കുങ്കുമപ്പാടം. 1
🎫🎫🎫🎫🎫
വെള്ളിയാഴ്ച.
രാവിലെ എട്ടര മണിയോട് അടുത്ത നേരം.
സവിത കുളികഴിഞ്ഞു നീണ്ട മുടി അൽപ്പമെങ്കിലും ഒന്ന് തോർന്നു കിട്ടാനായി പിന്നിൽ വിതിർത്തി യിട്ട് കൊണ്ട് ഡൈനിങ് റൂമിലേക്ക് വരുമ്പോൾ ലൈറ്റ് ഇടാതെ ഇരുണ്ട വെളിച്ചത്തിൽ ഇരുന്നു കാപ്പി കുടിച്ച് കൊണ്ടിരിയ്ക്കുകയാണ് സുധീരൻ.
പുറത്തേയ്ക്ക് തുറന്നിട്ട മുൻ വശത്തെ വാതിലിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിൽ സവിത ഡൈനിങ് റൂമിലെ ലൈറ്റ് ഇട്ടെങ്കിലും മുറിയിൽ വെളിച്ചം തെളിഞ്ഞില്ല.
"അത് പോയി.
ഇന്നലെ രാത്രി.."
സുധീരൻ അനുജത്തിയെ നോക്കി പറഞ്ഞു.
"പുറത്ത് മൂന്ന് വശത്തെയും ബൾബ് ഫ്യൂസായിപ്പോയിട്ട് രണ്ടോ മൂന്നോ ആഴ്ചയാകുന്നെന്ന് സവിത ഓർത്തു.
വീട്ടിനുള്ളിലെ റൂമിൽ ബൾബ് അടിച്ചു പോകുമ്പോ പുറത്ത് നിന്ന് ഊരിയെടുത്തുകൊണ്ട് വന്ന് അകത്തിട്ടാണ് ഇപ്പോൾ വെളിച്ചത്തിന്റെ നഷ്ട്ടം .പരിഹരിയ്ക്കുന്നത്.
വൈകുന്നേരം ജോലികഴിഞ്ഞു വരുമ്പോൾ ഒന്നോ രണ്ടോ ബൾബ് വാങ്ങിക്കൊണ്ട് വന്നേ തീരൂ.
സവിത തനിയ്ക്ക് കഴിയ്ക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ഇഡ്ഡലി എടുത്ത് വച്ച ശേഷം അതിന്റെ മീതെ അൽപ്പം സാമ്പാർ ഒഴിച്ചിട്ട് പാത്രം വീണ്ടും മേശപ്പുറത്തേയ്ക്ക് തിരികെ വച്ചു.
"നീയെന്താ, കഴിയ്ക്കുന്നില്ലേ സവിതേ.
അതോ ഇന്ന് നീ ലീവാണോ."
അവൾ പുറത്തേയ്ക്ക് നടക്കാൻ തുടങ്ങുന്നത് കണ്ട് സുധീരൻ തിരക്കി.
"ലീവോ..
കൊള്ളാം..
ഞായറാഴ്ച കൂടി ഡ്യൂട്ടി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു നടക്കുന്ന എനിയ്ക്കാണോ ലീവ്.."
അവൾ സുധീരനെ നോക്കി പറഞ്ഞു.
ടൗണിലെ അതി പ്രശസ്തമായ ഒരു ഹോസ്പിറ്റൽ സമൂച്ചയത്തിൽ ക്ലെറിക്കൽ ജോലി ചെയ്യുകയാണ് സവിത.
ആഴ്ചയിൽ ആറു ദിവസവും, ചില ദിവസങ്ങളിൽ ആരെങ്കിലും ലീവെടുക്കുമ്പോൾ അവർക്ക് പകരം നൈറ്റ് ഡ്യൂട്ടിയും ചെയ്യാറുണ്ട് സവിത.
"ഞാനെന്റെ ആക്ടിവ ഒന്ന് സ്റ്റാർട്ട് ചെയ്തു വച്ചിട്ട് വരട്ടെ സുധിയേട്ടാ.
തണുപ്പായതു കൊണ്ട് പോകാനായി ഇറങ്ങി വന്ന് പെട്ടന്ന് വണ്ടി സ്റ്റാർട്ടാക്കാൻ നോക്കിയാൽ അവനൊരു ഇടങ്ങേറ് കാണിപ്പുണ്ട്.
പിന്നെ കാൽ മണിയ്ക്കൂർ താമസിച്ചേ ഡ്യൂട്ടിക്ക് കയറാൻ പറ്റൂ.
സൂപ്രണ്ടിന് ആണെങ്കിൽ പത്ത് മിനിറ്റ് താമസിച്ചു ചെന്നാൽ മതി അര ദിവസത്തെ ലീവെടുത്തോളാൻ പറയും."
സവിത ഇറങ്ങി ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കിയെങ്കിലും വിറച്ചു, വിറച്ചു നിന്നതല്ലാതെ അത് സ്റ്റാർട്ട് ആയില്ല.
"അതിന്റെ പെട്രോൾ തീർന്നു കാണും മോളേ..
ഇന്നലെ വൈകിട്ട് സുധിയെ കാണാൻ വന്ന ഏനാത്തുള്ള അവന്റെ കൂട്ടുകാരനെ കൊണ്ട് വിടാൻ പോയിട്ട് വന്ന് സുധീരൻ പറയുന്ന കേട്ടു."
മീൻ വാങ്ങാനായി താഴെ റോഡിലേക്ക് ഇറങ്ങിപ്പോയിട്ട് തിരികെ വന്ന സൗദാമിനിയമ്മ പറഞ്ഞു.
അവർ മീൻ വാങ്ങിയ്ക്കാനായി കൊണ്ട് പോയ അമ്പതു രൂപനോട്ട് കയ്യിൽ ഭദ്രമായി ചുരുട്ടി പിടിച്ചിരുന്നു.
"ആണോ. പെട്രോൾ തീർന്നിട്ടാണെങ്കിൽ ഇനി രക്ഷയില്ല."
സവിത വണ്ടിയുടെ ബാറ്ററി നോക്കി കൊണ്ടിരുന്നത് നിർത്തി വച്ചിട്ട് നിവർന്നു നിന്നു.
''മീൻ കിട്ടിയില്ലേ അമ്മേ.. "
അമ്മ വെറും കയ്യോടെ വരുന്നത് കണ്ട് സവിത ചോദിച്ചു.
"ഓ. അവന്റേൽ വെട്ടു മീൻ മാത്രേയുള്ളൂ.
അര കിലോയ്ക്ക് ഇരുനൂറ്റി പ്പത്ത് രൂപവേണം..
നിനക്ക് ചോറിന് കൊണ്ട് പോകാൻ ഇവിടെ മുട്ട ഇരിപ്പുണ്ട് മോളേ. അത് ഞാൻ പൊരിച്ചു വച്ചേക്കാം.
കുറച്ചുകൂടിക്കഴിയുമ്പോ വേറേ മീൻകാർ വരും.
അവരുടെ കയ്യിൽ നിന്ന് അമ്മ മീൻ മേടിച്ചു വച്ചേക്കാം.
നിന്റെ അച്ഛനും ചോറ് കൊണ്ട് പോണമെന്നു പറയുന്ന കേട്ടു."
സൗദാമിനിയമ്മ അകത്തേയ്ക്ക് നടന്നപ്പോൾ സവിതയും അവരുടെ കൂടെ ചെന്നു.
"അച്ഛന് ചോറ് കൊണ്ട് പോണോ.
അതിന് അച്ഛൻ എവിടെ പോണ്.
രാവിലെയല്ലേ രണ്ടു ദിവസത്തെ ഡ്യൂട്ടി ചെയ്തു തീർത്തിട്ട് അച്ഛനിങ്ങോട്ട് വന്നത്.."
"ആ.. വേറൊരു ഡ്യൂട്ടി കൂടി ചെയ്യാനുണ്ടെന്ന് അച്ഛൻ പറയുന്ന കേട്ടു.
വൈകിട്ട് തീരുന്ന ഡ്യൂട്ടിയാണ് പോലും."
"വൈകിട്ട് തീരുന്ന ഡ്യൂട്ടിയായാലും ഉച്ചയ്ക്ക് തീരുന്ന ഡ്യൂട്ടി ആയാലും അച്ഛനെ ഇവിടുന്ന് പുറത്തേക്ക് വിട്ടേക്കല്ലേ അമ്മേ..
അച്ഛനങ്ങനെ മരിച്ചു പണിയെടുത്ത് ഈ വീട് പോറ്റണ്ട.
ഇവിടെ ഞാനും സുധിയേട്ടനും ജോലിചെയ്യുന്നുണ്ട്. അത് കൂടി കൂട്ടിക്കെട്ടി മുമ്പോട്ട് പോയാൽ മതി.
ഇന്നലെ രാവിലെ ബസുമായി കോയമ്പത്തൂർ പോയിട്ട് ഇന്ന് രാവിലെ തിരിച്ചു വന്ന് ദാ വീണ്ടും ഡ്യൂട്ടി ചെയ്യാൻ പോണ്.
അച്ഛന് ഉറങ്ങണ്ടേ..
കുളിച്ച് നനച്ചു വിശ്രമിയ്ക്കണ്ടേ...
ഇന്നലെയും ഇന്നുമായി ശരിയ്ക്ക് ആഹാരം പോലും കഴിച്ചിട്ടുണ്ടാവില്ല അച്ഛൻ.
ജോലി ചെയ്യുന്നതിനിടയിൽ മരുന്ന് കഴിയ്ക്കാൻ പോലും വിട്ടുപോയിട്ടുണ്ടോ എന്ന് ആര് കണ്ടു.
കടവും, പലിശയും ഒക്കെ അവിടെ കിടക്കട്ടെ.
ലോൺ തിരികെ അടവ് മുടങ്ങിയാൽ ഈ വീട്ടിൽ നിന്നിറങ്ങി പോകേണ്ടതിന് അപ്പുറമൊന്നും ശിക്ഷ വരില്ലല്ലോ..
വേണ്ടവൻ വന്ന് വാരിക്കൊണ്ട് പോകട്ടെ ഈ മണ്ണ്..
അതെല്ലാ ഉള്ളോ ഇനി ബാക്കി.
ഇതുമാത്രം കെട്ടിപ്പിടിച്ചിരുന്നിട്ടെന്തിനാ."
പറഞ്ഞു വരവേ സവിതയ്ക്ക് ദേഷ്യം വന്നു.
അവളുടെ ദേഷ്യം നിസ്സാരമല്ലെന്ന് സൗദാമിനിയമ്മയ്ക്ക് അറിയാം.
രണ്ടോ മൂന്നോ പേർ വിശ്രമമറിയാതെ ജോലി ചെയ്തിട്ടും കടം എന്ന ഊരാ കുടുക്കിൽ നിന്ന് തലയൂരിയെടുക്കാൻ പറ്റാത്തതിന്റെ നിരാശയിൽ നിന്നുറവെടുത്ത ദേഷ്യമല്ല അത്.
അതിന് വ്യക്തമായ കാരണം വേറെയുണ്ട്.
"അച്ഛൻ അവിടെ ഡ്യൂട്ടിക്ക് പോകാൻ വേഷം മാറുവാണെന്ന് തോന്നുന്നു. നിനക്ക് പറയാനുള്ളത് നീ ചെന്ന് പറയ് മോളേ..
അല്ലെങ്കിൽ അച്ഛനിപ്പോൾ പോകും.ഞാൻ പറഞ്ഞാലൊന്നും നിൽക്കില്ല നിന്റെ അച്ഛൻ."
സവിത ആക്ടിവായുടെ ചാവി മേശപ്പുറത്തേയ്ക്ക് വച്ച ശേഷം ശശിധരന്റെ റൂമിലേക്ക് ചെന്നു.
"അച്ഛൻ എവിടെ പോവാ.
ടൗണിലേക്ക് പോവാണോ.
അതോ പൂവറ്റൂരിന് പോകുന്നോ."
കണ്ണാടിയിൽ നോക്കി മുടി ചീകി പിന്നിലേക്ക് ഒതുക്കി വച്ചു കൊണ്ട് നിന്ന ശശിധരൻ മകളുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.
"ആഹാ. നീ പോകാൻ ഒരുങ്ങിയോ മോളേ..
അച്ഛന് ഡ്യൂട്ടി ഉണ്ടെടീ. ഇന്ന് സിംഗിളാ.."
അയാൾ പറഞ്ഞു.
"സിംഗിൾ ആയാലും, ഡബിൾ ആയാലും അച്ഛൻ ഈ വീട്ടിൽ നിന്ന് പുറത്തോട്ടിറങ്ങുന്നില്ല.
അവിടെ അച്ഛൻ ചെന്നില്ലെന്ന് കരുതി വണ്ടി ഓടാതൊന്നും ഇരിയ്ക്കില്ല.
ഇന്നലെ രാവിലെ ഇവിടുന്ന് കോയമ്പത്തൂർ വരെ ബസ് ഓടിച്ചു പോയിട്ട് തിരികെ വന്നിട്ടും അച്ഛന് കൊതി തീർന്നില്ലേ..
ഇല്ലെങ്കിലും പോകുന്നില്ല ഈ വീട്ടിൽ നിന്ന് എവിടേയ്ക്കും.
അച്ഛൻ ഡ്യൂട്ടി പേപ്പർ വാങ്ങിച്ചിട്ടാ സ്റ്റാന്റിൽ നിന്ന് പോന്നതെങ്കിൽ ഫോൺ വിളിച്ചു പറഞ്ഞേക്ക് അച്ഛന് വരാൻ പറ്റില്ലെന്ന്."
"അങ്ങനെ ചെയ്യാൻ പറ്റില്ല മോളേ.. ഇടയ്ക്കൊക്കെ സാർ എനിയ്ക്ക് പ്രത്യേകം ഒരു ഡ്യൂട്ടി അധികം തരുന്നതാ.
ഞാനിപ്പോൾ ചെല്ലാതിരുന്നാൽ ഇനി എന്റെ സ്ഥാനത്ത് മറ്റാരെയെങ്കിലും സ്ഥിരമായി ആ ഡ്യൂട്ടിക്ക് അയയ്ക്കും."
"അവർ ആരെയാണെന്ന് വച്ചാൽ അയച്ചോട്ടെ അച്ഛാ.
അച്ഛൻ ഡ്യൂട്ടിയ്ക്ക് പോകാൻ പറ്റില്ലെന്നേ ഞാൻപറഞ്ഞുള്ളൂ.
ഡോക്ടർ പറഞ്ഞിട്ടുള്ളത് എന്താണെന്ന് മറന്നു പോയോ അച്ഛൻ.. ഡ്രൈവിംഗ് ഒക്കെ കുറെ നാളത്തേയ്ക്ക് നിർത്തി വച്ചേക്കാനല്ലേ അച്ഛനോട് ഡോക്ടർ പറഞ്ഞത്.
എന്നിട്ട് കേട്ടോ അച്ഛൻ.."
"മോളേ..
ഞാനിവിടെ വെറുതേ വീട്ടിൽ ഇരുന്നാൽ..."
ശശിധരൻ മുഖം കുനിച്ചു.
"വെറുതേ ഇരിയ്ക്കാനല്ല അച്ഛനോട് ഞാൻ പറഞ്ഞത്.
രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ വണ്ടിയോടിച്ചു വന്നതല്ലേ അച്ഛൻ.
അച്ഛന് വിശ്രമിയ്ക്കണ്ടേ..വേണ്ടെങ്കിലും ഇനി ഇവിടെ കിടന്നാൽ മതി.
താനേ കണ്ണടഞ്ഞോളും.
വിശ്രമിയ്ക്കാതെ പണിയെടുത്താൽ എന്താ ഉണ്ടാവുക എന്ന് അച്ഛന് അറിയാവുന്നതല്ലേ."
"മോളേ.."
അയാൾ ഇരുന്നയിടത്ത് നിന്ന് തലയുയർത്തി നോക്കി അവളെ വിളിച്ചു.
"നാലോ അഞ്ചോ തവണയായി ലോണിന്റെ അടവ് മുടങ്ങി കിടക്കുവാ.
നിന്നേ ഞാനത് ഓർമിപ്പിയ്ക്കണോ.
അച്ഛന് ശമ്പളം പോലും പകുതിയാ ഇപ്പോൾ കിട്ടുന്നത്..
അതിന്റെ കൂടെ, കിട്ടുന്ന ഡ്യൂട്ടിയ്ക്ക് പോകാതിരുന്നാലുള്ള ഗതി നീ ഒന്നോർത്ത് നോക്ക് മോളേ."
"ഞാനെല്ലാം ഓർത്ത് നോക്കിയിട്ട് തന്നെയാ അച്ഛാ പറഞ്ഞത്.
അച്ഛനെക്കാൾ വലുതല്ല ഞങ്ങൾക്ക് ഒരു ബാങ്കും, കടവും, ജപ്തി നോട്ടീസും ഒന്നും.
ആ കാലത്തി എല്ലാം കവർന്നെടുത്തു കൊണ്ട് ആ തെണ്ടിയുടെ കൂടെ ഇറങ്ങി പോയപ്പോൾ നമ്മുടെ തലയിലേക്ക് വച്ചു തന്ന ഭാരമല്ലേ ഈ പതിനഞ്ചു ലക്ഷം രൂപയുടെ കടം..
പതിനഞ്ചു ലക്ഷം രൂപയും, അതിന്റെ പലിശയും, കൂട്ട്പലിശയും ചേർത്ത് എടുത്താൽ പൊങ്ങാത്തൊരു ഭാരം ചുമന്ന് എന്തിനാ അച്ഛാ ഈ മണ്ണും, കൂരയും നമ്മൾ തിരിച്ചെടുക്കുന്നത്.
വീണ്ടും അവകാശം പറഞ്ഞുകൊണ്ട് അച്ഛന്റെ മൂത്ത മകൾ ആ തെമ്മാടിയെയും കൂട്ടി ഇവിടേയ്ക്ക് പൊറുക്കാൻ വരാനോ.
വേണ്ടച്ഛാ..
ആരാണെന്ന് വച്ചാൽ കൊണ്ട് പൊക്കോട്ടെ ഇത്.
നമുക്കൊരു വാടകവീട്ടിലേക്ക് മാറിയാൽ പോരെ.
സമാധാനം കിട്ടുമല്ലോ നമുക്ക്. മനഃസമാധാനം."
പറഞ്ഞു വരവേ സവിതയുടെ ഒച്ച ഇടറി.
ചങ്ക് കത്തിയാണ് തന്റെ മകൾ അത് പറയുന്നതെന്ന് ശശിധരന് അറിയാം.
അവൾ ജനിച്ചു വീണ, പിച്ച വെച്ച് നടന്ന, അവളെ സ്വപ്നം കാണാൻ പഠിപ്പിച്ച മണ്ണാണ്.
ആ മണ്ണ് കൈവിട്ട് പൊക്കോട്ടെ എന്ന് പറയണമെങ്കിൽ അവളുടെ നെഞ്ച് പിടയാതിരിയ്ക്കില്ല.
ശശിധരൻ ഷർട്ട് അഴിച്ചു വീണ്ടും അയയിലേക്ക് ഇട്ട ശേഷം ഫോൺ കയ്യിലെടുത്തു സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു താൻ പത്ത് മണിക്കുള്ള ആയൂർ സർക്കുലർ ബസിന്റെ ഡ്യൂട്ടി ഒഴിയുന്ന കാര്യം അറിയിച്ചു.
അച്ഛൻ ഡ്യൂട്ടിയ്ക്ക് പോകില്ലെന്ന് ഉറപ്പായതോടെ സവിത അകത്തേയ്ക്ക് ചെന്നു.
സുധീരൻ അപ്പോൾ പുറത്തേയ്ക്ക് പോകാനായി ഇറങ്ങി വരികയായിരുന്നു.
"ഞാൻ നിന്നോട് പറയാൻ വിട്ടു പോയതാടീ.
ഇന്നലെ റിയാസ് വന്നിട്ട്, രാത്രിയിൽ ഞാൻ അവനെ കൊണ്ട് ഏനാത്ത് വിട്ടിട്ട് തിരികെ വരുമ്പോ സ്കൂട്ടറിന്റെ പെട്രോൾ തീർന്നു പോയി.
ഞാൻ വഴിയിൽ നിന്ന് ഉന്തി തള്ളിയാ വണ്ടി മുറ്റത്ത് കൊണ്ട് വച്ചത്.
നീ കാപ്പി കുടിയ്ക്കുമ്പോഴേയ്ക്കും ഞാൻ പമ്പിൽ പോയി പെട്രോൾ മേടിച്ചിട്ട് വരാം."
സുധീരൻ മുമ്പോട്ട് നടക്കാൻ തുടങ്ങുമ്പോൾ സവിത അവന്റെ കൈക്ക് പിടിച്ചു നിർത്തി.
അവന്റെ കയ്യിൽ പൈസ കാണില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.
"ഇനി ഏനാത്ത് പോകണ്ടേ പെട്രോൾ മേടിയ്ക്കാൻ.
ഞാൻ ബസിൽ പൊയ്ക്കോളാം സുധിയേട്ടാ.
ഒമ്പതെ കാലിന്റെ വണ്ടിയുണ്ടല്ലോ ഇപ്പോൾ. ഞാൻ അത് പിടിച്ചോളാം.
സുധിയേട്ടൻ പെട്രോൾ വാങ്ങിയ്ക്കാനും പോകണ്ട.
വൈകിട്ട് വരുമ്പോ ഞാൻ വാങ്ങിക്കൊണ്ട് പോന്നോളാം."
"നിന്റെ കയ്യിൽ കാശുണ്ടോ സവിതേ.. രാവിലെ അമ്മ മീൻ വാങ്ങിയ്ക്കാൻ കാശ് ചോദിച്ചപ്പോൾ തന്നെ നീ നിന്റെ ബാഗ് അരിച്ചു പെറുക്കിയിട്ടല്ലേ അമ്പത് രൂപ കിട്ടിയത്."
"അത് സാരമില്ല, ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങിച്ചോളാം."
അതിനൊരു പരിഹാരം കൂടി സവിത പറഞ്ഞതോടെ സുധീരൻ ഇറങ്ങി ചായ്‌പ്പിലേക്ക് പോന്നു.
ആ നീളൻ മുറിയാണ് സുധീരന്റെ ലോകം.
അവന്റെ ടാക്സിയ്ക്ക് ഓട്ടം ഇല്ലാത്തപ്പോഴൊക്കെ പകൽ സമയം അവൻ അതിനുള്ളിൽ ചടഞ്ഞു കൂടിയിരിയ്ക്കും.
ആ ചായ്‌പ്പിൽ അവനെ കൂടാതെ സൗദാമിനിയമ്മയുടെ അച്ഛൻ അച്യുതക്കുറുപ്പും താമസമുണ്ട്.
മുത്തശ്ശന് പിന്നെ വാർദ്ധക്യത്തിന്റെ അവശതകൾ വന്നു തുടങ്ങിയതിനാൽ ആഹാരമൊക്കെ സൗദാമിനിയമ്മ ചായ്‌പ്പിലേക്ക് എത്തിച്ചു നൽകും.
സവിത ആഹാരം കഴിച്ചു തീരാറായതേയുള്ളൂ.
അപ്പോഴാണ് മുറ്റത്തിന് താഴെ കോൺക്രീറ്റ് പാതയുടെ ഓരം ചേർന്ന് ഒരു കാർ വന്നു നിന്ന് ഹോൺ മുഴക്കിയ ഒച്ച സവിത കേട്ടത്.
അമ്മ അടുക്കളയിൽ തനിയ്ക്കുള്ള ചോറ് പാത്രത്തിൽ എടുത്തു കൊണ്ട് നിൽക്കുകയാണെന്ന് അറിയാമായിരുന്നതിനാൽ സവിത ചെന്ന് വന്നിരിയ്ക്കുന്നതാരാണെന്ന് നോക്കി.
അകത്ത് നിന്ന് വന്ന് അവൾ സിറ്റൗട്ടിൽകാൽ വയ്ക്കുമ്പോൾ കാണുന്നത് റോഡിൽ നിന്ന് മുറ്റത്തേയ്ക്കുള്ള പടവുകൾ കയറി മഹാദേവൻതമ്പി നടന്ന് വരുന്ന കാഴ്ചയാണ്.
"നിനക്ക് പോകാൻ നേരമായില്ലേ മോളേ.."
അയാൾ അവളോട് സൗഹൃദ ഭാവത്തിൽ കുശലാന്വേഷണം നടത്തി.
"ഒമ്പതേ കാലിന്..
അര മണിയ്ക്കൂർ കൂടിയുണ്ട് അങ്കിളേ..
അങ്കിളിന് ചായയെടുക്കട്ടെ.."
അവൾ ചോദിച്ചു.
"അച്ഛനില്ലേ മോളേ.
ശശിധരനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലല്ലോ."
അയാൾ അവളോട് പറഞ്ഞു.
"അച്ഛൻ റൂമിലുണ്ട്. അങ്കിൾ അങ്ങോട്ട് ചെന്നോ.
ഞാൻ ചായ അങ്ങോട്ട് കൊണ്ട് വന്നോളാം."
അയാൾ ചെരിപ്പഴിച്ചു വെളിയിൽ വച്ചിട്ട് പരുക്കൻ തറയിലൂടെ നടന്നു ശശിധരന്റെ അടുത്തേയ്ക്ക് പോയി.
"അമ്മേ..
തമ്പിയങ്കിൾ വന്നിട്ടുണ്ടേ.
മധുരമിടാത്ത ഒരു ചായ എടുത്തേക്കണേ."
സവിത, താൻ കഴിച്ചു കൊണ്ടിരുന്ന പാത്രം എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് അമ്മയുടെ അടുത്തേയ്ക്ക് ചെന്നു.
"അതെന്താ മോളേ അദ്ദേഹം ഇത്ര രാവിലെ..
അത് പതിവില്ലാത്തതാണല്ലോ..
നീ ചോദിച്ചില്ലേ അദ്ദേഹത്തോട്."
മഹാദേവൻ തമ്പി ഇത്ര രാവിലെ തന്റെ ഭർത്താവിനെ കാണാൻ വരണമെങ്കിൽ എന്തെങ്കിലും കാര്യം കാണാതിരിയ്ക്കില്ലെന്ന് അവർക്ക് അറിയാമായിരുന്നു.
"ഞാൻ ചോദിച്ചപ്പോൾ അച്ഛനെ കാണാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. നമ്മളറിയേണ്ട എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ അങ്കിൾ എന്നോട് പറയുമായിരുന്നല്ലോ."
"ദാ..ഇത് കൊണ്ട് പോയി കൊടുക്ക്."
സൗദാമിനിയമ്മ ഒരു ഗ്ലാസ് ചൂട് ചായ പകർന്ന് സവിതയ്ക്ക് നേരെ നീട്ടി.
"അമ്മ കൊടുത്തേക്ക് അമ്മേ. എനിയ്ക്ക് സമയമായി. താമസിച്ചാൽ ബസ് പോകും."
"എടീ, ഞാൻ നിനക്ക് ചോറെടുത്ത് കൊണ്ട് നിൽക്കുവാ.
നീ ഇത് കൊടുത്തിട്ട് വരുമ്പോഴേയ്ക്കും ഞാൻ പൊതി കെട്ടി വയ്ക്കാം"
സവിത അമ്മ നീട്ടിയ ചായ ഗ്ലാസ്സും വാങ്ങി അച്ഛന്റെ അടുത്തേയ്ക്ക് പോയി.
ശശിധരന്റെ റൂമിന്റെ വാതിൽക്കലേക്ക് എത്തിയതും അവൾ ആദ്യം കേട്ടത്
'സംഗീതയും നിന്റെ മകളല്ലേ ശശിധരാ'
എന്ന മഹാദേവൻ തമ്പിയുടെ ചോദ്യമാണ്.
സവിത ഒരടി മുൻപോട്ട് വയ്ക്കാതെ, കാൽ ഭൂമിയിൽ തറഞ്ഞു പോയത് പോലെ അവിടെ നിന്നു.
"നിന്റെ മൂത്ത മകൾ.
ആദ്യമായി ഈ ഭൂമിയിൽ അവകാശവുമായി നിന്നെ അച്ഛാ എന്ന് വിളിച്ച ഒരു കുഞ്ഞ്..
നീ പകർന്ന് നൽകിയ നിന്റെ ജീവരക്തം..
അവൾ നാളെ ഒരു കിണറ്റിലോ, പുഴയിലോ മരിച്ചു പൊന്തി കിടന്നാലും നീ അത് കാണാത്ത, കേൾക്കാത്ത മട്ടിൽ ഈ ഇരിപ്പ് ഇരിയ്ക്കുമോടാ.അതിന് പോലും മടിയ്ക്കാത്ത കൂട്ടരാടാ അത്. അവര് കൊല്ലും..
നിന്റെ മോളേ അവര് കൊന്നിരിയ്ക്കും"
ആകാശം പിളർന്ന് വന്നൊരു തീ മിന്നൽ തന്റെ നെറുകയിൽ പതിച്ച അനുഭവമായിരുന്നു സവിതയ്ക്ക്.
പാദം മുതലൊരു പെരിപ്പ് തന്റെ ശരീരമെമ്പാടും പടർന്നു കയറുന്നതായി അവൾക്ക് തോന്നി.
(തുടരണോ
അഭിപ്രായങ്ങൾ അറിയും വരെ ടെൻഷനാ സൂർത്തുക്കളെ 😁
അനു പല്ലവി പുതിയ നോവൽ ഇപ്പോ വേണോ അതോ പിന്നെ മതിയോ
കണ്ണൂർകാരൻ 🥰🥰🥰
#📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ