🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
1K views • 2 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mpbNJGW?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -15
-----------------------------------------
മറ്റൊരു പ്രഭാതം....
തിരുവിഴാംകുന്നിന്റെ മലനിരകളിൽ നിന്നും കോടമഞ്ഞ് പതുക്കെ മാറിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
ശ്രാവണിയുടെ വീട്ടുറയത്ത് ഇളംവെയിൽ വന്നു വീഴുന്നുണ്ട്. കുളി കഴിഞ്ഞ് ഈറൻമുടിയുമായി നിൽക്കുകയായിരുന്നു അവൾ. അവളുടെ കൈകളിൽ കുറച്ചു തുളസിക്കതിരുകളുണ്ടായിരുന്നു. മുറ്റത്തെ തുളസിത്തറയിൽ ഭക്തിയോടെ കണ്ണുകളടച്ചു പ്രാർത്ഥിച്ച് അവൾ ആ കതിരുകൾ വെച്ചു. ആ സമയത്ത് ശ്രാവണിയുടെ മുഖത്ത് ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു....
അപ്പോഴാണ് ആ അതിരാവിലെയുള്ള ജോഗിങ് കഴിഞ്ഞ് വിയർത്തൊലിച്ച് റോഷൻ അവിടേക്ക് ഓടിവന്നത്. വളരെ അപ്രതീക്ഷിതമായി അവനെ ആ വേഷത്തിൽ കണ്ടപ്പോൾ ശ്രാവണിയുടെ മുഖത്ത് ചെറിയൊരു കൗതുകം വിടർന്നു.
ശ്രാവണിയെ കണ്ടതും റോഷൻ ഓട്ടം നിർത്തി. ചെറിയൊരു കിതപ്പോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു. അവന്റെ ചുണ്ടിൽ വളരെ സൗമ്യമായൊരു പുഞ്ചിരിയുണ്ടായിരുന്നു.
"ഗുഡ് മോണിംഗ്..." റോഷൻ പതുക്കെ പറഞ്ഞു.
അവന്റെ ആ ഹൃദ്യമായ ചിരിക്ക് മുന്നിൽ ശ്രാവണിയുടെ മുഖത്തെ ഗൗരവം പൂർണ്ണമായും അലിഞ്ഞുപോയി. അവളുടെ ചുണ്ടിലും അറിയാതെ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.
അവളെത്തന്നെ നോക്കി റോഷൻ സംസാരം തുടങ്ങി: "ശ്രാവണി ഇവിടുത്തെ അങ്കണവാടി ടീച്ചറാണല്ലേ..?"
ശ്രാവണി തലയാട്ടി..
"ഭവദാസൻ സാറാണ് പറഞ്ഞത്.. ഞാൻ ഈ കാടിനെക്കുറിച്ചും ഇവിടത്തെ നാട്ടുകാരെക്കുറിച്ചുമൊക്കെ റിസർച്ച് ചെയ്യാൻ വന്നതാണല്ലോ. ഇതിനെപ്പറ്റിയൊക്കെ അറിയാൻ എന്നെ സഹായിക്കാൻ ഈ നാട്ടിൽ ശ്രാവണിക്ക് മാത്രമേ കഴിയൂ എന്നും സാറ് പറഞ്ഞു... എന്നെ ഹെൽപ്പ് ചെയ്യുമല്ലേ..?"
റോഷന്റെ ആ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശ്രാവണി നിന്നു.
കാളിമുത്തുവിന്റെ ഗുണ്ടകൾ വരുത്തിയ ആ വലിയ സങ്കടങ്ങൾക്കിടയിൽ, ആദ്യമായാണ് ഒരാൾ വളരെ മാന്യമായി അവളോട് ഒരു സഹായം ചോദിക്കുന്നത്. ആ ചോദ്യത്തിലെ ആത്മാർത്ഥത ശ്രാവണിയ്ക്ക് മനസ്സിലായി.
ഒടുവിൽ, അവനെ സഹായിക്കാമെന്ന അർത്ഥത്തിൽ ശ്രാവണി പതിയെ ഒന്ന് തലകുലുക്കി സമ്മതം മൂളി.
----------------
ദിവസങ്ങൾ കടന്നുപോയി. ശ്രാവണി ഇപ്പോൾ റോഷന്റെ മികച്ചൊരു വഴികാട്ടിയായി മാറിയിരുന്നു. സൈലന്റ് വാലിയുടെ അതിർത്തിയിലുള്ള കാട്ടുപാതകളിലൂടെയും ആദിവാസി ഊരുകളിലൂടെയും അവൾ അവന് കൂട്ടുപോയി.
അട്ടപ്പാടി മേഖലയിലെ പ്രധാന ഗോത്രവിഭാഗങ്ങളായ ഇരുളർ, മുഡുകർ, കുറുമ്പർ തുടങ്ങിയവർ താമസിക്കുന്ന വിവിധ ഊരുകളിലെ ജീവിതരീതികൾ അവർ കണ്ടറിഞ്ഞു. അവിടെയുള്ള പാരമ്പര്യ വൈദ്യന്മാരിൽ നിന്നും അത്യപൂർവ്വമായ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റോഷൻ ചോദിച്ചറിഞ്ഞു.
അങ്ങനെയിരിക്കെയാണ് ഒരു ഊരിൽ വെച്ച് അവർ പുളിയനെ കാണുന്നത്. താംബൂല പ്രശ്നം നടന്ന ദിവസം കാളിമുത്തുവിന്റെ അടിയേറ്റ് ചുണ്ടിൽ മുറിവുമായി നിൽക്കുന്ന പുളിയനെ കണ്ടപ്പോൾ ശ്രാവണിയുടെ മുഖത്ത് സങ്കടം നിറഞ്ഞു. പുളിയൻ അവളോട് വളരെ സ്നേഹത്തോടെ സംസാരിച്ചു.
അവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ് റോഷൻ ആ വലിയ സത്യം മനസ്സിലാക്കുന്നത്. കാളിമുത്തു കൊന്നു കളഞ്ഞ ശ്രാവണിയുടെ സ്വന്തം ചേട്ടൻ രഘുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു പുളിയൻ! രഘുവിന്റെ മരണത്തിന് ശേഷം കാളിമുത്തുവിന്റെ അനീതികൾക്കെതിരെ ശബ്ദിക്കാൻ ആ നാട്ടിൽ ആകെ പുളിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവൻ കാളിമുത്തുവിന്റെ പ്രധാന നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്.
അന്നത്തെ ഊരുസന്ദർശനം കഴിഞ്ഞ് റോഷനും ശ്രാവണിയും ബൈക്കിൽ തിരികെ വരികയായിരുന്നു. കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് റോഷന്റെ ബൈക്കിന് പിന്നിലിരുന്ന് വരുന്ന ശ്രാവണിയുടെ മുഖത്ത് അപ്പോൾ വലിയൊരു സന്തോഷമുണ്ടായിരുന്നു.
അവർ ആ കാട്ടുപാതയിലൂടെ പോകുന്നത്, എതിരേ വന്ന കാറിലിരുന്ന് കാളിമുത്തുവും വക്കീൽ ശ്രീധരനും കാണുന്നുണ്ടായിരുന്നു.
തന്റെ ശത്രുവായ രഘുവിന്റെ പെങ്ങളുടെ കൂടെ റോഷൻ ബൈക്കിൽ പോകുന്നത് കണ്ട് കാളിമുത്തുവിന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം പടർന്നു.
അതും തന്റെ ഔദാര്യത്തിൽ നാട്ടിൽ ജീവിക്കുന്ന രണ്ട് പേർ...!!
വക്കീൽ ശ്രീധരൻ അല്പം പരിഹാസത്തോടെ കാളിമുത്തുവിനോട് പറഞ്ഞു: "കറക്കണ പശൂനെ വിറ്റിട്ട് ഊക്കണ കാളയെ വാങ്ങിച്ച പോലെയാവോ മുതലാളി കാര്യങ്ങൾ? ഒടുക്കം പേര് ദോഷം നമുക്കാവും. പാമ്പ് പറഞ്ഞതുകേട്ട് ആ ഔട്ട് ഹൗസിൽ അയാളെ കയറ്റിയത് മുതലാളി തന്നെയാണല്ലോ.."
വക്കീലിന്റെ ആ വാക്കുകൾ കേട്ട് കാളിമുത്തു വല്ലാത്തൊരു ആലോചനയിലായി.
----------------------------
ശ്രാവണിയുടെ വീടിന്റെ പൂമുഖം. കാളിമുത്തുവിന്റെയും സംഘത്തിന്റെയും അപ്രതീക്ഷിത വരവ് ആ വീട്ടിൽ വലിയൊരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കസേരയിൽ കാൽന്മേൽ കാൽ കയറ്റിവെച്ച് അഹങ്കാരത്തോടെ കാളിമുത്തു ഇരിപ്പുണ്ട്. തൊട്ടുപിന്നിൽ വക്കീൽ ശ്രീധരൻ. വരാന്തയുടെ ഒരു വശത്ത് എന്ത് ചെയ്യണമെന്നറിയാതെ ഭയത്തോടെ ശ്രാവണിയുടെ അച്ഛനും രണ്ടുമൂന്നു നാട്ടുകാരും നിൽക്കുന്നു. അവർക്ക് മുന്നിലായി യാതൊരു ഭാവവ്യത്യാസവുമില്ലാതെ റോഷനും.
കാളിമുത്തു തന്റെ കൂളിംഗ് ഗ്ലാസ്സ് പതുകെയൊന്ന് താഴ്ത്തി റോഷനെ രൂക്ഷമായി നോക്കി. അയാളുടെ ശബ്ദത്തിൽ വല്ലാത്തൊരു താക്കീതുണ്ടായിരുന്നു:
"കാടറിയാൻ വന്നവൻ, അതിനിടയിൽ പെണ്ണിനെ അറിഞ്ഞിട്ട് പോവാനാണ് ഭാവമെങ്കിൽ... ഓർത്തു വെച്ചോ, ഇത് നിന്റെയൊക്കെ സിറ്റിയല്ല.. കാടാ..! ഇവിടത്തെ നിയമം വേറെയാ.. ഈ കാളിമുത്തുവിന്റെ നിയമം!"
കാളിമുത്തുവിന്റെ ആ ഭീഷണി കേട്ടിട്ടും റോഷന്റെ മുഖത്ത് യാതൊരു പതർച്ചയുമുണ്ടായിരുന്നില്ല. പകരം വളരെ ശാന്തനായി, ഒരു ചെറുചിരിയോടെ റോഷൻ പറഞ്ഞു:
"അയ്യോ... അങ്ങിനെയൊന്നുമില്ല കാളി സർ.. ശ്രാവണിയെ എനിക്കിഷ്ടമാണ്.. വളരെ സിൻസിയറായീട്ട് തന്നെയാ.."
റോഷന്റെ ആ അപ്രതീക്ഷിതമായ മറുപടി കേട്ട് അവിടെ നിന്നവർ പരസ്പരം നോക്കി.
അപ്പോഴാണ് ആ കൂട്ടത്തിൽ നിന്ന കാളിമുത്തുവിന്റെ സ്വന്തക്കാരനായ ഒരു നാട്ടുകാരൻ പറഞ്ഞത്:
"ചെക്കന് പെണ്ണിനെ ഇത്രക്കും ഇഷ്ടമാണെങ്കിൽ, പിന്നെ നമുക്കിത് അങ്ങ് നടത്താം..!"
അതുകേട്ട് കാളിമുത്തുവിന് സന്തോഷം തോന്നി. തന്റെ കൈകളിൽ പുരണ്ട രഘുവിന്റെ രക്തകറ താൻ തന്നെ മുൻകൈയ്യെടുത്ത് ശ്രാവണിയെ റോഷന് വിവാഹം കഴിച്ചുകൊടുത്താൽ നാട്ടുകാരുടെ മുന്നിൽ താനൊരു നല്ലവനാകും.
കാളിമുത്തു തിരിഞ്ഞ് ഭയന്നുവിറച്ചു നിൽക്കുന്ന ശ്രാവണിയുടെ അച്ഛനെ നോക്കി ചോദിച്ചു:
"കാർന്നോര് എന്ത് പറയുന്നു?"
കാളിമുത്തുവിന്റെ ആ ചോദ്യത്തിന് മുന്നിൽ എതിർത്ത് ഒരക്ഷരം പറയാൻ ആ സാധുവായ അച്ഛന് കഴിയില്ലായിരുന്നു. മകളുടെ ജീവിതമാണെങ്കിലും, ആ കാട്ടുരാജാവിന്റെ തീരുമാനത്തെ ധിക്കരിച്ചാൽ തന്റെ മകന് വന്ന ഗതി തന്നെയാകും മകൾക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സങ്കടം ഉള്ളിലൊതുക്കി, പൂർണ്ണമായും കീഴടങ്ങിയ ഒരു സമ്മതഭാവത്തോടെ അച്ഛൻ പറഞ്ഞു:
"നിങ്ങളുടെയൊക്കെ ഇഷ്ടം അതാണെങ്കിൽ... നമുക്കിത് നടത്താം.."
അപ്പോഴാണ് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു നാട്ടുകാരൻ അല്പം ചിരിയോടെ പറഞ്ഞത്:
"എന്നാ പിന്നെ ഇനി ചെക്കനും പെണ്ണിനും തനിച്ച് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവാം.."
അതുകേട്ടതും കാളിമുത്തുവിന്റെ വലംകൈയായ വക്കീൽ ശ്രീധരൻ ഒട്ടും വൈകാതെ ഒരു മറുപടി പാസ്സാക്കി:
"അവര് തനിച്ച് സംസാരിച്ചത് കൊണ്ടാണല്ലോ നമ്മളെല്ലാരും ഇപ്പോ ഇവിടെയിരുന്ന് സംസാരിക്കുന്നത്!"
വക്കീലിന്റെ ആ കൗണ്ടർ ഡയലോഗ് കേട്ടതും ഭയന്നുനിന്നിരുന്ന ആ സദസ്സ് മുഴുവൻ പെട്ടെന്ന് ഒരു 'ഹാപ്പി മൂഡിലേക്ക്' മാറി. ശ്രാവണിയുടെ അച്ഛനും നാട്ടുകാരും കാളിമുത്തുവിന്റെ ഗുണ്ടകളുമെല്ലാം ഒരുമിച്ച് ചിരിച്ചു. ആ വീടിന്റെ മുറ്റത്തുണ്ടായിരുന്ന ടെൻഷൻ മുഴുവൻ ആ ഒറ്റച്ചിരിയിൽ അലിഞ്ഞില്ലാതായി.
കസേരയിൽ നിന്നുമെഴുന്നേറ്റ കാളിമുത്തു എല്ലാവരോടുമായി അയാൾ ഗാംഭീര്യത്തോടെ പ്രഖ്യാപിച്ചു:
"പാറേലമ്മയുടെ കൊടിയേറ്റം കഴിഞ്ഞിട്ട് നമുക്ക് ഇവരുടെ കല്യാണ തിയ്യതി നിശ്ചയിക്കാം.."
കാട്ടുരാജാവിന്റെ ആ തീരുമാനത്തോട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല. എല്ലാവർക്കും അത് പൂർണ്ണസമ്മതമായിരുന്നു.
--------------------------------
കൊടുങ്ങല്ലൂർ ശ്രീ കുരുംബക്കാവിലമ്മയുടെ ഇളയ സഹോദരിയാണ് പാറേലമ്മ എന്നാണ് അട്ടപ്പാടിയിലെ കാട്ടുവാസികളുടെ വിശ്വാസം. രക്തത്തിന്റെയും കോഴിവെട്ടിന്റെയും മണമുള്ള കടലോരത്തെക്കാൾ അവൾക്കിഷ്ടം കാടിന്റെ നിശബ്ദതയായിരുന്നു. അങ്ങനെ സഹോദരിയോട് യാത്രപറഞ്ഞ്, പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗമായ പാലക്കാടൻ മലനിരകളിലേക്ക് നടന്നുകയറിയ ദേവി, നാലായിരം അടി ഉയരത്തിൽ നിൽക്കുന്ന തിരുവിഴാംകുന്നിന്റെ നെറുകയിൽ വാസമുറപ്പിച്ചു എന്നാണ് ഐതിഹ്യം.
ശ്രീ വാഴും കുന്ന് എന്ന പേര് ലോപിച്ചാണ് പിന്നീട് തിരുവിഴാംകുന്ന് എന്ന പേരുണ്ടായത്...
മറ്റു ക്ഷേത്രോത്സവങ്ങളെപ്പോലെയല്ല പാറേലമ്മയുടെ കൊടിയേറ്റവും ഉത്സവവും. ആദിവാസി ഗോത്രങ്ങളുടെ തനതായ താളങ്ങളും വാദ്യങ്ങളും നിറഞ്ഞതാണ് ഈ ചടങ്ങുകൾ. ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതും കഠിനവുമായ ആചാരം 'കുടം കയറ്റം' ആണ്.
താഴ്‌വരയിലൂടെ ഒഴുകുന്ന ഭവാനിപ്പുഴയിൽ നിന്നും പുണ്യതീർത്ഥം നിറച്ച മൺകുടം തലയിലേറ്റി, കൊടുംകാട്ടിലൂടെ കുത്തനെയുള്ള മലകയറി, നെറുകയിലെ ക്ഷേത്രത്തിൽ കൊണ്ടു പോയി പൂജ ചെയ്ത് അവിടെ ജ്യോതി തെളിയിക്കുന്നതാണ് ആ കർമ്മം. ദേവിയുടെ യഥാർത്ഥ അവകാശികളായ മാലമ്മയുടെയും മരുതിന്റെയും കുടുംബത്തിനായിരുന്നു ഇതിനുള്ള പരമ്പരാഗതമായ അധികാരം.
എന്നാൽ അവർ ഇല്ലാതായതോടെ അവകാശികളില്ലാതെ വർഷങ്ങളായി ഈ ഉത്സവം നിർത്തിവെച്ചിരിക്കുകയാണ്. തങ്ങളുടെ യഥാർത്ഥ അവകാശി തിരികെ വരും എന്ന് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു ഊരുകാർ.
എന്നാൽ ആ നാടിനെ മുഴുവൻ ഭയപ്പെടുത്തിക്കൊണ്ട്, ആചാരങ്ങളെല്ലാം കാറ്റിൽപ്പറത്തി കാളിമുത്തു ആ ഉത്സവം സ്വയം ഏറ്റെടുത്തിരിക്കുകയാണ്!
വെറുമൊരു വാശിയുടെ പുറത്തല്ല അയാൾ അതിനിറങ്ങിത്തിരിച്ചത്. ഈ മലകയറി ആ ക്ഷേത്രത്തിൽ സ്വയം വിളക്ക് തെളിയിച്ചാൽ പാറേലമ്മയുടെ അനുഗ്രഹം നേരിട്ട് ലഭിക്കുമെന്നും, അതോടെ കാളിമുത്തുവിന് അമാനുഷികമായ ശക്തി ലഭിക്കുമെന്നും കാളിയുടെ കുടുംബ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു.
ആ ഒരു ഒറ്റ ലക്ഷ്യമാണ് അയാളുടെ മനസ്സിൽ ഉണ്ടായിരുന്നത്..
തിരുവിഴാംകുന്നിലെ ആ ക്ഷേത്രമുറ്റത്ത് നൂറുകണക്കിന് നാട്ടുകാർ സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയിട്ടുണ്ട്. ഒരു വശത്ത്, കാളിമുത്തുവിനെ ഭയന്ന് ഒന്നും ചെയ്യാൻ ധൈര്യമില്ലാതെ, നിസ്സഹായരായി നിൽക്കുന്ന പുളിയനെപ്പോലുള്ളവർ.
മറുവശത്ത്, "വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവം ആരെങ്കിലും ഒരാൾ നടത്തട്ടെ, എന്നാൽ മാത്രമേ ഈ നാടിന്റെ ശാപം മാറി നമ്മൾ രക്ഷപ്പെടൂ" എന്ന് വിശ്വസിച്ച് കാളിമുത്തുവിനെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗം നാട്ടുകാരും.
തന്റെ ശിങ്കിടികൾക്കൊപ്പം അഹങ്കാരത്തോടെ കാളിമുത്തു ക്ഷേത്രമുറ്റത്തേക്ക് കടന്നുവന്നു. ചടങ്ങുകൾ ആരംഭിച്ചു.
ഊരുമൂപ്പൻ ഗത്യന്തരമില്ലാതെ കാളിമുത്തുവിനെ താൽക്കാലിക അവകാശിയായി പ്രഖ്യാപിച്ചു.
ചടങ്ങിന്റെ അവസാനമായി ഭവാനിപ്പുഴയിലെ തീർത്ഥം നിറച്ച ആ പുണ്യകുംഭം മൂപ്പൻ വിറയ്ക്കുന്ന കൈകളോടെ കാളിമുത്തുവിന് നേരെ നീട്ടി. ഒരു ഭക്തിയുമില്ലാതെ, വിജയശ്രീലാളിതനായ ഒരു അഹങ്കാരിയെപ്പോലെ കാളിമുത്തു ആ കുടം വാങ്ങി തന്റെ തലയിൽ വെച്ചു.
അയാളുടെ ഗുണ്ടാപ്പട ആവേശത്തോടെ ആർപ്പുവിളിച്ചു.
കുടം തലയിലേറ്റി, മല കയറാനായി കാളിമുത്തു തന്റെ വലതുകാൽ മുന്നോട്ടുവെച്ചു.
ആ നിമിഷം...!
പ്രകൃതിയുടെ ഭാവം പെട്ടെന്ന് മാറി. അതുവരെ ശാന്തമായിരുന്ന ആ കാട്ടിലേക്ക് എവിടെനിന്നോ ഭയാനകമായ ഒരു കാറ്റ് അലറിയെത്തി! മരച്ചില്ലകളെ ഒടിത്തെറിപ്പിക്കാൻ പാകത്തിൽ അതൊരു ചുഴലിക്കാറ്റായി മാറി ആ ക്ഷേത്രമുറ്റത്ത് ആഞ്ഞുവീശി. നിലത്തെ പൊടിമണ്ണും കരിയിലകളും വായുവിൽ വട്ടംകറങ്ങി. കാളിമുത്തുവിന്റെ തലയിലെ കുടം ആ കാറ്റിൽ വല്ലാതെ ആടിയുലഞ്ഞു. ഗുണ്ടകൾ ഭയന്ന് പിറകോട്ട് മാറി.
ആകാശത്ത് പെട്ടെന്ന് ഇരുണ്ട കാർമേഘങ്ങൾ ഇരച്ചെത്തി. പകലായിരുന്നിട്ടും നാട് ഇരുട്ടിലായി. . ദേവിയുടെ രൗദ്രഭാവം പോലെ, ആകാശത്തെ പിളർന്നുകൊണ്ട് വലിയൊരു ഇടിമിന്നൽ ആ ക്ഷേത്രമുറ്റത്തെ നടുക്കി! പിന്നാലെ, സർവ്വനാശം വിതയ്ക്കുന്നതുപോലുള്ള പെരുമഴയും.
പാറേലമ്മയ്ക്ക് ആ അഹങ്കാരിയായ കാളി മുത്തുവിനെ തന്റെ അവകാശിയായി അംഗീകരിക്കാൻ കഴിയില്ലെന്നും, തന്റെ യഥാർത്ഥ അവകാശി ഈ മണ്ണിലേക്ക് ഇതാ നേരിട്ട് വന്നു കൊണ്ടിരിക്കുകയാണെന്നുളള പ്രകൃതിയുടെ നേരിട്ടുള്ള പ്രഖ്യാപനമായിരുന്നു അത്!
(തുടരും)
കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ
17 likes
3 comments • 14 shares