Part - 2
"അവരാരാ? ആരാണവരെ കടത്തി വിട്ടത്?"
യുവാവിന്റെ വായിലേക്ക് വെടി വെച്ചു കൊന്ന മനുഷ്യൻ തലമുടി നീണ്ടവനോട് ചോദിച്ചു.
"എനിക്കറിയില്ല! അവർ നമ്മളെ കണ്ടു. തിരിച്ചു വിടരുത്... കൂടെ ആരാ ഉള്ളതെന്ന് അറിയില്ല..."
നീല ജാക്കറ്റ്കാരൻ പറഞ്ഞു. കൊലയാളി കൈത്തോക്ക് ഡോ. സീനത്തിന്റെയും മകന്റെയും നേരെ തിരിച്ചു.
"മമ്മീ..."
അലി നിലവിളിച്ചു. സീനത്ത് പെട്ടെന്ന് വാതിൽ വലിച്ചു തുറന്ന് അലിയെ പിടിച്ചുകൊണ്ട് പുറത്തുകടന്നു. അപ്പോൾ ഒരു വെടിയുണ്ട വാതിലിൽ ദ്വാരമുണ്ടാക്കി. അതവരുടെ ഉള്ളം വിറപ്പിച്ചു കളഞ്ഞു. വാതിലിന്റെ ഓടാമ്പൽ ഇട്ടിട്ട് സീനത്ത് താഴേക്ക് ഓടി.
"മോനേ വേഗം..."
അപകടത്തിന്റെ ഭയാനകത അലിക്കും മനസ്സിലായി. അവൻ സീനത്തിനേക്കാൾ വേഗത്തിൽ റോഡിലെത്തി.
"നമ്മൾ എന്തു ചെയ്യും? കാർ ചത്തു കിടക്കുകയല്ലേ?"
അവൻ ചോദിച്ചു. സീനത്ത് അതുവഴി വന്ന ടാക്സിക്കാറിന് കൈകാണിച്ചു അത് നിർത്താതെ പോയി. പിന്നാലെ ഒരു വാൻ കൂടി വന്നു. നിറയെ ആളുകളുള്ള അതും നിർത്തിയില്ല. മഴ ചന്നംപിന്നം പെയ്യുന്നുണ്ടായിരുന്നു. അപ്പോൾ കൊലയാളികൾ വാതിൽ പൊളിച്ച് താഴേ എത്തിയ ശബ്ദം കേട്ടു. സീനത്ത് അലിയുടെ കയ്യിൽ പിടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ ഒരു പ്രൈവറ്റ് കാർ വന്നു. അതിന്റെ മുന്നിലേക്ക് ചെന്ന് കൈകൾ വിരിച്ചു പിടിച്ചു. കാർ നിന്നു. മാന്യനായ ഒരാളാണ് അതിലുണ്ടായിരുന്നത്.
"ഞങ്ങളുടെ കാർ ബ്രേക്ക് ഡൗണായി. ഒരു ലിഫ്റ്റ് തരണം."
സീനത്ത് അപേക്ഷിച്ചു. അയാളുടെ അനുവാദം കിട്ടുന്നതിനു മുമ്പേ അലി വാതിൽ തുറന്ന് അകത്തുകയറി. സീനത്തും ഇരുന്നപ്പോൾ കാർ വിട്ടു.
"നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത്?"
കാർ ഓടിക്കുന്ന ആൾ തിരക്കി. അലി സീനത്തിനെ തോണ്ടി. അവർ അവനോടൊപ്പം പിന്നിലേക്ക് നോക്കി. ആ കെട്ടിടത്തിൽ നിന്ന് മൂന്നുപേരും റോഡിലേക്ക് വന്നു തങ്ങളെ നോക്കുന്നു. ഒരാൾ കൈചൂണ്ടി എന്തോ പറയുകയാണ്.
"അടുത്ത ബസ്റ്റോപ്പിൽ ഇറക്കിയാൽ മതി."
പെട്ടെന്ന് സീനത്ത് മറുപടി നൽകി. നാലഞ്ച് ആളുകൾ നിൽക്കുന്ന ബസ് സ്റ്റോപ്പിൽ അവർ ഇറങ്ങി.
"വളരെ നന്ദി."
സീനത്ത് ഡോർ അടച്ചു. കാർ പോയി. അവർ മറ്റ് യാത്രക്കാരോട് ഒപ്പം ചേർന്നു. രണ്ടു നിമിഷം കഴിഞ്ഞപ്പോൾ ഒരു കാർ അവരുടെ മുന്നിലൂടെ പാഞ്ഞുപോയി. അതിൽ ആ നീല ജാക്കറ്റ് ധാരി ഇരിക്കുന്നുണ്ടായിരുന്നു. അയാൾ ആ കാറിനെ ഫോളോ ചെയ്യുകയാണ്! ബസ് വന്നു. സീനത്ത് അലിയുടെ കയ്യിൽ പിടിച്ചു. വർഷങ്ങൾക്കു ശേഷമാണ് ലൈൻ ബസ്സിൽ കയറുന്നത്. കണ്ടക്ടർ വന്നപ്പോഴാണ് സീനത്ത് ഓർത്തത് ടിക്കറ്റ് എടുക്കാൻ പൈസ ഇല്ല! തനിക്ക് പണം കയ്യിൽ കൊണ്ടുനടക്കേണ്ട കാര്യമില്ലല്ലോ... സീനത്ത് വിയർത്തു പോയി .
"ടിക്കറ്റ്."
"മമ്മി ഞാൻ എടുക്കാം... എന്റെ കയ്യിൽ പോക്കറ്റ് മണി ഉണ്ട്..." അലി പറഞ്ഞു. ഹാവൂ! സീനത്ത് ഒന്നു നിശ്വസിച്ചു. പൈസയില്ലാതെ ബസ്സിൽ നിന്ന് ഇറക്കി വിട്ടാൽ ഇതിൽപരം നാണക്കേട് ഉണ്ടോ? പെട്ടെന്ന് മുന്നിലായി റോഡിൽ അവർ ഒരു കാഴ്ച കണ്ടു. തങ്ങൾക്ക് ലിഫ്റ്റ് തന്ന കാർ ഓവർടേക്ക് ചെയ്തു തടഞ്ഞിരിക്കുന്നു. അതിലെ മനുഷ്യനെ നീല ജാക്കറ്റ് കാരൻ കോളറിനു പിടിച്ചു കാറിൽ നിന്ന് വലിച്ചിറക്കുന്നു. ബസ്സിൽ ഉള്ളവർ ആ കാഴ്ച കണ്ടു. ആ മനുഷ്യൻ ബസ്സിനുനേരെ നോക്കിയപ്പോൾ സീനത്ത് തല വലിച്ചു.
കാറുടമയിൽ നിന്ന് ഞങ്ങൾ ഇറങ്ങിയ സ്ഥലം അറിയുമ്പോൾ കൊലയാളി വേഗം ബസ്റ്റോപ്പിൽ എത്തും. തങ്ങളെ കാണാതാകുമ്പോൾ അവിടെ നിൽക്കുന്നവരോട് തിരക്കും. പിന്നെ ആദ്യം കടന്നു പോയ ഈ ബസിനെ പിന്തുടരും... അവർ കാറിൽ കുതിച്ചുവരും. ബസ് തടഞ്ഞുനിർത്തി തങ്ങളെ കണ്ടുപിടിക്കും ബസ്സിൽ വെച്ച് അവർ.. ഓർത്തപ്പോൾ ഡോക്ടർ സീനത്തിന് തല പെരുത്തു. അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തിയപ്പോൾ സീനത്ത് ഇറങ്ങാൻ തുടങ്ങി.
"നിങ്ങൾ പറഞ്ഞ സ്റ്റോപ്പ് ഇതല്ല."
കണ്ടക്ടർ പറഞ്ഞു.
"ഞങ്ങൾക്കിവിടെ ഇറങ്ങണം!"
മോനെയും വിളിച്ചുകൊണ്ടു ഇറങ്ങി.
"എന്തിനാ മമ്മി നമ്മൾ ഇവിടെ ഇറങ്ങിയത്?"
അലി അമ്പരപ്പോടെ ചോദിച്ചു പെട്ടെന്ന് അവനെ മറച്ചുകൊണ്ട് അവർ തിരിഞ്ഞു. ആ കാർ അവരെ കടന്ന് ബസിനു പിന്നാലെ പോയി.
"മമ്മി ആ തലമുടിക്കാരൻ"
അലി ആ കാറിന് നേരെ നോക്കി.
"അതാ നമ്മളിവിടെ ഇറങ്ങിയത്. മോന്റെ കൈയിൽ കാശുണ്ടോ?"
"യെസ് മമ്മീ"
അവൻ പോക്കറ്റിൽ നിന്ന് ചില്ലറയും നോട്ടും എടുത്തു. നിറയെ ആളുകളുമായി ഒരു ബസ്സ് എതിരെ വന്നു.
"നമുക്ക് അതിൽ കയറാം."
ബസ്സ് ടൗണിൽ ഇറങ്ങി. അല്പം സാവകാശം വേണം. എന്താണ് ഈ പ്രതിസന്ധിയിൽ ചെയ്യേണ്ടത് എന്ന് ആലോചിക്കണം. തങ്ങളുടെ കാർ ആ കെട്ടിടത്തിനു മുന്നിൽ കിടക്കുകയാണ്. കാർ നമ്പർ വെച്ച് അവർക്ക് തന്റെ വീട് കണ്ടു പിടിക്കാൻ കഴിയും. സഹായത്തിന് ആരെ വിളിക്കും? അബൂഹസൻ നൂറുകണക്കിനു മൈൽ അകലെയാണ്. ഫോണിൽ വിളിച്ചാലും കിട്ടില്ല. കാർ റെയ്സ് നടക്കുകയാണ്.
"മോന് വിശക്കുന്നില്ലേ?"
റസ്റ്റോറന്റിലേക്ക് നടന്നുകൊണ്ട് സീനത്ത് ചോദിച്ചു.
"വിശപ്പ് പോയി മമ്മി... പേടിയാ മുഴുവനും. അതെന്തിനാ മമ്മി ആ ചേട്ടനെ കൊന്നത്?"
"മിണ്ടല്ലേ അതൊന്നും മോന് ആലോചിക്കേണ്ട..."
അവർ റസ്റ്റോറന്റിൽ കയറി. ഓർഡർ കൊടുത്തു. തണുത്ത വെള്ളം കുടിച്ചപ്പോൾ ആശ്വാസം തോന്നി.
"അവര് നമ്മളേം കൊല്ലുമോ മമ്മി?"
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
"ഇല്ല..."
"പിന്നെ എന്തിനാ നമ്മൾ അവരെ പേടിച്ചു ഓടുന്നത്?"
സീനത്തിന് ഉത്തരം മുട്ടി.
"അലിക്കുഞ്ഞ് അതൊന്നും ആലോചിക്കണ്ട..."
ഭക്ഷണം വന്നു. അവൻ ആർത്തിയോടെ കഴിക്കാൻ തുടങ്ങി. സീനത്തിന് ഒരിറക്ക് പോലും കഴിക്കാൻ പറ്റിയില്ല. നെഞ്ചിനകത്ത് തീ നിറഞ്ഞു നിൽക്കുന്നതുപോലെ... ചൂടു കാപ്പി മൊത്തി കുടിച്ചു.
"മമ്മി....?"
"മ്?"
"പൈസ ഉണ്ടോ നമ്മുടെ കയ്യില്?"
ചോദ്യം കേട്ട് സീനത്ത് വല്ലാതായി.. പരിഭ്രമത്തിനിടയിൽ അതോർത്തില്ല. പരിചയമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റും നോക്കി. പെട്ടെന്ന് ബുദ്ധി തോന്നി.
"സാരമില്ല. ഞാൻ വർക്ക് ഷോപ്പിലേക്ക് ഫോൺ ചെയ്യാം. നമ്മുടെ കാർ അവിടെനിന്ന് കൊണ്ടുവരാനും അവർ വരണ്ടേ?"
"ശരിയാ..."
അവൻ ആശ്വാസത്തോടെ കഴിക്കാൻ തുടങ്ങി.
"നമുക്ക് പോകാനും ഒരു വണ്ടി വേണം."
അലി കഴിച്ചു തീരുന്നതുവരെ സീനത്ത് ഇരുന്നു. പിന്നെ കൗണ്ടറിലേക്ക് ചെന്ന് വർക്ക് ഷോപ്പിലേക്ക് ഫോൺ ചെയ്തു. സേവ്യർ മേസ്തിരിയാണ് ഫോണെടുത്തത്.
"മേസ്തിരി എന്റെ കാർ തകരാറായി."
"എവിടെയാ കുഞ്ഞേ?"
സീനത്ത് സ്ഥലം പറഞ്ഞു.
"ഞാനിപ്പോൾ ഒരു റസ്റ്റോറന്റ്ലാണ്."
അവൾ സ്ഥലവും റസ്റ്റോറന്റ് പേരും പറഞ്ഞു.
"ആദ്യം എനിക്കൊരു കാറും കുറേ രൂപയും എത്തിക്കണം."
"ശരി. ഇപ്പോൾ തന്നെ വരാം..."
15 മിനിറ്റ് കഴിഞ്ഞപ്പോൾ കാറും ഒരു ജീപ്പും വന്നു. സേവ്യർ മേസ്തിരി കാറിന്റെ താക്കോൽ സീനത്തിനെ ഏൽപ്പിച്ചു. പണവും.
"കാറിനെന്തു പറ്റിയതാ... കുഞ്ഞേ?"
അയാൾ സീനത്തിനെയും അലിയെയും നോക്കി.
"എനിക്കറിയില്ല മേസ്തിരി... നിന്നുപോയി. അത് റിപ്പയർ ചെയ്ത് വർക്ക്ഷോപ്പിൽ ഇട്ടാൽ മതി."
"ശരി. മോൻ നനഞ്ഞല്ലോ. അവിടെ നിന്നാൽ മതിയായിരുന്നല്ലോ?"
മേസ്തിരി ജീപ്പിൽ കയറിപ്പോയി. ആശ്വാസമായി. സീനത്ത് സമാധാനത്തോടെ ഇരുന്ന് ആലോചിച്ചു. തങ്ങൾക്ക് ആരുടെയെങ്കിലും സഹായം കൂടിയേതീരൂ... സുഹൃത്തുക്കൾ ധാരാളം ഉണ്ട്. പക്ഷേ ആരെയാണ് സമീപിക്കുക. ഡോക്ടർ പ്രമീളയെ കണ്ടാലോ? എന്തും പറയാവുന്ന ചേച്ചിയെ പോലെയാണ് പ്രമീള ഡോക്ടർ. പക്ഷേ അവർക്ക് തന്നെ സഹായിക്കാൻ ആകുമോ?
മേസ്തിരി ഇപ്പോൾ കാറിന്റെ കംപ്ലൈന്റ് കണ്ടുപിടിച്ചു കാണും. പെട്ടെന്ന് സിരകളിൽ ഒരു മരവിപ്പ് ഉണ്ടായി. ആ കാർ കിടക്കുന്നത് കൊലയാളികളുടെ മുന്നിലാണ്. അത് നന്നാക്കാൻ ആൾ എത്തിയപ്പോൾ എങ്ങനെ അത് അവര് അറിഞ്ഞെന്ന് അന്വേഷിക്കും. താൻ ഫോൺ ചെയ്തെന്നും താനും മോനും ഇവിടെയും ഉണ്ടെന്നും കൊലയാളികൾ അറിയും! പിന്നെ... സീനത്ത് എഴുന്നേറ്റു.
"മോനെ വാ..."
അവൻ തിന്നു കൊണ്ടിരുന്ന ഐസ്ക്രീം മാറ്റിവെച്ചു. വേഗം ബില്ല് കൊടുത്ത് അന്ധാളിച്ചു നിൽക്കുന്ന കുട്ടിയെ വലിച്ചുകൊണ്ട് കാറിലേക്ക് ചെന്നു. വേഗം കാറ് സ്റ്റാർട്ട് ചെയ്ത് മറ്റു കാറുകൾക്കിടയിലൂടെ റോഡിലേക്ക് ഇറക്കി കാർ എതിർവശത്ത് കൂടി പോകുമ്പോൾ ആ കാർ നേരെ വരുന്നത് കണ്ടു.
"മമ്മീ അയാൾ..."
അലി അവനെ കണ്ടു കഴിഞ്ഞു. അവന്റെ തല ബലമായി പിടിച്ചു താഴ്ത്തിക്കൊണ്ട് സീനത്ത് കുനിഞ്ഞു. ആ കാർ റസ്റ്റോറന്റ്നു മുന്നിൽ നിൽക്കുന്നതും നീല ജാക്കറ്റ് കാരനും വേറൊരു ഗൂർഖയും ഇറങ്ങി അകത്തേക്ക് ഓടുന്നതും കണ്ട് സീനത്ത് വേഗത കൂട്ടി.
"അവർ നമ്മളെയും കൊല്ലുമോ മമ്മി.."
"നീയൊന്ന് മിണ്ടാതിരിക്ക്..."
സീനത്തിന്റെ ശബ്ദം കനത്തു. അവൻ മമ്മിയെ തറപ്പിച്ചു നോക്കി. കാർ അതിവേഗം പായുകയായിരുന്നു. റസ്റ്റോറന്റ്ൽ ചെല്ലുമ്പോൾ അവർക്ക് തന്റെ കാറിന്റെ നിറവും എവിടേക്കാണ് പോയെന്നും അറിയാൻ കഴിയുമെന്ന് സീനത്ത് ഓർത്തു. റിയർവ്യൂ മിററിലൂടെ നോക്കിയപ്പോൾ ആ കാർ പുറകെ ഉണ്ടെന്നു തോന്നി. വേഗം കാർ വലതുവശത്തേക്ക് തിരിച്ച് പോക്കറ്റ് റോഡിലൂടെ വിട്ട് ഓവർബ്രിഡ്ജ് കടന്ന് ഹൈവേയിൽ എത്തി. കാറിന്റെ നമ്പർ റസ്റ്റോറന്റ്ൽ ആരും ശ്രദ്ധിച്ചിരിക്കുകയില്ലെന്ന് തന്നെ വിശ്വസിച്ചു.
"മമ്മീ..." അലി വിളിച്ചു.
"മോൻ പേടിക്കണ്ട എന്ന് പറഞ്ഞില്ലേ?"
"അതെല്ല മമ്മീ നമുക്ക് അലക്സാണ്ടർ അങ്കിളിനോട് പറഞ്ഞാലോ?"
അപ്പോഴാണ് സിറ്റി പോലീസ് കമ്മീഷണർ അലക്സാണ്ടറെ പറ്റി സീനത്ത് ഓർത്തത്. അബൂഹസന്റെ സുഹൃത്താണ്. വീട്ടിൽ ഒന്ന് രണ്ട് വട്ടം വന്നിട്ടുണ്ട്. വമ്പൻ കുറ്റവാളികളെ പോലും വലവീശി പിടിച്ചിട്ടുള്ള ഓഫീസർ. അബൂഹസനെ പോലെ കാർ ഓട്ടത്തിൽ താൽപര്യമുള്ള ആളാണ് അലക്സാണ്ടറും. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അലിക്ക് സ്കൂളിൽ നിന്ന് ലഭിച്ച സ്പോർട്സ് മെഡലുകളും സർട്ടിഫിക്കറ്റുകളും കണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
"അലിഹസ്സൻ പഠിച്ചു പോലീസിൽ ചേരണം. അങ്കിളിനെകാൾ വലിയ ഓഫീസർ ആകണം. അലിഹസ്സൻ എന്ന് കേട്ടാൽ കുറ്റവാളികൾ ഒക്കെ മൂത്രമൊഴിക്കണം..."
അദ്ദേഹത്തിന് അലിയോട് വലിയ താല്പര്യമാണ്.
"അലക്സാണ്ടർ അങ്കിളിനോട് പറഞ്ഞാൽ പിന്നെ നമ്മൾ ഒന്നും പേടിക്കേണ്ട മമ്മി..."
അലി പറഞ്ഞു. ആ കാര്യത്തിൽ സീനത്തിന് സംശയമേ ഇല്ലായിരുന്നു.
"മിടുക്കൻ! ഞാൻ അക്കാര്യം ഓർത്തില്ല!"
മമ്മി പറഞ്ഞപ്പോൾ അവൻ അഭിമാനത്തോടെ പുഞ്ചിരിച്ചു. ഹൈവേക്കരികിലായിരുന്നു കമ്മീഷണർ ഓഫീസ്. കാർ നിർത്തി സീനത്ത് ഇറങ്ങി.
"മോനും വാ..."
അലിയും ഒപ്പം ചെന്നു. പാറാവു നിന്ന പോലീസുകാരന് ഡോക്ടറെ അറിയാമായിരുന്നു. അയാൾ ചിരിച്ചു.
"ഹസ്സൻ ഭായ് കാർ റെയ്സിൽ പങ്കെടുക്കുന്നെന്ന് പത്രത്തിൽ ഉണ്ടല്ലോ. ഡോക്ടർ പോയില്ലേ?"
"ഇല്ല."
സീനത്ത് പുഞ്ചിരിച്ചു.
"കമ്മീഷണർ ഉണ്ടോ?"
"ഉണ്ടല്ലോ. അദ്ദേഹം ഇപ്പോൾ വന്നതേയുള്ളൂ. സർക്കിൾ അഗസ്റ്റിൻ സാറും ഉണ്ട് കൂടെ.. ഞാൻ പറയാം.."
കോൺസ്റ്റബിൾ അകത്തേക്ക് പോയി. സീനത്തും അലിയും ആ കാർ പിന്നാലെ ഉണ്ടോയെന്ന് ഇടയ്ക്കിടെ റോഡിലേക്ക് നോക്കിക്കൊണ്ടിരുന്നു.
"ചെല്ലാൻ പറഞ്ഞു..."
കോൺസ്റ്റബിൾ തിരിച്ചുവന്നു. അവർ അകത്തേക്ക് ചെന്നു. ഹാഫ് ഡോർ തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ കമ്മീഷണറും മറ്റു കസേരയിലിരുന്ന സിഐയും മുഖമുയർത്തി നോക്കി. അവർക്കടുത്തായി മറ്റൊരാളും. കമ്മീഷണറുടെ കസേരയിൽ അലക്സാണ്ടർ അല്ലായിരുന്നു...! യൂണിഫോമിൽ മറ്റൊരാൾ!! അവരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയ ഡോക്ടർ സീനത്തും അലിയും നടുങ്ങി വിറച്ചു പോയി... അതാ കൊലയാളികൾ ആണ്!!! നേരെ ഇരിക്കുന്ന ആൾ ആണ് ആ ചെറുപ്പക്കാരന്റെ വായിലേക്ക് നിറയൊഴിച്ചത്!!
(തുടരും)
അഭിപ്രായം അറിയിക്കണേ.. 😁🤍
"ശത്രു", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://pratilipi.app.link/dEvb2QHI93b
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
ബാക്കി ഭാഗങ്ങൾ പ്രതിലിപിയിൽ ഫോളോ ചെയ്ത് സൗജന്യമായി വായിക്കൂ..
#📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ