🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
3K views • 10 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mVy6Mav?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -7
-------------------------------------------------
മഴ കനത്തു പെയ്യുകയാണ്. ആകാശം തുറന്നുവിട്ട ജലപ്രളയത്തിൽ കാട് മുങ്ങിപ്പോയിരിക്കുന്നു. അട്ടപ്പാടിയിലെ മണ്ണിൽ വീണ ചോരയുടെ കറ കഴുകിക്കളയാൻ പ്രകൃതി നടത്തുന്ന ഒരു മഹാശുദ്ധീകരണം പോലെ!
ഭവദാസന്റെ കട്ടി കൂടിയ കമ്പിളിക്കോട്ടിനുള്ളിലെ നെഞ്ചിന്റെ ചൂടേറ്റ്, മരണത്തിന്റെ തണുപ്പിൽ നിന്നും ആ കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെക്കുകയായിരുന്നു. ഭയവും മരവിപ്പും ഭവദാസന്റെ കാലുകളെ തളർത്തുന്നുണ്ടെങ്കിലും, ഉള്ളിലെ തീ അവനെ മുന്നോട്ട് നയിച്ചു. കൂടെ, ഒരു നിഴൽ പോലെ പഴനിമലയും.
"സാറെ... പതുക്കെ! മണ്ണെല്ലാം ഇരിക്ക് കൊട്ടി വരണു. നമ്മക്ക് ആ ആനത്താര പിടിക്കാം... പെരിയ റോഡ് ഇപ്പൊ വേണ്ട സാറേ. ആ നാകേലൻ്റെ കണ്ണ് എപ്പളും നമ്മളെ മേലെ ഒണ്ടാവും. ഇരുട്ടായാലും ആ കാക്കിക്കാര് മണം പിടിച്ചു വരും!"
പഴനിമലയുടെ സ്വരം മഴയുടെ ഇരമ്പലിൽ മുങ്ങിപ്പോയി.
ഇരുട്ടിൽ മിന്നൽ വെളിച്ചം തെളിയുമ്പോൾ കാട് ഭീകരമായ ഒരു ശ്മശാനം പോലെ തോന്നിപ്പിച്ചു. ഓരോ മരത്തിന് പിന്നിലും നാകേലനോ മായക്കണ്ണനോ തോക്കുമായി നിൽക്കുന്നുണ്ടെന്ന് ഭവദാസൻ ഭയന്നു. അവർ രണ്ടുപേരും കാട്ടുപാതകളിലൂടെ അട്ടപ്പാടി ഊരിനെ ലക്ഷ്യമാക്കി നീങ്ങി.
------------------------------------------
ഊരിന്റെ ഏറ്റവും ഓരത്ത്, ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു ഒറ്റപ്പെട്ട കുടിൽ. പഴയ മുളകളും ഈറ്റയും കൊണ്ട് മെനഞ്ഞ ആ ചെറിയ വീടിന് ചുറ്റും കാട്ടുചെടികൾ വളർന്നു പന്തലിച്ചു നിൽക്കുന്നു. അവിടെയാണ് ചീരു തള്ള താമസിക്കുന്നത്. അട്ടപ്പാടിയിലെ കാടുകളിൽ ജനിക്കുന്ന ഓരോ കുഞ്ഞ് ജീവനേയും ആദ്യം തൊടുന്നത് ചീരുവിന്റെ ആ ചുളിവ് വീണ കൈകളിലാണ്. ചീരു തളളയ്ക് കാടിന്റെ പച്ചമരുന്നുകളും മന്ത്രങ്ങളും വശമാണ്.
പഴനിമല കുടിലിന്റെ വാതിലിൽ ആഞ്ഞു മുട്ടി.
ഠക്... ഠക്... ഠക്...
"ചീരുത്തള്ളേ... കതക് തൊറ... നാങ്കളാ... പഴനിവാക്കി വന്നിക്കേൻ!" പഴനിമലയുടെ വിറയ്ക്കുന്ന ശബ്ദം കാറ്റിലൂടെ വീശിയടിച്ചു...
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ഉള്ളിൽ ഒരു ചിമ്മിനി വിളക്ക് തെളിഞ്ഞു. തുരുമ്പിച്ച കൊളുത്ത് നീങ്ങുന്ന ശബ്ദം കേട്ടു. വാതിൽ പകുതി തുറന്നപ്പോൾ പുറത്തെ തണുത്ത കാറ്റും, മഴചാറലും ഒന്നിച്ച് കുടിലിനുള്ളിലേക്ക് ഇരച്ചു കയറി. വിളക്കിന്റെ വെളിച്ചത്തിൽ ചീരുത്തള്ളയുടെ രൂപം ഭവദാസൻ കണ്ടു.
വെളുത്തു നരച്ച മുടി, തീഷ്ണമായ കണ്ണുകൾ, പുകയില മണക്കുന്ന ശരീരം.
"പഴനിമലയോ... ഈ പാതിരാത്രിക്ക് ഇതെന്ത് കൂത്താടാ?" ചീരുത്തള്ളയുടെ ശബ്ദത്തിൽ ആട്ടീപ്പായിക്കലിന്റെ ശബ്ദം...
മറുപടിയൊന്നും പറയാതെ ഭവദാസൻ തന്റെ കോട്ടിനുള്ളിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തു. മങ്ങിയ വെളിച്ചത്തിൽ, ചോരയുണങ്ങിയ കറകളുമായി കിടക്കുന്ന ആ പിഞ്ചു കുഞ്ഞിനെ കണ്ടതും ചീരുത്തള്ള ഞെട്ടിപ്പോയി.
" മാലമ്മയുടെ കുഞ്ഞാണ് തളേള"
പഴനിമലയുടെ തൊണ്ട ഇടറി.
"അവളോ?" ചീരു തളള ആധികയറി തലയിൽ കൈ വെച്ചു
"പോയി തള്ളേ... നാകേലനും കാക്കിപ്പടയും അവളെ കൊന്ന് കുഴിച്ചിട്ടാച്ചു. കൂടെ മരുതിനേയും! ഇക്ക് ഈ കുഞ്ഞിനെ മാത്രം സാമി ബാക്കി വെച്ചിരിക്കു. ഇതിനെ കാക്കണം തള്ളേ... ആരും അറിയാണ്ട് നോക്കണം!" പഴനിമല കൈകൂപ്പി കരഞ്ഞു .
മരണത്തിന്റെ നിഴലിൽ നിന്നും ഒരു പുനർജന്മം പോലെ ചീരുത്തള്ള കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തി. ഒരു മാന്ത്രികതയോടെ തള്ളയുടെ വിരലുകൾ കുഞ്ഞിന്റെ ശരീരത്തിൽ സ്പർശിച്ചു. തള്ള അടുപ്പിലെ ചാരവും കാട്ടുണ്ണെണ്ണയും ചേർത്ത് കുഞ്ഞിന്റെ ദേഹത്ത് പതുക്കെ തടവി.
"കാടിന്റെ കരുത്തുള്ള മോനാ! നോക്കിയേ സാറേ, ഇവൻ്റെ നെഞ്ചിലെ തുടിപ്പ് കാട്ടുചെണ്ട കൊട്ടുന്ന മാതിരിയാ. തൊലി തൊടുമ്പോൾ അറിയാം. ഇവൻ മരിക്കാൻ ജനിച്ചവനല്ല!" ചീരുത്തള്ളയുടെ വാക്കുകൾ പ്രവചനം പോലെ ഭവദാസന്റെ കാതിൽ മുഴങ്ങി.
കുഞ്ഞിൻ്റെ പുറത്തെ ചോര പാടുകളിൽ തളള പച്ചമരുന്നിന്റെ നീര് പുരട്ടി. ആ സ്പർശനമേറ്റപ്പോൾ, പാതി മയക്കത്തിലായിരുന്ന കുഞ്ഞ് ഉറക്കത്തിൽ ഒന്ന് ഞെട്ടി തന്റെ പിഞ്ചു കൈകൾ ആഞ്ഞു വീശി.
"തള്ളേ...ആ ഫോറസ്റ്റ് ഓഫീസർ നാകേലൻ അറിഞ്ഞാൽ ഈ കുഞ്ഞിനെ കൊല്ലും. അതിന് മുമ്പ് കുഞ്ഞിനെ ദൂരെ എവിടെയെങ്കിലും കൊണ്ട് പോവണം!"
ചീരുത്തള്ള കുഞ്ഞിനെ കമ്പിളിപ്പുതപ്പിൽ ഭദ്രമായി പൊതിഞ്ഞു. അവരുടെ കണ്ണുകളിൽ നിഗൂഢമായ ഒരു തിളക്കം ഭവദാസൻ നോക്കി നിന്നു.
" മൂന്നാം പക്കം ഇവനെ കൊണ്ടു പോവാം. അതുവരേക്കും ഇവൻ ഈ കുടിലിനുള്ളിൽ സുരക്ഷിതനായിരിക്കും. "
ഭവദാസനും പഴനി മലയും സമാധാനത്തോടെ ചീരുതളളയുടെ കുടിലിൽ നിന്നും പുറത്തേക്കിറങ്ങി.
--------------------------------------
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ പിറ്റേദിവസത്തെ പ്രഭാതം തുടങ്ങിയത് കനത്ത പിരിമുറുക്കത്തോടെ ആയിരുന്നു..
രാത്രിയിലെ മഴ തോർന്നു വെയിലുദിച്ചിട്ടും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ്റെ മുറ്റത്ത് തണുപ്പ് തങ്ങി നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ തണുപ്പിന് കാടിന്റെ നൈർമല്യമല്ല, മറിച്ച് മരവിപ്പിക്കുന്ന ഒരു ഭയത്തിന്റെ ഗന്ധമായിരുന്നു.
സ്റ്റേഷൻ്റെ വരാന്തയിൽ നിന്ന പഴനിമലയാണ് ദൂരെ കാട്ടുപാതയിലൂടെ വരുന്ന ആദിവാസി സംഘത്തെ കണ്ടത്..
നാണിത്തള്ളയും, ഊരിലെ കുറച്ചുപേരും സ്റ്റേഷൻ ലക്ഷ്യമാക്കി വരുന്നു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ്റെ മുറ്റത്ത് എത്തിയ നാണിത്തള്ളയുടെ തൊണ്ടയിൽ നിന്ന് പുറപ്പെട്ട ആ നിലവിളി കാടിന്റെ മരവിച്ച നിശബ്ദതയെ കീറിമുറിച്ചു. അത് വെറുമൊരു കരച്ചിലായിരുന്നില്ല, ഉള്ളുപൊള്ളുന്ന ഒരു അമ്മയുടെ ആത്മാഹുതിയായിരുന്നു. 💔
പഴനിമല , കുമാരനേയും സുകുവിനേയും വിളിക്കാൻ സ്റ്റേഷനകത്തേക്ക് തിരിഞ്ഞോടി..
"സുകു സാറേ... കുമാരൻ സാറേ...ആ നാണിത്തള്ള വന്നിട്ടുണ്ട്!"
പഴനിമലയുടെ പരിഭ്രമ സ്വരം ഭവദാസനും കേട്ടു.
"എന്റെ മക്കളു എവിടെ? ഇന്നലെ വൈകുന്നേരം കൊണ്ടു പോന്നതാ എന്റെ മാലമ്മയെയും മരുതിനെയും... ഇതുവരെ വിട്ടില്ലല്ലോ സാമീ!"
സ്റ്റേഷന് വെളിയിൽ നിന്നും നാണി തളള അലമുറയിട്ട് കരയാൻ തുടങ്ങി.
സുകുവും കുമാരനും ആദ്യമൊന്ന് പകച്ചുപോയി.
തങ്ങൾ ചെയ്ത ക്രൂരത മറച്ചു പിടിച്ചു എങ്ങനെ ആദിവാസികളോട് സംസാരിക്കണം.??
സ്വരത്തിലോ,ഭാവത്തിലോ എന്തെങ്കിലും വ്യത്യാസം വന്നാൽ കാടിൻ്റെ മക്കൾ തിരിച്ചറിയും.
കുമാരൻ ധൈര്യം സംഭരിച്ച് സ്റ്റേഷനിൽ നിന്നും സാവധാനം പുറത്തിറങ്ങി വന്നു .
നാണിത്തള്ള മണ്ണിൽ ഇരുന്നു നെഞ്ചത്തടിച്ചു. കൂടെയുള്ള ഊരിലെ ആണുങ്ങൾ തല കുനിച്ചു നിന്നു. അവരുടെ കണ്ണുകളിൽ നിസ്സഹായതയും, അധികാരത്തിന് മുന്നിലെ ഭയവും നിഴലിച്ചിരുന്നു.
"എന്താ തള്ളേ ഇവിടെ കിടന്നു കരയുന്നത്? നിങ്ങളുടെ മക്കളെ ചോദ്യം ചെയ്ത് കഴിഞ്ഞ് ഇന്നലെ രാത്രി തന്നെ വിട്ടയച്ചല്ലോ. അവർ കുറ്റമൊന്നും
ചെയ്തിട്ടില്ല . പാവങ്ങളാ. അവർ എന്താ ഊരിലേക്ക് വന്നില്ലേ?" കുമാരൻ വിറയൽ ഉള്ളിലൊതുക്കി , അറിയാത്ത ഭാവത്തിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അപ്പോഴാണ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാകേലൻ്റെ ബുള്ളറ്റ് ഇരച്ചു കയറി നിന്നത്.
നാകേലനെ കണ്ടതും ആദിവാസികൾ ഭയത്തോടെ ഒതുങ്ങി നിന്നു.
" എന്താ...കുമാരാ...പ്രശ്നം? ഊരിലെ എല്ലാവരും ഉണ്ടല്ലോ. കാട്ടിൽ ആനയോ, പുലിയോ വല്ലതും ഇറങ്ങിയോ?"
നാകേലൻ അറിയാത്ത ഭാവത്തിൽ ഗാർഡുകളോട് ചോദിച്ചു..
" സാറെ.. അത് പിന്നെ, ഇന്നലെ നമ്മൾ കഞ്ചാവ് കേസിൽ പൊക്കിയ മാലമ്മയും, അവളുടെ അണ്ണനും ഇതുവരെ ഊരിൽ തിരിച്ചു എത്തിയില്ലന്നാണ് ഇവര് പറയുന്നത്!"
അത് കേട്ട് "നടുക്കം" അഭിനയിച്ചു കൊണ്ട് നാകേലൻ തള്ളയുടെ മുന്നിലേക്ക് വന്ന് നിന്നു.
" അയ്യോ..അവർ പിന്നെ എവിടെ പോയി? ഞങ്ങൾ ചോദ്യം ചെയ്ത് അപ്പോഴെ വിട്ടയച്ചതാണല്ലോ തള്ളേ. ജീപ്പിൽ കൊണ്ട് വിടാമെന്ന് അവരോട് പറഞ്ഞതാ. അപ്പോ അവര് തന്നെ നടന്ന് പോകാമെന്ന് പറഞ്ഞു!"
" സാറെ.. ഇനി പോകുന്ന പോക്കിൽ വല്ല നരിയുടെയോ പുലിയുടേയോ കയ്യിൽ പെട്ട് കാണുമോ? " സുകു സംശയം പ്രകടിപ്പിച്ചു.
" ഇനി വഴി തെറ്റി കാണുമോ?"
കുമാരൻ ചോദിച്ചു.
ആശ്വസിപ്പിക്കാനെന്ന വണ്ണം നാകേലൻ നാണിയുടെ തോളിൽ കൈവെച്ചപ്പോൾ, സ്വന്തം മക്കളെ കൊന്ന കൈകളാണ് അതെന്നറിയാതെ ആ അമ്മ ഒന്ന് തളർന്നു.
"തള്ളേ... വിഷമിക്കണ്ട. അവർക്ക് ഒന്നും സംഭവിക്കില്ല. കാടല്ലേ, ഒരുപക്ഷേ അവർ ആനത്താരയിലോ മറ്റോ പെട്ടുപോയതാവും. ഞങ്ങൾ അവരെ കണ്ടെത്തി തരും."നാകേലന്റെ വാക്കുകൾ തേൻ പുരട്ടിയ കടുപ്പമുള്ള വിഷം പോലെയായിരുന്നു.
വനപാലകരുടെ ആ വാക്കുകൾ ആദിവാസികൾക് സമാധാനമായി..
ഇതെല്ലാം കേട്ട് ഒന്നും മിണ്ടാനാകാതെ, സത്യം നെഞ്ചിൽ കല്ലുപോലെ ചുമന്ന് ഭവദാസനും പഴനിമലയും അകലെ മാറി നിന്നു.
നാണി തളളയും ഊരുവാസികളും മടങ്ങി പോകുന്നത് കണ്ട് നാകേലൻ
കുമാരനേയും സുകുവിനേയും നോക്കി.
" ഇനിയിവർ ആരും ഈ കാരണം പറഞ്ഞ് സ്റ്റേഷനിലേക്ക് വരാതെ നോക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്.അവർക്ക് സംശയം വരാത്ത രീതിയിൽ നമ്മൾ അവരോട് കൂടെ ചേർന്ന് നിൽക്കണം. അവരെ പ്രകോപിക്കുന്ന ഒരു നടപടിയും തത്കാലം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. "
നാകേലൻ ഫോറസ്റ്റ് ഗാർഡുകൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേഷനിലേക്ക് കയറി പോയി.
"എന്റെ കുഞ്ഞുങ്ങൾ ഇല്ലാതെ ഞാൻ എങ്ങനെ ആ കുടിലിലേക്ക് മടങ്ങും സാമീ..." എന്ന നാണി തളളയുടെ ചോദ്യം ഫോറസ്റ്റ് സ്റ്റേഷൻ ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുന്നത് പോലെ ഭവദാസന് തോന്നി. ഭവദാസൻ തന്റെ തകർന്ന മനസ്സിനെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു.
സത്യം തുറന്നു പറഞ്ഞാൽ ആ അമ്മയുടെ സങ്കടത്തിന് ഒരു അറുതിയുണ്ടാകുമെന്ന് അവൻ ചിന്തിച്ച നിമിഷം ആയിരുന്നു അത്...
"പഴനി... ആ തള്ളയുടെ കരച്ചിൽ കേൾക്കുമ്പോൾ എന്റെ ഉള്ളു പൊള്ളുന്നു. എനിക്കിത് സഹിക്കാൻ വയ്യ."
"സാറേ... വേണ്ട! ഇപ്പൊ നമ്മൾ വായ തുറന്നാൽ നാകേലൻ നമ്മളെയും, ആ കുഴിച്ചുമൂടിയവരുടെ കൂടെയാക്കും."
പഴനിമല മുന്നിലുള്ള യാഥാർത്ഥ്യത്തെ നോക്കി ഭയപ്പെട്ടു..
സത്യത്തിനും സ്വന്തം ജീവനും ഇടയിൽ ഭവദാസൻ ഹൃദയം വീർപ്പുമുട്ടി നിന്നു. 😰
-----------------------------------------
രണ്ട് ദിവസത്തിന് ശേഷം, കാടിന്റെ വന്യതയിൽ നിന്നും മാറി, മായക്കണ്ണന്റെ രഹസ്യ താവളമായ ഗസ്റ്റ് ഹൗസിലെ ആഘോഷവേദിയിൽ നാകേലനും പങ്കെടുക്കാൻ ക്ഷണം കിട്ടിയിരുന്നു..
വിദേശ മദ്യങ്ങളുടെയും, കാട്ടിറച്ചിയുടേയും ഗന്ധം പരിസരമാകെ നിറഞ്ഞു നിന്നു.
നാകേലൻ മദ്യ ഗ്ലാസ് ഒറ്റവലിക്ക് അകത്താക്കി, തൊണ്ടയിലെരിഞ്ഞ മദ്യത്തിന്റെ ചൂട് മാറാൻ മാനിന്റെ ഇളം എല്ല് കടിച്ചു വലിച്ചു.
"കണ്ണൻ സാറേ... എല്ലാം സാറ് പറഞ്ഞതുപോലെ തന്നെ ഞാനും പിള്ളേരും ക്ലിയർ ചെയ്തിട്ടുണ്ട്. ഒരു തുമ്പും അവശേഷിപ്പിച്ചിട്ടില്ല."
മായക്കണ്ണൻ ഒരു ചാർമിനാർ സിഗരറ്റിന് തീക്കൊളുത്തിക്കൊണ്ട് ചിരിച്ചു. "അറിയാം... പക്ഷേ ആ ഊരുതെണ്ടികൾ ഇനിയും വല്ല പരാതിയുമായി സ്റ്റേഷനിൽ വന്നാലോ?"
"അവറ്റകൾ എവിടെ വരാൻ! അഥവാ വന്നാലും അതൊക്കെ ഞാനും എന്റെ ഗാർഡുകളും കൈകാര്യം ചെയ്യും."
മായക്കണ്ണൻ അത് കേട്ട് തലകുലുക്കി തന്റെ കാബിനിലേക്ക് പോയി. തിരികെ വരുമ്പോൾ അയാളുടെ കൈയിൽ ഒരു ബ്രീഫ്‌കെയ്സ് ഉണ്ടായിരുന്നു. അത് ടേബിളിലേക്ക് വെച്ച് മായകണ്ണൻ തുറന്നു.
അതിൽ അടുക്കിവെച്ച നോട്ടുകെട്ടുകൾ കണ്ട് നാകേലന്റെ കണ്ണ് തള്ളി.
" നിനക്ക് ആർഭാടമായി ജീവിക്കാനുള്ള തുക ഇതിലുണ്ട് നാകേലാ. ഈ മായക്കണ്ണനെ സഹായിക്കുന്നവർക്ക് ഒരു കുറവും ഞാൻ വരുത്തുകേല. . ഇനി ഞാൻ ഫോറസ്റ്റ് മിനിസ്റ്റർ ആയാൽ ഈ കാടിന്റെ ഭരണം ഇനി നിന്റെ കൈയിലായിരിക്കും നാകേലാ."
പണം കിട്ടിയതോടെ ഉള്ളിലുണ്ടായിരുന്ന അവസാനത്തെ കുറ്റബോധവും നാകേലനിൽ അലിഞ്ഞില്ലാതായി. വരാനിരിക്കുന്ന വലിയ സാമ്രാജ്യത്തിന്റെ സ്വപ്നങ്ങൾ കണ്ടുകൊണ്ട് ആ രണ്ട് കൊടുംക്രിമിനലുകൾ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ആഘോഷം പിന്നേം തുടർന്നു.
---------------------------------
അതേസമയം അങ്ങകലെ കാടിന്റെ മറ്റൊരു ഭാഗത്ത് ചരിത്രം വഴിമാറുകയായിരുന്നു. മൂന്നാം പക്കം പാതിരാത്രിയിൽ, ചീരുത്തള്ളയുടെ കുടിലിൽ നിന്നും കരിമ്പടത്തിനുള്ളിൽ ഭദ്രമായി പൊതിഞ്ഞ് കുഞ്ഞുമായി ഭവദാസനും പഴനിമലയും പുറത്തിറങ്ങി.
ലക്ഷ്യം ഒന്നേയുള്ളൂ - നാകേലനെ വിറപ്പിച്ച കൊടും ഗുണ്ട ആംബ്രോസിന്റെ വീട്!
ഇരുട്ടിലൂടെ ഭവദാസന്റെ യമഹ ബൈക്ക് കാട്ടുപാതയിലേക്ക് കയറി. ബൈക്ക് ഓടിക്കുന്നത് ഭവദാസനാണ്. പിന്നിൽ ഒരു കയ്യിൽ കുഞ്ഞിനെയും മറുകയ്യിൽ ഭവദാസനെയും ഇറുകെപ്പിടിച്ച് പേടിയോടെ പഴനിമല ഇരിപ്പുണ്ട്.
"സാറേ... വണ്ടി ശബ്ദം കുറച്ചു ഓടിക്കണം. കാക്കിപ്പട എവിടെയെങ്കിലും പതിയിരിപ്പുണ്ടാവും. നമ്മക്ക് ആനത്താര വഴി ചുരം ഇറങ്ങാം..." ഹെഡ്‌ലൈറ്റിന്റെ മങ്ങിയ വെളിച്ചം ചതുപ്പും കരിയിലകളും നിറഞ്ഞ ആ ഇടുങ്ങിയ വഴിയിലേക്ക് പതിച്ചു. കുഞ്ഞ് പഴനിമലയുടെ കയ്യിൽ സുരക്ഷിതനായി ഉറങ്ങുകയാണ്.
വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആനത്താരയിലൂടെ അവരുടെ മോട്ടോർ വാഹനം മുന്നോട്ട് നീങ്ങി.
പെട്ടെന്ന്, ഒരു വലിയ മരം കടപുഴകി വീണതുപോലെ വഴിയിൽ ഒരു തടസ്സം! ഭവദാസൻ ബ്രേക്ക് ചവിട്ടി.
വണ്ടിയുടെ വെളിച്ചത്തിൽ അവർ ആ കാഴ്ച കണ്ടു... അവരുടെ ചോര മരവിച്ചു പോയി!
റോഡിന് നടുവിൽ, ഒരു കരിമ്പാറ പോലെ ആ ഭീമൻ രൂപം നിൽക്കുന്നു. ഒറ്റയാൻ!
പുലർച്ചെ ക്യാമ്പ് ഷെഡിന് മുന്നിൽ വന്ന അതേ കൊലകൊമ്പൻ. അവന്റെ കൊമ്പുകൾ മിന്നൽ വെളിച്ചത്തിൽ വെള്ളിവാൾ പോലെ തിളങ്ങി. തുമ്പിക്കൈ ഉയർത്തി വായുവിൽ മണം പിടിച്ചുകൊണ്ട് അവൻ അവർക്ക് നേരെ പാഞ്ഞടുക്കാൻ ഒരുങ്ങി നിൽക്കുകയാണ്.
"തീർന്നു പഴനിമലേ... നമ്മൾ തീർന്നു!" ഭവദാസന്റെ കൈകൾ വിറച്ചു.
ഒറ്റയാൻ ഓരോ ചുവടായി മുന്നോട്ട് വെച്ചു തുടങ്ങി. ആ ഓരോ ചുവടിലും ഭൂമി കുലുങ്ങുന്നുണ്ടായിരുന്നു. മരണം അവരുടെ തൊട്ടുമുന്നിൽ വായ പിളർന്നു നിൽക്കുന്നു.
ഭയത്താൽ പഴനിമല കുഞ്ഞിനെ ഒന്നുകൂടി നെഞ്ചോട് ചേർത്തു പിടിച്ചു. ആ അമർച്ചയിൽ ഉറക്കത്തിലായിരുന്ന കുഞ്ഞ് പെട്ടെന്ന് ഞെട്ടി ഉണർന്നു. കാടിന്റെ വന്യതയെ കീറിമുറിച്ചുകൊണ്ട് ആ കുഞ്ഞിന്റെ കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി!
"വാ... വാാ..."
പാഞ്ഞു വരാൻ ഒരുങ്ങിയ കൊലകൊമ്പൻ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും നിന്ന നിൽപ്പിൽ ശിലപോലെ തറഞ്ഞു നിന്നു. ഒറ്റയാന്റെ ഉയർത്തിയ തുമ്പിക്കൈ പതുക്കെ താഴ്ന്നു. അമർഷത്തോടെ വീശിക്കൊണ്ടിരുന്ന ആ വലിയ ചെവികൾ ശാന്തമായി. കാടിന്റെ മകൻ ആ കുഞ്ഞിനെ തിരിച്ചറിഞ്ഞത് പോലെ..
ആന സാവധാനം പിന്നോട്ട് മാറി വശത്തെ കാട്ടുപൊന്തകൾക്കിടയിലേക്ക് വഴി മാറി നിന്നു.
വിശ്വസിക്കാനാവാതെ, തരിച്ചുനിൽക്കുന്ന ഭവദാസന്റെ തോളിൽ പിടിച്ച് പഴനിമല ഭക്തിയോടെ മന്ത്രിച്ചു:
"സാറെ..... നാമക്കെ ഉസിര് പോവാത്തത് എന്താന്ന് തെരിയുമാ? അന്ത ഒറ്റയാൻ തിരുവിഴാംകുന്ന് മലമേലെ വാഴണ പാറേലമ്മടെ കാവലാ !"
ഭവദാസൻ സംശയത്തോടെ പഴനിമലയെ നോക്കി. കുഞ്ഞിനെ ചൂണ്ടിക്കൊണ്ട് പഴനിമല തുടർന്നു:
"മലമേലെ പാറേലമ്മടെ ഉത്സവം നടത്താൻ അവകാശമൊള്ള ഒറ്റ ചോരയേ ഈ ഭൂമിയില് ഒള്ളൂ. അത് മരുതന്റേം മാലമ്മടേം കുടുംബമാ. ഇനി ആ താവഴിയില് ഈ കുഞ്ഞ് മാത്രാ ഇനി ബാക്കി ... പാറേലമ്മക്ക് ഉയിരോടെ ഇരിക്കണ ഒറ്റ അവകാശി! കാടിനും കാട്ടിലെ ജീവങ്ങൾക്കും അവറ്റകളുടെ യജമാനനെ നല്ലോണം തെരിയും. അന്ത കൊമ്പൻ വന്നത് നാമക്കെ കൊല്ലാനല്ല, അവന്റേ ഇളയ തമ്പുരാന് വഴി തരാനാ!"
ആ വാക്കുകൾ ഭവദാസന്റെ സിരകളിൽ ഒരു കൊള്ളിയാൻ പോലെ പാഞ്ഞു. കാടിന്റെ അവകാശിയായ ഒരു യുവരാജാവാണ് തന്റെ കൈകളിൽ ഇരിക്കുന്നതെന്ന് ഭവദാസന് മനസ്സിലായി.
"സാറേ... വണ്ടി വിട്ടോ! അവൻ നമ്മക്ക് വഴി തന്നതാ!"
ഭവദാസൻ വണ്ടി മുന്നോട്ട് എടുത്തു. അവർ ആനയെ കടന്നു പോകുമ്പോൾ, ഒരു കാവൽക്കാരനെപ്പോലെ ആന അവരെ അനുഗമിക്കാൻ തുടങ്ങി. അവർ വണ്ടിയിൽ പിന്നോട്ട് നോക്കുമ്പോൾ, കോടമഞ്ഞിനിടയിലൂടെ ആ വലിയ രൂപം അവരെ പിന്തുടരുന്നത് കാണാമായിരുന്നു.
അതിർത്തി എത്തിയതും ആന അവിടെ നിന്നു. ശേഷം, ആകാശത്തെ വിറപ്പിക്കുന്ന രീതിയിൽ ഒറ്റയാൻ തന്റെ തുമ്പിക്കൈ ഉയർത്തി ഒരു ദീർഘമായ ചിന്നംവിളി മുഴക്കി!
അത് പാറേലമ്മയുടെ അവകാശിക്കുള്ള കാടിന്റെ യാത്രയയപ്പായിരുന്നു. ഒരു പോരാളിയുടെ ജനനം പ്രകൃതിയും ജീവജാലങ്ങളും ഒരുമിച്ച് ആഘോഷിക്കുകയായിരുന്നു!
(തുടരും)
----------------------------------
കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #✍ തുടർക്കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
20 likes
4 comments • 9 shares