#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _31
✍️ രചന - ജിഫ്ന നിസാർ ❤🔥
വൈകുന്നേരത്തെ ലാസ്റ്റ് ട്രിപ്പിന് കയറാൻ വേണ്ടി അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ കാശിയുടെ പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചു.
അപ്പോഴും അതൊന്നും അറിയാത്ത പോലെ ഏതോ ഓർമകളിൽ പെട്ടുപോയവനെ അവന്റെ അരികിലുണ്ടായിരുന്ന ശിവയാണ് തട്ടി വിളിച്ചത്.
അന്നത്തെ ദിവസം അവനങ്ങനെ തന്നെയാവുമെന്ന് ശിവക്കറിയാം.
അമ്മ..
ഫോൺ എടുത്തു നോക്കിയ കാശിയുടെ മിഴികൾ വിടരുന്നത് ശിവ വേദനയോടെ നോക്കി.
എത്രയൊക്കെ വഴക്കിട്ട് പിണങ്ങി നടന്നാലും അവന്റെ അമ്മയാണ്.
അതും ഒരിക്കൽ അവനോട് സ്നേഹമുണ്ടായിരുന്ന.. അവനെ പരിഗണിച്ചിരുന്ന അവന്റെ അമ്മ.
വിഷ്ണുവിന്റെ കള്ളനാടകത്തിൽ പെടും മുന്നേ അവർക്ക് കാശി മകനായിരുന്നു.
മാറി പോയതും എല്ലാം മറന്നു പോയതും അവരാണ്.
ഇവിടൊരുവൻ ഇപ്പോഴുമാ കഴിഞ്ഞു പോയ കാലത്തിന്റെ സ്മൃതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവനാണ്.
ആരില്ലെങ്കിലും ജീവിക്കും എന്നൊക്കെ വീമ്പ് പറയുന്നവന്റെ ചില നേരത്തെ ഒറ്റപ്പെടൽ ശിവ തൊട്ടറിഞ്ഞതാണ്.
അത് കൊണ്ട് തന്നെ ഇന്നത്തെ ദിവസം തേടി വന്ന ആ വിളിയിൽ അവന്റെ മനസ്സെത്ര മാത്രം ആഗ്രഹം അടക്കിപിടിച്ചിരുന്നു എന്നും അവനറിയാം.
"എടുത്ത് സംസാരിക്കെടാ..."
കാശിയുടെ തോളിലൊന്നു തട്ടി അത് പറഞ്ഞിട്ട് ശിവയൊരു ചിരിയോടെ എഴുന്നേറ്റു ബസ്സിലേക്ക് കയറി പോയി.
"പറയമ്മേ..
എത്ര അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും കാശിയുടെ ഉള്ളിലെ സ്നേഹം വാക്കുകൾ കടമെടുത്തു.
"ഇന്ന്.. ഇന്ന് നിന്റെ പിറന്നാളാണ്.."
ഓർമ പെടുത്തും പോലുള്ള ആ പറച്ചിൽ കേട്ടതും കാശിക്ക് ചിരി വന്നു.
നേരം വെളുത്തിട്ടിത്ര നേരമായി.
എന്നിട്ടും ഇപ്പോഴാണോ അമ്മക്കോർമ്മ വന്നതെന്ന് ചോദിക്കാൻ വന്നതിന്റെ അവൻ അത് പോലെ തന്നെ കടിച്ചു പിടിച്ചു.
"നിന്റെ അച്ഛമ്മ പറയും പോലെ ഞാനത് മറന്ന് പോയിട്ടൊന്നും അല്ല. നീ തിരക്കിലാവും എന്നോർത്തു വിളിക്കാഞ്ഞതാ.. ചുമ്മാ മുറിയിൽ കുത്തിയിരുന്ന് ഫോൺ വിളിച്ചു ഉള്ളതും ഇല്ലാത്തതും പറയാൻ പിന്നെ എനിക്ക് നേരവുമില്ല.
ഇവിടൊരു നൂറ് കൂട്ടം പണിയുണ്ട്..
വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയുന്നവർക്ക് ഇത് വല്ലതും അറിയണോ..ഞാൻ അമ്മയാണെന്ന് തെളിയിക്കാൻ എനിക്കിപ്പോ ഇതിന്റെയിന്നും യാതൊരു ആവിശ്യവുമില്ല..
അത്രയും പറഞ്ഞപ്പോഴെക്കും കാശിക്ക് ഏറെക്കുറെ കാര്യം മനസിലായി.
ഇന്നത്തെ തന്റെ പിറന്നാൾ വിഷയത്തെ ചൊല്ലി അവിടെ കാര്യമായെന്തോ നടന്നെന്ന് അവനുറപ്പായി.
അതിന്റെ പ്രതികാരനടപടി പോലെയാണ് ഈ വിളി വന്നത്.
അല്ലാതെ മകന്റെ പിറന്നാൾ ദിവസം അവനെ അന്വേഷിച്ചു വിളിച്ചതല്ല.. അവനോടുള്ള സ്നേഹം കൊണ്ടും വിളിച്ചതല്ല.
ഇതിലും ഭേദം വിളിക്കാതിരിക്കുന്നതായിരുന്നു എന്ന് പോലും അവനാ നിമിഷം തോന്നി പോയി.
ഇതിപ്പോ നേരത്തെ നീറി കൊണ്ടിരുന്ന ഒരു മുറിവിൽ മുളകരച്ചു തേച്ചത് പോലെയായി.
"വെച്ചോട്ടെ അമ്മ. ബസ്സ് എടുക്കണം."
പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടവൻ എഴുന്നേൽക്കുമ്പോൾ കാലൊന്ന് ഇടറി പോയി.
കാശി ബസ്സിന്റെ സൈഡിൽ മുറുകെ പിടിച്ചു.
"ആ.. എന്നാ വെച്ചോ.. നീ ഇതിലെ വരുന്നെങ്കിൽ ഞാൻ കുറച്ചു പായസം വെച്ച് തരാം.."
സുഗന്ധി പറഞ്ഞു.
ശ്വാസമടക്കി പിടിച്ചു കൊണ്ടവൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു പോയി.
ഉള്ളിലൊരു കടലിരമ്പം..
എന്നിട്ടും കണ്ണ് നിറച്ചില്ല.
"ഞാൻ വരുന്നില്ല അമ്മ.."
"ഹാ.. അല്ലേലും അതാണ് നല്ലത്. വിഷ്ണുവും ഗായത്രിയും പിന്നെ അത് മതിയാവും.. എനിക്ക് വയ്യ.."
സുഗന്ധി മടുപ്പോടെ പറഞ്ഞു.
"വെച്ചോട്ടെ..
"നിന്റെ അച്ഛമ്മയെ ഒന്ന് വിളിച്ചു പറഞ്ഞോണം ഞാൻ നിന്നെ വിളിച്ചിരുന്നു എന്ന്.. ഇനിയിതിന്റെ പേരിൽ വല്ല്യ വർത്താനം പറയാൻ നിൽക്കരുത് "
"ഞാൻ വിളിച്ചോളാം.."
അതും കൂടി പറഞ്ഞിട്ടവൻ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്ക് തന്നെയിട്ടു.
കാത് കുത്തി തുളക്കുന്ന ആ ബഹളങ്ങൾക്കിടയിൽ നിൽക്കുമ്പോഴും താൻ തനിച്ചാണെന്ന് അവനു തോന്നി.
"കാശി..
വീണ്ടും തോളിൽ പിടിച്ചു കൊണ്ട് ശിവ വിളിക്കുമ്പോൾ അവനെ ഒന്നു നോക്കി കൊണ്ട് കാശി ഡ്രൈവിംഗ് സീറ്റിയിലേക്ക് കയറി.
ഒരക്ഷരം പോലും പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല.
എന്നിട്ടും രണ്ടു പേരുടെയും കണ്ണും മനസ്സും കലങ്ങി പോയിരുന്നു.
മനസ് പാളി പോകാതിരിക്കാൻ കാശി കിണഞ്ഞു ശ്രമിച്ചു.
കണ്ണും മെയ്യും മനസും ഒരുപോലെ ചെയ്യേണ്ടുന്ന ജോലിയാണ് തനിക്ക്.
തന്നെ വിശ്വാസിച്ചു കൊണ്ട് മാത്രം ഇതിനുള്ളിൽ കയറി വന്നവരുടെ സുരക്ഷ..
അത് തനിക്ക് പ്രാധാന്യമുണ്ട്.
അവരുടെ ആ വിശ്വാസം കാത്തു സൂക്ഷിച്ചു അവരുടെ ജീവനൊരു കോട്ടവും തട്ടാതെ തിരികെ എത്തിക്കുക എന്നത് തന്നിലെ ഡ്രൈവറുടെ കടമയാണ്.
തത്കാലം അവനത് മനോഹരമായി തന്നെ ചെയ്തു.
എങ്കിലും മുന്നിലേക്ക് വരുമ്പോഴൊക്കെയും ശിവ അവനെ വല്ലായ്മയോടെ നോക്കുന്നുണ്ട്.
തിരികെ അവസാനസ്റ്റോപ്പിൽ ആളെയെല്ലാം ഇറങ്ങി കഴിഞ്ഞു.
"എന്ത് പറഞ്ഞു കുത്താൻ വിളിച്ചതാടാ.."
മുന്നിലെ നീളൻ സീറ്റിൽ വന്നിരുന്നു കൊണ്ട് ശിവ ചോദിച്ചു.
രണ്ടു കൈകൾ കൊണ്ടും മുഖം പൊതിഞ്ഞു പിടിച്ച സ്റ്റിയറിങ്ങിൽ ചാഞ്ഞിരുന്ന കാശി അവന്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ മുന്നിൽ നിന്നും തോർത്തെടുത്ത് കൊണ്ട് മുഖം തുടച്ചു.
ശിവ പിന്നൊന്നും ചോദിക്കാൻ നിൽക്കാതെ പെട്ടന്നിറങ്ങി.
അവന്റെയും കണ്ണ് നിറഞ്ഞിരുന്നു.
പിന്നെയും അഞ്ചു മിനിറ്റ് കഴിഞ്ഞു ഇറങ്ങി വന്ന കാശിക്ക് നേരെ അവനൊരു വെള്ളകുപ്പി നീട്ടി.
കാശി അത് വാങ്ങി മുഖമൊന്നു കഴുകി കുറച്ചു വെള്ളം കുടിച്ചി ട്ട് കുപ്പി അവനു തന്നെ തിരികെ കൊടുത്തു.
"ഞാനിവിടെ നിൽക്കാം.. നീ ബസ് കൊണ്ടിട്ട് ബൈക്കും എടുത്തിട്ട് വാ.."
ശിവ പറഞ്ഞു.
"ഞാൻ വരണോടാ.."
കാശ്ശിക്കൊന്നിനും തോന്നുന്നില്ല.
ആകെയൊരു മടുപ്പ്.
"അമ്മ.. സദ്യ ഉണ്ടാക്കി കാത്തിരിക്കും"
ശിവ അത്രയുമേ പറഞ്ഞോള്ളൂ.
പിന്നെയൊരു വാക്ക് പോലും പറയാതെ കാശി തിരികെ ബസ്സിലേക് തന്നെ കയറി.
അത് അശോകേട്ടന്റെ വീട്ടിൽ കൊണ്ടിട്ട് വരണം.
ബസ്സിൽ ശിവയുടെ വീട്ടിലേക്ക് പോകാൻ ബുദ്ധി മുട്ടാണ്.
അതൊരു പോക്കറ്റ് റോഡാണ്.
"പതിയെ വന്നാൽ മതി.."
അവൻ വണ്ടിയെടുത്തു പോകും മുന്നേ ശിവ ഓർമ്മിപ്പിച്ചു.
അശോകേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ അന്നവൻ ഉറക്കെ ഹോൺ മുഴക്കി.
എന്ത് കൊണ്ടൊ അവനങ്ങനെ ചെയ്യാൻ തോന്നി.
സിറ്റൗട്ടിൽ വെളിച്ചമുണ്ട്.
പക്ഷേ മുന്നിലൊന്നും ആരെയും കാണുന്നില്ല.
ബസ് നിർത്തി ഒന്നു രണ്ടു സെക്കന്റ് കൂടി അങ്ങനെ തന്നെ അവിടിരുന്നു.
പിന്നെ ശിവ കാത്തിരിപ്പുണ്ട് എന്നോർത്തപ്പോൾ എഴുന്നേറ്റു.
ലൈറ്റ് ഓഫ് ചെയ്തു വിൻഡോ എല്ലാം താഴ്ത്തി മൊബൈലിൽ ഫ്ലാഷ് തെളിയിച്ചു കൊണ്ട് തോർത്തുമായി പുറത്തേക്കിറങ്ങി ഡോർ അടച്ച നിമിഷം തന്നെ അവനെയാരോ ബസ്സിന്റെ മറവിലേക്ക് പിടിച്ചു വലിച്ചു.
അരണ്ട വെളിച്ചം മാത്രമേ ഒള്ളു.
എങ്കിലും അവനറിയാം അത് ആരാണെന്നുള്ളത്.
"കൈ വിടെടി.."
അവൻ ഒച്ചയിട്ടതും കാർത്തു കൈ കൊണ്ടവന്റെ വാ പൊതിഞ്ഞു പിടിച്ചു കൊണ്ടവനെ ബസ്സിലേക്ക് ചേർത്ത് നിർത്തി.
"ശബ്ദമുണ്ടാക്കിയ രണ്ടാളും പെടും കേട്ടോ.."
മൂർച്ചയുള്ള സ്വരത്തിൽ അതോർമിപ്പിച്ചു കൊണ്ടവൾ കൈ മാറ്റി.
"നിനക്കിപ്പൊ ഇത് തന്നെയാണോ പണി..ഏഹ്.
പല്ല് കടിച്ചു കൊണ്ടവൻ പതിയെ ചോദിച്ചു.
"പിറന്നാളല്ലേ കാശ്യേട്ട.. ഞാനെത്ര നേരമായി കാത്തിരിക്കുന്നു.. ഇന്നിച്ചിരി ലേറ്റായി.."
ദേഷ്യപെട്ടിട്ടും സ്നേഹത്തോടെ തന്റെ അരികിൽ നിൽക്കുന്നവൾ.
കാശി ഒന്ന് ശ്വാസമെടുത്തു.
"ഇതൊന്ന് തരാൻ.. ഇതിന്റെ മുന്നേ ഉള്ള എല്ലാ പിറന്നാളിനും ഞാൻ ഒരുപാട് കൊതിച്ചിരുന്നു നേരിട്ടൊരു ഗിഫ്റ്റ് തരാൻ..അന്നൊന്നും പറ്റിയില്ല."
കാർത്തു വീണ്ടും അവനരികിലേക് നീങ്ങി വന്നതും കാശി അവളെ ഒന്ന് തുറിച്ചു നോക്കി.
പെണ്ണ് വീണ്ടും കയറി ഉമ്മ വെച്ച് കളയുമോ എന്നുള്ള ആശങ്കയോടെയാണ് അവന്റെ നിൽപ്പേങ്കിലും അവൾ അവനു നേരെയൊരു കവർ നീട്ടി.
ആ മങ്ങിയ വെളിച്ചത്തിലും നിറ തിങ്കൾ പോലെ തനിക് മുന്നിൽ നിൽക്കുന്നവളും അവളുടെ സ്നേഹസമ്മാനവും.
അറിയാതെ തന്നെ കാശി കൈ നീട്ടി.
"പിറന്നാൾ ആശംസകൾ..
ഒന്ന് കൂടി അവനിലേക്ക് ചേർന്നു നിന്ന് കൊണ്ടത് പറയുമ്പോൾ അങ്ങനൊരു ചേർത്ത് പിടിക്കൽ ആഗ്രഹിച്ചവൻ അവളെ തടഞ്ഞില്ല.
വേവുന്ന ഹൃദയചൂടറിഞ്ഞ പോലെ അവളവന്റെ മുഖത്തേക്ക് നോക്കി.
ഇതിനോടകം നല്ലൊരു ചീത്ത കേൾക്കുമായിരുന്നു ഇപ്പോൾ ചെയ്തതിനുള്ളത്.
എന്നിട്ടും മിണ്ടാതെ തളർന്നു നിൽക്കുന്നവൻ.
വയ്യേ.. കാശ്യേട്ട.."
ചോദിക്കുന്നതിനൊപ്പം തന്നെ കാർത്തു അവന്റെ നെറ്റിയിലും കവിളിലും കൈ വെച്ച് നോക്കി.
"എന്ത് പറ്റി.. എന്തോ സങ്കടമുണ്ടല്ലോ.."
കാർത്തുവിനും പിന്നെയൊരു മങ്ങൽ.
"ഒന്നുമില്ല..കയറി പോ. ഇരുട്ടാണ്. വല്ല ജന്തുക്കളും കാണും.."
പരുക്കൻ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടവൻ തിരിഞ്ഞത് ഭയം കൊണ്ടായിരിന്നു.
ഉള്ളാലെ താനായി ലോക്കിട്ട് നിർത്തിയ ആ സ്നേഹകടൽ പൊട്ടി തകർന്നു കൊണ്ടവൾക്ക് മുന്നിലേക്ക് ഒലിച്ചിറങ്ങുമോ എന്നവൻ ശെരിക്കും ഭയന്ന് പോയി.
അത്രമാത്രം തകർന്ന് നിൽപ്പാണവൻ.
ഇനിയൊരു സ്പർശം കൂടി അവളിൽ നിന്നുണ്ടായാൽ താനവളെ ഇറുകെ പുണരുമെന്ന് അവനറിയാം.
ചേർന്നു നിൽക്കാൻ അപ്പോഴൊരു താങ് അവനും അതിയായി മോഹിക്കുന്നുണ്ട്.
ഒന്നും മിണ്ടാതെ അവിടെ നിന്നും തിരിഞ്ഞ് നടന്നു.
കയ്യിലെ കവർ ബൈക്കിൽ വെച്ച് കൊണ്ടവൻ കീ കൊടുക്കാൻ വേണ്ടി ബെല്ലടിച്ചു കാത്തു നിന്നു.
തുളസി ചേച്ചിയാണ് ചിരിയോടെ ഇറങ്ങി വന്നത്.
കയ്യിലൊരു ഗ്ലാസും.
"ഇതെന്താ ചേച്ചി...
തനിക് നേരെ നീട്ടുന്ന ഗ്ലാസ് നോക്കി കാശി ചോദിച്ചു.
"ഇതിച്ചിരി പായസമാണ് കാശി.. കുഞ്ഞാറ്റ ഒറ്റയ്ക്ക് ഉണ്ടാക്കിയതാ എന്നൊരു സ്പെഷ്യൽ ഉണ്ട്..
അവൾക്കിന്ന് രാവിലെ മുതൽ പായസം കുടിക്കാൻ മോഹം.
അതും ഒറ്റയ്ക്ക് ഉണ്ടാക്കി കുടിക്കാൻ.
ഇതുണ്ടാക്കി തീരുവോളം രാധക്ക് ഒരു സോയിര്യം കൊടുത്തിട്ടില്ല പെണ്ണ്.
രാധ ആയിരുന്നു അവളുടെ ഹെൽപർ..
കുടിച്ച് നോക്ക്.. എങ്ങനെ ഉണ്ടെന്ന് പറയ്യ്.."
കാശി അത് വാങ്ങിക്കുമ്പോൾ തന്നെ കാർത്തുവും വാതിലിൽ ഹാജറായി.
പിറന്നാൾ പായസം..
അവളുണ്ടാക്കി തന്നിരിക്കുന്നു.
ആർക്കും ഒന്നും മനസ്സിലാകാത്ത വിധം അവളെ കൊണ്ടാവും പോലെ കാശിനാഥന്റെ പിറന്നാൾ ആഘോഷം അവൾ നടത്തിയിരിക്കുന്നു.
കണ്ണിൽ പ്രണയത്തിന്റെ...പരിഗണനയുടെ രണ്ടു നക്ഷത്രങ്ങളുമായി അവളവനെ മാത്രം നോക്കി നിന്നു.
കാശി കുടിച്ച് തീരുവോളം.
"കൊള്ളാവോ..
അവനാ ഗ്ലാസ് തിരികെ നീട്ടുമ്പോൾ തിളസിക്ക് മുന്നേ കൈ നീട്ടി അത് വാങ്ങിച്ചു കൊണ്ടവൾ ചോദിച്ചു.
"കൊള്ളാം.. നന്നായിട്ടുണ്ട്.."
നിറഞ്ഞ മനസ്സോടെ അവനത് പറയുമ്പോൾ തുളസിയും ചിരിയോടെ കാർത്തുവിനെ നോക്കി.
ഇപ്പൊ സമാധാനമായല്ലോ.. "
എന്നും പറഞ്ഞു കൊണ്ടവർ അകത്തേക്ക് കയറി പോയി.
കാർത്തുവിനെ ഒന്നു കൂടി നോക്കിയിട്ട് കാശി സ്റ്റെപ്പിറങ്ങി..
താങ്ക്സ്..
മുറ്റത്തേക്കിറങ്ങി നടക്കും മുന്നേ അവൾക്ക് കേൾക്കാൻ പാകത്തിന് തിരിഞ്ഞു നിന്നിട്ടത് പറയുമ്പോൾ.. കത്തി നിൽക്കുന്ന വെളിച്ചത്തേക്കാൾ തിളക്കമുണ്ടായിരുന്നു അപ്പോഴാ പെണ്ണിന്..
തുടരും..
ശ്രദ്ധിക്കുക...
താങ്ക്സ് എന്നാണ് ഓൻ പറഞ്ഞത്.
അല്ലാതെ ഐ ലവ് യൂ എന്നല്ല..
ഇനി അതിൽ പിടിച്ചു തൂങ്ങി കൊണ്ട് വരരുത്.. ബ്ലീഷ്..
റിവ്യൂ ഇട്ടിട്ട് പോണേ..ഇല്ലേൽ നിന്ന് പോകും...
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ