Asra
624 views
5 days ago
Soulmates Part 5 അന്നൊരു പ്ലസ് വൺ പ്രവേശന ദിനം. ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടി ഇരുട്ടു പടർത്തിയ ഒരു പെരുമഴക്കാലം. താരയുടെ അസാന്നിധ്യം ഭൂമിയെ വല്ലാതെ അലട്ടിയിരുന്നു. എന്നും നിഴലുപോലെ കൂടെയുണ്ടാകാറുള്ള താരയില്ലാതെ, തനിച്ചായ ഭൂമിക്ക് ആ മഴയത്ത് സ്കൂളിൽ പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. നനഞ്ഞ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ മനസ്സ് നിറയെ താരയുമായി പങ്കിടാറുള്ള തമാശകളായിരുന്നു. ബസിലെ വിൻഡോ സീറ്റ്‌ തന്നെ ആണ് കിട്ടിയത് എങ്കിലും കനത്ത മഴയായത് കൊണ്ട് ഷട്ടർ ഇട്ടിരിക്കുകയായിരുന്നു. താരയുള്ളപ്പോൾ തനിക് വിന്റോ സീറ്റ് കിട്ടാറില്ല. ബസിൽ നിന്നിറങ്ങിയപ്പോളും മഴ കുറഞ്ഞിട്ടില്ലായിരുന്നു. അവൾ പെട്ടെന്ന് സ്റ്റോപ്പിലേക്ക് കയറി നിന്നു. ദൂരെ നിന്ന് തന്റെ പുതിയ സ്കൂൾ നോക്കി കണ്ടു. തൊട്ടടുത്തുള്ള ചെറിയ ചായക്കടയിൽ നിന്നും പുറത്തേക്ക് വരുന്ന ചൂടുള്ള പരിപ്പുവടയുടെയും ഉള്ളിവടയുടെയും മനംമയക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നു. ആ ഗന്ധം അവളിൽ കൊതി നിറച്ചു. സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്നും കുട നിവർത്തി നടക്കുമ്പോൾ, എവിടെ നിന്നെന്നില്ലാതെ ഒരാൾ അവളുടെ കുടക്കീഴിലേക്ക് ഓടിക്കയറി. അത് മുകിൽ ആയിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന ഒരു വേനൽമഴ പോലെ അവൻ അവളുടെ തണലിലേക്ക് കടന്നുവന്നു. ഒറ്റ തവണയേ അവൾ നോക്കിയുള്ളു. കൗമാരത്തിന്റെ പ്രസരിപ്പ് തുളുമ്പുന്ന അവന്റെ മുഖത്ത് മഴത്തുള്ളികൾ മുത്തുപോലെ തിളങ്ങുന്നുണ്ടായിരുന്നു. കാറ്റിൽ അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന നനഞ്ഞ മുടിയിഴകളും, ആ കണ്ണുകളിലെ തിളക്കവും അവനെ ഒരു മനോഹര ചിത്രം പോലെ തോന്നിപ്പിച്ചു. മുഖത്തേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ച് അവൻ അവളെ നോക്കി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവരുടെ നോട്ടങ്ങൾ തമ്മിൽ കോർത്തപ്പോൾ ഭൂമിക്കുള്ളിലൂടെ ഒരു വൈദ്യുതി പ്രവാഹം കടന്നുപോയി. അതുവരെ താരയെ ഓർത്തു വിഷമിച്ചിരുന്ന അവളുടെ ഉള്ളിൽ പെട്ടെന്ന് മറ്റൊരാൾക്കും പ്രവേശനമില്ലാത്ത വിധം അവൻ മാത്രം നിറഞ്ഞു. വർഷങ്ങളായി വരണ്ടുണങ്ങിയ മണ്ണിലേക്ക് ആദ്യ മഴത്തുള്ളി വീഴുമ്പോൾ ഉതിരുന്ന മണം പോലെ അവന്റെ സാമീപ്യം അവളുടെ ഉള്ളിലൊരു അനുഭൂതി നിറച്ചു. അവന്റെ കൈകൾ അവളുടെ കൈകളിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കുടയെ കാറ്റിൽ നിന്ന് പിടിച്ചു വെച്ചു. അവർ സ്കൂൾ ഗേറ്റിനടുത്തേക്ക് ഒരു പോലെ ചുവടുകൾ വെച്ചു. അവനൊപ്പം നടക്കുമ്പോൾ തോളുകൾ തമ്മിൽ ഉരുമ്മിയപ്പോൾ തണുത്ത കാറ്റേറ്റ് ഇലകൾ വിറയ്ക്കുന്നതുപോലെ അവളൊന്ന് വിറച്ചു. അവൾ പിടിച്ചിരുന്ന കുടയുടെ പിടിക്കു മുകളിൽ അവളുടെ കൈകളിൽ അവന്റെ വിരലുകൾ ഒന്നമർന്നപ്പോൾ, ഒരു പ്രപഞ്ചം മുഴുവൻ അവളിലേക്ക് ആവാഹിക്കപ്പെട്ട പോലെ തോന്നി. അവൾ പിന്നെയും തന്നെത്തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൻ പുരികം ഉയർത്തി എന്താ എന്ന് ആംഗ്യം കാണിച്ചു. അവൾ ഒന്നുമില്ലെന്നും. ഈ മഴ തോരരുതേ എന്നൊരു നിമിഷം ഭൂമി ആഗ്രഹിച്ചു പോയി. സ്കൂൾ ഗേറ്റിന് മുന്നിലെത്തിയപ്പോൾ, ഒരു മഞ്ഞുതുള്ളി ഇലയിൽ നിന്ന് മറ്റൊരിലയിലേക്ക് അടർന്നു വീഴുന്നതുപോലെ അവൻ ഒരു കൂട്ടുകാരന്റെ കുടയിലേക്ക് ചാടിക്കയറി. പെട്ടെന്ന് പെയ്തു തീർന്ന മഴയ്ക്ക് ശേഷം ആകാശം ശൂന്യമാകുന്നതുപോലെ ഭൂമിയുടെ കുടക്കീഴിൽ ശൂന്യത നിറഞ്ഞു. പക്ഷേ, അവളുടെ മനസ്സ് നിറയെ അവനായിരുന്നു. കൂട്ടുകാരന്റെ തോളിൽ കയ്യിട്ട് തമാശകൾ പറഞ്ഞു ചിരിച്ചു നീങ്ങുന്ന അവനെ നോക്കി നിൽക്കുമ്പോൾ, ഭൂമിക്ക് തോന്നിയത് തന്റെ ആത്മാവിന്റെ പകുതി ആ മഴയത്ത് അലിഞ്ഞു പോകുന്നു എന്നാണ്. സ്കൂളിന്റെ നീണ്ട വരാന്തകളിലൂടെ അവൻ നടന്നു മറയുമ്പോൾ, മറ്റേല്ലാം അവൾക്ക് വെറും നിഴലുകൾ മാത്രമായി മാറി. പ്രകൃതിയിൽ വസന്തം വിരുന്നെത്തി പെട്ടെന്ന് മായുന്നതുപോലെ, അവൻ മറ്റു വിദ്യാർത്ഥികളുടെ തിരക്കിനുള്ളിലേക്ക് നൂഴ്ന്നിറങ്ങി. അന്ന് പിന്നെ കണ്ടില്ല. ബസിൽ കയറി പോവുന്നത് വരെ അവളുടെ കണ്ണുകൾ തിരഞ്ഞത് അവനെ മാത്രമായിരുന്നു. വീട്ടിലെത്തിയപ്പോൾ അവളെയൊന്ന് ശ്വാസം വിടാൻ പോലും സമ്മതിക്കാതെ താര പിടിച്ചു വെച്ച് വിശേഷങ്ങൾ ചോദിക്കുകയായിരുന്നു. അന്ന് 'ഇക്കാര്യം' മാത്രം മറച്ചു വെച്ചു. അന്നത്തെ രാത്രി ഭൂമിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പെയ്തൊഴിയുന്ന രാത്രി മഴക്കൊപ്പം അവളുടെ ഉറക്കവും ആ രാത്രി അവളെ ശല്യപെടുത്താതെ മാറിനിന്നു. അന്ന് മുതൽ ആരുമറിയാതെ, അവൻ പോലുമറിയാതെ മുകിൽ ഭൂമിയുടെ സ്വപ്നങ്ങളിലെ രാജകുമാരനായി. ഒരു വർഷം കഴിഞ്ഞ് മുകിൽ പഠിത്തം പൂർത്തിയാക്കി പോയി. പിന്നെ അവനില്ലാതായപ്പോൾ ആണ് എത്ര മാത്രം അവൻ തന്നെ സ്വാധീനിച്ചിരുന്നു എന്നവൾക്ക് മനസ്സിലായത്. വിരഹം അറിയുകയായിരുന്നു. മുകിൽ എന്നൊരു പേരല്ലാതെ അവനെ കുറിച്ച് മറ്റൊന്നും അറിയില്ല. മനസ്സ് പിന്നെയും അവനിലേക്ക് ഒഴുകിപ്പോവാൻ തുടങ്ങിയപ്പോൾ പഠിത്തം മാത്രം ശ്രദ്ധിച്ച് താനും താരയും ഫുൾ എ പ്ലസ് വാങ്ങിയാണ് പ്ലസ് ടു പാസ്സായത്. ഭാവിക്ക് വേണ്ടിയുള്ള തിരക്കുകൾക്കിടയിൽ മുകിലിനെ മനഃപൂർവം മറന്നു കളയുകയായിരുന്നു. 'ചില മനുഷ്യർ മഴ പോലെയാണ്. പ്രതീക്ഷിക്കാതെ വരും, നമ്മളെ നനയ്ക്കും, എന്നിട്ട് പെട്ടെന്ന് മാഞ്ഞുപോകും. പക്ഷേ ആ നനവ് നമ്മുടെ ഉള്ളിൽ എന്നും ഒരു കുളിരായി ബാക്കിയുണ്ടാകും. മുകിൽ.... നീ എവിടെയാണ്. നിന്നിലേക്കുള്ള ദൂരം എത്രയാണ്. ഒരു പക്ഷേ, ഇപ്പോൾ നിന്നെ ഞാൻ വേദനിപ്പിച്ചാലും എന്നിലേക്ക് നീ തിരിച്ചു വരുമോ? കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, എത്ര കാലം വേണമെങ്കിലും. അതിനു വേണ്ടി എന്റെ താരയെ വേദനിപ്പിക്കാൻ ഞാൻ ഒരുക്കമല്ല.' തന്റെ പ്രണയത്തെ വിധിക്കു വിട്ടു കൊടുത്തു കൊണ്ട് അവൾ നിദ്രാദേവിയുടെ അനുഗ്രഹത്തിനായി കണ്ണുകൾ അടച്ചു കിടന്നു. ✍🏻asra #📙 നോവൽ #👩 Sisters Love #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം #📔 കഥ