PROJECT ZERO -CHAPTER 2 (കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം, ) ………………………………………… മിനിറ്റുകൾക്കുള്ളിൽ ചുവപ്പും നീലയും വെളിച്ചങ്ങൾ മിന്നിച്ചുകൊണ്ട് സൈറൺ മുഴക്കി പോലീസ് വണ്ടികൾ താഴെ വന്നുനിറഞ്ഞു. സജിതൻ നൽകിയ വിവരമനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണർ മാധവന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സുരേഷിന്റെ മൃതദേഹത്തിന് മുന്നിൽ നിർവികാരനായി നിന്ന സജിതനെ മാധവൻ നോക്കിയത് ഒരു കൊലയാളിയെ നോക്കുന്ന ഭാവത്തിലായിരുന്നു. "സ്വന്തം ജ്യേഷ്ഠനെ പണത്തിന് വേണ്ടി കൊന്നിട്ട്, സെക്യൂരിറ്റി ചീഫിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നു... എന്നിട്ട് പോലീസിനെ വിളിച്ചു നാടകം കളിക്കുന്നു, അല്ലേടാ?" മാധവന്റെ ചോദ്യം ഗർജ്ജനം പോലെയായിരുന്നു. വേണു പ്ലാൻ ചെയ്ത അതേ തിരക്കഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് സജിതന് മനസ്സിലായി. തന്റെ വിശദീകരണങ്ങൾക്കൊന്നും അവിടെ പ്രസക്തിയില്ലായിരുന്നു. എന്നാൽ മാധവന്റെ കൈകൾ തന്റെ പോക്കറ്റുകളിലേക്ക് നീളുന്നതിന് തൊട്ടുമുമ്പ്, സജിതൻ ഒരു തന്ത്രം പ്രയോഗിച്ചു. വേണുവിന്റെ കൈയ്യിൽ നിന്നും തെറിച്ചുപോയ ആ കറുത്ത തോക്ക് തറയിൽ കിടപ്പുണ്ടായിരുന്നു. അക്രോഫോബിയയെ തോൽപ്പിച്ച ആ വന്യമായ ധൈര്യം വീണ്ടും അവന്റെ ഉള്ളിൽ ഉണർന്നു. ഒട്ടും ചിന്തിക്കാതെ അവൻ ആ തോക്കെടുത്ത് മാധവന് നേരെ ചൂണ്ടി, ബാക്കിയുള്ള പോലീസുകാർ തോക്കെടുക്കും മുൻപ് പെന്റ്ഹൗസിന്റെ പ്രൈവറ്റ് എലിവേറ്ററിലേക്ക് പിന്നോട്ട് ആഞ്ഞു. വാതിലുകൾ അടയുമ്പോൾ മാധവന്റെ ക്രൂരമായ മുഖമാണ് അവൻ അവസാനമായി കണ്ടത്. ……. അവിടെനിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് സജിതന് ഇപ്പോഴും വ്യക്തതയില്ല. നഗരത്തിന്റെ ഭൂഗർഭ ഓടകളിലൂടെയും ഇരുണ്ട ഇടനാഴികളിലൂടെയും അവൻ ഓടി. പോലീസ് നഗരത്തിലുടനീളം അവനായി വലവിരിച്ചു കഴിഞ്ഞിരുന്നു. തന്റെ ഫോൺ ഓഫ് ചെയ്യുന്നതിന് മുൻപ് അവൻ ഒരൊറ്റ പേര് മാത്രമാണ് ഓർക്കാൻ ശ്രമിച്ചത്. ഈ നഗരത്തിൽ തനിക്ക് വിശ്വസിക്കാൻ കൊള്ളുന്ന, തന്റെ ജ്യേഷ്ഠൻ സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ധ്യ സുരേഷിന്റെ ബിസിനസ്സ് മീറ്റിംഗുകളിലും കുടുംബ ചടങ്ങുകളിലും സജിതൻ ഒരുപാട് തവണ സന്ധ്യയെ കണ്ടിട്ടുണ്ട്. വളരെ ശാന്തപ്രകൃതമുള്ള, അധികം ആഡംബരങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ കോർപ്പറേറ്റ് ജീവനക്കാരി. സുരേഷിനെഒരുജ്യേഷ്ഠനെപ്പോലെയാണ് അവൾ കണ്ടിരുന്നത്. ഈ കറുത്ത രാത്രിയിൽ തന്നെ സഹായിക്കാൻ അവൾക്ക് മാത്രമേ കഴിയൂ എന്ന് സജിതൻ ഉറപ്പിച്ചു. നഗരപ്രാന്തത്തിലുള്ള സന്ധ്യയുടെ വിജനമായ ക്വാർട്ടേഴ്‌സിലേക്ക് സജിതൻ കഷ്ടിച്ചാണ് എത്തിച്ചേർന്നത്. വിയർത്തു കുളിച്ച്, ചോരപുരണ്ട ഷർട്ടുമായി സജിതൻ അവളുടെ വീടിന്റെ പിന്നാമ്പുറത്തെ വാതിലിൽ മുട്ടി. വാതിൽ തുറന്ന സന്ധ്യ സജിതനെ കണ്ട് ഞെട്ടിപ്പോയി. "സജിത്! എന്താണിതൊക്കെ? ടിവിയിൽ മുഴുവൻ നിന്റെ വാർത്തയാണല്ലോ! നീ സുരേഷേട്ടനെ..." "ഇല്ല സന്ധ്യാ! ഞാൻ ഒന്നും ചെയ്തിട്ടില്ല!" സജിതൻ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞു. "ചേട്ടനെ ആരോ ചതിച്ചതാണ്. വേണുവും പോലീസും എല്ലാം അവർക്കൊപ്പമാണ്. ചേട്ടൻ മരിക്കുമ്പോ എനിക്ക് ഒരു യു.എസ്.ബി തന്നു. 'പ്രോജക്ട് സീറോ' എന്നെന്തോ ആണ് അതിൽ..." സജിതൻ അത് പറയുമ്പോൾ, സന്ധ്യയുടെ മുഖത്ത് വിരിഞ്ഞ ആ ഭാവമാറ്റം അവനെ തണുപ്പിച്ചു കളഞ്ഞു. അതുവരെ അവളുടെ കണ്ണുകളിലുണ്ടായിരുന്ന പരിഭ്രാന്തി മാറി, അവിടെ തികച്ചും അപരിചിതമായ, കല്ലിച്ച ഒരു ശാന്തത തെളിഞ്ഞു വന്നു. "ഓഹോ... അപ്പോ ആ കീ നിന്റെ കൈയിലാണല്ലേ?" സന്ധ്യ വളരെ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. സജിതന് എന്തോ പന്തികേട് തോന്നി. അവൻ ഒരടി പിന്നോട്ട് വെച്ചു. "സന്ധ്യാ... നീ എന്താ ഈ പറയുന്നത്?" "സുരേഷ് അതുകൊണ്ട് തന്നെയാണ് മരിക്കേണ്ടി വന്നത് സജിത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ അവൻ കൈ കടത്തി," അവൾ തന്റെ കുർത്തയുടെ ഉള്ളിൽ നിന്ന് ഒരു ചെറിയ സൈലൻസർ ഘടിപ്പിച്ച പിസ്റ്റൾ പുറത്തെടുത്തു. സജിതന്റെ കാലടിക്ക് താഴെ ഭൂമി പിളരുന്നതായി അവന് തോന്നി. സുരേഷിന്റെ ആത്മാർത്ഥ സുഹൃത്തായ, ഈ പാവം സ്ത്രീ... ഈ നിഗൂഢമായ ആയുധ മാഫിയയിലെ ആളായിരുന്നു എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല! എല്ലാം ഒരു കെണിയായിരുന്നു! "ആ യു.എസ്.ബി ഇങ്ങ് തന്നേക്ക് സജിത്. പോലീസിന് കൊടുക്കുന്നതിലും ഭേദം ഞാൻ നിന്നെ വേദനയില്ലാതെ തീർക്കുന്നതാണ്," സന്ധ്യ ഒരു പ്രൊഫഷണൽ കില്ലറുടെ ഭാവത്തോടെ തോക്ക് ചൂണ്ടി മുന്നോട്ട് വന്നു. തന്റെ ജീൻസിന്റെ പോക്കറ്റിൽ കിടക്കുന്ന, പെന്റ്ഹൗസിൽ വെച്ച് താൻ എടുത്ത ആ കറുത്ത തോക്കിനെക്കുറിച്ച് സജിതൻ ഓർത്തു. അതടുത്ത് സന്ധ്യയ്ക്ക് നേരെ ചൂണ്ടാൻ അവന്റെ കൈകൾ തരിച്ചു. പക്ഷേ, ഒരാൾക്ക് നേരെ വെടിയുതിർക്കാനുള്ള വന്യമായ ക്രൂരതയോ പരിശീലനമോ സാധാരണക്കാരനായ അവന് ഇല്ലായിരുന്നു. എന്നാൽ കീഴടങ്ങാൻ അവൻ തയ്യാറല്ലായിരുന്നു. അവൻ പെട്ടെന്ന് മുന്നിലിരുന്ന ഒരു തടി മേശ സന്ധ്യയ്ക്ക് നേരെ തള്ളിയിട്ടു. തോക്കിൽ നിന്നുള്ള വെടിയുണ്ട മേശയിൽ തറച്ചു… ഒരു മിന്നൽ വേഗത്തിൽ സന്ധ്യ മേശയ്ക്ക് മുകളിലൂടെ ചാടി സജിതന് നേരെ ആഞ്ഞു. അവളുടെ ചലനങ്ങൾ അത്രമാത്രം കൃത്യവും വേഗതയേറിയതുമായിരുന്നു. തുടർന്ന് ആ ചെറിയ മുറിയിൽ നടന്നത് മരണപ്പാച്ചിലായിരുന്നു. സന്ധ്യയുടെ ശക്തമായ ഒരു കിക്കിൽ സജിതൻ ചുവരിലേക്ക് തെറിച്ചുവീണു. അവൾ അവന്റെ കഴുത്തിന് നേരെ തോക്ക് ചൂണ്ടിയ നിമിഷം, സജിതൻ തന്റെ കൈയിലുണ്ടായിരുന്ന സുരേഷിന്റെ ചോരപുരണ്ട കീ യുടെ ചെയിൻ അവളുടെ കണ്ണുകളിലേക്ക് എറിഞ്ഞു. ഒരു നിമിഷം സന്ധ്യയുടെ ശ്രദ്ധ മാറിയതും സജിതൻ അവളുടെ കൈയിൽ കയറിപ്പിടിച്ചു. തോക്ക് താഴെ വീണു. സന്ധ്യ തന്റെ ബൂട്ട്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന മൂർച്ചയേറിയ കത്തി പുറത്തെടുത്തു. അവൻ തന്റെ സർവ്വശക്തിയുമെടുത്ത് അവളെ തള്ളിമാറ്റി, വീടിന്റെ ചില്ലുജനാല തകർത്ത് പുറത്തേക്ക് ചാടി. രാത്രിയുടെ കറുപ്പിലേക്ക് അവൻ ജീവനും കൊണ്ട് ഓടുമ്പോൾ, പുറകിൽ ജനാലയ്ക്കരികിൽ തോക്കുമായി നിൽക്കുന്ന സന്ധ്യയുടെ രൂപം അവൻ കണ്ടു. അവന്റെ ശരീരത്തിൽ തൊട്ടു തൊട്ടില്ല എന്ന പോലെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു അവൻ നിലത്തു വീണു ഉരുണ്ടുപിരണ്ടോടി ‘ഈ ലോകത്ത് ഇനി തനിക്ക് ആരെയാണ് വിശ്വസിക്കേണ്ടത്? ‘ സജിതന്റെ മനസ്സ് പൂർണ്ണമായും തകർന്നു. നഗരം മുഴുവൻ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഒളിക്കാൻ ഒരിടവുമില്ലാതെ, കൂരിരുട്ടിലൂടെ അവൻ ഓട്ടം തുടർന്നു. .......... തുടരും #📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ
11 likes
12 shares

More like this