തുടർകഥ

34 Posts • 3M views
Santhosh sasi 😍
24 days ago
കതിരണിഞ്ഞ സ്വപ്‌നങ്ങൾ ഭാഗം 4 ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ആ ദിവസത്തിന് ശേഷം ലോകേഷ് പഴയതുപോലെ ആയിരുന്നില്ല. അവൻ ആരോടും തന്റെ വിഷമം പറഞ്ഞില്ല. കമല പലതവണ ചോദിച്ചെങ്കിലും "ഒന്നുമില്ല അമ്മേ..." എന്ന ഒറ്റ മറുപടിയായിരുന്നു. പക്ഷേ ഒരു അമ്മയ്ക്ക് മകന്റെ മനസ്സ് വായിക്കാൻ അധികം വാക്കുകൾ വേണ്ട… ആ രാത്രിയിൽ ലോകേഷ് വീടിന്റെ മുന്നിലെ മാവിൻചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. അകലെ പാടങ്ങളിൽ തവളകളുടെ ശബ്ദം… കമല പതുക്കെ അവന്റെ അടുത്ത് വന്നു. "മോനേ..." "എന്താ അമ്മേ" "എന്നോട് നീ എന്തെങ്കിലും ഒളിക്കുന്നുണ്ടോ" ലോകേഷ് ചെറുതായി പുഞ്ചിരിച്ചു. "അമ്മയോട് ഒളിക്കാൻ എന്താ ഉള്ളത്".. "നീ ചിരിക്കുമ്പോൾ പോലും അമ്മയ്ക്ക് മനസ്സിലാകും... നിന്റെ മനസ്സിൽ എന്തോ വേദനയുണ്ടെന്ന്." അവൻ കുറച്ചു നേരം മിണ്ടാതെ ആകാശത്തേക്ക് നോക്കി… "അമ്മേ... ആരെയും കുറ്റം പറയാൻ പറ്റില്ല.".. "എന്നാലും..." "അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അതിന് ഞാൻ ഒരിക്കലും എതിരല്ല.".. കമലയുടെ കണ്ണുകൾ നിറഞ്ഞു. "പക്ഷേ എന്റെ മോന് വേദനയായില്ലേ" ലോകേഷ് ഒരു ദീർഘനിശ്വാസമെടുത്തു… "വേദനയുണ്ട്... പക്ഷേ അത് കാലം മാറ്റും.".. അമ്മയുടെ കൈ അവൻ തന്റെ കൈയിൽ ചേർത്തുപിടിച്ചു… "എന്നോടൊപ്പം അമ്മയും അച്ഛനും ഉണ്ടല്ലോ... എനിക്ക് അതു മതി."... വീടിനുള്ളിൽ നിന്ന് ഇതെല്ലാം കേട്ടുനിന്ന കേശവന്റെ കണ്ണുകളും നിറഞ്ഞു… ആ രാത്രി അദ്ദേഹത്തിനു ഉറക്കം വന്നില്ല… വീട്ടുമുറ്റത്ത് നടന്നു കൊണ്ടിരിക്കെ മനസ്സിൽ ഒരു ചിന്ത മാത്രം… "ഇവനെ ജീവിതത്തിൽ ആരും ചെറുതാക്കി കാണാൻ പാടില്ല.".. പിറ്റേന്ന് രാവിലെ ലോകേഷ് പതിവിലും നേരത്തെ എഴുന്നേറ്റു പാടത്തേക്ക് പോകാൻ ഇറങ്ങി.. "ഇന്ന് ഇത്ര നേരത്തെ" കേശവൻ ചോദിച്ചു. "ഒരുപാട് പണിയുണ്ട് അച്ഛാ… നമ്മൾ രണ്ടുപേരല്ലേ ഉള്ളൂ." ലോകേഷ് അച്ഛനെ നോക്കി ചിരിച്ചു. "അതുകൊണ്ട് ... നമ്മുടെ ജീവിതം നമുക്ക് തന്നെ പണിയണം." ലോകേഷിന്റെ ആ വാക്കുകൾ കേശവന് പുതിയൊരു പ്രതീക്ഷ നൽകി. --- അന്ന് പാടത്ത് ജോലി ചെയ്യുന്നതിനിടെ ലോകേഷ് കേശവനെ വിളിച്ചു.. "അച്ഛാ..." "പറ മോനേ." "നമുക്ക് നമ്മുടെ കൃഷിരീതി ഒന്ന് മാറ്റിയാലോ"... "എന്താ ഉദ്ദേശിക്കുന്നത്".. കേശവന് അവൻ എന്താ പറയുന്നത് എന്ന് മനസ്സിലായില്ല… "നെല്ല് മാത്രം കൃഷി ചെയ്താൽ മതിയാകില്ല. പച്ചക്കറിയും വാഴയും ചേർത്താൽ വരുമാനം കൂടും.".. കേശവൻ അതിശയത്തോടെ മകനെ നോക്കി. "ഇതൊക്കെ ആരാ പറഞ്ഞുതന്നത്".... "കഴിഞ്ഞ ആഴ്ച കൃഷി ഓഫീസിൽ പോയപ്പോൾ കേട്ടതാണ്.".. "അപ്പോൾ നീ അവിടെ പോയിരുന്നോ" "അതെ." കേശവന്റെ മുഖത്ത് അഭിമാനം തെളിഞ്ഞു. പഠനം നിർത്തിയെങ്കിലും കൃഷിയെ പറ്റി പഠിക്കാനുള്ള ആഗ്രഹം മകൻ കൈവിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. --- അടുത്ത ദിവസങ്ങളിൽ ലോകേഷിന്റെ ജീവിതത്തിൽ ഒരു മാറ്റം പ്രകടമായി. അവൻ വെറുതെ സമയം കളഞ്ഞില്ല. അടുത്തുള്ള കർഷകരെ കണ്ടുമുട്ടി. കൃഷിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. കൃഷി ഓഫീസിൽ പോയി ഉദ്യോഗസ്ഥരോട് സംശയങ്ങൾ ചോദിച്ചു. പുതിയ രീതികൾ മനസ്സിലാക്കാൻ ശ്രമിച്ചു. ഗ്രാമത്തിലെ ചിലർ അത് കണ്ടു പരിഹസിച്ചു… "ഇവൻ വലിയ കൃഷി ഓഫീസർ ആകാൻ പോകുകയാണോ" "പഠിച്ചില്ലെങ്കിലും വലിയ ബുദ്ധിയുണ്ടെന്ന് ആണ് വിചാരം..." ലോകേഷ് അത് കേട്ടു. പക്ഷേ അവൻ അതിന് മറുപടി പറഞ്ഞില്ല. --- വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ ഗോപാലൻ മാഷ് അവനെ വിളിച്ചു. "ലോകേഷേ...".. "പറയൂ മാഷേ ." "നിന്നെക്കുറിച്ച് പലരും പലതും പറയുന്നുണ്ട്."... "പറയുന്നവർ പറയട്ടെ മാഷേ ."ലോകേഷ് ചിരിച്ചു. "നിനക്ക് അത് കേട്ട് വിഷമമില്ലേ".. "മാഷേ ... ആളുകളുടെ വായ അടയ്ക്കാൻ എനിക്ക് പറ്റില്ല. പക്ഷേ എന്റെ ചെവി എന്ത് കേൾക്കണമെന്ന് തീരുമാനിക്കാൻ എനിക്ക് പറ്റും.".. ഗോപാലൻ മാഷ് അവന്റെ തോളിൽ കൈവച്ചു. "നിന്റെ അച്ഛനെ പോലെ ആണെന്ന് ഓരോ ദിവസവും നീ തെളിയിക്കുകയാണ്.".. --- അതേസമയം വൈദേഹി വീണ്ടും നഗരത്തിലേക്ക് മടങ്ങിയിരുന്നു. കോളേജിലെ അവസാന വർഷം. അവളുടെ ചുറ്റും സുഹൃത്തുക്കൾ പുതിയ സ്വപ്നങ്ങൾ. "നിന്റെ വിവാഹം ഉറപ്പിച്ചിരുന്നില്ലേ" ഒരു ദിവസം സുഹൃത്ത് ചോദിച്ചു. വൈദേഹി അല്പം അസ്വസ്ഥയായി. "അത് ഞാൻ വേണ്ടെന്ന് പറഞ്ഞു." "എന്തുകൊണ്ട്" "അവന് ഒന്നുമില്ല."... "ഒന്നുമില്ല എന്നുവെച്ചാൽ " "നല്ല ജോലി ഇല്ല... വലിയ വിദ്യാഭ്യാസമില്ല... പണമില്ല."... "അങ്ങനെയാണെങ്കിൽ നീ വലിയ ഒരു ഉദ്യോഗസ്ഥനെയോ ബിസിനസുകാരനെയോ തന്നെ വിവാഹം കഴിക്കും." സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു… "അതെ... എനിക്ക് അതിലും കുറവ് ഒന്നും വേണ്ട." വൈദേഹിയും ആത്മവിശ്വാസത്തോടെ പറഞ്ഞു… --- കരിമ്പനക്കാവിൽ ലോകേഷ് തന്റെ കൈകളിൽ മണ്ണ് പുരട്ടി നിന്നു. അവൻ മനസ്സിൽ ഒരു പ്രതിജ്ഞ എടുത്തിരുന്നു. "ആരെയും തോൽപ്പിക്കാനല്ല ഞാൻ ജീവിക്കുന്നത്... എന്നെ വിശ്വസിക്കുന്ന അച്ഛനും അമ്മയ്ക്കും അഭിമാനമായി ജീവിക്കാനാണ്… ഞാൻ പ്രതികാരം ചെയ്യില്ല. ആരെയും വെറുക്കില്ല.പക്ഷേ സ്വന്തം ജീവിതം തന്റെ അധ്വാനത്തിലൂടെ ഉയർത്തിക്കാണിക്കും. അതാണ് തന്റെ മറുപടി.”.. അവന്റെ ആ തീരുമാനം അറിയാതെ തന്നെ അവന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറാൻ പോകുകയായിരുന്നു… തുടരും.. ✍️സന്തോഷ്‌ ശശി…. #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ കിടന്ന പാ കാണ്മാനില്ല ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ഇരുട്ട് വീണാൽ നിഴലുകൾക്ക് പോലും ഭയം തോന്നുന്ന, മലനിരകളുടെ അതിർത്തിയിലുള്ള അട്ടപ്പാടിയിലെ പഴയ എസ്റ്റേറ്റ് ബംഗ്ലാവ്. ചുറ്റും വർഷങ്ങൾ പഴക്കമുള്ള തേയിലക്കാടുകളും ഉണങ്ങി വീഴാറായ മരങ്ങളും മാത്രം. അവിടെ പടർന്നുപിടിച്ച ദുരൂഹമായ ഒരു മിസ്സിംഗ്‌ കേസ് അന്വേഷിക്കാനാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ആദർശും ഫോറൻസിക് വിദഗ്ദ്ധനായ വേണുവും എത്തിയത്. ബംഗ്ലാവുടമയായ നിസാർ, തനിക്കൊപ്പം താമസിച്ചിരുന്ന പഴയ സാധനങ്ങൾ ശേഖരിക്കുന്ന കൂട്ടുകാരൻ അലിയെ പെട്ടെന്ന് ഒരു രാത്രിയിൽ കാണാതായെന്ന് കാട്ടിയാണ് പോലീസിനെ സമീപിച്ചത്. "എന്താണ് സംഭവിച്ചത് നിസാർ? അലിയെ അവസാനമായി എപ്പോഴാണ് കണ്ടത്?" അസ്വസ്ഥതയോടെ ബംഗ്ലാവിന്റെ പഴയ തടി ഉത്തരങ്ങളിലേക്ക് നോക്കിക്കൊണ്ട് ആദർശ് ചോദിച്ചു. നിസാറിന്റെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. "സർ... ചൊവ്വാഴ്ച രാത്രി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതാണ്. അത് കഴിഞ്ഞ് അലി തന്റെ മുറിയിലേക്ക് പോയി. രാവിലെ നോക്കുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലുകൾക്ക് ഉറപ്പുള്ള ഇരുമ്പുകമ്പികളുമുണ്ട്. പൂട്ട് തകർത്ത് ഞങ്ങൾ അകത്തുകയറിയപ്പോൾ അലി അവിടെയില്ല! പക്ഷേ..." "പക്ഷേ എന്താ നിസാർ? വല്ലവരും തട്ടിക്കൊണ്ടുപോയതാണോ?" വേണു ഇടയിൽ കയറി ചോദിച്ചു. "അതല്ല സർ... അവൻ കിടന്നിരുന്ന വലിയ കറുത്ത തഴപ്പായ മുറിയിലില്ല! ആളുമില്ല, അവൻ കിടന്ന പായയുമില്ല!" ആദർശും വേണുവും അലിയുടെ മുറിയിലേക്ക് നടന്നു. തടിയുടെ പഴക്കമുള്ള ഒരു കട്ടിൽ മാത്രം അവിടെയുണ്ട്. അതിനു മുകളിൽ കിടക്കയോ പായയോ ഒന്നുമില്ല, വെറും മരപ്പലക മാത്രം. മുറിയുടെ ഓരോ മൂലയും സൂക്ഷ്മമായി പരിശോധിക്കുന്നതിനിടെ, മേശപ്പുറത്തിരുന്ന അലിയുടെ ഒരു പഴയ ഡയറി വേണുവിന്റെ ശ്രദ്ധയിൽപ്പെട്ടു. "സർ, അലി എഴുതിയ ഈ വരികൾ ഒന്ന് നോക്കൂ," വേണു ഡയറി ആദർശിന് കൈമാറി. ഡയറിയിൽ ഒടുവിലത്തെ താളിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ അലി എഴുതിയിരുന്നത് ഇതായിരുന്നു: “ഈ പായ സാധാരണ ഒന്നല്ല. വടക്കൻ മലബാറിലെ ഏതോ പഴയ മനയിലെ അടച്ചിട്ട നിലവറയിൽ നിന്ന് ഞാൻ വാങ്ങിയതാണിത്. കറുത്ത തഴപ്പായ... ഇതിൽ കിടക്കുമ്പോൾ എന്റെ ശരീരത്തിന് ഭാരമില്ലാത്തതുപോലെ തോന്നും. പക്ഷേ, രാത്രിയായാൽ ഇതിൽ നിന്ന് ഒരു മൂളൽ ശബ്ദം കേൾക്കാം. അത് എന്റെ പേര് വിളിക്കുകയാണ്. ഈ പായ എന്നെ തിന്നാൻ തുടങ്ങിയിരിക്കുന്നു... ഇതിന്റെ നാരുകൾ എന്റെ ശരീരത്തിലേക്ക് പടരുകയാണ്. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. പടച്ചോനെ, ഞാൻ ഇതിൽ കിടക്കാൻ പാടില്ലായിരുന്നു..” "ഭ്രാന്തമായ എന്തോ ചിന്തയിൽ എഴുതിയതാവാം," ആദർശ് പറഞ്ഞു. "ആളുകൾ ഭയം കൂടുമ്പോൾ പലതും സങ്കൽപ്പിക്കും." "ഇല്ല സർ... ഇത് വെറും ഭ്രാന്തല്ല," വേണു ഡയറിയുടെ മുൻപത്തെ താളുകളിലേക്ക് വിരൽ ചൂണ്ടി. "അലി ഈ പായയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ കുറിച്ചുവെച്ചിട്ടുണ്ട്. ഇത് വെറുമൊരു തഴപ്പായയല്ല... ഒരു ശാപത്തിന്റെ ബാക്കിവെപ്പാണ്." ആദർശ് വേണുവിന്റെ കൈയിൽ നിന്ന് ഡയറി വാങ്ങി വായിക്കാൻ തുടങ്ങി. അലിയുടെ വരികളിലൂടെ ആ കറുത്ത പായയുടെ ഭീതിദമായ ഭൂതകാലം അവരുടെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു. ………. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ മലബാറിലെ പ്രശസ്തമായ ഒരു കോവിലകത്ത് നടന്ന സംഭവങ്ങളായിരുന്നു അത്. കോവിലകത്തെ ചെറിയ തമ്പുരാൻ ദുർമന്ത്രവാദത്തിലും ദുരാചാരങ്ങളിലും അതീവ താല്പര്യമുള്ളയാളായിരുന്നു. അമരത്വം നേടാനും ശത്രുക്കളെ ഒരടയാളവും ബാക്കിവെക്കാതെ ഇല്ലാതാക്കാനും വേണ്ടി അയാൾ കാട്ടുമാടം കുളത്തിന് സമീപമുള്ള ഒരു അഗോരിയിൽ നിന്ന് ഒരു വിദ്യ പഠിച്ചെടുത്തു. മനുഷ്യന്റെ ആത്മാവിനെയും രക്തത്തെയും ആവാഹിച്ച് മാന്ത്രിക വസ്തുക്കളിലേക്ക് മാറ്റുന്ന ആഭിചാരക്രമമായിരുന്നു അത്. അതിനായി അയാൾ തെരഞ്ഞെടുത്തത്, അമാവാസി രാത്രികളിൽ ശ്മശാനത്തിലെ കരിമ്പനകളുടെ തഴവെട്ടി, അഷ്ടബലികളും രക്തബലിയും നൽകി നെയ്തെടുത്ത ഒരു തഴപ്പായയെയായിരുന്നു. തമ്പുരാൻ തന്റെ അടച്ചിട്ട നിലവറയിൽ വെച്ച് ഈ പായയിൽ കിടന്ന് ധ്യാനിക്കുകയും, തനിക്ക് എതിരുനിന്ന വേലക്കാരെയും ശത്രുക്കളെയും രാത്രിയുടെ യാമങ്ങളിൽ ഈ പായയ്ക്ക് ഇരയായി നൽകുകയും ചെയ്തു. പായയുടെ ഓരോ നാരിനിടയിലൂടെയും മനുഷ്യന്റെ അവസാന നിലവിളി അലിഞ്ഞുചേർന്നു. എണ്ണമറ്റ മനുഷ്യരുടെ രക്തം കുടിച്ച് ആ പായയുടെ സ്വാഭാവിക നിറം മാറി, അത് ആഴത്തിലുള്ള കറുത്ത നിറമായി രൂപാന്തരപ്പെട്ടു. ഒടുവിൽ, ഈ അമാനുഷിക ശക്തിയെ നിയന്ത്രിക്കാൻ കഴിയാതെ തമ്പുരാൻ തന്നെ ആ പായയുടെ ഇരയായി മാറി. പിറ്റേന്ന് രാവിലെ നിലവറ തുറന്ന ബന്ധുക്കൾ കണ്ടത് വസ്ത്രങ്ങൾ മാത്രം ബാക്കിയായ, രക്തം ഉണങ്ങിപ്പിടിച്ച പായയാണ്. ഭയന്നുപോയ നാട്ടുകാർ ആ മനയിലെ നിലവറ ഇരുമ്പ് പൂട്ടി മുദ്രവെച്ചു. തലമുറകളോളം ആരും അങ്ങോട്ട് അടുത്തതുപോലുമില്ല. പക്ഷേ, മാസങ്ങൾക്ക് മുൻപ് പഴയ പുരാവസ്തുക്കൾ തേടി നടന്ന അലി, മനയുടെ അവകാശികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ആ നിലവറയിലെ സാധനങ്ങൾ വാങ്ങ കൂട്ടത്തിൽ ഈ കറുത്ത പായയും എസ്റ്റേറ്റിലേക്ക് കൊണ്ടുവരുകയായിരുന്നു.. …… "ഇതൊരു കെട്ടുകഥയാകാനേ വഴിയുള്ളൂ വേണൂ," ഡയറി അടച്ചുവെച്ചുകൊണ്ട് ആദർശ് പറഞ്ഞു. "പഴയ കഥകൾ വിശ്വസിച്ച് നമ്മൾ വഴിതെറ്റരുത് പായയും കൊണ്ട് അലി എങ്ങോട്ടെങ്കിലും പോയത് ആയിക്കൂടെ." "പക്ഷേ സർ, ഈ തറയിലെ മരപ്പലകകൾക്കിടയിൽ രക്തത്തിന്റെ കറയുണ്ട്," കൈയിലെ ലൈറ്റ് അടിച്ച് തറ പരിശോധിച്ചുകൊണ്ട് വേണു പറഞ്ഞു. പെട്ടെന്ന്, മുറിയിലെ വെളിച്ചം താനേ അണഞ്ഞു! അടച്ചിട്ട മുറിയിൽ കനത്ത ഒരു തണുപ്പ് പടർന്നു. ഉണങ്ങിയ ഓലകൾ തമ്മിൽ ഉരസുന്നതുപോലെയുള്ള ഒരു ഭീകരമായ ശബ്ദം തറയിൽ നിന്ന് കേൾക്കാൻ തുടങ്ങി ഖിർ... ഖിർ.. വേണു ടോർച്ച് വെളിച്ചം തറയിലേക്ക് തിരിച്ചു. കണ്ട കാഴ്ചയിൽ അവരുടെ രക്തം ഉറഞ്ഞുപോയി കട്ടിലിന് താഴെയായി ഒരു കറുത്ത തഴപ്പായ മെല്ലെ നിവർന്നുവരുന്നു. കാറ്റില്ലാതെ തന്നെ അത് ഒരു കൂറ്റൻ പാമ്പിനെപ്പോലെ തറയിലൂടെ ഇഴഞ്ഞു നീങ്ങി. പായയുടെ ഓരോ തഴകൾക്കിടയിലൂടെയും രക്തം പോലെയുള്ള ചുവന്ന ദ്രാവകം ഊറിവരുന്നുണ്ടായിരുന്നു. പായയ്ക്ക് ചുറ്റും അഴുകിയ മാംസത്തിന്റെയും പുരാതനമായ രക്തത്തിന്റെയും കടുത്ത ദുർഗന്ധം പടർന്നു. "സർ! അത്..." വേണു ഭയന്ന് പുറകോട്ട് മാറി. നിസാർ പേടിച്ച് ചുവരിൽ ഒട്ടിനിന്നു. പായയുടെ നടുഭാഗം സാവധാനം വീർത്തു വന്നു. അതിനുള്ളിൽ ഒരു മനുഷ്യരൂപം പിടയുന്നതുപോലെ! പായയുടെ കറുത്ത നാരുകൾ ജീവനുള്ള ഞരമ്പുകളെപ്പോലെ ചലിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പായയുടെ ഉള്ളിൽ നിന്ന് ശ്വാസം മുട്ടുന്ന ഒരു അലർച്ച കേട്ടു—അത് അലിയുടെ ശബ്ദമായിരുന്നു! "എന്നെ രക്ഷിക്കൂ! എനിക്ക് ശ്വാസം മുട്ടുന്നു... ഇതിൽ നിന്ന് വിടൂ!" ആദർശ് ഭയം അമർത്തിപ്പിടിച്ച് തൻ്റെ സർവീസ് റിവോൾവർ പുറത്തെടുത്തു. പക്ഷേ, ഒരു പായക്ക് നേരെ വെടിയുതിർത്തിട്ട് എന്ത് കാര്യം? എങ്കിലും സാഹചര്യം കൈവിട്ടുപോയതോടെ ആദർശ് പായക്ക് നേരെ വെടിയുതിർത്തു. ഡിം! ഡിം! വെടിയുണ്ടകൾ പായ തുളച്ചു കയറിയെങ്കിലും അതിന് യാതൊരു ആഘാതവും ഉണ്ടാക്കിയില്ല. പകരം, വെടിയേറ്റ ഭാഗത്തുനിന്ന് കൂടുതൽ രക്തം ചീറ്റുകയും, പായയുടെ വശങ്ങൾ താനേ മടങ്ങി അലിയുടെ ശരീരത്തെ പൂർണ്ണമായി വരിഞ്ഞുമുറുക്കുകയും ചെയ്തു. കറുത്ത പായയുടെ കൂർത്ത നാരുകൾ അലിയുടെ തൊലി തുളച്ച് അകത്തേക്ക് കയറി അവനെ പൂർണ്ണമായി വിഴുങ്ങാൻ തുടങ്ങി. "അലീ!" നിസാർ അലറിക്കരഞ്ഞു. പെട്ടെന്ന്, എല്ലുകൾ ഒടിയുന്ന ദാരുണമായ ശബ്ദം ആ മുറിയിൽ മുഴങ്ങി—ക്രാക്ക്... ക്രഞ്ച്... അലിയുടെ നിലവിളി സാവധാനം ഒരു മൂളലായി മാറി, ഒടുവിൽ പൂർണ്ണമായി അടങ്ങി. അലിയുടെ മാംസവും എല്ലുകളും ആ പായയിലേക്ക് ഊറി ഇറങ്ങി പൂർണ്ണമായും ദ്രവിച്ചുപോയി. ആദർശും വേണുവും നിസാറും അന്തംവിട്ടു നിൽക്കെ, അലിയുടെ രൂപത്തെ പൂർണ്ണമായി വിഴുങ്ങിയ ആ പായ, മരപ്പലകകൾക്കിടയിലെ ചെറിയ വിടവിലൂടെ ഒരു ദ്രാവകം പോലെ താഴേക്ക് വലിഞ്ഞുപോയി! …….. മുറിയിൽ വീണ്ടും മരണനിശ്ശബ്ദത പടർന്നു. ടോർച്ച് വെളിച്ചത്തിൽ തറയിലെ വിടവ് പരിശോധിച്ച ആദർശും വേണുവും തറഞ്ഞുനിന്നുപോയി. അവിടെ ഒരിറ്റ് രക്തവും, അല്പം കരിഞ്ഞ തഴമടലുകളും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. "സർ... നമ്മൾ കണ്ടത് സത്യമാണോ?" വേണു വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ആദർശ് മറുപടിയൊന്നും പറഞ്ഞില്ല. തോക്ക് മുറുകെ പിടിച്ച് അയാൾ വെളിയിലേക്ക് നോക്കി. അട്ടപ്പാടിയിലെ കറുത്ത കാടുകളിലേക്ക് അപ്പോഴേക്കും കനത്ത മഞ്ഞ് പടർന്നിരുന്നു. ………. ഒരു തെളിവും ബാക്കിവെക്കാതെ അലിയെ വിഴുങ്ങിയ ആ കറുത്ത പായ ഇപ്പോൾ എവിടെയായിരിക്കും? അതോ അത് ഈ എസ്റ്റേറ്റും താണ്ടി പുതിയ ഇരകളെ തേടി യാത്ര തിരിച്ചോ? ചിലപ്പോൾ... നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഇരുളടഞ്ഞ മൂലയിൽ, വരും രാത്രികളിൽ ആ കറുത്ത പായ ചുരുണ്ടു കിടപ്പുണ്ടാകാം. രാത്രിയുടെ യാമങ്ങളിൽ ഖിർ... ഖിർ... എന്ന ശബ്ദത്തോടെ അത് നിങ്ങളെയും തേടിയെത്താം! ....... End
6 likes
17 shares
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ബിരിയാണി – Chapter 3 (Sequel of ബിരിയാണി Series, കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കോടതിവിധിയുടെ പകർപ്പ് വന്ന് വീണപ്പോൾ ഇൻസ്‌പെക്ടർ നിസാറിന്റെ മുഖത്ത് ഒരു വിചിത്രമായ ആശ്വാസമായിരുന്നു. “ ഹോ വയ്യാവേലി ഒഴിഞ്ഞു സന്തോഷം “ അയ്യാൾ പിറുപിറുത്തു സന്ധ്യയും ഗീതയും ഇനി കേവലം രണ്ട് കുറ്റവാളികളല്ല, നിയമത്തിനും ശിക്ഷയ്ക്കുമപ്പുറം നിൽക്കുന്ന രണ്ട് മാനസിക വിഭ്രാന്തിയുടെ രൂപങ്ങളാണ്. സെൻട്രൽ ജയിലിന്റെ കൽപ്പടവുകളിൽ നിന്ന് അവരെ കയറ്റി അയച്ചത് മലയോര ഗ്രാമത്തിന്റെ അതിർത്തിയിലുള്ള, കാടുകൾ അതിരിടുന്ന 'സെന്റ് തെരേസാസ് മെന്റൽ ഹോസ്പിറ്റൽ എന്ന പഴയ ബ്രിട്ടീഷ് കാലത്തെ കോട്ടപോലെയുള്ള കെട്ടിടത്തിലേക്കായിരുന്നു. ചുവരുകളിൽ ഈർപ്പത്തിന്റെ പച്ചപ്പും, എപ്പോഴും മരുന്നുകളുടെ മനംപുരട്ടുന്ന ഗന്ധവും മായാതെ നില്‍ക്കുന്ന ഇടം. പുറംലോകത്ത് നിന്ന് തികച്ചും ഒറ്റപ്പെട്ട, വൻമതിലുകളുള്ള ആ തടവറയ്ക്കുള്ളിൽ സന്ധ്യയും ഗീതയും എത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷത്തിന് ഒരു അസ്വാഭാവികമായ തണുപ്പുണ്ടായിരുന്നു. കയ്യിലെ ലോഹച്ചങ്ങലകളുടെ കിലുക്കത്തോടെ നടക്കുമ്പോഴും സന്ധ്യയുടെ നാസാരന്ധ്രങ്ങൾ വായുവിൽ തിരഞ്ഞത് ഒരേയൊരു ഗന്ധം മാത്രമായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്നത് കേവലം മരണത്തിന്റെ മാന്ദ്യവും കട്ടിയുള്ള മരുന്നുകളുടെ മണവും മാത്രം. "ഇവിടെ ഇരിക്ക് രണ്ടും..." ചീഫ് അറ്റൻഡന്റ് അലി ഉയർന്ന ശബ്ദത്തിൽ അലറി. ഭീമാകാരനായ ശരീരവും, വെട്ടേറ്റ പാടുള്ള മുഖവുമുള്ള അലി ആ ആശുപത്രിയിലെ ക്രൂരതയുടെ മുഖമായിരുന്നു. കൈയ്യിലുള്ള വണ്ണമുള്ള തടിയൻ ലാത്തി ചുവരിലടിച്ച് അയാൾ ആജ്ഞാപിച്ചു. " ഇവിടെ നിയമം ഞാൻ പറയുന്നതാണ്. ഇവിടുത്തെ ചുവരുകൾക്ക് പോലും കാതുണ്ട്, അത് മനസ്സിൽ വെച്ചാൽ നിനക്കൊക്കെ നല്ലത്!" സന്ധ്യ അലിയുടെ മുഖത്തേക്ക് നോക്കിയില്ല. അവളുടെ കണ്ണുകൾ താഴെ വീണു കിടന്ന ചെറിയൊരു എറുമ്പിൻ കൂട്ടത്തിലേക്ക് തറഞ്ഞുനിൽക്കുകയായിരുന്നു. എറുമ്പുകൾ എന്തോ ഒരു ഭക്ഷണക്കഷണം വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ആ കാഴ്ച അവളുടെ ഉള്ളിൽ വീണ്ടും ആ പഴയ ശാപത്തെ ഉണർത്തി—ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോർഡർ വിശപ്പിന്റെ വിഷത്തേൾ അവളുടെ വയറ്റിനുള്ളിൽ വീണ്ടും ഇഴഞ്ഞു തുടങ്ങി. "നിനക്ക് എന്താടി ചെവി ഇല്ലേ?" അലി ലാത്തികൊണ്ട് സന്ധ്യയുടെ തോളിൽ ശക്തമായി കുത്തി. ഗീത പതുക്കെ തലയുയർത്തി അലിയെ നോക്കി. കട്ടിക്കണ്ണടയ്ക്ക് പിന്നിലെ അവളുടെ കണ്ണുകളിൽ ഒരു തണുത്ത മിന്നലുണ്ടായി. "സാർ, പതുക്കെ സംസാരിക്ക്... അവൾക്ക് വിശന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും മനസ്സിലാവില്ല...." അലി പരിഹാസത്തോടെ ഉറക്കെ ചിരിച്ചു. "ഭ്രാന്ത്! ഭ്രാന്തികളുടെ ഓരോ കാര്യം!" അയാൾ അവർ രണ്ടുപേരെയും സെൽ നമ്പർ 13-ലേക്ക് തള്ളിയിട്ട് വലിയ ഇരുമ്പുകതക് പൂട്ടി. …… ആ വാർഡിൽ അവർ രണ്ടുപേർ മാത്രമായിരുന്നില്ല. തൊട്ടടുത്ത സെല്ലുകളിൽ അവിടുത്തെ അസ്വസ്ഥജനകമായ നിശബ്ദതയെ മുറിച്ചുകൊണ്ട് ചില ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഒന്നാമത്തെയാൾ ജയൻ പഴയ ഏതോ നാട്ടുരാജാവിന്റെ വംശാവലിയിൽ പെട്ടവനാണെന്ന് സ്വയം വിശ്വസിക്കുന്നയാൾ. ദിവസവും 24 മണിക്കൂറും അയാൾ ചുവരിലെ വിടവുകളിലൂടെ ആർക്കോ ആജ്ഞകൾ നൽകിക്കൊണ്ടിരിക്കും. "സൈന്യാധിപാ, കൊട്ടാരത്തിലെ അടുക്കളയിൽ നിന്ന് ആ നെയ്ച്ചോറിന്റെ മണം വരുന്നുണ്ട്! അവർ എനിക്കായി സൽക്കാരമൊരുക്കുന്നു... പക്ഷേ വിഷമുണ്ട്! ആ മാംസത്തിൽ വിഷമുണ്ട്!" അയാൾ നിലവിളിക്കും. രണ്ടാമത്തെയാൾ ലൈല വിചിത്രമായ കണ്ണുകളുള്ള ഒരു സ്ത്രീ. എപ്പോഴും മുറിയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്ന് ചുവരിലേക്ക് നോക്കി സംസാരിക്കും. ആരും കേൾക്കാത്ത ഏതോ പ്രേതാത്മാക്കളോട് എന്നവണ്ണം അവൾ പിറുപിറുത്തു. "അവർ രാത്രിയിൽ വരും... അടുക്കളയിലെ വലിയ ചെമ്പ് തുറക്കും. അതിൽ തിളയ്ക്കുന്നത് കന്നുകാലികളുടെ ചോരയല്ല... മനുഷ്യന്റെ തലച്ചോറാണ്,!" “ എന്താടി ഇതൊക്കെ “ആദ്യം ഇതൊക്കെ കേട്ട് ഗീത വിറച്ചെങ്കിലും, സന്ധ്യയുടെ ശ്രദ്ധ മുഴുവൻ മറ്റൊരു കാര്യത്തിലായിരുന്നു. …… ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ അറ്റൻഡന്റ്മാർ ഭക്ഷണവുമായി എത്തി. പ്ലാസ്റ്റിക് പ്ലേറ്റിൽ താലത്തിലേക്ക് വീണ ആ ഭക്ഷണം കണ്ടതും സന്ധ്യയുടെ കയ്യിലെ വിരലുകൾ അമർന്നു. ഉപ്പില്ലാത്ത കഞ്ഞി കൂടെ വേവിച്ച എതോ ഇലക്കറിയുടെ ചവറും. "ഇതാണോ നിങ്ങളുടെ സ്പെഷ്യൽ മെനു?" ഗീത ആ പ്ലേറ്റ് ദേഷ്യത്തോടെ തള്ളിമാറ്റി. "ആ ജയിലിൽ പോലും ഇതിലും നല്ല ചവറ് തരുമായിരുന്നു!" " വേണമെങ്കിൽ മിണ്ടാതിരുന്ന് തിന്നടീ! പുല്ലേ" പുറത്തുനിന്ന് അലിയുടെ ഗർജ്ജനം കേട്ടു. "ഇവിടെ വന്നിരിക്കുന്നത് സുഖ ചികിത്സയ്ക്കല്ല. നീയൊക്കെ ഇതൊക്കെ തിന്ന് ചത്താൽ അത്രയും സമാധാനം!" സന്ധ്യ പ്ലേറ്റിലേക്ക് നോക്കിയില്ല. അവളുടെ നാവിൽ ആ നിമിഷം ജീരകശാല അരിയുടെ മണവും, മസാലയിൽ വെന്തുരുകിയ ആട്ടിറച്ചിയുടെ കൊഴുപ്പുള്ള രുചിയും പടർന്നു പിടിച്ചു. കോഴിക്കോട്ടെ ആ സുൽത്താൻ ഹോട്ടലിൽ വെച്ച് കഴിച്ച ആവി പറക്കുന്ന ദം ബിരിയാണിയുടെ ദൃശ്യം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. "ഗീതേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ വിറയലോടെ പറഞ്ഞു. "എനിക്ക് ആ മണം വേണം... എനിക്ക് ബിരിയാണി തിന്നണം!" "ക്ഷമിക്ക് സന്ധ്യേ," ഗീത പതുക്കെ അടുത്തേക്ക് വന്നു. "ഈ ഭ്രാന്താശുപത്രിയിൽ നിന്ന് നമുക്ക് ഒരുണ്ടയും കിട്ടില്ല. പക്ഷെ... എനിക്കൊരു കാര്യം മനസ്സിലായിട്ടുണ്ട്. ഈ കെട്ടിടത്തിന് എന്തോ ഒരു ദുരൂഹതയുണ്ട്." "എന്ത് ദുരൂഹത?" "ഈ അലിയും, ഇവിടെയുള്ള മെഡിക്കൽ സൂപ്പർവൈസറും ചേർന്ന് രാത്രികളിൽ എന്തോ വലിയ പരിപാടി നടത്തുന്നുണ്ട്. ദിവസവും രാത്രി 12 മണി കഴിയുമ്പോൾ ഇവിടെയൊരു വിചിത്രമായ മണം വരാറുണ്ട്. നീ ശ്രദ്ധിച്ചിട്ടുണ്ടോ? വേവിച്ച മാംസത്തിന്റെ മണം! പക്ഷെ അത് ഇവിടുത്തെ കഞ്ഞിയുടെ മണമല്ല. അത് ഈ കാട്ടിനുള്ളിലെ ഏതോ രഹസ്യ അടുക്കളയിൽ നിന്നാണ് വരുന്നത്!" സന്ധ്യയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു. "മാംസത്തിന്റെ മണമോ? ആ തെണ്ടികൾ ഒറ്റക്ക് ഇരുന്നു തിന്നുന്നുണ്ടാവും നമുക്ക് തരാതെ" ……. ആ രാത്രി ഒന്നരയായപ്പോൾ, അവിടുത്തെ കട്ടിപ്പിടിച്ച ഇരുട്ടിൽ ഒരു വിചിത്ര ശബ്ദം കേട്ടു. *ചങ്... ചങ്...* സാവധാനം ചങ്ങലകൾ വലിഴഴിക്കുന്ന ശബ്ദം. സന്ധ്യയും ഗീതയും കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഇരുമ്പഴികളിലൂടെ പുറത്തേക്ക് നോക്കി. വാർഡിന്റെ അറ്റത്തുള്ള വലിയ കനത്ത മരക്കതക് മെല്ലെ തുറക്കപ്പെട്ടു. ഡോക്ടർ വർഗീസും അറ്റൻഡന്റ് അലിയും ചേർന്ന് തുകൽ മൂടിയ ഒരു വലിയ ട്രോളി തള്ളി കൊണ്ടുപോകുന്നു. ആ ട്രോളിക്ക് മുകളിൽ കറുത്ത പ്ലാസ്റ്റിക് കൊണ്ട് മൂടിയ എന്തോ വലിയ വസ്തുക്കൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ആ കാറ്റിൽ ആ മണം ഒഴുകിയെത്തിയത്! ഏലക്കായ, കറുവപ്പട്ട, ക്രാമ്പ്, നെയ്യ്... കൂടെ നല്ല മാംസം വെന്തുരുകുന്ന സുഗന്ധം! സന്ധ്യയുടെ ശ്വാസം നിലച്ചുപോയി. അത് കേവലം ഒരു മണമല്ലായിരുന്നു, അതൊരു അമാനുഷികമായ ആസക്തിയുടെ വിളിയായിരുന്നു! ഒറിജിനൽ മലബാർ ദം ബിരിയാണിയുടെ മണം! "ഗീതേ..." സന്ധ്യ അഴികളിൽ പിടിച്ച് അമർത്തി. അവളുടെ കൈവിരലുകളിലെ നഖങ്ങൾ തടിയിൽ ആഴ്ന്നിറങ്ങി. "ഇവിടെ... ഈ പൂട്ടിയ കെട്ടിടത്തിനുള്ളിൽ ആരോ ബിരിയാണി വെയ്ക്കുന്നുണ്ട്! എനിക്ക് വേണം... എനിക്ക് അത് തിന്നണം!" "അതെങ്ങനെ സാധ്യമാകും?" ഗീത അത്ഭുതപ്പെട്ടു. " ഇതിനുള്ളിൽ അർദ്ധരാത്രിയിൽ ആർക്കാണ് ബിരിയാണി വെയ്ക്കാൻ അനുവാദമുള്ളത്? അത് രോഗികൾക്കല്ല... അവിടുത്തെ സ്റ്റാഫുകൾക്ക് പോലുമല്ല. എങ്കിൽ അത് ആർക്കുവേണ്ടിയാണ്?" ആ സമയം, അടുത്ത സെല്ലിലിരുന്ന ലൈല ഉറക്കത്തിൽ നിന്നെന്നപോലെ ഞെട്ടിയുണർന്നു. അവൾ ചിരിച്ചുകൊണ്ട് ഇരുമ്പഴികളിൽ തലയിട്ടിടിച്ചു. "വലിയ ചെമ്പ്! വലിയ ചെമ്പ് തുറന്നു! രാത്രിയിലെ അതിഥികൾ വന്നിട്ടുണ്ട്! അവർ മാംസം ആവശ്യപ്പെടുന്നു... കൊഴുപ്പുള്ള മാംസം! ഹ ഹ ഹ!" സന്ധ്യയ്ക്ക് കാര്യങ്ങൾ വ്യക്തമായി.വെറും മാനസിക ആരോഗ്യ കേന്ദ്രം എന്ന് പുറംലോകത്തെ വിശ്വപ്പിച്ച്, ഈ കാട്ടിനുള്ളിലെ അസൈലത്തിന്റെ മറവിൽ അലിയും ഡോക്ടർ വർഗീസും എന്തോ വലിയ നിയമവിരുദ്ധമായ മാംസക്കച്ചവടമോ അല്ലെങ്കിൽ വൻകിടക്കാർക്കായി രഹസ്യ സൽക്കാരങ്ങളോ നടത്തുന്നുണ്ട്! "നമുക്ക് അങ്ങോട്ട് പോകണം," സന്ധ്യ പല്ലുകടിച്ചു. "എന്റെ ബിരിയാണി തീറ്റ തടയാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല!" …… ഉച്ച കഴിഞ്ഞുള്ള മരുന്നുകളുടെ സമയത്ത് അലി എത്തിയപ്പോൾ, ജയൻ തന്റെ പഴയ രാജകീയ ഭ്രാന്ത് പുറത്തെടുത്തു. അവൻ സ്വന്തം പ്ലേറ്റ് എടുത്ത് ചുവരിലടിച്ച് പൊട്ടിച്ച് സ്വന്തം കൈ മുറിക്കാൻ തുടങ്ങി. "എന്റെ ചോര! ശത്രുക്കൾ എന്റെ ചോര കുടിക്കുന്നു!" അവൻ അലറിവിളിച്ചു. "എന്താടാ അവിടെ!" അലി ലാത്തിയുമായി ജയന്റെ സെല്ലിന് നേരെ പാഞ്ഞു. വാതിൽ തുറന്ന് അവൻ ജയനെ തല്ലാൻ കൈയോങ്ങി. ആ നിമിഷം ഉരച്ചു മൂർച്ച കൂട്ടിയ പ്ലേറ്റുമായി പതുങ്ങി നിന്ന ഗീത, അലിയുടെ കഴുത്തിന്റെ വശത്തേക്ക് ആഞ്ഞു വെട്ടി. പ്ലേറ്റ് അലിയുടെ തൊണ്ടയിൽ ആഴ്ന്നിറങ്ങി. അലി നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ വായയിൽ നിന്ന് ചോര നുരഞ്ഞു വന്നു. സന്ധ്യ ഒരു വിശന്ന പുലിയെപ്പോലെ ചാടിവീണ് അലിയുടെ ലാത്തി പിടിച്ച് അവന്റെ കഴുത്തിന് കുറുകെ വെച്ച് അമർത്തി. "എവിടെ...?" സന്ധ്യ അലിയുടെ ചെവിയിൽ അലറി. "ആ മണം എവിടെ നിന്നാണ് വരുന്നത്? അർദ്ധരാത്രിയിൽ ആ ബിരിയാണി ചെമ്പ് വെച്ചിരിക്കുന്നത് എവിടെയാണ്?!" അലി ഭയത്തോടെ, ചോര പുരണ്ട കൈവിരലുകൾ കൊണ്ട് താഴത്തെ നിലയിലെ അണ്ടർഗ്രൗണ്ട് സ്റ്റോർ റൂമിലേക്ക് വിരൽ ചൂണ്ടി. അവൻ ജീവനുവേണ്ടി കേണു. "നിന്റെ നാവ് കുറച്ച് അധികം സംസാരിച്ചിട്ടുണ്ട്," സന്ധ്യ അലിയുടെ കഴുത്ത് ഒരൊറ്റ തിരി തിരിച്ചു. “ കർ ക് ടക്!”ആ വലിയ രാക്ഷസന്റെ ശരീരം തറയിലേക്ക് തളർന്നുവീണു. സന്ധ്യ അലിയുടെ പോക്കറ്റിൽ നിന്ന് മാസ്റ്റർ കീ എടുത്തു. ഗീത അലിയുടെ അരയിലെ ബെൽറ്റിൽ തൂങ്ങിയിരുന്ന വലിയ കശാപ്പുകത്തി കയ്യിലെടുത്തു. "സന്ധ്യേ...," ഗീത പറഞ്ഞു. "ആ താഴത്തെ നിലയിൽ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ല." "എന്ത് തന്നെയായാലും," സന്ധ്യ അലിയുടെ രക്തം പുരണ്ട വിരലുകൾ തുടച്ചുകൊണ്ട് പറഞ്ഞു, "അവിടെ ബിരിയാണിയുണ്ടെങ്കിൽ, അത് എന്റേതാണ്!" …… അവർ പതുങ്ങി അണ്ടർഗ്രൗണ്ടിലേക്കുള്ള കൽപടവുകൾ ഇറങ്ങി. ഭിത്തികളിൽ മങ്ങിയ മഞ്ഞ വെളിച്ചം മാത്രം. താഴേക്ക് പോകുന്തോറും അന്തരീക്ഷത്തിൽ തണുപ്പ് കൂടിവന്നു. പക്ഷെ ആ തണുപ്പിനെ തുളച്ചുകൊണ്ട്, ആവി പറക്കുന്ന നെയ്യുടെയും, മൊരിഞ്ഞ മാംസത്തിന്റെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും വന്യമായ ഗന്ധം വായുവിൽ പടർന്നുനിൽക്കുന്നുണ്ടായിരുന്നു! പടവുകൾ അവസാനിച്ചത് വലിയൊരു ഇരുമ്പ് വാതിലിലായിരുന്നു. വാതിൽ പകുതി തുറന്നുകിടന്നിരുന്നു. ഉള്ളിൽ കണ്ട കാഴ്ച കണ്ടാൽ ഏത് സാധാരണക്കാരന്റെയും ബോധം കെട്ടുപോകും! അതൊരു വലിയ കിച്ചണായിരുന്നു. പക്ഷെ ഒരു സാധാരണ ഹോസ്പിറ്റൽ കിച്ചണല്ല. തിളങ്ങുന്ന സ്റ്റീൽ ടേബിളുകൾ, കൂറ്റൻ ബിരിയാണി ചെമ്പുകൾ, മുകളിൽ കത്തിനിൽക്കുന്ന ഹാലൊജൻ ലൈറ്റുകൾ. അവിടെ ഡോക്ടർ വർഗീസും മറ്റ് രണ്ടു അപരിചിതരും ചേർന്ന് വലിയൊരു സൽക്കാരത്തിനായി ബിരിയാണി വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ചെമ്പുകളിൽ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു. സ്വർണ്ണനിറമുള്ള ബസ്മതി അരിയും, വലിയ ഇറച്ചിക്കഷ്ണങ്ങളും, വറുത്ത കശുവണ്ടിയും മുന്തിരിയും മുകളിൽ വിതറിയ ദം ബിരിയാണി! "അടിപൊളി..." സന്ധ്യയുടെ ചുണ്ടിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങി. "ഇതാണോ ഈ ഭ്രാന്താശുപത്രിയിലെ യഥാർത്ഥ മരുന്ന്?" ഡോക്ടർ വർഗീസ് ഞെട്ടിത്തിരിഞ്ഞു. "നിങ്ങൾ... നിങ്ങൾ എങ്ങനെ ഇവിടെ എത്തി?! അലി എവിടെ?!" "അലി ഇപ്പോൾ മുകളിലെ വാർഡിൽ സുഖമായി ഉറങ്ങുകയാണ്," ഗീത കയ്യിലെ കശാപ്പുകത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ചിരിച്ചു. "ഡോക്ടറേ, നിങ്ങൾ ഇവിടെ മാനസികരോഗികളെ ചികിത്സിച്ച് ശരിയാക്കുകയല്ല... അവരുടെ പേരിൽ ഫണ്ട് ഒപ്പിച്ച് അർദ്ധരാത്രിയിൽ വൻകിടക്കാർക്ക് ബിരിയാണി സൽക്കാരം നടത്തുകയാണല്ലേ?" "നിനക്കൊന്നും അറിയില്ല!" ഡോക്ടർ ഭയന്നു പിന്നോട്ട് മാറി, ടേബിളിലിരുന്ന ബെല്ലിൽ അമർത്താൻ ആഞ്ഞു. "സെക്യൂരിറ്റി!" പക്ഷെ സന്ധ്യ അതിനേക്കാൾ വേഗത്തിലായിരുന്നു. തറയിൽ കിടന്ന വലിയൊരു വുഡൻ കട്ടിംഗ് ബോർഡ് എടുത്ത് അവൾ ഡോക്ടറുടെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. ഡോക്ടർ നിലത്തേക്ക് പതിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഇരുമ്പ് റോഡുമായി വന്നെങ്കിലും, ഗീത അവന്റെ വയറ്റിലേക്ക് കശാപ്പുകത്തി ആഞ്ഞു കയറ്റി. ലോഹവും മാംസവും തമ്മിൽ തട്ടുന്ന ഭീകരമായ ശബ്ദം ആ മുറിയിൽ മുഴങ്ങി. അടുത്ത ഏതാനും മിനിറ്റുകൾ അവിടെ നടന്നത് ഒരു കൂട്ടക്കൊലപാതകമായിരുന്നു. വിശപ്പിന്റെയും IED രോഗത്തിന്റെയും ഭ്രാന്തിൽ സന്ധ്യയും ഗീതയും ആ മുറിയിലുണ്ടായിരുന്ന എല്ലാവരെയും വെട്ടി ക്കൂട്ടി. ചുവരുകളിലും തിളങ്ങുന്ന സ്റ്റീൽ ടേബിളുകളിലും ചോര ചീറ്റിത്തെറിച്ചു. ……. അന്തരീക്ഷം നിശബ്ദമായി. നിലത്തു വീണുകിടക്കുന്ന ശവങ്ങൾക്ക് നടുവിൽ, ചോര പുരണ്ട കൈകളോടെ സന്ധ്യ ആ കൂറ്റൻ ബിരിയാണി ചെമ്പിനടുത്തേക്ക് നടന്നു. അവൾ അതിന്റെ കനത്ത അടപ്പ് സാവധാനം തുറന്നു. “ ഹാ “ ആവി വായുവിലേക്ക് ഉയർന്നപ്പോൾ സന്ധ്യ കണ്ണുകളടച്ച് ആ ഗന്ധം ആവഹിച്ചു. "ഇതാണ്... ഇതാണ് ഞാൻ ആഗ്രഹിച്ച ആ രുചി!" അവൾ കയ്യിലെ ചോരപോലും തുടക്കാതെ, ആ ചെമ്പിലേക്ക് കൈയ്യിട്ട് ഒരു വലിയ പിടി ബിരിയാണി വാരിയെടുത്തു. ചോരയുടെ ഉപ്പുരസവും, ബിരിയാണിയുടെ നെയ്മണവും നാവിലേക്ക് പടർന്നപ്പോൾ അവൾ തൃപ്തിയോടെ കണ്ണുകളടച്ചു. "ഗീതേ... കഴിക്ക്!" സന്ധ്യ ആർത്തിയോടെ തിന്നാൻ തുടങ്ങി. ഗീതയും അടുത്തൊരു പ്ലേറ്റിലേക്ക് ബിരിയാണി വാരിയിട്ട് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. "സന്ധ്യേ... ഇതിൽ ഉപയോഗിച്ചിരിക്കുന്ന മസാല... അത് സാധാ കടകളിൽ കിട്ടുന്നതല്ല. ഇതിൽ എന്തോ പ്രത്യേകതയുണ്ട്!" അപ്പോഴാണ് നിലത്ത് ചോരയിൽ കുളിച്ചു കിടന്ന ഡോക്ടർ വർഗീസ് പതുക്കെ തലയുയർത്തിയത്. അവൻ ചുമച്ചുകൊണ്ട് ചോര തുപ്പി. "ഭ്രാന്തികൾ..." ഡോക്ടർ അവരെ നോക്കി ഭ്രാന്തമായി ചിരിച്ചു. "നിങ്ങൾ... നിങ്ങൾ എന്താണ് തിന്നുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ?" സന്ധ്യ ബിരിയാണി തിന്നുന്നത് നിർത്തി സാവധാനം ഡോക്ടറുടെ അടുത്തേക്ക് നടന്നു. "എന്താടാ പുല്ലേ പറഞ്ഞത്?" "ആ ബിരിയാണിയിലെ ഇറച്ചി..." ഡോക്ടർ കിതച്ചുകൊണ്ട് പറഞ്ഞു. "അത്... അത് ആടിന്റെയോ മാടിന്റെയോ അല്ല... ഈ ഹോസ്പിറ്റലിൽ വെച്ച് മരിക്കുന്ന... അല്ലെങ്കിൽ ഞങ്ങൾ കൊല്ലുന്ന രോഗികളുടെ മാംസമാണ്! ഇത് ഞങ്ങൾ മട്ടൻ ബിരിയാണി എന്നും പറഞ്ഞു ബോക്സ്കളിൽ ഒരു പൊതിക്ക് 150 രൂപക്ക് വിൽക്കും..." കേട്ടതും ഗീതയുടെ കൈയ്യിലെ പ്ലേറ്റ് തറയിൽ വീണു പൊട്ടി. അവൾക്ക് ഒരു നിമിഷം അറപ്പ് തോന്നി തോന്നിയെങ്കിലും ബിരിയാണിയുടെ ടേസ്റ്റ് അവളെ വീണ്ടും പ്രലോഭിപ്പിരുന്നു പക്ഷെ, സന്ധ്യ മിണ്ടാതെ നിന്നു. അവൾ വിരലുകളിൽ പറ്റിപ്പിടിച്ച ആ മസാലയും മാംസക്കഷ്ണവും ഒന്നുകൂടി നോക്കി. അവളുടെ കണ്ണുകളിൽ ഭയമോ അറപ്പോ ഉണ്ടായിരുന്നില്ല... പകരം ഒരു വന്യമായ, അതിമാനുഷികമായ സന്തോഷമായിരുന്നു! അവൾ പതുക്കെ കുനിഞ്ഞ് ഡോക്ടറുടെ കവിളിൽ തട്ടി. "ഡോക്ടറേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ ചിരിച്ചു. "മനുഷ്യന്റെ ഇറച്ചിയാണെങ്കിലും അല്ലെങ്കിലും... ഇതിന് നല്ല രുചിയുണ്ട്! മസാല പാകത്തിന് പിടിച്ചിട്ടുണ്ട്!" ഡോക്ടറുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു. സന്ധ്യയുടെ ഉള്ളിലെ ആ അസുരരൂപം പൂർണ്ണമായും പുറത്തുവന്ന നിമിഷമായിരുന്നു അത്. അവൾ കയ്യിലെ കത്തി എടുത്ത് ഡോക്ടറുടെ തൊണ്ടയിലേക്ക് ആഴ്ത്തി. അതിനു ശേഷം ആർത്തിയോടെ കഴിക്കാൻ തുടങ്ങി .......... ഒരു മണിക്കൂറിനു ശേഷം... ഭ്രാന്താശുപത്രിക്ക് പുറത്ത് നീലയും ചുവപ്പും ലൈറ്റുകൾ മിന്നിച്ചു കൊണ്ട് ഇൻസ്പെക്ടർ നിസാറിന്റെ വണ്ടി വന്നു നിന്നു. കൂടെ വൻ പോലീസ് പടയുമുണ്ടായിരുന്നു. അലിയുടെ ഫോണിൽ നിന്നും കാൾ വരികയും തിരിച്ചു വിളിച്ചപ്പോൾ എടുക്കാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നി വന്നതായിരുന്നു അവർ.അലിയുടെ ഡെഡ് ബോഡി കണ്ടപ്പോൾ നിസാർ ഞെട്ടി “ ഇത്‌ അവർ തന്നെ അവരെവിടെ” അണ്ടർഗ്രൗണ്ടിലെ രഹസ്യ അറയിലേക്ക് തോക്കുമായി ഇരച്ചുകയറിയ പോലീസുകാർ കണ്ട കാഴ്ച അവരുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് കോരിയിട്ടു. ചോരക്കടലായി മാറിയ ആ മുറിയിൽ, മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് സന്ധ്യയും ഗീതയും ആ കൂറ്റൻ ചെമ്പിലെ ബിരിയാണി മുഴുവൻ തിന്നു തീർക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും സാരിയിലും ചോരയും മസാലയും കലർന്നു പറ്റിപ്പിടിച്ചിട്ടുണ്ട്. "സന്ധ്യേ... ഗീതേ..." നിസാറിന്റെ ശബ്ദം ഇടറി. കയ്യിലെ തോക്ക് വിറച്ചു. "നിങ്ങൾ... നിങ്ങൾ മനുഷ്യന്മാരാണോ അതോ രാക്ഷസികളോ?!" സന്ധ്യ പതുക്കെ വിരലുകൾ നക്കി തുടച്ചു. എന്നിട്ട് സാവധാനം എഴുന്നേറ്റു. "ഇൻസ്പെക്ടർ സാറേ..." അവൾ പ്രസന്നമായി ചിരിച്ചു. "കഴിഞ്ഞ തവണ നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ? ജയിലിൽ ബിരിയാണിക്ക് ക്ഷാമമുണ്ടാകില്ലെന്ന്? പക്ഷെ നിങ്ങൾ തന്നത് ചവറായിരുന്നു! പിന്നെ ഇവിടെ ഈ ബിരിയാണി ഉണ്ടാക്കിയവർ ചെയ്തതിനേക്കാൾ വലിയ തെറ്റാണോ ഇത് കഴിക്കുന്നത്." " ഒന്ന് പെട്ടന്ന് കൊണ്ടുപോടോ ഇവറ്റകളെ!" നിസാർ അലറി. പോലീസുകാർ ഭയത്തോടെ അടുത്തേക്ക് വന്ന് ഇരുവർക്കും വിലങ്ങുവെച്ചു. പക്ഷേ, സന്ധ്യയുടെയും ഗീതയുടെയും മുഖത്ത് തെല്ലും ഭയമുണ്ടായിരുന്നില്ല. വിലങ്ങുകളുമായി പോലീസ് വണ്ടിയിലേക്ക് നടക്കുമ്പോൾ, സന്ധ്യ കാട്ടിലെ തണുത്ത കാറ്റിലേക്ക് നോക്കി ദീർഘശ്വാസമെടുത്തു. "ഗീതേ..." സന്ധ്യ പതുക്കെ പറഞ്ഞു. "എന്താ സന്ധ്യേ?" "അടുത്ത തവണ അവർ നമ്മളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ... തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചോദിക്കുന്ന അവസാനത്തെ ആഗ്രഹമായി നമ്മൾ എന്താണ് ചോദിക്കേണ്ടതെന്ന് അറിയാമോ?" ഗീത ഉറക്കെ ചിരിച്ചു. "പറയണോ സന്ധ്യേ... നല്ല ഒന്നാന്തരം മലബാർ ദം ബിരിയാണി!" അവരുടെ ആ വന്യമായ ചിരി ആ ഇരുണ്ട കാടിനെ വിറപ്പിച്ചുകൊണ്ട് അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു. പോലീസ് വണ്ടി ഇരുട്ടിലേക്ക് മറഞ്ഞു. ....... End #📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ