🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
1K views • 1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/meJ7V8Q?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -11
---------------------------------
തിരുവിഴാംകുന്നിലെ മറ്റൊരു പകൽ...
കോടമഞ്ഞ് മാറി ഇളംവെയിൽ കാടിനെ പുണർന്നു നിൽക്കുന്ന സമയം. പച്ചപ്പണിഞ്ഞ ആ മലയോര പാതയിലൂടെ ഒരു കാർ മുന്നോട്ട് വരികയാണ്.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ആ കാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയാണ് അവൻ—റോഷൻ!
ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കും.
അതി സുന്ദരനായ യുവാവ്. അവന്റെ മുഖത്ത് ആരെയും ആകർഷിക്കുന്ന വല്ലാത്തൊരു തേജസ്സുണ്ടായിരുന്നു...
അതേസമയം, തിരുവിഴാംകുന്നിലേക്ക് കുടിയേറിപ്പാർത്ത ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയാണ് ശ്രാവണി. ആ നാട്ടിലെ അങ്കണവാടി ടീച്ചർ. അലങ്കാരങ്ങളില്ലാത്ത നാടൻ സൗന്ദര്യത്തിന്റെ പൂർണ്ണരൂപം. അവൾ അങ്കണവാടിയിലെ കുറച്ചു കുരുന്ന് കുട്ടികളുടെ കൈകളും പിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു.
പെട്ടെന്നാണ് വളവ് തിരിഞ്ഞ് റോഷന്റെ കാർ അവിടേക്ക് കയറി വന്നത്. റോഡിന് കുറുകെ കുട്ടികളുമായി പോകുന്ന ശ്രാവണിയെ കണ്ട് അവൻ സഡൻ ബ്രേക്ക് ചവിട്ടി. കാറിന്റെ ടയറുകൾ ടാർ റോഡിലുരസി വലിയൊരു ശബ്ദത്തോടെ നിന്നു. ശ്രാവണിയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ, വെറുമൊരു നൂലിഴ വ്യത്യാസത്തിലാണ് ആ വാഹനം നിന്നത്!
ഭയവും അതിലേറെ ദേഷ്യവും കൊണ്ട് ശ്രാവണിയുടെ മുഖം ചുവന്നു. അവൾ കുട്ടികളെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റിയ ശേഷം കാറിന് നേരെ പാഞ്ഞടുത്തു.
"എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നേ? തനിക്കെന്താ കണ്ണ് കണ്ടൂടെ..!" കാറിന്റെ വിൻഡോ ഗ്ലാസ്സിനരികിൽ വന്ന് അവൾ ചൂടായി.
ഡ്രൈവിംഗ് സീറ്റിലിരുന്ന റോഷൻ പതുക്കെ വിൻഡോ താഴ്ത്തി. എന്നിട്ട് തന്റെ കണ്ണിലുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ്സ് വിരലുകൾ കൊണ്ട് പതുക്കെ മുകളിലേക്ക് ഉയർത്തി അവളെ നോക്കി.
ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന ആ നാടൻ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയ നിമിഷം, റോഷന്റെയുള്ളിൽ എന്തോ ഒന്ന് മിന്നിമറഞ്ഞു. അവളുടെ ആ ദേഷ്യം പോലും അവന് വല്ലാത്തൊരു സൗന്ദര്യമായാണ് തോന്നിയത്. ഒറ്റനോട്ടത്തിൽ തന്നെ റോഷന് അവളെ വല്ലാതെ ഇഷ്ടമായിക്കഴിഞ്ഞിരുന്നു.
അവൻ മറുപടിയൊന്നും പറയാതെ ഒരു നേരിയ പുഞ്ചിരിയോടെ അവളെത്തന്നെ നോക്കിയിരുന്നു.
അവന്റെ ആ അപ്രതീക്ഷിതമായ ചിരിയും നോട്ടവും കണ്ട് ശ്രാവണി ഒന്നു പതറി. അവൾ വേഗത്തിൽ മുഖം തിരിച്ച് കുട്ടികളുമായി മുന്നോട്ട് നടന്നു.
വണ്ടി മുന്നോട്ടെടുക്കുമ്പോഴും റോഷന്റെ കണ്ണുകൾ കാറിന്റെ റിയർവ്യൂ മിററിലായിരുന്നു. തന്നിൽ നിന്നും അകന്നുപോകുന്ന ആ പെൺകുട്ടിയെത്തന്നെ അവൻ മിററിലൂടെ നോക്കിക്കൊണ്ടിരുന്നു. ആ കാട്ടുപാതയിൽ, അതുവരെ അവനറിയാത്ത പുതിയൊരു അനുരാഗത്തിന്റെ വിത്ത് മുളപൊട്ടുകയായിരുന്നു!
---------------------------------------------------
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്തേക്കാണ് പിന്നീട് റോഷന്റെ കാർ വന്ന് നിന്നത്..
എഞ്ചിൻ ഓഫ് ചെയ്ത് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ റോഷൻ ആ പഴയ കരിങ്കൽ കെട്ടിടത്തിലേക്ക് ഒന്ന് കണ്ണോടിച്ചു.
പെട്ടെന്നാണ് അപ്രതീക്ഷിതമായി അവന്റെ വലതു കയ്യിൽ മെലിഞ്ഞൊട്ടിയ രണ്ട് കൈകൾ വന്ന് മുറുകെ പിടിച്ചത്.
റോഷൻ ഞെട്ടിത്തിരിഞ്ഞു നോക്കി.
പാറിപ്പറന്ന നരച്ച മുടിയും, അഴുക്കുപുരണ്ട മുഷിഞ്ഞ വേഷവും, സമനില തെറ്റിയതുപോലുള്ള വല്ലാത്തൊരു നോട്ടവുമുള്ള ഒരു പ്രായമായ സ്ത്രീ....
അത് മറ്റാരുമായിരുന്നില്ല, വർഷങ്ങളുടെ കാത്തിരിപ്പും സങ്കടവും കൊണ്ട് മനസ്സിന്റെ താളം തെറ്റിയ മാലമ്മയുടെ അമ്മ നാണിത്തള്ളയായിരുന്നു!
വലിയൊരു നിധി കിട്ടിയ സന്തോഷത്തോടെ റോഷന്റെ മുഖത്തേക്ക് നോക്കി നാണിത്തള്ള വിറയ്ക്കുന്ന ശബ്ദത്തിൽ വിളിച്ചു:
"മോനെ... മാർത്താണ്ഡാ... നിനക്കെന്നെ മനസ്സിലായാ ? മോൻ്റെ മുത്തശ്ശിയാടാ ഞാൻ"
ആ വിളിയിൽ ഒരു ജന്മം മുഴുവൻ കാത്തിരുന്ന ഒരു അമ്മൂമ്മയുടെ സകല സ്നേഹവുമുണ്ടായിരുന്നു. എന്നാൽ റോഷന്റെ മുഖം വ്യക്തമായി കണ്ടതും ആ നാണി തളളയുടെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് കെട്ടുപോയി. അത് തന്റെ പേരക്കുട്ടിയല്ലെന്ന് തിരിച്ചറിഞ്ഞ് അവർ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് വീണു.
റോഷന്റെ കൈ വിടുവിച്ച് നാണി കാറിനുള്ളിലേക്ക് ആകാംക്ഷയോടെ എത്തിനോക്കി. കാറിൽ മറ്റാരുമില്ലെന്ന് കണ്ടതോടെ ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..
അവരുടെ ചുണ്ടുകൾ വിതുമ്പലോടെ പിറുപിറുക്കാൻ തുടങ്ങി.
"ഇല്ല... ഇതിലുമില്ല... പക്ഷേ എന്റെ മാർത്താണ്ഡൻ വരും... അവനെന്നെ കാണാൻ എന്റെ അടുക്കൽ വരും..." അതും പറഞ്ഞുകൊണ്ട് ഭ്രാന്തിയായ ആ സ്ത്രീ സ്റ്റേഷൻ മുറ്റത്തുകൂടി നടന്നു നീങ്ങി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ, വല്ലാത്തൊരു സങ്കടത്തോടെ പകച്ചു നിൽക്കുന്ന റോഷന്റെ അടുത്തേക്ക്, ആ സമയം സ്റ്റേഷന്റെ വരാന്തയിൽ നിന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ ഭവദാസൻ ഇറങ്ങിവന്നു. ദൂരേക്ക് നടന്നു പോകുന്ന നാണിത്തള്ളയെ നോക്കി അയാൾ വലിയൊരു നെടുവീർപ്പിട്ടു.
എന്നിട്ട് പതുക്കെ തിരിഞ്ഞ് റോഷനെ നോക്കി ഭവദാസൻ പറഞ്ഞു:
"പാവം... ഈ നാട്ടിലെ സുഖമില്ലാത്ത ഒരു സ്ത്രീയാ. പേര് നാണി. വർഷങ്ങൾക്ക് മുൻപ് ഇവരുടെ മക്കളായ മരുതിനെയും ഗർഭിണിയായ മാലമ്മയെയും ഈ കാട്ടിൽ വെച്ച് കാണാതായതാ. അന്ന് മുതൽ ആ പാവം തള്ളയുടെ സമനില തെറ്റി..."
ഭവദാസന്റെ തൊണ്ടയിടറി. അയാൾ പാടുപെട്ട് വാക്കുകൾ പുറത്തേക്ക് വിട്ടു:
"മക്കൾ ജീവനോടുണ്ടോ മരിച്ചോ എന്നറിയാതെ, ഈ സ്റ്റേഷൻ മുറ്റത്ത് ഓരോ വണ്ടി വരുമ്പോഴും തന്റെ മക്കളാണെന്ന് കരുതി ഓടിവരും... മാലമ്മയുടെ വയറ്റിലുണ്ടായിരുന്ന പേരക്കുട്ടി മാർത്താണ്ഡനെയാ അവർ ഇപ്പോ അന്വേഷിക്കുന്നത്. എപ്പഴും ആ പേരും വിളിച്ച് ഈ സ്റ്റേഷന്റെ പടിവാതിലിൽ വന്ന് കണ്ണീരോടെ കാത്തു നിൽക്കും..."
നാണിത്തള്ളയുടെ ആ പിറുപിറുക്കലും ഭവദാസന്റെ വാക്കുകളും റോഷന്റെ ഉള്ളിലുമൊരു നൊമ്പരമുണ്ടാക്കി. എന്നാൽ സത്യം മുഴുവൻ അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുകൊണ്ട് ഭവദാസൻ പറഞ്ഞ ആ വാക്കുകളിൽ കുറ്റബോധം ഒരു കനൽ പോലെ എരിയുന്നുണ്ടായിരുന്നു.
നാണിത്തള്ളയെ നോക്കി നെടുവീർപ്പിട്ട ശേഷം ഭവദാസൻ തിരിഞ്ഞ് റോഷനെ നോക്കി ഒന്നും മിണ്ടാതെ നേരെ ഫോറസ്റ്റ് സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു കയറി. റോഷനും അയാളെ അനുഗമിച്ചു പിന്നാലെ അകത്തേക്ക് ചെന്നു.
റോഷൻ തന്റെ ബാഗിൽ നിന്നും ഒരു വലിയ കവർ പുറത്തെടുത്ത് ഭവദാസന് നേരെ നീട്ടി.
ഭവദാസൻ സംശയത്തോടെ ആ കവർ വാങ്ങി തുറന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) നിന്നുള്ള ഒരു ഔദ്യോഗിക രേഖയായിരുന്നു അത്. അട്ടപ്പാടിയിലെയും സൈലന്റ് വാലിയിലെയും അതിർത്തി കാടുകളിലെ അപൂർവ്വ ഔഷധ സസ്യങ്ങളെക്കുറിച്ചും, ആദിവാസി സമൂഹങ്ങളുടെ പാരമ്പര്യ അറിവുകളെക്കുറിച്ചും പഠിക്കാൻ വന്നതായിരുന്നു റോഷൻ. ശാസ്ത്രീയമായി പറഞ്ഞാൽ 'എത്‌നോബോട്ടണി' (Ethnobotany) ഗവേഷണത്തിനായി വനംവകുപ്പ് നൽകിയ പ്രത്യേക അനുമതി പത്രമായിരുന്നു അത്.
ഭവദാസൻ കത്തിൽ നിന്നും കണ്ണെടുത്ത് റോഷനെ ഒന്നുകൂടി അടിമുടി നോക്കി. വെറുമൊരു സഞ്ചാരിയല്ല, കാടിന്റെ രഹസ്യങ്ങൾ തേടിയിറങ്ങിയ ഒരു ഗവേഷകനാണ് തന്റെ മുന്നിൽ നിൽക്കുന്നത്!
കത്ത് മടക്കിവെച്ചുകൊണ്ട് ഭവദാസൻ ചോദിച്ചു: "അപ്പോ ഒന്നരമാസം റോഷൻ ഇവിടെ കാണും?"
"അതെ സാർ. കാടിന്റെ ഉള്ളിലെ ഊരുകളിൽ എനിക്ക് പലപ്പോഴും പോവേണ്ടി വരും. പഠനത്തിനായി അവിടെ തങ്ങുകയും വേണം." റോഷൻ മറുപടി നൽകി.
ഭവദാസൻ ഗൗരവത്തോടെ റോഷന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: "ഒരു കാര്യം ചെയ്യ്. ഇവിടെ കാടിനകത്ത് താമസ സൗകര്യമൊന്നും ഫോറസ്റ്റുകാർക്ക് നേരിട്ട് തരാൻ കഴിയില്ല. റോഷൻ താമസ സൗകര്യത്തിന് കാളിമുത്തുവിനെ കണ്ടാൽ മതി..അയാളാണ് ഇവിടത്തെ കാട്ടുരാജാവ്...!."
ഭവദാസന്റെ ശബ്ദം ഭയം കൊണ്ട് താഴ്ന്നു, അയാളുടെ വാക്കുകളിൽ കാക്കിയുടെ അധികാരത്തേക്കാൾ ഉപരി വല്ലാത്തൊരു ഭയമുണ്ടായിരുന്നു..
അപ്പോഴാണ് ഫോറസ്റ്റ് സ്റ്റേഷന്റെ വെളിയിൽ വാഹനങ്ങൾ വരുന്ന ഒച്ചയും, ആളുകളുടെ ആക്രോശങ്ങളും കേട്ടത്. ഭവദാസനും, റോഷനും സ്റ്റേഷന്റെ വെളിയിൽ ഇറങ്ങി.
ആ സമയം സ്റ്റേഷന്റെ മുന്നിലെ റോഡിലൂടെ പൊടിപറത്തിക്കൊണ്ട് വലിയൊരു വാഹനവ്യൂഹം ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു..
മുന്നിൽ കറുത്ത നിറമുള്ള ഒരു ആഡംബര കാർ. അതിനു പിന്നിലായി കാടിന്റെ ശാന്തതയെ കീറിമുറിച്ചുകൊണ്ട് ഒരു തുറന്ന ജീപ്പ്. ആ ജീപ്പിൽ നിറയെ ഗുണ്ടകളാണ്.! അവരുടെ കൈകളിലെ വടിവാളുകളും ഇരുമ്പുവടികളും വെയിലിൽ വെട്ടിത്തിളങ്ങി.
ക്വട്ടേഷന് പോകുന്ന തരത്തിലുള്ള വെല്ലുവിളിയും, ഭയാനകമായ അട്ടഹാസവും അന്തരീക്ഷത്തിൽ മുഴങ്ങി..
കാഴ്ച കണ്ട് റോഷൻ ഞെട്ടിത്തറഞ്ഞു നിന്നുപോയി. ഭവദാസൻ ആ വാഹനവ്യൂഹത്തെ നോക്കി പല്ലു കടിച്ചുകൊണ്ട് റോഷനോട് പറഞ്ഞു:
"ദേ... ആ കാറിൽ പോവുന്നതാ കാളിമുത്തു!"
കാറിൻ്റെ പിൻസീറ്റിൽ ഇരിക്കുന്ന ഭീകരനായ മനുഷ്യനെ റോഷൻ മിന്നായം പോലെ കണ്ടു.
കാറിൻ്റെ പിന്നാലെ വരുന്ന ഗുണ്ടകളുടെ ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടു നിർത്തി ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്ത് ഒരു റൗണ്ട് കറങ്ങി.
റോഷന്റെ നോട്ടം പോയത് ജീപ്പിന്റെ മുൻസീറ്റിലിരുന്ന് വായുവിൽ വടിവാൾ വീശിക്കാണിക്കുന്ന ഒരാളുടെ നേരെയായിരുന്നു. അവന്റെ നെഞ്ചത്ത് ഫണം വിടർത്തിയ ഒരു മൂർഖന്റെ ചിത്രം പച്ച കുത്തി വെച്ചിട്ടുണ്ട്.
"ദേ... ആ ജീപ്പിൽ വാൾ വീശിക്കൊണ്ടിരിക്കുന്നവനാണ് കാളിമുത്തുവിന്റെ മെയിൻ ഗുണ്ട... പാമ്പ്!" ഭവദാസൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"പാമ്പോ...?" ആ പേര് കേട്ട് റോഷൻ അത്ഭുതത്തോടെ ഭവദാസനെ നോക്കി.
"അതെ, പ്രകാശൻ എന്നാ അവന്റെ പേര്. പക്ഷേ എല്ലാവരും വിളിക്കുന്നത് പാമ്പ് പ്രകാശ് എന്നാണ്. ദയയുടെ കണിക പോലും തൊട്ടു തീണ്ടാത്ത ക്രിമിനൽ. "
ആയുധങ്ങളുമായി അട്ടഹസിച്ച് പായുന്ന ആ ഗുണ്ടാസംഘത്തെ നോക്കി റോഷൻ ഭയത്തോടെ ചോദിച്ചു
"ഇവര് ആരെങ്കിലും കൊല്ലാൻ പോവുകയാണോ?"
ഒരു തമാശ കേട്ടത് പോലെ ഭവദാസൻ ചിരിച്ചു പോയി
"ഹേയ്, ഇന്നവർ ആരെയും കൊല്ലാനൊന്നും പോകുന്നതല്ല. "
" പിന്നെ ?"
"കാളിമുത്തു പരീക്ഷ എഴുതാൻ പോവുകയാ... പത്താം ക്ലാസ്സ് പരീക്ഷ! അതിൻ്റെ ആഘോഷമാണ് ഇപ്പം കണ്ടത്!"
(തുടരും)
കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
15 likes
11 shares