🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
2K views • 9 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/m3MlEJv?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -8
--------------------------------
ഭവദാസന്റെ ബൈക്ക് ആംബ്രോസിന്റെ വീടിന് മുന്നിൽ വന്നു നിന്നു. ഗേറ്റ് അകത്തുനിന്നും ഭദ്രമായി പൂട്ടിയിരുന്നു. ഗേറ്റിനപ്പുറം, ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന ഒരു രാക്ഷസനെപ്പോലെ ആംബ്രോസിന്റെ ഇരുനില വീട് കാണാമായിരുന്നു.
ബൈക്കിന്റെ എഞ്ചിൻ ഓഫ് ചെയ്ത ശേഷം ഭവദാസൻ പതുക്കെ താഴെയിറങ്ങി. പഴനിമലയുടെ നെഞ്ചോട് ചേർന്നിരുന്ന കരിമ്പടത്തിൽ ആ കുഞ്ഞ് അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
പഴനിമല ഭയത്തോടെ ചുറ്റുപാടും നോക്കി. അയാളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു:
"സർ... നാമക്കൊന്ന് ആലോചിച്ച് പോരേ? ഇന്ത സിങ്കത്തിന്റെ മടയിൽ കുഞ്ഞിനെ വെക്കണത്? ചോര കണ്ടാൽ അറപ്പില്ലാത്തവനാ ഇന്ത ആംബ്രോസ്. അവന് കുഞ്ഞിനോട് എന്ത് കനിവ് തോന്നാനാ? അവനെങ്ങാനും കുഞ്ഞിനെ സംരക്ഷിക്കാതെ എടുത്തൊന്ന് ദൂരെ കളഞ്ഞാ നാമെന്ത് ചെയ്യും ? നാകേലനെ പോലെ ഇവനും കുഞ്ഞിൻ്റെ ഉസിര് എടുക്കുമോന്ന് എനിക്കൊരു പേടി..."
അത് കേട്ട് ഭവദാസൻ ഗൗരവത്തോടെ പഴനിമലയെ നോക്കി പറഞ്ഞു:
"ഇല്ല പഴനിമലേ... ഈ ലോകത്ത് കുഞ്ഞിനിപ്പോൾ സുരക്ഷിതമായ സ്ഥലം ഇതുമാത്രമാണ്. ആംബ്രോസ് ഒരു ഗുണ്ടയായിരിക്കാം, പക്ഷേ അവനൊരു നീതിയുണ്ട്. മാത്രമല്ല, ആനത്താരയിൽ വെച്ച് സാക്ഷാൽ പാറേലമ്മയുടെ കൊമ്പൻ നമുക്ക് വഴിതന്നത് ഇവനെ ഈ സിംഹത്തിന്റെ മടയിൽ എത്തിക്കാനാണ്."
അത് പറഞ്ഞ ശേഷം ഭവദാസൻ ആ വലിയ ഇരുമ്പുഗേറ്റിലേക്ക് നോക്കി. ഗേറ്റ് പൂട്ടിയിരിക്കുകയാണെങ്കിലും, അതിനോട് ചേർന്ന് പകൽ സമയത്ത് ആളുകൾക്ക് നടക്കാൻ മാത്രം ഉപയോഗിക്കുന്ന ചെറിയൊരു പടിവാതിലുണ്ടായിരുന്നു.
അതിന്റെ കൊളുത്ത് അകത്തുനിന്നും വെറുതെ ഇട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ഭവദാസൻ ഗേറ്റിന്റെ അഴികൾക്കിടയിലൂടെ കൈ കടത്തി ആ കൊളുത്തു തുറന്ന് അകത്തേക്ക് കടന്ന് വീടിന്റെ വരാന്തയിലെത്തി.
സുരക്ഷിതമായ ഒരു മൂലയിൽ കുഞ്ഞിനെ അവൻ പതുക്കെ കിടത്തി. കുഞ്ഞിന്റെ മുഖത്ത് അവസാനമായി ഒന്നുകൂടി നോക്കി ഭവദാസൻ വേഗത്തിൽ തിരിഞ്ഞു നടക്കുമ്പോൾ, പഴനിമല കോളിംഗ് ബെൽ അമർത്തി കഴിഞ്ഞിരുന്നു ..
അതിന് ശേഷം രണ്ടുപേരും തിരിഞ്ഞു നോക്കാതെ അവിടം വിട്ടു ഓടി പോയി..
--------------------------
കുറച്ചു സമയത്തിനുള്ളിൽ ,
വാതിൽ തുറന്നു ആംബ്രോസിന്റെ ഭാര്യ ശ്രീലക്ഷ്മി പുറത്തേക്ക് ഇറങ്ങി വന്നു..
ആംബ്രോസ് എന്ന പേര് കേട്ടാൽ കേരളത്തിലെ ഗുണ്ടാസംഘങ്ങൾ വരെ വിറയ്ക്കുമെങ്കിലും, ആംബ്രോസ് വിറയ്ക്കുന്നത് ഭാര്യയുടെ മുന്നിൽ മാത്രമാണ്.
ആംബ്രോസിന്റെ നെഞ്ചുറപ്പും ശൗര്യവും കണ്ട് ഇഷ്ടപ്രകാരം അയാളുടെ കൂടെ ഇറങ്ങി വന്നവളാണ് ലക്ഷ്മി.
അവർ തമ്മിൽ പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടുതന്നെ ആംബ്രോസിന് ജീവിതത്തിൽ അല്പമെങ്കിലും പേടിയും ബഹുമാനവുമുള്ളത് ഈ തന്റേടിയായ കാന്താരിയോട് മാത്രമാണ്...!!
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കൊരു കുഞ്ഞില്ലായിരുന്നു. വൈദ്യശാസ്ത്രം അത് ലക്ഷ്മിയുടെ കുറവാണെന്ന് വിധിയെഴുതിയെങ്കിലും, ആംബ്രോസ് ഒരിക്കൽപ്പോലും അതിന്റെ പേരിൽ ഭാര്യയെ കുറ്റപ്പെടുത്താനോ, ആ കാരണം പറഞ്ഞ് അവളെ പിരിയാനോ തയ്യാറായിരുന്നില്ല. തന്റെ ജീവന്റെ പാതിയായി അയാൾ അവളെ നെഞ്ചോട് ചേർത്തു നിർത്തി.
വാതിൽ തുറന്ന് പുറത്തിറങ്ങിയ ലക്ഷ്മി വരാന്തയിൽ കിടന്ന് കരയുന്ന കുഞ്ഞിനെ കണ്ട് ഞെട്ടിത്തറഞ്ഞുപോയി. അവൾ വേഗത്തിൽ ഓടിച്ചെന്ന് ആ പിഞ്ചുകുഞ്ഞിനെ വാരിയെടുത്തു.
"മനുഷ്യാ... ദേ ഇങ്ങോട്ടൊന്ന് വേഗം വന്നേ!"
അവളുടെ ആ ഉച്ചത്തിലുള്ള വിളി കേട്ട്, ശത്രുക്കൾ വീടാക്രമിക്കാൻ വന്നെന്ന് കരുതി ഒട്ടും സമയം കളയാതെ ആംബ്രോസ് പുറത്തേക്ക് ചാടിയിറങ്ങി. ഒരു കയ്യിൽ ലോഡ് ചെയ്ത തോക്കും, മറുകയ്യിൽ മൂർച്ചയേറിയ ഒരു വടിവാളും ഉണ്ടായിരുന്നു! ആരെയും വെട്ടിവീഴ്ത്താൻ തയ്യാറായി വന്ന ആ ഗുണ്ടാത്തലവന്റെ കണ്ണുകൾ പക്ഷേ മുറ്റത്തെ കാഴ്ച കണ്ട് അന്തംവിട്ട് പോയി. ശത്രുക്കൾക്ക് പകരം അവിടെ കണ്ടത് ലക്ഷ്മിയുടെ കയ്യിലിരിക്കുന്ന ഒരു ചോരക്കുഞ്ഞിനെ!
അയാൾ പതിയെ ആയുധങ്ങൾ താഴ്ത്തി.
"ങ്ഹേ..കുഞ്ഞോ ?ഇതിനെ എവിടുന്ന് കിട്ടി?" ആംബ്രോസ് അമ്പരപ്പോടെ ഭാര്യയെ നോക്കി ചോദിച്ചു.
"അത് ചോദിക്കാനാ ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്!" ലക്ഷ്മിയുടെ സ്വരം കടുത്തു. ആ കണ്ണുകളിൽ സംശയത്തിന്റെ ഒരു തീപ്പൊരി മിന്നി മറഞ്ഞു. " സത്യം പറയ്..ഈ കുഞ്ഞ് നിങ്ങളെയല്ലേ??"
" അയ്യേ..എന്റേ കുഞ്ഞോ " ഗുണ്ടാ തലവൻ ചാരിത്ര്യം പോയ പോലെ രണ്ടടി പിന്നോട്ട് വെച്ചു.
" ഗുണ്ടാത്തലവൻ ആംബ്രോസിന്റെ മുറ്റത്ത് ഈ കൊച്ചിനെ പിന്നെ ആര് കൊണ്ട് വെയ്ക്കാനാ. ? അതിനുള്ള ധൈര്യം ഇവിടെ ആർക്കാണുളളത്? ?"
ഭാര്യയുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ ആംബ്രോസ് പതറി പോയി...
" എടീ..എനിക്കറിയില്ല ! ഈ കുഞ്ഞും ഞാനുമായി യാതൊരു ബന്ധവുമില്ല!
ഔസേപ്പ് പുണ്യാളൻ ആണേ സത്യം!"
" പളളീ പോകാത്ത നിങ്ങള് എന്തിനാണ് മനുഷ്യാ പുണ്യാളനെ കൊണ്ട് സത്യം ഇടുന്നേ ? ഇത് നിങ്ങളുടെ കുഞ്ഞ് തന്നെയാണ്.. ആ മൂക്കും ചിരിയും അതേ പോലെ തന്നെയാണ്!"
" എന്റെ പൊന്നു ലക്ഷ്മി, നീയെന്നെ വിശ്വസിക്ക് .. ആംബ്രോസ് പല തന്തയില്ലാത്തരവും കാണിച്ചിട്ടുണ്ട്. പക്ഷേ ഇമ്മാതിരി തറ പണിക്ക് ഞാൻ നിക്കുകേല!' അയാൾ സത്യം ഇടാനായി ഭാര്യയുടെ തലയിൽ കൈ നീട്ടി.
പക്ഷേ ലക്ഷ്മി കൈ തട്ടിമാറ്റി തുളളുകയാണ്..
" ദേ..മനുഷ്യാ.. നിങ്ങള് വല്ല്യ ഗുണ്ടായാണെന്ന് ഞാൻ നോക്കില്ല. അടിച്ചു കാല് മടക്കി തൊഴി തരും. സത്യം പറ , പല സ്ഥലങ്ങളിലും കയറിയിറങ്ങി പോകുന്നതിനിടയിൽ, ഏത് നടക്കാവിൽ പോയി ഉണ്ടാക്കിയതാ ഈ കുഞ്ഞിനെ?"
ഭാര്യയുടെ ആ അപ്രതീക്ഷിത ചോദ്യം കേട്ട് ആംബ്രോസ് ആടിയുലഞ്ഞു പോയി.
പോലീസിന്റെ തോക്കിൻ കുഴലിന് മുന്നിൽ പോലും പതറാത്ത ആംബ്രോസ് ആ കാന്താരിയുടെ മുന്നിൽ പരുങ്ങി.
"എന്റെ പൊന്നു ലക്ഷ്മീ, നീ എന്നെ ഇങ്ങനെ സംശയിക്കാതെ. വേണമെങ്കിൽ രണ്ട് കൊലപാതകങ്ങള് എന്റെ തലയിൽ കെട്ടി വെച്ചോ. ഞാൻ സഹായിക്കും. പക്ഷേ ഇത് എന്റെ കുഞ്ഞാണെന്ന് മാത്രം പറയരുത്. എന്റെ കുഞ്ഞ് ഇങ്ങനെ അല്ല. ദേ..നീ ഈ കൊച്ചിന്റെ നിറം നോക്ക്... നല്ല വെളുത്ത തുടുത്ത തങ്കക്കുടം പോലെയുള്ള കൊച്ച്. ഞാനോ കരിങ്കല്ലിന്റെ നിറം പോലെയല്ലേ ഇരിക്കുന്നത്? എനിക്കൊരു കൊച്ച് ഉണ്ടായാൽ ഇങ്ങനെ വെളുക്കില്ല ?" ആംബ്രോസ് ആണയിട്ടു പറഞ്ഞു.
അതുകേട്ട് ലക്ഷ്മി പുരികം ചുഴറ്റി, കൈകൾ ഇടുപ്പിൽ കുത്തിക്കൊണ്ട് ചോദിച്ചു: "അതിന് നിങ്ങള് പോയ പെണ്ണ് വെളുത്തതായിരുന്നാൽ പോരേ?"
ആ ഒറ്റ ചോദ്യത്തിൽ ആംബ്രോസ് ക്ലീൻ ബോൾഡായി!
അയാളുടെ ചിന്തകൾ പുറകോട്ട് പാഞ്ഞു. മദ്യപിച്ചു ലക്കുകെട്ട ചില ദുർബല നിമിഷങ്ങൾ വല്ല അവിഹിതവും സംഭവിച്ചു പോയിട്ടുണ്ടോ ??"
ഒരക്ഷരം മിണ്ടാൻ കഴിയാതെ അയാൾ താടിയ്ക്ക് കൈകൊടുത്തു ആലോചിച്ചു നിന്നു പോയി.
അപ്പോഴേക്കും കുഞ്ഞ് കരഞ്ഞു . "എടീ..അതിന്റെ അണ്ണാക്ക് പൊത്തടീ..ആളുകള് കേട്ടാൽ എന്റെ ചാരിത്ര്യം പോവും!"
ആംബ്രോസിന് വെപ്രാളം തുടങ്ങി.
ലക്ഷ്മി അത് കേട്ട് കുഞ്ഞിനെ നെഞ്ചോട് ഒന്നുകൂടി ചേർത്തു. പെട്ടെന്ന്, ആ കുഞ്ഞ് കരച്ചിൽ നിർത്തി അവളുടെ മുഖത്തേക്ക് നോക്കി പല്ലില്ലാത്ത മോണകാട്ടി ഒന്ന് ചിരിച്ചു!
ആ നിമിഷം, വർഷങ്ങളായി ഒരു കുഞ്ഞിനായി ദാഹിച്ചിരുന്ന ലക്ഷ്മിയുടെ മാതൃഹൃദയം ഉണരുകയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പൂമുഖത്ത് വെച്ചിരുന്ന മുരുക ഭഗവാന്റെ ഫോട്ടോയിലേക്ക് നോക്കി.
"ഇനി ഇത് ആരുടെ ചോരയാണെങ്കിലും എനിക്ക് ഒന്നുമറിയണ്ട. ഇതെന്റെ കൊച്ചാ!" ലക്ഷ്മിയുടെ വാക്കുകളിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു. കടുത്ത മുരുക ഭക്തയായ ലക്ഷ്മി ഭക്തിയോടെ പറഞ്ഞു: "എനിക്ക് കുട്ടികളില്ലെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിലേക്ക് എന്റെ മുരുക സാമി എനിക്ക് കൊണ്ടുത്തന്നതാ ഇവനെ. അതുകൊണ്ട് ഞാൻ കുഞ്ഞിനെ വളർത്തും..."
അവൾ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് മന്ത്രിച്ചു: "സാമി... അതായിരിക്കും ഇവന്റെ പേര്."
" എടീ..നീയയിങ്ങനെ പെട്ടെന്ന് ശപഥം എടുത്ത് കുഞ്ഞിന് പേരൊന്നും ഇടാതെ ഈ വള്ളി കെട്ടിനെ ആരാണ് ഇവിടെ കൊണ്ട് വന്നതെന്ന് എനിക്കറിയണം." ആംബ്രോസ് പല്ലിറുമ്മി.
"ആരായാലും എനിക്കൊന്നും അറിയേണ്ട. ഞാൻ ഇവനെ വളർത്തും!" ലക്ഷ്മി ഉറച്ച ശബ്ദത്തിൽ പറഞ്ഞു
അത് പറയുമ്പോൾ ലക്ഷ്മിയുടെ മുഖത്തെ ഭാവം ആകെ മാറിയിരുന്നു. അവളുടെ കണ്ണുകളിലെ ആ തിളക്കവും മുഖത്തെ നിശ്ചയദാർഢ്യവും ആംബ്രോസ് അത്ഭുതത്തോടെ നോക്കിനിന്നു. വർഷങ്ങൾക്ക് മുൻപ്, സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും എതിർത്തുകൊണ്ട്, സകലരെയും വെല്ലുവിളിച്ച് തന്റെ കൈപിടിച്ച് പടിയിറങ്ങി വരാൻ കാണിച്ച അതേ ചങ്കുറപ്പും ധൈര്യവുമാണ് ഇപ്പോൾ അവളുടെ ആ മുഖത്ത് വീണ്ടും തെളിഞ്ഞു നിൽക്കുന്നതെന്ന് ആംബ്രോസ് തിരിച്ചറിഞ്ഞു.
ഏത് കൊലകൊമ്പനെയും വിറപ്പിക്കുന്ന ആ ഗുണ്ടാത്തലവൻ, തന്റെ പെണ്ണിന്റെ ആ തീപാറുന്ന നോട്ടത്തിന് മുന്നിൽ മനസ്സുകൊണ്ട് ആയുധം വെച്ചു കീഴടങ്ങുകയായിരുന്നു.
തന്നെ ജീവനുതുല്യം സ്നേഹിക്കുന്നവളുടെ ഏറ്റവും വലിയ സ്വപ്നമാണ് അവളുടെ കൈകളിലിരിക്കുന്നത്. ഇനി അതിനൊരു മാറ്റമില്ല. അയാൾ കയ്യിലുണ്ടായിരുന്ന വടിവാളും തോക്കും വരാന്തയിലെ തിണ്ണയിലേക്ക് വെച്ചു. എന്നിട്ട് ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു ചെന്ന് ആ പിഞ്ചുകുഞ്ഞിന്റെ നെറ്റിയിൽ പതുക്കെ തലോടി.
"ശരി കാന്താരീ... നീ തീരുമാനിച്ചാൽ പിന്നെ അതിലൊരു മാറ്റമില്ലല്ലോ. ഈ കുഞ്ഞിനെ തേടി ആരു വന്നാലും ഈ ആംബ്രോസിന്റെ നെഞ്ചിൽ ചവിട്ടിയെ കുഞ്ഞിനെ തൊടൂ ! എന്താ പോരെ ?"
ആംബ്രോസ് ലക്ഷ്മിയുടെ തലയിൽ കൈ വെച്ചു സത്യം ചെയ്തു
ആംബ്രോസിന്റെ വാക്കുകൾ കേട്ട് ലക്ഷ്മിയുടെ മുഖത്ത് സന്തോഷത്തിന്റെ നിലാവ് പരന്നു. അവൾ ആ കുഞ്ഞിനെ ഒന്നുകൂടി നെഞ്ചോട് ചേർത്തു. അങ്ങനെ അട്ടപ്പാടിയിലെ പാറേലമ്മയുടെ അവകാശിയായ മാർത്താണ്ഡൻ, കൊടും ഗുണ്ടയായ ആംബ്രോസിന്റെ അധോലോക സാമ്രാജ്യത്തിൽ സാമിയായി വളർന്നു തുടങ്ങുകയായിരുന്നു...
----------------------------------------
വർഷങ്ങൾ പിന്നേം കടന്നു പോയി
ലക്ഷ്മിയുടെ താരാട്ടുപാട്ടുകളിലും, ആംബ്രോസിന്റെ തണലിലും സാമി വളർന്നു കൊണ്ടിരുന്നു.
ഒരു ദിവസം, ഉച്ചഭക്ഷണ സമയത്തെ ബഹളങ്ങൾക്കിടയിലെ എൽ.പി സ്കൂൾ മൈതാനം.അവിടെ കുട്ടികൾ തമ്മിൽ അടി നടക്കുകയാണ്.
പൊടിപാറുന്ന ആ ഗ്രൗണ്ടിൽ അഞ്ചാം ക്ലാസ്സിലെ ബലവാനായ ബിജു ഒരു പയ്യനെ നിലത്തിട്ട് ഇടിക്കുകയാണ്. അടിയേറ്റ് മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ച് ആ പയ്യനെ പൊക്കിയെടുത്ത് എറിയുന്ന ബിജു.
തന്റെ കുപ്പായത്തിന്റെ കോളർ ഒന്നുകൂടി പൊക്കിവെച്ച്, ചുറ്റും പേടിച്ചു നിൽക്കുന്ന കുട്ടികളെ നോക്കി ബിജു ഉച്ചത്തിൽ അലറി:
"ഇനി ആരുണ്ടെടാ ബിജുവിനെ തോൽപ്പിക്കാൻ? ധൈര്യമുള്ളവൻ വാടാ മുന്നോട്ട്!"
ആ വെല്ലുവിളി കേട്ട് മുതിർന്ന കുട്ടികൾ പോലും ഭയന്ന് പിന്മാറുമ്പോഴാണ്, ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി രണ്ടാം ക്ലാസ്സുകാരനായ ആ കൊച്ചുപയ്യൻ മുന്നോട്ട് വന്നത്.
" ദേ..അവൻ വീണു. ഇനി ഞാൻ!"
ആ കുട്ടി ഇടി തുടങ്ങാനുള്ള സ്റ്റെപ്പിൽ ബിജുവിൻ്റെ മുന്നിലെത്തി !"
" നീ ഏതാടാ ?" ബിജു പയ്യനെ നോക്കി കണ്ണിരുട്ടി
പയ്യനെ കണ്ടതും ബിജുവിന്റെ കൂട്ടുകാരൻ പേടിയോടെ
"വേണ്ടെടാ ബിജുവേ... അവനെ തൊടാൻ നിക്കണ്ട. ഇടി തുടങ്ങിയാൽ അവന്റെ കയ്യിൽ നിന്നും ഊരിപ്പോരാൻ പാടാ..."
എന്നാൽ അഹങ്കാരം തലയ്ക്കുപിടിച്ച ബിജു അത് പുച്ഛിച്ചു തള്ളി കൊണ്ട്
" ഏത് ഈ സാമ്പാറ് പയ്യനോ?"
പറഞ്ഞയുടനെ ബിജു പാഞ്ഞടുത്തു പയ്യന്റെ കുപ്പായത്തിന് കുത്തിപ്പിടിച്ച് അവനെ വായുവിൽ ഉയർത്തി ഒറ്റയേറ്! കൂടാതെ മുഖത്തൊരു കനത്ത ഇടിയും കൊടുത്തു.
മൈതാനത്തെ പൊടിമണ്ണിലേക്ക് രണ്ടാം ക്ലാസ് പയ്യൻ തെറിച്ചു വീണു. ചുറ്റും നിന്ന കുട്ടികൾ ഭയന്ന് കണ്ണുപൊത്തി.
എന്നാൽ, മണ്ണിൽ വീണ പയ്യൻ പതുക്കെ തലയുയർത്തി. അവനൊട്ടും കരയുന്നുണ്ടായിരുന്നില്ല. പകരം, അവന്റെ മുഖത്ത് ചിരി വിടർന്നു .
എന്നിട്ട്, തന്റെ അമ്മ തൊട്ടുതന്ന നെറ്റിയിലെ ചന്ദനക്കുറി, തന്റെ വലതുകൈയുടെ തള്ളവിരൽ കൊണ്ട് അവൻ അമർത്തി മായിച്ചു കളഞ്ഞു! ശാന്തനായ കുട്ടിയുടെ ഭാവം അവൻ അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഇനി താണ്ഡവമാണ്!
ഒരു നിമിഷം... കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പയ്യൻ ബിജുവിന്റെ നേർക്ക് കുതിച്ചുചാടി. വായുവിൽ ഉയർന്നുള്ള ആ ഒറ്റച്ചാട്ടത്തിൽ ഇടിത്തീ പോലെയുള്ള പഞ്ച് കൃത്യം ബിജുവിന്റെ താടിയെല്ലിന് നേരെ പതിച്ചു! ഠേ!
ആ ഒരൊറ്റ ഇടിയിൽ ബിജുവിന്റെ കണ്ണിൽ ഇരുട്ടുകയറി. അവൻ പിന്നോട്ട് വേച്ചുപോയി. പിന്നെ നടന്നത് ഒരു കൂട്ടത്തല്ലായിരുന്നില്ല, പയ്യന്റെ വൺമാൻ ഷോ ആയിരുന്നു. തന്നേക്കാൾ ഇരട്ടി വലിപ്പമുള്ള ആ അഞ്ചാം ക്ലാസ്സുകാരനെ ഗ്രൗണ്ടിലിട്ട് പയ്യൻ പൊതിരെ ഇടിച്ചു.
അടിയുടെ ആഘാതം താങ്ങാനാവാതെ, ചോരയൊലിപ്പിക്കുന്ന മുഖവുമായി, അലറിക്കരഞ്ഞുകൊണ്ട് ബിജു ജീവനുംകൊണ്ട് ഓട്ടം തുടങ്ങി.
"അയ്യോ... എന്നെ കൊല്ലുന്നേ..."
വിടാൻ ഭാവമില്ലാതെ, മുഷ്ടി ചുരുട്ടി ബിജുവിന് പിന്നാലെ പാഞ്ഞുപോകുന്ന ആ രണ്ടാം ക്ലാസ്സുകാരനെ നോക്കി സ്കൂൾ മൈതാനം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു.
അപ്പോ ബിജുവിൻ്റെ കൂട്ടുകാരൻ പിന്നാലെ ഓടി കൊണ്ട്
" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ബിജുവേ..സാമി ഇടി തുടങ്ങിയാ ഊരിപോരാൻ പാടാണ്!"
(തുടരും)
കണ്ണൂർകാരൻ 🥰🥰🥰🥰 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
17 likes
3 comments • 10 shares