ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/meOK3p0?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം.11 #aniprasad #everyone #followers #highlights 🎫🎫🎫🎫🎫🎫🎫🎫 താൻ പിച്ചവച്ചു നടന്ന ചെമ്മണ്ണു നിറഞ്ഞ നടു മുറ്റം.. വഴിയരികിൽ നിൽക്കുന്ന നാട്ടുമാവിന്റെ ശിഖരങ്ങൾ മുറ്റത്തേയ്ക്ക് പടർന്നു വന്നു തണലേകുന്നതിനൊപ്പം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന മാമ്പൂവിന്റെ സുഗന്ധം..മാമ്പൂവിലെ തേൻ നുകരാനെത്തുന്ന തേനീച്ചകളുടെയും, ശലഭങ്ങളുടെയും ആരവം.. വേനൽ മഴ പെയ്യുമ്പോൾ ആഞ്ഞടിയ്ക്കുന്ന കാറ്റിൽ മുറ്റത്തേയ്ക്ക് ഇറുന്നു വീഴുന്ന തേൻ മധുരമുള്ള മാമ്പഴങ്ങൾ.. അമ്മ അത് പെറുക്കിയെടുക്കാൻ മുറ്റത്തേക്കിറങ്ങുമ്പോൾ അമ്മയ്‌ക്കൊപ്പം താനും പിന്നാലേ ഇറങ്ങും. "മോളേ.. മഴ നനയല്ലേ.. പനിപിടിയ്ക്കും. കേറിപ്പോ അകത്ത്‌. അമ്മയിത് അങ്ങോട്ട് കൊണ്ട് തരാം.." അമ്മയുടെ മുന്നറിയിപ്പൊന്നും താൻ കേൾക്കുന്നുണ്ടാവില്ല. മഴയിൽ, കാറ്റിൽ, മുറ്റം നിറഞ്ഞൊഴുകുന്ന ചെമ്മണ്ണിന്റെ നിറമുള്ള വെള്ളത്തിലൂടെ താനങ്ങനെ മഴയത്ത്‌ ഓടി നടക്കും. നാലോ അഞ്ചോ മാമ്പഴം ഒരു കയ്യിലും, തന്നെ മറുകയ്യാൽ ഉയർത്തിയെടുത്ത്‌ ഏണിലും വച്ചു കൊണ്ട് അമ്മ തിരികെ തിണ്ണയിലേക്ക് കയറുമ്പോൾ അമ്മയുടെ കയ്യിലിരുന്നു താൻ കുതറും. വീണ്ടും മഴയിലേക്ക് ഇറങ്ങണം.. മഴവെള്ളത്തിലൂടെ ഓടി മുറ്റത്തെമ്പാടും പാഞ്ഞു നടക്കണം..കാൽ കൊണ്ട് വെള്ളത്തിന്‌ മീതേയ്ക്ക് ചെളി തെറിപ്പിയ്ക്കണം. അതിനൊരു പ്രത്യേക ആവേശമാണ്. അമ്മയുടെ താക്കീത് കേട്ട് അൽപ്പ സമയം അടങ്ങി നിൽക്കും. അമ്മ അവിടെ നിന്ന് അകത്തേയ്ക്ക് പോയിക്കഴിഞ്ഞാൽ താൻ വീണ്ടും ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് ഇറങ്ങും. അമ്മയ്ക്കറിയാം താൻ മഴയിലേക്ക് ഇറങ്ങാൻ അവസരം നോക്കി നിൽക്കയാണെന്ന്. അതുകൊണ്ട് തന്നെ അകത്തേയ്ക്ക് പോയാലും അമ്മയുടെ ഒരു കണ്ണ് തന്റെ മേലാവും.. അത് കൊണ്ട് തന്നെ വീട്ടിനുള്ളിൽ നിന്നും "സംഗീതേ.."എന്ന് അമ്മയുടെ ഒരു വിളിയുണ്ട്. ബെഡിൽ കിടന്ന് കൊണ്ട് തന്നെ സംഗീത ചുറ്റിനും ശ്രദ്ധിച്ചു. അഞ്ച് വർഷങ്ങൾക്കപ്പുറം അമ്മയുടെ ആ വിളി എവിടെയോ താൻ കേട്ടതായി സംഗീതയ്ക്ക് തോന്നി. അമ്മയാണ് വിളിയ്ക്കുന്നത്.. അമ്മ തന്റെ തൊട്ടടുത്ത്‌ നിൽപ്പുണ്ടെന്ന് തോന്നിയപ്പോൾ സംഗീത ബെഡിൽ കൈകുത്തി എണീറ്റിരുന്നു. അതേ നിമിഷമാണ് വാതിൽ ചേർന്നടയുന്ന ശബ്ദം അവളുടെ കാതിലേക്ക് വീഴുന്നത്. അപ്പു വന്ന് താനും മുത്തശ്ശിയുടെ കൂടെ കമലേഷിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞത് അവൾ ഓർത്തു.മല്ലികയുടെ രണ്ടാമത്തെ മകൻ കമലേഷുമായിട്ട് ആണ് അപ്പുവിന് കൂടുതൽ ചങ്ങാത്തം. അമ്മ ഇത്രയും പെട്ടന്ന് തിരിച്ചു വന്നോ എന്നോർത്തുകൊണ്ട് സംഗീത എണീറ്റ് പുറത്തേയ്ക്ക് ചെല്ലാനായി തുനിയുമ്പോൾ സനൽ റൂമിലേക്ക് കയറി വരുന്ന കാഴ്ചയാണ് അവൾ കാണുന്നത്. അവന്റെ മുഖം തടിച്ച്, കണ്ണുകൾ ചുവന്നു കലങ്ങിയ നിലയിലായിരുന്നു. അവന്റെ മുഖത്തേയ്ക്ക് നോക്കാൻ തന്നെ സംഗീതയ്ക്ക് ഭയമായി. സനൽ അടുത്തേയ്ക്ക് വരും തോറും, കള്ളിന്റെയോ, കഞ്ചാവിന്റെയോ എന്ന് വേർതിരിച്ചറിയാനാവാത്ത ഒരു ഗന്ധം അവനിൽ നിന്നും വമിയ്ക്കുന്നുണ്ടായിരുന്നു. സനൽ വന്ന് അവൾക്ക് ഒന്നരമീറ്ററോളം മുമ്പിലായി നിന്നു "നീ റെഡിയായി നിൽക്കുവാണല്ലോ അല്ലേ..." സനൽ അവൾക്ക് മുമ്പിൽ, വലതു കൈ ഭിത്തിയിലേക്ക് കുത്തിപ്പിടിച്ചു കൊണ്ട് നിന്നു. അവൻ ചോദിച്ചത് തനിയ്ക്ക് മനസിലായില്ലെന്ന അർത്ഥത്തിൽ സംഗീത അവനെ നോക്കി. "നിനക്കെന്താടീ കാതു കേൾക്കില്ലേ.. നീ നിന്റെ വീട്ടിലേക്ക് പോകാൻ റെഡിയായി നിൽക്കുവാണോ എന്നാ ഞാൻ ചോദിച്ചത്.." അവൻ പല്ലുകൾ ഞെരിയ്ക്കുന്നത് കണ്ടപ്പോൾ സനൽ വന്നിരിക്കുന്നത് രണ്ടും കല്പിച്ചാണെന്ന് അവൾക്ക് മനസിലായി. "എന്റെ വീട്ടിലേക്കോ.. ഞാനെന്തിന് അവിടേയ്ക്ക് പോകണം. ഇതാണ് എന്റെ വീട്. ഇവിടെനിന്നും ഞാനെങ്ങോട്ടും പോകുന്നില്ല.." "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോടീ..." "പോരാ.. അത് ഞാൻ മാത്രം എടുത്ത തീരുമാനമല്ല. സനലിനും സനലിന്റെ അമ്മയ്ക്കും ആ തീരുമാനത്തിൽ പങ്കുണ്ട്.ഇല്ലെന്ന് സനലിന് പറയാവോ.. സനൽ എന്നെ കല്യാണം കഴിച്ച് ഈ വീട്ടിലേക്ക് കൊണ്ട് വരും മുമ്പ് എന്നോട് പറഞ്ഞത് മറന്നു പോയോ.. ഇനി മുതൽ ഇതാണ് നിന്റെ വീടെന്നും, ഒരിയ്ക്കലും ഇനി നീ നിന്റെ വീട്ടിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹിച്ചേക്കരുതെന്നും.. ഓർമയില്ലേ സനലിന് അത്. സനലിന്റെ അമ്മയും എന്നോടിതേ വാചകം പറഞ്ഞിട്ടുണ്ട്. രണ്ടോ നാലോ തവണയല്ല, നൂറ്‌ തവണ.." സംഗീത എന്തോ ഓർത്തെടുക്കും മട്ടിൽ പറഞ്ഞു. അവളുടെ വാക്കുകൾ ശാന്തമായിരുന്നെങ്കിലും അതിൽ ഒരു കൊടുങ്കാറ്റിന്റെ ഇരമ്പം ഉണ്ടെന്ന് അവന് തോന്നി. "അതൊക്കെ കഴിഞ്ഞു. പണ്ടങ്ങനെ എന്തോ വിഡ്ഢിത്തം ഞാനും അമ്മയും പറഞ്ഞിട്ടുണ്ടെന്ന് കരുതി നീ ഇപ്പോഴും അതിൽ കടിച്ചു തൂങ്ങി നിൽക്കുവാണോ.. അതൊക്കെ വിട്ടു കളഞ്ഞേക്ക്.. എന്നിട്ട് നീ ഇറങ്ങാൻ നോക്ക്. നല്ല ഒരോട്ടം വന്നിട്ട് അത് കളഞ്ഞേച്ചുമാ ഞാൻ നിന്നെ കൊണ്ട് വിടാനായി വന്നത്.. പെട്ടന്ന് നിനക്ക് എടുക്കാനുള്ളതെല്ലാം വാരിയെടുത്ത്‌ ഓട്ടോയിൽ കൊണ്ട് പോയി വയ്ക്ക്. ചെറുക്കൻ ഇവിടില്ലെങ്കിൽ നമുക്ക് പോകുന്ന വഴി അവനെ ഓട്ടോയിൽ വിളിച്ചു കയറ്റാം.. വെറുതേ താങ്ങി തൂങ്ങി നിൽക്കാതെ വേഗം വന്നു ഓട്ടോയിൽ കേറെടീ." അവൻ പുറത്തേയ്ക്ക് വിരൽ ചൂണ്ടിയപ്പോൾ അവന്റെ ചൂണ്ട് വിരൽ തുമ്പ് വിറയുന്നുണ്ടായിരുന്നു. "ഞാൻ വരില്ല സനലേ.. ഈ വീട്ടിൽ നിന്ന് ഞാൻ എങ്ങോട്ടും വരില്ല.. അല്ലെങ്കിൽ തന്നെ എന്റെ ഭർത്താവിന്റെ വീട്ടിൽ, അദ്ദേഹത്തിന്റെ സാമീപ്യത്തിൽ നിന്നും ഞാൻ എന്തിന് ഇറങ്ങിപ്പോകണം." സംഗീത, എന്ത് വന്നാലും താൻ അവനെ പ്രതിരോധിച്ചിരിയ്ക്കും എന്ന മട്ടിൽ ഉറച്ചു നിന്നു. "നീ എന്തിന് ഇറങ്ങി പോകണമെന്നോ.. അത് നിന്നോട് അമ്മ പറഞ്ഞില്ലേ..." "പറഞ്ഞു.. അതിനുള്ള മറുപടിയും ഞാൻ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്.. സനലിനോട് അത് അമ്മ പറഞ്ഞില്ലേ.." സംഗീത അതേ പടി തിരിച്ചു ചോദിച്ചു. "ഓഹോ.. അപ്പോൾ നീ രണ്ടും കല്പിച്ച് തന്നെയാണ് അല്ലേടീ..." "സനലിന് അങ്ങിനെ തോന്നുന്നെങ്കിൽ അത് എന്റെ കുറ്റമല്ല. തന്റെ കഴുത്തിൽ താലി കെട്ടി ഭാര്യയാക്കി കൂടെ താമസിപ്പിയ്ക്കുന്നവന്റെ ഒപ്പമാ എല്ലാ പെൺകുട്ടികൾക്കും കഴിയാൻ ഇഷ്ട്ടം. അല്ലാതെ കല്യാണം കഴിഞ്ഞാലും അച്ഛന്റെയും അമ്മയുടെയും കൂടെ താമസിയ്‌ക്കാനല്ല.. ഞാനും അതേ ആഗ്രഹിയ്ക്കുന്നുള്ളൂ." "എനിയ്ക്ക് അതിന് സമ്മതമല്ലെങ്കിലോ... നിന്നെ എന്റെ ഭാര്യയാക്കി ഇനിയുള്ള കാലം കൂടെ താമസിപ്പിയ്ക്കാൻ സനലിന് സമ്മതംല്ലെങ്കിലോ എന്നാ ഞാൻ ചോദിച്ചത്.." "എങ്കിൽ ഞാൻ ഒഴിഞ്ഞു പോയേക്കാം.. ഞാൻ സനലിന്റെ ജീവിതത്തിൽ നിന്നൊഴിഞ്ഞ് പോകണമെന്നുണ്ടെങ്കിൽ എന്റെ ആവശ്യം ഞാൻ സനലിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്... അതെനിയ്ക്ക് കിട്ടിയിരിയ്ക്കണം...." "പതിനഞ്ചു ലക്ഷം രൂപ.. അല്ലേ..." "പോരാ സനലേ.. ആറു പവൻ സ്വർണ്ണം കൂടിയുണ്ട്.. സനൽ മറന്നാലും എനിയ്ക്കത് വിട്ടു കളയാൻ പറ്റില്ല. എല്ലാം അതിന്റെ അവകാശിയേ എനിയ്ക്ക് തിരിച്ചേൽപ്പിച്ചേ തീരൂ." "അതൊക്കെ നിനക്ക് ഞാൻ തിരിച്ചു തരും.. ആറു പവൻ സ്വർണ്ണത്തിന് പകരം നിനക്ക് പത്ത്‌ പവൻ സനൽ വാങ്ങിച്ചു തന്നിരിയ്ക്കും. പോരെ.. അതൊക്കെ നീ നിന്റെ വീട്ടിൽ നിന്നാലും സനൽ അവിടെ കൊണ്ട് തന്നിരിയ്ക്കും. അക്കാര്യത്തിൽ നീ പേടിയ്ക്കേണ്ട. സനൽ ഒരു വാക്ക് പറഞ്ഞാൽ വാക്കാടീ." "അതെനിയ്ക്ക് അറിയരുതോ. ആദ്യം കണ്ടപ്പോൾ മുതൽ ഇന്ന്‌ ഈ നിമിഷം വരെ സനൽ എനിയ്ക്ക് തന്നിട്ടുള്ള ഓരോ വാക്കും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് എനിയ്ക്കല്ലാതെ മറ്റാർക്കാ അറിയാവുന്നത്.." "അപ്പോൾ ശരിയ്ക്ക് മനസിലായിട്ടുണ്ടല്ലോ നിനക്ക് സനലിനെ.. അല്ലേ.. എന്നാൽ ഇനിയൊരു കാര്യം ചെയ്യ്.. നീ ഞാൻ പറഞ്ഞതനുസരിച്ചു ചെന്ന് വണ്ടിയിൽ കയറിയ്‌ക്കോ. അല്ലെങ്കിൽ നിന്റെ കയ്യും കാലും കെട്ടി എടുത്തുകൊണ്ട് പോയി ഞാൻ വണ്ടിയ്ക്കുള്ളിൽ ഇടും. മൂന്ന് തരം." സനലിന്റെ വാക്കുകളിൽ അവൻ ചെയ്യാൻ പോകുന്നതെന്തോ അത് നിഴലിച്ചിട്ടുണ്ടായിരുന്നു. "പറ്റില്ല സനലേ.. സനലിന് അത് ചെയ്യണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും.. എന്റെ ജീവനില്ലാത്ത ശരീരം മാത്രമേ നിങ്ങൾക്ക് എന്റെ പൊന്നാരിമംഗലം വീട്ടിലെത്തിയ്ക്കാൻ പറ്റൂ..." സംഗീത പറയുന്നത് കേട്ട് തന്റെ ഭീഷണിയൊന്നും അവളുടെ മുമ്പിൽ വിലപ്പോവില്ലെന്ന് അവന് മനസിലായി. സനൽ സാവധാനം തന്റെ അരയിൽ ചുറ്റിയിരുന്ന രണ്ട് മീറ്റർ നീളം വരുന്ന പ്ലാസ്റ്റിക് ചരട് അഴിച്ചെടുത്ത്‌ ഇരു കയ്യിലുമായി വലിച്ചു പിടിച്ചുകൊണ്ട് അവളെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു. സംഗീതയുടെ കണ്ണുകളിൽ ഭീതി നിഴലിയ്ക്കുന്നത് അവന് കാണാമായിരുന്നു. "നിന്റെ വിധി നീ തന്നെ തീരുമാനിച്ചു ആ വിധിയ്ക്ക് കീഴ്പ്പെട്ടു പോകയാണെങ്കിൽ ആരെക്കൊണ്ട് പറ്റും മോളേ അത് തിരുത്താൻ..." അവൻ അവൾക്കടുത്തേയ്ക്ക് ഓരോ ചുവടു വയ്ക്കും തോറും അവൾ പിന്നോട്ട് മാറിക്കൊണ്ടിരുന്നു. "സനലേ.. എന്താ ഈ കാണിയ്ക്കുന്നത്... മാറിപ്പോ.. ദൂരെ മാറിപ്പോ..." അവൻ അടുത്തേയ്ക്ക് വരാതിരിയ്ക്കാനായി അവൾ ഒരുകയ്യും തുരു തുരാ വീശിക്കൊണ്ടിരുന്നു. സംഗീത പിന്നോട്ട് നടന്ന് നടന്നു ചെന്ന് ചുവരിൽ തട്ടി നിന്നു. അവിടെ നിന്നു കൊണ്ട് തന്റെ വഴിയടഞ്ഞു പോയത് വിശ്വസിയ്ക്കാനാകാതെ സംഗീത ചുവരിൽ തപ്പി നോക്കി. ഇനി രക്ഷയില്ലെന്ന് അവൾക്ക് മനസിലായി. സനൽ മിന്നൽ പോലെ തന്റെ കയ്യിലിരുന്ന പ്ലാസ്റ്റിക് ചരട് സംഗീതയുടെ കഴുത്തിലിട്ട് കുരുക്കാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു. സനലിന്റെ അടി മുഖത്തേറ്റ് അവൾക്ക് കാഴ്ച മങ്ങിപ്പോയി. താൻ നിലത്തേയ്ക്ക് വീണു പോകുമെന്ന് അവൾക്ക് തോന്നിയെങ്കിലും അവന്റെ കയ്യിലിരുന്ന ചരടിൽ അവൾ കയറി പിടിത്തമിട്ടു. സനൽ ശക്തിയോടെ ചരടിൽ പിടിച്ചു ഒറ്റ വലി വലിച്ചതോടെ സംഗീത തെറിച്ചു എതിർ വശത്തെ വാതിലിൽ ചെന്നിടിച്ചു നിലത്തേയ്ക്ക് വീണു. സംഗീതയുടെ കൈ തട്ടി ചാരിയിട്ടിരുന്ന വാതിലിന്റെ ഒരു പാളി പകുതിയോളം തുറന്ന അവസ്ഥയിലായി. നിലത്തേയ്ക്ക് കൂമ്പിപ്പോയ സംഗീതയുടെ മുടിക്കുത്തിൽ പിടിച്ചു സനൽ ഉയർത്തിയെടുത്തു ഭിത്തിയോട് ചേർത്ത് വച്ച ശേഷം അവളുടെ അടിവയറ്റിൽ മുട്ടുകാൽ കൊണ്ട് കുത്തിപ്പിടിച്ചു. വാതിലിൽ ചെന്ന് മുഖം ഇടിച്ചു സംഗീതയുടെ നെറ്റി പൊട്ടി രണ്ടോ മൂന്നോ ചോരച്ചാൽ അവളുടെ കവിളിലൂടെ ഒഴുകി മാറത്തേയ്ക്ക് വീണുകൊണ്ടിരുന്നു. സനൽ സാവധാനം തന്റെ കയ്യിലിരുന്ന ചരട് സംഗീതയുടെ കഴുത്തിൽ ചുറ്റി. സർവ്വം തീർന്നു കഴിഞ്ഞെന്ന് സഗീതയ്ക്ക് മനസിലായി. ലോകത്തുള്ള സർവ്വ ചരാചാരങ്ങളുടെയും അധിപയായ തമ്പുരാട്ടിയുടെ രൂപം അവളുടെ മനസിലേക്ക് വന്നു. "അമ്മേ.. കത്ത്‌ രക്ഷിയ്ക്കണേ തമ്പുരാട്ടീ" എന്ന് അവൾ വിളിച്ചലറിയെങ്കിലും തൊണ്ട ക്കുഴിയ്ക്കിപ്പുറം അവളുടെ ഒച്ച വെളിയിലേക്ക് വന്നില്ല. തളർന്നു പോയ തന്റെ കയ്യുയർത്തി അവൾ സനലിന്റെ ബലിഷ്ട്ടമായ കൈത്തണ്ട പിടിച്ചടുപ്പിച്ചു ഒറ്റ കടി കടിച്ചു. ഒരു അൽപ്പ പ്രാണിയുടെ ജീവൻ രക്ഷിയ്ക്കാൻ വേണ്ടിയുള്ള അവസാനത്തെ പിടച്ചിലായിരുന്നു അത്. സനലിന് കൈ വേദനിച്ചിട്ട് ചരടിൽ നിന്നുള്ള പിടി വിട്ട ശേഷം അവളുടെ മുടിക്കുത്തിൽ പിടിച്ചു ശിരസ്സ് ഭിത്തിയിൽ ആഞ്ഞിടിച്ചു. അതിന് ശേഷം അവൻ സംഗീതയെ പിന്നിലേക്ക് ഒറ്റ തള്ള് തള്ളി. സംഗീത തെറിച്ചു ചെന്ന് വാതിലിൽ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അവളുടെ കൈ വഴുതി പുറത്തേയ്ക്ക് വീണു പോയി.. പകുതി സിറ്റൗട്ടിലും, മറു പകുതി ഹാളിലും ആയി കിടന്ന് കൊണ്ട് സംഗീത സിറ്റൗട്ടിൽ ഒരു പിടുത്തം കിട്ടാനായി കൈകൊണ്ട് ചുര മാന്തി. നെറ്റിയിൽ നിന്നൊഴുകിയിറങ്ങിയ ചോര വീണ് അവളുടെ കണ്ണിലെ കാഴ്ച മറഞ്ഞു പോയിരുന്നു. കൈകൾ കൊണ്ട് നിലത്ത്‌ പരതവേ സംഗീതയ്ക്ക് തോന്നി തന്റെ കൈ എന്തിലോ തടഞ്ഞു വെന്ന്. അവൾ ഒന്നുകൂടി കൈ ചേർത്ത് തൊട്ടപ്പോൾ അതൊരു മനുഷ്യന്റെ കാലുകളാണെന്ന് അവൾക്ക് മനസിലായി. തല ഉയർത്തി നോക്കാനുള്ള ശേഷിയില്ലാതെ സംഗീത ആ കാലുകളിൽ പിടിച്ചു നിലത്തേയ്ക്കിരുന്നു. "എന്റെ പൊന്ന് മോളേ " എന്നൊരു വിളിയൊച്ച കേട്ട് സംഗീതയുടെ ശിരസ്സ് പ്രകമ്പനം കൊണ്ടു.അതൊരു വാക്കല്ലായിരുന്നു, മറിച്ച് ആ കൊച്ച് പെൺകുട്ടിയുടെ ഓർമകളെ പോലും ആയിരം കോടി ധൂളി കളാക്കി ചിതറിപ്പിയ്ക്കാൻ ശക്തിയുള്ള ഒരു മിന്നലായിരുന്നു. ജന്മ ജന്മാന്തരങ്ങൾക്ക് അപ്പുറം നിന്ന് തന്റെ കാതോട്കാതു ചേർത്ത് ആദ്യമായി കേട്ട വിളിയൊച്ച. സംഗീതയ്ക്ക് അത് മനസിലാക്കാൻ ഒരു നൊടി നേരം വേണ്ടി വന്നില്ല. "എന്റെ അച്ചോ.." എന്ന് നിലവിളിച്ചു കൊണ്ട് സംഗീത ആ കാലുകളിലെ പിടി വിട്ടു. "മോളേ.." ശശിധരൻ അവളെ എടുത്തുയർത്താനായി കുനിഞ്ഞു കൈ നീട്ടിയെങ്കിലും സംഗീത പിന്നിലേക്ക് പിടഞ്ഞു മാറി. "അയ്യോ.. എന്നെ തൊടല്ലേ അച്ഛേ... വേണ്ട.. പൊക്കോ..എന്റെ അച്ഛനെന്നെ കാണണ്ട " സംഗീത കൈകൾ വീശി അയാളെ പിന്നിലേക്ക് മാറ്റാൻ നോക്കിയെങ്കിലും ശശിധരൻ കുനിഞ്ഞു നിലത്തേയ്ക്കിരുന്നു. സംഗീതയെ പൂക്കുല തല്ലും പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ശശിധരൻ അവിടെ ഇരുന്നു കൊണ്ട് സംഗീതയുടെ മുഖത്തേയ്ക്ക് തൊടാൻ കൈനീട്ടി. കെട്ടഴിഞ്ഞ മുടി ചിതറി വീണ് ചോരയുമായി ഒട്ടി അവളുടെ മുഖം പകുതിയും മറഞ്ഞു പോയിരുന്നു. അയാൾക്ക് ആ കാഴ്ച കണ്ട് നെഞ്ചുരുകിപ്പോയി. തന്റെ മകൾ, താൻ പൊന്നു പോലെ പൊതിഞ്ഞു പിടിച്ചു കൊണ്ട് നടന്ന തന്റെ ഓമന മകളെയാണ് ഏതോ ഒരു കൊടൂര ഹൃദയൻ തച്ചു തകർത്ത്‌ നാമാവശേഷമാക്കി കൊണ്ടിരിയ്ക്കുന്നത്. സംഗീത വീശിക്കൊണ്ടിരുന്ന കയ്യിൽ ഒരു വേള ശശിധരന് പിടിത്തം കിട്ടി. "മോളേ.. ഞാൻ നിന്റെ അച്ഛനാ മോളേ..." അയാളുടെ ചുണ്ടുകൾ വിതുമ്പി. ശശിധരൻ ബലമായി അവളുടെ ഇരു കയ്യിലും പിടിച്ചതോടെ സംഗീതയുടെ പ്രതിഷേധം കുറഞ്ഞു വന്നുകൊണ്ടിരുന്നു. അവസാനം അവൾ കുഴഞ്ഞിട്ടെന്നോണം അയാളുടെ നെഞ്ചിലേക്ക് വീണു. ശശിധരൻ ഇരു കയ്യും കൊണ്ട്മകളെ പൊതിഞ്ഞു പിടിച്ചു. സംഗീതയുടെ ഉടൽ അതിശക്തമായ തേങ്ങലിൽ അതി ദ്രുതo പിടഞ്ഞു കൊണ്ടിരുന്നു. ശശിധരൻ അങ്ങിനെ ഇരുന്നുകൊണ്ട് തന്റെ മുഖം അവളുടെ മൂർദ്ധാവിലേക്ക് ചേർത്തു. അയാളുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ ഇടതടവില്ലാതെ പൊഴിഞ്ഞു സംഗീതയുടെ ശിരസ്സിലേക്ക് വീണു കൊണ്ടിരുന്നു. സംഗീതയുടെ കടിയേറ്റ തന്റെ കൈത്തണ്ടയിൽ തടവിക്കൊണ്ട് സനൽ പുറത്തേയ്ക്ക് വരുമ്പോൾ കാണുന്ന കാഴ്ച ഏതോ ഒരാൾ തന്റെ ഭാര്യയെ വാരി നെഞ്ചോട് ചേർത്തിരുത്തി ആശ്വസിപ്പിയ്ക്കുന്ന കാഴ്ചയാണ്. "ഡീ.." എന്ന് അലറിക്കൊണ്ട് സംഗീതയുടെ മുടിയിൽ പിടിച്ചുയർത്താൻ കൈനീട്ടിയ സനലിന്റെ കയ്യിലേക്ക് ബലിഷ്ടമായ ഒരു കയ്യുടെ പിടി വീണു. മഹാദേവൻ തമ്പി സനലിന്റെ കയ്യിലെ പിടി വിടാതെ അവനെ പിന്നിലേക്ക് തള്ളിക്കൊണ്ട് പോയി ഭിത്തിയോട് ചേർത്ത് നിർത്തി. (തുടരും ) കണ്ണൂർകാരൻ 🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
50 likes
12 comments 19 shares

More like this