ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mv1AE4a?d=n&ui=v64j8rk&e1=c#ബൊമ്മലാട്ടം S02 ((EP19)) "ഇന്ത്യയില്‍ നിന്നും ഒരുത്തന്‍ ഇങ്ങോട്ട് കയറി അടിക്കണമെങ്കില്‍ അവന്‍ അത്ര ചില്ലറക്കാരനല്ല ബോസ്. അതും ഒരു ആര്‍മി ഓഫീസര്‍!!" മോറിസ് തന്‍റെ അമ്പരപ്പ് പ്രകടിപ്പിച്ചു. "ഹൂഡിമാന്‍ എന്ന അപരനാമത്തില്‍ മുഖം വ്യക്തമാക്കാത്ത ഈ ആണൊരുത്തന്‍ അത്ര നിസ്സാരക്കാരനല്ലായെന്ന് നമ്മുടെ ഗോഡൗൺ ബോംബ് വെച്ച് തകര്‍ത്തപ്പോഴേ എനിക്കു മനസ്സിലായടോ. പക്ഷേ എന്നെ അല്‍പ്പമെങ്കിലും ഞെട്ടിച്ചത് അവനൊരു ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ എന്നുള്ളതാണ്." ഡിക്സന്‍ കോബ ഇരിപ്പ് മതിയാക്കി എഴുന്നേറ്റ് രണ്ടടി മുന്നോട്ട് നടന്നു. "എന്നാലും പോലീസിനോ മറ്റു ഉദ്യോഗസ്ഥര്‍ക്കോ കണ്ടെത്താന്‍ കഴിയാത്ത നമ്മുടെ ആ ഗോഡൗൺ എങ്ങനെ ഇവന്‍ കണ്ടെത്തി?!" മോറീസ് സംശയം പ്രകടപ്പിച്ച് മാനത്തേക്ക് നോക്കി. "ഇത്രയൊക്കെയായിട്ടും തനിക്ക് യാതൊരുവിധ മാറ്റമില്ലല്ലോടോ മോറീസ്. കാഴ്ചയില്‍ അതി ഭീകരന്‍, ശക്തന്‍! പത്താള്‍ ഒരുപോലെ വന്നാലും നിഷ്പ്രയാസം അടിച്ചിടാന്‍ കെല്‍പ്പുള്ള കരുത്തന്‍. എന്നാല്‍ ഇടയ്ക്ക് വരുന്ന ബുദ്ധിയുടേയും ചിന്തയുടേയും ട്രാഫിക് ജാം തന്നെ വെറും വട്ടപ്പൂജ്യത്തിലേക്ക് തള്ളി വിടുന്നല്ലടോ." ഇളിഭ്യതയോടെ മോറിസ് കോബയെ നോക്കി. "എടോ ആന മഠയാ, അവനിത് കണ്ടെത്തിയത് ആല്‍ബര്‍ത്തോയില്‍ നിന്നുമാണെന്ന് നിസ്സാരമട്ടില്‍ താന്‍ ചിന്തിക്കാത്തതെന്തേ?!" കോബ കണ്ണുരുട്ടി. സ്.സ്.സ്.സ്.... മോറിസ് സ്വയം നാവ് കടിച്ചു. "ഞാന്‍ ആ വഴിക്ക് ചിന്തിച്ചില്ല!" "ചിന്തിക്കില്ല. താനൊന്നും നേരായ വഴി ചിന്തിക്കില്ല. ആകെയുള്ള ഹരം ആളുകളെ കൊല്ലുന്നതില്‍ മാത്രമല്ലേ!? പിന്നെയെങ്ങനാ ഇതുപോലെ കടന്ന് ചിന്തിക്കുന്നത്, അല്ലേ??" മോറിസ് മിണ്ടിയില്ല. "എന്നാല്‍ ഇതേ അനുപാതത്തില്‍ ചിന്തിച്ച് സഞ്ചരിക്കുന്ന മറ്റൊരാളുണ്ട്. നമ്മുടെ ശത്രു. കമ്മീഷ്ണര്‍ റൊസാരിയോ ലൂയിസ്! തീര്‍ച്ചയായും എനിക്ക് ലഭിച്ച അതേ ഉത്തരം തന്നെയായിരിക്കും അയാള്‍ക്കും ലഭിച്ചിരിക്കുക. ആല്‍ബര്‍ത്തോ! ആല്‍ബര്‍ത്തോ വഴി ആ ഹൂഡിമാന്‍ ഈ ഡിക്സന്‍ കോബയുടെ രഹസ്യങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു." "എങ്കില്‍ അത് അപകടമല്ലേ ബോസ്. ആല്‍ബര്‍ത്തോയുടെ ഇപ്പോഴുള്ള ഈ അവസ്ഥയില്‍ ഒന്നും ചോദിക്കാനും പറ്റില്ല. പിന്നെ ഏതു വഴിക്കാ നമ്മള്‍ സഞ്ചരിക്കുക?" മറുപടിയായി കോബ ആദ്യം ക്രൂരമായി ഒന്നു ചിരിച്ചു : "ചില വഴികള്‍ ഞാന്‍ തന്നെ ചാലിട്ട് വെട്ടി വച്ചിട്ടുണ്ടെടോ. ആ ചാലിലൂടെ തുള്ളികള്‍ കിനിഞ്ഞൊഴുകി എന്‍റെ കാല്‍ചുവട്ടിലെത്തും. അതുവരെ ക്ഷമിക്കുക തന്നെ. അജ്ഞാത മുഖമൂടിയണിഞ്ഞ് സിംഹ നൃത്തമാടുന്ന ഈ കഴുവേറീടെ മോന്‍ ഉടന്‍ തന്നെ എന്‍റെ മുന്നില്‍ എത്തും. അവനേത് ഇന്ത്യന്‍ ആര്‍മിയോ ഇന്ത്യന്‍ പ്രസിഡന്‍റോ ആയാലും ശരി. എന്‍റെ നഷ്ടങ്ങള്‍ക്ക് പകരം ഞാനവന് കൊടുക്കാന്‍ പോകുന്ന സമ്മാനം സാത്താനെ പോലും ഭയപ്പെടുത്തുന്നതായിരിക്കും." കോബയുടെ വാക്കുകളില്‍ മോറിസ് ചെറുതായെങ്കിലും നടുങ്ങി. "എന്നാലും ആരായിരിക്കും അയാള്‍? ഈ മെക്സിക്കന്‍ രാജ്യത്തെ രാജാവായി വിലസി വാഴുന്ന ഡിക്സന്‍ കോബയുടെ നെറുകയില്‍ ഓങ്ങിയടിക്കാന്‍ മാത്രം ധൈര്യം കാണിച്ചെങ്കില്‍ ഹൂഡിമാന്‍ എന്ന ഈ വിചിത്ര കഥാപാത്രം അത്ര നിസ്സാരക്കാരനല്ല." മസീസ തന്‍റെ അഭിപ്രായം പറഞ്ഞു. മരിയ കേട്ടിരുന്നു. "സൂക്ഷിക്കണം മരിയ. ഇവിടെ താനോ ഞാനോ അറിയാത്ത എന്തൊക്കെയോ ചിലത് സംഭവിക്കുന്നുണ്ട്. ഒരു ഒളിച്ചു യുദ്ധം. അത് നടന്നുകൊണ്ടിരിക്കുന്നു. എന്നാലത് നമ്മളൊട്ടും അറിയുന്നില്ലതാനും." മരിയ ശക്തമായി ശ്വാസം വിട്ടു. "എന്‍റെയൊരു അഭിപ്രായം ഞാന്‍ പറയാം മരിയ. നിങ്ങള്‍ തമ്മിലുള്ള ഈ പ്രണയം വളരെ ആത്മാര്‍ത്ഥമായതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രണയത്തെ കടിഞ്ഞാണാക്കി മരിയ ചില കരുക്കള്‍ നീക്കണം. എങ്കില്‍ സമാധാനപരമായ ഒരു കുടുംബ ജീവിതം ഭാവിയില്‍ തനിക്ക് മുന്നോട്ട് നയിക്കാന്‍ കഴിയും." "ഞാന്‍ എന്തു ചെയ്യണമെന്നാണ് മസീസ പറയുന്നത്?" മരിയ തീര്‍ത്തും ആധിയോടെ ചോദിച്ചു. മസീസയുടെ മുഖം അല്‍പ്പം കൂടി ഗൗരവത്തിലേക്ക് കടന്നു : "തടയണം.. ഡിക്സന്‍ കോബയെന്ന ചൂടനെ തണുപ്പിക്കണം. അയാള്‍ തയ്യാറെടുക്കാന്‍ പോകുന്ന ഈ മഹായുദ്ധം വേണ്ടെന്നു വെയ്ക്കണം. നഷ്ടങ്ങള്‍ എത്രകണ്ട് വന്നാലും വലുതായാലും സഹിക്കണം. ഇതൊക്കെ കോബയെ കൊണ്ട് അനുസരിപ്പിക്കണമെങ്കില്‍ ഇന്നീ ലോകത്ത് ഒരേയൊരാള്‍ക്ക് മാത്രമേ സാധ്യമാവൂ. അത് താനാണ്... തന്‍റെയുള്ളിലെ എല്ലാ സ്നേഹവും പുറത്തെടുത്ത് കോബയെ തടയുക തന്നെ ചെയ്യണം. എങ്കില്‍ കാര്യങ്ങള്‍ തനിക്കനുകൂലമാകും. അതല്ലെങ്കില്‍ എല്ലാം തകരും... അറിഞ്ഞിടത്തോളം അത്ര നിസ്സാരനല്ല ഹൂഡിമാന്‍. തെരുവുകളില്‍ അയാളെ വാഴ്ത്തി പാട്ടുകള്‍ പാടുന്നവര്‍ തന്നെയുണ്ട്. ആരാധിക്കുന്നവരുണ്ട്. ഭിത്തികളില്‍ ഹൂഡിമാനോടുള്ള സ്നേഹ പ്രകടനം പോസ്റ്ററുകളുടെ രൂപത്തില്‍ ആരാധകര്‍ പതിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് പോലീസിന്‍റെ വാണ്ടഡ് പോസ്റ്ററുകള്‍ ഉണ്ടെങ്കില്‍ പോലും!" മരിയ ചിന്താമഗ്നയായി. അവള്‍ തറയിലുടനീളം ഉഴുതു മെതിച്ചു നടന്നു. "എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഇപ്പോള്‍ വേണം മരിയ. വൈകുംതോറും അപകടമാണ്." മസീസയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കടല്‍ കടന്ന് ചിന്തിക്കേണ്ടതായി ഇല്ലെന്ന് മരിയ മനസ്സിലാക്കി. വരാന്‍ പോകുന്ന കൊടുങ്കാറ്റിനെ തടഞ്ഞു നിര്‍ത്താന്‍ തന്നേക്കൊണ്ട് മാത്രമേ കഴിയൂ എന്ന് ജനലിഴകളിലൂടെ പുറത്തേ ട്രാഫിക്കുകളില്‍ നോക്കി മരിയ ഉറപ്പിക്കുകയായിരുന്നു. ****************************************************************************************************************** അടുത്ത ദിവസം പകല്‍ കോണര്‍ തനിക്ക് കിട്ടിയിരിക്കുന്ന മാക്സിമം റിപ്പോര്‍ട്ടുകളുമായി റൊസാരിയോയുടെ അടുത്ത് പാഞ്ഞെത്തി. അമേരിക്കയില്‍ നിന്നെത്തിയ ഷെരിഫ്സുമായി പ്രധാനപ്പെട്ട ചര്‍ച്ചയിലായിരുന്നു റൊസാരിയോ അപ്പോള്‍. കോണറിന്‍റെ വരവ് അയാള്‍ കണ്ടെങ്കിലും പുറത്ത് കാത്തു നില്‍ക്കാന്‍ റൊസാരിയോ ലൂയിസ് കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു. "എനിവേയ് താങ്ക്യു മിസ്റ്റര്‍ റൊസാരിയോ." ഷെരിഫ്സില്‍ ഒരാള്‍ എഴുന്നേറ്റ് റൊസാരിയോയെ ഹസ്തദാനം ചെയ്തു. "ചത്തവന്‍ എത്ര വലിയ കൊടും കുറ്റവാളിയാണെങ്കിലും ശവശരീരത്തെ ബുന്ധുമിത്രാദികള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയാവുന്നതിന്‍റെ പരമാവധി ചെയ്യുക എന്ന അമേരിക്കന്‍ നിയമം ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കറിയാമല്ലോ. അതുകൊണ്ട് മാത്രമാണ് മടുപ്പായിട്ടും ഇങ്ങോട്ട് എഴുന്നള്ളിയത്." "എനിക്ക് മനസ്സിലാകും." റൊസാരിയോ പുഞ്ചിരിച്ചെന്നു വരുത്തി. ഷെരിഫ്സ് മുറിയില്‍ നിന്നും ഇറങ്ങിയകന്നതിന്‍റെ തൊട്ടു പിന്നാലെ കോണര്‍ അകത്തേക്ക് പ്രവേശിച്ചു. "എന്താ കോണര്‍, എന്തെങ്കിലും തുമ്പ്?" റൊസാരിയോ കണ്ണുകള്‍ ചുരുക്കി. "ഇന്ത്യയില്‍ നിന്നും നമ്മുടെ രാജ്യത്ത് എത്തി ജോലി നോക്കുന്ന നിരവധി പേരുടെ ലിസ്റ്റുകളാണിത്. ഡോക്ടര്‍ എഞ്ചിനിയര്‍ എന്നിങ്ങനെ നീളുന്ന ചുരുക്കം പട്ടിക." കോണർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "എന്‍റെ കോണര്‍. നമ്മള്‍ തേടുന്ന ആ ഹൂഡിമാന്‍ ഇത്തരം സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഒരിക്കലും ഇമ്മാതിരി ചെയ്ത്ത് ചെയ്യില്ല." റൊസാരിയോ മേശമേലടിച്ച് എഴുന്നേറ്റു. "പിന്നെ?!" കോണര്‍ മുഖം ചുളിച്ചു. "എടോ ഇത്തരക്കാര്‍ രാജ്യത്ത് കയറി നിസാരമായ എന്തെങ്കിലും ജോലിയാവും ചെയ്യുക. അല്ലെങ്കില്‍ ചെറുകിട കച്ചവടം. കാരണം വലിയ സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് ഇങ്ങനെയൊരു എക്സ്പ്ലോസിവ് പ്ലാന്‍ വര്‍ക്കൗട്ട് ചെയ്യാനൊക്കില്ല." കോണര്‍ തലയാട്ടി. "ആ വിധത്തിലാവണം നമ്മുടെ അന്വേഷണം. ഹോട്ടല്‍ ജീവനക്കാര്‍, ഡ്രൈവേഴ്സ്, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍. എന്തിനേറെ പറയുന്നു, സിറ്റിയിലെ ഭിക്ഷക്കാരിലേക്ക് പോലും നമ്മുടെ ദൃഷ്ടികള്‍ ഇഴയണം. അവരറിയാതെ അവരുടെ നിഴല്‍ പോലെ. മനസ്സിലാവുന്നുണ്ടോ തനിക്ക്!?" കോണര്‍ വീണ്ടും തലയാട്ടി. റൊസാരിയോ ഒന്ന് നെടുവീര്‍പ്പിട്ട് തല തിരുമ്മി കസേരയിലിരുന്നു. "ഇതിവന്‍ ഒറ്റയ്ക്ക് തന്നെ ചെയ്ത സ്ഫോടനം ആണെന്ന നിഗമനത്തില്‍ നില്‍ക്കാനേ തല്‍ക്കാലം നമുക്ക് നിവൃത്തിയുള്ളൂ. അതായത് കോബയ്ക്കെതിരെ ഇനിയുണ്ടാവാന്‍ പോകുന്നതെന്തും ഹൂഡിമാന്‍ ഒറ്റയ്ക്കു തന്നെ ചെയ്യുമെന്നര്‍ത്ഥം!" അപ്പോഴാണ് റൊസാരിയോയുടെ മുഖത്ത് കനത്ത നിരാശ നിഴലിടുന്നത് കോണര്‍ ശ്രദ്ധിച്ചത്. "മുകളില്‍ നിന്നും ഒരുത്തരവ് ഉടനേയുണ്ടാവും കോണര്‍. ഈ കേസ് നമ്മുടെ കൈകളില്‍ നില്‍ക്കില്ല. നേരേ രാജ്യ സുരക്ഷാ ഇന്‍റലിജന്‍റ്സിലേക്ക് പോകും. ഉടനേ അത് പ്രതീക്ഷിക്കാം." "സര്‍?!" കോണര്‍ അതേ നിരാശയിലൂടെ വിളിച്ചു. "അതേടോ. സത്യമാണ് ഞാൻ പറയുന്നത്.. എന്തായാലും ഔദ്യോഗികമായി പറ്റിയില്ലെങ്കില്‍ അനൌദ്യോഗികമായി തന്നെ ഞാനിത് അന്വേഷിക്കും. ആ ഹൂഡിമാന്‍ ആരെന്നറിയാതെ അവനെ കാണാതെ ഞാന്‍ പിന്തിരിയില്ല." റൊസാരിയോ മുഷ്ടി ചുരുട്ടി പറഞ്ഞതില്‍ കോണര്‍ വീണ്ടും തലയാട്ടുകയായിരുന്നു. ****************************************************************************************************************** ഏതാണ്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഈ ദിവസങ്ങളത്രയും മരിയയും നെല്‍സനും തന്‍റെ പ്രിയപ്പെട്ട കോബയെ ഒരു യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ആല്‍ബര്‍ത്തോയുടെ അവസ്ഥയും തന്‍റെ അഭിമാനത്തിന് ക്ഷതമേറ്റതും കോബയെന്ന കള്ളക്കടത്തുകാരന്‍ കൊലപാതകിയുടെ ഉള്ളില്‍ എരിച്ചിലും പുകച്ചിലും നീറ്റലും അനുഭവപ്പെടുത്തുകയായിരുന്നു. മോറീസും മറുഭാഗത്ത് റൊസാരിയോയും തങ്ങളുടേതായ ശൈലിയില്‍ ഹൂഡിമാനെ അന്വേഷിക്കവേ പത്താം നാള്‍ ആ വാര്‍ത്ത റൊസാരിയോയുടെ കാതുകളിലെത്തി. മറോവയിലെ ബോംബ് സ്ഫോടന കേസ് റൊസാരിയോയില്‍ നിന്നും മാറ്റി രാജ്യ സുരക്ഷാ വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്തിരിക്കുന്നു. കോണറിനും റൊസാരിയോയ്ക്കും സര്‍ക്കാരിന്‍റെ ആ തീരുമാനം വല്ലാത്ത ഷോക്കായി. എന്നാല്‍ ഇരുവരും കേസില്‍ നിന്നും പിന്നോട്ട് മാറിയില്ല. അനൗദ്യോഗികമായി തന്നെ അന്വേഷണം തുടര്‍ന്നു. ***************************************************************************************************************** വീണ്ടും ഹൂഡിമാന്‍റെ വെടിക്കെട്ട്.! ഇത്തവണ അവന്‍ കൊടുത്തത് ഡിക്സന്‍ കോബയുടെ പ്രധാന ക്ലബ്ബുകളില്‍ ഒന്നായ ഹീസ്റ്റോ ക്ലബ്ബില്‍ കയറി ആയുധ കച്ചവടം നടത്തുന്ന ഡാനിയലിനെ വകവരുത്തിക്കൊണ്ടായിരുന്നു. തന്‍റെ സാമ്രാജ്യത്തില്‍ കയറി തന്‍റെ പങ്കാളിയെ കൊന്നുകളഞ്ഞ് വളരെ സുഖമമായി രക്ഷപ്പെട്ട് പുറത്തേക്ക് കടന്ന ഹൂഡിമാനെ കൊന്നു കീറാന്‍ കോബ വീണ്ടും വീണ്ടും ഗര്‍ജ്ജിച്ചപ്പോഴെല്ലാം മരിയ ശാന്തമായി ഇടപെടുകയായിരുന്നു. എന്നാല്‍ ഹൂഡിമാനോ?! അവന്‍ ഒന്നിനു പിറകേ ഒന്നായി പണികള്‍ കൊടുത്ത് കോബയുടെ നെറുകയില്‍ അടിച്ചുകൊണ്ടേയിരുന്നു. **************************************************************************************************************** സിറ്റിയിലെ നാല് നിലകളുള്ള ഗ്രീസ് മാളില്‍ പരസ്പരം ചര്‍ച്ച ചെയ്ത് നടക്കുകയായിരുന്നു റൊസാരിയോയും കോണറും. "എന്തായി സര്‍ സറിന്‍റെ ചാര അന്വേഷണം?" ആകാംക്ഷയോടെയാണ് കോണര്‍ അത് ചോദിച്ചത്. "എന്‍റെ അന്വേഷണം നേരായ വഴിക്ക് തന്നെയാണ് കോണര്‍. എന്നാലും അവനിങ്ങനെ വഴുതി വഴുതി പോവുകയാണ്." റൊസാരിയോ മാളില്‍ കണ്ണോടിച്ചു പറഞ്ഞു. "അപ്പോള്‍ ഇന്ത്യന്‍ ആര്‍മിയെ കേന്ദ്രീകരിച്ച് നമ്മുടെ രാജ്യ സുരക്ഷാ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അന്വേഷണം?!" കോണര്‍ തല തിരുമ്മി. "എവിടുന്ന്? സ്ഫോടനം നടത്തിയ ശൈലി വെച്ചു നോക്കുമ്പോള്‍ അത് ഏഷ്യന്‍ രാജ്യത്താണെന്നും പ്രധാനമായും ഇന്ത്യയിലാണെന്നും നമ്മുടെ മാത്രം തിയറിയാണല്ലോ. ഈ തിയറിയുമായി അവിടെ അന്വേഷണം നടത്തിയാല്‍ അവര്‍ പാടേ നിഷേധിക്കുകയാണ്. എന്നാലും അല്‍പ്പമെങ്കിലും സഹകരിച്ച ഇന്ത്യയില്‍ നിന്നും വന്ന റിപ്പോര്‍ട്ട് തങ്ങളുടെ ആര്‍മിയില്‍ നിന്നും ആരെയും മെക്സിക്കോയിലോട്ട് അയച്ചിട്ടില്ലെന്നും ഇവിടെ നടക്കുന്ന അക്രമങ്ങള്‍ക്കുമായി യാതൊരുവിധ ബന്ധം തങ്ങള്‍ക്കില്ലെന്നുമാണ്." "ഇതൊരു വല്ലാത്ത കുരുക്ക് തന്നെയാണല്ലോ സര്‍." കോണര്‍ നിരാശയടിച്ചു. "നോക്കട്ടെടോ, ഇത് എവിടെ വരെ പോകുമെന്ന്. എല്ലാം കണ്ടറിയാം." റൊസാരിയോട് യാത്ര പറഞ്ഞ് കോണര്‍ മാളിറങ്ങി. അപ്പോഴാണ് ഡിക്സന്‍ കോബയെന്ന തന്‍റെ പ്രിയപ്പെട്ട മിത്രത്തെ റോസാരിയോ കണാനിടയായത്. കോബയ്ക്കൊപ്പം മരിയയുമുണ്ട്. അവര്‍ രണ്ടുപേരും മാത്രം. റോസാരിയോ അങ്ങോട്ട് ചെന്നു. "എന്താടോ കോബ, സുഖം തന്നെയല്ലേ തനിക്ക്?" പിന്നിലെ ശബ്ദം കേട്ടപ്പോഴാണ് കോബ തിരിഞ്ഞു നോക്കിയത്. റൊസാരിയോ ലൂയിസ് കൈകള്‍ കെട്ടി പുഞ്ചിരിയോടെ നില്‍ക്കുന്നു. "ഹായ് ബാര്‍ബീ.!!" മരിയയെ നോക്കി അയാള്‍ വിഷ് ചെയ്തു. ആരോഗ്യമില്ലാത്ത ഒരു ഹായ് മരിയ തിരിച്ചും കൊടുത്തു. റൊസാരിയോയുടെ നോട്ടം കോബയിലമര്‍ന്നു : "താന്‍ കൊള്ളാമെടോ കോബ. ഇത്രയും പ്രശ്നങ്ങള്‍ ഒരു തീവണ്ടി പോലെ തനിക്ക് ചുറ്റും പാഞ്ഞു കളിച്ചിട്ടും ഇങ്ങനെയുള്ളിടത്ത് ശാന്തമായി കാമുകിയോട് ഉല്ലസിച്ചു നടക്കുന്ന തന്നെ കണ്ട് എനിക്ക് അമ്പരപ്പാണ് തോന്നുന്നത്. അതും തന്‍റെ ചാവേര്‍ പടയാളികളില്‍ ഒരാളുപോലുമില്ലാതെ ഇത്ര ധൈര്യത്തില്‍.! എപ്പോഴും കുരച്ചു ചാടുന്ന ആ കറുത്ത നായയും കൂടെയുണ്ടാവേണ്ടതല്ലേ!?" കോബയുടെ ചുണ്ടുകളില്‍ പുച്ഛമായ ചിരി വിടര്‍ന്നെങ്കിലും മരിയയില്‍ അതുണ്ടായില്ല. അവള്‍ സംശയത്തോടെ നിന്നു. "മോറീസിനെയാണ് താന്‍ കറുത്ത നായ എന്നുദ്ധേശിച്ചതെന്ന് എനിക്ക് മനസ്സിലായി ലൂയിസ്. എന്തു ചെയ്യാം മരണത്തെ ഇതുവരെ ഭയപ്പെട്ടു തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ എവിടെയെങ്കിലും ഒറ്റയ്ക്കിറങ്ങാന്‍ എനിക്ക് ഭയവുമില്ല. എന്നെങ്കിലും അത്തരത്തിലൊരു ഭയം എന്‍റെയുള്ളില്‍ പൊട്ടി മുളച്ചാല്‍ അപ്പോള്‍ പോരേ തന്‍റെയീ പരിഹാസം?" കോബ ചോദിച്ചു. "മതി.. അപ്പോള്‍ മാത്രം മതി. എന്നാലും അതിഭയങ്കരനായ തന്നെ ഈ വിധത്തില്‍ മാറ്റിയെടുത്തതിന്‍റെ എല്ലാ ക്രെഡിറ്റും തന്‍റെയീ കാമുകിക്കാണ്. കലക്കിയിട്ടുണ്ട് പെങ്ങളെ. സ്വന്തം പുരുഷനെ ഇങ്ങനെ വേണം കൊണ്ടു നടക്കാന്‍. ഒരു മെഡല്‍ എന്തായാലും നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട്." "താങ്ക്യു.!!" മരിയ ഭംഗിയായി പുഞ്ചിരിച്ചു. കോബയും റൊസാരിയോയും പരസ്പരം കണ്ണുകള്‍ കൊണ്ട് കോര്‍ക്കവേ പെട്ടെന്നായിരുന്നു ആ വിളി കേട്ടത് "ഹായ് മരിയ.??" മൂവരും ഒരുപോലെ തിരിഞ്ഞു നോക്കി. വളരെ സന്തോഷവതിയായി തന്നിലേക്കടുത്ത് വരുന്ന മസീസയെയാണ് മരിയ കണ്ടത്. അവള്‍ക്കൊപ്പം ഭര്‍ത്താവ് അന്‍റോണിയോയുമുണ്ട്. "ഹായ് മസീസ.!!" മരിയ കൈ വീശി വിളിച്ചു. അപ്പോഴാണ് അവര്‍ക്കൊപ്പം മറ്റൊരു ദമ്പതികളും ഒരു പെണ്‍കുഞ്ഞും കൂടെയുള്ളത് അവള്‍ ശ്രദ്ധിച്ചത്. കരണും അശ്വിനിയും മകള്‍ കുഞ്ഞു ശിവാനിയുമായിരുന്നുവത്. ഡിക്സന്‍ കോബയും റൊസാരിയോയും ഇരു കുടുംബങ്ങളേയും മാറി മാറി നോക്കി. കരണിന്‍റെ ചുണ്ടില്‍ നെടുതായൊരു ചിരി പടരുന്നത് കോബ ശ്രദ്ധിച്ചില്ല. താന്‍ നോവിച്ചുകൊണ്ടിരിക്കുന്ന തന്‍റെ ശത്രു ഇതാ ഇത്രയും തൊട്ടടുത്ത്. ഒപ്പം താന്‍ കുരങ്ങ് കളിപ്പിക്കുന്ന പോലീസ് കമ്മീഷ്ണറും. കരണ്‍ ഉള്ളാലെ ഊറി ചിരിച്ചു. മരിയയ്ക്കടുത്ത് എത്തിയതും മസീസ അവളെ ആലിംഗനം ചെയ്തു. "ഡിക്സന് ആളെ മനസ്സിലായില്ലേ?!" മരിയ ചോദിച്ചു. "പിന്നേ, തന്‍റെ പ്രിയ കൂട്ടുകാരി മസീസയല്ലേ ഇത്. ഇത്ര പെട്ടെന്ന് മറക്കാന്‍ മാത്രം അധികം നാളുകള്‍ ഒന്നും ആയില്ലല്ലോ ഞങ്ങള്‍ പരിചയപ്പെട്ടിട്ട്." മസീസയെ നോക്കി കോബ പറഞ്ഞു. "ഇത് മസീസയുടെ ഭര്‍ത്താവ് അന്‍റോണിയോ." മരിയ പരിചയപ്പെടുത്തി. "ഹലോ....." കോബ കൈ നീട്ടി. അല്‍പ്പം വിറവലോടെയാണെങ്കിലും ഡിക്സന്‍ കോബയെന്ന അസുരന്‍റെ വലതു കൈ അന്‍റോണിയോ തന്‍റെ വലംകൈ കൊണ്ട് പുണര്‍ന്നു. "അ.. അ.. അന്‍റോണിയോ." അവന്‍ ഭയത്തോടെ പേര് പറഞ്ഞു. "കോബ.. ഡിക്സന്‍ കോബ.." ഘനഗാംഭീര്യമായ ശബ്ദത്തോടെയാണ് കോബ സ്വയം പരിചയപ്പെടുത്തിയത്. "ഹലോ, ഞാന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ റൊസാരിയോ ലൂയിസ്." റൊസാരിയോ ഇരുവര്‍ക്കുമിടയില്‍ കയറി പറഞ്ഞു. അന്‍റോണിയോ അയാളെയും ഹസ്തദാനം ചെയ്യവേ മൂവരുടേയും കണ്ണുകള്‍ സംശയത്തോടെ കരണിന്‍റേയും കുടുംബത്തിന്‍റെയും മേല്‍ പതിഞ്ഞു. "ഓഹ്.. സോറി സോറി. ഞാന്‍ പരിചയപ്പടുത്താന്‍ മറന്നു. ഇത് സാമുവല്‍. അദ്ധേഹത്തിന്‍റെ ഭാര്യ റോസി. മകള്‍ ആഞ്ജലീന." മസീസയാണ് അവരെ പരിചയപ്പെടുത്തിയത്. കരണ്‍ കോബയെ നോക്കി വല്ലാത്തതരം പുഞ്ചിരി തൊടുത്തു വിട്ടു. "ഹലോ. ഞാന്‍ കോബ. ഡിക്സന്‍ കോബ." അയാള്‍ കൈ നീട്ടി. ആ കൈയ്യില്‍ കരണ്‍ ഒന്നു പിടിച്ചു : "അറിയാം. താങ്കളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റും പത്രങ്ങളിലൂടെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. കണ്ടതില്‍ വളരെയധികം സന്തോഷം." കരണ്‍ ഭാവ വ്യത്യാസമില്ലാതെ പറഞ്ഞു. "ഞാന്‍ അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ റൊസാരിയോ ലൂയിസ്." റൊസാരിയോ വീണ്ടും ഇടയില്‍ കയറി കരണിന് ഹസ്തദാനം ചെയ്തു. "താങ്കള്‍ മെക്സിക്കന്‍ ആണോ??" റൊസാരിയോ സാധാരണ മട്ടില്‍ ചോദിച്ചു. എന്താണ് കരണിന്‍റെ ഉത്തരമെന്നറിയാനായി എല്ലാവരും കാതുകള്‍ കൂര്‍പ്പിച്ചു. "നോ.. നോ സര്‍. ഞാന്‍ ശ്രീലങ്കയില്‍ നിന്നുമാണ്. ഇവിടെ ഒരു എഞ്ചിനിയറായി ജോലി നോക്കുന്നു." കരണിന്‍റെ ആ ഉത്തരം കേട്ടയുടനെ അശ്വിനി അവനെയൊന്നു നോക്കി. "ഓഹ്.. ഐസി.. ഏത് കമ്പനിയിലാണ്.?" "നെസ്റ്റ് കമ്പനിയിലാണ് സര്‍. രണ്ടു വര്‍ഷത്തെ കരാറുണ്ട്." കരണ്‍ മറുപടി കൊടുത്തു. ഈ സംഭാഷണമൊക്കെ സൂക്ഷ്മതയോടെ കോബ കേട്ടെങ്കിലും അയാള്‍ ഒന്നും മിണ്ടിയില്ല. "ഹായ് ഡോള്‍.!!" ശിവാനിയുടെ മുടിയിഴകളില്‍ മരിയ വിരലോടിച്ചു. "നിങ്ങളെ പോലെ കുഞ്ഞും ഒരു സുന്ദരിയാണ്." മരിയ പറഞ്ഞതില്‍ അശ്വിനി ഭംഗിയായി പുഞ്ചിരിക്കുക മാത്രം ചെയ്തു. മരിയ തന്‍റെ ബാഗില്‍ നിന്നും ഒരു ചോക്ലേറ്റ് എടുത്ത് ശിവാനിക്കു നേരേ നീട്ടി. അല്‍പ്പം ശങ്കിച്ചെങ്കിലും മടിയോടെ ശിവാനി അത് വാങ്ങുകയായിരുന്നു. ഏതാണ്ട് നിമിഷ നേരം കൊണ്ട് മരിയയും ശിവാനിയും നല്ല സുഹൃത്തുക്കളായി മാറി. ഇരുവരുടെയും കളി ചിരിയും കുസൃതിയും അവിടം വല്ലാത്ത ശാന്തത കൊണ്ടു വന്നു. കുട്ടികളെ ജീവന് തുല്യം സ്നേഹിക്കുന്ന മരിയ ശിവാനിയുടെ കവിളിലും നെറ്റിയിലുമെല്ലാം ചുംബനം കൊണ്ട് പൊതിയുകയായിരുന്നു. അപ്പോഴൊക്കെ കരണ്‍ ഇടയ്ക്കിടെ കോബയെ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം മുടിയിഴ വണ്ണത്തില്‍ പോലും അയാള്‍ അറിഞ്ഞില്ല. "മരിയ വി ഹാവ് ടു ഗോ." കോബ വിളിച്ചു. ഇഷ്ടമില്ലാഞ്ഞിട്ടും മരിയ ശിവാനിയെ തിരികെ ഏല്‍പ്പിച്ചു. "സോറി ഗയ്സ്. ഞങ്ങള്‍ക്കല്‍പ്പം ധൃതിയുണ്ട്." കോബ പറഞ്ഞതില്‍ കരണ്‍ തലയാട്ടുക മാത്രം ചെയ്തു. മരിയയുമായി അയാള്‍ നടന്നകന്നു. "ഞാനും അല്‍പ്പം ധൃതിയിലാണ്. ഇനിയെന്നെങ്കിലും കാണുമ്പോള്‍ നമുക്ക് വീണ്ടും കാണാം." റൊസാരിയോയും യാത്ര പറഞ്ഞ് നടന്നു. ഡിക്സന്‍ കോബയും റൊസാരിയോയും കണ്ണില്‍ നിന്നും മായുന്നതു വരെ ഇമവെട്ടാതെ നോക്കി നില്‍ക്കുകയായിരുന്നു അപ്പോൾ കരണ്‍. ((തുടരും)) രചന : കണ്ണൂർകാരൻ 🥰🥰🥰🥰🥰 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
120 likes
102 shares

More like this