ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aG406ad?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 61)
ഈ ഭാഗത്തിലും, തുടർന്നുള്ള ഭാഗങ്ങളിലും, വിൻസന്റ് ഉൾപ്പെടുന്ന സംഭാഷണങ്ങൾ ഇംഗ്ലീഷിലായിരിക്കും എന്നു സങ്കൽപ്പിച്ച് വായിക്കാനപേക്ഷ. ഇംഗ്ലീഷും പിന്നെ അതിന്റെ മലയാളം പരിഭാഷയും ഒരുമിച്ചെഴുതിപ്പോയാൽ അധ്യായത്തിൽ 500 വാക്കുകൾ പോലുമുണ്ടാകില്ല.
Previously on Blue Ice...
വാതിൽക്കൽ ജെയിംസ് നിന്നിരുന്നു. അവന്റെ കൈയ്യിൽ ചൂണ്ടിപ്പിടിച്ച തന്റെ സർവ്വീസ് പിസ്റ്റളിന്റെ ബാരലിൽ നിന്നും അപ്പോഴും നൂലുപോലെ പുകയുയരുന്നുണ്ടായിരുന്നു.
And Now...
ഏതാനും മിനിട്ടുകൾക്കുള്ളിൽ ആ ഫ്ലാറ്റ് പൊലീസുദ്യോഗസ്ഥരെക്കൊണ്ട് നിറഞ്ഞു.
യാസിറിന്റെ കൂട്ടാളികളെല്ലാവരും തന്നെ കീഴടങ്ങിക്കഴിഞ്ഞിരുന്നു. വിൻസന്റാകട്ടെ നിശബ്ദനായി അവിടെ കിടന്ന ഒരു ഡൈനിങ്ങ് ചെയർ നിവർത്തി അതിൽ ഇരിപ്പുറപ്പിച്ചു.
“ഒരു മേജർ ക്രൈം സീനാണ്. അതിന്റെ ഗൗരവത്തിൽത്തന്നെ കൈകാര്യം ചെയ്യുക!” പോത്തൻ പൊലീസുകാരോടാവശ്യപ്പെട്ടു. “ഈ ഫ്ലാറ്റ് ഒരു ഹൈ പ്രയോരിറ്റി അസെറ്റ് ആയിട്ട് കാണണം. നല്ലൊരു കേസ് ബിൽഡ് ചെയ്യാനുള്ളതാണ്. ഫോറൻസിക്കും നാർക്കോട്ടിക്സും എന്നു വേണ്ട സകല കിടുതാപ്പുകളും വേണം.” പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും പോത്തന്റെ നോട്ടം വിൻസന്റിൽ ഉറച്ചിരുന്നു. തന്റെ ശരീരത്തിൽ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന വിവിധ ആയുധങ്ങൾ പുറത്തെടുത്ത് ഒരു പൊലീസുദ്യോഗസ്ഥനെ ഏൽപ്പിക്കുകയാണവൻ.
“ വിൻസന്റ്! വരൂ. നമുക്ക് സംസാരിക്കാം.” പോത്തൻ കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് തന്റെ സഹപ്രവർത്തകരേയും വിളിച്ച് പുറത്തേക്കിറങ്ങി.
വിൻസന്റ് ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ് പോത്തനെ പിൻതുടർന്നു. പൊലീസുദ്യോഗസ്ഥരെല്ലാം സംശയത്തോടെ ആ ആഫ്രിക്കൻ വംശജനെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
ലിഫ്റ്റിൽ കയറി ബട്ടനമർത്തിയപ്പോൾ പോത്തന്റെ മുഖം മുറുകിയിരുന്നു.
“അവടെ അത്രേം വെടീം ബഹളോമൊക്കെ ഉണ്ടായിട്ടും നമ്മടെ മൂത്ത സാറമ്മാരാരെങ്കിലും അങ്ങോട്ടു കേറി വന്നോന്നു നോക്കിക്കേ ? ഒരൊറ്റ ഫ്ലോർ ഒന്നെറങ്ങണ്ട കാര്യമേയുള്ളൂ.” അയാൾ രോക്ഷത്തോടെ പല്ലു ഞെരിച്ചു.
“സാറിനേക്കാൾ മൂത്ത സാറുമ്മാരൊന്നും ഇപ്പൊ ഇവിടെയില്ല സർ!” ജെയിംസ് പോത്തനെ സമാധാനിപ്പിച്ചു.
വിൻസന്റ് ആകെ തകർന്നു പോയതുപോലെ തോന്നിച്ചു. ലിഫ്റ്റിന്റെ ഒരു മൂലയിലേക്കൊതുങ്ങി മുഖം കുനിച്ച് നിൽപ്പാണവൻ. എന്തൊക്കെയോ ഭാരിച്ച ഓർമ്മകൾ അയവിറക്കുകയാണെന്നു തോന്നിച്ചു അവന്റെ മുഖഭാവം.
ഏതാണ്ട് അഞ്ചു മിനിട്ടിനുള്ളിൽ അവർ മാഗിയാന്റിയുടെ ഫ്ലാറ്റിലെത്തി. അതിനുള്ളിൽ ആ ഫ്ളോറിലെ മിക്ക വീട്ടുകാരും ഒത്തുകൂടിയിരുന്നു. തുടരെത്തുടരെയുണ്ടായ അനിഷ്ട സംഭവങ്ങൾ ആ കെട്ടിടത്തിലെ താമസക്കാരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു എന്നു വ്യക്തം. ആജാനുബാഹുവായ ഒരു ആഫ്രിക്കൻ സ്വദേശിയുമായി അകത്തേക്കു കയറി വന്ന മൂവർ സംഘത്തെ കണ്ടതോടെ അവരുടെ ഭീതി ഇരട്ടിച്ചു.
അകത്തു കയറിയ ഉടനെ, ഏതാനും മിനിറ്റുകൾ കൊണ്ട് രൂപേഷും ജെയിംസും ചേർന്ന് അയൽപക്കക്കാരെ സമാധാനമായി പിരിച്ചു വിട്ടു. തുടർന്ന് ചുരുങ്ങിയ വാക്കുകളിൽ, മാഗിയാന്റിക്ക് സംഭവവികാസങ്ങളുടെ ഒരു ഏകദേശ ധാരണയുമുണ്ടാക്കിക്കൊടുത്തു അവർ.അപ്പോഴേക്കും, പോത്തൻ അടുക്കളയിലേക്ക് ചെന്ന് ഒരു വലിയ പാത്രത്തിൽ നിറയെ വെള്ളം സ്റ്റവ്വിൽ വെച്ചു.
നല്ലൊരു കട്ടൻ ചായ കുടിച്ചാൽ ഒരുപക്ഷേ തന്റെ തലച്ചോറിനുള്ളിലൂടെ അരിച്ചു നടക്കുന്ന ഭീകര മദ്യപാനാസക്തിക്ക് ഒരു ശമനമായേക്കുമെന്നു കരുതിയിരിക്കണം അയാൾ.
മന:പൂർവ്വമെന്നോണം ആരും വിൻസന്റിനെ ശ്രദ്ധിക്കുന്നതു പോലുമില്ലായിരുന്നു. മാഗിയാന്റി ഒഴികെ. ഒടുവിൽ, നാലു ഗ്ലാസ്സുകളിൽ ചായ പകർന്നുകൊണ്ട് പോത്തൻ തിരികെ ഹാളിലെത്തി. വിൻസന്റിനെ ഡൈനിങ്ങ് ചെയറിലേക്ക് ക്ഷണിച്ചു.
വിൻസന്റ് ആ ഗ്ലാസ്സിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ കസേരയിൽ ഇരിപ്പുറപ്പിച്ചു. അവന്റെ മുഖം മുറുകിയിരുന്നു അപ്പോൾ. എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചതുപോലെ. ബാക്കി രണ്ടു പേരും അവന്റെ ഇരുവശത്തുമായി ആസനസ്ഥരായി. പക്ഷേ എന്നിട്ടും കുറേ സമയത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
“സുഹൃത്തേ...” ഒടുവിൽ പോത്തനാണ് മൗനം ഭഞ്ജിച്ചത്. “രണ്ടു സാധ്യതകൾ ഞാൻ കാണുന്നുണ്ട്.”
വിൻസന്റ് മുഖമുയർത്തി.
“ഒന്നുകിൽ താങ്കൾ ഏതോ ഒരു ഇന്റർനാഷ്ണൽ ഏജൻസിക്കു വേണ്ടി വർക്ക് ചെയ്യുന്ന ലോ എൻഫോഴ്സ്മെന്റ് ഓഫീസറായിരിക്കണം...”
ആഫ്രിക്കൻ സാവധാനം നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു.
“അല്ലെങ്കിൽ...” പോത്തൻ ഒന്നു നിർത്തി. “അല്ലെങ്കിൽ താങ്കൾ ജീവിതത്തിൽ വളരെ തെറ്റായ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകണം.”
വിൻസന്റ് മുഖമുയർത്തി പോത്തന്റെ കണ്ണുകളിലേക്കു നോക്കി. വേദന നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു അവന്റെ മുഖത്ത്.
“എനിക്കിനി എന്താണ് സംഭവിക്കാൻ പോകുന്നത് മിസ്റ്റർ പോത്തൻ?”
“അത് പറയാം. പക്ഷേ അതിനു മുൻപ്, എന്റെ ചോദ്യങ്ങൾ മുഴുവൻ ഞാൻ ചോദിച്ചു തീരട്ടെ. “പോത്തൻ പുഞ്ചിരിച്ചു. ”കഴിഞ്ഞ ദിവസം, ഞങ്ങൾക്കെതിരേ ആ അറ്റാക്ക് ഉണ്ടാകുന്നതിനു മുൻപ് നീ എന്നെ വിളിച്ച് മുന്നറിയിപ്പു തന്നിരുന്നതോർകുന്നുണ്ടോ? “
വിൻസന്റ് തലകുലുക്കി.
”അതുപോലെ, നമ്മൾ തമ്മിൽ മുൻപ് പലപ്പോഴും എൻകൗണ്ടറുകളുണ്ടായിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം, നീ സമാധാനത്തിന്റെ പാതയാണ് സ്വീകരിച്ചത്. ദാ എന്റെ സുഹൃത്ത് ജെയിംസ് പോലും താങ്കളെപ്പറ്റി നല്ലതേ പറഞ്ഞിട്ടുള്ളൂ എന്നോട്. താങ്കൾ ഒരു തികഞ്ഞ ഫൈറ്ററാണ്, നിമിഷങ്ങൾക്കുള്ളിൽ അന്ന് എന്നെ കൊലപ്പെടുത്താമായിരുന്നു. പക്ഷേ അപ്പോഴും നീ പറഞ്ഞത് നിനക്ക് ഫൈറ്റ് ചെയ്യാൻ താൽപ്പര്യമില്ല എന്നാണ്. ശരിയല്ലേ? “
“ഫൈറ്റ് എന്നല്ല... മന:പൂർവ്വം ആരെയും ഉപദ്രവിക്കാൻ എനിക്കു പ്ലാനില്ലായിരുന്നു മിസ്റ്റർ പോത്തൻ.”
“പക്ഷേ എന്നിട്ടും നീ ഇതിന്റെയൊക്കെ ഒരു ഭാഗമാണ്.”
”ചെയ്യേണ്ടതെന്താണെന്ന് എനിക്കൊരു ധാരണയില്ലായിരുന്നു സർ. അയാം റിയലി സോറി.പക്ഷേ താങ്കൾ നേരത്തേ പറഞ്ഞതുപോലെ, വളരെ വളരെ തെറ്റായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നെനിക്ക്. വേറേ വഴിയില്ലായിരുന്നു എന്നതാണ് സത്യം. “
”... ആ ഒരു ഫിലോസഫി ഞങ്ങൾ പൊലീസുകാർക്ക് അത്ര പഥ്യമല്ല എന്ന് താങ്കൾക്കൂഹിക്കാവുന്നതേയുള്ളൂ വിൻസന്റ്. ഞാൻ വിശ്വസിക്കുന്നത് സ്വയം തീരുമാനങ്ങളെടുക്കാനുള്ള ശേഷി എല്ലാവർക്കും ഒരുപോലെയാണെന്നാണ്. അതുകൊണ്ടു തന്നെ, എനിക്കു പറയാതിരിക്കാനാവില്ല. നിനക്കെതിരേ കടുത്ത നടപടികളുണ്ടാകും. “
”അറിയാം...“വിൻസന്റിന്റെ മുഖം താഴ്ന്നു. “ഇനി എനിക്കെന്താണ് സർ സംഭവിക്കാൻ പോകുന്നത്?”
“നീ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നോ, അതിൽ എന്തൊക്കെ ഞങ്ങൾക്ക് തെളിയിക്കാൻ പറ്റുമെന്നോ ഒന്നും നമുക്കറിയില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ ആ വിഷയം നമ്മൾ സംസാരിക്കുന്നതിൽ അർത്ഥമില്ല.”
അസുഖകരമായൊരു നിശബ്ദത പരന്നു. എന്താണ് പറയേണ്ടതെന്ന് ആർക്കുമറിയാത്ത ഒരവസ്ഥ.
“എനിക്കൊരു ചോദ്യമുണ്ട്.” രൂപേഷ് കൈയ്യുയർത്തി.
“റൂപേഷ് എന്നല്ലേ താങ്കളുടെ പേര് ?” വിൻസന്റിന്റെ നോട്ടം അവനിലേക്കായി.
“യെസ്... സിറ്റിയിലെ ആ ലാബ് തകർത്തതാരാണ്?”
വിൻസന്റ് അത് താനാണെന്ന അർത്ഥത്തിൽ തല കുനിച്ച് ഒരാംഗ്യം കാട്ടി. “അത് ചെയ്തത് ഞാനാണ്. പക്ഷേ അത് അത്ര വലിയൊരു അപകടമായിത്തീരുമെന്നെനിക്കറിയില്ലായിരുന്നു. ലാബ് തകർക്കുക എന്നതു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സത്യത്തിൽ ആ വിഷവാതകത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ പറ്റിയ മാനസീകാവസ്ഥയിലായിരുന്നില്ല ഞാൻ.”
“എന്തിനാ നീയത് ചെയ്തത്?”
വിൻസന്റിന്റെ മുഖം വീണ്ടും മുറുകി വന്നു. പല്ലുകൾ കടിച്ചമർത്തിക്കൊണ്ടിരുന്നു അവൻ.
“എനിക്കൊരഭിപ്രായമുണ്ട്.” അതുവരെ നിശബ്ദയായിരുന്ന ജെയിംസ് ഇടപെട്ടു. “എല്ലാം ആദ്യം മുതൽ വിൻസന്റ് പറയട്ടെ. കാര്യം ‘ബഡി’ പിടിയിലായി. പക്ഷേ ഇപ്പോഴും ഈ കേസിൽ കുറേ അൺനോൺസ് ഉണ്ട്. വിൻസന്റ് തന്നെ എല്ലാം പറയട്ടെ.”
പോത്തൻ തലകുലുക്കി.
“ഓക്കേ!” വിൻസന്റ് ഒരു ദീർഘനിശ്വാസത്തോടെ മേശപ്പുറത്തു നിന്നും ആ ചായ ഗ്ലാസ്സെടുത്ത് ഒരു കവിൾ കുടിച്ചിറക്കി. “ഞാൻ എന്റെ കഥ പറയാം. പക്ഷേ പ്രയോജനമൊന്നുമുണ്ടാകില്ലെ എന്നെനിക്കറിയാം. പോത്തൻ സർ പറഞ്ഞതുപോലെ, തീരുമാനങ്ങൾ വഴിതെറ്റിപ്പോകാതെ നോക്കാനുള്ള ശേഷി എല്ലാവർക്കുമുണ്ടല്ലോ. ഞാനതു ചെയ്തില്ല. അതുകൊണ്ടുതന്നെ നിങ്ങൾ പൊലീസുകാരുടെ ഭാഷയിൽ, മാപ്പർഹിക്കുന്ന ഒരു കുറ്റവാളിയല്ല ഞാൻ. “
രൂപേഷ് തന്റെ ഫോണിലെ വോയ്സ് റെക്കോർഡർ ആപ്പ് തുറന്ന് റെക്കോർഡ് ബട്ടനമർത്തി വിൻസന്റിനു മുൻപിലേക്കു വെച്ചു.
“2016 ഡിസമ്പറിലാണ് ഞാൻ ആദ്യമായി ഇൻഡ്യയിലെത്തുന്നത്...” നിർവ്വികാരത നിറഞ്ഞ സ്വരത്തിൽ ‘ഒബോറോ’ തന്റെ കഥ പറഞ്ഞു തുടങ്ങി.
**** **** ****
2016 ഡിസമ്പർ 12. തൃശ്ശൂർ ജില്ലയിലെ പുത്തൂർ എന്നറിയപ്പെടുന്ന ചെറിയ ഗ്രാമം.
‘കോക്കാത്തുകുഴി’ എന്നറിയപ്പെടുന്ന ഒരു പടുകൂറ്റൻ കരിങ്കൽ ക്വാറിയുണ്ട് പുത്തൂരിൽ. ഏതാണ്ട് അറുപതടി താഴ്ച്ചയുള്ള ഒരു വൻ ഗർത്തമാണത്. പ്രദേശവാസികളുടെ പ്രതിഷേധഫലമായി ക്വാറി പ്രവർത്തനമവസാനിപ്പിച്ചിട്ട് വർഷങ്ങളായി. പതിയെ പതിയെ അതിന്റെ ഒരു ഭാഗം ഒരു വൻ ജലാശയമായി മാറിയിരിക്കുന്നു ഇപ്പോൾ. ഏതാണ്ട് അഞ്ചാൾ താഴ്ച്ചയിൽ വെള്ളം കെട്ടി നിൽക്കുന്ന ഒരു വലിയ ജല സംഭരണി.
നാലു ചുറ്റിനും കുത്തനെ പാറ ചെത്തിയിറക്കിയിരുന്ന അതിനെ പൊതിഞ്ഞെന്നോണം നാനാ ജാതി കാട്ടു മരങ്ങൾ വളർന്ന് ആ പ്രദേശത്തിനാകെ ഒരു വല്ലാത്ത വന്യ സൗന്ദര്യമാണ്. ചുരുങ്ങിയത് നാലു പേരെങ്കിലും ആ ക്വാറിയിൽ വീണ് മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രേതകഥകൾക്കും പഞ്ഞമില്ല. കരയിൽ ഏറ്റവും ഉയർന്ന ഭാഗത്ത് ഒരു പഴയ ഓർത്തഡോക്സ് പള്ളി കാണാം. കക്ഷി വഴക്കിന്റെ പേരിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ആ കെട്ടിടം പ്രദേശത്തിന്റെ ഭീകരതയ്ക്ക് ആക്കം കൂട്ടി.
സമയം 11 മണി.
താഴെ ജലപ്പരപ്പിൽ നിന്നും ക്വാറിയുടെ ഉൾ ഭാഗത്തെ ചുറ്റി ഒരു സ്പ്രിങ്ങ് പോലെ മുകളിലേക്കു വരുന്ന മൺ വഴിയിലൂടെ ഒരു പഴയ മഹീന്ദ്രാ ഡി ഐ ജീപ്പ് പൊടി പറത്തി കുതിച്ചുപാഞ്ഞു വരുന്നത് കാണാമായിരുന്നു. അതിലെ ഡ്രൈവർ ഒരു ഭ്രാന്തനെപ്പോലെ ആക്സിലറേറ്റർ ചവിട്ടി അമർത്തിപ്പിടിച്ചിരിക്കുകയാണെന്നു തോന്നി. ചക്രങ്ങൾ പലപ്പോഴും ഗ്രിപ്പ് കിട്ടാതെ ആ വണ്ടി റോഡിന്റെ വക്കിലേക്ക് തെന്നിപ്പൊയ്ക്കൊണ്ടിരുന്നു. എന്നിട്ടും ആ മരണപ്പാച്ചിൽ നിർത്താൻ ഡ്രൈവർ തയ്യാറായിരുന്നില്ലെന്നു വ്യക്തം. പക്ഷേ,
ഏതാണ്ട് പകുതി ദൂരം പിന്നിട്ടു കാണണം.
മുകളിൽ, ക്വാറിയുടെ കരയിൽ ഒരു ആജാനുബാഹുവായ മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു. കൈയ്യിൽ താഴേക്കോങ്ങിപ്പിടിച്ച വടിവാളുമായി ആ ആഫ്രിക്കൻ വംശജൻ താഴെ ആ വാഹനത്തിനു മുകളിലേക്ക് ഒരൊറ്റക്കുതിപ്പ്.
കൃത്യമായ കണക്കുകൂട്ടൽ!
അയാൾ ജീപ്പിന്റെ റൂഫിനു മുകളിൽ തന്നെ ലാൻഡ് ചെയ്തു. അടുത്ത നിമിഷം തന്നെ അതിന്റെ സൈഡ് റെയിലുകളിലൊന്നിൽ പിടി മുറുക്കിയ ആഫ്രിക്കൻ മറുകൈ കൊണ്ട് ആ വടിവാൾ ഡ്രൈവറെ ലക്ഷ്യമാക്കി മുകളിൽ നിന്നും താഴേക്കു കുത്തിയിറക്കി!
ഉച്ചത്തിൽ അലറിക്കൊണ്ട് ജീപ്പിൽ നിന്നും ചാടിയ ഡ്രൈവറുടെ തോളിൽ നിന്നും ചോര ചീറ്റിയൊഴുകുന്നത് കാണാമായിരുന്നു.
നിയന്ത്രണം വിട്ട ആ ജീപ്പ് റോഡരികിലേക്കെത്തിയതും ആഫ്രിക്കൻ ചാടി വായുവിൽ ഒന്നു മലക്കം മറിഞ്ഞ് ഡ്രവറുടെ തൊട്ടു മുൻപിൽ ലാൻഡ് ചെയ്തു.
അടുത്ത നിമിഷം ആ ജീപ്പ് ഒരു കൽക്കൂമ്പാരത്തിനു മുകളിലേക്ക് ഇരച്ചു കയറി, താഴെ അത്യഗാധമായ ജലാശയത്തിലേക്ക് പതിച്ചു.
“കട്ട്!!”
സ്പീകറിലൂടെ സംവിധായകന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ടു. “നൈസ് ഷോട്ട് എവരിബഡി! ഗ്രേറ്റ് വർക്ക് വിൻസന്റ്!”
ക്വാറിയുടെ പരിസരത്ത് വിവിധയിടങ്ങളിലായി മറഞ്ഞിരുന്ന മറ്റ് അണിയറപ്രവർത്തകരും, കാഴ്ച്ചക്കാരായ നാട്ടുകാരും കരഘോഷത്തോടെ വെളിയിൽ വന്നു. വളരെ അപകടകരമായ സീനാണ് ഒരൊറ്റ ടേക്കിൽ ഓക്കെയായത്. ഇത്ര സങ്കീർണ്ണമായ സംഘട്ടന രംഗമായതിനാൽ ബ്രേക്കില്ലാതെ തുടർച്ചയായി ചിത്രീകരിക്കാൻ വേണ്ടി നാലു ക്യാമറാ യൂണിറ്റുകൾ സജ്ജീകരിച്ചിരുന്നു. ചിത്രീകരിക്കുന്നത് തമിഴ് പടമാണെങ്കിലും, അവിടെ കൂടിയിരുന്നവരിൽ ഭൂരിപക്ഷവും മലയാളികൾ തന്നെയായിരുന്നു.
“വിൻസന്റ്... എവെരിത്തിങ്ങ് ഓക്കേ ?” സംവിധായകന്റെ സ്വരം വീണ്ടും മുഴങ്ങിക്കേട്ടു.
മറുപടിയെന്നോണം, വിൻസന്റിൽ നിന്നും ഒരു ഞെരക്കമുയർന്നു.
അപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. വിൻസന്റിന്റെ വലതു കാലിന് സാരമായെന്തോ സംഭവിച്ചിരിക്കുന്നു! അസഹ്യമായ വേദനയോടെ നിലത്തേക്ക് കുനിഞ്ഞിരിക്കുകയാണവൻ. സംവിധായകൻ ബദ്ധപ്പെട്ട് ഓടി അവനരികിലെത്തിക്കഴിഞ്ഞു.
“പൊന്നു സുഹൃത്തേ ചതിക്കരുത്. നമുക്കിനീം ഒരു എട്ടു ഷോട്ടു കൂടി എടുക്കാനുണ്ട്. ആക്ഷനൊന്നുമില്ല. ചുമ്മാ നിന്നാൽ മതി. ക്ലോസപ്പിനു മാത്രം. നാളെ ഇനീം ഇതുപോലെ ലാവിഷായിട്ട് കാശു മൊടക്കാൻ പറ്റില്ല നമുക്ക്.വേണെങ്കി നീ ഒരു പത്തു മിനിറ്റ് റെസ്റ്റെടുത്തോ.” അയാൾ വിൻസന്റിനെ നോക്കി കൈ കൂപ്പി. തൊട്ടരികെ നിന്നിരുന്ന അസിസ്റ്റന്റ് ഡയറക്ടർ അയാൾ പറഞ്ഞതെല്ലാം വിൻസന്റിന് മനസിലാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിക്കൊടുത്തു.
“ഇറ്റ്സ് ഓക്കെ സർ! ഐ വിൽ ട്രൈ.” വിൻസന്റ് ഞെരക്കത്തോടെ തന്റെ വലതു കാലിലെ ഷൂസ് അഴിച്ചു മാറ്റി. സഹിക്കാനാവാത്ത വേദനയുണ്ടെന്ന് മുഖഭാവത്തിൽ വ്യക്തമായിരുന്നു.
“സർ! ഇത് നടപടിയാവൂല്ല.” അസിസ്റ്റന്റ് ഡയറക്ടർ ഇടപെട്ടു. “ഓന്റെ കാലിന്റെ കൊഴ തെറ്റി സർ. ഹോസ്പിറ്റലിൽ പോകാതെ പറ്റില്ല.”
സ്ഥാന ഭ്രംശം സംഭവിച്ച, വിൻസന്റിന്റെ വലതുകാൽപ്പാദം സംവിധായകനും കണ്ടുകഴിഞ്ഞിരുന്നു.
“വല്യ മാർഷ്യൽ ആർട്ടിസ്റ്റാന്നും പറഞ്ഞ് കൊണ്ടന്നതല്ലേ? ഈ പോങ്ങന്റെ അശ്രദ്ധ കൊണ്ട് പറ്റീതല്ലേ ?” ഡയറക്ടർ പല്ലു ഞെരിച്ചുകൊണ്ട് തന്റെ പുറകിൽ നിന്നിരുന്ന സ്റ്റണ്ട് ഡയറക്ടറെ നോക്കി.
“സർ! ഇറ്റ്സ് ഓക്കേ!” വിൻസന്റ് എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചുകൊണ്ടു തുടർന്നു. “ജസ്റ്റ് ടെൽ മീ വാട്ട് ടു ഡൂ...”
“തൽക്കാലം നമുക്ക് വിൻസന്റ് ഇല്ലാത്ത ഷോട്ടുകൾ എടുക്കാം.” വിൻസന്റിനു തൊട്ടു പുറകിൽ നിന്നിരുന്ന പ്രൊഡക്ഷൻ കണ്ട്രോളർ ഇടപെട്ടു.
“ബഡി... ഞാൻ പറയണത് നിനക്ക് മനസ്സിലാകണില്ല.” ഡയറക്ടർ നിസ്സഹായതയോടെ കണ്ട്രോളറെ നോക്കി. “എനിക്കറിയാൻ പാടില്ല ഞാൻ ഈ [BLEEP] എങ്ങനെ തീർത്തെടുക്കുമെന്ന്. ഇപ്പത്തന്നെ ഏതാണ്ട് ബഡ്ജറ്റിന്റെ പകുതിയായി. കോയമ്പത്തൂരത്തെ ഷെഡ്യൂൾ വരണ ചൊവ്വാഴ്ച്ച തൊടങ്ങണം. അതിന്റെടയ്ക്ക് ക്രിസ്മസും, ന്യൂ ഇയറും ... എത്ര അവധിയാ വരാൻ കെടക്കണേ?”
“ഒന്നും പറയണ്ട! പട്ടീം പൂച്ചേമല്ല, ഒരു മനുഷ്യ ജീവിയാ അത്. നിങ്ങള് ആവശ്യപ്പെട്ടപോലെ മൂന്നാല് ക്യാമറ കൊണ്ടെ കുഴിച്ചിട്ടത് വെറുതേയല്ലല്ലോ? എന്നട്ട് ഇനീം ഷോട്ട് പെൻഡിങ്ങാന്നു പറഞ്ഞാ അതെവിടുത്തെ മര്യാദയാ? [ENGLISH] തൽക്കാലം ഞാൻ വിൻസന്റിനെ ഹോസ്പിറ്റലിൽ കൊണ്ടുപോട്ടെ. നിങ്ങള് തൽക്കാലം ഉള്ള സൗകര്യം കൊണ്ട് ഷൂട്ട് ചെയ്യ്. “ബഡി ഗൗരവത്തിൽ അത്രയും പറഞ്ഞുകൊണ്ട് വിൻസന്റിനെ പിടിച്ചെഴുന്നേൽപ്പിച്ചു.
തുടരും
കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹🌹
#✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ