Rafseena Namaf
3K views 27 days ago
ഭാഗം 14 അനഘയുടെ കല്യാണദിവസം പുലർന്നു. മാളിയേക്കൽ തറവാട് പുലർച്ചെ തന്നെ ഉണർന്നു. നാദസ്വരത്തിന്റെ മധുരമായ ശബ്ദം അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ലച്ചുവും യശോദയും ഭാരതി മുത്തശ്ശിയും ചേർന്ന് അനഘയെ ഒരുക്കി..... പട്ടുസാരിയും സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് അനഘ ഒരു ദേവിയെപ്പോലെ സുന്ദരിയായിരുന്നു.... പക്ഷേ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം കണ്മണിയായിരുന്നു. അവൾക്ക് അമ്മുച്ച സ്വർണ്ണനൂലുകൾ തുന്നിയ ചുവന്ന പട്ടുപാവാടയും ബ്ലൗസും ഇടുവിച്ചു. മുടിയിൽ മുല്ലപ്പൂവ് വട്ടത്തിൽ വെച്ച് നെറ്റിയിൽ ഒരു കുഞ്ഞു ചന്ദനക്കുറിയും ഇട്ടപ്പോൾ അവൾ ശരിക്കുമൊരു കുട്ടിമാലാഖയായി.... "അമ്മുച്ചേ... കണ്മണിച്ച സുന്ദരിയാണോ?" അവൾ കണ്ണാടിയിൽ നോക്കി തിരിഞ്ഞു മറിഞ്ഞു ചോദിച്ചു.... "എന്റെ മോൾ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണ്." ലച്ചു അവളുടെ കണ്ണ് കിട്ടാതിരിക്കാൻ ചെവിയുടെ പിന്നിൽ ഒരു കറുത്ത പൊട്ടിട്ടു കൊടുത്തു.... മഹേഷ് മുറിയിലേക്ക് വന്നപ്പോൾ കാണുന്നത് അമ്മയും മകളും കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നതാണ്. ലച്ചു വെള്ളയും സ്വർണ്ണക്കരയുമുള്ള കേരള സാരിയിൽ അതിമനോഹരിയായിരുന്നു..... "നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഒരുങ്ങി നിന്നാൽ ആളുകൾ കല്യാണപ്പെണ്ണിനെ ശ്രദ്ധിക്കില്ലല്ലോ." മഹേഷ് ചിരിച്ചു കൊണ്ട് ലച്ചുവിന്റെ തോളിൽ കൈ വെച്ചു.... "അച്ഛാ... അമ്മുച്ചേടെ കൈ പിടിച്ചേ... നമുക്ക് ഫോട്ടോ എടുക്കാം" കണ്മണി അവരുടെ നടുവിൽ കയറി നിന്നു.... കല്യാണ മണ്ഡപത്തിലേക്ക് അനഘയെ ലച്ചുവും മഹേഷും ചേർന്നാണ് ആനയിച്ചത്. രാഹുലും കുടുംബവും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. താലി കെട്ടുന്ന നിമിഷം വന്നപ്പോൾ കണ്മണിക്ക് വലിയൊരു ആകാംക്ഷയായിരുന്നു. അവൾ രാഹുൽ മാമന്റെ തൊട്ടടുത്ത് തന്നെ നിന്നു. രാഹുൽ താലി എടുക്കാൻ തുടങ്ങിയപ്പോൾ കണ്മണി പതുക്കെ അവന്റെ കൈ പിടിച്ചു. "മാമൻ അമ്മുച്ചേനോട് പറഞ്ഞ പ്രോമിസ് മറന്നില്ലല്ലോ? ചിറ്റിയെ കണ്ണ് നനയിക്കില്ല എന്ന്..." മണ്ഡപത്തിൽ കൂടിയിരുന്നവർക്കിടയിൽ ഒരു നേർത്ത ചിരി പടർന്നു. രാഹുൽ കണ്മണിയെ നോക്കി പുഞ്ചിരിച്ചു. "മറന്നില്ല മോളെ... ഇതാ നോക്കിക്കോ." രാഹുൽ അനഘയുടെ കഴുത്തിൽ താലി ചാർത്തി. എല്ലാവരും അക്ഷതം വിതറി അനുഗ്രഹിച്ചു. ആ നിമിഷം ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ മഹേഷിന്റെ കയ്യിൽ മുറുകെ പിടിച്ചു. താൻ അനുഭവിച്ച സങ്കടങ്ങളെല്ലാം പടിയിറങ്ങി പോയിരിക്കുന്നു എന്നവൾക്ക് തോന്നി..... സദ്യ കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോൾ ലയയുടെ അച്ഛൻ രാഘവൻ മാസ്റ്റർ മഹേഷിനെ അങ്ങോട്ട് വിളിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു കുഞ്ഞു ഫോട്ടോ ഉണ്ടായിരുന്നു.... "മഹേഷേ... ഇത് ലയക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോയാണ്. അവൾ ഇത് എപ്പോഴും സൂക്ഷിക്കണം എന്ന് പറഞ്ഞിരുന്നു. ഇന്ന് ഇത് നിന്റെ കയ്യിൽ തരാൻ ഞാൻ ആഗ്രഹിക്കുന്നു." അത് മഹേഷും ലയയും ലച്ചുവും കോളേജ് കാലത്ത് എടുത്ത ഒരു ഫോട്ടോയായിരുന്നു. ആ ഫോട്ടോയിൽ മൂന്നുപേരും അത്രമേൽ സന്തോഷത്തോടെയാണ് നിൽക്കുന്നത്. ലച്ചു അത് കണ്ടപ്പോൾ വിതുമ്പിപ്പോയി...... "അമ്മുച്ചേ... നക്ഷത്ര അമ്മ ചിരിക്കുന്നുണ്ടല്ലോ" കണ്മണി ആ ഫോട്ടോയിൽ തലോടി.... "അതേ മോളെ... നിന്റെ ഈ സന്തോഷം കണ്ട് അമ്മ ചിരിക്കുകയാണ്." ലച്ചു കണ്മണിയെ ചേർത്തുപിടിച്ചു..... വൈകുന്നേരം അനഘ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ തറവാട് ആകെ മൂകമായി. അനഘ കരഞ്ഞു കൊണ്ട് ലച്ചുവൂനെ കെട്ടിപ്പിടിച്ചു... "ചേച്ചി... ഞാൻ പോകുമ്പോൾ ഈ വീട് ശൂന്യമാവില്ലേ?" അനഘ ചോദിച്ചു. "ഒരിക്കലുമില്ല അനഘേ... നീ നിന്റെ പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ പോകൂ. മാളിയേക്കൽ നിനക്ക് എപ്പോഴും തുറന്നിട്ടിരിക്കും." മഹേഷ് അനിയത്തിയെ ആശ്വസിപ്പിച്ചു... കണ്മണി അനഘയുടെ സാരിയിൽ തൂങ്ങി. "ചിറ്റി... കണ്മണിച്ച വരും കേട്ടോ... മാമൻ പണി തന്നാൽ എന്നോട് പറഞ്ഞാൽ മതി" അനഘ ചിരിച്ചു കൊണ്ട് കാറിൽ കയറി. അവർ പോയിക്കഴിഞ്ഞപ്പോൾ മാളിയേക്കൽ തറവാട് പഴയ ശാന്തതയിലേക്ക് മടങ്ങി... അന്ന് രാത്രി എല്ലാവരും ഉറങ്ങിയ ശേഷം മഹേഷും ലച്ചുവും ഉമ്മറത്ത് ഇരിക്കുകയായിരുന്നു. നിലാവ് മുറ്റത്ത് പടർന്നു കിടക്കുന്നു.... "ലക്ഷ്മി... അനഘയുടെ കല്യാണം ഭംഗിയായി കഴിഞ്ഞു. ഇനി നമുക്ക് നമ്മുടെ ആ യാത്ര പോകാം. കണ്മണിയെയും കൂട്ടി." മഹേഷ് ലച്ചുവിന്റെ കൈ പിടിച്ചു. "അമ്മുച്ചേ... എനിക്കും വരണം" മുറിക്കുള്ളിൽ നിന്ന് കണ്മണി ഓടി വന്നു. അവൾ ഉറങ്ങിയിരുന്നില്ല.... "നിന്നെ ഇല്ലാതെ ഞങ്ങൾ എങ്ങോട്ടാ മോളെ പോകുന്നത്?" മഹേഷ് അവളെ വാരിയെടുത്തു.... ആ നിലാവെളിച്ചത്തിൽ അവർ മൂന്നുപേരും ഒരുമിച്ച് ഇരുന്നു. വിവേക് നൽകിയ മുറിവുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു. സ്നേഹവും വിശ്വാസവും നിറഞ്ഞ ഒരു പുതിയ ജീവിതത്തിലേക്ക് അവർ കാലെടുത്തു വെക്കുകയാണ്. മാളിയേക്കൽ തറവാടിന്റെ ചുവരുകളിൽ ഇപ്പോൾ സ്നേഹത്തിന്റെ പാട്ടുകൾ മാത്രമേ മുഴങ്ങുന്നുള്ളൂ. അനഘയുടെ കല്യാണത്തിരക്കുകൾ കഴിഞ്ഞതോടെ മഹേഷ് ലച്ചുവിനും മകൾക്കുമായി കരുതിവെച്ച ആ സർപ്രൈസ് യാത്രയ്ക്കുള്ള സമയമായി. അതിരാവിലെ തന്നെ അവർ കാറിൽ യാത്ര തിരിച്ചു. കണ്മണിക്ക് വലിയ ആവേശമാണ്. അവൾ തന്റെ കുഞ്ഞു ബാഗും തൂക്കി കാറിലെ പിൻസീറ്റിൽ ഇരുന്നു... "അമ്മുച്ചേ... നമ്മൾ കാടിന്റെ ഉള്ളിൽ കൂടെ പോവുമോ? അവിടെ ആന ഇണ്ടാവുമോ?" കണ്മണി ജനാലയിലൂടെ പുറത്തെ കാഴ്ചകൾ നോക്കി ചോദിച്ചു കൊണ്ടിരുന്നു... "ഉണ്ടാവും മോളെ... പക്ഷേ മോൾ പേടിക്കാതെ ഇരുന്നാലേ ആനയെ കാണാൻ പറ്റൂ." മഹേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു... അവർ മൂന്നാറിലെ മലനിരകളിലേക്കാണ് പോയത്. കാർ മുകളിലേക്ക് കയറുംതോറും മൂടൽമഞ്ഞ് പാതകളെ പൊതിയാൻ തുടങ്ങി. ലച്ചു മഹേഷിന്റെ തോളിൽ തല ചായ്ച്ച് ആ തണുത്ത കാറ്റ് ആസ്വദിച്ചു. തന്റെ ജീവിതം ഇത്രമേൽ മനോഹരമാകുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല... "മഹേഷേട്ടാ... നോക്കിയേ ആ മലമുകളിൽ മേഘങ്ങൾ തൊടുന്നത് പോലെ തോന്നുന്നു." ലച്ചു ആവേശത്തോടെ പറഞ്ഞു... "അമ്മുച്ചേ... എനിക്കും മേഘത്തെ പിടിക്കണം! അച്ചൻ വണ്ടി നിർത്തുമോ?" കണ്മണി സീറ്റിൽ നിന്ന് എഴുന്നേറ്റു. മഹേഷ് ഒരു വ്യൂ പോയിന്റിൽ കാർ നിർത്തി. തണുത്ത കാറ്റും മഞ്ഞും അവരെ എതിരേറ്റു. ലച്ചു പതുക്കെ പുറത്തിറങ്ങി. മഹേഷ് കണ്മണിയെ എടുത്തുയർത്തി അവളുടെ കൈകൾ മേഘത്തിലേക്ക് നീട്ടിച്ചു. മലമുകളിലെ ഒരു കുഞ്ഞു ചായക്കടയിൽ അവർ കയറി. അവിടെ നല്ല ചൂടുള്ള പരിപ്പുവടയും കട്ടൻ ചായയും റെഡിയായിരുന്നു. കണ്മണിക്ക് ചൂടുള്ള പാല് വാങ്ങി കൊടുത്തു. "അമ്മുച്ചേ... ഈ തണുപ്പത്ത് ചൂടുള്ളത് കുടിക്കാൻ നല്ല രസാ..." കണ്മണി മീശപോലെ പാൽ പറ്റിപ്പിടിച്ചത് കാട്ടി ചിരിച്ചു.... ലച്ചു ചിരിച്ചു കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു. മഹേഷ് ലച്ചുവിന്റെ അടുത്തേക്ക് വന്നു അവളുടെ കൈകളിൽ പിടിച്ചു. ആ തണുപ്പിലും അവന്റെ കൈകൾക്ക് നല്ല ചൂടായിരുന്നു... "ലക്ഷ്മി... ഈ യാത്ര നമ്മൾ പണ്ടേ ചെയ്യേണ്ടതായിരുന്നു. എങ്കിലും ഇപ്പോഴെങ്കിലും നമുക്ക് ഇത് സാധിച്ചല്ലോ." മഹേഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി.... "സാരമില്ല മഹേഷേട്ടാ... വൈകിയാലും നമുക്ക് ഒരുമിച്ച് ഇവിടെ വരാൻ കഴിഞ്ഞല്ലോ. എനിക്ക് ഇത് മതി." ലച്ചുവിന്റെ വാക്കുകളിൽ വലിയൊരു ആശ്വാസം ഉണ്ടായിരുന്നു... രാത്രിയിൽ അവർ ഒരു റിസോർട്ടിലാണ് തങ്ങിയത്. മുറിക്ക് പുറത്ത് മഞ്ഞ് പെയ്യുന്നത് പോലെ തോന്നിച്ചു. കണ്മണി ഉറങ്ങാൻ കൂട്ടാക്കാതെ മഹേഷിന്റെയും ലച്ചുവിന്റെയും നടുവിൽ ഇരുന്നു ഓരോ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. "അമ്മുച്ചേ... ഇന്ന് ഒരു പുതിയ കഥ പറഞ്ഞു തന്നേ... രാജകുമാരിയുടെ കഥയല്ല അമ്മുച്ചേടെയും അച്ചന്റെയും കഥ" കണ്മണി ശാഠ്യം പിടിച്ചു. മഹേഷും ലച്ചുവും പരസ്പരം നോക്കി ചിരിച്ചു. "പണ്ട് പണ്ട്... ഒരു രാജകുമാരൻ ഉണ്ടായിരുന്നു. അവൻ തന്റെ രാജകുമാരിയെ ഒരുപാട് വേദനിപ്പിച്ചു. പക്ഷേ ആ രാജകുമാരിക്ക് അവനെ അത്രക്ക് ഇഷ്ടമായിരുന്നു. ഒടുവിൽ അവർ രണ്ടുപേരും ഒന്നിച്ച് ഒരു കുഞ്ഞു മാലാഖയെയും കൊണ്ട് മലമുകളിലേക്ക് യാത്ര പോയി." ലച്ചു കണ്മണിയുടെ മൂക്കിൽ പതുക്കെ തൊട്ടു പറഞ്ഞു.... "ആ മാലാഖ ഞാനാണല്ലോ" കണ്മണി കൈകൊട്ടി ചിരിച്ചു... കണ്മണി ഉറക്കത്തിലേക്ക് വീണപ്പോൾ മഹേഷ് ലച്ചുവിനെ തന്നോട് ചേർത്തുപിടിച്ചു. "ലക്ഷ്മി... ഇനി നമ്മുടെ ജീവിതത്തിൽ സങ്കടങ്ങൾക്ക് സ്ഥാനമില്ല. ഞാൻ നിന്നെയും മോളെയും അത്രമേൽ സ്നേഹിക്കും." "എനിക്കറിയാം മഹേഷേട്ടാ... ഏട്ടന്റെ ആ സ്നേഹം തന്നെയാണ് എന്റെ ഏക സമ്പാദ്യം." പിറ്റേന്ന് രാവിലെ സൂര്യോദയം കാണാൻ അവർ മലമുകളിലെത്തി. സ്വർണ്ണ നിറത്തിലുള്ള വെളിച്ചം മഞ്ഞിൽ പതിക്കുമ്പോൾ ആ കാഴ്ച വർണ്ണനാതീതമായിരുന്നു. കണ്മണി മഹേഷിന്റെയും ലച്ചുവിന്റെയും കൈകളിൽ പിടിച്ച് ആ പുതിയ പുലരിയിലേക്ക് നോക്കി നിന്നു. മാളിയേക്കൽ തറവാട്ടിലെ ആ ഇരുണ്ട കാലം കഴിഞ്ഞ്, ഇപ്പോൾ അവർക്ക് മുന്നിൽ പ്രകാശപൂരിതമായ ഒരു പുതിയ ലോകമാണ്...... യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മാളിയേക്കൽ തറവാട് ഒരു പുതിയ ഐശ്വര്യത്തോടെ അവരെ കാത്തുനിൽക്കുകയായിരുന്നു. കാർ മുറ്റത്ത് നിന്നപ്പോൾ തന്നെ കണ്മണി ചാടിയിറങ്ങി. "മുത്തശ്ശി... അപ്പൂപ്പേ... ഞങ്ങൾ വന്നൂട്ടോ" കണ്മണി വിളിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടി... ഭാരതി മുത്തശ്ശിയും യശോദയും പുഞ്ചിരിയോടെ ഉമ്മറത്തേക്ക് വന്നു. കണ്മണിയെ കണ്ടതും മുത്തശ്ശി അവളെ വാരിയെടുത്തു. "എന്റെ മോൾക്ക് അവിടെ തണുപ്പായിരുന്നോ? വിശക്കുന്നുണ്ടോ?" "തണുപ്പായിരുന്നു മുത്തശ്ശി... അച്ചൻ എനിച്ചു മേഘത്തെ പിടിച്ചു തന്നൂ" കണ്മണി ആവേശത്തോടെ പറഞ്ഞു. മഹേഷും ലച്ചുവും കാറിൽ നിന്ന് ഇറങ്ങി. ലച്ചുവിന്റെ മുഖത്ത് കണ്ട ആ തെളിച്ചം യശോദയെ സന്തോഷിപ്പിച്ചു. യാത്ര നൽകിയ ആശ്വാസം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. "ലക്ഷ്മി... നിനക്ക് സുഖമാണോ മോളെ? യാത്ര എങ്ങനെയുണ്ടായിരുന്നു?" യശോദ ചോദിച്ചു. "വളരെ നല്ലതായിരുന്നു അമ്മേ. ഒത്തിരി സന്തോഷം തോന്നി." ലച്ചു മഹേഷിനെ നോക്കി. മഹേഷ് അപ്പോൾ ലച്ചുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു... അന്ന് വൈകുന്നേരം എല്ലാവരും ഉമ്മറത്ത് സംസാരിച്ചിരിക്കുമ്പോഴാണ് വിവേകിന്റെ സഹോദരി രശ്മി അവിടെ എത്തിയത്. അവൾ വന്നപ്പോൾ എല്ലാവരും ഒന്ന് പരിഭ്രമിച്ചു. മഹേഷിന്റെ മുഖം ഗൗരവത്തിലായി... "മഹേഷേട്ടാ... പേടിക്കണ്ട. ഞാൻ എന്റെ ഏട്ടന് വേണ്ടിയല്ല വന്നത്. അവൻ ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കാനാണ്." രശ്മി കരഞ്ഞു കൊണ്ട് പറഞ്ഞു... ലച്ചു എഴുന്നേറ്റ് ചെന്ന് അവളുടെ കൈകളിൽ പിടിച്ചു. "രശ്മി... നീ എന്തിനാ മാപ്പ് ചോദിക്കുന്നത്? ചെയ്ത തെറ്റുകൾക്ക് ശിക്ഷ അവൻ അനുഭവിക്കുന്നുണ്ടല്ലോ. നീ അതിൽ കുറ്റക്കാരിയല്ല." "ലച്ചു ചേച്ചി... ഏട്ടൻ അന്ന് കോളേജിൽ വെച്ച് ചേച്ചിയെ ചതിച്ചതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. മഹേഷേട്ടനോട് അവൻ ഓരോന്ന് പറയുമ്പോഴും ഞങ്ങൾ വിചാരിച്ചത് അവൻ ശരിയാണ് പറയുന്നതെന്നാണ്." രശ്മി ലച്ചുവിനെ കെട്ടിപ്പിടിച്ചു. മഹേഷിന്റെ ഉള്ളിലെ ദേഷ്യം കുറഞ്ഞു. അവനും മനസ്സിലാക്കി വിവേക് ചെയ്ത തെറ്റുകൾക്ക് അവന്റെ കുടുംബത്തെ വെറുക്കേണ്ടതില്ലെന്ന്... "സാരമില്ല രശ്മി. എല്ലാം കഴിഞ്ഞു. ഇനി നമുക്ക് പഴയ കാര്യങ്ങൾ ഓർക്കണ്ട." മഹേഷ് ശാന്തനായി പറഞ്ഞു. രശ്മി പോയിക്കഴിഞ്ഞപ്പോൾ ലച്ചു മഹേഷിന്റെ അടുത്ത് വന്നു. "മഹേഷേട്ടാ... എല്ലാവരോടും ക്ഷമിക്കുമ്പോൾ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ, അത് വലുതാണ്." രാത്രിയായപ്പോൾ കണ്മണി വീണ്ടും തന്റെ പഴയ വികൃതികൾ തുടങ്ങി. ഇത്തവണ അവൾക്ക് അച്ഛനെയും അമ്മുച്ചയെയും ഒറ്റയ്ക്ക് വിടാൻ ഒട്ടും താല്പര്യമില്ല.. "അമ്മുച്ചേ... ഇന്ന് ഞാൻ നടുവിൽ കിടക്കും. അച്ചൻ അപ്പുറത്ത് കിടന്നോ. അച്ചൻ അമ്മുച്ചേനോട് കുറെ വർത്തമാനം പറഞ്ഞു എന്റെ ഉറക്കം കളയും." കണ്മണി പുതപ്പും വലിച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു... മഹേഷ് ചിരിച്ചു പോയി. "അല്ല മോളെ... അച്ഛനും അമ്മുച്ചക്കും കുറച്ചു രഹസ്യങ്ങൾ പറയാനുണ്ട്. മോൾ പോയി മുത്തശ്ശിയുടെ കൂടെ കിടന്നോ." "വേണ്ട! അച്ചന്റെ രഹസ്യം എനിക്കും അറിയണം. കണ്മണിച്ചേടെ അമ്മുച്ച അല്ലേ... അപ്പോ എനിക്കും കേൾക്കണം." അവൾ വിട്ടില്ല. ലച്ചു കണ്മണിയെ കെട്ടിപ്പിടിച്ചു. "സാരമില്ല മഹേഷേട്ടാ... നമ്മുടെ മോളല്ലേ... ഇവൾ ഇല്ലാതെ നമുക്ക് എന്ത് രഹസ്യം?" മഹേഷ് ലച്ചുവിനെ നോക്കി പുഞ്ചിരിച്ചു. അവൻ പതുക്കെ കണ്മണിയുടെയും ലച്ചുവിന്റെയും കൈകൾ ചേർത്തുപിടിച്ചു. "ലക്ഷ്മി... എനിക്ക് ഒരു വലിയ സന്തോഷം നിന്നെ അറിയിക്കാനുണ്ട്. ഓഫീസിൽ നമ്മുടെ പുതിയ പ്രോജക്റ്റ് വിജയിച്ചു. അതിന് ഞാൻ നിന്റെ പേരാണ് ഇട്ടിരിക്കുന്നത്—'ലക്ഷ്മി ഗ്രൂപ്പ് ഓഫ് ഹോംസ്'." ലച്ചുവിന് വിശ്വസിക്കാനായില്ല. "മഹേഷേട്ടാ... എന്റെ പേരോ?" "അതേ... നീയാണ് എന്റെ ഐശ്വര്യം. നീ ഈ വീട്ടിൽ വന്ന ശേഷമാണ് എന്റെ ജീവിതം മാറിപ്പോയത്." കണ്മണി ഇത് കേട്ട് തുള്ളിച്ചാടി. "അമ്മുച്ചേ... അച്ചൻ അമ്മുച്ചേടെ പേര് ഇട്ടോ? അപ്പൊ എനിച്ചോ?" "മോൾക്ക് വേണ്ടി അച്ഛൻ വലിയൊരു പൂന്തോട്ടം ഉണ്ടാക്കി തരാം. അതിന് 'കണ്മണി ഉദ്യാനം' എന്ന് പേര് ഇടാം. പോരേ?" "സൂപ്പർ അച്ചൻ" കണ്മണി മഹേഷിന്റെ കവിളിൽ ഉമ്മ കൊടുത്തു. മാളിയേക്കൽ തറവാട് അന്ന് രാത്രി ഉറങ്ങിയത് സന്തോഷത്തിന്റെ മടിത്തട്ടിലായിരുന്നു. ചതികളും പകയും അവസാനിച്ചു സ്നേഹത്തിന്റെ പുതിയൊരു ചരിത്രം അവിടെ തുടങ്ങുകയായിരുന്നു.... തുടരും...... #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💞 പ്രണയകഥകൾ
24 likes
22 shares

More like this