിയെന്താ നിന്റെ പ്ലാൻ.. അത് കൂടി പറയ് "
സ്റ്റീഫൻ മഹേഷിന്റെ നേരെ ആകാംഷയോടെ നോക്കി.
അത് വരെയും അവൻ പറഞ്ഞതെല്ലാം അയാൾക്ക് നന്നായി ബോധിച്ചിരിക്കുന്നു എന്നുള്ളത് ആ മുഖത്തുള്ള തിളക്കം കണ്ടാലേ അറിയാം.
"ഇനിയുള്ള എന്റെ പ്ലാൻ.. അതങ്ങനെ പറയാൻ ഉള്ളതല്ലല്ലോ സ്റ്റീഫൻ സാറേ.. അതെല്ലാം എനിക്ക് പ്രവർത്തിക്കാൻ ഉള്ളതാ. എന്തായിരുന്നു എങ്ങനെ ആയിരുന്നു എന്നക്കെ അപ്പൊ അറിഞ്ഞാൽ മതി. തത്കാലം സ്റ്റീഫൻ സർ വെയിറ്റാക്ക്. കാത്തിരുന്നു കളി കാണുന്ന ഫീൽ വേറെ ലെവലാ സാറേ.."
താടി ഒന്നു തടവി അത്യാവശ്യം നാടകീയമായിട്ട് തന്നെ മഹേഷ് അത് പറയുമ്പോൾ സ്റ്റീഫന് അൽപ്പം ഇച്ഛാ ഭംഗം തോന്നിയെങ്കിൽ കൂടിയും മഹേഷിന്റെ മുന്നിൽ അയാളത് കാണിച്ചില്ല.
മുന്നിലിരിക്കുന്നവൻ വയസ്സ് കൊണ്ട് തനിക്കിളയവൻ ആണെങ്കിലും കയ്യിലിരിപ്പ് കൊണ്ടവൻ തനിക്ക് വല്യേട്ടൻ ആയിട്ട് വരും.
അവൻ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ കണക്കെടുപ്പ് അതാണ് വ്യക്തമാക്കുന്നത്.
അതെല്ലാം അറിഞ്ഞിട്ട് തന്നെയാണല്ലോ താൻ അവന്റെ കൂട്ട് പിടിച്ചതും.
എന്തായാലും അശോകനും കാശി നാഥനും ഉള്ളതെന്തോ അത്യാവശ്യം കനത്തിൽ തന്നെ മഹേഷ് പ്ലാൻ ചെയ്യുന്നുണ്ട്.
അതുറപ്പാണ്.
അത് തന്നെയാണ് തനിക്കും വേണ്ടത്.
മുന്നോട്ട് കുതിക്കുന്നവന്റെ കുതിക്കാൽ വെട്ടാൻ എപ്പോഴും കൂട്ടത്തിൽ ഒരുത്തനെ തന്നെ തേടി പിടിക്കണം എന്നുള്ള ബിസിനസ് ട്രിക്.
കാശി നാഥനെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട തനിക്കു കിട്ടിയ ലോട്ടറിയാണ് മഹേഷ്.
താനൊന്ന് വെറുതെ കൂടെ നിന്നു കൊടുത്താൽ മാത്രം മതിയാവും.
തന്നേക്കാൾ കൂടുതൽ അശോകന്റെ പതനം ആഗ്രഹിക്കുന്ന അവൻ തന്നെ എല്ലാം മുന്നിൽ നിന്നിട്ട് ചെയ്യുമ്പോൾ പിന്നെന്ത് പേടിക്കാൻ.!
'മതി.. ഞാൻ കാത്തിരുന്നു കളി കണ്ടോളാം മഹേഷ്.
എന്താകും ആ കളിയുടെ ക്ലൈമാക്സ് എന്നെനിക്കറിയില്ല.
എന്തായാലും മഹേഷിന്റെ കളി ഒട്ടും മോശമാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസവും.. അതിന്റെ ഒരു ത്രില്ലിൽ തന്നെ ഞാനും കാത്തിരിക്കുന്നു.."
ഉള്ളിലെ സന്തോഷം കൊണ്ടാണ്.. സ്റ്റീഫൻ മഹേഷിനെ കാര്യമായിട്ട് തന്നെ അഭിനന്ദിക്കുകയാണ്.
അതെല്ലാം കേട്ടിട്ടും അവനൊന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു.
"പക്ഷേ നിന്റെ ആഗ്രഹം പോലെ അശോകൻ ആ കാശി നാഥനെ അത്രയും പെട്ടന്നൊന്നും തള്ളി പറയുമെന്ന് എനിക്ക് തോന്നുന്നില്ല.
കൂടെ നിർത്തി വിശ്വാസിച്ചവരെ.. ചതിച്ചവരെ അശോകൻ വെറുതെ വിടാറില്ല.
എനിക്കറിയാം അത്.
പക്ഷേ കാശി നാഥനെ കുറിച്ച് അങ്ങനൊരു..."
"അങ്ങനെ തന്നെ ചെയ്യും.. ചെയ്യിപ്പിക്കും ഞാൻ.. ഇനിയെന്റെ ശ്രമങ്ങൾ അതിന് വേണ്ടി മാത്രമുള്ളതാണ്. അവരെ രണ്ടിനേം തല്ലി പിരിച്ചിട്ട് മാത്രമേ അശോകന്റെ മകളെ ഞാൻ സ്വീകരിക്കൂ.. ഇതിപ്പോ എന്റെ വാശി കൂടിയാണ്.."
പറയുന്നതിനൊപ്പം തന്നെ മഹേഷിന്റെ മുഖം വലിഞ്ഞു മുറുകി.
വല്ലാത്തൊരു സംതൃപ്തിയോടെയാണ് സ്റ്റീഫൻ അത് നോക്കിയിരുന്നത്.
ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ കാത്തിരിക്കുന്ന ക്രൂരത നിറഞ്ഞ ചെന്നായുടെ കണ്ണുകൾ തിളങ്ങും പോലെ അയാളിലും വല്ലാത്തൊരു തിളക്കമുണ്ടപ്പോൾ..
💥💥
മോള് ഇതൊന്നും കണ്ടിട്ട് വേദനിക്കണ്ട.. അവനെ നമ്മുക്കറിയാലോ.. കാര്യം കുറച്ചു ഉഡായിപ്പൊക്കെ അവന്റെ കയ്യിൽ ഉണ്ടേലും പ്രായത്തിന്റെ പക്വതയില്ലേലും അവനിങ്ങനൊക്കെ ചെയ്യും എന്നെനിക്ക് തോന്നുന്നില്ല.. "
ബിബിയുടെ അച്ഛൻ ജോർജ് ചിത്രയെ നോക്കി കൊണ്ടത് പറയുമ്പോൾ മുൻപത്തെ പോലുള്ള ഒരുറപ്പില്ല അയാളിലെന്ന് അവൾക്കും തോന്നി.
അവന്റെ അമ്മച്ചി അത്ര പോലും പറയാതെ ഇപ്പോഴും ആ വിഡിയോ കണ്ടതിന്റെ ഷോക്കിൽ തന്നെയാണ്.
മകനിൽ നിന്നും അത്തരമൊരു പ്രവർത്തനം അവരാരും പ്രതീക്ഷിക്കുന്നില്ലാ എന്നത് പോലൊരു മരവിപ്പ് അവിടമിലാകെ പടർന്നു കഴിഞ്ഞു.
അവരാ പറയുന്നത് പോലെ തന്നെ ആവട്ടെ സത്യങ്ങളെന്ന് ആശ്വാസിക്കുമ്പോഴും അതങ്ങനെ ഒന്നും അല്ലെന്ന് ഹൃദയമവളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തി.
ആ ഒരു വിഡിയോ ചേർത്ത് വായിക്കാൻ ബിബിച്ചായൻ തന്നോട് കാണിച്ച നിരവധി അവഗണനകളുടെ കണക്കുണ്ട് പറയാൻ.
അതെല്ലാമപ്പോൾ ഒന്ന് പോലും വിടാതെ ഉള്ളിലൂടെ മിന്നി മായുന്നുണ്ട്.
കെട്ട് കഴിഞ്ഞപ്പോഴുള്ള ആളല്ല പിന്നെയങ്ങോട്ട് തന്റെ കൂടെ ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പക്ഷേ തുറന്നു ചോദിക്കാൻ ധൈര്യമില്ലായിരുന്നു.
തനിക്കുള്ളിലെ അപകർഷതാ ബോധം തന്നെയാണ് അതിന് കാരണം.
ഈ കുടുംബത്തിലേക്ക് വന്നു കയറാൻ യാതൊരു അർഹതയുമില്ലാത്ത താൻ..
കുടുംബമഹിമ കൊണ്ടൊ വിദ്യാഭ്യാസം കൊണ്ടൊ ബിബിച്ചായന് പറ്റിയ പെണ്ണല്ല.
എങ്കിലും സ്വന്തം മകളെ പോലെ തന്നെ സ്നേഹിക്കുന്ന അപ്പച്ചനും അമ്മച്ചിയും.
അവരെ ഓർക്കുമ്പോൾ ഉള്ളിലൊരു തണുപ്പ് നിറയും ആരില്ലേലും തനിക്കും തന്റെ മോൾക്കും അവരുണ്ടാകും എന്നൊരു ഉറപ്പുണ്ട്.
അപ്പോൾ പിന്നെ കിട്ടുന്നത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുക.. പരാതി പറയാൻ അവകാശമില്ല എന്നുള്ളതായിരുന്നു ഉള്ളിൽ.
പക്ഷേ ആ അകൽച്ചയുടെ കാരണം ഇത് പോലെ ഒന്നാണെന്നു സ്വപ്നത്തിൽ പോലും ഓർത്തില്ല.
ഇത്രയും നല്ലവരായ മാതാപിതാക്കൾ വളർത്തിയ ഒരു മകൻ ഒരിക്കലും നടക്കരുതാത്ത.. ചെയ്യരുതാത്ത വഴികൾ.
ഒരിക്കൽ പോലും ഒരു സംശയത്തിന്റെ മുന വെച്ച് അയാളെ ഇന്ന് വരെയും അളന്നിട്ടില്ല.
വല്ലാതൊന്നും കൊഞ്ചിച്ചു കൊണ്ട് നടന്നില്ലേലും തന്നെയും മോളെയും ഇഷ്ടമായിരുന്നു എന്ന് തന്നെയായിരുന്നു ഉള്ളിലെ വിശ്വാസം.
അതിനാണിപ്പോൾ മങ്ങൽ ഏറ്റിരിക്കുന്നത്.
"അത്.. അത് അയച്ചു തന്ന നമ്പർ ഞാൻ നമ്മുക്ക് പിള്ളേർക്ക് കൊടുത്തിട്ടുണ്ട്. അവർ അന്വേഷിച്ചു കണ്ട് പിടിച്ചു തരും. ഇന്നത്തെ കാലമല്ലേ മോളെ.. ആർക്ക് എന്താ ചെയ്യാൻ വയ്യാത്തത്.. ഇതെന്തോ ചതിയാണ്. കോളേജ് പിള്ളേർക്ക് അറിവ് പകർന്നു കൊടുക്കുന്ന അവൻ.. അവനിങ്ങനെയൊക്കെ ചെയ്യുമോ.. എനിക്കെന്തോ.. വിശ്വാസമാവിന്നില്ല.."
ജോർജ് വീണ്ടും ദുർബലമായ സ്വരത്തിൽ പറഞ്ഞു.
അയാളത് തന്നെ വിശ്വാസിപ്പിക്കുവാൻ ശ്രമിക്കുന്നതിനൊപ്പം സ്വയം വിശ്വാസികുവാൻ ശ്രമിക്കുക കൂടി ചെയ്യുകയാണെന്ന് ചിത്രക്ക് തോന്നി.
അത് വരെയും തോന്നാത്ത വിധമൊരു തളർച്ച അവളെ വന്നു മൂടി.
ഒരുവട്ടം കൂടി ഓർക്കാൻ വയ്യാഞ്ഞിട്ടും ആ വിഡിയോ ദൃശ്യങ്ങൾ അവളുടെ തലച്ചോറിൽ വിഷകടന്നൽ പോലെ മൂളി ആർത്തു.
അതവൻ തന്നെയാണ്..
അതിൽ അവൾക്കും സംശയങ്ങൾ ഒന്നുമില്ല.
കൂടെ ഉള്ളവളെ..
പിന്നെയുള്ളത് ഓർക്കാൻ വയ്യാതെ അവളൊന്ന് തല കുടഞ്ഞു.
മടിയിലിരികുന്ന കുഞ്ഞിൽ പിടി മുറുകി.
സ്നേഹകുറവിനെ.. താൻ സഹിക്കും ക്ഷമികും..
അവഗണനയെയും കണ്ടില്ലെന്ന് നടിച്ചു ജീവിക്കും.
പക്ഷേ തനിക്കു പകരം വേറെ ഒരാളെ...
അത് മാത്രം സഹിക്കാനും ക്ഷമിക്കാനും വയ്യല്ലോ.
"നീ കരയല്ലേ മോളെ.. അവനിങ്ങോട്ട് ഒന്ന് വരട്ടെ.. അവനോട് ചോദിച്ചു നോക്കട്ടെ. അത് വരെയും എന്റെ മോളൊന്ന് ക്ഷമിക്കണം... അവൻ വരട്ടെ..എന്നിട്ട് നമുക്കൊരു തീരുമാനം എടുക്കാം. അതിന് മുന്നേ നീ നിന്റെ മനസ്സ് വെറുതെ നീറ്റണ്ടാ.."
ഒരു മകളോടുള്ള വാത്സല്യത്തോടെ സ്നേഹത്തോടെ തന്നെയാണ് ജോർജ് അത് പറയുന്നത്.
പക്ഷേ അത് കൊണ്ടൊന്നും അണഞ്ഞു പോകുന്ന തീയല്ലല്ലോ അവളുടെ ഉള്ളിൽ എരിഞ്ഞു കത്തുന്നത്.
അതങ്ങനെ അൽപ്പം പോലും അണയാതെ ആളി പടർന്നു കൊണ്ടേയിരുന്നു.. ഓരോ നിമിഷവും.
💥💥
തുളസിയുടെ ഫോണിൽ നിന്നും കാശിയെ വിളിച്ചതിന്റെ സകല തെളിവുകളും കളഞ്ഞു കൊണ്ടത് തിരികെ ഹാളിൽ തന്നെ കൊണ്ട് വെച്ചിട്ട് കാർത്തു മുൻവശത്തേക്ക് ചെന്നു.
അശോകൻ അപ്പോഴും തിരികെ വന്നിട്ടില്ല.കാശ്ശിയോട് അങ്ങനൊക്കെ പറഞ്ഞു പിടിച്ചു നിന്നെങ്കിലും അവളിലും വല്ലാത്തൊരു ഭയം പിടി മുറുക്കി തുടങ്ങിയിരിക്കുന്നു.
അവൻ പറഞ്ഞത് പോലെ അച്ഛന്റെ ആ ശാന്തതയെ അവളപ്പോൾ നെഞ്ചിടിപ്പോടെ ഓർത്തു.
കാശിയെ അച്ഛൻ അംഗീകരിക്കും എന്ന് തന്നെ മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊടുക്കാൻ ശ്രമിച്ചിട്ടും പലപ്പോഴും അവളതിൽ തോറ്റു പോകുന്നുണ്ട്.
അവനെ തനിക്കു നഷ്ടപ്പെടുമോ എന്നോർക്കുമ്പോൾ ശ്വാസം പോലും വിലങ്ങുന്നു.
"നീയെന്താ ഇവിടിക്കുന്നെ.."
ചിന്തകളുടെ ഭാരവും പേറി സിറ്റൗട്ടിലെ കസേരയിൽ ഇരുന്ന കാർത്തു തുളസി വന്നു തോളിൽ പിടിച്ചു കൊണ്ടത് ചോദിച്ചപ്പോൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
എന്താടി.. "
അവളുടെ നോട്ടവും ഭാവവും കണ്ടിട്ട് പകച്ചുപോയ തുളസി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
"ഒന്നുല്ല.."
കാർത്തു ഒന്ന് ശ്വാസമെടുത്തു കൊണ്ട് വീണ്ടും ഗേറ്റിലേക്ക് തന്നെ നോക്കിയിരുന്നു.
"രാവിലെ.. നീയും അച്ഛനും കൂടിയെന്താ കുഞ്ഞാറ്റെ പറഞ്ഞോണ്ടിരുന്നേ.."
അവളുടെയാ വിളറിയ മുഖവും ഭാവവും കണ്ടിട്ട് തുളസി സംശയത്തോടെ ചോദിച്ചു.
"അത്.. അതൊന്നുമില്ല അമ്മേ.. വെറുതെ.."
ഇനിയത് അമ്മയെ കൂടി അറിയിച്ചു തന്റെ ഹൃദയമിടിപ്പ് കൂട്ടണ്ട.. അച്ഛന്റെ തീരുമാനം അറിയട്ടെ. അല്ലേൽ അച്ഛൻ പറയട്ടെ എന്നൊരു അലസതയോടെയാണ് കാർത്തു പറഞ്ഞത്..
"ഓ.. എന്നോട് പറയില്ലെന്നാവും. അല്ലേലും നീയും അച്ഛനും തമ്മിലാണ്.. ഞാൻ പുറത്തല്ലേ.."
തുളസി സെന്റിമെന്റൽ ഇറക്കി കളിച്ചു.
കാർത്തുവിന് അത് കൃത്യം കൊള്ളുകയും ചെയ്തു.
"അത്.. അതത്ര കാര്യമായി ഒന്നും ഇല്ല.. കാശ്യേട്ടന്റെ കാര്യമാണ്."
കാശിയും അവളും തമ്മിലുള്ള ആ ഫോട്ടോസിന്റെ കാര്യമാവും അതെന്ന് തുളസിക്ക് തോന്നി.
"ഓ.. അതാണോ.. അതേതോ വിവരം കെട്ടവൻ ചെയ്തു കൂട്ടിയ പണിയാകും. മോൾ അതൊന്നും ഓർത്തു ടെൻഷൻ ആവണ്ട.. ആളെ അച്ഛൻ തന്നെ കണ്ട് പിടിച്ചു തരും. അല്ലേൽ തന്നെ നമ്മുക്കറിയാത്ത ആളൊന്നും അല്ലല്ലോ കാശി.
നിന്നെ പോലെ തന്നെ അവനേം ഞങ്ങൾക്ക് വിശ്വാസമാണ്."
തുളസി ആശ്വാസിപ്പിക്കുമ്പോൾ കാർത്തുവിന്റെ മുഖം ചുളിഞ്ഞു.
"അമ്മ ഇത് എന്തൊക്കെയാ പറയുന്നേ.. എനിക്കൊന്നും..മനസ്സിലാവുന്നില്ല..
അവൾ തുളസിയെ പകച്ചു നോക്കി.
"എന്റെ കുഞ്ഞെ അച്ഛൻ പറഞ്ഞില്ലേ നിന്നോട്, അത് തന്നെയാണ് ഞാനും പറയുന്നത്. അങ്ങനെ മൂന്നാലു ഫോട്ടോ കാണിച്ചത് കൊണ്ട് ഞാനും നിന്റെ അച്ഛനും നിങ്ങളെ.. സംശയയിക്കുമോ.."
തുളസി നിഷ്കളങ്കമായിട്ട് തന്നെ ചോദിച്ചു.
"ഏത് ഫോട്ടോയുടെ കാര്യമാണ് അമ്മ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.."
അവൾ ഇരിക്കുന്നയിടത്ത് നിന്നും എഴുന്നേറ്റു.
"ഇങ്ങനൊരു പൊട്ടി.. എടീ നീയും കാശിയും കൂടിയുള്ള കുറച്ചു ഫോട്ടോ ആരോ ഒരാൾ അച്ഛന്റെ പേരിൽ അയച്ചു കൊടുത്തില്ലേ.. അതിനെ കുറിച്ചാ ഞാനും പറയുന്നത്.."
ഫോട്ടോ..
താനും കാശ്യേട്ടനും കൂടിയുള്ള ഫോട്ടോ.
അപ്പൊ അതും അച്ഛന്റെ കയ്യിലുണ്ടോ..?
കാർത്തുവിന്റെ നെഞ്ചോന്നാളി.
അതിനിടയിൽ അങ്ങനൊക്കെ സംഭവിച്ചോ..?
താനിതൊന്നും അറിഞ്ഞില്ലല്ലോ.
കാശ്യേട്ടൻ അതിനെ കുറിച്ചൊക്കെയാണോ വിളിച്ചപ്പോൾ സൂചന തന്നത്.?
അവൾക്കോർത്തിട്ട് തല പെരുത്ത് പോയി.
"ആ ഫോട്ടോസിനെ കുറിച്ചല്ലേ രാവിലെ നീയും അച്ഛനും കൂടി സംസാരിച്ചത്.."
അവളുടെയാ നിൽപ്പ് കണ്ടിട്ട് തുളസി സംശയത്തോടെ ചോദിച്ചു.
അല്ലെന്ന് കാർത്തു തലയാട്ടി കാണിച്ചു.
"പിന്നെന്താ നീയും അച്ഛനും കൂടി....."
തുളസി അത് ചോദിച്ചു മുഴുവനുമാക്കും മുന്നേ അശോകന്റെ കാർ ഗെറ്റ് കടന്ന് വന്നു.
കാർത്തുവിന് അത് വരെയും തോന്നാത്ത ഒരു വിറയൽ അനുഭവപ്പെട്ടു.
ഹൃദയമിടിപ്പോടെ അവൾ അയാൾ കയറി വരുന്നതും കാത്ത് അവിടെ തന്നെ നിന്നു.
തുടരും..
അവിടെ നിൽക്.. അങ്ങനെ വിറച്ചോണ്ട്.. 😡
അന്നോടാ ചെക്കൻ ആവുന്നതും പറഞ്ഞതല്ലേ വിട്ട് പിടിക്കാൻ..
എന്നിട്ടിപ്പോ ഓനെ കൂടി നീറ്റാൻ.. 😬😬
ചിലപ്പോഴൊക്കെ ഈ പ്രണയത്തിനെന്തൊരു വേദനയാണല്ലേ. 😒
റിവ്യൂ ഉഷാറാക്കിയാ പാർട്ടും ഉഷാറാണ് 💪
വമ്പിച്ച ഓഫറാണ് ഗയ്‌സ് 😎
മാക്സിമം പ്രയോജനപ്പെടുത്തൂ 🥰
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#📔 കഥ #💞 പ്രണയകഥകൾ


