ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/medqwnX?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 44
🎫🎫🎫🎫🎫🎫🎫🎫
നാല് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ട് പോയ മകനും മരുമകളും അടുത്ത ദിവസം ഉച്ചയോടെ തിരികെ വരുന്നത് കണ്ട് രുഗ്മിണി അമ്പരന്ന് പോയി.
അവർ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഗേറ്റിന് പുറത്ത് രതീഷിന്റെ കാറിന്റെ ഒച്ച കേൾക്കുന്നത്.
പതിനൊന്ന് മണിയോടടുത്ത നേരത്ത് മുറ്റത്ത് നിന്നു റോസ ചെടികളുടെ ചുവടിളക്കി വളമിട്ടുകൊണ്ട് നിന്ന ലളിതയ്ക്ക് സഹായിയായി നിൽക്കുകയായിരുന്ന മൃദുല ചെന്ന് സഹോദരന്റെ കാർ കയറി വരാനായി ഗേറ്റ് തുറന്ന് കൊടുത്തു.
രതീഷ് കാർ അകത്തേയ്ക്ക് കയറ്റിയപ്പോൾ സൈഡിൽ ഇരുന്ന ആശാലതയുടെ മുഖത്തേയ്ക്ക് അവൾ കാണാത്ത വിധം മൃദുല ഒളികണ്ണിട്ട് നോക്കി.
ആശാലതയുടെ മുഖത്ത് എന്തോ ചിന്തിച്ചിരിയ്ക്കുന്ന ഭാവമാണെന്ന് കണ്ടതോടെ അപ്പോൾ തന്നെ മൃദുല നോട്ടം മാറ്റുകയും ചെയ്തു.
രതീഷ് കാർ ഓടിച്ചുകൊണ്ട് ചെന്ന് ഷെഡ്‌ഡിൽ കയറ്റിയിട്ടിട്ട് ഇറങ്ങി വരുമ്പോഴേയ്ക്കും മൃദുലയും അവരുടെ അടുത്തേയ്ക്ക് വന്നു.
"ഇന്ന് വെള്ളിയല്ലേ..
ഇവൾക്കിന്ന് ക്ലാസ് ഇല്ലായിരുന്നോ അമ്മേ.."
ആശാലത രുഗ്മിണിയോട് ചോദിച്ചപ്പോൾ അവർ അമ്പരന്ന് അവളെ നോക്കി.
മൃദുലയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.
അവൾ വെറുതേ ഇരിയ്ക്കുമ്പോഴൊക്കെ ഓർക്കാറുള്ളതാണ്, ആശേട്ടത്തി തന്റെ അടുത്തേയ്ക്ക് വരുന്നതും, സ്കൂളിലെ വിശേഷങ്ങളൊക്കെ ചോദിച്ചറിയുന്നതും.
എന്നാൽ അതൊക്കെ വെറും ഓർമ്മകൾ മാത്രം ആയി അവശേഷിയ്ക്കുകയെ ഉള്ളൂ എന്ന് തന്നോട് ഇതുവരെയുള്ള ആശാലതയുടെ പെരുമാറ്റത്തിൽ നിന്നും അവൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.
"എടീ നിനക്കിന്നു ക്ലാസ് ഇല്ലായിരുന്നോ എന്ന്.."
ആശാലത അവളോട് ചോദ്യം ആവർത്തിച്ചു.
"ഇല്ല ഏട്ടത്തീ. സ്ട്രൈക്ക്.."
മൃദുല സന്തോഷത്തോടെ പറഞ്ഞു.
"പറക്കോട് വഴി വരുമ്പോ നിന്റെ അതേ യുണിഫോം ഇട്ട കുട്ടികൾ പോകുന്നത് കണ്ടപ്പോഴേ ഞാൻ രതീഷേട്ടനോട് പറഞ്ഞതാ, മിദു വീട്ടിൽ കാണുമെന്ന്.
അല്ലേ രതീഷേട്ടാ."
അവൾ തിരിഞ്ഞു രതീഷിനെ നോക്കി.
രതീഷ് വന്ന് അമ്മയുടെ അടുത്ത് ഒരു ചെയറിലേക്ക് ഇരുന്നു.
ആശാലത ബാഗുകൾ രണ്ടും ഇരു കയ്യിലും തൂക്കി അകത്തേയ്ക്ക് കയറിപ്പോയി.
മൃദുല പുറത്തിറങ്ങി നിന്ന് വെയിൽ കണ്ണിലടിയ്ക്കാതിരിയ്ക്കാൻ കൈപ്പത്തി നെറ്റിയ്ക്ക് മുകളിൽ വച്ചുകൊണ്ട് ആകാശത്തേയ്ക്ക് മുഖം മലർത്തി നോക്കി.
അൽപ്പസമയം നോക്കി നിന്നിട്ട് അവൾ ഒന്നും കാണുന്നില്ലല്ലോ എന്ന് പിറുപിറുത്തു കൊണ്ട് സിറ്റൗട്ടിലേക്ക് കയറി വന്നു.
"എന്താടീ നീ മുറ്റത്തിറങ്ങി പോയി മാനത്തേക്ക് നോക്കി നിന്നിട്ട് വന്നത്.. മാനതെന്താ ട്രെയിൻ ഓടുന്നോ "
രതീഷ് കാറിന്റെ ചാവി ടീപ്പോയുടെ മേലേക്ക് വച്ചുകൊണ്ട് ചോദിച്ചു.
"ആകാശത്തൂടെ ട്രെയിനും ബോട്ടും ഒന്നും ഓടുന്നുണ്ടോന്ന് നോക്കിയതല്ല ഞാൻ...
ഇപ്പൊ ഇവിടെ നടന്ന അത്ഭുതം രതീഷേട്ടൻ കണ്ടില്ലേ..
അതുകൊണ്ട് ആകാശത്തൂടെ വെള്ളക്കാക്ക മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കിയതാ ഞാൻ."
"ഇവിടെ നടന്ന അത്ഭുതമോ.
എന്ത് അത്ഭുതം.."
രുഗ്മിണി വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി മടിയിൽ വച്ചു.
"അമ്മ കാണാഞ്ഞിട്ടൊന്നും അല്ല.
ഞാൻ കണ്ടല്ലോ അമ്മ അമ്പരന്ന് ഏട്ടത്തിയെ നോക്കുന്നത്..
ഏട്ടത്തി എന്നോട് ചോദിച്ചത് കേട്ടില്ലേ രണ്ടാളും..
ഇന്ന് നിനക്ക് ക്‌ളാസില്ലേ എന്ന്..
അതും രണ്ട് വട്ടം ചോദിച്ചു."
"ഓ.. അതാണോ വല്യ കാര്യം..
ആശ വന്നപ്പോൾ നീ മുറ്റത്ത് നിൽക്കുന്നത് അവൾ കണ്ടു.
സാധാരണ സ്കൂളുള്ള ദിവസം നിന്നെ ഇവിടെ കാണാറുള്ളതല്ലല്ലോ.
അത് കൊണ്ട് ചോദിച്ചതാടീ പൊട്ടീ."
"പിന്നേ..
എനിയ്ക്കത് വല്യ കാര്യം തന്നാ.
ആശേട്ടത്തി പറഞ്ഞല്ലോ വരുന്ന വഴി എന്റെ സ്കൂളിലെ പിള്ളേർ ക്‌ളാസില്ലാതെ മടങ്ങി പോകുന്നത് കണ്ടെന്ന്.
അപ്പോൾ ആശേട്ടത്തിയ്ക്ക് അറിയാവുന്നതല്ലേ ഇന്ന് സ്ട്രൈക്ക് ആണെന്ന്.
എന്നിട്ടുമെന്നോട് അങ്ങിനെ ചോദിച്ചത് എന്നോട് മിണ്ടണം എന്ന് കരുതിയല്ലേ അമ്മേ.."
"അതിനിപ്പോ എന്താ മോളേ... നിന്നോട് അവൾ അങ്ങിനെ ചോദിച്ചത് നിനക്കിഷ്ടായില്ലേ.."
"അല്ലമ്മേ.
എന്നാലും ഏട്ടത്തി എന്നോട് അങ്ങിനെ ചോദിച്ചല്ലോ.
ഏട്ടത്തി ഈയിടെയൊന്നും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാറില്ലായിരുന്നല്ലോ..."
"ആ.. നിന്റെ ആ പരാതി മാറിയല്ലോ അല്ലേ.."
മൃദുല അതിന് മറുപടി പറയാതെ സന്തോഷത്തോടെ തല കുലുക്കി കൊണ്ട് ലളിതയെ സഹായിയ്ക്കാനായി അവളുടെ അടുത്തേയ്ക്ക് പോന്നു.
മൃദുല അടുത്ത് നിന്ന് പോയതോടെ രുഗ്മിണി തന്റെ അടുത്തിരിയ്ക്കുന്ന മകന് നേരെ തിരിഞ്ഞു.
"മിദു പറഞ്ഞത് കേട്ടോടാ നീ..
ഇവിടുന്ന് പോയപ്പോൾ ഉള്ള ആശയല്ലല്ലോ മോനേ തിരിച്ചു വന്നത്..
അവളുടെ ആ സ്വഭാവത്തിന് എന്തോ ഒരിത്തിരി അയവ് വന്നിട്ടുള്ളത് പോലെ തോന്നുന്നു.
നീ ശ്രദ്ധിച്ചോ..."
"എന്ത് ശ്രദ്ധിയ്ക്കാൻ അമ്മേ..
അവളുടെ കൂടെ ഇരുപത്തിനാല് മണിയ്ക്കൂറും കഴിഞ്ഞിട്ടും ഞാൻ കാണാത്ത മാറ്റമാണോ നിങ്ങൾ കാണുന്നത്..
അവളുടെ സ്വഭാവത്തിന് ഒരയവും വന്നിട്ടില്ല.."
"അല്ലെടാ മോനേ..
ഇവിടുന്ന് പോകുമ്പോഴുള്ള ആശയല്ലെടാ തിരികെ വന്നത്.."
"അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിയ്ക്കട്ടെ.
അധികസമയമൊന്നും വേണ്ടമ്മേഅവൾക്ക് അവളുടെതനി ഗുണം പുറത്തെടുക്കാൻ...
അല്ലെങ്കിൽ അമ്മ കണ്ടോ..
അമ്മയുടെ മരുമകൾ തന്റെ മൂശേട്ട സ്വഭാവം താനീ ജന്മത്ത് ഉപേക്ഷിയ്ക്കാൻ പോകുന്നില്ലെന്ന് അമ്മയ്ക്ക് മുമ്പിൽ തെളിയിച്ചു തരും..
കൂടിപ്പോയാൽ അരമണിയ്ക്കൂർ.
അവൾക്ക് അത്ര സമയം തന്നെ ധാരാളമാ ഓരോ മുഖം മൂടികൾ എടുത്ത് മുഖത്ത് അണിയാൻ.അതിനൊക്കെ സമ്മതിച്ചു കൊടുക്കണം അമ്മയുടെ മരുമോളെ.."
മകൻ പറയുന്നത് കേട്ട് രുഗ്മിണി രണ്ട് നിമിഷം ചിന്തിച്ചിരുന്നു.
"രണ്ട് ദിവസം കൂടി ആശയുടെ വീട്ടിൽ നിന്നിട്ട് പോന്നാൽ പോരായിരുന്നോ മോനേ..
അവരുമായിട്ടൊക്കെ ഇടപഴകി ചെറിയൊരു മാറ്റം വന്നു തുടങ്ങിയതായിരുന്നു അവൾക്ക്..."
"ഞാൻ പറഞ്ഞതാ അമ്മേ അവളോട് വേണെങ്കിൽ അവിടെ നിന്നോളാൻ..."
"അവിടെ നിന്നോളാനോ..
ആശ മാത്രമോ..
എന്നിട്ട് നീ എങ്ങോട്ട് പോണ്.. നിനക്കും കുറച്ച് ദിവസം അവിടെ നിൽക്കാൻ വയ്യാരുന്നോ."
"ഞാൻ മറ്റന്നാൾ ദുബൈക്ക് പോവാണ്... അവിടെ നിന്നും അൻസാരി വിളിച്ചിട്ടുണ്ടായിരുന്നു."
അവൻ ബിസിനസ്സ് സംബന്ധമായി തനിയ്ക്കവിടെ അത്യാവശ്യമായി ചെല്ലേണ്ട കാര്യം അമ്മയെ അറിയിച്ചു.
"നീ ഒറ്റയ്ക്കോ..
ആശമോളില്ലേടാനിന്റെ കൂടെ..അവളെ കൂടി കൂട്ടിക്കൊണ്ട് പോ മോനേ.
നിന്റെ കൂടെ കണ്ടില്ലേ അവൾ ആവണീശ്വരത്തേയ്ക്ക് വന്നത്.."
"അതുപോലാണോ അമ്മേ ഇത്.
ആവണീശ്വരത്ത് അവളുടെ സ്വന്തം വീടാ.
അവിടുള്ളത് അവളുടെ അമ്മയും സഹോദരനും മറ്റു ബന്ധുക്കളുമാ..
അതുപോലല്ല ദുബൈ.
അവൾക്ക് ദുബൈ എന്ന് കേൾക്കുന്നതേ കലിയാ.
അപ്പോഴാണോ എന്റെ കൂടെ അങ്ങോട്ട് വരുന്നത്."
"നീ അവളോട് പറയ് നിന്റെ കൂടെ വരാൻ.
വന്നേ പറ്റൂ എന്നൊന്ന് ശാഡ്യം പിടിച്ചു നോക്ക്.അവൾ അനുസരിയ്ക്കുമോ എന്നൊന്ന് അറിയണ്ടേ മോനേ."
"ഇതൊക്കെ കുറെ കഴിഞ്ഞതാ അമ്മേ..
ഇണങ്ങിയും, പിണങ്ങിയും, നിരാഹാരം ഇരുന്നും, മൗന വൃതം ആചരിച്ചുമൊക്കെ ഞാൻ കുറെ നോക്കിയതാ.എന്നിട്ടും
അവളുടെ മുമ്പിൽ എനിയ്ക്ക് അടിയറവ് പറയാനേ കഴിഞ്ഞിരുന്നുള്ളൂ.
അവൾ എന്നെ അനുസരിയ്ക്കുക എന്ന് വച്ചാൽ എനിയ്ക്ക് മുമ്പിൽ അവൾ കീഴടങ്ങുക എന്നാ അർത്ഥമാക്കിയിരിയ്ക്കുന്നത്..
ഇനി വയ്യ..
അവളെ അവളുടെ വഴിയ്ക്ക് വിട്ടിരുന്നാൽ അവളും ഹാപ്പി.. ഞാനും ഹാപ്പി.
അവളിൽ ഞാനൊരു മാറ്റം പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിൽ പോരെ എനിയ്ക്ക് നിരാശ തോന്നാൻ..
ഞാനിപ്പോൾ പൊരുത്തപ്പെട്ടു കഴിഞ്ഞു.അവളുടെ ഈ മുരട്ട് സ്വഭാവവുമായി ജീവിതത്തിന്റെ ഏതറ്റം വരെയും പോകാൻ എന്റെ മനസ്സും തയ്യാറാണ്."
മകന്റെ മനസ്സിലെ നിരാശയുടെ നിലയില്ലാക്കയത്തിന്റെആഴം എത്രത്തോളമുണ്ടെന്ന് അവന്റെ വാക്കുകൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു.
"നിന്റെ കൂട്ടുകാരെല്ലാം കാത്തിരിയ്ക്കയല്ലേ മോനേ നീ ആശയുമായി ചെല്ലുന്നത് കാണാൻ..."
"അവരോട് ഞാനെന്തെങ്കിലും കള്ളം പറഞ്ഞോളാം അമ്മേ.
ആവശ്യ സമയത്ത് ഉപകരിയ്ക്കാനായി നൂറ് കണക്കിന് കള്ളങ്ങൾ ഓരോ മനുഷ്യരും മനസ്സിൽ സൂക്ഷിയ്ക്കാറില്ലേ.
അതിൽ നിന്ന് ഏറ്റവും വിശ്വസനീയമായ ഒരു കള്ളമെടുത്ത് ഞാൻ അവരുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തോളാം."
"നിങ്ങൾ എവിടൊക്കെ പോയി എന്ന് അവർ തിരക്കില്ലേ മോനേ."
"ലണ്ടൻ.. സ്വിറ്റ്സർലൻഡ്.. സൗത്ത് ആഫ്രിക്ക...
അങ്ങിനെ കിടക്കയല്ലേ അമ്മേ രാജ്യങ്ങൾ... വേണമെങ്കിൽ ഞാൻ അതിന്റെ കൂടെ ഒന്നോ രണ്ടോ കൂട്ടി പറഞ്ഞോളാം. പോരെ..
അമ്മ വരുന്നുണ്ടോ അങ്ങോട്ട്..
അമ്മയ്ക്കും മിദുവിനും ഒരാഴ്ച വേണമെങ്കിൽ അവിടെ നിന്നിട്ട് പോരാമല്ലോ..."
"ആശയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ടോ..
പോടാ അവിടുന്ന്.
ഞാനും മിദുവും ഒക്കെ അവിടെ കൊതി തീരെ നിന്നിട്ടുള്ളവരല്ലേടാ...ഇനി വേണ്ട. അല്ലെങ്കിൽ അവൾക്ക് വെക്കേഷൻ ആകട്ടെ.."
"അതിനെന്തിനാ അമ്മേ വെക്കേഷൻ വരെ കാക്കുന്നത്..അവൾക്ക് ടീച്ചേഴ്‌സ് ഓൺ ലൈൻ ക്ലാസ് കൊടുത്തോളുമല്ലോ..ഒന്ന് കൂടി പോയിട്ട് വരാം അമ്മേ..
ആശയ്ക്ക് കൂട്ട് ഇവിടെ ലളിത ചേച്ചിയില്ലേ..
അവൾക്കും അതാമ്മേ സന്തോഷം...കുറെ ബാധകൾഒഴിഞ്ഞു പോയ സന്തോഷത്തോടെ അവളിവിടെ നിന്നോളും."
"വേണ്ട.
നീ പോയിട്ട് വാ.എന്നിട്ട് എല്ലാം ശരിയാക്കി
പെട്ടന്നിങ്ങു പോന്നേക്കാൻ നോക്ക്... അതുമതി."
രതീഷ് അതിന് മറുപടിയേതും പറയാതെ എണീറ്റ് തന്റെ റൂമിലേക്ക് പോന്നു.
♦️
ജസീന്തയും വിൽസനും തിരിച്ചെത്തും മുമ്പ് അവർക്കുള്ള ഊണ് ഒരുക്കികൊണ്ട് അടുക്കളയിൽ നിൽക്കുകയാണ് മാർഗരറ്റ്.
മകളും, ഭർത്താവും തിരിച്ചു നാളെ അയർലണ്ടിലേക്ക് പോകയായതിനാൽ ഇന്ന് വിഭവ സമൃദ്ധമായ ഉച്ചയൂണ് ആണ് വീട്ടിൽ.
ജസീന്ത വിൽസനെയും കൂട്ടി കാവനാട് ഉള്ള അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയിരിയ്ക്കുകയാണ്.
സഹോദരി നാളെ മടങ്ങി പോകുന്നതിന്റെ സങ്കടത്തിൽ ഡെർലസും, ഡെറിക്സണും അൽപ്പം മദ്യ ലഹരിയിൽ ഡെർലസിന്റെ റൂമിൽ ഇരുന്നു ടിവി കാണുന്നു.
ജസീന്തയെന്ന് വച്ചാൽ ആ സഹോദരങ്ങൾക്ക് ജീവനാണ്..ജീവനെന്ന് പറഞ്ഞാൽപോരാ,
ജീവന്റെ ജീവനാണ്..
മാർഗരറ്റ് എന്ന അവരുടെ മമ്മി ഇടയ്ക്കെങ്കിലും പറയും പോത്ത് പോലെ വളർന്ന നിനക്ക് രണ്ടെണ്ണത്തിനും മേലനങ്ങാതെ തിന്നാനുള്ള ഒരു ഉപാധി കൂടിയാണ് ജസീന്ത എന്ന്.
അതെന്തായാലും ജസീന്തയ്ക്ക് തന്റെ കൂടപ്പിറപ്പുകൾക്കുള്ളതിനേക്കാൾ സ്നേഹമാണ് അവരോടുള്ളതും.
നല്ല നെമ്മീൻ കഷ്ണങ്ങൾ അരപ്പും കുരുമുളകും തേച്ച് പിടിപ്പിച്ചത് എണ്ണയിൽ വറുത്തു കോരിയത് ഒരുപാത്രത്തിൽ എടുത്ത്‌ആൺമക്കൾക്ക് മുമ്പിൽ കൊണ്ട് വച്ചിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് മാർഗരറ്റ്, കോളിങ് ബെൽ അടിക്കുന്ന ഒച്ച കേട്ടത്.
അവർ ചെന്ന് വാതിൽ തുറന്ന് നോക്കുമ്പോൾ വെളിയിൽ ഇരു നിറമുള്ള നിറ കതിര് പോലൊരു സുന്ദരി പെണ്ണ് നിൽക്കുന്നു.
"ജസീന്ത ചേച്ചിയുടെ വീടല്ലേ ഇത്.."
ആവണി ചോദിയ്ക്കുന്നത് കേട്ട് മാർഗരറ്റിന്റെ നെറ്റി ചുളിഞ്ഞു.
"ആരാ.."അവർ തിരക്കി.
"എനിയ്ക്ക് ജസീന്ത ചേച്ചിയെ ഒന്ന് കാണണമായിരുന്നു. ഇവിടുണ്ടോ ചേച്ചി.."
"ആദ്യം നിങ്ങ ആരാന്നു പറ കൊച്ചേ.."
"എന്റെ പേര് ആവണി..."
"ആണിയോ..."
"ആണിയല്ല, ആവണി.."
"നെന്റെ വീട് എവിടാ.."
"മയ്യനാട്.."
താൻ കുരയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാൽ അവർക്ക് ആ സ്ഥലം അറിയില്ലെങ്കിലോ എന്ന് കരുതിയാണ് ആവണി അങ്ങിനെ പറഞ്ഞത്.
മാർഗരറ്റ് അവളെ അടിമുടി നോക്കികൊണ്ട് അകത്തേയ്ക്ക് കയറി ഇരുന്നോളാൻ പറഞ്ഞു.
അതിന് ശേഷം അവർ ആൺമക്കളുടെ അടുത്തേയ്ക്ക് ചെന്ന് ജസീന്തയെ കാണാൻ ഒരു പെണ്ണ് വന്നു നിൽക്കുന്നെന്നും, അവളുടെ വീട് മയ്യനാട് ആണെന്നും പറഞ്ഞു.
"മയ്യനാടോ..
അവിടല്ലേ മമ്മീ ആ പട്ടിയുടെ വീട്.
നമ്മുടെ ജസീന്ത മോളേ ചതിയ്ക്കാൻ വന്ന ആ തെണ്ടിയുടെ നാട്.
അവന്റെ ആരെങ്കിലും ആണോ മമ്മീ ഈ വന്ന പെണ്ണ്.."
ഡെറിക്സൻ ഇരുന്നിടത്ത് നിന്ന് എണീറ്റപ്പോൾ ഡെർലസും അവനൊപ്പം എണീറ്റു.
"അവന്റെ വീട്ടുകാരുടെ വക്കാലത്തും കൊണ്ട്നമ്മുടെ ജസീന്ത മോടെ ജീവിതം തകർക്കാൻ വന്നവളാ അവളെങ്കിൽ അവളീ വീട്ടിൽ നിന്ന് ജീവനോടെ പുറത്തിറങ്ങില്ല."
ഡെറിക്സൻ മദ്യ ലഹരിയിൽ പല്ലുകൾ കോർത്ത് കടിച്ചു.
ഒരേ ഉയരത്തിൽ, ആകാരത്തിൽ രണ്ട് മനുഷ്യർ തന്റെ മുമ്പിലേക്ക് വരുന്നത് കണ്ട് ആവണിയ്ക്ക് മനസ്സിൽ ഒരു പേടി തോന്നി.എങ്കിലും കുറച്ച് മുമ്പ് തനിയ്ക്ക് വാതിൽ തുറന്ന് തന്നത് ഒരു സ്ത്രീയാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് ആശ്വാസം തോന്നി.
"എന്തിനാ പെണ്ണേ നീ ഞങ്ങടെ ജസീന്ത മോളേ കാണുന്നത്.."
ഒട്ടും മയമില്ലാത്ത സ്വരത്തിൽ ഡെറിക്സൻ ചോദിച്ചു.
"എനിയ്ക്കൊന്നു സംസാരിയ്ക്കണം ചേച്ചിയോട്.."
"ചേച്ചി ഇവിടില്ല. ചേച്ചിയോട് പറയാനുള്ളത് നീ ഞങ്ങളോട് പറഞ്ഞാൽ മതി. ചേച്ചി വരുമ്പോ ഞങ്ങള് പറഞ്ഞോളാം."
ഡെറിക്സൻ തള്ളവിരലും, ചൂണ്ട് വിരലും കൊണ്ട് മീശത്തുമ്പ് താഴേയ്ക്ക് ഒതുക്കി വച്ചു.
"എനിയ്ക്ക്.. ഒന്ന് നേരിട്ട് കാണണമായിരുന്നു."
മനസ്സിലെ പേടി പുറത്ത് കാണിയ്ക്കാതെ ആവണി പറഞ്ഞു.
"നെന്റെ വീട് മയ്യനാട്ട് എവിടാ പെണ്ണേ.."
ഡെർലസ് തിരക്കി.
"മയ്യനാട്..."
പെട്ടന്നൊരുത്തരം ആവണിയുടെ നാവിലേക്ക് വന്നില്ല.
"നിനക്ക് മയ്യനാട്ട് കാരൻ ഒരു വിൻസന്റിനെ അറിയോടീ...
അവൻ ചത്ത് പോയി..അവനെ ആരോ വണ്ടിയിടിച്ചു കൊന്നു.
അറിയോ നിനക്ക്.."
"അറിയും."
ആവണി മെല്ലെ പറഞ്ഞു.
"മതിയെടീ തെണ്ടിച്ചീ..
എണീക്കെടീ അവിടുന്ന്.
നീ മയ്യനാട്ടുന്നു വന്നതാണ് എന്ന് പറഞ്ഞപ്പോഴേ എനിയ്ക്ക് കത്തിയതാ...നീ ഞങ്ങടെ ജസീന്ത മോടെ ജീവിതം കുളം തോണ്ടാൻ വന്നവളല്ലെടീ പട്ടിച്ചീ."
ഡെർലസ് ആവണിയെ പിടിച്ചുയർത്തി അവളുടെ കവിളിൽ പടക്കം പൊട്ടുന്ന ഒച്ചയിൽ ഒരടി അടിച്ചു.
നില തെറ്റി വീഴാൻ പോയ ആവണി സോഫയുടെ തലയിൽ പിടിച്ചു നിന്നപ്പോൾ ഡെർലസ് അവളെ ചവിട്ടാനായി കാലുയർത്തി.
പിന്നിൽ നിന്ന ഡെറിക്സൻ അവനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ആ ചവിട്ട് ആവണിയുടെ വയറ്റിൽ തന്നെ കൊണ്ടേനെ.
"കൊല്ലുവെടീ നിന്നെ.
ഞങ്ങടെ ജസീന്ത മോടെ ജീവിതം തൊലയ്ക്കാൻ വന്നിട്ടുണ്ടെങ്കിൽ ഏത് പട്ടിയായാലും ഞങ്ങൾ അവനെ കൊന്നിരിയ്ക്കും..
ഏതോ ഒരുത്തിയെ പ്രേമിച്ചിട്ട് ഞങ്ങടെ കൊച്ചിന്റെ ജീവിതം നശിപ്പിയ്ക്കാൻ നോക്കിയ ആ നായിന്റെ മോന്റെ നെഞ്ചത്തൂടെ ഞങ്ങൾ വണ്ടി കയറ്റി ഇറക്കിയത് പോലെ നിന്നെയും കൊല്ലും..
ഇറങ്ങിപ്പോടീ നോക്കി നിൽക്കാതെ.."
ഡെർലസ് വീണ്ടും അവളുടെ മുഖത്തടിയ്ക്കാൻകൈ വീശിയപ്പോൾ ആവണി പിന്നോട്ട് മാറി ഭിത്തിയിൽ തട്ടി നിന്നു.
(തുടരും)
കണ്ണൂർകാരൻ 🌹🌹🌹🌹🌹
#📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ