☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
886 views • 6 hours ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📔 കഥ #✍️ വട്ടെഴുത്തുകൾ
സന്ധ്യയുടെ പാചകം
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കുന്നിൻമുകളിലെ ആ പഴയ തറവാട്ടിൽ സന്ധ്യയും ഭർത്താവ് സജിതനും താമസിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങളാകുന്നു. പുറമെനിന്ന് നോക്കുന്നവർക്ക് അതൊരു ശാന്തമായ കുടുംബമായിരുന്നു. എന്നാൽ ആ വഴി കടന്നുപോകുന്ന ഗ്രാമവാസികൾ ആ വീടിന്റെ പരിസരത്ത് എത്തുമ്പോൾ മൂക്ക് പൊത്തുകയോ, നടപ്പിന്റെ വേഗത കൂട്ടുകയോ ചെയ്യും. കാരണം, അവിടെനിന്ന് ഉയരുന്ന പാചകത്തിന്റെ മണം ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയരേണ്ട ഒന്നായിരുന്നില്ല.
സന്ധ്യയ്ക്ക് പാചകം ഒരു വികാരമായിരുന്നു; പക്ഷെ, ആ വികാരം ഒരു ജൈവായുധത്തിന് തുല്യമാണെന്ന് അവൾക്ക് മാത്രമായി ഇനിയും മനസ്സിലായിട്ടില്ല. രാസപരീക്ഷണശാലകളിൽ പോലും കണ്ടെത്താത്ത കൂട്ടുകളാണ് അവൾ ദിവസവും അടുക്കളയിൽ ചാലിച്ചെടുത്തിരുന്നത്. പച്ചക്കറികളും മസാലകളും മാത്രമല്ല, ചേരാൻ പാടില്ലാത്ത ഏതേതോ ചെടികളുടെ വേരുകളും, അളവ് തെറ്റിയ ഉപ്പും, കരിഞ്ഞുണങ്ങിയ എണ്ണയും ചേർന്ന് അവളുടെ കൈകളിൽ നിന്ന് വിചിത്രമായ വിഭവങ്ങൾ പിറന്നു.
……….
അന്ന് വൈകുന്നേരവും ആകാശത്ത് കറുത്ത മേഘങ്ങൾ കെട്ടിനിൽക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ചെറിയൊരു കാറ്റു വീശി. സന്ധ്യ അടുക്കളയിലെ വലിയ ഇരുമ്പ് ചെമ്പിൽ എന്തോ തിളപ്പിക്കുകയായിരുന്നു. അതിൽനിന്ന് ഉയർന്ന പുകയ്ക്ക് ഒരു പച്ചകലർന്ന കറുപ്പ് നിറമായിരുന്നു. ശ്വാസം മുട്ടിക്കുന്ന ആ മണം ഉമ്മറത്തേക്കും കടന്ന് മുറ്റത്തേക്ക് പടർന്നു. സന്ധ്യ ആവേശത്തോടെ തന്റെ രഹസ്യ പാത്രത്തിൽ നിന്ന് ഏതോ ഒരു വിചിത്ര പൊടി കൂടി വാരി ആ കറിയിലേക്ക് വിതറി. തവികൊണ്ട് അത് ഇളക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു ഭ്രാന്തൻ തിളക്കമുണ്ടായിരുന്നു.
……
പെട്ടെന്നാണ് ഗേറ്റിന്റെ കരിങ്കൽത്തൂണിനടുത്ത് ആ രൂപം പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അടിയാളൻ എന്ന് വിളിക്കുന്ന, ആ നാടൊട്ടുക്ക് അലഞ്ഞുതിരിയുന്ന ഭിക്ഷക്കാരൻ. കീറിപ്പറിഞ്ഞ ചാക്കുകൾ കൂട്ടിക്കെട്ടിയ കുപ്പായവും, ജടപിടിച്ച മുടിയും, വിശപ്പ് കൊണ്ട് വിളറിയ മുഖവുമുള്ള അവൻ വീടിന്റെ ഉമ്മറത്തേക്ക് പ്രതീക്ഷയോടെ നോക്കി. ദിവസങ്ങളായി അവൻ ആഹാരം കണ്ടിട്ട്.
സന്ധ്യ തവിയുമായി പൂമുഖത്തേക്ക് വന്നു. അവളുടെ ചുണ്ടിൽ വിചിത്രമായ പുഞ്ചിരിയുണ്ടായിരുന്നു.
"എന്താടാ... വിശക്കുന്നുണ്ടോ?" സന്ധ്യ ശബ്ദം താഴ്ത്തി ചോദിച്ചു.
അവൻ ദയനീയമായി തലയാട്ടി.
" നിനക്ക് ഞാൻ ഇന്ന് ഉണ്ടാക്കിയതിൽ ഏറ്റവും മികച്ച ഭക്ഷണം എടുത്തു തരാം," എന്ന് പറഞ്ഞ് സന്ധ്യ അകത്തേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞ് ഒരു വാഴ ഇലയിൽ കറുത്ത നിറത്തിലുള്ള, കല്ലുപോലെയുള്ള രണ്ട് ചപ്പാത്തിയും, അതിനു മുകളിൽ പച്ചനിറത്തിൽ എണ്ണയും എന്തോ കറുത്ത തരികളും തെളിഞ്ഞുനിൽക്കുന്ന ആ പ്രത്യേക കറിയും കോരിയെടുത്തു. ഗേറ്റിനടുത്തേക്ക് ചെന്ന് അവന് അത് നീട്ടി.
"കഴിക്ക്... ഇത് എന്റെ സ്വന്തം റെസിപ്പിയാണ്. കഴിച്ചാൽ പിന്നെ നിനക്ക് അടുത്ത കുറച്ചു ദിവസത്തേക്ക് വിശക്കില്ല," സന്ധ്യ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ഭിക്ഷക്കാരൻ ആർത്തിയോടെ അത് വാങ്ങി. നന്ദിയോടെ തലയാട്ടി, തൊട്ടടുത്തുള്ള വലിയ പ്ലാവില ചുവട്ടിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി. ഒരു കഷണം ചപ്പാത്തി ആ എണ്ണക്കറിയിൽ മുക്കി വായിൽ വെച്ചതും... അവന്റെ കണ്ണുകൾ കറങ്ങി പുറത്തുവന്നു!
തൊണ്ടയിൽ ആസിഡ് വീണതുപോലെ അവന് അനുഭവപ്പെട്ടു! രസമുകുളങ്ങൾ കരിഞ്ഞുപോകുന്ന അസഹനീയമായ കയ്പും, മണ്ണെണ്ണയുടെ പോലുള്ള മണവും, ഒടുക്കത്തെ എരിവും ഉപ്പും ചേർന്ന് അവന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകഞ്ഞു. അത് ഭക്ഷണമായിരുന്നില്ല, മനുഷ്യശരീരത്തിന് ഒരിക്കലും താങ്ങാൻ കഴിയാത്ത ഏതോ ഒരു വിഷക്കൂട്ട് പോലെ ആയിരുന്നു അവൻ ആ ചപ്പാത്തി കഷണം അവിടെത്തന്നെ തുപ്പിയിട്ടു. നെഞ്ചിൽ കൈവെച്ച് അവൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകി.
"ദൈവമേ, ഇതാണോ മരണം?" എന്ന് അവൻ ഭയന്നുപോയി.
തൊണ്ടയിൽ തിളച്ച വെള്ളമൊഴിച്ച പോലുള്ള അവസ്ഥയിൽ ജീവനും കൊണ്ട് അവിടെനിന്ന് ഓടാൻ അവൻ തുനിഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത വീടിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ, പുറത്തേക്ക് തള്ളിയ ഏതോ പഴയ വേസ്റ്റ് കൂമ്പാരത്തിനിടയിൽ മണ്ണുപുരണ്ട് കിടന്ന ഒരു പുസ്തകം അവന്റെ കണ്ണിൽ ഉടക്കിയത്. അവൻ കൈകൾ വിറച്ചുകൊണ്ട് ആ പുസ്തകമെടുത്തു. മണ്ണ് തട്ടിമാറ്റിയപ്പോൾ അതിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് അവൻ കണ്ടു.
'501 പാചകക്കുറിപ്പുകൾ’
ഒരു സാധാരണ ഭിക്ഷക്കാരനാണെങ്കിലും, അക്ഷരങ്ങൾ വായിക്കാൻ അവന് അറിയാമായിരുന്നു. ജീവനിൽ കൊതിയുള്ളതുകൊണ്ട് അവൻ ചിന്തിച്ചു
"ഈ പെണ്ണുംപിള്ള ആർക്കും ഭക്ഷണം കൊടുത്ത് കൊല്ലാതിരിക്കണമെങ്കിൽ, ഇതിൽ നോക്കി ഉണ്ടാക്കാൻ ഇവരെ ആരോ എങ്കിലും പഠിപ്പിക്കണം. ഈ പുസ്തകം എനിക്ക് ദൈവം തന്നതാണ്!"
അവൻ ആ പുസ്തകവുമായി വിറയ്ക്കുന്ന കാലുകളോടെ വീണ്ടും ഉമ്മറത്തേക്ക് നടന്നു.
സന്ധ്യ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൻ മുന്നോട്ട് വരുന്നത് കണ്ടതും അവൾ പുരികം ചുളിച്ചു.
"തനിക്ക് അല്പം മുമ്പല്ലേ ഞാൻ ചപ്പാത്തിയും കറിയും തന്നത്? വീണ്ടും വരാൻ നാണമില്ലേ?"
സന്ധ്യ കടുപ്പത്തിൽ ചോദിച്ചു.
ഭിക്ഷക്കാരൻ മറുപടിയൊന്നും പറയാതെ, വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ '501 പാചകക്കുറിപ്പുകൾ' എന്ന പുസ്തകം സന്ധ്യയ്ക്ക് നേരെ നീട്ടി.
"ഇതെങ്കിലും കണ്ട് വച്ച് ഉണ്ടാക്കാൻ പഠിക്ക് ചേച്ചി... അടുത്ത തവണ വേറെ ആർക്കെങ്കിലും ഇത് കൊടുത്ത് കൊല്ലാതിരിക്ക്!" എന്ന് അവന്റെ കണ്ണുകളിലെ ഭയം വിളിച്ചുപറയുന്നുണ്ടായിരുന്നു.
“ ഇതെന്താ “
സന്ധ്യ അമ്പരന്നുനിൽക്കുമ്പോഴാണ് വീടിന്റെ ഇരുണ്ട അകത്തളത്തിൽ നിന്ന് ആ രൂപം പതുക്കെ പുറത്തേക്ക് വന്നത്. സജിതൻ!
കഴിഞ്ഞ 20 വർഷമായി ആ വീടിനുള്ളിൽ ജീവിക്കുന്ന സജിതനെ കണ്ടാൽ ഒരു ജീവനുള്ള മൃതദേഹത്തെപ്പോലെ തോന്നുമായിരുന്നു. ഉണങ്ങിപ്പോയ ശരീരം, കറുത്തുരുണ്ട കണ്ണുകൾ, ഇളകിപ്പോയ പല്ലുകൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സന്ധ്യയുടെ 'പാചക പരീക്ഷണങ്ങൾ' ദിവസവും സഹിച്ചു ജീവിക്കുന്ന ഒരേയൊരു ഇര! അവൻ പാതി ജീവനോടെ ആ ഉമ്മറത്തേക്ക് വന്നിരുന്നു.
ഭിക്ഷക്കാരന്റെ കയ്യിലെ
'501 പാചകക്കുറിപ്പുകൾ' എന്ന പുസ്തകത്തിലേക്കും, അമ്പരന്നുനിൽക്കുന്ന സന്ധ്യയിലേക്കും സജിതൻ ഒരു നിമിഷം നോക്കി. എന്നിട്ട്, തന്റെ എല്ലു പുറത്തുവന്ന കൈകൾ കൊണ്ട് ആ ഭിക്ഷക്കാരന്റെ തോളിൽ ദയനീയമായി തട്ടി, ഒരു ശവപ്പറമ്പിന്റെ ശാന്തതയോടെ സജിതൻ പറഞ്ഞു:
"അളിയാ... നീ ഭാഗ്യവാനാണ്! ഒരുതവണ തിന്നപ്പോഴേക്കും നിനക്ക് കാര്യം മനസ്സിലായി. ഞാൻ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഇന്ന് 20 വർഷം തികയുകയാണ്! എന്റെ കുടൽ മുഴുവൻ ഡ്രെയിനേജ് പൈപ്പ് പോലെ കരിഞ്ഞുപോയി. നീ എങ്ങനെയെങ്കിലും ആ ജീവനും കൊണ്ട് ഓടിക്കോ..."
എന്നിട്ട് സജിതൻ ഭിക്ഷക്കാരന്റെ കയ്യിൽ നിന്ന് ആ’ 501 പാചകക്കുറിപ്പുകൾ' എന്ന പുസ്തകം വാങ്ങി സന്ധ്യയുടെ കയ്യിലേക്ക് ബലമായി കൊടുത്തു. എന്നിട്ട് അവളെ നോക്കി പറഞ്ഞു:
"ഇനി നിന്റെ പരീക്ഷണത്തിന് ഞാൻ ഇരുന്നു തരണം എന്നുണ്ടെങ്കിൽ, ഇതിൽ എഴുതിയിരിക്കുന്ന ഏതെങ്കിലും ഒരു സാധനം മനുഷ്യന് കഴിക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്ക് സന്ധ്യേ! ഇല്ലെങ്കിൽ നാളെ നിന്റെ കറി തിന്നുന്നതിന് പകരം ഞാൻ ആ കിണറ്റിൽ ചാടി ചാകും!"
സജിതന്റെ ആ നിലവിളി കേട്ട ഭിക്ഷക്കാരൻ വേറെ ഒന്നും ആലോചിച്ചില്ല. താൻ കഴിച്ച കറിയുടെ ഒരംശം വയറ്റിൽ കിടന്ന് പുകയുന്നുണ്ടായിരുന്നെങ്കിലും, ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ അവൻ ആ കുന്നിറങ്ങി ഓടി!
പുറകിൽ, സജിതൻ തന്റെ തളർന്ന ശരീരവുമായി മുറിയിലേക്ക് നടക്കുമ്പോൾ, കയ്യിലെ '501 പാചകക്കുറിപ്പുകൾ' മറിച്ചുനോക്കി, സന്ധ്യ അടുത്തതായി ഏത് എന്ത് കറി ആണ് വെക്കേണ്ടത് എന്ന് കൂലംഖുഷമായി ചിന്തിച്ചു കൊണ്ടിരുന്നു
.......
End
6 likes
6 shares