☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1K views • 1 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📔 കഥ #✍️ വട്ടെഴുത്തുകൾ
ഡൗ ഹിൽ ടൈം ലൂപ്പ് 1989
( Zero Logic കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കുറുസിയോങ്ങിലെ ഡൗ ഹിൽ കാടുകളിൽ മൂടൽമഞ്ഞ് വീഴുമ്പോൾ, അന്തരീക്ഷത്തിൽ പൈൻ മരങ്ങളുടെ സുഗന്ധമല്ല, മറിച്ച് ചീഞ്ഞഴുകിയ ഇലകളുടെയും ഏതോ പഴയ ചോരയുടെയും നാറ്റമായിരുന്നു ഉയർന്നു നിന്നത്. കമ്പനിയിൽ നിന്ന് എല്ലാവർക്കും കിട്ടിയ വാർഷിക പെർഫോമൻസ് അവാർഡ്' ആയ ഈ ബജറ്റ് ട്രിപ്പിലേക്ക് 8പേരുടെ ടീം നടന്നു നീങ്ങുമ്പോൾ, ടീം ലീഡർ ബിജുവിന്റെ മുഖത്ത് വലിയ ആത്മവിശ്വാസമായിരുന്നു.
മരവിപ്പിക്കുന്ന തണുപ്പിൽ വേണുപിള്ള ഒരു തീപ്പൊരിയുണ്ടാക്കാൻ പാടുപെടുകയായിരുന്നു.
"ഈ ബിജുവിന് വയനാട് പോരെങ്കിൽ വല്ല വാഗമണ്ണും പോരാഞ്ഞോ? ഇവിടെ നമ്മളെ കൊണ്ട് വന്ന് തണുപ്പിച്ചു കൊല്ലാറായല്ലോ! എടോ ബിജൂ, താൻ കമ്പനിയുടെ കാശ് വെട്ടിച്ച് ഈ കൊടുംകാട്ടിൽ ഞങ്ങളെ പട്ടിണിക്കിട്ട് കൊന്ന് ഇൻഷുറൻസ് തുക തട്ടാനാണോ പ്ലാൻ?" വേണുപിള്ള പല്ലുകടിച്ച് ചോദിച്ചു.
"നിങ്ങൾ മിണ്ടാതിരിക്ക് വേണുച്ചേട്ടാ," ആദർഷ് ഡിഎസ്എൽആർ ക്യാമറയുടെ ലെൻസ് തുടച്ചുകൊണ്ട് പറഞ്ഞു.
"ഇത് ഹൊറർ വൈബ് ഉള്ള ബെസ്റ്റ് സ്പോട്ട് ആണ്. ഇവിടുത്തെ തലയില്ലാത്ത ആൺകുട്ടിയുടെ കഥ കേട്ടിട്ടില്ലേ?"
ഗീത പെട്ടെന്ന് ചെവി പൊത്തി
"അയ്യോ! അങ്ങനെയൊന്നും പറയല്ലേ ആദർഷേ! എനിക്ക് പ്രഷർ കൂടും ഉറക്കം വരില്ല!"
നികുതി വകുപ്പിൽ നിന്നും സ്വന്തം ഭാര്യമാരിൽ നിന്നും ഒളിച്ചോടുന്നതുപോലെ സജിതും നിസാറും ഒരു വലിയ ടെന്റിൽ തങ്ങളുടെ മദ്യക്കുപ്പികൾ ഒളിപ്പിക്കുകയായിരുന്നു.
"സജിതേ, ഈ ബ്രാൻഡിന്റെ ലേബൽ ഞാൻ കണ്ടിട്ടില്ലല്ലോടാ? ഇത് കുടിച്ചാൽ ബോധം പോകുമോ അതോ കാഞ്ഞു പോകുമോ?" നിസാർ ചോദിച്ചു.
“ ഇത് നിലമ്പൂർ മാത്രം കിട്ടുന്ന സ്പെഷ്യൽ ഐറ്റം ആണ് മോനേ “
മറുഭാഗത്ത്, സന്ധ്യയും സിജിയും ലൈലയും തങ്ങളുടെ ഐഫോണിൽ നെറ്റ്‌വർക്ക് തിരയുകയായിരുന്നു.
"നെറ്റ് പോയിട്ട് ഒരു സിഗ്നൽ പോലും ഇല്ലല്ലോ ദൈവമേ!" സന്ധ്യ പിറുപിറുത്തു.
പെട്ടെന്നാണ് സജിത് തങ്ങൾ നിൽക്കുന്ന തറയിൽ കിടന്ന ഏതോ പഴയ പേപ്പർ കഷണം കണ്ടത്.
" ബിജൂ, കമ്പനിയുടെ ഏതോ പഴയ ബില്ലാട്ടോ ഇത്," സജിത് അത് നിസാറിന് കൊടുത്തു.
എന്നാൽ നിസാർ അത് ടോർച്ചടിച്ച് നോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് ഒരു പഴയ ലെതർ ഡയറിയുടെ കീറിപ്പോയ ഏടായിരുന്നു. അതിൽ ചുവന്ന മഷിയിൽ വ്യക്തമായി മലയാളത്തിൽ എഴുതിയിരിക്കുന്നു:
("രാത്രി 11:15 - സജിത് വീണ്ടും കുപ്പി ഒളിപ്പിക്കുന്നു. വേണുപിള്ള തണുപ്പത്ത് ബിജുവിനെ ശാപവാക്കുകൾ കൊണ്ട് മൂടുന്നു. അടുത്ത പേജിൽ ഇവരുടെ മരണം ആസൂത്രണം ചെയ്യണം.")
"ഇതെന്താടാ തമാശയോ?" നിസാർ അമ്പരന്നു. "ഇത് നമ്മൾ ഇപ്പോൾ പറഞ്ഞ വാചകങ്ങളാണല്ലോ! ആരുടെ കെയ്യെഴുത്താണിത്?"
"ആ ലൈല നമ്മളെ കളിപ്പിക്കാൻ എഴുതിയിട്ടതാവും," സജിത് അത് തട്ടിപ്പറിച്ചെറിഞ്ഞു.
പക്ഷേ, ഭീതി അവിടെ തീർന്നില്ല. സന്ധ്യ അടുത്തുള്ള മരത്തിന്റെ തോലിൽ ടോർച്ചടിച്ചപ്പോൾ കണ്ടത്, മരത്തൊലിയിൽ മഴു വെച്ച് ചെത്തി കൊത്തിവെച്ചിരിക്കുന്ന മലയാളം വാചകങ്ങളാണ്:
(‘Chapter 3- കാട്ടിലെ ദുരന്തം, )തൊട്ടടുത്ത മറ്റൊരു മരത്തിൽ സജിതിന്റെയും വേണുപിള്ളയുടെയും മറ്റുള്ളവരുടെയും കറുത്ത മഷിയിൽ വരച്ച പെൻസിൽ രേഖാചിത്രങ്ങൾ!
"ഇതെന്താ നമ്മളെപ്പോലെ ഇരിക്കുന്നത്?" സിജി ഭയത്തോടെ പുറകോട്ട് മാറി.
"നമ്മൾ അറിയാത്ത ഏതോ അലവലാതി നമ്മളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്!"
ലൈല പറഞ്ഞു
പെട്ടെന്ന് അന്തരീക്ഷം നിശ്ചലമായി. ഒരു വലിയ ഡിജിറ്റൽ ക്ലോക്കിന്റെ ടാക്കിംഗ് ശബ്ദം പോലൊരു മുഴക്കം കാട്ടിൽ ഉയർന്നു. എട്ട് പേരുടെയും കണ്ണുകളിൽ പെട്ടെന്ന് കറുപ്പ് പടർന്നു
…..
കുറച്ചു സമയം കഴിഞ്ഞ് കണ്ണുതുറന്ന സജിത് ഫോണിലേക്ക് നോക്കി. "ഡാ ബിജൂ... എന്റെ ഫോണിന്റെ ക്ലോക്കിൽ സമയം 'ഒക്ടോബർ 14, 1989' എന്ന് കാണിക്കുന്നു!"
പെട്ടെന്ന് കാട്ടുവഴിയിലൂടെ ബെൽബോട്ടം പാന്റും പെട്രോമാക്സ് ലൈറ്റും പിടിച്ച് വന്ന ഗോർഖ വംശജരായ മൂന്ന് പേർ ഇവരെ കണ്ട് ഭയന്നോടി. അവർ ഇട്ടുപോയ പത്രത്തിന്റെ തീയതി 14 ഒക്ടോബർ 1989!
"നമ്മൾ ടൈം ട്രാവൽ ചെയ്തതാടാ!" ആദർഷ് വിളിച്ചു പറഞ്ഞു.
"നമ്മൾ അറിയാതെ 1989-ലേക്ക് വലിച്ചെറിയപ്പെട്ടു!"
"അയ്യോ! ഞാൻ ഇനി 1989-ൽ എങ്ങനെ ജീവിക്കും? എന്റെ കുടുംബം കുട്ടികൾ" സിജി കരയാൻ തുടങ്ങി.
"നിങ്ങൾ സങ്കടപ്പെടേണ്ട," ബിജു ലാപ്ടോപ്പ് ബാഗ് തുറന്നു. "1989 അല്ലേ? നമ്മൾ നാളെ തന്നെ കിട്ടുന്ന വണ്ടിക്ക് കേരളത്തിൽ എത്തുന്നു വിസിആർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ്സ് തുടങ്ങുന്നു! റിയൽ എസ്റ്റേറ്റിൽ കാശ് നിക്ഷേപിക്കുന്നു! അടുത്ത മാസം റിലീസ് ചെയ്യുന്ന മമ്മൂട്ടിയുടെ പടം ഏതായാലും തിയേറ്ററിൽ പോയി കാണുന്നു!"
"താൻ മിണ്ടാതിരിക്കെടോ ബിജൂ!" വേണുപിള്ള അലറി.
എന്നാൽ, ഭയം കൊടുമുടിയിലെത്തിയത് അവർ വീണ്ടും ആ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തിയപ്പോഴാണ്. മുൻപ് കണ്ട അതേ മരത്തിൽ പുതിയൊരു വാചകം കൂട്ടിച്ചേർക്കപ്പെട്ടിരുന്നു:
('ടൈം ട്രാവൽ എന്നത് വെറും തെറ്റിദ്ധാരണ മാത്രം. നിങ്ങൾ കഥാപാത്രങ്ങൾ മാത്രമാണ്. അധ്യായം 4 ആരംഭിക്കുന്നു.')
"കഥാപാത്രങ്ങളോ?" ബിജുവിന്റെ കയ്യിലെ ലാപ്ടോപ്പ് താഴെ വീണു.
"നമ്മൾ ടൈം ട്രാവൽ ചെയ്തതല്ല... ആരോ നമ്മളെ ഒരു കഥയായി എഴുതിക്കൊണ്ടിരിക്കുകയാണ്!”
“ ഇവിടെ എന്താ നടക്കുന്നത് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ “ ലൈല നിലവിളിച്ചു
പെട്ടെന്ന്, ആഴമേറിയ മൂടൽമഞ്ഞിൽ നിന്ന് ഒരു നിഴൽ രൂപം അവർക്ക് നേരെ നടന്നു വന്നു. കയ്യിൽ കട്ടിയുള്ള, ചോര ഇറ്റുവീഴുന്ന ഒരു ലെതർ ഡയറിയും, കറുത്ത ജാക്കറ്റും ധരിച്ച്, ചുണ്ടിൽ ഭീകരമായ ചിരിയോടെ അവൻ മുന്നിലേക്ക് വന്നു.
“ ഹ ഹ ഹ “
"ആരാ നീ?" വേണുപിള്ള വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
ആ രൂപം ടോർച്ച് വെളിച്ചത്തിലേക്ക് വന്ന്, തന്റെ ജാക്കറ്റിന്റെ കോളർ ശരിയാക്കിക്കൊണ്ട് പറഞ്ഞു
"ഞാൻ നിങ്ങളുടെ സ്രഷ്ടാവ്... ഈ ഹൊറർ സ്റ്റോറി എഴുതുന്ന സൈക്കോ എഴുത്തുകാരൻ വിബിൻ പി മേനോൻ "
"ആരാടാ നാറി നീ?" സജിത് പൊട്ടിയ കുപ്പിയുമായി മുന്നോട്ട് വന്നു.
"അടുക്കരുത് മിസ്റ്റർ സജിത്ത്!" വിബിൻ തന്റെ ഡയറി തുറന്ന് കാണിച്ചു.
"നിങ്ങൾ ! എന്റെ ഈ ഡയറിയിലെ വരികളിൽ ജനിച്ച വെറും പാവകൾ! കാട്ടിൽ നിങ്ങൾ കണ്ട കീറിപ്പോയ താളുകളും മരത്തിലെ ചിത്രങ്ങളും ഞാൻ നിങ്ങൾക്ക് നൽകിയ സൂചനകളായിരുന്നു. നിങ്ങളെ ഓരോരുത്തരെയായി ക്രൂരമായി കൊന്ന് ഈ കഥയ്ക്ക് ഒരു ബ്ലഡ്-റെഡ് ക്ലൈമാക്സ് ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യം!"
വിബിൻ കയ്യിലെ വിചിത്രമായ പേനയെടുത്ത് വായുവിൽ വരച്ചപ്പോൾ സജിതും ആദർഷും വായുവിൽ മരവിച്ചു നിന്നു.
"എന്റെ പേന ഡയറിയിൽ തൊടുമ്പോൾ ഞാൻ നിങ്ങൾക്ക് ദൈവമാണ്!" വിബിൻ അഹങ്കാരത്തോടെ പറഞ്ഞു.
അവൻ അടുത്തതായി ബിജുവിന്റെ നേരെ വായുവിൽ കുത്താൻ അടുത്തേക്ക് നടന്നു. എന്നാൽ അപ്പോഴാണ് ആ നിർണ്ണായകമായ കാര്യം സംഭവിച്ചത്!
വിബിൻ എഴുത്തുകാരനാണെങ്കിലും, അവൻ ഈ കഥാപാത്രങ്ങളെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് അതേ 1989-ലെ ഭൗതിക സാഹചര്യങ്ങളിലാണ്. വിബിൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയപ്പോൾ, ആ കാട്ടിലെ ക്രൂരമായ തണുപ്പും മൂടൽമഞ്ഞും അവനെയും ബാധിക്കാൻ തുടങ്ങിയിരുന്നു! തണുപ്പ് കാരണം വിബിന്റെ വിരലുകൾ വിറയ്ക്കുകയും, അഹങ്കാരത്തോടെ ഡയറി തുറന്നുപിടിച്ച് നിന്നപ്പോൾ കാട്ടിലെ ശക്തമായ കാറ്റടിച്ച് ഡയറിയിലെ പ്രധാനപ്പെട്ട ഒരു താൾ കീറിപ്പോവുകയും ചെയ്തു!
തൻ്റെ ശക്തിയുടെ ഉറവിടമായ ഡയറിയുടെ താൾ കീറിയതോടെ, വിബിന് വായുവിൽ ഉണ്ടായിരുന്ന നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടു! മരവിച്ചു നിന്ന സജിതും ആദർഷും തറയിലേക്ക് വീണു. വിബിൻ കൈകൾ തണുത്തുവിറച്ച് പേന താഴെയിട്ടു
“ ഹോ ദുരിതം ലൊക്കേഷൻ മാറ്റമായിരുന്നു വല്ല അട്ടപ്പാടിയോ വയനാടോ മതിയായിരുന്നു “ വിബിൻ പിറുപിറുത്തു.
"എടാ! ഇവന്റെ ശക്തി കുറഞ്ഞു!" വേണുപിള്ള കാര്യം മനസ്സിലാക്കി അലറി.
വേണുപിള്ള തറയിൽ കിടന്ന മരക്കഷണം എടുത്ത് വിബിന്റെ തലയ്ക്ക് ഒരൊറ്റ അടി കൊടുത്തു! അടിയേറ്റ് താഴെ വീണ വിബിന്റെ കയ്യിൽ നിന്ന് ബ്ലഡ്-റെഡ് ഡയറി തെറിച്ച് തീക്കനലിലേക്ക് വീണു.
"നോ! ആ ഡയറി കത്തിക്കരുത്!" വിബിൻ ചോരയൊലിക്കുന്ന തലയുമായി നിലവിളിച്ചു. "അത് കത്തിയാൽ എന്റെ ഭാവനാ ലോകം തകരും!"
"ഞങ്ങളെ കൊല്ലാ കൊല ചെയ്യാൻ നോക്കിയ നിന്റെ ഭാവനയും മീര ജാസ്മിനും ഇവിടെ തീരട്ടെടാ!" നിസാർ കനലുകളിലേക്ക് കൂടുതൽ വിറകുകൾ എറിഞ്ഞു കൊടുത്തു.
ഡയറി പൂർണ്ണമായി കത്തുമ്പോൾ വിബിൻ പി മേനോൻ വേദനകൊണ്ട് കാട് കുലുങ്ങുമാറ് അലറിവിളിച്ചു. അവൻ്റെ ഭൗതിക ശരീരം പുകയായി മാറി അന്തരീക്ഷത്തിൽ അപ്രത്യക്ഷമായി!
എന്നാൽ ഭയം അവിടെ അവസാനിച്ചില്ല. കാറ്റിന്റെ ശബ്ദം പെട്ടെന്ന് നിലച്ചു. അന്തരീക്ഷം തണുത്തുറഞ്ഞു.
അടുത്ത നിമിഷം, ഇരുണ്ട ആകാശത്തുനിന്ന് മൂടൽമഞ്ഞിനെ തുളച്ചുകൊണ്ട് വിബിന്റെ ഭീകരമായ ചിരിയും ശബ്ദവും ഒരശരീരിയായി കാട്ടിലുടനീളം മുഴങ്ങിക്കേട്ടു:
"വിഡ്ഢികളേ... നിങ്ങൾ കത്തിച്ചത് എന്റെ ഈ കടലാസുകളണ്, എന്റെ ഭാവനയെയല്ല! എഴുത്തുകാരൻ മരിക്കുന്നില്ല... ഞാൻ ഈ കാടിന്റെ ഓരോ തരി മണ്ണിലും അന്തരീക്ഷത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നു! എനിക്ക് മരണമില്ല!"
അത് കേട്ട് വേണുപിള്ളയും ബിജുവും ഭയന്നുവിറച്ച് മുകളിലേക്ക് നോക്കി.
അവിടെ, കറുത്തിരുണ്ട കാർമേഘങ്ങളെ തുളച്ചുകൊണ്ട് ആകാശത്ത് ചുവന്ന രക്തവർണ്ണത്തിലുള്ള വലിയ അക്ഷരങ്ങളിൽ തെളിഞ്ഞുവന്നു:
NO END
ആ അശരീരി വീണ്ടും കാട്ടിൽ പ്രകമ്പനം കൊള്ളിച്ചു
" ഡയറി കത്തിയതോടെ ഈ കഥയ്ക്ക് ഒരിക്കലും ഒരു ശുഭം End ഉണ്ടാകില്ല... നിങ്ങൾ എന്നെന്നേക്കുമായി ക്ലൈമാക്സ് ഇല്ലാത്ത ഈ 1989-ലെ കാട്ടിൽ ലൂപ്പിലായി കുടുങ്ങി കിടക്കും... ഹാ... ഹാ... ഹാ!"
ഡിജിറ്റൽ ക്ലോക്കിന്റെ ടാക്കിംഗ് ശബ്ദം വീണ്ടും അതിശക്തമായി ഉയർന്നു. എട്ടുപേരുടെയും കണ്ണുകളിലേക്ക് കറുപ്പ് പടർന്നു.
ലൂപ്പ് പുനരാരംഭിക്കുകയാണ്...
“നോ”
8 പേരുടെയും അലർച്ച ആ കാട്ടിൽ വീണ്ടും മുങ്ങിപ്പോയി!
.......
തുടരേണ്ടി വരും
11 likes
4 shares