#📙 നോവൽ പിരിയഡ്‌സ് ആയത് കൊണ്ട് നിനക്ക് നിശ്ചയത്തിന് വരാൻ പറ്റാത്തത് മനസിലാക്കാം. എന്നാൽ അതിന് ശേഷം ഈ ഒരാഴ്ചയ്ക്കിടയിൽ ഒരിക്കൽ പോലും നിനക്കൊന്ന് ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ....
താലികെട്ട് ❤️ ഭാഗം 9 വായിക്കാം 👇
( മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്)
പ്രിയപ്പെട്ടവർ തനിക്ക് ചുറ്റും തീർക്കുന്ന ചതിയുടെ പത്മവ്യൂഹത്തെ കുറിച്ചറിയാതെ പാവം വേണി ശ്രീഹരിക്കൊപ്പം താൻ സ്വപ്നം കണ്ട ജീവിതം നടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു.
കല്യാണത്തിന് ഇനി ഒന്നര മാസം മാത്രമേ ബാക്കിയുള്ളു. അതുകൊണ്ട് തന്നെ വേണിയുടെ കോളേജിൽ നിന്നുള്ള ടൂറിന് മുൻപായി കല്യാണ പർച്ചേസ് ഒക്കെ നടത്തി. എല്ലാത്തിനും കിഷോറും ഒപ്പം ഉണ്ടായിരുന്നു. ശ്രീഹരി മുഖത്ത് ഒരു അതൃപ്‌തിയും നല്ല രീതിയിൽ തന്നെ അവനോട് സഹകരിച്ചു നിന്നു. അതുകൊണ്ട് അവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാൻ കിഷോറിന് സാധിച്ചില്ല.
അങ്ങനെ വേണിയുടെയും മീരയുടെയും ബാച്ച് ഒരുമിച്ച് ടൂർ പോകുന്ന ദിവസം വന്നെത്തി. അതിന്റെ തലേ ദിവസം കിഷോറിന്റെ നിർദേശ പ്രകാരം മീര വേണിയെ കാണാനെന്ന ഭാവേന ശ്രീമംഗലം തറവാട്ടിലേക്ക് വന്നു.
അവൾ ചെല്ലുമ്പോ വേണി തന്റെ ഡ്രസ്സുകൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു.
"നിന്റെ പാക്കിങ് ഇതുവരെ കഴിഞ്ഞില്ലേ വേണി?" മുഖത്തൊരു പുഞ്ചിരി ഫിറ്റ് ചെയ്ത് കൊണ്ട് മീര അവളുടെ മുറിയിലേക്ക് കടന്ന് വന്നു.
ശബ്ദം കേട്ട് മുഖമുയർത്തിയ വേണി മീരയെ കണ്ടതും വിടർന്നു ചിരിച്ചു.
"എത്ര ദിവസമായടി നീയൊന്ന് ഇങ്ങോട്ട് വന്നിട്ട്. അന്ന് പിരിയഡ്‌സ് ആയത് കൊണ്ട് നിനക്ക് നിശ്ചയത്തിന് വരാൻ പറ്റാത്തത് മനസിലാക്കാം. എന്നാൽ അതിന് ശേഷം ഈ ഒരാഴ്ചയ്ക്കിടയിൽ ഒരിക്കൽ പോലും നിനക്കൊന്ന് ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ."
വേണി പരിഭവിച്ചു.
"നീ ഷോപ്പിംഗ് തിരക്കിലായോണ്ട് വന്നാലും കാണാൻ പറ്റില്ലായിരുന്നല്ലോ. അതാ ഞാനിങ്ങോട്ട് വരാതിരുന്നത്."
മീര അവളുടെ അരികിലായി ഇരുന്നു.
"നിന്റെ പാക്കിങ് ഒക്കെ കഴിഞോ?"
വേണി ചോദിച്ചു
"അതൊക്കെ ഇന്നലെ തന്നെ കഴിഞ്ഞു."
മീരയും അവളോടൊപ്പം കൂടി പാക്കിങ്ങിന് സഹായിച്ചു.
ഇരുവരും കോളേജിലെ വിശേഷങ്ങളും മറ്റും പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല.
ഈ സമയം താഴെ ഉമ്മറത്ത് വേണിയുടെ അച്ഛൻ വാസുദേവനും സഹോദരൻ വിനീതും കിഷോറും അവന്റെ അച്ഛനുമൊക്കെ വേണിയുടെ വിവാഹ കാര്യത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു.
വിവാഹം മണ്ഡപത്തിലാക്കണോ തറവാട്ടിൽ തന്നെ മതിയോ എന്നൊക്കെ ആയിരുന്നു അവർ പ്രധാനമായും ചർച്ച ചെയ്തത്. അങ്ങനെ ഒടുവിൽ വിവാഹം ശ്രീമംഗലത്ത് തന്നെ നടത്താൻ തീരുമാനിച്ചു.
"കിഷോറേ... മോനേ... ഒന്നിങ്ങോട്ട് വന്നേ."
അവർക്ക് കുടിക്കാൻ ചായയുമായി വന്ന അംബിക തിരിച്ചു പോകുമ്പോ കിഷോറിനെ അടുത്തേക്ക് വിളിച്ചു.
"എന്താ അമ്മായി..." ചൂട് ചായ ഊതി കുടിച്ച് കൊണ്ട് അവൻ അവരുടെ അടുത്തേക്ക് വന്നു.
"നീയല്ലേ അന്ന് പറഞ്ഞത് ശ്രീഹരിക്ക് ഭയങ്കര സംശയ രോഗമാണെന്ന്.. അങ്ങനെയുള്ള അവന്റെ കൂടെ നമ്മുടെ വേണിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഈ കല്യാണം മുടക്കാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാമെന്നല്ലേ മോൻ പറഞ്ഞത്."
അംബിക തന്റെ ആധി പ്രകടിപ്പിച്ചു.
"വേണിയോട് ഇതിനെ കുറിച്ച് സംസാരിക്കണമെന്ന് ഞാൻ പലതവണ കരുതിയതാണ് അമ്മായി. പക്ഷേ അവൾക്ക് അവനിലുള്ള വിശ്വാസം എത്രത്തോളമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാ ഞാൻ പിന്നെ ഒന്നിനും മുതിരാത്തത്. ഒരുപക്ഷെ കല്യാണം കഴിയുമ്പോ ശ്രീഹരിയുടെ സംശയമൊക്കെ മാറുമായിരിക്കും അമ്മായി." കിഷോർ തന്നാലാവും വിധം അവരെ സമാധാനിപ്പിച്ചു.
എങ്കിലും അവരുടെ ഉള്ളിലെ കനലടങ്ങിയില്ല.
പക്ഷേ ഇക്കാര്യം വാസുദേവനോടോ വിനീതിനോടോ പറയാനുള്ള ധൈര്യമില്ലാത്തതിനാൽ തന്റെ മനസ്സിലെ വ്യഥ അവരോടും പറയാൻ അംബികയ്ക്ക് ആയില്ല.
ഇങ്ങനെ എന്തെങ്കിലും കേട്ടാൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാതെ എടുത്തു ചാടി പ്രവർത്തിക്കുന്നവരാണ് വേണിയുടെ അച്ഛനും സഹോദരനും. അതുകൊണ്ട് അവരോട് ഒന്നും പറഞ്ഞൂടാ.
ഇതൊക്കെ കാരണം വേണിയുടെ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചോർത്ത് ആധി പിടിക്കാനേ അംബികയ്ക്ക് കഴിഞ്ഞുള്ളൂ.
സന്ധ്യയോട് അടുത്താണ് മീര ശ്രീമംഗലത്ത് നിന്ന് ഇറങ്ങാൻ തുടങ്ങിയത്.
"മീരാ... നേരം സന്ധ്യയായില്ലേ. നീ ഇവിടുന്ന് നടന്ന് വീട്ടിലെത്തുമ്പോഴേക്കും നല്ല ഇരുട്ട് വീഴും. അതുകൊണ്ട് നിന്നെ വീട്ടിൽ കൊണ്ടാക്കാൻ ഞാൻ കിഷോറേട്ടനോട് പറയാം."
മടങ്ങി പോകാൻ നിന്ന മീരയെ പിടിച്ചു നിർത്തി കൊണ്ട് വേണി പറഞ്ഞു.
"അതൊന്നും സാരമില്ല വേണി. സമയം ഒരുപാടൊന്നും ആയില്ലല്ലോ." ഞാൻ നടന്ന് പൊയ്‌ക്കോളാം. വെറുതെ കിഷോറേട്ടനെ ബുദ്ധിമുട്ടിക്കണ്ട. " മീര അവളെ തടഞ്ഞു.
"അതൊന്നും സാരമില്ല." വേണി അവളുടെ മറുപടി കാര്യമാക്കാതെ കിഷോറിനെ അങ്ങോട്ട് വിളിച്ചു.
"കിഷോറേട്ട... മീരയെ ഒന്ന് വീട്ടിലാക്കി കൊടുക്കോ. ഇവൾ ഇവിടുന്ന് നടന്ന് വീട്ടിലെത്തുമ്പോ ഇരുട്ടി പോകും." വേണി പറഞ്ഞു.
"ആഹ്... ഞാൻ കൊണ്ട് വിടാം."
കിഷോർ കാറിന്റെ കീയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.
"നാളെ കാണാം വേണി." അവളോട് യാത്ര പറഞ്ഞിട്ട് മീര ചെന്ന് കിഷോറിന്റെ കാറിൽ കേറി.
ഇങ്ങനെയൊരു അവസരത്തിനായിട്ട് അവർ രണ്ടാളും കാത്തിരിക്കുകയായിരുന്നു. വേണി തന്നെ മീരയെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞില്ലെങ്കിൽ കിഷോർ ആയിട്ട് തന്നെ അത് പറയാമെന്നു കരുതി ഇരിക്കുമ്പോ ആണ് വേണി മീരയെ കൊണ്ട് വിടാൻ അവനോട് പറഞ്ഞത്.
"കിഷോറേട്ട... ഉറക്ക ഗുളിക കിട്ടിയോ?"
കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോ മീര ചോദിച്ചു.
"ഹാ... മുത്തശ്ശിയുടെ രണ്ട് സ്ലീപ്പിങ് പിൽസ് ഞാനിങ്ങു എടുത്തു."
കിഷോർ പറഞ്ഞു.
വാസുദേവന്റെയും വത്സലയുടെയും അമ്മ കിഷോറിന്റെ തറവാട്ടിലാണ് ഇപ്പോ താമസം. രണ്ടിടത്തുമായി അവർ മാറി മാറി നിൽക്കും. ഇപ്പോ വേണിയുടെ കല്യാണം അടുപ്പിച്ചു മുത്തശ്ശി ശ്രീമംഗലത്ത് വന്നിട്ടുണ്ട്.
"ആ സ്ലീപ്പിങ് പിൽസ് ഡാഷ് ബോർഡിൽ ഉണ്ട്. നീ അതെടുത്തു ഹാൻഡ് ബാഗിൽ വച്ചോ."
കിഷോർ പറഞ്ഞു.
മീര ഉടനെ തന്നെ ഡാഷ് ബോഡിൽ നിന്നും അതെടുത്തു ബാഗിൽ വച്ചു.
അവളുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് മുന്നിലെത്തിയപ്പോ കിഷോർ കാർ നിർത്തി.
അവനോട് യാത്ര പറഞ്ഞ് മീര കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ റിവേഴ്‌സ് എടുത്തു അവിടെ നിന്നും പോയി.
മീര പിറ്റേന്നത്തെ പദ്ധതികൾ മെനഞ്ഞു കൊണ്ട് ഇടവഴിയിലൂടെ നടക്കുമ്പോഴാണ് ഒരു ബുള്ളറ്റ് വന്നു അവളുടെ അരികിൽ നിന്നത്.
മീര ഞെട്ടി തിരിഞ്ഞു നോക്കിയതും അത് ശ്രീഹരി ആണെന്ന് മനസ്സിലായി. അവൾ അവനെ നോക്കാതെ മുന്നോട്ടു നടക്കാൻ ആഞ്ഞതും ശ്രീഹരി അവളുടെ കൈയ്യിൽ കടന്ന് പിടിച്ചു.
"ശ്രീയേട്ടാ... എന്താ ഈ കാണിക്കണേ. കയ്യീന്ന് വിട്." മീര കുതറി.
"നീ എന്തിനാ എന്നെ കാണുമ്പോ ഒഴിഞ്ഞു മാറി പോകുന്നത്?"
"അതിന്റെ കാര്യ കാരണം ഞാൻ ശ്രീയേട്ടനെ നേരത്തെ തന്നെ ബോധിപ്പിച്ചതാണല്ലോ."
"അത് കൊണ്ടാകും നീ നിശ്ചയത്തിന് വരാത്തത് അല്ലെ?"
"അതേ."
"പക്ഷേ നീ കല്യാണത്തിന് വന്നേ മതിയാകു. ഞാൻ വേണിയുടെ കഴുത്തിൽ താലി കെട്ടുന്നത് നീ കാണണം. അത് നേരിൽ കാണുമ്പോ നിനക്കെന്നെ മറക്കാൻ കഴിയും."
ശ്രീഹരി പറഞ്ഞു.
അത് കേട്ടതും മീരയുടെ കണ്ണുകൾ നിറഞ്ഞു.
"ഹാ... നോക്കാം." അവളുടെ സ്വരം ദുർബലമായി.
ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ മുന്നോട്ടു നടന്നു.
"അവിടെ നിക്കടി... നീയിപ്പോ ആരുടെ കൂടെയാ ഇവിടെ വന്നിറങ്ങിയത്." മീരയുടെ കൈയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു കൊണ്ട് ശ്രീഹരി ചോദിച്ചു.
അവന്റെ ആ ചോദ്യത്തിൽ അവളൊന്ന് പതറി.
തുടരും


