കഥ,ത്രില്ലെർ,ഹൊറർ

111 Posts • 202K views
Santhosh sasi 😍
1K views 1 days ago
രുദ്രദൃഷ്ടി ഭാഗം 35 രക്തഗർത്തത്തിന്റെ ആഴങ്ങളിൽ കാലനേമിയുടെ ആ പരിഹാസം മുഴങ്ങിക്കൊണ്ടിരുന്നു. കാശി അപകടത്തിലാണെന്ന വാർത്ത ധനുഷിനെ തളർത്തിയില്ല, പകരം അവനിൽ ഒരു പുതിയ സംഹാരരൂപി ഉണർന്നു… രക്തഗർത്തം വിറയ്ക്കാൻ തുടങ്ങി. കാലനേമി തന്റെ ചുവന്ന മാംസരൂപം വെടിഞ്ഞ് ഒരു പുകപടലമായി ആകാശത്തേക്ക് ഉയർന്നു…. "നമുക്ക് ഉടൻ കാശിയിൽ എത്തണം" ധനുഷ് അലറി… പക്ഷേ മൃതദ്വീപിൽ നിന്ന് കാശിയിലേക്ക് ദിവസങ്ങളുടെ ദൂരമുണ്ട്. ഈ സമയം താര തന്റെ മിന്നൽപ്പിണരുകൾ വായുവിൽ വിരിച്ചു…. "എന്റെ ശക്തിയും മൈഥിലിയുടെ പുതിയ നീല അഗ്നിയും ചേർത്താൽ നമുക്ക് ഒരു കാലദ്വാരം സൃഷ്ടിക്കാം. പക്ഷേ അത് നമ്മുടെ പ്രാണനെ തളർത്തും."... യോദ്ധാക്കൾ ഒന്നിച്ച് കൈകൾ കോർത്തു. വായുവിൽ ഒരു നീല പ്രകാശവലയം രൂപപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ അവർ മൃതദ്വീപിൽ നിന്ന് കാശിയുടെ മണ്ണിൽ എത്തിച്ചേർന്നു…. കാശിയിലെ തെരുവുകൾ ശവപ്പറമ്പ് പോലെയായിരുന്നു. അദൃശ്യരായ ഛായാ സൈനികർ ജനങ്ങളെ ആക്രമിക്കുന്നു. അവർക്ക് രൂപമില്ല വെറും കറുത്ത നിഴലുകൾ മാത്രം. സാധാരണ ആയുധങ്ങൾ അവർക്ക് ഏൽക്കുന്നില്ല…. മഠത്തിന് മുന്നിൽ കാഴ്ചയില്ലാത്ത ഇന്ദ്രജിത്ത് തന്റെ ശൂലം മുറുകെപ്പിടിച്ച് നിൽക്കുന്നു. രുദ്രാവതി തന്റെ ഗംഗാജലം മന്ത്രം ജപിച്ച് മഠത്തിന് ചുറ്റും തളിച്ചു. ആ ജലരേഖ കടക്കാൻ നിഴലുകൾക്ക് കഴിയുന്നില്ലായിരുന്നു…. "ഇന്ദ്രജിത്ത്... അവർ മതിൽ തകർക്കാൻ ശ്രമിക്കുകയാണ്" രുദ്രാവതി ഭയത്തോടെ പറഞ്ഞു….. പെട്ടെന്ന് ആകാശത്തുനിന്ന് കറുത്ത മഴ പെയ്യാൻ തുടങ്ങി. ആ മഴത്തുള്ളികൾ ഓരോന്നും ചെറിയ പ്രാണികളായി മാറി രുദ്രാവതിയുടെ സുരക്ഷാവലയം തുരന്നു. മഠത്തിനുള്ളിലേക്ക് നിഴലുകൾ ഇഴഞ്ഞുകയറി….. അന്ധനായ ഇന്ദ്രജിത്ത് തന്റെ കേൾവിശക്തി കേന്ദ്രീകരിച്ചു. നിഴലുകളുടെ ചലനം വായുവിൽ ഉണ്ടാക്കുന്ന ചെറിയ കമ്പനങ്ങൾ അവൻ തിരിച്ചറിഞ്ഞു. അവൻ തന്റെ ശൂലം വായുവിൽ വീശിയപ്പോൾ ഒരു നിഴൽരൂപം ചിതറിപ്പോയി. പക്ഷേ ആയിരക്കണക്കിന് നിഴലുകൾ അവനെ വളഞ്ഞു. അവർ ഇന്ദ്രജിത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് അവന്റെ ജീവൻ വലിച്ചെടുക്കാൻ തുടങ്ങി…. "അച്ഛാ" ധനുഷിന്റെ ശബ്ദം മുഴങ്ങി. ധനുഷും സംഘവും മഠത്തിന്റെ മുറ്റത്തേക്ക് പറന്നിറങ്ങി. ധനുഷിന്റെ വജ്രദൃഷ്ടി ഇപ്പോൾ നീലനിറത്തിൽ ജ്വലിക്കുകയായിരുന്നു. അവൻ ആ വെളിച്ചം നഗരത്തിന് മുകളിലേക്ക് തൊടുത്തുവിട്ടു. ആ പ്രകാശത്തിൽ നിഴലുകൾക്ക് മറഞ്ഞിരിക്കാൻ ഇടമില്ലാതായി…. നകുലൻ തന്റെ വില്ലിൽ നിന്ന് പ്രകാശ അസ്ത്രങ്ങൾ തൊടുത്തു. മൈഥിലി തന്റെ പുതിയ പ്രാണാഗ്നി കൊണ്ട് നിഴലുകളെ ഭസ്മമാക്കി. കാലൻ തന്റെ അസ്ഥിദണ്ഡ് നിലത്ത് കുത്തി…. "ഈ നിഴലുകൾക്ക് ആത്മാവില്ല ഇവ കാലനേമിയുടെ ശ്വാസമാണ്.. ആ ശ്വാസം നാം തടയണം".... കാലൻ പറഞ്ഞു.. കാലനേമി കാശിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവൻ തന്റെ രൂപം ഭീമാകാരമാക്കി…. "ഇന്ദ്രജിത്ത്.. നിന്റെ കണ്ണുകൾ നീ തന്നു. ഇനി നിന്റെ മകന്റെ വജ്രദൃഷ്ടി എനിക്ക് വേണം"... കാലനേമി മഠത്തിന് നേരെ തന്റെ കൂറ്റൻ കൈകൾ താഴ്ത്തി. ആ കൈകൾ ഇന്ദ്രജിത്തിന് നേരെയാണ് വന്നത്. എന്നാൽ ഇന്ദ്രജിത്ത് പതുക്കെ പുഞ്ചിരിച്ചു…. "കാലനേമീ... നീ ഒരു കാര്യം മറന്നു. കണ്ണ് പോയപ്പോൾ എനിക്ക് ലഭിച്ചത് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ കാഴ്ചയാണ്"... ഇന്ദ്രജിത്ത് തന്റെ കൈകൾ ആകാശത്തേക്ക് ഉയർത്തി. അവന്റെ ശരീരത്തിൽ നിന്ന് സ്വർണ്ണനിറത്തിലുള്ള രശ്മികൾ പുറപ്പെട്ടു. അവൻ ധനുഷിന്റെ വജ്രദൃഷ്ടിയുമായി തന്റെ ജ്ഞാനത്തെ ബന്ധിപ്പിച്ചു. അച്ഛനും മകനും ഒരേ മനസ്സാായി മാറി…. ധനുഷിന്റെ ശൂലം ഇപ്പോൾ ഒരു സ്വർണ്ണ നാഗത്തെപ്പോലെ തിളങ്ങി. അവൻ അത് കാലനേമിയുടെ നെറ്റിക്ക് നേരെ എറിഞ്ഞു. ആ ശൂലം അസുരന്റെ തല തുളച്ച് പുറത്തുവന്നു. കാലനേമി ഒരു വലിയ ഗർജ്ജനത്തോടെ കാശിയിലെ ഗംഗയിൽ വീണു…. യുദ്ധം അവസാനിച്ചു. നിഴലുകൾ മാഞ്ഞുപോയി. കാശിയിൽ വീണ്ടും സൂര്യപ്രകാശം പരന്നു. പക്ഷേ ഇന്ദ്രജിത്ത് തളർന്നു താഴെ വീണു. അവന്റെ ശരീരം വളരെ ദുർബലമായിരുന്നു…. "ധനൂ... വേദാ... എന്റെ ദൗത്യം തീരാറായി" ഇന്ദ്രജിത്ത് മന്ത്രിച്ചു. "രുദ്രരക്ഷകർ ഇനി നിങ്ങളാണ്. ലോകം നിങ്ങളെ തേടും. ഈ മഠം ഇനി സത്യത്തിന്റെ കാവൽപ്പുരയാകട്ടെ.".... ഇന്ദ്രജിത്ത് രുദ്രാവതിയുടെ കൈ പിടിച്ചു. "നമുക്ക് കൈലാസത്തിലേക്ക് മടങ്ങാം രുദ്രാവതീ. ബാക്കി ഇവർ നോക്കിക്കൊള്ളും."... തുടരും…. ✍️സന്തോഷ്‌ ശശി…. #💞 പ്രണയകഥകൾ #📙 നോവൽ #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ
4 likes
8 shares
Santhosh sasi 😍
2K views 9 days ago
രുദ്രദൃഷ്ടി ഭാഗം 34 രക്തപുഷ്പത്തിനുള്ളിൽ നിന്ന് പുറത്തുവന്ന കാലനേമിയുടെ രൂപം കണ്ട യോദ്ധാക്കൾ ഒരു നിമിഷം തറഞ്ഞുനിന്നു. ചർമ്മമില്ലാത്ത ആ ചുവന്ന രൂപത്തിൽ നിന്ന് പുറപ്പെട്ട ചൂട് രക്തനദിയെപ്പോലും തിളപ്പിച്ചു. കാലനേമി തന്റെ പുതിയ കൈകൾ നോക്കി ഭീകരമായി ചിരിച്ചു….. "ആയിരം വർഷത്തെ കാത്തിരിപ്പ്".. കാലനേമിയുടെ ശബ്ദം ഗുഹയുടെ ഭിത്തികളെ വിറപ്പിച്ചു. അവൻ തന്റെ കൈ വീശിയപ്പോൾ മൈഥിലി ദൂരേക്ക് തെറിച്ചുവീണു. അവളുടെ ശരീരത്തിലെ അഗ്നി ചൈതന്യം കാലനേമി പൂർണ്ണമായി വലിച്ചെടുത്തിരുന്നു… മൈഥിലി തളർന്നു കിടന്നു. "ധനൂ... എന്റെ ഉള്ളിലെ അഗ്നി... അവൻ കൊണ്ടുപോയി..." അവൾ വിക്കി പറഞ്ഞു…. അസ്ഥിഭൈരവൻ പതുക്കെ കാലനേമിക്ക് മുന്നിൽ മുട്ടുകുത്തി… "പ്രഭു രുദ്രരക്ഷകരുടെ രക്തം ഇപ്പോൾ അങ്ങേയ്ക്ക് മുന്നിലുണ്ട്. അവരെ ബലികൊടുത്ത് അങ്ങയുടെ ചർമ്മം വീണ്ടെടുക്കൂ"... അസ്ഥിഭൈരവൻ തന്റെ കയ്യിലുണ്ടായിരുന്ന അസ്ഥിമാല വായുവിൽ എറിഞ്ഞു. അവ വായുവിൽ വെച്ച് കൂർത്ത അമ്പുകളായി മാറി ധനുഷിനെ വളഞ്ഞു. ആ അമ്പുകൾ ശരീരത്തിൽ തറച്ചാൽ അത് ആത്മാവിനെ മരവിപ്പിക്കും…. താര തന്റെ മിന്നൽപ്പിണരുകൾ കൊണ്ട് ആ അമ്പുകളെ തകർക്കാൻ ശ്രമിച്ചു. നകുലൻ തന്റെ വില്ല് കുലച്ച് അസ്ഥിഭൈരവന്റെ തല ലക്ഷ്യമാക്കി അമ്പ് വിട്ടു. പക്ഷേ അസ്ഥിഭൈരവന്റെ ശരീരം വെറും അസ്ഥികൾ മാത്രമായതുകൊണ്ട് അമ്പുകൾ അവന്റെ ശരീരത്തിലൂടെ തുളച്ചുപോയി ഒരു പരിക്കും ഏല്പിച്ചില്ല. വേദ മൈഥിലിയുടെ അരികിലേക്ക് ഇഴഞ്ഞുചെന്നു… "മൈഥിലീ നിന്റെ അഗ്നി അവൻ കൊണ്ടുപോയിരിക്കാം പക്ഷേ നിന്റെ രക്തത്തിൽ ഇന്നും അഗ്നിയുണ്ട്. ഞാൻ എന്റെ പ്രാണശക്തി നൽകി നിന്റെ ഉള്ളിലെ ആ കനലിനെ വീണ്ടും ജ്വലിപ്പിക്കാം."... വേദ തന്റെ കൈകൾ മൈഥിലിയുടെ ഹൃദയത്തിന് മുകളിൽ വെച്ചു. വേദയുടെ പച്ചപ്പും മൈഥിലിയുടെ അവശേഷിച്ച ചൂടും തമ്മിൽ കലർന്നപ്പോൾ ഒരു അപൂർവ്വമായ നീല അഗ്നി രൂപപ്പെട്ടു…. കാലനേമി ധനുഷിനെ കഴുത്തിന് പിടിച്ചുയർത്തി…. "നിന്റെ അച്ഛന്റെ ജ്ഞാനദൃഷ്ടി എനിക്ക് വേണം.. അത് നൽകിയാൽ നിന്നെ ഞാൻ എന്റെ സേവകനാക്കാം.".... ധനുഷിന്റെ വജ്രദൃഷ്ടി ഇപ്പോൾ കറുത്ത പുകയാൽ മൂടപ്പെട്ടിരുന്നു. അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടി. പക്ഷേ കാശിയിലെ മഠത്തിൽ ഇരുന്ന ഇന്ദ്രജിത്ത് തന്റെ മുന്നിലെ മണലിൽ ഒരു മന്ത്രം വരച്ചു…. "ധനൂ നീ വെളിച്ചമല്ല നീ ആ വെളിച്ചത്തെ താങ്ങുന്ന ആകാശമാണ്.. നിന്റെ വജ്രദൃഷ്ടിയെ ഹൃദയത്തിലേക്ക് കേന്ദ്രീകരിക്കൂ" ഇന്ദ്രജിത്തിന്റെ ശബ്ദം ധനുഷിന്റെ മനസ്സിനുള്ളിൽ മുഴങ്ങി….. ധനുഷ് തന്റെ കണ്ണുകൾ അടച്ചു. അവൻ തന്റെ വജ്രശോഭ കണ്ണുകളിൽ നിന്ന് മാറ്റി തന്റെ ഹൃദയത്തിലേക്ക് തിരിച്ചു. അവന്റെ ശരീരം മുഴുവൻ നീലക്കല്ല് പോലെ തിളങ്ങാൻ തുടങ്ങി. അവൻ കാലനേമിയുടെ കൈകളിൽ നിന്ന് കുതറിമാറി…. മൈഥിലി എഴുന്നേറ്റു. അവളുടെ കയ്യിൽ ഇപ്പോൾ ആ പഴയ ചുവന്ന അഗ്നിയല്ല പകരം വേദ നൽകിയ പച്ചപ്പും പ്രാണനും ചേർന്ന പ്രാണാഗ്നി ആയിരുന്നു. അവൾ ആ അഗ്നി കാലനേമിക്ക് നേരെ എറിഞ്ഞു. അസുരന്റെ ചുവന്ന മാംസത്തിൽ ആ പച്ചത്തീ പടർന്നപ്പോൾ അവൻ വേദനകൊണ്ട് അലറി… "ഇതെന്ത് മായയാണ്.. പ്രകൃതിക്ക് എന്നെ പൊള്ളിക്കാൻ കഴിയില്ല".... കാലൻ സ്മശാന കാവൽക്കാരൻ ഈ അവസരം ഉപയോഗിച്ച് തന്റെ അസ്ഥിദണ്ഡുകൊണ്ട് അസ്ഥിഭൈരവനെ തകർത്തു. അസ്ഥിഭൈരവൻ വെറും വെണ്ണീറായി മാറി… കാലനേമി തന്റെ പരാജയം മണത്തു. അവൻ ഗർത്തത്തിന്റെ ഭിത്തികൾ തകർക്കാൻ തുടങ്ങി… "നിങ്ങൾ എന്നെ ഇവിടെ തടഞ്ഞേക്കാം, പക്ഷേ കാശിയിൽ നിങ്ങളുടെ അച്ഛന്റെ അരികിൽ ഞാൻ എന്റെ ഛായാ സൈന്യത്തെ അയച്ചു കഴിഞ്ഞു. ഈ നിമിഷം കാശി കത്തിയമരുകയാണ്" ധനുഷും കൂട്ടരും ഞെട്ടിപ്പോയി. തങ്ങൾ ഇവിടെ യുദ്ധം ചെയ്യുമ്പോൾ കാശി അപകടത്തിലാണ്... തുടരും…. ✍️സന്തോഷ്‌ ശശി…. #📔 കഥ #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📙 നോവൽ #💞 പ്രണയകഥകൾ
4 likes
9 shares
Santhosh sasi 😍
2K views 27 days ago
രുദ്രദൃഷ്ടി ഭാഗം 33 ആ രക്തവർണ്ണമായ കണ്ണുകളുള്ള സന്യാസിയുടെ ചിരി ഗുഹയ്ക്കുള്ളിൽ ഭയാനകമായി പ്രതിധ്വനിച്ചു. മൈഥിലി അപ്രത്യക്ഷയായതും രക്തഗർത്തം തുറക്കാൻ തുടങ്ങുന്നതും ധനുഷിനെ കഠിനമായ സമ്മർദ്ദത്തിലാക്കി… സന്യാസി പതുക്കെ എഴുന്നേറ്റു. അയാളുടെ ഓരോ ചലനത്തിലും അസ്ഥികൾ കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു…. "ഞാൻ അസ്ഥിഭൈരവൻ.. ഈ ദ്വീപിന്റെ കാവൽക്കാരൻ. കാലനേമിയുടെ ആത്മാവ് മൈഥിലിയെയും കൊണ്ട് രക്തഗർത്തത്തിന്റെ താഴത്തെ തട്ടിലെത്തിക്കഴിഞ്ഞു. അവിടെയുള്ള രക്തപുഷ്പം വിരിഞ്ഞാൽ കാലനേമിക്ക് പുനർജന്മം ലഭിക്കും. പിന്നെ മൈഥിലി എന്ന പെൺകുട്ടി ഈ ലോകത്തുണ്ടാവില്ല."... അയാൾ ഉച്ചത്തിൽ അലറി…. ധനുഷും സംഘവും ഗർത്തത്തിന് താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ഗർത്തത്തിന്റെ ആഴങ്ങളിലേക്ക് നീളുന്ന പടവുകൾ വഴുതുന്നതായിരുന്നു. ചുവരുകളിൽ നിന്ന് ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നു. താഴെ എത്തിയപ്പോൾ അവർ കണ്ടത് ഒരു രക്തനദിയാണ്. ആ നദിയിൽ നിന്ന് പാതി വെന്ത രൂപങ്ങൾ തല പുറത്തേക്കിട്ട് അവരെ നോക്കി കരയുന്നുണ്ടായിരുന്നു…. "ധനൂ നോക്കൂ" താര വിരൽ ചൂണ്ടി… നദിയുടെ മധ്യത്തിൽ ഒരു പീഠത്തിൽ മൈഥിലി ബോധരഹിതയായി കിടക്കുന്നു. അവളുടെ നെറ്റിയിൽ ആ കറുത്ത താക്കോൽ തറഞ്ഞുനിൽക്കുകയാണ്. താക്കോലിലൂടെ മൈഥിലിയുടെ ജീവരക്തം താഴെയുള്ള ഒരു കറുത്ത മൊട്ടിലേക്ക് ഒഴുകുന്നു. ആ മൊട്ടാണ് രക്തപുഷ്പം.. പെട്ടെന്ന് രക്തനദിയിൽ നിന്ന് ആയിരം കൈകളുള്ള ഒരു രാക്ഷസൻ ഉയർന്നു വന്നു… രുദ്രഭക്ഷകൻ.. അവൻ തന്റെ കൈകൾ കൊണ്ട് നകുലനെയും കാലനെയും വായുവിൽ ഉയർത്തി…. "നകുലാ ശബ്ദം നോക്കണ്ട അവന്റെ ഹൃദയത്തിന്റെ താളം മുറിക്കൂ" ധനുഷ് അലറി…. നകുലൻ വായുവിൽ കിടന്നുതന്നെ തന്റെ വില്ല് കുലച്ചു. അവൻ അയച്ച ശബ്ദവേധി അസ്ത്രങ്ങൾ രാക്ഷസന്റെ ചെവികളിൽ തറച്ചു. രാക്ഷസൻ നിലവിളിയോടെ അവരെ താഴെയിട്ടു. താര തന്റെ മിന്നൽ പിണരുകൾ കൊണ്ട് രാക്ഷസന്റെ കണ്ണുകൾ തളർത്തി. കാലൻ തന്റെ ശവമന്ത്രങ്ങൾ ചൊല്ലി രക്തനദിയിലെ ആത്മാക്കളെ രാക്ഷസനെതിരെ തിരിച്ചു….. ധനുഷ് തന്റെ വജ്രദൃഷ്ടി ഉണർത്തി മൈഥിലിയുടെ അടുത്തേക്ക് കുതിച്ചു. പക്ഷേ അസ്ഥിഭൈരവൻ അവന്റെ വഴി തടഞ്ഞു…. "നിനക്ക് മൈഥിലിയെ വേണോ അതോ ലോകത്തെയോ.. അവളെ രക്ഷിച്ചാൽ രക്തപുഷ്പം വിരിയും ലോകം നശിക്കും. അവളെ അവിടെ ഉപേക്ഷിച്ചാൽ ലോകം രക്ഷപ്പെടും.".... അസ്ഥിഭൈരവൻ അലറി.. വേദ മുന്നോട്ട് വന്നു. "പ്രകൃതിയിൽ ഒരു ജീവനെ ബലികൊടുത്ത് ലോകത്തെ രക്ഷിക്കാൻ കഴിയില്ല.. ധനൂ നീ മൈഥിലിയെ രക്ഷിക്കൂ... രക്തപുഷ്പത്തെ ഞാൻ നേരിടാം".... വേദ തന്റെ ഔഷധശക്തിയാൽ രക്തനദിക്ക് മുകളിൽ പച്ചപ്പിന്റെ ഒരു പാലം തീർത്തു. ധനുഷ് ആ പാലത്തിലൂടെ ഓടി മൈഥിലിയുടെ അരികിലെത്തി. അവൻ ആ കറുത്ത താക്കോലിൽ പിടിച്ചു. അത് തീ പോലെ പൊള്ളുന്നതായിരുന്നു….. ധനുഷ് തന്റെ വജ്രദൃഷ്ടിയിലെ ഊർജ്ജം മുഴുവൻ കൈകളിലേക്ക് ആവാഹിച്ചു. താക്കോൽ പൊട്ടിത്തെറിച്ചു. മൈഥിലി പതുക്കെ കണ്ണ് തുറന്നു. അവളുടെ കണ്ണുകളിൽ നിന്ന് ആ കറുത്ത നിഴൽ ഒഴിഞ്ഞുപോയി….. പക്ഷേ ആ താക്കോൽ പൊട്ടിയപ്പോൾ ഉണ്ടായ ഊർജ്ജം രക്തപുഷ്പത്തിലേക്ക് പടർന്നു. പുഷ്പം വിരിയാൻ തുടങ്ങി.. ഗർത്തം മുഴുവൻ കുലുങ്ങി. കാശിയിലെ മഠത്തിലിരുന്ന ഇന്ദ്രജിത്തിന് ആ കുലുക്കം അനുഭവപ്പെട്ടു… "അവൻ ഉണരുന്നു..." ഇന്ദ്രജിത്ത് മന്ത്രിച്ചു. രക്തപുഷ്പത്തിനുള്ളിൽ നിന്ന് ചർമ്മമില്ലാത്ത ചുവന്ന മാംസപേശികൾ മാത്രമുള്ള ഒരു രൂപം പതുക്കെ പുറത്തുവന്നു. കാലനേമി പുനർജനിച്ചിരിക്കുന്നു.. അവന് മൈഥിലിയുടെ അഗ്നിശക്തിയും ഇന്ദ്രജിത്തിന്റെ വംശത്തിന്റെ രക്തവീര്യവുമുണ്ടായിരുന്നു… തുടരും…. ✍️സന്തോഷ്‌ ശശി…. #📔 കഥ #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ #📙 നോവൽ
7 likes
4 shares