ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mV3bneQ?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -10 --------------------------------- ഗുണ്ടാ സാമി-10 ----------------- ജീവിതത്തിൽ ചോര കണ്ടാൽ അറപ്പില്ലാത്ത ആംബ്രോസ്, മകന്റെ കൈ വിരലുകളിൽ നിന്നും ഇറ്റുവീഴുന്ന ചോര കണ്ട് ആദ്യമായി ഒന്ന് പകച്ചു പോയി. ആംബ്രോസ് ഒട്ടും ചിന്തിക്കാതെ തന്റെ ഷർട്ടിന്റെ കൈത്തണ്ട വലിച്ചുകീറി മകന്റെ മുറിഞ്ഞ കയ്യിൽ ഇറുകെ കെട്ടി കൊടുത്തു. "എന്താടാ നീ ഈ കാണിച്ചേ? ആ കത്തി നിന്റെ നെഞ്ചിലേക്കെങ്കിലും കയറിയിരുന്നെങ്കിലോ?" ആംബ്രോസിന്റെ ശബ്ദത്തിൽ ഒരു ഗുണ്ടയുടെ പരുക്കൻ ഭാവമായിരുന്നില്ല, മറിച്ച് ഒരു അപ്പന്റെ ആധിയായിരുന്നു. സാമി ആംബ്രോസിന്റെ കണ്ണുകളിലേക്ക് നോക്കി "എന്റെ അപ്പനെ പുറകിൽ നിന്ന് കുത്താൻ മാത്രം ധൈര്യം ഇവിടെ ഒരുത്തനുമില്ല. അങ്ങനെ ആരെങ്കിലും വന്നാൽ, ആ കത്തി അപ്പന്റെ ദേഹത്ത് കൊള്ളുന്നതിന് മുൻപ് എന്റെ നെഞ്ചിലേ കൊള്ളൂ!" മകന്റെ ആ വാക്കുകൾ കേട്ട് ആംബ്രോസ് അമ്പരന്നു പോയി. ആ സമയം ഒരു ഗുണ്ട വടിവാളുമായി അവർക്ക് നേരെ ചാടിവീണത്. പക്ഷേ, ആ വാൾ താഴേക്ക് വരുന്നതിന് മുൻപേ സാമിയുടെ വലംകാൽ വായുവിൽ കുതിച്ചുയർന്നു. സർവ്വ ശക്തിയുമെടുത്തുള്ള ആ ഒറ്റത്തൊഴിയിൽ ആ ഗുണ്ട നെഞ്ചുംപൊത്തി ദൂരേക്ക് തെറിച്ചുവീണു! "അപ്പനുമായി സംസാരിക്കുന്നത് കണ്ടൂടടാ നിനക്ക്??" തെറിച്ചു വീണവനെ നോക്കി സാമി അലറി. അത് കേട്ട് ആംബ്രോസ് വരെ ചെറുതായി നടുങ്ങി പോയി. എന്നിട്ട് യാതൊന്നും സംഭവിക്കാത്തതു പോലെ സാമി തിരിഞ്ഞ് ശാന്തനായി അപ്പനെ നോക്കി പുഞ്ചിരിച്ചു. "മോനെ... നമുക്ക് വേഗം ഹോസ്പിറ്റലിൽ പോയാലോ? നിന്റെ ശരീരത്തിൽ നിന്ന് ചോര ഒരുപാട് പോകുന്നുണ്ട്." ആംബ്രോസിന് ആധി പിന്നേം കൂടി. മുറിഞ്ഞ കയ്യിലേക്ക് നോക്കി ചിരിച്ചിട്ട് സാമി പറഞ്ഞു: "ഹേയ് സാരമില്ല അപ്പാ... ഇത് ഫിനിഷ് ചെയ്തിട്ട് നമുക്ക് ഒരുമിച്ച് പോകാം." ചോര വാർന്നൊഴുകുമ്പോഴും യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന ആ സിംഹക്കുട്ടിയെയും അപ്പനെയും കണ്ട് മറ്റ് ഗുണ്ടകൾ ഭയത്തോടെ ആയുധങ്ങളും താഴ്ത്തി അല്പം മാറി നിന്നു പോയി. ആംബ്രോസ് ആ ഗുണ്ടകൾക്ക് നേരെ തിരിഞ്ഞ് അല്പം ഈർഷ്യയോടെ ചോദിച്ചു: "എടാ... ഇത് തീർക്കാൻ നിങ്ങൾ എത്ര സമയം എടുക്കും? എനിക്ക് മോനേം കൊണ്ട് ഹോസ്പിറ്റലിൽ പോകാനുള്ളതാ!" ആ ചോദ്യം കേട്ട് ഗുണ്ടകൾ പരസ്പരം നോക്കി വിറച്ചു. തങ്ങളെ തല്ലിത്തീർക്കാൻ എത്ര സമയം വേണ്ടിവരുമെന്നാണ് ആംബ്രോസ് ചോദിക്കുന്നതെന്ന് ഗുണ്ടകൾക്ക് മനസ്സിലായി. അപ്പനും മോനും ഒരുമിച്ചു കളത്തിൽ ഇറങ്ങിയ സ്ഥിതിക്ക് അവിടെ നിന്നാൽ ജീവൻ പോലും ബാക്കിയുണ്ടാകില്ലെന്ന് ഉറപ്പായ ഗുണ്ടകൾ, ഗത്യന്തരമില്ലാതെ അവിടെ നിന്നും ഓടി പോയി. " എന്തുവാ അപ്പാ.. അടിയുടെ മൂഡ് അവന്മാർ കളഞ്ഞല്ലോ." " അല്ല അത് പോവട്ടെ... വീട്ടിൽ ചെന്നാൽ അമ്മയുടെ അടുത്ത് നീ എന്ത് പറയും?" " അമ്മയെ പിന്നേം പറ്റിക്കാം അപ്പാ. ആ ടീച്ചറമ്മ ഡെയ്ഞ്ചറാ. " ആംബ്രോസ് സ്വാമിയെ കൊണ്ട് ബുള്ളറ്റിൻ കയറി. ---------------------------------- കത്തി പിടിച്ച് ചോര വാർന്നൊഴുകിയ സാമിയെയും കൂട്ടി ആംബ്രോസ് നേരെ പോയത് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കാണ്. അവിടെ നിന്നും മുറിവുകൾ തുന്നിക്കെട്ടി അവർ വീട്ടിലെത്തുമ്പോൾ, വരാന്തയിൽ കാത്തു നിൽപ്പുണ്ടായിരുന്നു ലക്ഷ്മി. മകന്റെ കയ്യിലെ കെട്ടും ചോരപ്പാടുകളും കണ്ടതും ആ അമ്മയുടെ ചങ്കൊന്നു പിടഞ്ഞു. സാമിയും ഒരു ഗുണ്ടയായി മാറിയെന്നെ ഭയം വീണ്ടും ലക്ഷ്മിയെ ഗ്രസിച്ചു. സാമിയുടെ ഉള്ളിലെ ആ തിളയ്ക്കുന്ന ചോരയൊന്ന് തണുപ്പിക്കാൻ ലക്ഷ്മിയുടെ മുന്നിൽ ഒരു വഴി തെളിഞ്ഞു. ലക്ഷ്മിയുടെ നിർബന്ധത്തിന് വഴങ്ങി, ആംബ്രോസ് ഭാര്യയെയും മകനെയും കൂട്ടി നഗരപ്രാന്തത്തിലുള്ള പള്ളിമേടയിലേക്ക് തിരിച്ചു—ഫാദർ ആബേലിനെ കാണാൻ. നാട്ടുകാർക്കിടയിൽ 'കാട്ടാനച്ചൻ' എന്നാണ് ഫാദർ ആബേൽ അറിയപ്പെടുന്നത്. അതിനൊരു കാരണവുമുണ്ട്. നഗരത്തിലെ ഏറ്റവും വലിയ മദ്യവ്യവസായിയായ ജേക്കബ് തോമസിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനാണ് ആബേൽ. പണവും പ്രതാപവും കുമിഞ്ഞു കൂടിയപ്പോൾ ജേക്കബ് തോമസിന്റെ ഭാര്യ ദൈവത്തോട് ഒരു നേർച്ച നേർന്നു—തന്റെ മക്കളിൽ ഒരാളെ കർത്താവിന് സേവകനായി നൽകാം എന്ന്. അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി, യാതൊരു താല്പര്യവുമില്ലാതിരുന്നിട്ടും ആബേൽ സെമിനാരിയിൽ പോയി പാതിരിയായതാണ്. കോടികളുടെ ആസ്തിയുള്ള, നാട്ടിലെ സകല ഗുണ്ടകളെയും വിരൽത്തുമ്പിൽ നിർത്തുന്ന രണ്ട് അണ്ണന്മാർ പുറത്തുള്ളതുകൊണ്ട്, ആബേലച്ചനെ രൂപതയിലെ ബിഷപ്പിന് വരെ പേടിയാണ്. ആരെയും കൂസാത്ത പ്രകൃതമായതുകൊണ്ട് ഇടവകക്കാർക്കും ഈ കാട്ടാനച്ചനെ കണ്ടാൽ മുട്ടിടിക്കും. ഇതൊക്കെയെക്കാൾ ഉപരി, ആബേലച്ചൻ ഔദ്യോഗികമായി തന്നെ തോക്ക് ലൈസൻസ് ഉള്ള ഒരു പാതിരി കൂടിയാണ്. കേരളത്തിൽ ജീവന് ഭീഷണിയുള്ളവർക്കും, വലിയ തോട്ടങ്ങൾ ഉള്ളവർക്കുമാണ് സാധാരണയായി സ്വയരക്ഷയ്ക്കായി അധികൃതർ തോക്ക് ലൈസൻസ് അനുവദിക്കുന്നത്. കോടികളുടെ മദ്യവ്യവസായം നടത്തുന്ന കുടുംബമായതുകൊണ്ട് ആബേലച്ചന്റെ കുടുംബത്തിന് ധാരാളം ബിസിനസ്സ് ശത്രുക്കളുണ്ട്. കൂടാതെ ഇവർക്ക് ഹൈറേഞ്ചിൽ നൂറുകണക്കിന് ഏക്കർ എസ്റ്റേറ്റുകളുമുണ്ട്. തന്റെ കുടുംബപശ്ചാത്തലം വെച്ച് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും, സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യമാണെന്നും കാണിച്ച് പോലീസിൽ നിന്നടക്കം അനുകൂല റിപ്പോർട്ട് വാങ്ങിയാണ് അച്ചൻ നിയമപരമായി ലൈസൻസ് നേടിയെടുത്തത്. പള്ളിമേടയിൽ എപ്പോഴും ലോഡ് ചെയ്ത ഒരു തോക്കും സൂക്ഷിക്കുന്ന ഒരേയൊരു പാതിരി! കാട്ടാനച്ചൻ...!! " എടീ..സ്വാമിയെ ശട്ടം പഠിപ്പിക്കാൻ ആബേലച്ചനെ കിട്ടിയുളളു. അയാളെ ഒരു പോക്കിരിയാ. !" ആംബ്രോസ് അറിയാതെ തലയിൽ കൈ വെച്ചു പോയി. കാറിൽ നിന്നും ഇറങ്ങി അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന ആബേലച്ചന്റെ അടുത്തേക്ക് ആംബ്രോസും ലക്ഷ്മിയും സാമിയെ കൂട്ടി കൊണ്ട് പോയി. ലക്ഷ്മി അച്ചനോട് സ്വാമിയുടെ കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു. "അച്ചൻ ഇതിനൊരു പ്രതിവിധി ഉണ്ടാക്കണം. ഇവന്റെ ഉള്ളിലെ തീ കെടുത്തണം. എങ്ങനെയെങ്കിലും സാമിയെ കർത്താവിനെപ്പോലെ ശാന്തനാക്കണം," ലക്ഷ്മി കണ്ണീരോടെ അച്ചനോട് അപേക്ഷിച്ചു. ഇതുകേട്ട് ആംബ്രോസ് ലക്ഷ്മിയെ നോക്കി "എടീ അതിന് കർത്താവും അത്ര മോശക്കാരല്ല.!അനീതി കണ്ടപ്പോ പുള്ളീം ചൂടായിട്ടില്ലേ?" ആംബ്രോസിന്റെ ആ സംഭാഷണം കേട്ട് ലക്ഷ്മി ഭർത്താവിനെ രൂക്ഷമായി ഒന്ന് നോക്കി. " കാര്യം പള്ളിയില് കയറില്ലങ്കിലും ആംബ്രോസ് പറഞ്ഞത് കറക്ടാ ലക്ഷ്മി. ഒരിക്കല് ജെറുശലേം ദേവാലയത്തിൽ ആടുമാടുകളെയും പ്രാവുകളെയും വിൽക്കുന്നവരെയും നാണയവിനിമയം ചെയ്യുന്നവരെയും കണ്ടപ്പോൾ, കയറുകൊണ്ട് ഒരു ചാട്ടവാറുണ്ടാക്കി അവരെയെല്ലാവരെയും ദൈവാലയത്തിൽനിന്ന് പുറത്താക്കിയവനാണ് കർത്താവ്! എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത് എന്ന് അവിടുന്ന് കർശനമായി താക്കീതും നൽകി. മനുഷ്യർ മാത്രമല്ല ലക്ഷ്മീ, അനീതി കണ്ടപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് ദൈവം പോലും പ്രതികരിച്ചിട്ടുണ്ട്." " കർത്താവിൻ്റെ പേരും പറഞ്ഞ് അച്ചൻ ഈ തെമ്മാടിയെ ന്യായീകരിക്കുകയാണോ ?" ലക്ഷ്മിയുടെ ശബ്ദം അറിയാതെ ഉയർന്നു പോയി. "ഒരിക്കലുമല്ല മകളെ. സ്വന്തം അപ്പനെ ഒരാൾ കുത്താൻ നോക്കിയാൽ തന്തയ്ക്ക് പിറന്ന മകൻ ചെയ്യുന്ന കാര്യമേ സാമിയും ചെയ്തിട്ടുളളു. അല്ലാതെ ഒരുമാതിരി ചെകിളി പിള്ളേരെ പോലെ വാവിട്ടു ഓടി പോവാൻ ആംബ്രോസിന്റെ മകന് എങ്ങനെ കഴിയും??" തലയിൽ കൈ വെച്ചു കൊണ്ട് ലക്ഷ്മി " അച്ചനോട് ഉപദേശം തേടാൻ വന്ന എന്നെ പറഞ്ഞാല് മതിയല്ലോ!" അപ്പോ അച്ചൻ വീണ്ടും തുടർന്നു: "സഭാപ്രസംഗിയിൽ പറയുന്ന ഒരു കാര്യമുണ്ട് ലക്ഷ്മീ... ആകാശത്തിൻ കീഴുള്ള സകല കാര്യത്തിനും ഒരു കാലമുണ്ട്. കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം. യുദ്ധത്തിനും, സമാധാനത്തിനും ഒരു കാലം . ഇവന്റെ ജീവിതത്തിൽ അന്യായങ്ങൾക്കെതിരെ പ്രതികരിക്കേണ്ട സമയമാണിത്." തന്റെ ഗുണ്ടാജീവിതത്തിനും കർത്താവിന്റെ ഈ വചനത്തിൽ ന്യായീകരണമുണ്ടല്ലോ എന്നോർത്ത് അഭിമാനത്തോടെ തലകുലുക്കി നിൽക്കുകയായിരുന്നു ആംബ്രോസ്. അത് കണ്ട ആബേലച്ചൻ അവന് നേരെ തിരിഞ്ഞ് ശാസനാസ്വരത്തിൽ പറഞ്ഞു: "മകനേ.. നിന്നെ കുറിച്ചല്ല കർത്താവ് പറഞ്ഞത്. എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ പറയുന്ന മറ്റൊരു വചനമുണ്ട്, 'കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ' എന്ന്. അന്യായങ്ങൾക്കെതിരെ ശബ്ദിക്കുന്നതും, സ്വന്തം ലാഭത്തിനും ഗുണ്ടാപ്പണിക്കും വേണ്ടി ചോര ചിന്തുന്നതും രണ്ടും രണ്ടാണ്. നിന്റെ വഴികൾ പാപത്തിന്റേതാണ്." കാട്ടാനച്ചന്റെ ആ താക്കീതിന് മുൻപിൽ ആംബ്രോസിന്റെ തല കുനിഞ്ഞുപോയി. " സാമി..നീ കർത്താവിൻ്റെ മുൻപാകെ പോയി മുട്ട് കുത്തി നിൽക്ക് . ഞാൻ ആദ്യം നിന്റെ അപ്പനെ മര്യാദ പഠിപ്പിച്ചിട്ട് വരാം." പിന്നെ ആംബ്രോസിന്റേ കൈ പിടിച്ചു വലിച്ച് കൊണ്ട് " ഇങ്ങോട്ട് വന്ന് കുമ്പസാരം നടത്തി പോടാ" കുഞ്ഞാടിനെ തെളിച്ച് കൊണ്ട് പോവുന്ന ഇടയനെ കണ്ട് ലക്ഷ്മിക്ക് ചിരി പൊട്ടി. തോന്നിയത്.. ----------------------------------------------- കാലചക്രം പിന്നേയും വർഷങ്ങൾ തിരിഞ്ഞു. മുപ്പത് വർഷങ്ങൾ കാട്ടുതീ പോലെ പടർന്നു പോയി... തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ ആ പഴയ കരിങ്കൽ കെട്ടിടത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.എന്നാൽ സ്റ്റേഷൻ മുറ്റത്ത് വലിയൊരു മാറ്റമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് ആംബ്രോസ് എറിഞ്ഞ നാടൻ ബോംബിൽ പൂർണ്ണമായും കത്തിനശിച്ച കാട്ടു മരത്തിന്റെ സ്ഥാനത്ത്, ഇപ്പോൾ പുതിയൊരു മരം അതിനേക്കാൾ കരുത്തോടെ വളർന്നു പന്തലിച്ചു നിൽപ്പുണ്ട്! ഉച്ചതിരിഞ്ഞ സമയം. കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മഹീന്ദ്ര ബൊലേറോ ജീപ്പ് സ്റ്റേഷൻ മുറ്റത്തേക്ക് ഇരച്ചുകയറി വന്നു. അതിൽ നിന്നിറങ്ങിയ രൂപം കണ്ട് സ്റ്റേഷനിലെ ഗാർഡുകൾ ഒന്നടങ്കം എഴുന്നേറ്റ് സല്യൂട്ട് അടിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസറായി (RFO) പ്രമോഷൻ ലഭിച്ച് ആ കാടിനെ വീണ്ടും ഭരിക്കാൻ എത്തിയിരിക്കുകയാണ് നാകേലൻ! പ്രായം അമ്പത് കഴിഞ്ഞെങ്കിലും അയാളുടെ ശരീരത്തിലെ മസിലുകൾക്കോ മനസ്സിലെ ക്രൂരതയ്ക്കോ ഒരു കുറവും വന്നിരുന്നില്ല. വനംവകുപ്പിന്റെ കാക്കി യൂണിഫോമിൽ അയാളുടെ ചുമലിലെ നക്ഷത്രങ്ങൾ അധികാരത്തിന്റെ ഗർവ്വോടെ തിളങ്ങി നിന്നു. നാകേലൻ സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു. തന്റെ സർവ്വീസ് റിവോൾവർ ഊരി മേശപ്പുറത്ത് വെച്ചുകൊണ്ട് അയാൾ കസേരയിലേക്ക് ഇരുന്നു. അപ്പോഴാണ് ഫയലുകളുമായി ഒരു ഉദ്യോഗസ്ഥൻ അയാളുടെ ക്യാബിനിലേക്ക് വന്നത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായി പ്രമോഷൻ ലഭിച്ച ഭവദാസൻ! മുടി മുഴുവൻ നരച്ച്, മുഖത്ത് ചുളിവുകൾ വീണ ഭവദാസന്റെ രൂപം കണ്ടതും നാകേലന്റെ ചുണ്ടിലൊരു ചിരി വിടർന്നു. "എന്താടോ ഭവദാസാ... തന്നെ മാത്രമേ ഈ സ്റ്റേഷനിൽ പഴയ ആളുകളിൽ ഞാൻ കാണുന്നുള്ളൂ? ബാക്കിയുളളവർ?? നാകേലൻ അധികാരഭാവത്തിൽ ചോദിച്ചു. ഭവദാസൻ ഒരു നിമിഷം ആ പഴയ പാതിരാത്രിയെക്കുറിച്ച് ഓർത്തു. ആ കുഴിമാടത്തിൽ വെച്ചുണ്ടായ നിലവിളികൾ മുപ്പത് വർഷമായി അയാളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. "പഴനിമല കുറച്ചു വർഷം മുൻപ് റിട്ടയർ ആയി സാറേ... കഴിഞ്ഞ വർഷം അയാൾ മരിച്ചുപോയി." ഭവദാസൻ പറഞ്ഞു, നാകേലൻ അത് കേട്ട് മൂളി. "സുകുവും കുമാരനും എവിടെ? "സുകു ഇല്ല സാറേ... സൈലന്റ് വാലിയുടെ അതിർത്തിയിൽ ഡ്യൂട്ടിക്ക് പോയ അയാളെ ആന ചവിട്ടിയരച്ചു കളഞ്ഞു! കുമാരൻ കുറച്ചു വർഷങ്ങൾക്ക് മുൻപേ ഇടുക്കിയിലെ ഏതോ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ വാങ്ങിപ്പോയി. ഭവദാസൻ പറഞ്ഞു നിർത്തി മുറി വിട്ട് പോയി. ആ സമയത്ത് നാകേലന്റെ മേശപ്പുറത്തിരുന്ന ഫോൺ ശബ്ദിച്ചു. സ്ക്രീനിലെ പേര് കണ്ടതും കാക്കിയുടെ സകല അഹങ്കാരവും മാറ്റിവെച്ച് നാകേലൻ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. അയാൾ വേഗത്തിൽ ഫോണെടുത്തു. മറുതലയ്ക്കൽ സാക്ഷാൽ മായക്കണ്ണനാണ്! മുപ്പത് വർഷം കൊണ്ട് ഒരു സാധാരണ രാഷ്ട്രീയക്കാരനിൽ നിന്നും അയാൾ ഇന്ന് കേരളത്തിന്റെ വനംവകുപ്പ് മന്ത്രിയായി വളർന്നിരിക്കുന്നു. ഭരണത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്ന മായക്കണ്ണന്റെ വിശ്വസ്തനായത് കൊണ്ടാണ് നാകേലന് ഇത്രയും വേഗം റേഞ്ച് ഫോറസ്റ്റ് ഓഫീസറായി പ്രമോഷൻ ലഭിച്ചതും ഈ കാടിന്റെ അധികാരം തിരികെ കിട്ടിയതും. "നാകേലാ..." മായക്കണ്ണന്റെ ഗാംഭീര്യമുള്ള ശബ്ദം ഫോണിലൂടെ മുഴങ്ങി. "പറയൂ സാർ..." നാകേലൻ ഭവ്യതയോടെ മറുപടി നൽകി. "നിന്റെ പഴയ തട്ടകം മിനിസ്റ്റർ അന്വേഷിക്കുന്നു എന്ന് കൂട്ടിക്കോ... എങ്ങനെയുണ്ട് നിനക്ക് തിരികെ കിട്ടിയ ആ പഴയ കാട്?" തന്റെ അധികാരത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് മായക്കണ്ണൻ ചിരിയോടെ ചോദിച്ചു. നാകേലന്റെ ചുണ്ടിലും ഒരു വക്രചിരി വിടർന്നു: "വളരെ ഇഷ്ടമായി സാർ! ആ പഴയതിനേക്കാൾ ഗാംഭീര്യം ഈ കാടിനിപ്പോഴുണ്ട്. ഇനിയീ തിരുവിഴാംകുന്ന് ഞാൻ ഭരിച്ചോളാം." "ങ്ഹാ..." മായക്കണ്ണന്റെ സ്വരം പെട്ടെന്ന് ഗൗരവമുള്ളതായി. "ഭരണം നിന്റെ കയ്യിലൊക്കെത്തന്നെ... പക്ഷേ ഇപ്പോ ആ തിരുവിഴാംകുന്ന് കാളിമുത്തുവിന്റെ നിയന്ത്രണത്തിലാണ്. അവൻ നമ്മുടെ ആളാണ്. കാട്ടിലെ എന്ത് ബിസിനസ് ആണെങ്കിലും അവനൊരു തടസ്സമുണ്ടാകാൻ പാടില്ല. അവനെ വേണ്ടപോലെ ഗൗനിക്കണം!" "തീർച്ചയായും സാർ. കാളിമുത്തുവിന് ഈ നാകേലന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും. " നാകേലൻ ഉറപ്പുനൽകി. ഫോൺ കട്ട് ചെയ്ത ശേഷം നാകേലൻ മിനിസ്റ്റർ പറഞ്ഞ തന്റെ പുതിയ കൂട്ടുകാരന്റെ പേര് ഉച്ചരിച്ചു. കാളി മുത്തു..!! (തുടരും) കണ്ണൂർകാരൻ 🥰🥰🥰 #📔 കഥ #✍ തുടർക്കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
24 likes
16 shares

More like this