🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
2K views • 21 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/ml1dvBKk?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -2
-----------------------
ലക്കം 2
കാടിൻ്റെ ഒരു ഭാഗത്തായി മനുഷ്യവാസമുള്ള ഇടങ്ങളിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഇരുണ്ട സാമ്രാജ്യം പോലെയാണ് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്...
ബ്രിട്ടീഷുകാരുടെ കാലത്ത് കരിങ്കല്ലിൽ തീർത്ത കെട്ടിടമാണത്. കാട്ടുപായലുകൾ പടർന്നുപിടിച്ച മംഗലാപുരം ഓടുമേഞ്ഞ അതിന്റെ മേൽക്കൂര കണ്ടാൽ, കുറ്റാക്കുറ്റിരുട്ടിൽ കാടിന് നടുവിൽ വായ പിളർന്നു നിൽക്കുന്ന വലിയൊരു ഗുഹയാണെന്നേ തോന്നൂ. വരാന്തയിൽ കത്തുന്ന ഒരു മങ്ങിയ മഞ്ഞ ബൾബാണ് അവിടെ ആകെയുള്ള വെളിച്ചം. ആ വെളിച്ചത്തിലേക്ക് നൂറുകണക്കിന് കാട്ടുപ്രാണികൾ പാഞ്ഞടുത്ത് ചത്തുവീഴുന്നുണ്ട്. സ്റ്റേഷന്റെ ഉള്ളിലേക്ക് കാലെടുത്തുവെക്കുമ്പോൾ തന്നെ മൂക്കിലേക്കടിക്കുന്നത് കുമ്മായത്തിന്റെയും, തോക്കുകളിൽ പുരട്ടുന്ന ഗൺ ഓയിലിന്റെയും രൂക്ഷഗന്ധമാണ്...
ഭയാനകമായ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദൂരെ നിന്നും ആ ഇരമ്പൽ കേട്ടു തുടങ്ങി. ഹെയർപിൻ വളവുകൾ തിരിഞ്ഞ്, കനത്ത കോടമഞ്ഞിനെ വകഞ്ഞുമാറ്റിക്കൊണ്ട് ഫോറസ്റ്റിന്റെ മഹീന്ദ്ര ജീപ്പ് വേട്ടയാടി തളർന്ന ഒരു കാട്ടുമൃഗത്തെപ്പോലെ സ്റ്റേഷൻ മുറ്റത്ത് കിതച്ചുകൊണ്ട് നിന്നു.
മുൻകൂട്ടി വിവരം ലഭിച്ചിരുന്നതുകൊണ്ട്, അതുവരെ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്ന ഫോറസ്റ്റ് ഗാർഡുകളായ കുമാരനും സുകുവും പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റു.
സിമന്റ് തറയിൽ ബൂട്ടുകൾ അമർത്തിച്ചവിട്ടി അവർ ജീപ്പിന് നേർക്ക് പാഞ്ഞടുത്തു. ഗാർഡുകളുടെ കയ്യിൽ ലോഡ് ചെയ്ത 12-ബോർ ഇരട്ടക്കുഴൽ തോക്കുകൾ. തോക്കിൻ കുഴലുകൾ ലക്ഷ്യം വെച്ചിരിക്കുന്നത് ആ മഹീന്ദ്ര ജീപ്പിന്റെ പിന്നിലെ കട്ടിയുള്ള പച്ച ടാർപ്പായയിലേക്കാണ്. തോക്കുകൾക്കും ലാത്തികൾക്കും നടുവിൽ, ഒരു ഉരുക്കുകോട്ട പോലെ ആ ഗാർഡുകൾ ആ ജീപ്പിനെ വരിഞ്ഞു മുറുക്കി നിന്നു.
ആ സമയത്ത് ദൂരെ നിന്നും കാടിനെ കുലുക്കുന്ന ആ ശബ്ദം മുഴങ്ങിയത്... 'ഡുഗ്... ഡുഗ്... ഡുഗ്...'
ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്റ്റേഷൻ മുറ്റത്തേക്ക് ഇരച്ചുകയറി വന്നു. അതിൽ നിന്നിറങ്ങിയ ഓഫീസറെ കണ്ട് അവിടെ നിന്ന ഗാർഡുകൾ ഒന്നടങ്കം സല്യൂട്ട് അടിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നാകേലൻ!
മനസ്സാക്ഷി എന്നൊന്ന് തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടുംക്രൂരനായ ഓഫീസറാണ് നാകേലൻ.. ആറടിയോളം ഉയരം, പാറക്കല്ല് പോലുള്ള മല്ലന്റെ ശരീരം. ഒറ്റനോട്ടത്തിൽ കാക്കിയണിഞ്ഞ ഒരു പക്കാ റൗഡി. ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റുമായി അയാൾ ജീപ്പിന്റെ അടുത്തേക്ക് അധികാരത്തോടെ നടന്നു വന്നു.
"തുറക്കെടാ അത്!" നാകേലന്റെ പരുക്കൻ ശബ്ദം മുഴങ്ങി.
ജീപ്പിനുള്ളിൽ ഏതോ കൊടും നരഭോജിയായ പുലിയെയാണ് പുറത്തിറക്കാൻ പോകുന്നതെന്ന ഭയത്തോടെ അവിടെയെത്തിയ ഭവദാസൻ വിറയ്ക്കുന്ന കൈകളോടെ പഴനിമലയെ കയറി പിടിച്ചു..
ഗാർഡുകൾ ജീപ്പിന്റെ പിന്നിലെ പച്ച ടാർപ്പായ വലിച്ചുമാറ്റി.
ക്ലിംഗ്... ക്ലിംഗ്... കനത്ത ഇരുമ്പുചങ്ങലകളുടെ കിലുക്കം ആ അന്തരീക്ഷത്തിൽ ഭയാനകമായി മുഴങ്ങി.
ജീപ്പിൽ നിന്നും താഴേക്ക് ഇറങ്ങിവന്ന പർവ്വതത്തെ പോലുള്ള ആ മനുഷ്യരൂപം കണ്ട് അവിടെ നിന്ന ഗാർഡുകളുടെ ചോരയുറഞ്ഞുപോയി.
കാട്ടുവള്ളികൾ കൊണ്ടും കനത്ത ഇരുമ്പുചങ്ങലകൾ കൊണ്ടും ബന്ധിക്കപ്പെട്ട നിലയിലുള്ള ഒരു മനുഷ്യൻ!
ഇരുമ്പുലക്ക പോലുള്ള കൈകളുള്ള അതിഭയങ്കരനായ ഒരു ആജാനുബാഹു. തോളിനൊപ്പം കിടക്കുന്ന നീണ്ട ചുരുളൻ മുടിയും, ഷർട്ടിനെ കീറിമുറിക്കാൻ പാകത്തിൽ തുടുത്തുനിൽക്കുന്ന പേശികളും.
അതായിരുന്നു ആംബ്രോസ്! നാട് മുഴുവൻ വിറപ്പിക്കുന്ന ഗുണ്ടാത്തലവൻ!
ഭവദാസൻ ആ കാഴ്ച കണ്ട് തരിച്ചു നിന്നുപോയി. വിയർപ്പൊലിക്കുന്ന മുഖത്തോടെ അവൻ തൊട്ടടുത്ത് നിന്ന പഴനിമലയുടെ നേരെ തിരിഞ്ഞ് പതുക്കെ മന്ത്രിച്ചു:
"പഴനിമലേ... ഇത് പുലിയല്ല, സാക്ഷാൽ സിംഹമാണ്..!"
ഭവദാസൻ പറഞ്ഞത് സത്യമായിരുന്നു. ചങ്ങലകളാൽ വരിഞ്ഞു മുറുക്കപ്പെട്ടിട്ടും, ചുറ്റും തോക്കുകൾ നീളുന്നുണ്ടായിട്ടും ആംബ്രോസിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.
"തൂക്കിയെടുത്ത് സെല്ലിൽ അടയ്ക്കെടാ അവനെ!" നാകേലൻ അലറി.
ആ ആജ്ഞ കേട്ടിട്ടും ഗാർഡുകൾക്ക് ആംബ്രൊസിനെ തൊടാൻ ഭയമായിരുന്നു. ഒരു മൃഗരാജന്റെ ശാന്തതയോടെ അയാൾ ചുറ്റുപാടും നിൽക്കുന്ന ഫോറസ്റ്റുകാരെ നോക്കി. അവരുടെ ആയുധങ്ങളുടെ കൃത്യമായ സ്കെച്ച് അയാൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
കൂട്ടിനുള്ളിൽ അടയ്ക്കപ്പെട്ടാലും തനിക്കെതിരെ നിൽക്കുന്ന സകലതിനെയും വലിച്ചുകീറാൻ കാത്തു നിൽക്കുന്ന ഒരു കാട്ടുസിംഹത്തിന്റെ വീര്യത്തോടെ ആംബ്രോസ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നു കയറി..
----------------------------
സ്റ്റേഷന്റെ ഉള്ളിലെ മങ്ങിയ വെളിച്ചത്തിൽ ആ കാഴ്ച ഭയാനകമായിരുന്നു.
കയ്യിലുള്ള കനത്ത ഇരുമ്പുദണ്ഡിൽ എണ്ണ പുരട്ടുകയായിരുന്നു നാകേലൻ. തൊട്ടടുത്ത് ഫോറസ്റ്റ് വാച്ചർ സുകു ഒരു പന്തം കത്തിച്ചു പിടിച്ചിട്ടുണ്ട്. പന്തത്തിലെ തീയിലേക്ക് ആ ഇരുമ്പുദണ്ഡ് കാണിച്ച് നാകേലൻ അത് ചുട്ടു പഴുപ്പിക്കുകയാണ്.
സെല്ലിന്റെ ഇരുമ്പഴികൾക്കുള്ളിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ നിൽക്കുന്ന ആംബ്രോസിന്റെ മുഖത്ത് അത് കണ്ടിട്ടും ഭയത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല. പകരം, ചുട്ടുപഴുക്കുന്ന ആ ഇരുമ്പുദണ്ണിലേക്കും നാകേലന്റെ മുഖത്തേക്കും നോക്കി പരിഹാസത്തോടെ അയാൾ ചിരിച്ചു.
"ഇതൊക്കെ മതിയാവോ സാറേ..!" ആ ഗുണ്ടയുടെ ചോദ്യം കേട്ട് നാകേലന്റെ സിരകളിൽ ചോര തിളച്ചു.
നാകേലൻ ആംബ്രോസിനെ തല്ലാനായി ദണ്ഡുമായി മുന്നോട്ടാഞ്ഞതും, ഭയത്തോടെ പഴനിമല അയാളുടെ കൈകളിൽ കയറിപ്പിടിച്ചു. "തല്ലണോ സാറേ..?" പഴനിമലയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു, "കുടുംബമുള്ളതാ സാറേ.. അവനല്ല.. നമുക്ക്..! വെളിയിൽ ഇറങ്ങിയാൽ ആംബ്രോസ് നമുക്കിട്ട് പണിയും!"
പഴനിമലയെ ശക്തിയായി തള്ളിമാറ്റിക്കൊണ്ട് നാകേലൻ അലറി: "മാറി നിക്കടോ.. മോളീന്ന് വിളി വരുന്ന മുന്നേ ഇവനെക്കൊണ്ട് സകലതും ഞാൻ പറയിപ്പിക്കും..! ഇനിയൊരിക്കലും പുറം ലോകം കാണാതെ ഇവനെ ഞാൻ പൂട്ടും!"
ചുട്ടുപഴുത്ത ദണ്ഡുമായി നാകേലൻ സെല്ലിനടുത്തേക്ക് നടന്നടുക്കുമ്പോഴാണ്, സ്റ്റേഷന് വെളിയിൽ നിന്നും വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടി മുഴങ്ങി...
കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വലിയൊരു വാഹനവ്യൂഹം തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷനിന് മുന്നിൽ രൂപപ്പെട്ട് കഴിഞ്ഞിരുന്നു..
"ചെന്നു നോക്കീട്ട് വാടോ.." നാകേലൻ ദേഷ്യത്തോടെ സുകുവിനെ നോക്കി അലറി .
സ്റ്റേഷന് പുറത്തേക്ക് തലനീട്ടി നോക്കിയ സുകുവിന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. ബൈക്കുകളിലായി വന്നിറങ്ങിയിരിക്കുന്നത് പത്ത് പതിനാറ് ചെറുപ്പക്കാരാണ്.
എല്ലാവരുടെയും കൈകളിൽ മാരകമായ ആയുധങ്ങളുണ്ട്.
അതിൽ രണ്ടുപേർ കൈകളിലിരിക്കുന്ന നാടൻ ബോംബ് ഒരു പന്തുപോലെ പരസ്പരം എറിഞ്ഞു കളിക്കുകയാണ്!
"സാറേ.. നാകേലൻ സാറേ.." സുകുവിന്റെ അലർച്ച കേട്ട് അകത്തുനിന്നും നാകേലനും പഴനിമലയും ഭവദാസനുമെല്ലാം പുറത്തേക്ക് ഓടി വന്നു.
സ്റ്റേഷൻ മുറ്റത്തെ കാഴ്ച കണ്ട് ഫോറസ്റ്റുകാരുടെ ശ്വാസം നിന്നുപോയി. കൂട്ടത്തിൽ മുൻപിൽ നിന്ന ചെറുപ്പക്കാരൻ, സുബി, കയ്യിലുള്ള ആ നാടൻ ബോംബ് എറിയാൻ പാകത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നാകേലനെ നോക്കി ചോദിച്ചു:
"സാറേ... ഞങ്ങടെ ആംബ്രോസ് അച്ചായനെ ഇങ്ങോട്ട് ഇറക്കണോ.. അതോ... ബോംബ് അങ്ങോട്ട് എറിയണോ?"
ആ ചോദ്യം കേട്ട് പഴനിമലയുടെ ജീവൻ പോയി. അയാൾ കൈകൂപ്പിക്കൊണ്ട് നാകേലനോട് കെഞ്ചി: "സാറേ.. അതെങ്ങാനും അവന്മാർ ഇങ്ങോട്ടെറിഞ്ഞാൽ.. ശേഷ ക്രിയ നടത്താൻ നമ്മുടെ പിള്ളേർക്ക് ഒരു കഷ്ണം അസ്ഥി പോലും ബാക്കി കിട്ടില്ല..!"
തൊട്ടുപിന്നിൽ നിന്ന കുമാരനും അത് ശരിവെച്ചു: "സാറേ.. എല്ലാം ആംബ്രോസിന്റെ ശിഷ്യന്മാരാ.. എല്ലാം കഞ്ചാവാ.. വിട്ടേക്കാം സാറേ!"
തന്റെ പദവിയും അധികാരവും ആ ബോംബിന് മുന്നിൽ ഒന്നുമല്ലെന്ന് നാകേലന് മനസ്സിലായി. അപമാനഭാരത്താലും ദേഷ്യത്താലും കൈചുരുട്ടി അയാൾ സ്റ്റേഷനകത്തേക്ക് തിരിച്ചു നടന്നു. അപ്പോഴാണ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നിർത്താതെ ശബ്ദിച്ചത്.
നാകേലൻ വേഗത്തിൽ ഫോണെടുത്തു: "ഹലോ."
മറുതലയ്ക്കൽ മായകണ്ണനാണ്! "പറഞ്ഞിടത്ത് മാലമ്മയുടെ വീട്ടിൽ കഞ്ചാവ് വെച്ചിട്ടുണ്ട്...!"
മറുപടി ഒരു മൂളലീൽ ഒതുക്കി നാകേലൻ തലയാട്ടി ഫോൺ വെച്ചു.
മാലമ്മയ്ക്കുള്ള കെണി മായകണ്ണൻ ഒരുക്കിക്കഴിഞ്ഞു.
ആ കെണിയിൽ മാലമ്മയെ പൂട്ടിയാൽ കൈയ്യിൽ വരുന്നത് ലക്ഷങ്ങളാണ്.
പുറത്ത് ബോംബുമായി നിൽക്കുന്ന ആംബ്രോസിന്റെ ഗുണ്ടകളെ നേരിടാൻ പോയാൽ ജീവന് ആപത്താണ്..
പോകും. മാത്രമല്ല, മായകണ്ണൻ വിളിച്ചതു കൊണ്ട് മാലമ്മയെ അറസ്റ്റ് ചെയ്യാൻ ഉടനെ അവിടെ എത്തുകയും വേണം.മാലമ്മയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ട് വരുമ്പോൾ ആംബ്രോസ് സ്റ്റേഷനിൽ ഉണ്ടായാൽ തങ്ങളുടെ രഹസ്യ പദ്ധതികൾ പൊളിയും. ഇപ്പോൾ തത്കാലം ആംബ്രോസിനെ വിട്ടയക്കുന്നതാണ് തനിക്ക് നല്ലതെന്ന കുശാഗ്രബുദ്ധിയോടെ നാകേലൻ മനസ്സിൽ കണക്ക് കൂട്ടി..
അയാൾ പഴനിമലയ്ക്ക് സെല്ല് തുറക്കാൻ നിർദ്ദേശം നൽകി..
നാകേലന്റെ സമ്മതം കിട്ടിയതോടെ പഴനിമല വേഗത്തിൽ പോയി സെല്ല് തുറന്നു. ചങ്ങലകളഴിച്ചപ്പോൾ, നാകേലനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് ആംബ്രോസ് പുറത്തേക്ക് നടന്നു.
ആംബ്രോസ് വെളിയിലേക്ക് ഇറങ്ങി വരുന്നത് കണ്ട് ശിഷ്യന്മാർ ആഹ്ളാദത്തോടെ കൈകളുയർത്തി ആർത്തു വിളിച്ചു.
തന്റെ സ്റ്റേഷനിൽ വെച്ച് ഒരു കൊടുംക്രിമിനലിനെ ആരാധിക്കുന്നത് ഒന്നും ചെയ്യാൻ കഴിയാതെ നാകേലന് നോക്കിനിൽക്കേണ്ടി വന്നു.
പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്തൊരു കാര്യമുണ്ടായി. ആംബ്രോസ് പുറത്തിറങ്ങിയ ആവേശത്തിൽ സുബി തന്റെ കയ്യിലിരുന്ന ആ ബോംബ് ഫോറസ്റ്റുകാർ നിൽക്കുന്ന വരാന്തയിലേക്ക് ഒരൊറ്റയേറ്!
ബോംബ് തങ്ങളുടെ അടുത്തേക്ക് പാഞ്ഞു വരുന്നത് കണ്ട് നാകേലനും സുകുവും കുമാരനും ചിതറിയോടി..
പക്ഷേ ഭവദാസന് ഓടാൻ കഴിഞ്ഞില്ല മരണം ഉറപ്പിച്ച് നെഞ്ചിൽ കൈവെച്ചു ഭവദാസൻ കണ്ണടച്ചു നിന്നു..
എന്നാൽ ബോംബ് ഭവദാസന്റെ മുന്നിലേക്ക് വീഴുന്നതിന് തൊട്ടുമുൻപ്, ഒരു അഭ്യാസിയെപ്പോലെ വായുവിൽ കുതിച്ചുയർന്ന് വായുവിൽ മലക്കം മറിഞ്ഞ് ആംബ്രോസ് ആ ബോംബ് ഒറ്റക്കയ്യിൽ പിടിച്ചെടുത്തു!
ആംബ്രൊസ് ആശാൻ്റെ മിന്നൽ പ്രകടനം കണ്ട് കോരിത്തരിപ്പോടെ ശിഷ്യന്മാർ കയ്യടിച്ചു..
ബോംബ് താഴെ വീണിരുന്നെങ്കിലുള്ള അവസ്ഥ ഓർത്ത് ഫോറസ്റ്റുകാർ ഒന്നടങ്കം വിറച്ചു പോയി.
തന്റെ കയ്യിലിരിക്കുന്ന ആ മരണക്കുരുക്കിനെ വായുവിൽ ഒന്നുകൂടി എറിഞ്ഞു പിടിച്ചുകൊണ്ട്, നാകേലന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി ആംബ്രോസ് ചോദിച്ചു:
"പേടിച്ചുപോയോ നാകേലൻ സാറേ..? ഈ സ്റ്റേഷനിലിട്ട് നിങ്ങളെയൊക്കെ കത്തിക്കാൻ ഈ ബോംബ് ധാരാളമാണ് "
അത്രയും പറഞ്ഞുകൊണ്ട്, ആംബ്രോസ് തന്റെ കൈയിലിരുന്ന ആ നാടൻ ബോംബ് സ്റ്റേഷന് വെളിയിലെ ഇരുട്ടിലേക്ക് സർവ്വ ശക്തിയുമെടുത്ത് ഒറ്റയേറ്!
അത് ചെന്ന് വീണത് ഫോറസ്റ്റ് സ്റ്റേഷൻ മുറ്റത്തിന് അതിരിട്ട് നിന്നിരുന്ന പടുകൂറ്റൻ കാട്ടുതേക്ക് മരത്തിന്റെ ശിഖരത്തിലാണ്....
വലിയൊരു കാതടപ്പിക്കുന്ന ശബ്ദത്തോടെ ആ ബോംബ് പൊട്ടിത്തെറിച്ചു!
ഭൂമി കുലുങ്ങുന്നതുപോലുള്ള ആ പ്രകമ്പനത്തിൽ ഫോറസ്റ്റ് സ്റ്റേഷന്റെ പഴയ ജനൽച്ചില്ലുകൾ വാവിട്ടു കരഞ്ഞു. കോടമഞ്ഞിന്റെ തണുപ്പിനെ വകഞ്ഞുമാറ്റിക്കൊണ്ട്, ആ പടുകൂറ്റൻ മരം നിന്നനിൽപ്പിൽ വലിയൊരു അഗ്നിജ്വാലയായി മാറി! തീപ്പൊരികൾ ഒരു വെടിക്കെട്ടുപോലെ ആകാശത്തേക്ക് ചിതറിത്തെറിച്ചു.
ആളിക്കത്തുന്ന ആ തീപ്പന്തത്തിന്റെ ചുവന്ന വെളിച്ചത്തിൽ, ഒരു സിംഹത്തിന്റെ ഗാംഭീര്യത്തോടെ ആംബ്രോസ് നിൽക്കുന്നത് ഫോറസ്റ്റുകാർ കണ്ടു..
ഭവദാസന് ആംബ്രോസിനോട് ആരാധന തോന്നിയ നിമിഷം ആയിരുന്നു..
ജീവൻ വെച്ചുള്ള മരണക്കളി...
ആ ബോംബ് ഒരു പക്ഷെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ മാത്രമല്ല ആംബ്രോസ് അടക്കം പൊട്ടിത്തെറിക്കും..!!
അത്രയും വേഗത്തിൽ വരുന്ന ബോംബിനെ വായുവിൽ ചാടി പിടിക്കാൻ ചില്ലറ കഴിവ് പോര..
മെയ് വഴക്കവും അസാമാന്യമായ ധൈര്യവുമുളള മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്..
അതാണ് ആംബ്രോസ് പുഷ്പം പോലേ ചെയ്ത് കൂട്ടിയത്..
തന്റെ ശിഷ്യന്മാർക്കൊപ്പം ബൈക്കിൽ കയറി ആംബ്രോസ് മഹാരാജാവിനെ ഇരുട്ടിലേക്ക് മറഞ്ഞു.
ആളിക്കത്തി നിൽക്കുന്ന ആ മരത്തിലേക്ക് നോക്കി ഗാർഡുകൾ വിറങ്ങലിച്ച് നിൽക്കുകയാണ് അപ്പോഴും. ആ കാതടപ്പിക്കുന്ന സ്ഫോടനത്തിന്റെ നടുക്കത്തിൽ നിന്നും പുതിയ വാച്ചർ ഭവദാസൻ മുക്തനായിരുന്നില്ല.
എന്നാൽ പഴനിമലയുടെ മുഖത്ത് വലിയ അത്ഭുതമൊന്നുമില്ലായിരുന്നു. ‘ഇതൊക്കെ എന്ത്’ എന്ന മട്ടിൽ അയാൾ വിയർത്തു വിറച്ചു നിൽക്കുന്ന ഭവദാസനെ നോക്കി.
"എന്തിനാ ഭവദാസാ നീയീ പേടിക്കുന്നത്? ഇതൊക്കെ ആംബ്രോസിന് വെറും കുട്ടികളിയല്ലേ!" പഴനിമല ശബ്ദം താഴ്ത്തി മന്ത്രിച്ചു.
ഭവദാസൻ സംശയത്തോടെ പഴനിമലയെ നോക്കി. ചുറ്റുമുള്ള ഗാർഡുകൾ കേൾക്കാത്ത വിധത്തിൽ പഴനിമല തുടർന്നു:
"രണ്ടു വർഷം മുൻപ് പാലക്കാട് അതിർത്തിയിൽ വെച്ച് സായുധരായ വലിയൊരു പോലീസ് പട ഇവനെ വളഞ്ഞിട്ട് പിടിച്ചു. കൈകളിലും കാലുകളിലും ഡബിൾ ലോക്കുള്ള വിലങ്ങുവെച്ച് പോലീസ് വാനിന്റെ ഇരുമ്പ് കമ്പിയിലാണ് അന്ന് ബന്ധിച്ചിരുന്നത്. വണ്ടി ചുരം കയറിക്കൊണ്ടിരിക്കുമ്പോൾ ഒരു മൃഗത്തെപ്പോലെ ഒറ്റവലിക്ക് അവൻ ആ കമ്പി പറിഞ്ഞെടുത്തു. തടയാൻ വന്ന പോലീസുകാരെ ആ കമ്പി വെച്ച് അടിച്ചു വീഴ്ത്തി. എന്നിട്ട് മുൻസീറ്റിലിരുന്ന ഡി.വൈ.എസ്.പി-യുടെ വാരിയെല്ല് ഒറ്റച്ചവിട്ടിന് തകർത്തിട്ട്, ഓടുന്ന വാനിൽ നിന്നും കൊക്കയിലെ ഇരുട്ടിലേക്ക് ഒറ്റച്ചാട്ടമായിരുന്നു അവൻ! പോലീസുകാർ വട്ടംനിന്ന് വെടിയുതിർത്തിട്ടും ഒരൊറ്റ ബുള്ളറ്റ് പോലും ആംബ്രോസിന്റെ ദേഹത്ത് കൊണ്ടില്ല. ആ സിംഹത്തിനെയാണ് നാകേലൻ സാറ് ചുട്ടുപഴുത്ത കമ്പി വെച്ച് പേടിപ്പിക്കാൻ നോക്കിയത്!"
ഇത് കേട്ടതോടെ ഭവദാസന്റെ കണ്ണുകൾ വിടർന്നു. ഇരുട്ടിലേക്ക് മറഞ്ഞ ആ കൊടും ഗുണ്ടയോടുള്ള ഭയവും അതിലേറെ ആരാധനയും ഭവദാസന്റെ മനസ്സിൽ ഒന്നുകൂടി വർദ്ധിക്കുകയായിരുന്നു.
എന്നാൽ ആളിക്കത്തുന്ന ആ കാട്ടുതേക്കിന്റെ തീയെക്കാൾ വലിയൊരു അഗ്നിപർവ്വതം നാകേലന്റെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു. തന്റെ അധികാരത്തെയും താൻ ധരിച്ചിരിക്കുന്ന കാക്കിയെയും വെല്ലുവിളിച്ചുകൊണ്ട് ആംബ്രോസ് മടങ്ങിപ്പോയിരിക്കുന്നു. ഒരു ഗുണ്ടയ്ക്ക് മുൻപിൽ താൻ ഇത്രയും നിസ്സഹായനായിപ്പോയല്ലോ എന്നോർത്തപ്പോൾ അയാളുടെ പല്ലുകൾ ദേഷ്യം കൊണ്ട് കടുപ്പിച്ചു.
ആ അപമാനം അയാളുടെ ഉള്ളിൽ ഒരു മുറിവായി മാറി. ആ മുറിവിൽ നിന്നും ഇറ്റുവീഴുന്ന ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കാൻ നാകേലന് ഒരാളെ വേണമായിരുന്നു.
ആ ഇരയാണ് മാലമ്മ!
മായകണ്ണന്റെ ആ ഫോൺ കോൾ അയാളുടെ ഉള്ളിലെ വേട്ടമൃഗത്തെ ഉണർത്തിക്കഴിഞ്ഞു... ആംബ്രോസിനോടുള്ള ആ സകല ദേഷ്യവും മാലമ്മയുടെ മേൽ തീർക്കാൻ അയാൾ തീരുമാനിച്ചു.
നാകേലൻ തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിന് അരികിലേക്ക് പകയോടെ നടന്നു. അയാൾ ബൈക്ക് സ്റ്റാർട്ട് ആക്കി. ആ കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ബുള്ളറ്റിന്റെ ശബ്ദം സ്റ്റേഷൻ മുറ്റത്ത് മുഴങ്ങി. തന്റെ ബൂട്ട് കൊണ്ട് ഗിയർ അമർത്തുമ്പോൾ, അത് ആംബ്രോസിന്റെ കഴുത്തിൽ ചവിട്ടുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്.
"കുമാരാ, സുകു... ജീപ്പെടുക്കെടാ!" നാകേലൻ അലറി.
അയാളുടെ ശബ്ദത്തിലെ വന്യത കണ്ട് അവർ ഒട്ടും വൈകിയില്ല. അവർ ജീപ്പിലേക്ക് ചാടിക്കയറി. നാകേലൻ തന്റെ ബുള്ളറ്റ് മുന്നോട്ട് കുതിപ്പിച്ചു. പിന്നാലെ ഒരു നിഴലുപോലെ മഹീന്ദ്ര ജീപ്പും. കോടമഞ്ഞും ഇരുട്ടും നിറഞ്ഞ കാട്ടുപാതയിലൂടെ അവർ മാലമ്മയുടെ കുടിൽ ലക്ഷ്യമാക്കി പാഞ്ഞു.
അതേസമയം അങ്ങകലെ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചം മാത്രം ജനൽ വിടവിലൂടെ പുറത്തേക്ക് കിനിഞ്ഞിറങ്ങുന്ന ആ വീടിനുള്ളിൽ, വരാനിരിക്കുന്ന വലിയൊരു ദുരന്തം അറിയാതെ ഗർഭിണിയായ മാലമ്മയും അമ്മയും ആ സമയം ഉറങ്ങുകയായിരുന്നു.
അവിടേക്ക് മരണത്തിന്റെ ദൂതനെപ്പോലെ നാകേലന്റെ റോയൽ എൻഫീൽഡ് ഇരച്ചുകയറി വന്നു. ഹെഡ്ലൈറ്റിന്റെ വെളിച്ചം കാട്ടുചെടികളെ വകഞ്ഞുമാറ്റി മാലമ്മയുടെ കുടിലിന്റെ മുറ്റത്തേക്ക് പതിച്ചു. ചരൽക്കല്ലുകളിൽ ടയറുകൾ ഉരസിത്തീർക്കുന്ന ഭയാനകമായ ശബ്ദത്തോടെ ബുള്ളറ്റും, തൊട്ടുപിന്നാലെ കാവൽനായ്ക്കളെപ്പോലെ ഫോറസ്റ്റിന്റെ മഹീന്ദ്ര ജീപ്പും ബ്രേക്കിട്ടു നിന്നു.
ആ ശബ്ദത്തിൽ കുടിലിന് ചുറ്റുമുള്ള മരങ്ങളിൽ നിന്നും പക്ഷികൾ ഭയന്ന് ചിറകടിച്ച് പറന്നകന്നു.
എഞ്ചിൻ ഓഫ് ചെയ്ത ശേഷം, കാൽച്ചുവട്ടിലെ കരിയിലകളെ ഞെരിച്ചമർത്തിക്കൊണ്ട് നാകേലൻ ബുള്ളറ്റിൽ നിന്നും താഴെയിറങ്ങി. കാട്ടുതീയുടെ വെളിച്ചത്തിൽ കണ്ടതിനേക്കാൾ വലിയൊരു ക്രൂരത ഇപ്പോൾ അയാളുടെ മുഖത്തുണ്ടായിരുന്നു. ഇരയെ റാഞ്ചാൻ കാത്തുനിൽക്കുന്ന ഒരു കഴുകനെപ്പോലെ അയാൾ ആ കുടിലിലേക്ക് തുറിച്ചുനോക്കി.
ഒരു വാക്ക് പോലും ഉരിയാടാതെ നാകേലൻ കൈകൊണ്ട് ആംഗ്യം കാണിച്ചതും, ജീപ്പിൽ നിന്നും സുകുവും കുമാരനും മാലമ്മയുടെ കുടിലിന്റെ ഇരുവശങ്ങളിലായി സ്ഥാനം പിടിച്ചു കഴിഞ്ഞു.
മായക്കണ്ണന്റെ അധികാരക്കൊതിക്കും നാകേലന്റെ വ്രണപ്പെട്ട ഈഗോയ്ക്കും നടുവിൽ, അന്ന് രാത്രി ആ കുടിലിൽ ബലികഴിക്കപ്പെടാൻ പോകുന്നത് മാലമ്മയുടെ സ്വപ്നങ്ങളും അവളിലെ ആ പുതിയ ജീവനുമായിരുന്നു...
മരണത്തിന്റെ ഗന്ധം പേറുന്ന ആ തണുത്ത കാറ്റിലേക്ക്, നാകേലന്റെ ബൂട്ടുകൾ കുടിലിന്റെ പലക വാതിലിന് നേർക്ക് പതിയെ ചുവടുവെച്ചു തുടങ്ങി...
(തുടരും)
കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
19 likes
12 shares