#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _50
✍️ രചന - ജിഫ്ന നിസാർ 💥
അച്ഛനെന്തു പറ്റിയമ്മേ "
സ്വകാര്യമായി കാർത്തുവിന് വന്നിറങ്ങിയതേ ആദ്യം തുളസിയോട് ചോദിക്കാനുണ്ടായിരുന്നത് അതായിരുന്നു.
"എന്തേ. നിനക്കിപ്പോ അങ്ങനെ തോന്നാൻ.."
അവളുടെ ബാഗുകൾ പുറത്തേക്കിറക്കുന്ന അശോകന്റെ നേരെ നോക്കി കൊണ്ടാണ് തുളസി അവളോട് തിരിച്ചു ചോദിച്ചത്.
"എന്റെ തോന്നലൊന്നും അല്ലന്നേ.. മിസ്റ്റർ അശോകൻ വല്ലാത്ത കലിപ്പിലാണ് "
അയാളുടെ ആ പെരുമാറ്റം നൽകിയ വേദന അപ്പോഴും ഉണ്ടായിട്ടും കാർത്തു തമാശ പോലെ കണ്ണ് ചിമ്മി കൊണ്ടത് പറഞ്ഞിട്ട് വീണ്ടും അശോകനെ തന്നെ നോക്കി.
"അച്ഛന് എന്തേലും ടെൻഷൻ കാണും കുഞ്ഞാറ്റെ.. അത് കൊണ്ടാവും.."
"എന്നാ പിന്നെ അതാവും.. പക്ഷേ അച്ഛനെ ഞാൻ ഇങ്ങനെ കണ്ടിട്ടേയില്ല.
എനിക്ക് മുന്നിൽ എത്ര ടെൻഷൻ ഉണ്ടേലും അച്ഛൻ..."
അശോകൻ കയറി വരുന്നത് കണ്ടപ്പോൾ കാർത്തു പറഞ്ഞു വന്നത് നിർത്തി.
"പോയി കുളിച്ചു വല്ലതും കഴിക്ക് കുഞ്ഞാറ്റെ . ഇത്രേം ദൂരെ വന്നതല്ലേ.."
വലിയൊരു ബാഗുമായി അകത്തേക്ക് കയറി വരുന്നതിനിടെ അശോകൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ കാർത്തു ചുണ്ട് ചുളുക്കി.
ഇപ്പൊ എങ്ങനുണ്ട് എന്നൊരു ഭാവത്തിലാണ് തുളസി അവളെ നോക്കുന്നത്.
"അച്ഛന് നേരത്തെ എന്ത് പറ്റിയതാ..?"
അയാളോന്നയഞ്ഞു കണ്ടതും കാർത്തു ആ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് അയാളുടെ കൂടെ അകത്തേക്ക് നടന്നു.
അത് കണ്ട് കൊണ്ടൊരു തലയാട്ടലോടെ ബാക്കിയുള്ള ബാഗുമായി തുളസിയും അവർക്ക് പിറകെ ചെന്നു.
"അതൊ.. അതൊരു മൂഡ് സിഗിംഗ്..."
അശോകൻ കണ്ണ് ചിമ്മി കാണിച്ചു.
"പിന്നെ... ഒരു മൂഡ് സിംഗ്.. വെറുതെ മനുഷ്യന്റെ നല്ല മൂഡ് കളയാൻ. എന്ത് സന്തോഷത്തോടെ പോന്നതാ ഞാൻ.. പക്ഷേ അച്ഛനത് നശിപ്പിച്ചു.
കാർത്തു അയാളുടെ കയ്യിലൊന്നു പിച്ചി കൊണ്ട് പറഞ്ഞു.
"അതിനൊരു ലോഡ് സോറി..."
അശോകൻ ചിരിയോടെ അവളുടെ തലയിലൊന്ന് തട്ടി.
ഉള്ളിൽ അപ്പോഴും അവസാനിക്കാത്ത ഒരുപാട് ആശങ്കകൾ അത് പോലെ തന്നെയുണ്ട്.
പക്ഷേ അതയാൾ തത്കാലം അടക്കി പിടിക്കാൻ ശ്രമിക്കുകയാണ്.
"ഇപ്പൊ പോയി ഫ്രെഷായി വാ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.."
അശോകൻ മെല്ലെയൊരു വഴി തെളിച്ചു കൊണ്ട് പറഞ്ഞു.
"എനിക്കും പറയാനുണ്ട് അച്ഛാ.."
നെഞ്ചോന്ന് തുടിച്ചു തുള്ളിയിരുന്നു അവളത് പറയുമ്പോൾ.
ഇനിയും കാത്തിരിക്കാനും നീറാനും വയ്യെന്ന് ഹൃദയം കൂടി പരിഭവം പറഞ്ഞത് പോലെ.
രണ്ടാളും പറഞ്ഞത് കേട്ടിട്ട് തുളസിയുടെ മുഖമൊന്നു മങ്ങി പോയി.
എന്തോ ആവിശ്യമില്ലാത്തൊരു ഭയമായിരുന്നു അവരിലപ്പോൾ.
ഇഷ്ടമില്ലാത്ത.. അതുമല്ലങ്കിൽ സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്നൊരു ഉൾഭീതി.
"ഇപ്പൊ രണ്ടാളും പോയി ഫ്രഷ് ആയിട്ട് വന്നിട്ട് വല്ലതും കഴിച്ചു കിടക്കാൻ നോക്കിക്കെ.. സമയം പത്തു കഴിഞ്ഞു.
ബാക്കിയൊക്കെ ഇനി നാളെ മതി. ഇവിടുന്ന് എങ്ങോട്ടും ഓടി പോവുന്നൊന്നും ഇല്ലല്ലോ.."
തുളസി അൽപ്പം അസ്വസ്ഥതയോടെ തന്നെയാണ് അത് പറഞ്ഞത്..
അതോടെ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു.
മുറിയിലെത്തിയ പാടെ കാർത്തു ഒരുവട്ടം കൂടി കാശിയുടെ നമ്പറിൽ വിളിച്ചു നോക്കി.
സ്ഥിരം പല്ലവി തന്നെ കിട്ടിയ മറുപടി.
അറിയാം.. തന്റെ നമ്പർ ബ്ലോക്ക് ചെയ്തു വെച്ചതാണെന്ന്.
എന്നിട്ടും വീണ്ടും വിളിച്ചു നോക്കുന്നുണ്ട്.
എന്നും വിളിച്ചു കിട്ടാതാവുമ്പോൾ തോന്നുന്ന നിരാശ അന്നും തോന്നി.
പക്ഷേ അൽപ്പം ആശ്വാസവുമുണ്ട്.
താനിപ്പോൾ അവന്റെ അരികിൽ എത്തി പെടാനുള്ള യാത്രയിലാണെന്നുള്ള ആശ്വാസം.
ഒട്ടും വൈകാതെ തന്നെ അച്ഛനോട് അവന്റെ കാര്യം തുറന്നു പറയണം.
അവനും തന്നോട് ഇഷ്ടമാണെന്ന് തന്നെ പറയണം.
അല്ലെങ്കിൽ വൺ സൈഡ് ലവ് എന്നൊക്കെ പറഞ്ഞു കൊണ്ട് അച്ഛന്നത് തള്ളി കളഞ്ഞാലോ.
താനങ്ങനെ പറഞ്ഞാലും അച്ഛൻ ചെന്ന് ചോദിച്ചാൽ അവനത് നിഷേധിക്കാനൊന്നും പോണില്ല.
തന്നോടുള്ള ഇഷ്ടവും അച്ഛനോടുള്ള കടപ്പാടും ഒരുപോലെ ആ കണ്ണിലും നെഞ്ചിലും നിറഞ്ഞു നില്കുന്നത് താനറിഞ്ഞതാണ് .
ഓരോന്നൊക്കെ ഓർത്തു കൊണ്ട്.. ഷെൽഫിൽ നിന്നും മാറി എടുക്കാനുള്ളതുമായി ബാത്റൂമിൽ കയറുമ്പോഴും അവളറിഞ്ഞില്ല.. അവനിലേക്ക് അടുക്കാനുള്ളതല്ല.. അവനിൽ നിന്നും എന്നെന്നേക്കുമായി അകലാനുള്ള കാരണങ്ങളെ കുറിച്ചാണ് താനിപ്പോൾ ഓർത്തു ആശ്വാസം കൊണ്ടതെന്ന്...
💥💥
ഇന്നെന്തായിപ്പോ എന്നോട് വല്ലാത്തൊരു സ്നേഹം.. "
ബിബിനോട് ചേർന്നു കിടന്നു കൊണ്ടത് ചോദിക്കുമ്പോൾ ചിത്രക്ക് അതിശയതിനൊപ്പം വല്ലാത്തൊരു സന്തോഷവുമുണ്ട്.
എത്രയോ നാളുകൾക്ക് ശേഷമാണ് അവനിത്ര മാത്രം സ്നേഹം കാണിക്കുന്നത്.
തന്നിലേക്ക് ആ സ്നേഹം ചേർത്ത് വെച്ചത്..
"അതെന്താ.. എനിക്കെന്റെ ഭാര്യയേ സ്നേഹിക്കാൻ പാടില്ലേ.."
ബിബിൻ അവളുടെ നേരെ കുസൃതിയോടെ നോക്കി.
"പിന്നെ.. കല്യാണത്തിന് ശേഷം ഭാര്യയെ മാത്രമേ സ്നേഹിക്കാൻ പാടുള്ളു.പക്ഷേ കുറച്ചായിട്ട് എന്റെ ബിബിച്ചായന് അങ്ങനൊരു സ്നേഹമൊന്നും എന്നോട് ഇല്ലായിരുന്നു..പിന്നെ ചോദിച്ചു വാങ്ങിക്കേണ്ട ഒന്നല്ലല്ലോ അത്. അത് കൊണ്ട് ഞാനും കാത്തിരുന്നതാ. ഇന്നെന്തായാലും എനിക്കൊരുപാട് സന്തോഷമായി കേട്ടോ.."
ഒന്നും ഓർക്കാതെ തെളിഞ്ഞ മനസ്സോടെ അവന്റെയാ സാമീപ്യവും സ്നേഹവും പരിഗണനയും തിരികെ കിട്ടിയ സന്തോഷത്തിലാണ് ചിത്ര അത് പറഞ്ഞതെങ്കിൽ ബിബിന്റെ മുഖം വിളറി വെളുത്തു പോയി.
സത്യത്തിൽ ചിത്രക്കിനിയൊരു സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് അവനത്ര മാത്രം സ്നേഹം കൊണ്ട് അവളുടെ അരികിലേക്ക് ചെന്നത് തന്നെ.
വിഷ്ണുവുമായി സംസാരിക്കാൻ കഴിഞ്ഞതോടെ അവനൊരൽപം ആശ്വാസമൊക്കെ കിട്ടിയിട്ടുണ്ട്.
കുറച്ചു നാളുകൾ അവനെ ഒന്നാകെ പ്രയാസപെടുത്തിയ വലിയൊരു പ്രശ്നം പരിഹരിച്ച ആശ്വാസം.
അതിന് വേണ്ടി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കേണ്ട ആ വലിയ തുക അവനെ അൽപ്പമൊന്നു സങ്കടപ്പെടുത്തിയെങ്കിലും അതിനേക്കാൾ വലിയ മീനുകൾ ധാരാളം നിറഞ്ഞ തന്റെ അപ്പന്റെ സബാധ്യത്തിൽ നിന്നും ചെറിയൊരു പരൽ മീൻ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതിയാൽ മതിയെന്ന് അവൻ സ്വയം ആശ്വാസം കൊള്ളാൻ ശ്രമിക്കുന്നുണ്ടപ്പോഴും..
💥💥
വൈകുന്നേരമൊന്നു പുറത്തേക്കിറങ്ങാൻ മാറ്റിയിറങ്ങി വന്ന കാശി ഗേറ്റിൽ വിഷ്ണുവിന്റെ കാർ കണ്ടതും അവിടെ തന്നെ നിന്നു.
അവന്റെ മുഖം ചുളിഞ്ഞു.
ഇനിയിയിങ്ങോട്ട് കാലു കുത്തില്ലെന്ന് പറഞ്ഞു പോയവൻ പിന്നെയും ഇങ്ങോട്ട് വന്നെങ്കിൽ വന്ന കാര്യം അൽപ്പം സീരിയസ് ആണെന്ന് കാശിക്ക് മനസ്സിലായി.
അവന്റെ ചുണ്ടുകൾ പുച്ഛം കൊണ്ട് കോടി പോയി.
ഒന്നാമതെ മടുപ്പ് കൊണ്ട് വല്ലാത്തൊരു അവസ്ഥയിലാണ്.
മനസ്സോട്ടും ശെരിയല്ല.
കയ്യിലെ മുറിവൊക്കെ നന്നായി ഉണങ്ങിയിട്ടും തിരികെയാ ജോലിക്ക് കയറാൻ പറ്റിയിട്ടില്ല.
ബസ്സിന്റെ പെർമിറ്റിൽ എന്തൊക്കെയോ മാറ്റങ്ങൾ.
അതൊന്ന് ക്ലിയർ ആക്കിയിട്ട് മതിയിനി ഓട്ടം എന്നാണ് അശോകേട്ടന്റെ ഉത്തരവ്.
കാശികറിയാത്ത അങ്ങനൊരു പെർമിറ്റ് പ്രശ്നങ്ങളൊന്നും നിലവിൽ കുഞ്ഞാറ്റ ബസ്സിന് ഇല്ല.
അങ്ങനെയുള്ള കാര്യങ്ങളെല്ലാം അവൻ തന്നെയാണ് ചെയ്യാറുള്ളത്.
ഇതിപ്പോ ആദ്യമായിട്ടാണ് അശോകൻ അതിലൊരു അഭിപ്രായം പറഞ്ഞു കൊണ്ട് വരുന്നത്.
ഒരിക്കലും അതൊരു നല്ല സൂചനയല്ലെന്ന് അവന് തോന്നി.
പക്ഷേ അങ്ങനെ ചെയ്യാം എന്നല്ലാതെ ഉള്ളിലുള്ള ഒന്നും അയാളോട് പറഞ്ഞില്ല.
അയാളുടെ ബസ്..
അതയാൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം.
പക്ഷേ ആ ബസ്സിനോടുള്ള അറ്റാച്ചിട്.. പിന്നെയാ മനുഷ്യനോടുള്ള കടപ്പാടും.
ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് അവന്റെ മനഃസമാദാനം കുരുങ്ങി കിടക്കുന്നത്.
അശോകേട്ടൻ തന്നിരുന്നതിലും ഇരട്ടി തന്ന് കൊണ്ട് തന്നെ കൊണ്ട് പോകാൻ ആളുണ്ട്.
പക്ഷേ അതിനൊന്നും തോന്നുന്നില്ല.
അതിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ട കാർത്തുവിന്റ കാര്യം.
അതൊരു താത്കാലിക രക്ഷപ്പെടൽ മാത്രമാണ്.
നാട്ടിലെത്തുന്ന നിമിഷം ഇനിയൊരു കൂടി കാഴ്ചയുണ്ടാവും.
അതൊഴിഞ്ഞു കിട്ടാനുള്ള വഴി നോക്കണം.
ശത്രുക്കൾ അവളെയും തന്നെയും ഒരുമിച്ചു ടാർജറ്റ് ചെയ്ത് കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ കുറച്ചു കൂടി സൂക്ഷിച്ചു കൊണ്ട് മുന്നോട്ടു പോയില്ലേൽ.. അശോകേട്ടന് അത് സംശയത്തിടയാക്കും..
ഓരോന്നൊക്കെ ഓർത്തോതിരുന്നു ഭ്രാന്ത് പിടിച്ചപ്പോഴാണ് ശിവയെ വിളിച്ചു കൊണ്ട് ടൗണിൽ വരാൻ പറഞ്ഞു കൊണ്ടങ്ങോട്ട് പോകാൻ ഇറങ്ങിയത്.
ഇതിപ്പോൾ ഉണ്ടായിരുന്ന സമാധാനം കൂടി കളയുനൊരു മാരണം ഇങ്ങോട്ട് തേടി പിടിച്ചു വരികയും ചെയ്തു.
കാശിക്ക് എല്ലാം കൂടി വല്ലാതെ ദേഷ്യം വന്ന്.
ചുറ്റും നോക്കി കൊണ്ട് മുന്നോട്ട് വരുന്നതിനിടെയാണ് ഉമ്മറത്തെ തൂണിൽ ചാരി യാതൊരു കൂസലുമില്ലാതെ വല്ലാത്തൊരു നോട്ടത്തോടെ നിൽക്കുന്ന കാശിയുടെ നേരെ വിഷ്ണുവിന്റെ നോട്ടമെത്തി നിന്നത്.
അവനൊരു നിമിഷം നിന്ന് പോയി.
പരസ്പരം നോക്കുമ്പോൾ രണ്ടു പേരുടെയും മുഖം വലിഞ്ഞു മുറുകി.
കാശിയുടെ മനസ്സിൽ അടികൊണ്ട് അവശയായ ഗായത്രിയുടെ ചിത്രമാണ് വിഷ്ണുവിനെ കണ്ടതും ഓർമ വന്നതെങ്കിൽ, കാശിയുടെ പേരിൽ തന്നെ വെല്ലുവിളിച്ച അച്ഛമ്മയേയും അവരുടെ മറവിൽ തന്നെ നോക്കി നിൽക്കുന്ന ഗായത്രിയുടെയും ചിത്രമാണ് വിഷ്ണുവിന് മനസ്സിൽ.
അമർത്തിയ ചുവടുകളോടെ അവൻ അരികിലേക്ക് വരുന്നതും നോക്കി കാശി അവിടെ തന്നെ നിന്നു.
"എന്താ നിന്റെ ഉദ്ദേശം..."
അവനോടുള്ള വെറുപ്പും ദേഷ്യവും മുഴുവനും വാക്കുകളിൽ നിറച്ചു കൊണ്ട് വിഷ്ണു ആദ്യം ചോദിച്ചത് അതായിരുന്നു.
"എനിക്കങ്ങനെ പല ഉദ്ദേശങ്ങളും കാണും അതെല്ലാം നിങ്ങളോട് വന്നിട്ട് ഏറ്റു പാടാൻ ഇയാളാരാ..?"
വിഷ്ണുവിന്റെ ചോദ്യത്തെക്കാൾ മൂർച്ചയുള്ള മറു ചോദ്യം..
അവന്റെ മുഖമൊന്നു കൂടി വലിഞ്ഞു മുറുകി.
ഞാനാരാ ഏതാ എന്നൊന്നും പറയാതിരിക്കുന്നതാ നല്ലത്.. ലോകത്ത് ഒരേട്ടനോടും അനിയൻ ചെയ്യാത്ത കാര്യമാണല്ലോ നീയിപ്പോ എന്റെ വീട്ടിൽ വന്ന് ചെയുന്നത്.. അപ്പോൾ പിന്നെ അതൊന്നും പറയേണ്ട.. "
വിഷ്ണുവിന്റെ വെളുത്തു തുടുത്ത മുഖം ചുവന്നു തുടങ്ങി.
"ഓഓഓ.. നിങ്ങളെ പോലൊരു ഏട്ടനെ കിട്ടിയത് പിന്നെ എന്റെ പുണ്യം.. അത് പോലല്ലേ അനിയനായ എന്നോട് നിങ്ങൾ ചെയ്യുന്നത്..ചെയ്യിക്കുന്നത്.."
കാശി ചിരിയോടെ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടത് പറയുമ്പോൾ അവൻ തന്നെ കളിയാക്കുകയാണെന്ന് വിഷ്ണുവിന് ഉറപ്പായി.
"ഇത് വരെയും ചെയ്തത് പോരാഞ്ഞിട്ടാണോ ഡാ. നീയെന്റെ വീട്ടിൽ കയറി എന്റെ ഭാര്യയെയും കുഞ്ഞിനേയും എനിക്കെതിരെ തിരിച്ചത്.. ഏഹ്.."
പിടി വിട്ടത് പോലെ വിഷ്ണു കാശിയുടെ ഷർട്ടിയിൽ കുത്തി പിടിച്ചു.
"ഓഓഓ.. അപ്പൊ അതാണ് കാര്യം.."
പറയുന്നതിനൊപ്പം തന്നെ കാശി ബലമായി വിഷ്ണുവിന്റെ കൈകൾ എടുത്തു മാറ്റി അവനെ അൽപ്പം പിന്നിലേക്ക് തള്ളി.
"ഡാ..."
അവന്റെയാ കൂസലില്ലാത്ത ഭാവം.
വിഷ്ണു വീണ്ടും അവന് നേരെ മുന്നോട്ടു വന്നു.
ഇനിയെന്റെ മേൽ കൈ വെച്ചാൽ.. ഏട്ടനാണ് വയസിനു മൂത്തതാണ് എന്നൊക്കെ ഞാനങ്ങു മറക്കും.. പറഞ്ഞില്ലെന്നു വേണ്ട.. "
ചിരിയൊക്കെ മഞ്ഞു.. വല്ലാത്തൊരു ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കാശിയുടെ വിരൽ വിഷ്ണുവിന്റെ നേരെ നീണ്ടു അത് പറയുമ്പോൾ.
"പിന്നെ നിങ്ങളുടെ ഭാര്യയെ പറഞ്ഞു തിരിക്കുന്നത്."
കാശിയുടെ ചുണ്ടിൽ ഗൂഡമായൊരു ചിരി തെളിഞ്ഞു.
"അങ്ങനെ ഗായത്രി ഏട്ടത്തി ബുദ്ധി വെച്ച് തുടങ്ങില്ലേ..ഇത് എന്തേ ഇത്രയും വൈകിയെന്ന എനിക്ക് തോന്നുന്നത്.."
കാശി വിഷ്ണുവിന് നേരെ നോക്കി കൊണ്ട് ചോദിച്ചു.
"നിനക്കറിയില്ല എന്നെ.. എന്റെ കുടുംബത്തിൽ കയറി കളിച്ചാൽ വെറുതെ വിടില്ല ഞാൻ.."
"ഒന്ന് ചുമ്മാതിരി.. എനിക്കറിയാവുന്ന പോലെ നിങ്ങളെ വേറെ ആർക്കാ അറിയാവുന്നത്.
വിഷ്ണു നാദിന്റെ മുഖമൂടികളിൽ പലതും ഈ എന്റെ ഔദാര്യമാണെന്ന് നിങ്ങൾക്കറിയില്ലേ.
അറിഞ്ഞു കൊണ്ട് ഞാൻ വിട്ടു കളഞ്ഞതാ നിങ്ങളെ..
ചിലതൊക്കെ നന്നാവാൻ വിധി ഇല്ലാത്തതാ.
നിങ്ങളെ പോലെ..
അതൊക്ക അങ്ങനെ തന്നെ വിട്ടു കളയുക എന്നതാ ബുദ്ധി ഉള്ളവർ ചെയ്യുന്നത്.
ഒരിക്കൽ... ഒരിക്കൽ നിങ്ങൾക്ക് വേണ്ടി ഞാനൊരു അബദ്ധം കാണിച്ചു.
ഇനിയും അത് തുടരില്ല."
വിഷ്ണുവിനെ അപ്പാടെ പുച്ഛിച്ചു കൊണ്ടാണ് കാശി അത്രയും പറയുന്നത്.
"പിന്നെ നിങ്ങൾ പറഞ്ഞത് നേരാ.. ഗായത്രിഏട്ടത്തിക്ക് നിങ്ങളിൽ നിന്നും രക്ഷപ്പെട്ടു പോകണമെന്ന് തോന്നിയാൽ ഞാനതിനുള്ള സഹായം ചെയ്തു കൊടുക്കും.. അത് നിങ്ങൾ പറഞ്ഞുണ്ടാക്കീ നടക്കുന്ന ആ മറ്റേ ബന്ധം കൊണ്ടല്ല.. എന്റെ ഞരമ്പിൽ ഓടുന്ന അതേ രക്തമാണ് അവരുടെ കൂടെയുള്ള നിങ്ങളുടെ കുഞ്ഞിനും. ആ കുഞ്ഞേങ്കിലും നന്നായി വളരാൻ അതിന്റെ അമ്മ ജീവനോടെ വേണം.. അച്ഛൻ എന്തായാലും ഒരു തരികിടയായി പോയില്ലേ.. അതിതി പറഞ്ഞിട്ട് കാര്യമില്ല.
ഞാനല്ല.. സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങി വന്നിട്ട് ശ്രമിച്ചാലും നന്നാവാൻ പോണില്ല.
അപ്പോൾ പിന്നെ കല്ലു മോൾക്ക് വേണ്ടി എനിക്ക് ഏട്ടത്തിയുടെ കൂടെ നിന്നെ മതിയാവൂ.. സംശയങ്ങൾ തീർന്നെങ്കിൽ സാർ പോകാൻ നോക്കിക്കോ.. എനിക്കൊരിടം വരെയും പോകാനുണ്ട്."
കയ്യിലെ വാച്ചിലേക്ക് നോക്കി കാശി കടുപ്പത്തിൽ പറഞ്ഞു.
അവൻ തന്നെ തീർത്തും ഒഴിവാക്കി വിടുകയാണെന് വിഷ്ണുവിന് മനസ്സിലായി.
"എന്നോട് പോകാൻ പറയാൻ നീ ആരാ.. ഇവിടെ തന്നെ കൂടി എന്ന് വെച്ച് ഇത് നിന്റേത് മാത്രമാണെന്ന് തോന്നലുണ്ടായി പോയി നിനക്ക്.. അതിന്റെ അഹങ്കാരമാണ്.ഇതേ..എന്റേം കൂടി തറവാടാ.ഞാനും ഇവിടാ പിച്ച വെച്ചതും വളർന്നതും.."
കാശിയെ തോൽപ്പിക്കാൻ വേണ്ടി വിഷ്ണു ചൊടിയോടെ വിളിച്ചു പറഞ്ഞു.
"ഓഓഓ..ആ നൊസ്റ്റാൾജിയ ചങ്കിൽ കുത്തി തറഞ്ഞിട്ടാവും സ്വന്തം അച്ഛന്റെ കുഴിമാടം മാന്തി പൊളിച്ചു നീക്കി നിങ്ങളീ തറവാട് വിറ്റ് കളയാൻ ആളെ കൂട്ടി വന്നത്.അല്ലേ.. സോറി..ഞാനത് മറന്നു പോയി കേട്ടോ.."
"നിന്നെ ഞാൻ വെറുതെ വിടില്ലെടാ.. നീ നോക്കിക്കോ.."
വിഷ്ണു ദേഷ്യം കൊണ്ട് ജ്വലിച്ചു.
അവന് കാശിയെ രണ്ടു കൊടുക്കണമെന്നുണ്ട്.
പക്ഷേ താൻ ഒന്നങ്ങോട്ട് കൊടുത്താൽ അവൻ പിന്നെ ഒന്നിലും രണ്ടിലുമൊന്നും നിർത്തില്ലെന്ന് വിഷ്ണുവിന് തോന്നി.
ചെയ്യുമെന്ന് അവൻ പറയുകയും ചെയ്തു.
പറഞ്ഞത് ചെയ്യാൻ കാശിക്കൊരു മടിയുമില്ല.
വാക്കുകൾ കൊണ്ടവനെ തോൽപ്പിക്കാൻ പറ്റില്ല.
കൈ കരുത്ത് കൊണ്ട് ഒട്ടും പറ്റില്ല.
പിന്നെയുള്ളത് ചതിയാണ്.
അതവന് മാത്രമല്ല.
അവന്റെ പേരിൽ നെഗളിക്കുന്ന അവന്റെ അച്ഛമ്മയ്ക്കും പിന്നെയാ മറ്റവൾക്കും കൂടി ഒരുമിച്ച് പണി കിട്ടും വിധമൊരു കെണി ഒരുക്കണം..
അവർക്ക് വേണ്ടി ഇനി ഇവനോ.. ഇവന്റെ പേരിൽ ഇനി അവരോ തനിക്ക് നേരെ വരരുത്..
അത് പോലൊരു കെണി.
പിന്നെയൊന്നും പറയാതെ കൈ കെട്ടി നിൽക്കുന്ന കാശിയെ തുറിച്ചു നോക്കി കൊണ്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ വിഷ്ണുവിന്റെ മനസ്സിൽ അത് മാത്രമായിരുന്നു..
തുടരും..
ചതിക്കെന്ത് സ്വന്തം..?
ചതിക്കെന്ത് ബന്ധം?
മനുഷ്യരെ അപ്പാടെ തകർത്തു കളയുക എന്നല്ലാതെ.. ചതിക്കെന്ത് ഉദ്ദേശം..?ല്ലേ.
റിവ്യൂ ഇട്ടിട്ട് പോണേ..ജിഫു... കൊറച്ചൊന്നും അല്ല.. നല്ലോണം മടിയത്തി ആയിട്ടുണ്ട്..
നല്ല അടി കിട്ടാത്ത കേടാ 😆
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ


