പുതിയ നോവൽ...!! ഒരു ലക്കം വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണേ..🥰🙏 -------------------------------- ലക്കം -1 SUB TITLE #മുപ്പത് #വർഷങ്ങൾക്ക് #മുൻപ്... ------------------------------------------ പശ്ചിമഘട്ടത്തിന്റെ മാറിൽ ഒരു ഭീമൻ സർപ്പത്തെപ്പോലെ പുളഞ്ഞുകിടക്കുന്ന മണ്ണാർക്കാട് - അട്ടപ്പാടി ചുരം റോഡ്. പകൽ വെളിച്ചത്തിൽ അതിമനോഹരമായ ഈ വനപാതയെ തൊട്ടടുത്തുള്ള സൈലന്റ് വാലി കാടുകളിൽ നിന്നും താഴേക്ക് അരിച്ചെത്തുന്ന കോടമഞ്ഞ് വെളുത്ത കരിമ്പടം പോലെ പുതച്ചു മൂടിയിരുന്നു. റോഡിന് ഇരുവശവും ആകാശം മുട്ടെ വളർന്നു നിൽക്കുന്ന പടുകൂറ്റൻ ഈട്ടിമരങ്ങളും കാട്ടുതേക്ക് മരങ്ങളും, ആകാശത്തെ പൂർണ്ണമായും മറച്ചുകൊണ്ട് ഒരു ഇരുണ്ട തുരങ്കം തീർത്തിരിക്കുന്നു. കാറ്റടിക്കുമ്പോൾ ഭീമാകാരന്മാരായ കാട്ടുമുളങ്കൂട്ടങ്ങൾ പരസ്പരം ഉരസുമ്പോഴുണ്ടാകുന്ന ഞരക്കവും, ചീവീടുകളുടെ അസഹനീയമായ കരച്ചിലിനെ കീറിമുറിച്ചുകൊണ്ട് ദൂരെ എവിടെയോ കാട്ടുനായ്ക്കൾ ഓരിയിടലും ആ കൊടുംകാടിന്റെ വന്യതയെ പതിന്മടങ്ങ് വർദ്ധിപ്പിച്ചു. അവിടേക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു മഹീന്ദ്ര ജീപ്പ് ആ ഹെയർപിൻ വളവുകൾ തിരിഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്. ജീപ്പിന്റെ ഹെഡ്ലൈറ്റുകൾ പണിപ്പെട്ട് കോടമഞ്ഞിനെ വകഞ്ഞു മാറ്റുന്നുണ്ടായിരുന്നു. ജീപ്പിന്റെ പിൻഭാഗം കട്ടിയുള്ള പച്ച ടാർപ്പായ കൊണ്ടു ഭദ്രമായി കെട്ടിമറച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നും ഇടയ്ക്കിടെ ഭയാനകമായ ചങ്ങലക്കിലുക്കം കേൾക്കാം. ജീപ്പിന്റെ മുൻസീറ്റിലിരിക്കുന്ന ഡ്രൈവറുടെയും ഫോറസ്റ്റ് ഗാർഡിന്റെയും മുഖത്ത് മരണ ഭയം തളംകെട്ടി നിന്നു. അവരുടെ നെറ്റിത്തടങ്ങളിലെ വിയർപ്പുതുള്ളികൾ ഡാഷ്ബോർഡിലെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങി. ജീപ്പിന് പിന്നിൽ ഇരുമ്പു ചങ്ങലകളിൽ ബന്ധിക്കപ്പെട്ട ആ 'വന്യമൃഗം' എപ്പോഴെങ്കിലും കുതറി മാറി വെളിയിലേക്ക് കുതിച്ചു ചാടുകയെന്ന ഭയമായിരുന്നു അവരുടെ മനസ്സിൽ... പെട്ടെന്ന് വീണ്ടും ആ ശബ്ദം മുഴങ്ങി... ക്ലിംഗ്... ക്ലിംഗ്... കനത്ത ഇരുമ്പുകണ്ണികൾ തമ്മിലുരസുന്ന ശബ്ദം. ടാർപ്പായക്കുള്ളിലെ ആ ഭയാനക രൂപം കുതറി തുടങ്ങി... ഗാർഡ് ഭയത്തോടെ ഡ്രൈവറെ നോക്കി. ഡ്രൈവർ ആക്സിലറേറ്ററിൽ കാൽ ഒന്നുകൂടി അമർത്തി. ജീപ്പ് ശക്തിയോടെ വീണ്ടും പാഞ്ഞു തുടങ്ങി. --------------------------------------------- അതേസമയം കുറച്ചകലെ, തിരുവിഴാംകുന്നിലെ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് കാണാം ... മരപ്പലകകൾ കൊണ്ടുണ്ടാക്കിയ ആ ഷെഡിനുള്ളിലേക്ക് പുതിയതായി ജോലിയിൽ പ്രവേശിച്ച ഫോറസ്റ്റ് വാച്ചർ ഭവദാസൻ കയറി... വാതിൽ തുറന്നപ്പോൾ തന്നെ വിറപ്പിക്കുന്ന തണുപ്പിനൊപ്പം മണ്ണെണ്ണയുടെയും, പഴയ തുകലിന്റെയും, വിയർപ്പിന്റെയും സമ്മിശ്രമായ ഒരു രൂക്ഷഗന്ധം അവന്റെ മൂക്കിലേക്കടിച്ചു. മുറിയുടെ മൂലയിൽ കാട്ടുചെടികൾ വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ വാക്കത്തികളും, പിന്നെ വനംവകുപ്പിന്റെ ലാത്തികളും ഭിത്തിയിൽ ചാരിവെച്ചിരുന്നു. മേശപ്പുറത്ത് വിളക്കിനരികിലായി പഴയൊരു വയർലെസ്സ് സെറ്റ് ഇരിപ്പുണ്ട്. ഇടയ്ക്കിടെ അതിൽ നിന്നും സ്റ്റേഷനിലെ വയർലെസ്സ് സന്ദേശങ്ങൾ ഭയാനകമായ ഒരു 'കറുമുറു' ശബ്ദത്തോടെ പുറത്തുവരുന്നുണ്ടായിരുന്നു. അതിന് സമീപം പഴകിത്തുടങ്ങിയ ഡ്യൂട്ടി രജിസ്റ്റർ. ഒപ്പം രാത്രി കാട്ടിലിറങ്ങാൻ ഉപയോഗിക്കുന്ന, ഒരു എവറെഡി ടോർച്ച്. ചുവരിലെ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന കട്ടിയുള്ള കറുത്ത കമ്പിളിക്കോട്ടുകളും പഴയ പ്ലാസ്റ്റിക് റെയിൻകോട്ടുകളും. അതിനു താഴെ ചെളിപിടിച്ച രണ്ട് ജോഡി ഗംബൂട്ടുകൾ. വന്യമൃഗങ്ങളെ ബന്ധിക്കാൻ ഉപയോഗിക്കുന്ന കനത്ത വടങ്ങളും, കെണിവെക്കാനുള്ള ഇരുമ്പുചങ്ങലകളും മൂലയിൽ ഒരു പാമ്പ് കിടക്കുന്നത് പോലെ ചുരുട്ടി വെച്ചിട്ടുണ്ട്. മുറിയുടെ ഒരറ്റത്ത് കയറുകൊണ്ട് നെയ്ത കട്ടിൽ. അതിനടിയിലായി പാമ്പിൻ വിഷത്തിനുള്ള മരുന്നും ഫസ്റ്റ് എയ്ഡ് സാധനങ്ങളുമിരിക്കുന്ന ഒരു ഇരുമ്പ് പെട്ടി. തൊട്ടപ്പുറത്ത് ചായ തിളപ്പിക്കാനുള്ള ഒരു പഴയ പീമസ് സ്റ്റൗവും കരിപിടിച്ച കുറച്ചു അലുമിനിയം പാത്രങ്ങളും. ഷെഡിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയ ഭവദാസന്, കാട് തന്നെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്നതുപോലെയാണ് തോന്നിയത്. വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരനാണ് ഭവദാസൻ ... സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുമൊത്ത് നെല്ലിയാമ്പതിയിലേക്ക് പോയ ഒരു വിനോദയാത്ര മാത്രമാണ് കാടുമായി അയാളുടെ ഏക ബന്ധം. അന്ന് കണ്ട പച്ചപ്പിന്റെ വശ്യതയല്ല, മറിച്ച് മരണത്തിന്റെ ഗന്ധമാണ് കൊടുംകാടിന്റെ യഥാർത്ഥ മുഖമെന്ന് ഭവദാസൻ തിരിച്ചറിഞ്ഞ നിമിഷമാണ്.. അയാളെ കണ്ട് സീനിയർ വാച്ചറായ പഴനിമല ചിരിച്ചു .. അമ്പത് വയസ്സ് പിന്നിട്ട അയാൾക്ക് കാട് ഒരു തുറന്ന പുസ്തകമാണ്. അയാളുടെ ചുളിവ് വീണ മുഖത്ത് കാടിന്റെ സകല നിഗൂഢതകളും ഒളിച്ചിരിപ്പുണ്ടായിരുന്നു. ഒരു ബീഡിക്ക് തീക്കൊളുത്തിക്കൊണ്ട് വനവാസിയും കൂടിയായ പഴനിമല പുതിയ വാച്ചർക്ക് കാടിന്റെ നിയമങ്ങൾ ഉപദേശിച്ചു കൊടുക്കുകയാണ്. "സാറേ... നമ്മക്ക് കാണണ മാരിയല്ല ഇക്കാട്. ഇതിനകത്ത് നമ്മക്കറിയാത്ത കൊറേ കാര്യങ്ങളിരിക്ക്. ഓരോ മരത്തിനും ഓരോ മൃഗത്തിനും പറയാൻ ഓരോ കഥകളുണ്ടാകും..." പഴനിമലയുടെ വാക്കുകൾ പൂർത്തിയാകും മുൻപേ, ക്യാമ്പ് ഷെഡിനെ ഒന്നാകെ വിറപ്പിച്ചുകൊണ്ട് പുറത്ത് ചിന്നം വിളി മുഴങ്ങി! പെട്ടെന്ന് കാട് ഒരു ശ്മശാനമൂകതയിലേക്ക് വഴുതിവീണു. ചീവീടുകൾ പോലും ശബ്ദമുണ്ടാക്കാൻ മറന്നുപോയി. വാതിലുകളും ജനാലകളും അടച്ചു കുറ്റിയിട്ടിട്ടും ഭവദാസന്റെ വിറയൽ മാറിയിരുന്നില്ല. അപ്പോഴാണ് ആ ശബ്ദം അവർ കേട്ട് തുടങ്ങിയത്..... ഉണക്കച്ചുള്ളികളും ഭാരമേറിയ എന്തോ ഒന്നിനടിയിൽ ഞെരിഞ്ഞമരുന്ന ശബ്ദം. ഓരോ കാൽവെപ്പിലും ആ ക്യാമ്പ് ഷെഡിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നുണ്ടായിരുന്നു. വരുന്നത് എന്താണെന്ന് ഭവദാസന് നന്നായി അറിയാമായിരുന്നു. സാക്ഷാൽ കാലൻ! പഴനി മല കയ്യിലൊരു നാടൻ ഗുണ്ടുമായി വാതിലിന് സമീപം ശ്വാസമടക്കിപ്പിടിച്ചു നിന്നു. ജനലഴികൾക്കിടയിലൂടെ ഭവദാസൻ ആ ഭയാനകമായ കാഴ്ച കണ്ടു. ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് ഒരു കൂറ്റൻ കരിമ്പാറ നടന്നു വരുന്നതുപോലെ! പത്തടിയോളം ഉയരമുള്ള ഒറ്റയാൻ! ആ ഷെഡിനെ മുഴുവൻ നിഴലിലാക്കിക്കൊണ്ട് ആ ഭീമൻ രൂപം ജനലിന് തൊട്ടുമുന്നിൽ വന്നു നിന്നു. ഭവദാസന്റെ ഹൃദയമിടിപ്പ് നിലച്ചുപോയി. അവൻ ഭയന്ന് പിറകോട്ട് മാറി ചുമരിനോട് ചേർന്നു നിന്നു. ആന തന്റെ നീളൻ തുമ്പിക്കൈ ജനലഴികൾക്കരികിലേക്ക് നീട്ടി. പുതിയതായി കാട്ടിലെത്തിയ മനുഷ്യന്റെ ഗന്ധം വലിച്ചെടുക്കുകയാണ്! കാട്ടിലെ ഓരോ പുതിയ അനക്കവും ആ കൊലകൊമ്പന് കൃത്യമായി അറിയണം. ആ വന്യമൃഗത്തിന്റെ ശരീരത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം ജനൽ വിടവിലൂടെ ഷെഡിനുള്ളിലേക്ക് ഇരച്ചുകയറി. ഭവദാസന് സ്വന്തം ശ്വാസഗതിയുടെ ശബ്ദം പോലും കേൾക്കാമായിരുന്നു. ആന തന്റെ ചൂടുള്ള ശ്വാസം കേൾക്കുമോയെന്ന് അവൻ ഭയന്നു. തുമ്പിക്കൈ ജനലിൽ നിന്നും മാറി, അടച്ചിട്ട ആ മരവാതിലിന്റെ വിടവിലൂടെ ഒന്ന് ഉരസി. ആ കൂറ്റൻ കൊമ്പുകൾ ആ പലക വാതിലിൽ ഒന്ന് തട്ടിയാൽ, ചീട്ടുകൊട്ടാരം പോലെ ആ ഷെഡ് നിലംപൊത്തും. അതിനുള്ളിൽ കിടന്ന് തങ്ങൾ രണ്ടുപേരും അരഞ്ഞു തീരും! മരണത്തെ ഇത്രയടുത്ത് ഭവദാസൻ ഇതിനുമുൻപ് കണ്ടിട്ടില്ല. ഒരു മിനിറ്റോളം നീണ്ട, ഒരു യുഗത്തിന്റെ ദൈർഘ്യമുള്ള ആ ഭയാനകമായ നിൽപ്പ് തുടർന്നു. പുതിയ ആളെ കൃത്യമായി മനസ്സിലാക്കിയതുപോലെ, ഒടുവിൽ കൊമ്പൻ ഒന്ന് ചിന്നംവിളിച്ച് പതിയെ പുറകോട്ട് മാറി. വന്നതുപോലെ തന്നെ യാതൊരു ശബ്ദവുമുണ്ടാക്കാതെ ആ ഭീമൻ രൂപം കാടിന്റെ ഇരുളിലേക്ക് ലയിച്ചു ചേർന്നു. ആന പൂർണ്ണമായും പോയെന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഭവദാസൻ ശ്വാസം നേരെ വിട്ടത്. തൻ്റെ ദേഹമാസകലം വിയർത്തൊലിച്ചിരിക്കുന്നത് അപ്പോഴാണ് അവൻ അറിഞ്ഞത്. "പേടിക്കവാണ്ട സാറേ... ഇതൊക്കെ ഇവടത്തെ പതിവാ. ആനകൾക്ക് എവടന്നാണേലും മനുഷ്യന്റെ വാട പിടിക്കാൻ പറ്റും. സാറ് പുതുസായി വന്ന കാര്യം ഒറ്റയാനറിഞ്ഞു കാണും. അതാ അവനൊന്നു വന്ന് നോക്കീട്ട് പോവണത്." ഭവദാസന്റെ വിറയൽ അപ്പോഴും നിലച്ചിരുന്നില്ല. -------------------------------------------------------- പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തിരുവിഴാംകുന്നിലെ ആദിവാസി ഊര്. കോടമഞ്ഞ് പുതച്ചുറങ്ങുന്ന മലനിരകളും, ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന ഇളംവെയിലും കാടിനൊരു വശ്യത നൽകി. ആ മലഞ്ചെരിവിലെ പനയോല മേഞ്ഞ ആദിവാസി കുടിലിൽ അവളിരിക്കുകയായിരുന്നു... മാലമ്മ! പതിനെട്ട് തികഞ്ഞിട്ടില്ലാത്ത സുന്ദരിയായ ഒരു ഗ്രാമീണ പെൺകുട്ടി. എന്നാൽ ഇപ്പോൾ അവളുടെ മുഖത്ത് അതിലും വലിയൊരു തിളക്കമുണ്ടായിരുന്നു. മാതൃത്വത്തിന്റെ ദൈവികമായ തിളക്കം. അതെ, മാലമ്മ ഗർഭിണിയാണ്. അവളുടെ ഉള്ളിൽ ഒരു പുതിയ ജീവൻ തുടിച്ചു തുടങ്ങിയിരിക്കുന്നു. മാലമ്മയുടെ തൊട്ടടുത്ത്, മുറുക്കാൻ ചെല്ലം തുറന്ന് വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുകയായിരുന്നു അവളുടെ അമ്മ നാണി. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ ആ മുഖത്ത് ചുളിവുകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും, മകളെ നോക്കുമ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു വാത്സല്യം നിറഞ്ഞു നിന്നു. മാലമ്മ തന്റെ ഇരുകൈകളും നിറവയറിലോട്ട് ചേർത്തുവെച്ച്, കാടിന്റെ താളത്തിനൊപ്പിച്ച് പതുക്കെ മൂളിപ്പാടാൻ തുടങ്ങി... "വാവേ... പുന്നാര പൈതലേ..." അവളുടെ ഉള്ളിലിരിക്കുന്ന കുഞ്ഞിനായുള്ള താരാട്ടുപാട്ടായിരുന്നു അത്. തനിക്ക് ജനിക്കാൻ പോകുന്നത് ഒരു ആൺകുട്ടിയായിരിക്കുമെന്ന് അവളുടെ മാതൃഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.. മകൻ അനീതിക്കെതിരെ പോരാടുന്ന വില്ലാളി വീരനാവും എന്നതാണ് മാലമ്മയുടെ സങ്കല്പം. ചില ദിവസങ്ങളിൽ, കാട്ടുപാതകളിലൂടെ അമ്മ നാണിക്കൊപ്പം അവൾ മാരി മുത്തപ്പൻ കോവിലിലേക്ക് നടക്കും. മാലമ്മയ്ക് ഒരു സഹോദരനുണ്ട്. പാറക്കല്ല് പോലെ ഉറച്ച ശരീരമുള്ള ഒരു പോരാളി. സ്വന്തം പെങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന മരുത്, അഞ്ച് വയസ്സുകാരനും ,മാലമ്മയുടെ അയൽവാസിയായ പുളിയൻ എന്നും വന്ന് മാലമ്മയുടെ വയറ് വന്ന് നോക്കും. അവന്റെ ചങ്ങാതി വരാറായോ എന്ന് അറിയാൻ വേണ്ടി. "മാലമ്മേ... എന്റെ കൂട്ടാളീ എപ്പഴാ വരാ?" മാലമ്മയുടെ അമ്മ നാണി വെറ്റിലച്ചെല്ലം തുറന്നു കൊണ്ട് ചിരിച്ചു: "അതൊക്കെ നമ്മുടെ മാരി മുത്തപ്പൻ നിശ്ചയിക്കും പുളിയാ..കുട്ടി ആൺകുട്ടി ആണോ പെണ്ണാണോ എന്ന്!" എന്നാൽ മാലമ്മയുടെ മറുപടി ഉറച്ചതായിരുന്നു. അവൾ തന്റെ വയറിൽ മെല്ലെ തഴുകിക്കൊണ്ട് പറഞ്ഞു: "ഇത് ആൺകുട്ടി തന്നെയാ അമ്മേ..എന്റെ മാർത്താണ്ഡൻ...!" ആ പേര് അവൾ ഉച്ചരിക്കുമ്പോൾ അവിടത്തെ കാറ്റിന് പോലും ഒരു വീര്യം അനുഭവപ്പെട്ടു. " അത് ശരി, നീയപ്പോൾ കുഞ്ഞിന് പേരും ഇട്ടോ?" നാണി കൗതുകത്തോടെ മകളെ നോക്കി ചിരിച്ചു.. ആ സമയത്ത് ഒരു കാർ കുടിലിന് മുന്നിൽ വന്ന് നിന്നു.. അതിൽ നിന്നും രാഷ്ട്രീയക്കാരനായ മായകണ്ണൻ ഇറങ്ങി .. മാലമ്മയുടെ കണ്ണുകളിൽ അയാളെ കണ്ടപ്പോൾ തെളിഞ്ഞത് പ്രണയമായിരുന്നില്ല, മറിച്ച് ഒരുതരം പരിഭവവുമായിരുന്നു. അയാൾ കൊടുത്ത മിഠായിപ്പൊതിയുമായി പുളിയൻ സ്വന്തം വീട്ടിലേക്ക് ഓടി പോയി.. മാലമ്മ മായകണ്ണനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. "എത്ര നാളായി നിങ്ങളീ വഴി വന്നിട്ട്?" അവൾ ചോദിച്ചു. ആ വാക്കുകളിൽ വിരഹത്തിന്റെ നൊമ്പരമുണ്ടായിരുന്നു. മായകണ്ണൻ അവളുടെ വയറിൽ കൈവെച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: "ഇതൊന്ന് ഒഴിവാക്കാൻ നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ മാലമ്മേ...!" അത് കേട്ടതും ദേഷ്യത്തോടെ മായ കണ്ണന്റെ കൈ തന്റെ വയറിൽ നിന്നും തട്ടി മാറ്റുന്ന മാലമ്മ... " ഇത് പറയാനാണോ ഇപ്പോ ഇങ്ങോട്ട് വന്നത്??" മാലമ്മയുടെ കണ്ണുകൾ നിറഞ്ഞു.. "ഇലക്ഷൻ സമയമാണിത്. എതിർ പാർട്ടിക്കാർ ഈ കാര്യം അറിഞ്ഞാൽ എന്റെ കരിയറിന് ഗുണം ചെയ്യില്ല. അടുത്ത എംഎല്എ സീറ്റ് എനിക്ക് പറഞ്ഞു വെച്ചേക്കുവാ.!" അയാൾ മാലമ്മയെ കൊഞ്ചിച്ച് കൊണ്ട് " ഇലക്ഷൻ കഴിഞ്ഞാൽ നമ്മുടെ വിവാഹം" അവൾ മായ കണ്ണനെ നോക്കി "എനിക്ക് വേണ്ടത് എന്റെ കുഞ്ഞിന് ചൂണ്ടിക്കാണിക്കാനൊരു അച്ഛനെയാണ്. എന്റെ മരുതണ്ണനും പറഞ്ഞിട്ടുള്ളത്! എത്രയും വേഗം നമ്മുടെ വിവാഹം നടക്കണം!" അത് കേട്ടപ്പോൾ മായകണ്ണന്റെ മുഖത്ത് ആത്മസംഘർഷം നിഴലിച്ചു. ഒരു രാഷ്ട്രീയ കുടില തന്ത്രജ്ഞനെപ്പോലെ മായ കണ്ണൻ ഭാവം മാറ്റി. " വരട്ടെ.എല്ലാം ഞാൻ ശരിയാക്കാം . ഞാൻ അല്ലാതെ മറ്റാരുണ്ട് നിനക്ക്?? നീ പോയി കുറച്ച് കുടിക്കാൻ വെള്ളം എടുക്ക്. വല്ലാത്ത ദാഹം!" അടുക്കളയിലേക്ക് മാലമ്മ മറഞ്ഞതും മായകണ്ണന്റെ മുഖത്തെ മൃദുലഭാവം പൂർണ്ണമായും മാറി. അവിടെ ഒരു കുറുക്കന്റെ കുശാഗ്രബുദ്ധിയും ക്രൂരതയും തെളിഞ്ഞു. അയാൾ ധൃതിയിൽ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, അയാൾ തന്റെ മടിയിൽ നിന്നും കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ വലിയൊരു പാക്കറ്റ് പുറത്തെടുത്തു. അതെ, ഒന്നാന്തരം കഞ്ചാവ്! ആ വിഷപ്പൊതിയിലേക്ക് നോക്കിയപ്പോൾ മായകണ്ണന്റെ മനസ്സിലേക്ക് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്ന ആ രഹസ്യ കൂടിക്കാഴ്ച ഓടിയെത്തി... ---------------------------------------------- ഇരുട്ട് വീണ ഒരു എസ്റ്റേറ്റ് ബംഗ്ലാവ്. കയ്യിലൊരു ഗ്ലാസ്സ് മദ്യവുമായി, സിഗരറ്റ് പുകച്ചു കൊണ്ട് നിൽക്കുകയാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നാകേലൻ! കാക്കിയണിഞ്ഞ ആ കൊടും റൗഡിയുടെ കണ്ണുകളിൽ പൈശാചികമായ ഒരു തിളക്കമുണ്ടായിരുന്നു. "മായകണ്ണാ. ഇലക്ഷൻ വരുവാ. ഈ സമയത്ത് ആ ഊരിലെ പെണ്ണ് നിനക്കൊരു വലിയ ബാധ്യതയാ. അവളെ നിന്റെ തലയിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കാൻ ഒറ്റ വഴിയേ ഉള്ളൂ..." നാകേലൻ ഒരു കഞ്ചാവ് പൊതി മായകണ്ണന്റെ നേരെ നീട്ടി ചിരിച്ചു. "ഇത് അവളുടെ വീട്ടിൽ ആരും കാണാതെ ഒളിപ്പിച്ചു വെക്കണം. ബാക്കി ഞാൻ നോക്കിക്കോളാം. കാട്ടിനുള്ളിൽ രഹസ്യമായി കഞ്ചാവ് കൃഷി ചെയ്ത്, വിൽപ്പനയ്ക്കായി അത് വീട്ടിൽ സൂക്ഷിക്കുന്ന കൊടും ക്രിമിനലാണ് ആ മാലമ്മ എന്ന് ഞാൻ വരുത്തിത്തീർക്കാം. ഒരിക്കലും പുറത്തിറങ്ങാത്ത വകുപ്പുകൾ ഇട്ട് ഞാൻ അവളെ അകത്താക്കിക്കോളാം. അതോടെ നിന്റെ വഴി ക്ലിയർ!" ---------------------------------------- നാകേലന്റെ ആ വാക്കുകൾ ഓർത്ത് മായകണ്ണന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിടർന്നു. അയാൾ ശബ്ദമുണ്ടാക്കാതെ മാലമ്മയുടെ കിടപ്പുമുറിയിലേക്ക് പതുങ്ങി നടന്നു. ആ മുറിയുടെ മൂലയിൽ, ഒരു മരപ്പെട്ടിയുണ്ടായിരുന്നു. അയാൾ ആ പെട്ടി തുറന്നു. മാലമ്മയുടെ വസ്ത്രങ്ങൾക്കിടയിലായി അയാൾ ആ കഞ്ചാവുപൊതി ഭദ്രമായി ഒളിച്ചുവെച്ചു. യാതൊന്നും സംഭവിക്കാത്തതുപോലെ, മുഖത്തൊരു വശ്യമായ ചിരിയും വരുത്തി മായകണ്ണൻ തിരികെ ഉമ്മറത്തേക്ക് നടന്നു... ആ കുടിലിൽ സർവ്വനാശത്തിന്റെ വിത്തുകൾ വീഴുമ്പോൾ, അങ്ങ് ദൂരെ ഭവദാസൻ മരണത്തെ മുഖാമുഖം കാണുകയായിരുന്നു... ---------------------------------------------- ഫോറസ്റ്റ് ഷെഡിൽ നിന്നും പഴനിമലയും, കൂടെ ഭവദാസനും വെളിയിൽ ഇറങ്ങി.. കുറച്ചു ദൂരെ ആവി പറക്കുന്ന ആനപ്പിണ്ടം കിടപ്പുണ്ടായിരുന്നു. ഒരു കൊലപാതകം നടന്ന സ്ഥലത്ത് പരിശോധനയ്ക്ക് വന്ന പരിചയസമ്പന്നനായ ഫോറൻസിക് ഉദ്യോഗസ്ഥനെപ്പോലെ പഴനി മല ആ പിണ്ടത്തിനടുത്തേക്ക് കുനിഞ്ഞിരുന്നു. ശേഷം അതിൽ നിന്നും ഒരല്പം കയ്യിലെടുത്ത് മൂക്കിനോട് ചേർത്ത് ദീർഘമായി ഒന്നുമണത്തു. പിന്നീട് അതിൽ നിന്നും ഒരു നുള്ള് എടുത്ത് സ്വന്തം നാവിൻ തുമ്പിൽ വെച്ച് രുചിച്ചു നോക്കി! "അയ്യേ... " ഭവദാസൻ അറപ്പോടെ വിളിച്ചു പോയി. പഴനിമല ആനപ്പിണ്ടം ചവച്ച് നോക്കിയിട്ട് ഒരു ഗവേഷകന്റെ ഗൗരവത്തോടെ ഭവദാസനെ നോക്കി പറഞ്ഞു: "സാറേ... കൊമ്പൻ മദപ്പാടിലാണ്. പിണ്ടത്തിന്റെ പുളിപ്പ് വെച്ച് നോക്കുമ്പോ കരിമ്പാറമേട്ടിലെ ഈറ്റയും, കൂടെ ഏതോ ഊരിലെ വാറ്റുകേന്ദ്രത്തിൽ കേറി വാഷും കുടിച്ചിട്ടാ കക്ഷിയുടെ വരവ്. !" പിണ്ടം രുചിച്ചു നോക്കി ആനയുടെ റൂട്ടും മെനുവും വരെ പറയുന്ന ഈ മനുഷ്യൻ ഏത് ഗ്രഹത്തിൽ നിന്നാണ് വന്നതെന്ന് ഭവദാസൻ അത്ഭുതപ്പെട്ടു... പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ദൂരെ നിന്നും ഫോറസ്റ്റിന്റെ മഹീന്ദ്ര ജീപ്പ് ഹോണടിച്ച് അവിടേക്ക് പാഞ്ഞു വന്നത്. ജീപ്പിലിരുന്ന വാച്ചർ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു: "പഴനിമലേ... വെച്ച കെണിയിൽ പുലി വീണു!" അത് കേട്ട് വിരണ്ടു നിൽക്കുന്ന ഭവദാസൻ....!!. " പുലിയോ??" (തുടരണോ അഭിപ്രയം പറയണേ പ്രണയം നിറഞ്ഞ നോവൽ അല്ല ഹൊറർ ആക്ഷൻ പ്രണയം ഇതെല്ലാം കടന്നു വരുന്ന രണ്ട് മാസം നിങ്ങൾക്ക് വായിക്കാൻ പറ്റിയ നോവൽ ആണ് കണ്ണൂർകാരൻ 🥰🥰🥰🥰🥰 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
28 likes
3 comments 20 shares

More like this