☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2K views • 14 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
ബിരിയാണി- Chapter 2
( Sequel of ബിരിയാണി,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
സെൻട്രൽ ജയിലിന്റെ മൂന്നാം നമ്പർ സെല്ലിലെ കട്ടപിടിച്ച ഇരുട്ടിലും സന്ധ്യയുടെ നാവിൽ ആ പഴയ മലബാർ ദം ബിരിയാണിയുടെ രുചി മാഞ്ഞിരുന്നില്ല. ആറു കൊലപാതകങ്ങൾ നടത്തി ജയിലിൽ എത്തിയ ബിരിയാണി കൊലയാളിയെ മറ്റ് തടവുകാർ ഭയത്തോടെയാണ് നോക്കിയത്. എന്നാൽ സന്ധ്യയ്ക്ക് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഇൻസ്പെക്ടർ നിസാർ പറഞ്ഞതുപോലെ അവൾ കാത്തിരുന്നത് ജയിലിൽ ബിരിയാണി തരുന്ന ആ പ്രത്യേക ദിവസത്തിനായിരുന്നു.
………
ഒടുവിൽ ആ ദിവസം വന്നു.ഞായറാഴ്ച. ഉച്ചയ്ക്ക് ബിരിയാണി വിതരണം ആരംഭിച്ചപ്പോൾ സന്ധ്യ പാത്രവുമായി ആർത്തിയോടെ വരിയിൽ നിന്നു. എന്നാൽ താലത്തിൽ വീണ ആ ഭക്ഷണം കണ്ടതും അവളുടെ കൈകൾ വിറച്ചു. മസാലയോ നെയ്യോ ഇല്ലാത്ത, മഞ്ഞപ്പൊടി മാത്രം കലർത്തിയ റേഷൻ അരി വേവിച്ച ചോറ്! അതിനു മുകളിൽ വെന്തുരുകിപ്പോയ ഏതോ കഷ്ണം ഇറച്ചി. രൂപത്തിലും ഗന്ധത്തിലും അത് ബിരിയാണിയോട് ചെയ്യുന്ന ക്രൂരമായ ചതിയായിരുന്നു. സന്ധ്യയുടെ കണ്ണുകളിൽ പഴയ ആ ഭ്രാന്തമായ ദേഷ്യം ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോർഡർ (IED) വീണ്ടും തിളച്ചുമറിയാൻ തുടങ്ങി. അവൾ പാത്രം നിലത്തേക്ക് വലിച്ചെറിയാൻ ആഞ്ഞു.
"എറിയണ്ട പെണ്ണേ... എറിഞ്ഞിട്ട് കാര്യമില്ല. ബിരിയാണി എന്ന പുണ്യനാമത്തെയാണ് അവർ ഇവിടെ ദിവസവും കളങ്കപ്പെടുത്തുന്നത്!"
പിന്നിൽ നിന്ന് കേട്ട ശബ്ദം കേട്ട് സന്ധ്യ തിരിഞ്ഞുനോക്കി. കയ്യിലെ പാത്രത്തിൽ ജയിൽ ബിരിയാണിയെ വെറുപ്പോടെ നോക്കി നിൽക്കുന്ന മറ്റൊരു സ്ത്രീ. കട്ടിക്കണ്ണടയും, പാറിപ്പറന്ന മുടിയും, ഉറച്ച ശരീരവുമുള്ള അവൾ ജയിലിലെ കുപ്രസിദ്ധ തടവുകാരി ഗീത യായിരുന്നു.
"നല്ല ഒന്നാന്തരം ജീരകശാല അരിയുടെ മണവും, നെയ്യിന്റെ തിളക്കവും, അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ഇട്ട് ദം ചെയ്തെടുക്കുന്ന ആ സുഖം... അതിനു പകരമാണ് ഈ കോപ്പിലെ പുഴുക്കലരി!" ഗീത പല്ലുകടിച്ചു കൊണ്ട് പറഞ്ഞു.
"ഇന്ന് ഉച്ചയ്ക്ക് തന്ന ആ ചിക്കൻ പീസിന്റെ കട്ടി കണ്ടോ? റബ്ബർ കടിച്ചുകീറുന്ന പോലെ. ഈ കുക്ക് സുരേഷിന് ബിരിയാണി ഉണ്ടാക്കാൻ അറിയില്ലെങ്കിലും വേണ്ടില്ല, അതിന് ഈ പേരിടാതിരിക്കാമായിരുന്നു."
അപ്പോഴാണ് സന്ധ്യയ്ക്ക് മനസ്സിലായത്; തനിക്കു മുന്നിൽ നിൽക്കുന്നത് വെറുമൊരു തടവുകാരിയല്ല, തന്നെപ്പോലെ ബിരിയാണിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മറ്റൊരു ബിരിയാണി ഭ്രാന്തിയാണ്! സന്ധ്യയുടെ ഭർത്താവിനെപ്പോലെ കഞ്ഞി കുടിക്കാൻ ഉപദേശിച്ച സ്വന്തം അമ്മായിയപ്പന്റെ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന കേസിലാണ് ഗീത ജയിലിലായത്.
"എന്റെ കയ്യിൽ ഇപ്പോൾ ആ കത്തി ഉണ്ടായിരുന്നെങ്കിൽ..." സന്ധ്യ പല്ലുകടിച്ചു. "ആ പാചകക്കാരൻ സുരേഷിന്റെ തലയറുത്ത് ഞാൻ ആ ബിരിയാണി ചെമ്പിലിട്ട് പുഴുങ്ങിയേനെ. മനുഷ്യ ഇറച്ചി ഇട്ടാൽ എങ്കിലും അതിന് അല്പം രുചി കൂടിയേനെ!"
"അതു നല്ല ഐഡിയ," ഗീത ചിരിയോടെ പറഞ്ഞു.
"പക്ഷേ സുരേഷിന് ഭയങ്കര കൊളസ്ട്രോളാ. ആ നെയ്യ് ബിരിയാണിക്ക് കൊള്ളില്ല. ഇവിടെ നിന്ന് ചാടണം. ഈ വരുന്ന ബുധനാഴ്ച ജയിലിൽ പച്ചക്കറിയും സാധനങ്ങളും എത്തിക്കുന്ന വലിയൊരു മിനിലോറി വരും. അടുക്കളയുടെ വശത്തുകൂടിയാണ് അതിന്റെ വഴി. ജയിൽ വാർഡൻ വേണുവിന് വീട്ടിൽ ബിരിയാണി ഉണ്ടാക്കാൻ ഇവിടുള്ള ഇറച്ചി അടിച്ചുമാറ്റി കൊടുക്കാമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് അവൻ ജയിൽ അടുക്കളയുടെ പിൻവാതിൽ തുറന്നിടും. വേണു വിചാരിക്കുന്നത് ഞാൻ അവന് ഇറച്ചി എത്തിക്കുമെന്നാണ്. പക്ഷേ, അവനെ അവിടെത്തന്നെ തീർക്കും! എന്നിട്ട് ആ വണ്ടിയിൽ ഒളിച്ച് പുറത്തുകടക്കും. നേരെ കോഴിക്കോട്ടേക്ക്... അവിടെപ്പോയി നല്ല ആവി പറക്കുന്ന ഒറിജിനൽ ദം ബിരിയാണി വയറുനിറയെ തിന്നണം. നീ പോരുന്നുണ്ടോ?" ഗീത ചോദിച്ചു
സന്ധ്യ ഒട്ടും ആലോചിച്ചില്ല. അവൾ ഗീതയുടെ കൈകളിൽ ശക്തമായി പിടിച്ചു. അവളുടെ മനസ്സിൽ ഇപ്പോൾ സ്വാതന്ത്ര്യത്തേക്കാൾ വലിയ ലക്ഷ്യം ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.നല്ല ഒന്നാന്തരം മലബാർ ദം ബിരിയാണി! ജയിലിന്റെ മതിൽക്കെട്ടുകൾക്ക് പുറത്ത് തങ്ങളെ കാത്തിരിക്കുന്ന ആ വലിയ ബിരിയാണി ചെമ്പ് സ്വപ്നം കണ്ട്, രണ്ട് കൊടുംകൊലയാളികൾ ആ ഇരുട്ടിൽ ഒന്നിച്ച് ചിരിച്ചു. ആ ചിരിയിൽ മനുഷ്യത്വത്തിന്റെ ഒരംശം പോലും ബാക്കിയുണ്ടായിരുന്നില്ല.
……..
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി. ജയിലിൽ കനത്ത ചൂടായിരുന്നു. പച്ചക്കറിയും റേഷൻ സാധനങ്ങളുമായി ഒരു വലിയ മിനിലോറി ജയിൽ കവാടം കടന്ന് അകത്തേക്ക് വന്നു. ഡ്രൈവർ സജിത്ത് തട്ടുകടയിൽ നിന്ന് വാങ്ങിയ പൊറോട്ടയും ചിക്കൻ കറിയും തിന്ന് വണ്ടിക്കുള്ളിൽ തന്നെ ഉറക്കം തൂങ്ങി.
ഈ സമയം അടുക്കളയുടെ വശത്തുള്ള വലിയ സ്റ്റോർ റൂമിൽ വാർഡൻ വേണു കാത്തുനിൽക്കുകയായിരുന്നു. കൈക്കൂലിയും കരിഞ്ചന്ത സാധനങ്ങളും തിന്ന് വീർത്ത വയറുള്ള വേണുവിന് ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ—ഗീത ഒപ്പിച്ചു തരാമെന്ന് പറഞ്ഞ ആ സ്പെഷ്യൽ ഇറച്ചി പതുക്കെ തുറന്നു. സന്ധ്യയും ഗീതയും അകത്തേക്ക് കയറി. ഗീതയുടെ കയ്യിൽ വലിയൊരു ചാക്കുണ്ടായിരുന്നു.
"എവിടെടീ സാധനം? നല്ല കൊഴുപ്പുള്ളതാണോ? ബിരിയാണിക്ക് കൊള്ളാമോ" വേണുഉമിനീരിറക്കിക്കൊണ്ട് ചോദിച്ചു.
"നല്ല ഒന്നാന്തരം സാധനമാണ് സാറേ... ചോര വാർന്നിട്ടേയുള്ളൂ. ദാ നോക്കിക്കേ..." ഗീത ചാക്ക് നിലത്തിട്ടു.
വേണു ആർത്തിയോടെ ചാക്കിലേക്ക് കുനിഞ്ഞു. ആ നിമിഷം, സന്ധ്യ തന്റെ സാരിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന, അടുക്കളയിൽ നിന്ന് മോഷ്ടിച്ച വലിയൊരു വെട്ടുകത്തിയെടുത്ത് വേണുവിന്റെ കഴുത്തിന്റെ പിൻഭാഗത്തേക്ക് ആഞ്ഞു വെട്ടി!
ചടുപടാ ഒരു വാഴത്തണ്ട് മുറിക്കുന്ന ശബ്ദത്തോടെ വേണുവിന്റെ തല പകുതിയോളം അറ്റുപോയി. തറയിലേക്ക് ചോര ചീറ്റിത്തെറിച്ചപ്പോൾ സന്ധ്യ വളരെ ശാന്തമായി പറഞ്ഞു.
"ബിരിയാണിക്ക് കൊതിച്ചിരിക്കുന്നവരുടെ മുന്നിൽ വന്ന് കൊഴുപ്പിനെക്കുറിച്ച് ചോദിക്കുന്നോടാ തടിയാ!"
"അയ്യോ! നീ അവന്റെ ഷർട്ട് അഴിച്ചു കഴുത്തിൽ കെട്ട് , ചോര അധികം പടരേണ്ട. വണ്ടിയിൽ കയറാനുള്ളതാ," ഗീത വളരെ പ്രൊഫഷണലായി വേണുവിന്റെ പോക്കറ്റിൽ നിന്ന് വണ്ടിയുടെ ചാവികളും ഫോണും വാച്ച്മാന്റെ ഗേറ്റ് പാസും എടുത്തു. വേണുവിന്റെ വലിപ്പമുള്ള ശരീരം അവർ രണ്ടുപേരും ചേർന്ന് കഷ്ടപ്പെട്ട് വലിച്ചിഴച്ച് അടുക്കളയിലെ വലിയ വേസ്റ്റ് ഡ്രമ്മിലേക്ക് തള്ളി.
"വേണു സാറേ, താൻ ചാവാൻ പോകുന്നതിന് തൊട്ടുമുമ്പ് ബിരിയാണിയെക്കുറിച്ച് ചിന്തിച്ചതുകൊണ്ട് തനിക്ക് സ്വർഗ്ഗം കിട്ടും," ഗീത ഡ്രമ്മിന്റെ അടപ്പടച്ചുകൊണ്ട് പരിഹസിച്ചു.
അവർ രണ്ടുപേരും പതുങ്ങിപ്പതുങ്ങി മിനിലോറിയുടെ അടുത്തേക്ക് ചെന്നു. ഡ്രൈവർ സജിത്ത് ഇപ്പോഴും നല്ല ഉറക്കത്തിലാണ്. വണ്ടിയുടെ പിൻഭാഗത്തെ ക്യാബിനിൽ സാധനങ്ങൾ ഇറക്കിവെച്ച ചാക്കുകൾക്കിടയിൽ അവർ ഒളിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ടായി. ജയിലിന്റെ പ്രധാന ഗേറ്റിൽ വണ്ടി നിർത്തി. പുറത്തുള്ള സെക്യൂരിറ്റി വേണുവിന്റെ ഒപ്പുള്ള പാസ് വാങ്ങി നോക്കി.
"എന്താ സജി, വേണു സാർ പെട്ടന്ന് ഒപ്പിട്ടു തന്നല്ലോ ഇന്ന്, ശരി വണ്ടി വിട്ടോ," സെക്യൂരിറ്റി പറഞ്ഞു.
വണ്ടി ജയിൽ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയതും സന്ധ്യയും ഗീതയും പരസ്പരം നോക്കി ആഹ്ലാദത്തോടെ കൈകൾ കൊടുത്തു. സ്വാതന്ത്ര്യം! പക്ഷേ ആ സ്വാതന്ത്ര്യത്തിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മലബാർ ദം ബിരിയാണി.
………
നഗര അതിർത്തിയിൽ എത്തിയപ്പോൾ വണ്ടി ഒരു വിജനമായ കാട്ടുപാതയോരത്ത് നിർത്തി. ഡ്രൈവർ സജിത്തിവിന് എന്തോ പന്തികേട് തോന്നി അവൻ വണ്ടിയുടെ പിന്നിലേക്ക് നടന്നു. വണ്ടിയുടെ പടുത മാറ്റിയതും അവൻ കണ്ടത് ചോര പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ജയിലിലെ രണ്ട് കൊടും ക്രിമിനലുകളെയാണ്!
"അമ്മേ..." സജിത്ത് നിലവിളിക്കാൻ ആഞ്ഞതും സന്ധ്യ ചാടിവീണ് അവന്റെ വായ പൊത്തി. ഗീത തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകൊണ്ട് അവന്റെ തലയ്ക്ക് ഒരൊറ്റ അടി വെച്ചുകൊടുത്തു.
"കഷ്ടം! ലോറി ഡ്രൈവർമാരെയൊക്കെ കൊല്ലേണ്ടി വരുന്നത് വലിയ പാപമാ. പക്ഷേ എന്ത് ചെയ്യാം, നമ്മുടെ വഴിയിൽ തടസ്സമായി നിൽക്കുന്ന ഒന്നിനെയും ബാക്കി വെക്കരുത് എന്നാണ് പ്രമാണം,"
ഗീത സജിത്തിന്റെ പോക്കറ്റിൽ നിന്ന് പഴ്സ് എടുത്തു. അതിൽ അയ്യായിരം രൂപയുണ്ടായിരുന്നു.
"ലോട്ടറി അടിച്ചെടി സന്ധ്യേ! ഈ പൈസയ്ക്ക് നമുക്ക് ഇന്ന് ഇഷ്ടം പോലെ ബിരിയാണി തിന്നാം," ഗീത വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. സന്ധ്യ അടുത്തിരുന്നു. വണ്ടി നേരെ കോഴിക്കോട് ലക്ഷ്യമാക്കി പാഞ്ഞു.
…….
രാത്രി എട്ടുമണി. കോഴിക്കോട്ടെ പ്രശസ്തമായ സുൽത്താൻ ദം ബിരിയാണി ഹോട്ടലിന്റെ മുന്നിൽ ആ മിനിലോറി വന്ന് നിന്നു.അതിനിടക്ക് വഴിയിൽ കണ്ട ഒരു തുണിക്കടയിൽ നിന്ന് മോഷ്ടിച്ച പുതിയ സാരികൾ ഉടുത്താണ് അവർ ഇറങ്ങിയത്. എങ്കിലും അവരുടെ നഖങ്ങൾക്കിടയിലെ കട്ടപിടിച്ച ചോരപ്പാടുകൾ പൂർണ്ണമായി മാറിയിരുന്നില്ല. ഹോട്ടലിനുള്ളിൽ കയറിയപ്പോൾ തന്നെ അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്ന ആ ശുദ്ധമായ നെയ്യിന്റെയും, ഏലക്കായുടെയും, കറുവപ്പട്ടയുടെയും സുഗന്ധം സന്ധ്യയുടെ നാഡീഞരമ്പുകളെ ഉണർത്തി. അവളുടെ കണ്ണുകൾ വീണ്ടും ചുവന്നു, ഉമിനീർ വറ്റിവരണ്ടു.
"രണ്ട് സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി, കൂടെ നല്ല എരിവുള്ള ബീഫ് ഫ്രൈയും," ഗീത സപ്ലയറോട് ഓർഡർ ചെയ്തു.
"പിന്നെ... സലാഡും അച്ചാറും വേണ്ട! ബിരിയാണിയുടെ യഥാർത്ഥ രുചി അറിയാൻ അതൊന്നും കൂട്ടരുത്," സന്ധ്യ കർശനമായി പറഞ്ഞു. സപ്ലയർ ഞെട്ടലോടെ അവരെ നോക്കി തലയാട്ടി.
മിനിറ്റുകൾക്കകം ആവി പറക്കുന്ന രണ്ട് പ്ലേറ്റ് ബിരിയാണി അവരുടെ മുന്നിലെത്തി. ആ സ്വർണ്ണനിറമുള്ള ചോറും, മുകളിൽ മൊരിഞ്ഞു കിടക്കുന്ന ഉള്ളിയും, അണ്ടിപ്പരിപ്പും... അതിനടിയിൽ ഒളിഞ്ഞിരിക്കുന്ന മൃദുവായ ചിക്കൻ കഷ്ണങ്ങൾ!
"ഇതാണ്... ഇതാണ് യഥാർത്ഥ സ്വർഗ്ഗം!" സന്ധ്യ ഒരു ഭ്രാന്തിയെപ്പോലെ ബിരിയാണി വാരി വായിലേക്ക് വെച്ചു. അവളുടെ വിരലുകളിലൂടെ നെയ്യ് ഒലിച്ചിറങ്ങി.
"ആഹാ... ആ ജയിൽപ്പുള്ളികൾ ഇതറിയുന്നുണ്ടോ? ആ വേണു ചത്തത് നന്നായി, ഇല്ലെങ്കിൽ ഈ സുഖം നമുക്ക് കിട്ടുമായിരുന്നോ?" ഗീത ഒരു വലിയ ചിക്കൻ ലെഗ് പീസ് കടിച്ചു കീറിക്കൊണ്ട് ചിരിച്ചു. അവർ രണ്ടുപേരും ചുറ്റുമുള്ള ലോകത്തെ മറന്ന് ആർത്തിയോടെ തിന്നുകയാണ്. മനുഷ്യരെ കൊന്ന ചോരക്കറ പുരണ്ട അതേ കൈകൾ കൊണ്ട് അവർ ആ ബിരിയാണി ആസ്വദിച്ചു കഴിച്ചു.
"ബിരിയാണി എങ്ങനെയുണ്ട് സന്ധ്യേ? ജയിലിലെക്കാൾ ഭേദമല്ലേ?"
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു പരിചിതമായ ശബ്ദം കേട്ടു. സന്ധ്യയും ഗീതയും ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ഇൻസ്പെക്ടർ നിസാറും സംഘവും തോക്കുമായി നിൽക്കുന്നു! ഹോട്ടലിലെ മറ്റ് ആളുകൾ ഭയന്ന് പുറത്തേക്ക് ഓടി.
"താൻ എങ്ങനെ ഇവിടെ എത്തി?" ഗീത കയ്യിലെ ചിക്കൻ കഷ്ണം താഴെ വെക്കാതെ ചോദിച്ചു.
"എടീ ഗീതേ, നീ വലിയ ബുദ്ധിശാലിയാണെന്ന് വിചാരിക്കണ്ട. ജയിൽ വാർഡൻ വേണുവിന്റെ ഫോൺ ലൊക്കേഷൻ ഞങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. അവൻ ചത്തതിന് ശേഷം അവന്റെ ഫോൺ നിന്റെ കയ്യിലല്ലേ? പിന്നെ... സന്ധ്യ ജയിൽ ചാടിയാൽ കോഴിക്കോട്ടെ ഏതെങ്കിലും ബിരിയാണി കടയിൽ മാത്രമേ വന്നിരിക്കൂ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു," നിസാർ ചിരിച്ചുകൊണ്ട് തോക്ക് ചൂണ്ടി.
സന്ധ്യ പക്ഷേ പോലീസിനെ കണ്ട് പേടിച്ചില്ല. അവൾ പ്ലേറ്റിലെ അവസാനത്തെ ചോറുമണിയും തുടച്ചു വാരി വായിലിട്ടു. എന്നിട്ട് സാവധാനം എഴുന്നേറ്റ് കൈ കഴുകി.
"ഇൻസ്‌പെക്ടർ സാറേ... ബിരിയാണി സൂപ്പറായിരുന്നു. ജയിലിൽ കിടന്ന് എന്റെ നാവിന്റെ രുചി പോയതായിരുന്നു. ഇപ്പോഴാണ് ശ്വാസം നേരെ വീണത്. ഇനി നിങ്ങൾക്ക് ഞങ്ങളെ പിടിക്കാം," സന്ധ്യ സംതൃപ്തിയോടെ പറഞ്ഞു.
"പക്ഷേ ഒരു കാര്യമുണ്ട് സാറേ," ഗീത പോലീസുകാരോട് പറഞ്ഞു.
"അടുത്ത തവണ ഞങ്ങളെ പാർപ്പിക്കുന്ന ജയിലിൽ നല്ല ബിരിയാണി തന്നില്ലെങ്കിൽ, ഞങ്ങൾ വീണ്ടും ചാടും. അപ്പോൾ ചിലപ്പോൾ നിങ്ങളുടെയൊക്കെ തലയായിരിക്കും അടുത്ത ബിരിയാണിയിലെ ഇറച്ചി കഷ്ണങ്ങൾ!"
ഗീതയുടെ ആ തമാശ കേട്ട് ഹോട്ടലിൽ നിന്ന പോലീസുകാരുടെ ഒക്കെ നട്ടെല്ലിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി. വിലങ്ങുവെച്ച് പോലീസ് വണ്ടിയിലേക്ക് നടക്കുമ്പോഴും സന്ധ്യയും ഗീതയും അടുത്ത തവണ ചാടിയാൽ ഏത് ഹോട്ടലിലെ ബിരിയാണി തിന്നണം എന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുകയായിരുന്നു.
കോഴിക്കോടൻ തെരുവുകളിലൂടെ പോലീസ് വണ്ടി നീങ്ങുമ്പോൾ, ആ രാത്രിയിൽ അവരുടെ ഭ്രാന്തമായ ചിരി മാത്രം അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു.
………
End
8 likes
17 shares