പരേശാൻ
എല്ലാ സായാഹ്നങ്ങളിലും ഗ്രാമലയ വായനശാലയിൽ കയറുമായിരുന്ന ഞാൻ അന്ന് " രാഗിണി" എന്ന നോവൽ വായിച്ചു തുടങ്ങി... തുടക്കം തൊട്ടേ വായനക്കാരനെ അനുരാഗത്തിന്റെ തീരത്ത് എത്തിക്കുന്ന ഒരു ഗംഭീര പ്രണയകഥയാണ് രാഗിണി. വായന പകുതി പിന്നിട്ടപ്പോഴാണ് രചയിതാവിന്റെ പേര് പോലും നോക്കുന്നത്... പരേശാൻ... അതാണ് രചയിതാവിന്റെ പേര്! പരേശാൻ? ഇതെന്തോന്ന് പേര്? മലയാളത്തിലേക്ക് തർജമ ചെയ്താൽ വാക്കിന്റെ അർത്ഥം അസ്വസ്‌ഥൻ... ഏതായാലും യഥാർത്ഥ പേരാവാൻ വഴിയില്ല. അല്ലെങ്കിൽ ആരെങ്കിലും അസ്വസ്ഥൻ എന്നൊക്കെ പേരിടുമോ?
ഓരോ ദിവസം ഓരോ അധ്യായം വായിച്ചു തീർത്തു..അപ്പോഴൊക്കെ എന്റെ മുന്നിൽ ഒരാൾ വന്ന് ഇരിക്കാറുണ്ടായിരുന്നു... മുഷിഞ്ഞ വേഷം... നാറിയ ഗന്ധം... തികച്ചും അപരിഷ്കൃതനായ ഒരു കിളവനായ അയാളെ ആരും അടുപ്പിക്കാറില്ല. ഞാനും അയാളെ രൂക്ഷമായാണ് നോക്കാറുള്ളത്. അയാൾ ആരെയും ശ്രദ്ധിക്കാതെ പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കും. പാബ്ലോ നെരൂദയെയും ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെയും മിലാൻ കുന്ദേരയെയുമൊക്കെയാണ് വായിക്കാറുള്ളത്. എനിക്കത് കണ്ടപ്പോൾ അതിശയം തോന്നി. ഒരിക്കൽ ഞാനയാളെ പരിചയപ്പെടാൻ ശ്രമിച്ചു. അയാൾ അടുക്കുന്ന ലക്ഷണമേയില്ല. എങ്കിലും ഒരു ദിവസം ചായ കുടിക്കാൻ ക്ഷണിച്ചു. അയാൾ ഒന്നും മിണ്ടാതെ എന്റെ കൂടെ പോരേം ചെയ്തു . ചായ കുടിച്ച് പിരിയാൻ നേരത്ത് ഒരിക്കൽ കൂടി അയാളെ പരിചയപ്പെടാൻ ശ്രമിച്ചു. പക്ഷെ ഒന്നും മിണ്ടാതെ അയാൾ നടന്നു പോയി...
അന്ന് രാത്രി അത്താഴം കഴിഞ്ഞ് ടി വി ഓൺ ചെയ്ത് വാർത്ത കേൾക്കുമ്പോൾ ഞാൻ നടുങ്ങി.
"പ്രശസ്ത നോവലിസ്റ്റ് സുന്ദരൻ ആറാടൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു... പരേശാൻ എന്ന തൂലിക നാമത്തിൽ നിരവധി സാഹിത്യ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്..." ഒപ്പം ദാരുണാന്ത്യം സംഭവിച്ച പരേശാന്റെ ചിത്രം കൂടി സ്‌ക്രീനിൽ തെളിഞ്ഞതോടെ ഞാൻ ശരിക്കും സ്തബ്ധനായി നിന്നു. കുറച്ച് മുൻപ് എന്നോടൊപ്പം ചായ കുടിച്ച, മുഷിഞ്ഞു നാറിയ വേഷമുള്ള, തികച്ചും അപരിഷ്കൃതനായ ആ കിളവനായിരുന്നു അത്.
"നിറയെ പൂക്കളുള്ള പൂന്തോട്ടത്തിൽ രാഗിണി ഒരു പൂവായി നിന്നു. അവളെ നുള്ളിയെടുക്കാൻ ഇന്നവൻ വരുമായിരിക്കും... അനുരാഗത്തിന്റെ മന്ദമാരുതൻ അവിടമാകെ ഇളം തണുപ്പ് കോരിയിട്ടപ്പോൾ രാഗിണി നന്നായി പുഞ്ചിരിച്ചുവോ...? " രാഗിണിയിലെ വരികൾ എന്റെ മനസ്സിൽ തെളിയുമ്പോൾ മുന്നിലുള്ള ടിവിയിൽ രചയിതാവിന്റെ മരണ വാർത്തയും ഒരു ഫ്ലാഷ് ന്യൂസ് ആയി തെളിഞ്ഞു കഴിഞ്ഞിരുന്നു... ആ രാത്രി ഞാനും വല്ലാതെ പരേശാനായി മാറുകയായിരുന്നു...
✍️സൈഫുദ്ദിൻ റോക്കി
#കഥ