ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6vjZ1ZG?d=n&ui=v64j8rk&e1=cമിശ്വ 20
തലേ ദിവസം രാത്രി,
ആർത്തലച്ചു പെയ്യുന്ന മഴയിൽ, മെയിൻ റോഡിലൂടെ കുതിച്ചു പാഞ്ഞു വന്നുകൊണ്ടിരിക്കുന്ന ഒരു സോമാറ്റോ ഡെലിവറി ബൈക്കിന് മുന്നിലേക്ക് ചാടി വീണ ചോട്ടു, ഒരൊറ്റ തള്ളിന് അതിലിരുന്നവനെ സൈഡിലേക്ക് മറിച്ചിട്ടു.
നിമിഷങ്ങൾക്കുള്ളിൽ ആ ബൈക്ക് കടന്നെടുത്ത അവൻ, അതിലേക്ക് കയറി ഇരുന്നതും ഗിയർ മാറ്റി ആ ഹോണ്ട ബൈക്ക് മുൻപോട്ടെടുത്തതും ഞൊടിയിടയിലാണ്. പെരുമ്മഴയത്ത്, ചീറിപ്പാഞ്ഞു പോകുന്ന തന്റെ ബൈക്കിനെ അന്തം വിട്ട് നോക്കി നിൽക്കുകയാണ് സൊമാറ്റോ പയ്യൻ! പെട്ടെന്നാണ് അവനത് കണ്ടത്. ബൈക്കിനു പിറകേയായി കൊലവിളിയുമായി ഒരു സംഘം ഗുണ്ടകൾ ഓടിയടുക്കുന്നു!
കോരിച്ചൊരിയുന്ന മഴയിൽ, ആ പയ്യൻ അടുത്ത് കണ്ട കടയുടെ തിണ്ണയിലേക്ക് ഓടിക്കയറിയതും ആ റോഡിലേക്ക് ഒരു റ്റാറ്റ സുമോ പാഞ്ഞു വന്ന് നിന്നതും ഒരുമിച്ചായിരുന്നു! ഗുണ്ടകൾ സുമോയിൽ ചാടിക്കയറിയ സെക്കന്റിൽ തന്നെ, ആ വാഹനം ഒരു അസ്ത്രം കണക്കെ ഡെലിവറി ബൈക്കിനെ ലക്ഷ്യം വെച്ച് കൊണ്ട് ഇറക്കമിറങ്ങി താഴോട്ട് കുതിച്ചു.
നിമിഷങ്ങൾക്കകം ആ റ്റാറ്റാ സുമോ ചോട്ടുവിനൊപ്പം എത്തി. ഏതാനും മീറ്ററുകൾ മാത്രം അകലത്തിൽ തന്റെ മരണം നേരിൽ കണ്ട ചോട്ടു, പെട്ടെന്ന് വണ്ടി ഇടത്തോട്ട് വെട്ടിച്ച് നേരെ എതിർ വശത്തേക്ക് തിരിഞ്ഞു. പക്ഷേ, അപ്പോഴേക്കും ഗുണ്ടകളിൽ ഒരുവൻ സുമോയിൽ നിന്നും ചാടിയിറങ്ങി ചോട്ടുവിന്റെ ബൈക്കിൽ പിടുത്തമിട്ടിരുന്നു! ചോട്ടുവിന് വണ്ടി അനക്കാൻ പോലും സാധിച്ചില്ല. അടുത്ത നിമിഷം, ബൈക്കിൽ നിന്നും ചാടിയിറങ്ങിയ ആ യുവാവ്, താൻ ധരിച്ചിരുന്ന ടീഷർട്ട് വലിച്ചുയർത്തിയതും, അരയിൽ സൂക്ഷിച്ചിരുന്ന ചെറിയ പിസ്റ്റൾ വലിച്ചെടുത്തതും നിമിഷാർദ്ധം കൊണ്ടായിരുന്നു.
അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല ഗുണ്ടകളാരും.
"അടുത്തു വരരുത്! പട്ടികളേ!"
അറിയാവുന്ന മലയാളത്തിൽ ചോട്ടു മുരണ്ടു.
കണ്ണ് കാണാൻ സാധിക്കാത്ത മഴയിൽ, അരോഗദൃഢഗാത്രരായ ആ മനുഷ്യർക്കു നേർക്ക് വിറയാർന്ന കരങ്ങളോടെ തോക്ക് ചൂണ്ടി നിൽക്കുമ്പോഴാണ്, ചോട്ടുവിന് തന്റെ ശരീരത്തിൽ നിന്നും എന്തോ ഊർന്നിറങ്ങി പോയ പോലെ തോന്നിയത്. അരയിൽ നിന്നും താഴേക്ക് പതിച്ച ബാഗിൽ നിന്നും നോട്ടുകെട്ടുകൾ ചിതറി വീഴുന്നത് കണ്ടതും വാഹനത്തിൽ നിന്നും ഗുണ്ടകൾ വെളിയിലിറങ്ങി. എല്ലാവരുടെയും മുഖത്തൊരു പരിഹാസച്ചിരി ആയിരുന്നു.
"ഇത്രയും പേരെ വെടിവെക്കാനുള്ള ഉണ്ടയൊക്കെ അതിലൊണ്ടോ മോനെ ?"
മലയാളത്തിലാണ് അവർ ചോദിച്ചതെങ്കിലും ചോട്ടുവിന് അത് കൃത്യമായി മനസ്സിലായി. അടുത്ത നിമിഷം അവൻ നിലത്തേക്ക് കുനിഞ്ഞു. നോട്ടുകെട്ടുകൾ വാരിയെടുത്ത് ബാഗിലേക്കിട്ടു. പതിയെ, അതും മാറിൽ ചേർത്ത് പിടിച്ച് കൊണ്ട് അവൻ നിവർന്നു നിന്നു.
അപ്പോഴേക്കും ഗുണ്ടകൾ അവന്റെ അടുത്തെത്തിയിരുന്നു. പൊടുന്നനെയാണ് അവർക്ക് മുൻപിലേക്ക് ആ ബൈക്ക് മറിച്ചിട്ടു കൊണ്ട് ചോട്ടു തിരിഞ്ഞോടിയത്! നിമിഷങ്ങൾക്കുള്ളിൽ അവൻ അവിശ്വസനീയമായ വേഗതയാർജ്ജിച്ചു. ഗുണ്ടകൾ അലർച്ചയോടെ അവന്റെ പിറകേ കുതിച്ച സെക്കന്റിൽ തന്നെ അന്തരീക്ഷത്തിൽ ഉച്ചത്തിലൊരു സൈറൺ മുഴങ്ങുന്നത് കേട്ടു! അവർ ഞെട്ടി പരസ്പരം നോക്കി. സൈറണുകളുടെ എണ്ണം വർദ്ധിച്ചതും,
"പോലീസ്...!!"
ഉറക്കെ അലറിക്കൊണ്ട് അവർ ജാഗരൂഗരായി.
പക്ഷേ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. അത് പോലീസ് വാഹനമായിരുന്നില്ല. നിര നിരയായി കുതിച്ചു പായുന്ന ആംബുലൻസുകളാണ്. മൂന്നെണ്ണമുണ്ടായിരുന്നു.
എന്ത് കൊണ്ടോ, അടുത്തെവിടെയോ ഒരു ദുരന്തം ഉണ്ടായിട്ടുണ്ടെന്ന് അവർക്കെല്ലാവർക്കും ഒരുപോലെ തോന്നി. ആംബുലൻസുകൾ കടന്നു പോയതും ഗുണ്ടകൾ വീണ്ടും തിരച്ചിലാരംഭിച്ചു. പക്ഷേ അപ്പോഴേക്കും ചോട്ടു അപ്രത്യക്ഷമായിരുന്നു.
പെട്ടെന്നാണ്, ഉച്ചത്തിലൊരു പട പട ശബ്ദം മുഴക്കിക്കൊണ്ട് തങ്ങളുടെ അരികിലേക്ക് ഒരു ബുള്ളറ്റ് പാഞ്ഞു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. കനത്ത മഴയിൽ, കുത്തിയൊലിച്ചൊഴുകുന്ന വെള്ളം ചിന്നി ചിതറിപ്പിച്ചു കൊണ്ട്, കറുത്ത റെയിൻകോട്ടിൽ സച്ചുവേട്ടൻ പ്രത്യക്ഷനായി!
"എവിടെ ?"
ശാന്തസ്വരത്തിലാണ് അയാളത് ചോദിച്ചത്.
"അങ്ങോട്ടോടിയിട്ടുണ്ട് സച്ചുവേട്ടാ "
ഒരുത്തൻ മുൻപോട്ട് നീങ്ങിനിന്ന് ചോട്ടു ഓടിപ്പോയ വഴി കാണിച്ചു കൊടുത്തു.
സച്ചുവേട്ടൻ ഒന്നും മിണ്ടാതെ വണ്ടി തിരിച്ചു കൊണ്ട് ചോട്ടു പോയ അതേ ദിശയിലേക്ക് കുതിച്ചു. നിമിഷങ്ങൾക്കുള്ളിൽ വെട്ടിത്തിരിഞ്ഞ സുമോയും ആ ഹിമാലയ ബൈക്കിനു പിന്നാലെ അതേ ദിശയിൽ കയറ്റം കയറാനാരംഭിച്ചു.
കയറ്റത്തിന്റെ ഉച്ചിയിലെത്തിയതും എല്ലാവരും നിന്നു. സച്ചുവേട്ടൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് നിൽക്കുന്നത് കാണാമായിരുന്നു. അവിടെ നിന്നും താഴേക്ക് കുത്തനെയുള്ള ഇറക്കമാണ്. ഇരുവശങ്ങളിലുമുള്ള തേയില തോട്ടങ്ങൾക്കിടയിലൂടെ അയാളുടെ കണ്ണുകൾ സസൂക്ഷ്മം സഞ്ചരിച്ചു. ഒരു മനുഷ്യക്കുഞ്ഞിന്റെ പൊടി പോലും അവിടെ കാണാനില്ലെന്ന് തീർച്ചപ്പെടുത്തിക്കൊണ്ട്, സച്ചു തിരിഞ്ഞ് തന്റെ കൂട്ടാളികളെ അമ്പരപ്പോടെ നോക്കി. അയാൾക്കത് വിശ്വസിക്കാനായില്ല.
"നിങ്ങളെന്താ മൈ**കളേ പറയണേ ? ഇതെങ്ങനെ മിസ്സായി അവനെ ? ആ നരുന്ത് പോലിരിക്കുന്ന ഒരു ചെറുക്കനെ ?"
"ആ ആംബുലൻസുകൾ വന്നതാ പണി പറ്റിച്ചത് സച്ചുവേട്ടാ "
"പന്നക്കഴുവേറികൾ!!"
അയാൾ മുറുമുറുത്തു. ഗുണ്ടകൾ താഴ്ത്തിയ തല നിവർത്താതെ താഴേക്ക് നോക്കി നിന്നു.
പെട്ടന്നാണ് സച്ചുവേട്ടനൊരു തോന്നൽ അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നും എന്തോ ഒരു മുരൾച്ച പോലെ! അയാൾ ഞെട്ടി മുഖമുയർത്തി കൂട്ടാളികളെ നോകിയപ്പോൾ, അവരും വിരണ്ടു നിൽക്കുകയാണ്.
"അതെന്താ അത് ?? "
അവർ അമ്പരപ്പോടെ ചുറ്റിലും കണ്ണോടിച്ചു.
ഒരു വട്ടം കൂടി ആ പ്രകമ്പനമുണ്ടായി.
അവരുടെ ശരീരമാകെ വിറപ്പിച്ചുകൊണ്ട്, വൈദ്യുതാഘാതം പോലെ ഒരനുഭവം.
“ഭൂമികുലുക്കമാണ്!!” ഗുണ്ടകളിലൊരുവൻ അലർച്ചയോടെ തിരിഞ്ഞോടുന്നതു കണ്ടു.
അടുത്ത നിമിഷം തന്നെ തേയിലച്ചെടികൾക്കിടയിൽ ഒരു തല പ്രത്യക്ഷമായി!
"സച്ചുവേട്ടാ...!!"
ഉറക്കെ അലറിക്കൊണ്ട് ഗുണ്ടകൾ തേയിലക്കാടിനുള്ളിലേക്ക് കുതിച്ചു. ജീവനും കയ്യിലേന്തി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ചോട്ടു ഓടാൻ തുടങ്ങിയിരുന്നു. പക്ഷേ കുറ്റിച്ചെടികൾക്കിടയിലൂടെ ഓടാൻ വേണ്ടത്ര പരിചയമില്ലാത്ത അവന്റെ അരികിലേക്ക്, ഗുണ്ടകൾ തലങ്ങും വിലങ്ങും ചാടി മറിഞ്ഞ് നിമിഷനേരം കൊണ്ട് കുതിച്ചെത്തി.
പെട്ടെന്ന്!
നേരത്തെ കേട്ടതിനേക്കാൾ ഏറെ ഉച്ചത്തിൽ, ഭയാനകമായ ഒരു ശബ്ദം കൂടി ഭൂമിയുടെ അടിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു. ഇപ്പ്രാവശ്യം തങ്ങൾ നിൽക്കുന്ന പരിസരം ഒന്നാകെ ഇളകുന്നത് പോലൊരു തോന്നൽ ഉണ്ടായി അവർക്ക്. പരസ്പരം ഭീതിയോടെ നോക്കികൊണ്ട് അവർ വെപ്രാളത്തോടെ ചിതറിയോടി. അപ്പോഴേക്കും സച്ചുവേട്ടനും ഓടി അവർക്കരിലേക്ക് എത്തിയിരുന്നു. അടുത്ത നിമിഷം! കുറ്റിച്ചെടികൾക്കിടയിൽ നിന്നും ചാടിയെഴുന്നേറ്റ ചോട്ടു, കയ്യിലുള്ള പിസ്റ്റൾ സച്ചുവേട്ടന് നേരെ ചൂണ്ടിയത് ഞൊടിയിടയിലാണ്. ഗുണ്ടകൾ എന്തെങ്കിലും സാധ്യത ചിന്തിക്കുന്നതിന് മുൻപ് തന്നെ ചോട്ടു അയാൾക്ക് നേരെ വെടിയുതിർത്ത് കഴിഞ്ഞിരുന്നു!!
" ഠേ!!"
അടുത്ത സെക്കന്റിൽ തന്നെ അവർ നിന്നിരുന്ന മല, രണ്ടായി പിളർന്നു!! ഒരു ഭാഗം ചോട്ടുവിനെയും വഹിച്ച് കൊണ്ട് താഴ്വവാരങ്ങളിലേക്ക് ... മറുഭാഗത്ത് ഷോൾഡറിൽ വെടിയേറ്റ സച്ചുവേട്ടൻ മലർന്നടിച്ച് നിലം പതിക്കുകയായിരുന്നു.
""സച്ചുവേട്ടാ!!""
ഗുണ്ടകൾ അയാൾക്കരികിലേക്ക് ഓടിയടുത്തു.
സച്ചുവേട്ടനെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ച് ഇരുത്തിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ അവർ കണ്ട കാഴ്ച്ച വിവരണാതീതമായിരുന്നു!
പെരുമാരിക്കിടയിൽ തങ്ങൾ നിൽക്കുന്ന മലയുടെ പകുതി ഭാഗവും അടർന്ന് താഴേക്കൊഴുകുന്നു! മണ്ണും, പാറയും, ചരലും, ഉരുളൻകല്ലുകളും, വൃക്ഷങ്ങളും, ചെടികളും എന്ന് വേണ്ട ആ ഭൂപ്രദേശത്തുണ്ടായിരുന്ന സകലതും ഒരു ദ്രാവകം കണക്കെ കുത്തിയൊലിച്ച് അകന്നു പോകുന്ന ഒരു ഭയാനകമായ കാഴ്ച്ച! അവരുടെ കണ്ണുകളിൽ മരണഭയം മിന്നി.
കുത്തിയൊലിച്ചുവന്ന മലവെള്ളം, ചോട്ടുവിനെ കോരിയെടുത്തെന്നോണം, താഴേക്കു കൊണ്ടുപോകുന്നത് കാണാമായിരുന്നു. കടപുഴകി താഴേക്കുരുളുന്ന കൂറ്റൻ മരങ്ങൾക്കിടയിലേക്ക് ആ ചെറുപ്പക്കാരനെ കൂട്ടിക്കൊണ്ടുപോകുകയാണ് വെള്ളം. എന്നാൽ, മരണം ആസന്നമായിട്ടും, തന്റെ അരയിലെ ആ ബാഗ് അവൻ അപ്പോഴും ശരീരത്തോട് ചേർത്തുപിടിച്ചിരുന്നു.
ഇരുട്ടിനെ ഭേദിച്ച് കൊണ്ട് അലമുറകളും നിലവിളികളും ഉയർന്നു കേൾക്കാം... അവർ നിൽക്കുന്നതിന്റെ താഴെയുള്ള മലയോര പ്രദേശത്ത്, സ്ഥിതി ചെയ്തിരുന്ന കെട്ടിടങ്ങളും, വീടുകളും, റോഡുകളും, ഒന്നായി ചേർന്നൊലിച്ച് പോകുന്നു... നിമിഷാർദ്ധം കൊണ്ടാണ് ആ പ്രദേശമൊന്നാകെ മണ്ണിനടിയിലായത്! നിമിഷങ്ങൾ കൊണ്ട് അവിടം ഭീതിപ്പെടുത്തുന്ന ഒരന്തീരക്ഷമായി മാറുകയായിരുന്നു.
താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തുമ്പോൾ സച്ചുവേട്ടൻ വേദന കൊണ്ട് അമറുകയായിരുന്നു. ഇടതു കരം കൊണ്ട്, രക്തം വാർന്നൊഴുകുന്ന ഷോൾഡർ അയാൾ അമർത്തി പിടിച്ചു. കാഴ്ച്ച മറക്കുന്ന മഴനീർതുള്ളികളെ തുടച്ചു കളഞ്ഞു കൊണ്ട്, കണ്ണ് ചുരുക്കിക്കൊണ്ട് താഴേക്ക് നോക്കിയ അയാൾ ചോട്ടു അപ്രത്യക്ഷനായിരിക്കുന്നതറിഞ്ഞു! അവൻ നിന്നിരുന്ന തേയിലക്കാട് പോലും നാമാവശേഷമായിരിക്കുന്നു!
"ചാവില്ല ആ പട്ടി !"
താഴ്‌വാരത്തിലേക്ക് നോക്കി നിന്ന് കൊണ്ട് സച്ചുവേട്ടൻ മുറുമുറുത്തപ്പോൾ ഗുണ്ടകളിൽ ഒരാൾ അയാളെ നോക്കി.
"അവൻ അങ്ങനെ എളുപ്പത്തിൽ ചാവില്ല..."
അയാൾ ചുണ്ട് കൂട്ടിപ്പിടിച്ചു കൊണ്ട് തലചലിപ്പിച്ചു.
"വാ നമുക്ക് പോകാം. ഇവിടെ അധിക നേരം നിൽക്കുന്നത് സേഫല്ല. ഇനീം ഇടിച്ചിലുണ്ടാവും" കൂട്ടാളികളിലൊരാൾ തിരക്കു കൂട്ടി.
സച്ചുവേട്ടനും സാഹചാരികളും ഓടിച്ചെന്ന് സുമോയിലേക്ക് കയറി. വാഹനത്തിലേക്ക് കയറുന്നതിന് മുൻപ് ഒരു വട്ടം കൂടി സച്ചുവേട്ടൻ തിരിഞ്ഞു നോക്കി.
ഏതാനും നിമിഷങ്ങൾക്ക് മുൻപ് വരേ അവിടെ കാണാൻ സാധിച്ചിരുന്ന മനോഹരമായ പച്ചപ്പും ഹരിതവും, മിനിട്ടുകൾ കൊണ്ട് ഉഴുതു മറിച്ചിട്ടത് പോലെ ആയിരിക്കുന്നു! എന്നിട്ടും, മഴയ്ക്ക് ശമനം ലഭിച്ചിരുന്നില്ല. ദാക്ഷിണ്യം അശേഷമില്ലാതെ, സംഹാരതാണ്ഠവം തുടർന്നു അത്!
റിസോർട്ടിന്റെ കവാടം കടന്നെത്തിയ സച്ചുവേട്ടന്റെ വാഹനം ഓഫീസിനു നേരെ മുന്നിൽ ചെന്ന് നിന്നു. സ്വാമിയണ്ണൻ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു.
"ഹോ! ആശ്വാസം! നിങ്ങള് പെട്ട് പോയീന്നാ ഞങ്ങള് കരുതിയെ "
അയാൾ സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു. വിറങ്ങലിച്ചു നിൽക്കുകയായിരുന്ന തരുൺ, ഒരടി അനങ്ങിയില്ല.
"അവൻ ?"
സ്വാമി ചോദിച്ചപ്പോൾ സച്ചുവേട്ടൻ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. അപ്പോഴാണ് സച്ചുവേട്ടൻ രക്തത്തിൽ കുളിച്ചു നിൽക്കുകയാണെന്ന സത്യം സ്വാമിക്ക് മനസ്സിലായത്. അയാളുടെ കണ്ണുകൾ തുറിച്ചു.
"സച്ചുവേട്ടാ!!?"
"പ്രശ്നമൊന്നുമില്ലടോ... ഓക്കെ ആണ് "
കൈ ഒന്ന് കുടഞ്ഞു കൊണ്ട് അയാൾ നിസ്സാരഭാവത്തിൽ പറഞ്ഞു. സ്വാമിയണ്ണൻ ഗുണ്ടകളെ നോക്കി.
" ആ ചെറുക്കനെ മലവെള്ളം കൊണ്ടോയി "
"ആഹാ "
അയാളുടെ ചുണ്ടുകൾ വിടർന്നു.
"ഇതിപ്പോ ലാഭായല്ലോ! നമുക്ക് പണിയേണ്ടി വന്നില്ല അല്ലേ?"
"ഞാൻ പോകുകയാണ്"
പെട്ടെന്നാണ് തരുണിന്റെ ചുണ്ടുകൾ ചലിച്ചത്. എല്ലാവരും അവന്റെ നേരേ തിരിഞ്ഞു. ഉള്ള് നീറുന്ന വേദന, ആ ചെറുപ്പക്കാരന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"ഹാ... അതാണ് നല്ലത്. ഇത്രയും പെട്ടെന്ന് സ്ഥലം വിട്ടൊ. നിങ്ങള് രണ്ട് ***രുകള് ഇങ്ങോട്ട് കെട്ടിയെടുത്തതിന് ശേഷം ഇവിടെ നല്ല സുഖമാണ്!"
പരിഹാസച്ചിരിയോടെ സച്ചുവേട്ടൻ പറഞ്ഞപ്പോൾ തരുൺ അത് ശ്രദ്ധിച്ചത് പോലുമില്ല.
"അത് മാത്രല്ല, ബോർഡർ ഒക്കെ ചെലപ്പോ അടക്കും. ലക്ഷണം കണ്ടിട്ട് ഇതൊരു ദേശീയ ദുരന്തമായിട്ട് പ്രഖ്യാപിക്കാൻ വരേ ചാൻസ് ഒണ്ട്. ഏറ്റവും കുറഞ്ഞത് ഒരു അഞ്ഞൂറ് പേരെങ്കിലും പേരെങ്കിലും വരീന്നു പോകുന്ന ലക്ഷണമുണ്ട്!"
അയാളുടെ വാക്കുകൾ ഒരു നടുക്കത്തോടെയാണ് ബാക്കിയുള്ളവർ കേട്ടു നിന്നത്. പക്ഷേ, തരുൺ മാത്രം ഒരു മരവിപ്പോടെ നിന്നതേ ഉള്ളു.
" അപ്പൊ ശരി മകാ!"
സ്വാമിയണ്ണൻ അവനു നേരെ താക്കോൽ നീട്ടി.
"സച്ചുവേട്ടൻ പറഞ്ഞത് ശെരിയാണ്. ബോർഡർ അടച്ചാൽ അടപടലം മൂഞ്ചും. വേഗം വിട്ടൊ."
തരുൺ ചാവിയുമായി താറിന് അടുത്തേക്ക് നടന്നു. പെട്ടെന്നവൻ തിരിഞ്ഞു.
"ഞാനൊരു കാര്യം പറയട്ടെ ?"
ശാന്തമായിരുന്നു അവന്റെ സ്വരം. എല്ലാവരും അവന്റെ നേർക്ക് ശ്രദ്ധിച്ചു.
"അഞ്ച് വയസ്സ് തൊട്ട് ചോട്ടുവിനെ എനിക്കറിയാം.”
“തരുൺ...” സ്വാമിയണ്ണൻ അവനെ തുടരാൻ അനുവദിച്ചില്ല. “നിന്റെ വിഷമം ഞങ്ങൾക്ക് നന്നായിട്ട് മനസ്സിലാകും. പക്ഷേ സ്വന്തം കൂടപ്പിറപ്പാണെങ്കില്പ്പോലും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത് കുഞ്ഞേ. ശേഖർ ജി ഒന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെ ഒരു ഡോൺ ആയതല്ല. ഇതുപോലെ ഒരുപാട് കൊന്നും കൊലവിളിച്ചും തന്നെ കേറി വന്നതാ... ഒന്നാലോചിച്ചു നോക്കിക്കേ. അങ്ങു ദൂരെ മൈസൂരിലിരുന്ന്, ഇവിടെ കേരളത്തിൽ ഒരു അസാസിനേഷൻ നടത്താൻ, ഒരൊറ്റ ഫോൺ കോളേ വേണ്ടിവന്നുള്ളൂ അദ്ദേഹത്തിന്. സോ... ചോട്ടുവിനെപ്പറ്റി ഓർത്തുള്ള സങ്കടം ഇനി വേണ്ട... രണ്ടു ദിവസത്തെ സങ്കടം. അത്രേയുള്ളൂ ഇതൊക്കെ. അത്രേ പാടുള്ളൂ.”
“അതൊന്നുമല്ല എന്റെ വിഷയം.” തരുണിന്റെ സ്വരം ദൃഢമായിരുന്നു. “ചോട്ടു കള്ളനാണ്. ചതിയനാണ്. ഒക്കെ എനിക്കറിയാം... പക്ഷേ...” അവൻ കിതച്ചു.
“പക്ഷേ, ഒരിക്കലും അവൻ എന്നെ ചതിക്കുമെന്നു വിശ്വസിക്കാൻ എനിക്കാകുന്നില്ല. എത്ര ശ്രമിച്ചിട്ടും... അങ്ങനെയൊരു ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ.”
അവൻ സ്വാമിയെയും സച്ചുവിനെയും മാറി മാറി നോക്കി ക്കൊണ്ട് തുടർന്നു.
"നിങ്ങൾ രണ്ടുപേരും ഒരു കാര്യം ഓർത്തിരുന്നാൽ മതി. ഇതൊരു ചതിയായിരുന്നുവെന്ന് പിന്നീടൊരിക്കൽ ഞാനറിഞ്ഞാൽ... ഒരു പ്രാവശ്യം കൂടി ഞാൻ വരും വയനാട്ടിലേക്ക്!! കല്ലഹള്ളി ദിനകർ ബാബായുടെ മോനാ ഞാൻ! ഇറങ്ങിയാൽ ചാരം പോലും ബാക്കി വെക്കാറില്ല ഞങ്ങൾ!"
ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു കൊണ്ട് തരുൺ ചെന്ന് വണ്ടിയിലേക്ക് കയറിയിരുന്ന് സ്റ്റാർട്ട് ചെയ്തു. റിവേഴ്‌സ് പോകുന്ന ആ താറിനെ നോക്കി നിന്ന സ്വാമിയണ്ണൻ പതുക്കെ തല ചെരിച്ച് സച്ചുവേട്ടനെ ഒന്ന് നോക്കി!
തുടരും.
കണ്ണൂർകാരൻ 🌹🌹🌹🌹🌹
#🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ