ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlGQ1xA1?d=n&ui=v64j8rk&e1=cമിശ്വ 57 “കഷ്ടകാലേഷു കോ**ലു സർപ്പലു.” അജ്ഞാത കർതൃകം. അതേ ദിവസം, ഏതാണ്ട് ഒന്നര മണിക്കൂറുകൾക്ക് മുൻപ്. വിജയപുര നഗരാതിർത്തിയിലെ 'കുമരൻ ഫാം' എന്നൊരു വിശാലമായ അഗ്രിക്കൾച്ചറൽ കോമ്പൗണ്ടിലേക്കാണ് രവി അവരേയും കൂട്ടി എത്തിയത്. മൃദുലയ്ക്കും പരിചയമുള്ള ആളാണ്‌ ശ്രീ ശ്രീ കുമരനന്ദ റെഡ്ഡി. വകയിൽ ഒരു ബന്ധുവും കൂടിയാണ്. പക്ഷേ, ആദ്യമായിട്ടാണ് അവൾ ആ ഫാമിൽ. കാർണ്ണാടകത്തിലെ ഓരോ കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാവുന്ന ഒരു വ്യക്തിയാണ് ശ്രീ ശ്രീ കുമരനന്ദ റെഡ്ഡി. അദ്ദേഹത്തിന്റെ ഫാക്ടറിയിലെ ഒരുൽപ്പന്നമെങ്കിലും കഴിച്ചിട്ടില്ലാത്തവർ ആ സംസ്ഥാനത്ത് തന്നെ വിരളമായിരുന്നു. നൂറ് കണക്കിന് ഏക്കറുകളിലായി പരന്ന് കിടക്കുന്ന അതിവിശാലമായ ഒരു കന്നുകാലി ഫാം. നാലു വശത്തും, മുട്ടൊപ്പം ഉയരത്തിൽ തഴച്ചുവളർന്നു നിൽക്കുന്ന പുൽത്തകിടിയും, അതിന്റെ മധ്യത്തിലായി അറ്റം കാണാനാകാത്തവിധം നീണ്ടു കിടക്കുന്ന ഒരു പടുകൂറ്റൻ കെട്ടിടവും, ഇടയിലൂടെ ഇഴ പിരിഞ്ഞു പണി തീർത്തിരുന്ന കോൺക്രീറ്റ് റോഡുകളുമായി ഒരു മഹാ പ്രസ്ഥാനം തന്നെയായിരുന്നു അത്. 'കുമരൻ മിൽക്ക് പ്രൊഡക്ടസ്' എന്നെഴുതിയിരുന്ന കുറെയേറെ ട്രക്കുകൾക്കിടയിലൂടെ രവി കോമ്പൗണ്ടിനകത്തേക്ക് തന്റെ വാഹനമോടിച്ച് കയറ്റി. "വാ മക്കളേ!" ഫാക്ടറിയുടെ വാതിൽക്കൽ തന്നെ, നിറഞ്ഞ പുഞ്ചിരിയുമായി കൈകൾ രണ്ടും വിടർത്തിപ്പിടിച്ചുകൊണ്ട് റെഡ്ഡി നിന്നിരുന്നു. മൃദുലയുടെ മുഖം കണ്ടപ്പോഴേക്കും അയാൾ ഓടി അടുക്കലെത്തി. "ഹോ! അങ്ങനെ അവസാനം അതും പൂർത്തിയായി. ഈ പാവപ്പെട്ടവന്റെ അടുത്തെത്തി നിങ്ങൾ." മൃദുല ഒരു കുസൃതിച്ചിരിയോടെ അയാളുടെ കഷണ്ടിത്തലയിൽ തലോടി. "എന്താ വിശേഷൊക്കെ ? രണ്ടാഴ്ചയായിട്ട് ബിസിനസ്സ് വളരെ മോശമാണല്ലോ." അയാൾ ഒരു കണ്ണിറുക്കിക്കൊണ്ട് രവിയെ നോക്കി. "ആർക്കും പഴയ ഉത്സാഹമില്ല." "നമുക്കെവിടെയെങ്കിലും ഒന്ന് മാറിയിരിക്കാം സർ." രവി ഭവ്യതയോടെ അയാളുടെ കൈകൾ കടന്നെടുത്തു. "കാര്യങ്ങൾ ഞാൻ ഫോണിൽ പറഞ്ഞിരുന്നല്ലോ." "ആയ്ക്കോട്ടെ." നിമിഷനേരം കൊണ്ട് റെഡ്ഡിയുടെ മുഖം ഗൗരവമാർജ്ജിച്ചു. "എന്റെ ഓഫീസിലേക്കിരിക്കാം.സേഫ് ആണ്. " പെട്ടെന്നാണ് അവിടെ ഉച്ചത്തിൽ ഒരു സൈറൻ മുഴങ്ങിയത്. എല്ലാവരും അമ്പരന്നു. "ഇതൊന്ന് കഴിഞ്ഞോട്ടെ." റെഡ്ഡി ചിരിയോടെ തന്റെ ജോലിക്കാരെ നോക്കി അംഗ്യം കാണിച്ചു. അടുത്ത നിമിഷം, ആ ഫാക്ടറിയുടെ വശത്തായുണ്ടായിരുന്ന അമ്പതോളം ഗേറ്റുകൾ ഒരേ സമയം മുകളിലേക്ക് പൊങ്ങി. ഒരു വട്ടം കൂടി ആ സൈറൻ മുഴങ്ങിയതും, മലവെള്ളപ്പാച്ചിൽ പോലെ നൂറുകണക്കിന് പശുക്കൾ പുൽത്തകിടിയിലേക്കിറങ്ങിയോടുന്നത് കാണാനായി. "വൗ!" മൃദുല അത്ഭുതം കൂറി. "കണ്ടാൽ മതി. ദയവുചെയ്ത് അഭിപ്രായപ്രകടനങ്ങൾ വേണ്ട." റെഡ്ഡി കൈകൾ കൂപ്പി. "മാമന് അതിലൊക്കെ വിശ്വാസമുണ്ടോ ?" മൃദുലയ്ക്ക് ചിരിപൊട്ടി. "ഇത്രയധികം ജീവനുകൾക്ക് നമ്മൾ ഉത്തരവാദിയാകുമ്പോൾ, ഒരൽപ്പം അന്ധവിശ്വാസം നല്ലതാണ് കുട്ടീ…" റെഡ്ഡി ഗൗരവത്തിലായിരുന്നു. "ഒരു ചെറിയ പകർച്ചവ്യാധി വന്നാൽ മതി. എല്ലാം തീരും. എന്റെ കുഞ്ഞുങ്ങളാണവർ. സഹിക്കില്ലെനിക്ക്." അയാൾ ആ നാൽക്കാലികളെ സ്നേഹപൂർവ്വം നോക്കി. തുടർന്ന്, ഒട്ടും സമയം പാഴാക്കാതെ സംഘം ഫാക്ടറിക്കുള്ളിൽ, ഒന്നാം നിലയിലെ റെഡ്ഡിയുടെ ഓഫീസിലേക്ക് നടന്നു. "ഇത്രയും വലിയ സെറ്റപ്പ് പോരാഞ്ഞിട്ടാണോ കിഴവന് കഞ്ചാവ് കച്ചവടം?" ഭഗത് തരുണിന്റെ കാതിൽ മന്ത്രിച്ചു. "കഞ്ചാവോ ?" തരുൺ അമ്പരന്നു. "ആ, വന്നപ്പോ പറഞ്ഞത് കേട്ടില്ലേ ? അതല്ലാതെ മൃദുലയുമായിട്ട് ഇയാൾക്കെന്ത്‌ ബിസിനസ്സ് ഉണ്ടാവാനാണ് ?" അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു. "ഉള്ളവന് പിന്നേം പിന്നേം ഉണ്ടാക്കിക്കൊണ്ടിരിക്കണം. ഇല്ലാത്തവൻ– (തുടർന്ന് പറഞ്ഞത് വായനക്കാരുടെ ഊഹത്തിന് വിടുന്നു.)" ശ്രീ ശ്രീ കുമരനന്ദ റെഡ്ഡിയുടെ ഓഫീസ്. "ഇതെന്താ മാമാ രണ്ട് ശ്രീ ?" വന്നപ്പോൾ മുതലുള്ള തന്റെ സംശയം മൃദുല മറച്ചുവെച്ചില്ല. "അവിടെയെങ്ങാൻ ഇരിക്കട്ടെ എന്റെ കുട്ടീ. ആർക്കും നഷ്ടമൊന്നുമില്ലല്ലോ." റെഡ്ഡി ഊറിചിരിച്ചുകൊണ്ട് വിഷയത്തിലേക്കു വന്നു. "അപ്പൊ… ഇതെങ്ങനെ സംഭവിച്ചു ?" "എല്ലാം രവി പറഞ്ഞിരുന്നില്ലേ മാമാ ?" "അവൻ പറഞ്ഞു. പക്ഷേ…" റെഡ്ഡി ആലോചനയിലാണ്ടു. "അങ്ങനെ പെട്ടെന്നൊരു ദേഷ്യം വന്ന് ചെന്ന് അടിയുണ്ടാക്കി പോരാൻ പറ്റിയ പാർട്ടി അല്ലല്ലോ ഈ രാജ." "അല്ല മാമാ… വെറുമൊരു ദേഷ്യത്തിനിറങ്ങിപ്പുറപ്പെട്ടതല്ല ഞങ്ങൾ." "ഉം… പക്ഷേ, ഇയാളെക്കുറിച്ച് നിങ്ങൾക്ക് വേണ്ട ധാരണയില്ല എന്നെനിക്ക് തോന്നുന്നു." ആരും മറുപടി പറഞ്ഞില്ല. "ഇയാളെ എല്ലാവരും എന്താ വിളിക്കുക എന്നറിയാമോ ?" റെഡ്ഡി മൃദുലയുടെ കൂട്ടാളികളെയെല്ലാമൊന്ന് നോക്കി. അതിനും മറുപടിയുണ്ടായില്ല. കുമരൻ റെഡ്ഡി കഥ പറയാൻ ഇഷ്ടമുള്ളയാളാണെന്ന് എല്ലാവർക്കും മനസ്സിലായി. എങ്കിൽപിന്നെ അയാൾ തന്നെ എല്ലാം പറയട്ടേ എന്ന് കരുതിയാകണം, എല്ലാവരും നിശബ്ദരായി അച്ചടക്കത്തോടെ ഇരുന്നു. "പണ്ട് നമ്മുടെ JP നഗറിൽ ഒരുപാട് വ്യവസായങ്ങൾ ഉണ്ടായിരുന്ന ഒരു സമയമുണ്ട്. നിങ്ങൾ ഓർക്കാൻ വഴിയില്ല. അവിടെ, ഈ രാജയുടെ അപ്പന് ഒരു ഫോസ്‌ഫേറ്റ് ഫാക്ടറി ഉണ്ടായിരുന്നു. 1998കളിലൊക്കെയാണ്." മൃദുല തലയാട്ടി. "വളം ഫാക്ടറിയല്ലേ. അപ്പൊ, അവിടേക്ക് വലിയ വോളിയം സൾഫ്യൂരിക് ആസിഡ് വേണം. അറിയാമല്ലോ. വളം ഉണ്ടാക്കുന്നതിന്റെ മെയിൻ ഇൻഗ്രീഡിയന്റ് ആണ്… അതിന് സ്പെഷ്യൽ ലൈസൻസ് ഒക്കെ വേണമെന്നറിയാമല്ലോ. ഭയങ്കര സ്ട്രോങ്ങ്‌ കെമിക്കൽ അല്ലേ ? അപ്പൊ, അങ്ങോട്ടിങ്ങനെ ആസിഡ് ഇറക്കുന്നതിന്റെ ഇൻചാർജ് ആയിരുന്നു ഈ ധനേഷ് രാജ. അവിടുന്നാണ് കക്ഷി വളർന്ന് ഇപ്പോ കാണുന്ന ആസിഡ് രാജയായത്." "ഇന്റെറസ്റ്റിംഗ്…" "ഞാനത് പറയാൻ കാരണം, അങ്ങേർക്ക് ഈ കെമിക്കൽ കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ബാരൽ കണക്കിന് എപ്പൊഴും സ്റ്റോക്ക് ഉണ്ടാകും കയ്യിൽ." "ഉം" "ആളുമായിട്ടൊരു പ്രശ്നമുണ്ടായാൽ… അതിപ്പോ വലിയ ഇഷ്യൂ ഒന്നും വേണമെന്നില്ല, ചെറിയൊരു വാക്കുതർക്കമായാലും മതി, അയാള് പിടിച്ചുകൊണ്ടുപോയി നേരെ അതിലൊരു ബാരലിലേക്കിടും! ഉള്ള കാര്യമാണ്. എനിക്ക് നേരിട്ടറിയാം." "അതൊക്കെ കേട്ടിട്ടുണ്ട് സർ." രവി പറഞ്ഞു. "അപ്പൊ, അങ്ങനെ ഒരു സൈക്കോയോടാണ് നിങ്ങൾ മുട്ടാണ് പോകുന്നത്. അതൊന്ന് സൂചിപ്പിച്ചെന്നെ ഉളളൂ ഞാൻ. പേടിപ്പിക്കാൻ പറഞ്ഞതല്ല…" മൃദുല തലകുലുക്കി. "കയ്യും കാലും തല്ലിയൊടിച്ചു പ്രതികാരം ചെയ്യുന്ന പരിപാടി, ആളുടെ അടുത്ത് നടക്കില്ല. അയാളെ തൊട്ടാൽ, പിന്നെ ബാക്കി വെക്കരുത്. അത്രേയുള്ളൂ ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം." "മനസ്സിലായി മാമാ…" "ആളുടെ വായിൽ ചെന്ന് വീണാൽ പിന്നെ നോക്കണ്ട. ജീവനോടെയാണ് പിടിച്ച് ആസിഡിലിടുക." റെഡ്ഡിയുടെ ഭാവം മാറി. ആ ദൃശ്യം നേരിൽ കാണുന്നതുപോലെ അയാൾ കണ്ണുകളടച്ച് മുഖമൊന്നു കുടഞ്ഞു. "കഴുത്തിന് കീഴ്പ്പോട്ടെ മുക്കൂ. തല മുകളിലുണ്ടാകും. ശരീരം മുഴുവൻ കത്തി ദ്രവിച്ചു ചാകുന്നതുവരെ അയാൾ ഇരകളോട് സംസാരിച്ചുകൊണ്ടിരിക്കുമത്രേ!" എല്ലാവരുടെയും നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോയി. "സർന് ഇതൊക്കെ എങ്ങനെ ?" തരുൺ ആണത് ചോദിച്ചത്. "നമ്മുടെ ബിസിനസ്സിൽ ഇങ്ങനെയുള്ളവരെയും ആവശ്യമുണ്ട് കുഞ്ഞേ." അയാൾ ഒരു നേരിയ പുഞ്ചിരിയോടെ അവനെ നോക്കി. "ഹോ! കേൾക്കുമ്പോ തന്നെ കയ്യും കാലും വിറക്കുന്നു." സച്ചുവേട്ടൻ ഒന്നിളകിയിരുന്നു. "ഓക്കെ, അവന്‌ പ്രോമിനെന്റ് ആയിട്ട് മൂന്ന് ലൊക്കേഷൻസ് ഉണ്ട്." റെഡ്‌ഡി വിഷയം മാറ്റി. "ഒന്ന്, വിജയപുര ബസ് സ്റ്റേഷൻ. രണ്ട്, റെയിൽവേ പാലത്തിന്റെ അടിയിൽ. മൂന്ന്, മാർക്കറ്റ് റോഡ്. ഈ മൂന്ന് സ്ഥലങ്ങളിലാണ് ആളുടെ വിളയാട്ടം കൂടുതൽ." "ആഹാ!" മൃദുല നിവർന്നിരുന്നു. "ഈ സ്ഥലങ്ങളിൽ, ഒരു ചെറുപ്പക്കാരി അസമയത്തു പെട്ടുപോയാൽ… അവൾ പിന്നെ കലാവതി അക്കയുടെ പെൺകുട്ടിയാണെന്നാണ് പറയാറ്." മൃദുലയുടെ കണ്ണുകൾ ചെറുതായി. "എട്ട് വർഷത്തിന് മുകളിലായി ഈ ഓപ്പറേഷൻ നടക്കുന്നു. എന്റെ അറിവിൽ, നൂറ് കണക്കിന് പെൺകുട്ടികൾ ഇങ്ങനെ ആ ഗ്രൂപ്പിന്റെ പിടിയിൽ പെട്ടുപോയിട്ടുണ്ട്. പത്തു വയസ്സുള്ള കുഞ്ഞുമക്കളടക്കം!!" "ഇതെന്താണീ കേൾക്കുന്നത് ? ഇവിടെ പോലീസും നിയമങ്ങളുമൊന്നുമില്ലേ ?" കേരളത്തിൽ നിന്നും വന്ന സച്ചുവേട്ടന് അത് ചോദിക്കാതിരിക്കാനായില്ല. "പോലീസ് ഇവിടെ ഒരു ^&*രും ചെയ്യില്ല." നിമിഷ നേരം കൊണ്ട് റെഡ്‌ഡിയുടെ ഭാഷ മലയാളത്തിലേക്ക് മാറി. "പട്ടാളം ഇറങ്ങിയാൽ ഒരുപക്ഷേ വല്ലതും നടന്നേക്കും." "എന്നാലും… ഈ കുട്ടികൾക്കൊക്കെ ചോദിക്കാനും പറയാനുമൊക്കെ ആരെങ്കിലും കാണില്ലേ ?" "അതിന് ആരറിയുന്നു മോളേ ? അവരടെ ഒരു കോട്ടയുണ്ട്. അതിനകത്തേക്ക് കേറ്റി വാതിലടച്ചുകഴിഞ്ഞാൽ, പിന്നെ മെരുങ്ങിയിട്ടേ അവറ്റകളെ പുറം ലോകം കാണിക്കൂ." ‘മാമൻ’ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് തുടർന്നു. "ഇപ്പൊ വളരെ അഡ്വാൻസ്ഡ് ആയിട്ടാണ് കാര്യങ്ങൾ. ഇവർക്കൊരു ഓഫീസ് ഒക്കെയുണ്ട്. അവിടെ നിന്നും ജോലി ഓഫർ ഉണ്ടെന്നും പറഞ്ഞ്, ഇവർ പെൺകുട്ടികളെ ഓരോ ദൂരനാടുകളിൽ നിന്ന് വിളിച്ച് വരുത്തുകയാണിപ്പോൾ." "ഉം…" മൃദുല പല്ലുകൾ കടിച്ചമർത്തി. ഭഗത്തും തരുണും നോട്ടങ്ങൾ കൈമാറി. “വന്നാലുടൻ രാജ ആ കുട്ടിയെ അതിക്രൂരമായിട്ട് റേപ്പ് ചെയ്യും. പിന്നെയാണ് ആ രാക്ഷസി എത്തുക. അവളാണ് പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുക. പിന്നെയങ്ങോട്ട് ആ പെൺകുട്ടിയെ മെരുക്കിയെടുക്കുന്ന ചടങ്ങുകളാണത്രേ. നാല് ദിവസം പട്ടിണിക്കിടും. പച്ചവെള്ളം പോലും കൊടുക്കാതെ…" "മതി മാമാ…" മൃദുല മുഖം അമർത്തി തുടച്ചു. കുറച്ചു സമയത്തേക്ക് അസുഖകരമായ ഒരു നിശബ്ദത പരന്നു. ഒടുവിൽ... “ഈ ഭീകരനെ കൊല്ലാനൊരു വഴി ചോദിച്ചാണ് നിങ്ങൾ ഇപ്പൊ എന്റെയടുത്തിരിക്കുന്നത്." റെഡ്‌ഡി ഒരു വിടർന്ന ചിരിയോടെ തന്റെ കസേര പുറകോട്ട് ചെരിച്ചു. “ഞാനെന്താ ചെയ്യണ്ടേ ? നിങ്ങള് തന്നെ പറയൂ. അവനൊന്നവസാനിച്ചുകിട്ടാൻ ഏറെ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ടീ നാട്ടിൽ. ഈ ഞാനടക്കം.” “അവനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ ?” ഭഗത് എഴുന്നേറ്റ് നിന്നു. “വെറും അഞ്ച് സെക്കന്റ്‌ മതി.” റെഡ്‌ഡിയുടെ കണ്ണുകൾ അവനിലേക്കായി. “ഒറ്റയ്ക്കവനെ കിട്ടണമെങ്കിൽ…” അയാൾ താടിയുഴിഞ്ഞുകൊണ്ട് മൃദുലയെ നോക്കി. “നീ വിചാരിച്ചാൽ നടക്കും. പക്ഷേ, അപകടമാണ്.” “ അവനെപ്പറ്റി മുഴുവൻ ഡീറ്റെയിൽസ് അറിഞ്ഞ സ്ഥിതിക്ക്, ഇനി ഞാൻ അപകടം നോക്കി ഇരിക്കുമെന്ന് ഇവിടെ ആർക്കെങ്കിലും തോന്നുന്നുണ്ടോ ?” അവൾ തിരിഞ്ഞ് തന്റെ സംഘാംഗങ്ങളെ ഒന്ന് നോക്കി. “ഓക്കേ. എന്നാൽ ഞാൻ നമ്മുടെ ഒരു കഥാപാത്രത്തെ വിവരമറിയിക്കാം. അയാൾ രാജയെ വിളിച്ചോളും. നമുക്ക് ഞാൻ നേരത്തേ പറഞ്ഞ ഏതെങ്കിലുമൊരു ലൊക്കേഷനിലേക്ക് അവനെ വരുത്താം." “ബസ് സ്റ്റേഷൻ മതി.” മൃദുലയ്ക്ക് അശേഷം ആലോചിക്കാനുണ്ടായിരുന്നില്ല. “ബാക്കി ഞാൻ നോക്കിക്കോളാം.” “ഓക്കെ! സോ, വരുന്ന ഒരു മണിക്കൂറിനുള്ളിൽ, മിസ്റ്റർ രാജയ്ക്ക് ഒരു ഫോൺ കാൾ കിട്ടുന്നു. വിജയപുര ബസ് സ്റ്റേഷനിൽ, എട്ടും പൊട്ടും തിരിയാത്ത ഒരു പാവം തനി നാടൻ പെൺകുട്ടി അന്തം വിട്ട് നിൽക്കുന്നു. വേഗം വന്നാൽ പൊക്കാം!” എല്ലാവർക്കും ചിരി വന്നു. “ഞാൻ പറഞ്ഞത് മറക്കരുത്. തൊട്ടാൽ, പിന്നെ അവൻ ബാക്കിയുണ്ടാകരുത്.” മൃദുല മാമനെ നോക്കി തന്റെ ഇടങ്കണ്ണിറുക്കി. “എല്ലാവരും കെയർഫുൾ ആയിട്ടിരിക്കണം കേട്ടോ. ഒരുപാട് ആഗ്രഹിച്ചതാണ് നിങ്ങളെയൊക്കെ ഇവിടെ വെച്ച് ഒരുമിച്ചൊന്നു കാണാൻ. അത് ഇങ്ങനെയായിപ്പോയി.” റെഡ്ഢിയുടെ മുഖത്ത് സങ്കടഭാവം. “ഇത് കഴിഞ്ഞാൽ, ഞങ്ങൾ ഒരു വരവുകൂടി വരുന്നുണ്ട് മാമാ.” മൃദുല എഴുന്നേറ്റ് അദ്ദേഹത്തിന്റെ കരം കവർന്നു. "ഒരു കാര്യം ചോദിച്ചോട്ടെ ?” അദ്ദേഹം അവളുടെ കൈ വിട്ടില്ല. “മോളുടെ അപ്പ ഈ സംഭവങ്ങളൊക്കെ അപ്പ്രൂവ് ചെയ്തോ ?” “പപ്പാ അറിഞ്ഞിട്ടില്ല മാമാ. വെറുതേ യാതൊരാവശ്യവുമില്ലാതെ നമ്മൾ ഇതുപോലൊരു കേസെടുത്ത് തലയിൽ വെച്ചെന്നറിഞ്ഞാൽ... കോംപ്ലിക്കേഷൻസ് ഉണ്ടാകും.” “യെസ്. അതാണ്‌ ഞാൻ ചോദിച്ചത്.” റെഡ്‌ഡി ഒരു പതിഞ്ഞ ചിരി ചിരിച്ചു. “എന്തെങ്കിലുമാകട്ടെ. മിടുക്കിയാണ് നീ. താഴെ, ഫാമിലേക്കിറങ്ങിക്കോളൂ. നമുക്കീ ഡ്രസ്സ്‌ ഒക്കെ ഒന്നു മാറണം. നിന്നെ, നല്ലൊരു നാടൻ പെൺകൊടിയാക്കാൻ പറ്റുമോ എന്ന് നോക്കട്ടേ.” വീണ്ടും എല്ലാവരും ഉറക്കെ ചിരിച്ചു. “ബസ് സ്റ്റേഷനിൽ മുഴുവൻ നമുക്കാളുകളുണ്ട്. വേണമെങ്കിൽ ഒരു ബസ് തന്നെ വിട്ട് തരാം. ഡോണ്ട് വറി !” മാമൻ സന്നദ്ധനായി. അങ്ങനെ… ബസ് സ്റ്റേഷൻ റോഡ്. വിജയപുര. - അതേ ദിവസം - സമയം 6:30 പി. എം. ഓട്ടോ സ്റ്റാൻഡിനരികിലെത്തിയ ലൈൻ ബസ് പെട്ടെന്നു ചലനം നിർത്തിയതു രാജയ്യയുടെ ശ്രദ്ധയാകർഷിച്ചു. …………………………….. ബസിനുള്ളിൽ എന്തോ ബഹളം നടക്കുകയാണ്‌. എല്ലാവരുടെയും നോട്ടം അവിടേക്കായി. ഒരു ചെറുപ്പക്കാരി പെൺകുട്ടിയാണ്. "ഇതല്ല എന്റെ ബസ് !" ഉറക്കെ അലറിവിളിക്കുകയാണാ യുവതി. രാജയ്യ ചാടി ജീപ്പിൽ നിന്നും വെളിയിലിറങ്ങി. അയാളുടെ കണ്ണുകൾ ഒരു നിധി കണ്ടെത്തിയതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. ആ പെൺകുട്ടി പുറത്തേക്കിറങ്ങിയതും ബസ് വിട്ടുപോയതും ഒരുമിച്ചായിരുന്നു. വീഴാനായി വേച്ചുപോയി അവൾ. അടുത്ത് നിന്നിരുന്ന ഓട്ടോ സഹോദരങ്ങളാണ് അവളെ പിടിച്ച് നിർത്തിയത്. സങ്കടം സഹിക്കാനാകാതെ വിതുമ്പുന്നുണ്ടായിരുന്നു അവൾ. "എന്തുപറ്റി മോളേ ?" ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് രാജയ്യ അവൾക്കരികിലെത്തിക്കഴിഞ്ഞു. “ബസ് മാറിപ്പോയി...” ആ കുട്ടി, കരച്ചിലിനിടയിൽ, അയാളെ ശ്രദ്ധിക്കാതെ തന്റെ ബാഗും തോളിലേറ്റി തിരിഞ്ഞുനടന്നു. …………………………………………… പെട്ടെന്നു സ്ഥലകാലബോധം വീണ്ടെടുത്ത രാജയ്യ അവൾക്കു പുറകേ ഓടിയെത്തി. “മോളെവിടുന്നാ ?” അവൾ ഞെട്ടിപ്പോയി. “ഞാൻ... ഹോഗനഹള്ളി... ഇവിടെ ഒരു ഇന്റർവ്യൂവിനു വന്നതാ.” “അതെയോ ?” അയാളുടെ കണ്ണുകൾ വിടർന്നു. “എന്നിട്ടെന്തുപറ്റി ?” മറുപടിയുണ്ടായില്ല. ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. “എന്താ മോളുടെ പേര്‌ ?” അവളുടെ മറുപടി ഒരു തേങ്ങലിൽ മുങ്ങിപ്പോയി. അയാൾക്ക് മനസിലായില്ല. “എന്താ പറഞ്ഞെ മോളേ ?” “മൃദുല... മൃദുലാന്നാ എന്റെ പേര്‌.” “ആഹാ! മിടുക്കിയാണല്ലോ.” അയാൾ അവളുടെ താടി പിടിച്ചുയർത്തി. “നിന്നെ ഞാനെവിടെയോ കണ്ടിട്ടുള്ളതുപോലെ...” അയാളുടെ നെറ്റി ചുളിഞ്ഞു. “എന്നെയോ ?” അവൾ അത്ഭുതപ്പെട്ടു. “എന്നെ കാണാൻ യാതൊരു സാധ്യതയുമില്ല അയ്യാ. ആദ്യമായാണ് ഞാൻ ഇത്ര ദൂരേക്ക്…” അവൾ വീണ്ടും വിതുമ്പി. “മോളിങ്ങനെ കരയല്ലേ. എനിക്ക് സങ്കടമാകുന്നു.” അയാൾ അവളെ ചേർത്ത് പിടിച്ചു. “വാ… എവിടെക്കാ പോകേണ്ടെന്ന് പറയൂ. ഞാൻ കൊണ്ടെയാക്കാം.” ഈ സമയം, വെറും 200 മീറ്റർ അകലെ, ബസ് സ്റ്റേഷന്റെ എൻട്രൻസ് ഗേറ്റിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ടൊയോട്ട ഫോർച്യുണറുകളിലൊന്ന് സാവധാനം മുൻപോട്ട് ചലിക്കാനാരംഭിച്ചു. അതിന്റെ പാസ്സഞ്ചർ സീറ്റിൽ, ബൈനോക്കുലർസിലൂടെ ഈ കാഴ്ച്ചയെല്ലാം കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ മുഖത്ത് അവജ്ഞ പടർന്നു. “നായിന്റെ മോൻ! കേറി കൊത്തീട്ടുണ്ട്.” “പിന്നെ അവൻ കൊത്താതിരിക്കുമോ… കഷ്ടകാലേഷു കോ**ലു സർപ്പലു. എന്നാണല്ലോ പ്രമാണം.” തൊട്ടുപുറകിലെ സീറ്റിലിരുന്ന സച്ചുവേട്ടൻ മന്ത്രിച്ചു. തുടരും… കണ്ണൂർകാരൻ 🥰🥰🥰 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
20 likes
1 comment 18 shares

More like this