ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml6GlzxW?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം.. 14 🎫🎫🎫🎫🎫🎫🎫🎫 സവിത തന്റെ ആക്ടിവ ഓടിച്ചു കൊണ്ട് വന്നു റോഡിൽ നിന്ന് വീട്ടുമുറ്റത്തേയ്ക്ക് കയറാനുള്ള വഴിയിലേക്ക് തിരിയ്ക്കുമ്പോഴാണ് പടവുകൾക്ക് താഴെ, റോഡിൽ മഹാദേവൻ തമ്പിയുടെ കാർ കിടക്കുന്നത് കണ്ടത്. അവൾ വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ കാറിൽ തമ്പിയങ്കിൾ ഉണ്ടോ എന്ന് നോക്കി. അതിനുള്ളിൽ ആരും ഇല്ലെന്ന് കണ്ടപ്പോൾ സവിത ആക്ടിവ മെല്ലെ ഓടിച്ചുകൊണ്ട് വന്നു മുറ്റത്ത്‌ നിർത്തി. അവൾ ഹെൽമെറ്റ് ഊരി പ്ലാറ്റ് ഫോമിൽ വച്ചശേഷം വണ്ടിയുടെ ചാവി ഊരി എടുത്തിട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ച അമ്മ ഏതോ ഒരു കൊച്ച് കുഞ്ഞിന്റെ കയ്യും പിടിച്ച് മുറ്റത്ത്‌ നിന്ന് അവന് എന്തൊക്കെയോ ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന കാഴ്ചയാണ്. സവിതയ്ക്ക് ആ കുഞ്ഞ് മുഖം എവിടെയെങ്കിലും കണ്ടതായി ഓർമ കിട്ടിയില്ല. സവിത അവരുടെ അടുത്തേയ്ക്ക് നടന്നു ചെല്ലുമ്പോൾ അവളെ കണ്ട് പേടിച്ചിട്ടെന്നോണം ആ കുഞ്ഞ് സൗദാമിനിയമ്മയുടെ ഇരു കാലുകളിലൂടെയും കൈകൊണ്ട് ചുറ്റി പിടിച്ചു. പിന്നെ അവരുടെ പിന്നിലേക്ക് മുഖം ഒളിപ്പിച്ചു. "ആഹാ.. നീ വന്നോ മോളേ.. നിന്നെ കണ്ടിട്ടാണോ ഇവൻ പേടിച്ച് നിൽക്കുന്നത്..." സൗദാമിനിയമ്മ അപ്പുവിന്റെ കൈ പിടിച്ച് അവനെ സവിതയ്ക്ക് മുൻപിലേക്ക് നീക്കി നിർത്താൻ നോക്കിയെങ്കിലും അവൻ അതിന് വഴിപ്പെടാതെ ബലം പിടിച്ച് നിന്നു. "ഏതാ അമ്മേ ഈ കുട്ടി... തമ്പി യങ്കിളിന്റെ കൂടെ വന്നതാണോ..." സവിത ചോദിച്ചെങ്കിലും അപ്പുവിനെ അവൾക്ക് മുൻപിലേക്ക് നീക്കി നിർത്താനുള്ള ശ്രമത്തിനിടയിൽ സൗദാമിനിയമ്മ അത് കേട്ടില്ല. "എടാ മോനേ. നീയെന്തിനാ ഇങ്ങനെ പേടിയ്ക്കുന്നത്. അത് നിന്റെ ചിറ്റയാടാ കുഞ്ഞേ..." അമ്മ ആ കുഞ്ഞിന് തന്നെ പരിചയപ്പെടുത്തുന്നത് കേട്ട് സവിതയുടെ നെറ്റി ചുളിഞ്ഞു. "ഏതാ അമ്മേ ഈ കുഞ്ഞ്.. അമ്മയോടാ ഞാൻ ചോദിച്ചത്. അമ്മയ്ക്കെന്താ ചെവി കേൾക്കില്ലേ.." സവിത ശബ്ദമുയർത്തിയപ്പോൾ, സൗദാമിനിയമ്മ അവിടെ നിന്ന് കൊണ്ട്,അവൾ പറയുന്നത് മറ്റാരെങ്കിലും കേട്ടോ എന്നറിയുവാൻ അകത്തേയ്ക്ക് പാളി നോക്കി. "മോളേ.. ഒന്ന് പതുക്കെ.. അവൾ തിരികെ വന്നിട്ടുണ്ട് സവിതേ." സൗദാമിനിയമ്മയുടെ ഒച്ച ചതഞ്ഞു പോയി. "അവളോ.. ഏത് അവൾ.. അമ്മ ആരുടെ കാര്യമാ ഈ പറയുന്നത്..." "മോളേ.. ഇവന്റെ അമ്മ.. നമ്മുടെ സംഗീത.." " നമ്മുടെ സംഗീതയോ. അമ്മയുടെ സംഗീത എന്ന് പറയ്‌.. അവൾ വാരിക്കൂട്ടി ഒരു ബാഗിൽ ഇട്ടുകൊണ്ട് പോയ നമ്മുടെയെല്ലാം ജീവിതങ്ങൾ അമ്പേ തീർന്നു പോയിക്കഴിഞ്ഞപ്പോൾ കയ്യിലൊരു കുഞ്ഞുമായി അവളീ മുറ്റത്ത്‌ വന്നു അല്ലേ.. അത് കണ്ടതോടെ അമ്മയുടെ മനസ്സുരുകി പോയിക്കാണും അല്ലേ.. അമ്മയ്ക്ക് എങ്ങിനെ തോന്നിയമ്മേ അവളെ ആനയിച്ചു, അവൾ നമുക്ക് സമ്മാനിച്ചിട്ട് പോയ നമ്മുടെ ഈ കൊട്ടാരത്തിനുള്ളിലേക്ക് കയറ്റാൻ. അമ്മ ഒറ്റയ്ക്കാണോ അവളെ വീട്ടിനുള്ളിലേക്ക് വെഞ്ചാമരം വീശി കൊണ്ട് വന്നത്. അതോ അച്ഛനും ഉണ്ടായിരുന്നോ അമ്മയ്ക്ക് കൂട്ട്... ആര് അവളെ ഈ വീട്ടിലേക്ക് കുടിയിരുത്താൻ കൊണ്ട് വന്നെങ്കിലും അമ്മയ്ക്ക് ചൂലെടുത്ത്‌ അടിച്ചിറക്കാൻ വയ്യായിരുന്നോ അമ്മേ അവളെ.. ഈ വീട്ടിനുള്ളിൽ അവൾ കാല് കുത്താൻ അമ്മ സമ്മതിച്ചല്ലോ എന്നോർക്കുമ്പോഴാ.. " "എടീ മോളേ.. അവൾ അവിടെ നിന്ന്എല്ലാം കേട്ടു കൊണ്ട് നിൽക്കുവാ.. നീ അമ്മ പറയുന്നത് ഒന്ന് കേൾക്ക് മോളേ.. ദൈവത്തെയോർത്ത്‌.. എന്റെ പൊന്ന് മോളല്ലേ..." "മിണ്ടരുത് അമ്മ എന്നോട്. അവളുടെ വക്കാലത്തും കൊണ്ട് അമ്മ എന്റെയടുത്ത്‌ ഒറ്റയക്ഷരം മിണ്ടിപ്പോകരുത്.. അവള് കേൾക്കട്ടെ.. ഞാൻ പറയുന്നതെല്ലാം ആ നാണം കെട്ടവൾ കേൾക്കാൻ വേണ്ടി തന്നെയാ.. മനുഷ്യനായാൽ നാണം വേണം.. ഉളുപ്പ് എന്നൊരു സംഗതിയുണ്ട് മനുഷ്യന്. അതവളുടെ ഏഴയലത്ത്‌ കൂടി പോയിട്ടുണ്ടായിരുന്നെങ്കിൽ അവൾ അവൾക്ക് കാമുകൻ സമ്മാനിച്ച ഈ സമ്മാനവുമായി നമ്മുടെ വീടിന്റെ പടി കടന്ന് വരുവായിരുന്നോ.. കഷ്ട്ടo അവളിങ്ങോട്ട് കേറി വരാനും, അച്ഛനും അമ്മയും അവളെ രണ്ട് കയ്യും നീട്ടി സ്വീകരിയ്ക്കാനും.. അല്ലേ. എനിയ്ക്കറിയാത്തത് നിങ്ങൾക്കൊക്കെ ഇത്‌ എന്തുപറ്റിയെന്നാ.." സവിത അവിടെ നിന്ന് കൊണ്ട് അകത്തേയ്ക്ക് നോക്കിയെങ്കിലും അവൾക്ക് അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. "എന്റെ പൊന്ന് മോളേ.. നീ ഈ അമ്മയ്ക്ക് ഒരഞ്ചു നിമിഷം സമയം താ.. നമ്മള് കരുതിയ പോലൊന്നുമല്ല മോളേ കാര്യങ്ങൾ.. അവൾ..." സൗദാമിനിയമ്മ പറഞ്ഞു തുടങ്ങിയെങ്കിലും സവിത പെട്ടന്ന് കയ്യെടുത്ത്‌ വിലക്കി. "അമ്മ അവൾക്ക് വേണ്ടി സംസാരിയ്ക്കുന്ന ഒറ്റ വാക്ക് എനിയ്ക്ക് കേൾക്കണ്ട. ആദ്യം അവളും, അവളുടെ വയറ്റിൽ പിറവി കൊണ്ട ഈ ജന്മവും.. ഇനി കുറച്ച് കഴിയുമ്പോൾ എന്റെ കുഞ്ഞിന്റെ അച്ഛനെന്നും പറഞ്ഞു അവൾ അവനെയും കൊണ്ട് വരും ഇവിടേയ്ക്ക്.. ഈ വീട്ടിൽ അത് പറ്റില്ല.. ഞാനത് സമ്മതിച്ചു തരില്ല.. ഇങ്ങോട്ട് വലിച്ചിറക്ക് അവളെ ആമൂലയ്ക്കകത്ത്‌ നിന്നും. വന്ന ഉടൻ കേറി അടയിരിയ്ക്കാതെ വന്ന വഴിയ്ക്ക് വിട്ടോളാൻ പറയ്‌... വഴിയേ പോകുന്ന ഭാരമെല്ലാം എടുത്ത്‌ ചുമലിൽ വച്ച് നടുവൊടിയ്ക്കാൻ ഇവിടാളില്ല.. അമ്മയ്ക്ക് പറയാൻ വയ്യെങ്കിൽ ഞാൻ പറയാം അവളോട് ഇറങ്ങി പോകാൻ..." സവിത പെട്ടന്ന് തന്റെ മുൻപിൽ നിൽക്കുന്ന അമ്മയെ കടന്ന് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. സൗദാമിനിയമ്മ അവളെ തടയാൻ നിന്നില്ല. സവിത വീട്ടിനുള്ളിലേക്ക് ചെന്ന് ഹാളിൽ നോക്കി. പിന്നെ തന്റെ റൂമിൽ ചെന്ന് നോക്കിയിട്ട് അവിടെ ആരെയും കാണാഞ്ഞ് അവൾ സൗദാമിനിയമ്മയുടെ മുറിയിലേക്ക് ചെന്നു. അതിന്റെ വാതിൽക്കൽ നിന്ന് അകത്തേയ്ക്ക് നോക്കിയ സവിത ഞെട്ടിപ്പോയി. തലയിൽ ഒരു ബാന്റെജും മുഖത്തിന്റെ ഒരു വശം, കണ്ണിന് ചുറ്റും നീര് വന്നു വീർത്ത നിലയിലും ഒരു മനുഷ്യരൂപമെന്നു പറയാൻ മാത്രമുള്ള ഒരു സ്ത്രീ നിൽക്കുന്നത് കണ്ടിട്ട് അവളുടെ അടിമുടിയൊരു മിന്നൽ പാഞ്ഞു. സംഗീതയുടെ രൂപം കണ്ട് അവളുടെ നെഞ്ച് പൊടിഞ്ഞുപോയി. ജനലഴികളിൽ പിടിച്ച് പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന തന്റെ കൂടപ്പിറപ്പ് ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നത് കണ്ട് അവളുടെ മനസ്സ് പിടഞ്ഞു. 'ചേച്ചീ 'എന്ന് സവിത വിളിച്ചെങ്കിലും അവളിൽ നിന്നും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. സവിത നടന്ന് സംഗീതയുടെ അടുത്തേയ്ക്ക് ചെന്നു. അതിനിടെ രണ്ട് തവണ അവൾ കണ്ണുകൾ തുടച്ചു. ഒരു നിമിഷം മുമ്പ് വരെ അവൾക്ക് തന്റെ കൂടപ്പിറപ്പിനോട് മനസ്സിൽ തോന്നിയിരുന്ന സർവ്വ ദ്വേഷ വിദ്വേഷങ്ങളും ഇല്ലാതായിപ്പോകാൻ ആ ഒരു കാഴ്ച ധാരാളമായിരുന്നു. താൻ അരികെ ചെന്ന് നിൽക്കുന്നത് അറിഞ്ഞിട്ടും സംഗീത തന്നെ നോക്കുന്നില്ലെന്ന് കണ്ടപ്പോൾ സവിത തന്റെ കയ്യുയർത്തി സംഗീതയുടെ താടിയ്ക്ക് പിടിച്ച് അവളുടെ മുഖം തനിയ്ക്ക് അഭിമുഖമാക്കി പിടിച്ചു. അനിയത്തിയുടെ കയ്യിൽ നിന്ന് പിടയാനോ, ഒന്ന് പ്രതിഷേധിച്ചു നിൽക്കാനോ പോലുമുള്ള ആരോഗ്യമൊന്നും സംഗീതയിൽ ശേഷിച്ചിരുന്നില്ല. "ചേച്ചീ... എന്തൊരു രൂപമാ ചേച്ചീ ഇത്.. എന്റെ ചേച്ചിയ്ക്ക് എന്താ പറ്റിയത്.." ഒച്ചയിടറി സവിത അത്രയും ചോദിയ്ക്കുന്നത് വരെ പിടിച്ചു നിൽക്കാനേ സംഗീതയ്ക്ക് കഴിഞ്ഞുള്ളൂ. ആർത്തലച്ചു വന്ന ഒരു തിരമാല തന്റെ നെഞ്ചത്തേയ്ക്ക് വീശി ക്കയറും പോലെയാണ് സംഗീത അവളുടെ നെഞ്ചത്തേയ്ക്ക് വീണു അലമുറയിട്ടത്. അവസാനം, ഒരാശ്രയ തീരത്തണഞ്ഞ ആശ്വാസത്തിൽ സംഗീത അനുജത്തിയുടെ തോളിലേക്ക് മുഖം ചേർത്ത് വച്ച് വിതുമ്പി. "കരയല്ലേ.. കരയല്ലേ ചേച്ചീ.." സവിത ഇരു കൈകളും കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു. മരുന്നിന്റെ മണമുള്ള സംഗീതയുടെ നെറുകയിലേക്ക് മുഖം അമർത്തുമ്പോൾ സവിതയുടെ കണ്ണിൽ നിന്നും എണ്ണമയമില്ലാതെ പാറിപ്പറന്നു കിടന്ന അവളുടെ മുടിയിഴകളിലേക്ക് നീർത്തുള്ളികൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. വാതിൽക്കൽ വരെ വന്നു നിന്ന സൗദാമിനിയമ്മ ആ കാഴ്ച കണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് പിൻവാങ്ങി പോന്നു. അൽപ്പ നേരത്തിന് ശേഷം സംഗീതയെ അവിടെ ഇരുത്തിയിട്ട് സവിത പുറത്തേയ്ക്ക് വന്നു. അവളെ അപ്പോൾ കണ്ടപ്പോഴും അപ്പു പേടിയോടെ സൗദാമിനിയമ്മയോട് ഒട്ടി നിന്നു. സവിത അവന്റെ അടുത്തേയ്ക്ക് ഇരുന്ന ശേഷം അവന് നേരെ കൈ നീട്ടി.. "ഇങ്ങ് വാ അപ്പൂ..." അവൾ തന്റെ പേര് വിളിയ്ക്കുന്നത് കേട്ടതോടെ അവന്റെ മുഖത്തൊരു തെളിച്ചം വന്നു. "ചെല്ല് മോനേ. മോന്റെ ചിറ്റയല്ലേ വിളിയ്ക്കുന്നത്..." സൗദാമിനിയമ്മ പറഞ്ഞപ്പോൾ എന്ത് വേണമെന്ന സംശയത്തിൽ അപ്പു, മുത്തശ്ശിയേ നോക്കി. സവിത അപ്പോൾ കൈനീട്ടി അവന്റെ ശിരസ്സിൽ തഴുകി. അവൾ തന്നെ തൊട്ടതോടെ അപ്പുവിന് ആകെ സന്തോഷമായി. സവിത അവനെ ബലം പിടിച്ചു തന്റെ അരികത്തേയ്ക്ക് ചേർത്ത് നിർത്താൻ നോക്കുമ്പോൾ ഇത്തവണ അവൻ പ്രതിഷേധിയ്ക്കാൻ ഒന്നും നിൽക്കാതെ നാണത്തോടെ അവളോട് ഒട്ടി ചേർന്നു നിന്നു. അവന്റെ കൈകളിൽ പിടിച്ചുയർത്തുമ്പോൾ തന്നെ സവിതയ്ക്ക് എന്തോ സംശയo തോന്നി. "ഇവന് എന്തെങ്കിലും അസുഖം ഉണ്ടോ അമ്മേ.. ചേച്ചി അങ്ങനെന്തെങ്കിലും പറഞ്ഞോ അമ്മയോട്.." "അസുഖമോ..എന്തസുഖം.. നീയെന്താ മോളേ അങ്ങനെ പറഞ്ഞത്.." സൗദാമിനിയമ്മയുടെ മുഖത്ത്‌ സംശയരേഖകൾ തെളിഞ്ഞു. "അല്ല.. നാല് വയസുള്ള കുഞ്ഞല്ലേ ഇത്.. ഇതിന്റെ രൂപം കണ്ടില്ലേ അമ്മ..." "ഇതിന്റെ രൂപം മാത്രമാണോ മോളേ അങ്ങിനെ ഇരിയ്ക്കുന്നത്. അവളെ കണ്ടില്ലേ. ഇവിടുന്ന് പോകുമ്പോ ഏത് രൂപത്തിലിരുന്ന കൊച്ചാ.. അവിടെ പട്ടിണി കിടക്കുവല്ലാരുന്നോ രണ്ടും. കഞ്ഞിവെള്ളം കുടിച്ചാ എത്രയെന്നു ചെല്ലിയാ വിശപ്പ് അടങ്ങുന്നത്... അടുത്ത വർഷം ഇതിനെ സ്കൂളിൽ പറഞ്ഞു വിട്ടിട്ട് അവിടുന്നെങ്കിലും ഇതിന് രണ്ട് നേരം ആഹാരം കിട്ടുവല്ലോ എന്ന് സമാധാനിച്ചിരിയ്ക്കുവായിരുന്നു അവൾ. അതിനും ആ കാലൻ എന്റെ കൊച്ചിനെ സമ്മതിയ്ക്കില്ലെന്ന് വച്ചാ ൽ.." എന്തോ ഓർത്തിട്ടെന്ന വണ്ണം അവർ ഒരു ദീർഘ ശ്വാസം വിട്ടു. "അവനേം ആ തള്ളയേം അങ്ങനങ്ങു വിട്ടു കളയാമെന്നാണോ അച്ഛന്റെ തീരുമാനം..ഇത്രയൊക്കെ കൊള്ളരുതായ്മകൾ ഒരു പെണ്ണിനോട് ചെയ്തിട്ട് രണ്ട് പേരും പൊടിയും തട്ടി പൊയ്ക്കോട്ടെയെന്നോ." സവിതയുടെ വാക്കുകളിൽ, സനലിനോടും അവന്റെ അമ്മയോടുമുള്ള സർവ്വ ദേഷ്യവും അടങ്ങിയിട്ടുണ്ടായിരുന്നു. "ആ.. അതൊന്നും എനിയ്ക്കറിയില്ല കുഞ്ഞേ.. ഞാനതൊന്നും അവരോട് ചോദിച്ചില്ല.. അതിന്റെ ജീവനെങ്കിലും ബാക്കി വച്ചല്ലോ ആ ദുഷ്ട കൂട്ടങ്ങൾ എന്ന ആശ്വാസത്തിലാ ഞാൻ " സവിത അവിടെ നിന്നും മെല്ലെ അച്ഛന്റെ റൂമിലേക്ക് ചെല്ലുമ്പോൾ മഹാദേവൻ തമ്പി അയാളോട് യാത്ര പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങുകയാണ്. "അങ്കിൾ പോവാണോ.." സവിത തിരക്കി. "അതേ.. എന്താ മോളേ. നിനക്കെന്തെങ്കിലും പറയാനുണ്ടോ.. ഞാൻ ഉച്ചയ്ക്ക് മുമ്പ് വന്നതാടീ ഇവിടെ." അയാൾ അവിടെ തിരിഞ്ഞു നിന്നു. "അങ്കിളേ.. ഇതിന് നമുക്കൊന്നും ചെയ്യാൻ പറ്റില്ലേ അങ്കിളേ.. ഒരു പെണ്ണിന്റെ കയ്യിലുണ്ടായിരുന്ന സർവ്വ സമ്പാദ്യങ്ങളും തട്ടിയെടുത്ത ശേഷം അവളെ വർഷങ്ങളോളം ഇട്ട് കൊല്ലാ ക്കൊല ചെയ്ത ചെകുത്താന്മാരെ യാതൊരു നിയമത്തിന്നും വിധേയമാക്കാതെ വിട്ടു കളയാനാണോ നമ്മുടെ പ്ലാൻ... അവനീ ചെയ്തു കൂട്ടിയതിന്റെയെല്ലാം ശിക്ഷ വാങ്ങി കൊടുക്കണ്ടേ നമുക്ക്.." "വേണം. വേണ്ടെന്ന് ആര് പറഞ്ഞു. ഏതായാലും അവൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വരട്ടെ. അപ്പോഴേയ്ക്കും നമുക്കൊരു വക്കീലിനെ കണ്ട് എന്താ വേണ്ടതെന്ന് അന്വേഷിച്ചു നോക്കാം... ഞാൻ ചിലപ്പോൾ കുറച്ച് നാളേയ്ക്ക് മസ്‌ക്കറ്റിന് പോകും.. അവിടെ നിന്നും മോൾ കുറെയായി വിളി തുടങ്ങിയിട്ട്. അതിന് മുമ്പേ എന്താണ് വേണ്ടതെന്ന് വച്ചാൽ ചെയ്തിട്ടേ ഞാൻ പോകൂ.. പോരെ മോളേ.."അയാൾ അവളുടെ തോളിൽ തട്ടി. സവിത തൃപ്തിയോടെ തലയാട്ടി. അവരോടെല്ലാം യാത്രപറഞ്ഞു മഹാദേവൻ തമ്പി അപ്പോൾ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ♦️ രാത്രി. ഊണ് മേശയ്‌ക്കരികിൽ അച്യുതക്കുറു പ്പ് ഒഴികെ മറ്റെല്ലാവരും ഇരിപ്പുണ്ട്. അച്യുതകുറിപ്പിന് ഉള്ള കഞ്ഞി സൗദാമിനിയമ്മ നേരത്തെ ചായ്‌പ്പിൽ കൊണ്ട് വച്ചിരുന്നു. എല്ലാവർക്കും പാത്രത്തിൽ കഞ്ഞിയും, പയറ് തോരനും അച്ചാറും പൊടി ചമ്മന്തിയും എടുത്തു വച്ചിട്ട് സവിതയും കഴിയ്ക്കാനിരുന്നു. അവളുടെ തൊട്ടടുത്തിരുന്ന അപ്പു കഞ്ഞിയിൽ സ്പൂൺ ഇട്ട് ഇളക്കുന്നതല്ലാതെ കോരി കുടിയ്ക്കുന്നില്ലെന്ന് കണ്ടപ്പോൾ, കഞ്ഞിയും കഞ്ഞി വെള്ളവും കുടിച്ചു മടുത്തിട്ടിരിയ്ക്കയാണ് അവനെന്ന് സവിതയ്ക്ക് മനസിലായി. അവൾ താനിരുന്ന കസേരയിൽ നിന്ന് എണീൽക്കുന്നത് കണ്ടപ്പോൾ 'നീ എണീറ്റ് എവിടെ പോവാ മോളേ 'എന്ന് സൗദാമിനിയമ്മ തിരക്കി. "ഇവന് കഞ്ഞി വേണ്ടെന്ന് തോന്നുന്നു അമ്മേ.. ഞാനിവന് രണ്ട് ദോശ ചുട്ട് കൊടുക്കട്ടെ. ആട്ട മാവ് ഇരിപ്പില്ലേ.." സവിത എണീറ്റ് നിന്ന് വാടാ എന്ന് അവനെ വിളിയ്ക്കേണ്ട താമസം ഒരു മടിയും കൂടാതെ അപ്പു ചാടിഎണീറ്റ് അവളുടെ കൂടെ ചെന്നു. സവിതയുടെ ഹൗസ് കോട്ടിന്റെ ഒരു തുമ്പിൽ അവൻ കൈകൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു. അവൻ സവിതയ്‌ക്കൊപ്പം നടന്നു അടുക്കളയിലേക്ക് പോകുന്നത് സംഗീത നോക്കിയിരുന്നു. തന്റെ മകന്റെ മനസ്സിൽ സങ്കടങ്ങളും ഭയവും മാത്രമല്ലാതെ സന്തോഷങ്ങളും, സ്നേഹവുമൊക്കെ അവൻ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് ആ അമ്മ തിരിച്ചറിയുന്നത്.. അവന്റെ ആഹ്ലാദവും, അവന്റെ ഭയമില്ലായ്മയും കണ്ട് ശശിധരന്റെ മനസും നിറഞ്ഞു. താൻ ആദ്യമായി അവനെ കണ്ടപ്പോൾ അവന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളേ അല്ലാതെ മറ്റുള്ളവരെയെല്ലാം ഒരുതരം ഭയത്തോടെയാണ് അവൻ നോക്കികണ്ടിരുന്നതെന്ന് കൂടി അയാൾ ഓർത്തു. (തുടരും ) കണ്ണൂർക്കാരൻ 🥰🥰🥰 #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ
35 likes
5 comments 19 shares

More like this