ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mR7v51v?d=n&ui=v64j8rk&e1=cമിശ്വ - 35
രാത്രി.
അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ മെർലിനിലെ റൂം നമ്പർ 27. ആ സ്യൂട്ട് റൂമിനുള്ളിലെ സോഫയിൽ, ചാരി കിടക്കുകയാണ് സച്ചുവേട്ടൻ. ചുറ്റും അയാളുടെ ആജ്ഞാനുവർത്തികളായ ആറ് പേർ. എതിർവശത്ത് , ബെഡിൽ ചോട്ടുവും അവന്റെ മൂന്ന് കൂട്ടാളികളും. മുറിയുടെ നടുക്കായുള്ള ഒരു കോഫി ടേബിളിൽ ആ കറുത്ത ഇരുമ്പു പെട്ടി തുറന്നു വെച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ ചോട്ടുവിലാണ്.
അനുയായികളിലൊരാൾ, തന്റെ അരയിൽ നിന്നും ഒരു മദ്യക്കുപ്പി എടുത്തതും, സച്ചുവേട്ടനും ചോട്ടുവും ഒരേ പോലെ അയാളെ തടഞ്ഞു.
“ഇതൊരു തീരുമാനമായിട്ട് മതി അതൊക്കെ. ചോട്ടൂ... നീ സംസാരിക്ക്. നിന്റെയാണല്ലോ പ്ലാനിങ്ങൊക്കെ."
സച്ചുവേട്ടൻ അവന്റെ ശ്രദ്ധയാകർഷിച്ചു.
മറുപടിയെന്നോണം, മുൻപോട്ടാഞ്ഞ ചോട്ടു, ആ പെട്ടിക്കുള്ളിൽ നിന്നും ഒരു പിസ്റ്റൾ എടുത്തു ബെഡിലേക്കിരുന്നു. അതീവ സൂക്ഷ്മതയോടെ അതിന്റെ മാഗസിൻ ഉള്ളിലേക്ക് തിരുകി കയറ്റിയതിനു ശേഷം, അവൻ അതൊന്നു കോക്ക് ചെയ്തുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി.
"ആദ്യമേ എല്ലാരോടുമായി ഞാൻ ഒരു കാര്യം പറയാം…” അതീവ ഗൗരവത്തിലാണവൻ തുടർന്നത്.
“ചോട്ടു, ഇനി ഇല്ല. അവൻ ചത്തു. ആ ഉരുൾപൊട്ടലിൽ!"
എല്ലാവരും അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.
"എന്റെ പേര് ഭഗത്! എന്നെ ഇനി അങ്ങനെ വിളിച്ചാൽ മതി!"
ഉറച്ച സ്വരത്തിലാണ് അവൻ അത് ആവശ്യപ്പെട്ടത്.
"ഇനി കാര്യത്തിലേക്ക്,
ആഴ്ച്ചയിൽ ഒരിക്കലാണ് നമ്മുടെ ശേഖർ ജി യുടെ ഗോൾഡ് റൺ. വാങ്ങിയിട്ട് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പഴക്കമുള്ള ഒരു പുത്തൻ പുതിയ വാഹനത്തിലാണ്, അവർ ഇവിടെ നിന്നും ഗോൾഡ് കയറ്റിക്കൊണ്ടുപോകുക. എന്റെ ഊഹം ശരിയാണെങ്കിൽ, പുതിയ വാഹനങ്ങളുടെ പേപ്പർ വർക്ക് എല്ലാം പക്കാ ആയിരിക്കും. ചെക്കിങ് കുറയും. അതായിരിക്കും കാരണം."
എല്ലാവരും തലകുലുക്കി.
"അടിവാരത്തുള്ള അവരുടെ ഗാരേജിൽ നിന്നും , വണ്ടിയിൽ ലോഡ് ചെയ്തു കഴിഞ്ഞാൽ, പിന്നേ നമുക്ക് മൈസൂർ വരെയുള്ള 100-150 കിലോമീറ്റർ യാത്രയിൽ, എവിടെ വെച്ച് വേണമെങ്കിലും അവരെ അടിച്ചിടാം. കാരണം, ആ വണ്ടി നേരിട്ട് ആരും പ്രൊട്ടക്ഷൻ ഇല്ല. ആകെ ഡ്രൈവറും ഒരു സഹായിയും മാത്രമേ കാണൂ. അവർ ഒരിക്കലും ഒരു ആക്രമണം പ്രതീക്ഷിച്ചല്ല വരുന്നത്. കാരണം, കേരളത്തിൽ വെച്ച് ആ വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഇവിടെ ഒരു സ്വാമിയണ്ണൻ ഉണ്ട്. ആ ഒരു ധൈര്യത്തിലാണ് പന്ത്രണ്ടും പതിനഞ്ചും കോടി ഒക്കെ വരുന്നത് ഈ ഇടപാട് അവന്മാര് ഇത്ര കൂൾ ആയിട്ട് നടത്തുന്നത്. പക്ഷേ... ഈ സ്വാമിയണ്ണന്റെ, വളരേ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് ദാ ഈ കിടക്കുന്ന സച്ചുവേട്ടൻ. അതുകൊണ്ട് തന്നെ, നമുക്ക് അധികം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ പരിപാടി നടത്താൻ പറ്റും. എല്ലാം ഭംഗിയായിട്ട് നടന്നാൽ , മിനിമം 12 കോടി വില വരുന്ന ഒരു വണ്ടി നമുക്ക് സ്വന്തം!"
ഒരു വിടർന്ന പുഞ്ചിരിയോടെയാണ് അവനത് പറഞ്ഞവസാനിപ്പിച്ചതെങ്കിലും, സച്ചുവേട്ടന്റെ കൂടെയുള്ള എല്ലാവരും നേരിയ ഭയപ്പാടിലാണെന്ന് ചോട്ടുവിനു മനസ്സിലായി.
"നിങ്ങൾക്കൊക്കെ നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരിക്കും. പക്ഷേ , എനിക്കും ദാ ഇവന്മാർക്കും അങ്ങനെ ഒന്നുമില്ല. രണ്ടും കല്പിച്ചാണ് ഞങ്ങൾ. അതുകൊണ്ട് , താൽപ്പര്യമില്ലാത്തവർ പിരിഞ്ഞു പൊയ്ക്കോളൂ. എന്തു തന്നെയായാലും , ഈ സംഭവം ഞങ്ങൾ ചെയ്തിരിക്കും. അതിപ്പോ , നിങ്ങളുടെ കൂടെയായാലും ഒറ്റയ്ക്കായാലും."
"പ്ലാൻ പറയൂ."
സച്ചുവേട്ടൻ ഇടപെട്ടു. അയാളുടെ സ്വരം നന്നേ ഗൗരവം പ്രാപിച്ചിരുന്നു.
"പ്ലാൻ..."
ചോട്ടു ചിരിച്ചു.
"നാളെ പുലർച്ചെ മുതൽ , ഗാരേജിന്റെ പുറത്ത് നമ്മുടെ പയ്യന്മാർ ഉണ്ടാകണം. പരിചയക്കാരൻ ആരും വേണ്ടാ. പ്രശാന്തോ ദേവയോ, നിന്നോളും. കർണാടക റെജിസ്ട്രേഷൻ വാഹനങ്ങൾ ആണ് നമ്മുടെ നോട്ടം. പുലർച്ചെ 4 മണി മുതൽ ഉള്ള സമയത്ത് ആ ഗാരേജിലേക്ക് കയറിപ്പോകുന്ന വാഹനങ്ങൾ നമ്മൾ നോട്ടമിടുന്നു. വണ്ടി തിരികെ പോന്നാൽ, നമ്മുടെ പയ്യന്മാർ അവർക്കു സംശയം തോന്നാതെ പുറകെ ഫോളോ ചെയ്യുന്നു. ഒപ്പം നമ്മളെ വിവരമറിയിക്കുന്നു. പക്ഷേ... ഒരു വലിയ പ്രശ്നമുണ്ട്.”
എല്ലാവരും ഒരുപോലെ മുഖമുയർത്തി.
“അവന്മാരുടെ തിരിച്ചുള്ള യാത്ര പട്ടാപ്പകൽ ആണ്. അത് നമുക്കൊരു തടസ്സമാകും. കാരണം, ഈ ടൈമിൽ വയനാട് ചുരം ബിസി ആയിരിക്കും. ടൂറിസ്റ്റ് സീസൺ അല്ലേ. ചുരത്തിൽ വെച്ചൊന്നും ഒരറ്റാക്ക് നമുക്കു ചിന്തിക്കാനേ പറ്റില്ല."
“അതൊരു വലിയ ഇഷ്യൂ ആണെന്നെനിക്കു തോന്നുന്നില്ല.” സച്ചുവേട്ടൻ ഇടപെട്ടു. “അവർ പോകുന്നത് മുത്തങ്ങ ബന്ദിപ്പൂർ വനത്തിലൂടെ ആണെന്നാണ് പണ്ട് സ്വാമിയണ്ണൻ പറഞ്ഞത്. അങ്ങനെയാണെങ്കിൽ, യാതൊരു ടെൻഷനും വേണ്ട. ഇഷ്ടം പോലെ ഓപ്ഷൻസ് ഉണ്ട്. ഒരു പട്ടിക്കാളി പോലും ഉണ്ടാകില്ല റോഡിൽ. പക്ഷേ ആക്ഷൻ പെട്ടെന്നായിരിക്കണം. മാക്സിമം 10 മിനിറ്റ്. അതിനുള്ളിൽ വണ്ടി നമ്മുടെ കയ്യിലായിരിക്കണം. പിന്നെ, നേരെ അവിടുന്ന് തിരിച്ചു സുൽത്താൻ ബത്തേരി പിടിച്ചാൽ മതി. അവിടെ എത്തിക്കിട്ടിയാൽ, പിന്നെ ബാക്കി ഞാൻ ഏറ്റു."
"ഓക്കേ "
ചോട്ടു തുടർന്നു.
"അപ്പൊ അങ്ങനെ തീരുമാനിക്കാം. എന്നല്ല, തീരുമാനിച്ചു കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ ഒരുപാട് ചർച്ചകളുടെ ആവശ്യമില്ല. ആലോചിച്ചാൽ, ഒരന്തമില്ല. ആലോചിച്ചില്ലെങ്കിൽ ഒരു കുന്തോമില്ല എന്നു കേട്ടിട്ടില്ലേ ? ഇത് നമ്മൾ ഒരുപാട് ചർച്ച ചെയ്താൽ, പയ്യെ പയ്യെ ധൈര്യം ചോർന്നു പോകും. നിങ്ങള് വിട്ടൊ. ഞാൻ വിളിക്കാം. ആദ്യം വണ്ടി വരട്ടെ. എന്നിട്ടാണല്ലോ ബാക്കി."
അവൻ ചിരിച്ചു.
"പോകാൻ വരട്ടെ. "
ദേവ കയ്യുയർത്തി.
"വണ്ടി പിടിച്ച്, അത് നിങ്ങളെ ഏൽപ്പിച്ചാൽ പിന്നെ? ബാക്കി കൂടി പറയൂ."
"ബാക്കിയെന്താ, അത് വിറ്റു ക്യാഷ് ആക്കണം."
സച്ചുവേട്ടൻ ചുമലുകളുയർത്തി.
"അത് താൻ ചെയ്യും ?"
ദേവ അയാളെ ചുഴിഞ്ഞു നോക്കി.
"നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്തോളൂ. എനിക്ക് വിഷയമല്ല. "
സച്ചുവേട്ടൻ ഉറക്കെ ചിരിച്ചു .
"ഇത് അരീം പച്ചക്കറിയുമൊന്നുമല്ല. ഇത്രയും വലിയ ക്വാണ്ടിറ്റി വിറ്റൊഴിവാക്കണമെങ്കിൽ, അജ്ജാതി കണക്ഷൻസ് വേണം."
“നിങ്ങൾക്ക് എവിടെയാണ് കണക്ഷൻസ് ?”
“കൂടുതൽ ചികയല്ലേ മോനേ... നിനക്ക് കുഞ്ഞു കളിക്കാൻ പറ്റുന്ന പാർട്ടിയല്ല ഞാൻ.” സച്ചുവേട്ടന്റെ ഭാവം മാറി.
“ഞാൻ വേറൊന്നും കൊണ്ടു ചോദിച്ചതല്ല.” ദേവയുടേയും സ്വരമുയർന്നു. “സാധനം നിങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞാൽ , പിന്നെ, ഞങ്ങളെ ആവശ്യമില്ലല്ലോ. എല്ലാം കഴിയുമ്പോ, നിങ്ങൾ പതുക്കെ ഞങ്ങളെയങ്ങ് -"
"പൊന്നു സഹോദരാ... "
സച്ചുവേട്ടൻ ഇടക്കു കയറി.
"ഇത് മുദ്രപ്പത്രത്തിൽ എഴുതി തരാൻ പറ്റുന്ന കേസാണോ ? ഒക്കെ ഒരു വിശ്വാസത്തിന്റെ പുറത്ത് നടക്കണം. പറ്റില്ലെങ്കിൽ പറഞ്ഞേക്കൂ. നമുക്കിതു വിട്ടേക്കാം. മര്യാദയ്ക്കാണെങ്കി മര്യാദയ്ക്ക്. ഇല്ലെങ്കി വേറേ വഴി നോക്കാനും ഞങ്ങക്കറിയാം. "
വളരെ പെട്ടെന്നു തന്നെ മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു.
ഒടുവിൽ സച്ചുവേട്ടൻ തന്നെ തുടർന്നു.
"നിങ്ങൾ അങ്ങനെയൊക്കെ ചിന്തിച്ചാൽ, ഈ നിൽക്കുന്ന ചോട്ടു, സോറി - ഭഗത് ഇപ്പൊ ജീവിച്ചിരിക്കേണ്ടവനല്ല. അവനെ തട്ടിക്കളയാൻ നടന്നവരാ ഈ നിക്കുന്ന എല്ലാരും. എന്നിട്ടും, അവൻ ഞങ്ങളെ വിശ്വസിച്ച് ഇറങ്ങിയില്ലേ ? അതൊക്കെത്തന്നെയേ പറ്റുകയുള്ളൂ ഈ ബിസിനസ്സിൽ. ഒരു പരസ്പരവിശ്വാസം. അത്ര തന്നെ."
ദേവ ഒരു ദീർഘാനിശ്വാസത്തോടെ കൂട്ടുകാരെ നോക്കി. ചോട്ടു അവനോട് ഇരിക്കാൻ ആംഗ്യം കാട്ടി. സച്ചുവേട്ടനും കൂട്ടരും എഴുന്നേറ്റു.
"അപ്പൊ നിങ്ങൾ ആലോചിച്ച് വേണ്ട പോലെ തീരുമാനിക്കൂ. ആവശ്യമില്ലാത്ത ചുറ്റിക്കളിക്ക് നിൽക്കരുത്. ആളാരാന്നറിയാതെ ചുമ്മാ പോണോനോടും വരുന്നോനോടും കേറി ഒടക്കരുത്. നിങ്ങടെ നാടല്ല ഇത്. ഒരുപാട് ദൂരെയാണ്. മറക്കണ്ട."
സച്ചുവേട്ടൻ അർത്ഥം വെച്ചൊന്നു പറഞ്ഞിട്ട് പുറത്തേക്കു നടന്നു. അയാളുടെ അനുയായികളൊക്കെ അനുഗമിച്ചു.
“ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.” സച്ചുവേട്ടൻ തിരിഞ്ഞു നിന്നു.
“ഇത് ചെയ്യാൻ തന്നെയാണ് നമ്മുടെ തീരുമാനമെങ്കിൽ, ഏർപ്പാട് കഴിഞ്ഞാലുടൻ, ഗോൾഡ് വണ്ടിയിലുള്ളവന്മാർ തീർന്നിരിക്കണം! ഇല്ലെങ്കിൽ കളി ഇതൊന്നുമാകില്ല. അവന്മാർ ജീവനോടെ രക്ഷപ്പെട്ടാൽ, ഒരൊറ്റ ഫോൺ കോൾ മതി എല്ലാം തകിടം മറിയാൻ. നേരത്തോടു നേരം കഴിയാതെ, വണ്ടി മിസ്സായ വിവരം സ്വാമിയണ്ണൻ അറിയാൻ ഇടവരരുത്. അങ്ങനെ ഉണ്ടായാൽ, ഇതിൽ ഇടപെട്ട എല്ലാ അവന്മാരുടെയും ചാക്കാലയാണ്! ഭഗത്! നിന്നോടാണ് ഞാനത് പറഞ്ഞത്. ആ വണ്ടിയിലുള്ളത് സാക്ഷാൽ തരുൺ ആണെങ്കില്പ്പോലും നിന്റെ കൈ വിറയ്ക്കാൻ പാടില്ല!”
ചോട്ടുവിന്റെ മുഖം മുറുകി വന്നത് അശേഷം വകവെയ്ക്കാതെ സച്ചുവേട്ടനും കൂട്ടരും തിടുക്കത്തിൽ മുറിവിട്ട് പുറത്തേക്കിറങ്ങിപ്പോയി.
പ്രശാന്ത് എന്തോ പറയാനാഞ്ഞതാണ്. പക്ഷെ ചോട്ടു കൈ ചുണ്ടിൽ മുട്ടിച്ചു.
"ശ്ശ് ശ്ശ്!"
ജനലിലൂടെ താഴേക്കു നോക്കി, സച്ചുവേട്ടനും ടീമും അവരുടെ വാഹനത്തിൽ കയറി സ്ഥലം വിട്ടു എന്നുറപ്പു വരുത്തി ചോട്ടു. അടുത്ത നിമിഷം, അവന്റെ ഭാവം മാറി. തിടുക്കത്തിൽ, തന്റെ തന്റെ ഫോണും പേഴ്സുമെല്ലാം എടുത്ത് പോക്കറ്റിൽ താഴ്ത്തി. കൂട്ടുകാരോടും അത് തന്നെ ചെയ്തോളാൻ ആംഗ്യം കാണിച്ചു. റൂമിനു വെളിയിലെത്തിയിട്ടേ അവൻ പിന്നെ വായ് തുറന്നുള്ളൂ.
"ആ മുറിയ്ക്കകത്ത് വെച്ച് വായ് അധികം തുറക്കണ്ട."
"അതെന്ത് ? " ദേവ ഞെട്ടി.
"വാടാ !"
ചോട്ടു തിടുക്കത്തിൽ താഴേക്ക് നടന്നു.
"എന്താടാ ?" ദേവ വീണ്ടും ചോദിച്ചു.
താഴെ എത്തി, റോഡ് ക്രോസ്സ് ചെയ്തതും ചോട്ടു അവർക്ക് നേരെ തിരിഞ്ഞു.
"ആ ഹോട്ടൽ മൊത്തം അയാളുടെ സെറ്റപ്പ് ആണ്. അവിടെ ഇരുന്നോണ്ട് ചുമ്മാ വല്ലതും വിളിച്ചുപറഞ്ഞാൽ… ഭിത്തിക്കു വരേ കണ്ണും കാതുമൊക്കെ ഉണ്ടാകും ചെലപ്പൊ." ചോട്ടു വിശദമാക്കിക്കൊടുത്തു.
"വളരേ സൂക്ഷിച്ചു മാത്രം ഇടപെടണം. ഒരുപാട് അപകടങ്ങൾ ഉണ്ട് ഇതിൽ."
റോഡിന് എതിർ വശത്തായി ഏതാണ്ട് 200 മീറ്റർ അകലെ, ധാരാളം ദീപങ്ങളാൽ അലങ്കൃതമായൊരു മനോഹരമായ കഫെ ഉണ്ടായിരുന്നു. അവിടേക്കാണ് ചോട്ടു കൂട്ടുകാരെയും കൂട്ടി നടന്നത്. വയനാടിന്റെ രാത്രി ഭംഗി, എത്ര ആസ്വദിച്ചിട്ടും മതിയാവാത്ത പോലെ അവർ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു. രോമകൂപങ്ങൾ തുളച്ച് ഉള്ളിലേക്കിറങ്ങിപ്പോകുന്ന തരം നൂൽ മഴ പെയ്യുന്നുണ്ടായിരുന്നു. അവർക്കതൊക്കെ പുതിയ അനുഭവമാണ്. നിമിഷ നേരം കൊണ്ട് കൈകാലുകൾ തണുത്തു മരവിച്ചു അവരുടെ.
ഭക്ഷണം ഓർഡർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, മേശപ്പുറത്തിരുന്ന ദേവയുടെ ഫോൺ റിങ്ങ് ചെയ്യുന്നത് ചോട്ടുവിന്റെ ശ്രദ്ധയാകർഷിച്ചത്. സ്‌ക്രീനിൽ, തരുൺ കാളിങ്ങ്... എന്ന് വ്യക്തമായി കാണാമായിരുന്നു. ഏറെ നാളുകൾക്കു ശേഷം തരുണിന്റെ ചിത്രം കണ്ടപ്പോൾ, അവന്റെ ഉള്ളിൽ ഒരു പിടച്ചിലനുഭവപ്പെട്ടു. മുഖത്ത് പുച്ഛമായിരുന്നു. കട്ട് ചെയ്യാനൊരുങ്ങിയ അവനെ ചോട്ടു തടഞ്ഞു.
"എടുക്കൂ. അവന് പറയാനുള്ളത് കേൾക്കൂ. എന്റെ കാര്യം പറയണ്ട."
"വേണോ ?"
"വേണം "
അവന്റെ സ്വരം താഴ്ന്നിരുന്നു.
"അവന് സുഖമാണോ എന്ന് ചോദിക്കൂ. ഇപ്പോഴും ആ പെണ്ണിന്റെ മടിയിൽ തന്നെയാണോ ഉള്ളതെന്ന് ചോദിക്കൂ..."
“നിന്റെ അന്വേഷണം പറയണോ %^&രേ ?” ദേവ പല്ലുകൾ കടിച്ചമർത്തി. കാൾ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി.
"നിനക്കിപ്പോഴും തരുൺ നിന്നെ ഒഴിവാക്കിയതാണെന്ന് മനസ്സിലായിട്ടില്ലല്ലേ ?"
അംബാന്റെ ചോദ്യത്തിൽ ആശ്ഛര്യ ഭാവം. ചോട്ടു മറുപടിയൊന്നും പറഞ്ഞില്ല. പകരം വേദന പുരണ്ട ഒരു ചെറു ചിരിയോടു കൂടി, തന്റെ ഭക്ഷണം കഴിക്കൽ തുടർന്നു.
"ഹോട്ടലിൽ മാത്രമല്ല. ഇവിടെയും ഉണ്ട് അയാളുടെ ആളുകൾ "
രഹസ്യമായിട്ടാണ് അംബാൻ അത് പറഞ്ഞത്. കഫെയുടെ ഇരുണ്ട മൂലകളിലിരുന്ന് തങ്ങളെ വീക്ഷിക്കുന്ന കണ്ണുകൾ ചോട്ടുവും തിരിച്ചറിഞ്ഞിരുന്നു.
അഞ്ച് മിനിട്ടുകളോളം നീണ്ടു, ദേവയുടെ സംസാരം. തിരികെ കയറി വന്ന അവന്റെ മുഖത്ത്, ആശയകുഴപ്പം നിഴലിച്ചു.
"എന്ത് പറ്റീഡാ ? അവനെന്തു പറഞ്ഞു ?"
ചോട്ടു പുരികം ചുളിച്ചു.
"അവൻ... ബാംഗ്ലൂരിലാണ്... ഏതോ ബാറിൽ. ആ പെണ്ണിനെ അന്വേഷിച്ചുള്ള കറക്കമാണ് ഇപ്പോഴും... ആ മിശ്വയെ."
ചോട്ടുവിന് തന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിച്ചത് പോലെ തോന്നി.
"നീയെന്ത് പറഞ്ഞു ? "
"വയനാട്ടിൽ ഒരു ജോബ് വേക്കൻസി ഉണ്ടെന്നു പറഞ്ഞു."
ദേവ ചിരിച്ചു.
“എന്റെ കാര്യം വല്ലതും പറഞ്ഞോ അവൻ ?”
“ഒരു ചതി പറ്റി എന്നു മാത്രം പറഞ്ഞു. വല്ലാത്ത സങ്കടമുണ്ടായിരുന്നു അവന്റെ സ്വരത്തിൽ... നിന്നോട് വേണ്ട വിധത്തിൽ ഒന്നു സംസാരിക്കാൻ പറ്റിയില്ലത്രേ... ഇനി ഒരവസരം കിട്ടില്ലല്ലോ... എന്നൊക്കെയാണ് കക്ഷിയുടെ സങ്കടം.”
“അവനൊക്കെ നമ്മളാര് ? ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടിക്കളിക്കനൊരു പാവ. അത്രേയുള്ളൂ.അവനും കൊള്ളാം അവന്റെ തന്തേം കൊള്ളാം.” പ്രശാന്ത് ഒരു ആത്മഗതം പോലെയാണത് പറഞ്ഞത്.
"നാല് പേരും കൂടി ഒരിടത്തിരുന്നെ. എനിക്കൊരു കാര്യം പറയാനുണ്ട്."
അതീവ ഗൗരവത്തിലാണ് അംബാൻ.
ചോട്ടു ഇരുന്നിരുന്ന വട്ടമേശയുടെ നാല് കസേരകളിലായി ആ സംഘം ഇരിപ്പുറപ്പിച്ചു.
അംബാൻ അല്പം മുൻപോട്ടാഞ്ഞ് ഇരുന്നു. ബാക്കി മൂന്ന് പേരും അവനരികിലേക്ക് മുഖമടുപ്പിച്ചു.
"നമ്മൾ , ഈ വണ്ടി പിടിച്ചിട്ട്, അത് ശരിക്കും ആ സച്ചൂന്ന് പറയുന്നവനെ ഏൽപ്പിക്കുകയാണോ ?"
ചോട്ടുവിന്റെ മുഖത്ത് അതി ഗൂഢമായൊരു പുഞ്ചിരി വിടർന്നു.
"ഈ ഓപ്പറേഷൻ കഴിയുമ്പോ, സച്ചൂന്ന് പറയുന്നവൻ ഈ ഭൂമുഖത്തുണ്ടാവാൻ പാടില്ല മക്കളേ!"
തുടരും
കണ്ണൂർകാരൻ 🥰🥰🥰🥰🥰
#📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ