#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
Deadly Fish Curry
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
സിജിയുടെ പഴയ തറവാട്ടു വീടിന്റെ വരാന്തയിൽ അന്നൊരു ശനിയാഴ്ച വൈകുന്നേരം നല്ല മഴക്കാറുള്ള അന്തരീക്ഷമായിരുന്നു. സുഹൃത്തുക്കൾ ആയ ആദർശും, വേണുവും, സജിത്തും, ബിജുവും കുറെ നാളുകൾക്ക് ശേഷമാണ് സിജിയുടെ വീട്ടിൽ ഒത്തുകൂടുന്നത്. വരാന്തയിൽ ഇരുന്ന് പഴയ കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് സിജി അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞത്,
"ഇന്ന് രാത്രി ആരും പുറത്തുനിന്ന് ഭക്ഷണം കഴിക്കണ്ട, ഞാൻ ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കുന്നുണ്ട്."
"സിജി ഉണ്ടാക്കിയാൽ പിന്നെ പറയാനുണ്ടോ, ഞങ്ങൾ റെഡി!" ബിജു ആവേശത്തോടെ വിളിച്ചു പറഞ്ഞു.
അടുക്കളയിൽ സിജി വലിയ തിരക്കിലായിരുന്നു. മീൻ മാർക്കറ്റിൽ നിന്ന് കിട്ടിയ നല്ല ഫ്രഷ് നെയ്മീൻ മുറിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഒക്കെ വഴറ്റി, നല്ല നാടൻ കുടംപുളി ഇട്ട ഒരു ഉഗ്രൻ മീൻ കറി. അപ്പോൾ ആണ് സിജി ഒരു കാര്യം ശ്രദ്ധിച്ചത്
കറിയിൽ ചേർക്കാൻ ഫിഷ് മസാല തീർന്നുപോയിരിക്കുന്നു.
അവൾ വേഗം അടുക്കളയിലെ പഴയ മരത്തിന്റെ അലമാരയുടെ മുകൾ തട്ടിൽ തപ്പി. അവിടെ ഒരു ചെറിയ കുപ്പിയിൽ ഇത്തിരി പൊടി ഇരിക്കുന്നത് കണ്ടു. ഇരുട്ടത്ത് ആ കുപ്പി തുറന്നു നോക്കിയപ്പോൾ ഫിഷ് മസാല പോലെ അവൾക്ക് തോന്നി
. "ഭാഗ്യം, ഇത്തിരി ഇരിപ്പുണ്ടല്ലോ," എന്ന് കരുതി അവൾ ആ പൊടി മുഴുവൻ വാരി കറിയിലേക്ക് ഇട്ടു. നല്ലപോലെ ഇളക്കി കറി വറ്റിച്ചെടുത്തു.
……
രാത്രി എട്ടു മണിയായപ്പോൾ മേശപ്പുറത്ത് വിഭവങ്ങൾ നിരന്നു. ചോറും, പപ്പടവും, സിജിയുടെ ആ 'സ്പെഷ്യൽ' മീൻ കറിയും. ചട്ടി തുറന്നപ്പോൾ തന്നെ വീടാകെ മണം പടർന്നു.
"ഇതിന്റെ ലുക്ക് തന്നെ ഒരു പ്രത്യേക വൈബാണല്ലോ സിജി," ആദർശ് പറഞ്ഞു. അവൻ ഒരു വലിയ കഷ്ണം മീനും ചാറും കൂട്ടി ചോറ് കഴിക്കാൻ തുടങ്ങി. വേണുവും സജിത്തും ബിജുവും ഒട്ടും പിന്നിലായില്ല. ആ എരിവും പുളിയും ഫിഷ് മസാലയുടെ രുചിയും അവരെ മറ്റൊരു ലോകത്തെത്തിച്ചു.
"ഇത്രയും ടേസ്റ്റുള്ള മീൻ കറി ഞാൻ അടുത്തൊന്നും കഴിച്ചിട്ടില്ല," സജിത്ത് കൈ നക്കിക്കൊണ്ട് പറഞ്ഞു. സിജി സന്തോഷത്തോടെ അവർക്ക് വീണ്ടും വീണ്ടും വിളമ്പിക്കൊടുത്തു. പാത്രം കാലിയായപ്പോഴാണ് എല്ലാവർക്കും സമാധാനമായത്.
…….
ഭക്ഷണം കഴിഞ്ഞ് ഏകദേശം അരമണിക്കൂർ കഴിഞ്ഞു. എല്ലാവരും ഹാളിൽ ഇരുന്നു ഒരു സിനിമ കാണാൻ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് ബിജുവിന്റെ മുഖം ഒന്ന് മാറിയത്. അവൻ പെട്ടെന്ന് ടീവി റിമോട്ട് താഴെയിട്ടു. അവന്റെ വയറ്റിൽ നിന്ന് ഒരു വിചിത്രമായ 'ഗുളു ഗുളു' ശബ്ദം പുറത്തുവന്നു.
"എടാ... എനിക്കൊരു ഡൗട്ട്. ഒരു ചെറിയ വയർ സ്തംഭനം പോലെ,"
എന്ന് ബിജു പറഞ്ഞു തീരുന്നതിന് മുൻപേ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. അവൻ ഒരു സെക്കൻഡ് പോലും കളയാതെ ബാത്റൂമിലേക്ക് പാഞ്ഞു. വാതിൽ വലിച്ചടച്ച ശബ്ദം കേട്ട് ബാക്കിയുള്ളവർ ചിരിച്ചു.
"അവന് മീൻ അധികമായെന്ന് തോന്നുന്നു," വേണു കളിയാക്കി.
പക്ഷേ അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ആദർശ് പെട്ടെന്ന് എഴുന്നേറ്റു. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു.
"സിജി... ഈ വീട്ടിൽ വേറെ ബാത്റൂം ഉണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് അവൻ രണ്ടാമത്തെ ബാത്റൂമിലേക്ക് ഒരു പ്രത്യേക താളത്തിൽ ഓടിപ്പോയി.
ഹാളിൽ ഇപ്പോൾ സജിത്തും വേണുവും മാത്രം. രണ്ടുപേരും പരസ്പരമൊന്നു നോക്കി. രണ്ടുപേരുടെയും അവസ്ഥ പരിതാപകരമാണ്. വീടിന് ആകെ രണ്ട് ബാത്റൂമേ ഉള്ളൂ, അത് രണ്ടും ഇപ്പോൾ ബുക്ക്ഡ് ആണ്!
"ബിജൂ... ഇറങ്ങെടാ! ചതിക്കല്ലേടാ!" സജിത്ത് ബാത്റൂം വാതിലിൽ പോയി ഇടിച്ച് നിലവിളിച്ചു.
"എന്റെ സജിത്തേ, എനിക്ക് എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയാണ്, നീ പോയി വേറെ വല്ല വഴിയും നോക്ക്!"
അകത്തുനിന്ന് ബിജുവിന്റെ ദയനീയമായ കരച്ചിൽ.
വേണുവാകട്ടെ, സിങ്കിന് അടുത്തുകൂടി ഒരു മാതിരി വിറച്ചു നടക്കുകയാണ്.
"സിജി... നീ ആ കറിയിൽ വല്ല ആസിഡും ചേർത്തോ? എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നു!"
ഈ സമയം സിജി ആകെ പേടിച്ച് അടുക്കളയിൽ നിന്ന് ആ മരുന്ന് കുപ്പി എടുത്തുകൊണ്ടുവന്നു.
"അയ്യോ! ഞാൻ കായമാണെന്ന് കരുതി ഇട്ടത് വല്യമ്മച്ചിയുടെ പഴയ വയറിളക്കി മരുന്നായിരുന്നു! ആ കുപ്പിയുടെ പുറത്ത് എഴുതിയത് ഇപ്പോഴാണ് ഞാൻ കണ്ടത്!"
ഇത് കേട്ടതും സജിത്തും വേണുവും തകർന്നു പോയി.
"വയറിളക്കി മരുന്നോ?! അതും ആ മീൻ കറിയിൽ?!" സജിത്ത് അലറി. അടുത്ത നിമിഷം അവന്റെ നിയന്ത്രണം വിട്ടു. അവൻ പറമ്പിലെ കാട് പിടിച്ചു കിടക്കുന്നയിടത്തേക്ക് ഓടി. വേണു ആകട്ടെ, ബാത്റൂമിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥന തുടങ്ങി.
…..
അന്ന് രാത്രി ആ വീട് ഒരു നരകമായി മാറി. ബാത്റൂമിൽ നിന്ന് ഒരാൾ പുറത്തിറങ്ങുമ്പോൾ അടുത്ത ആൾ അങ്ങോട്ട് ഒരു ടോം ആൻഡ് ജെറിസ്റ്റൈലിൽ ചാടി വീഴുന്നു. ഇടയ്ക്ക് കറന്റ് പോയപ്പോൾ ഉണ്ടായ ബഹളം പറയുകയും വേണ്ട. നാലുപേരും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയിടിച്ചു, വീണു, ഒടുവിൽ തളർന്ന് എവിടെയൊക്കെയോ കിടന്നു.
പിറ്റേന്ന് രാവിലെ നാലുപേരും വരാന്തയിൽ വരിവരിയായി ഇരിക്കുന്നത് കാണാമായിരുന്നുമുഖത്ത് ചോരയില്ല, ആകെ തളർന്നു പോയിരിക്കുന്നു.
“ എല്ലാവർക്കും ഓരോ ഗ്ലാസ് കഞ്ഞി എടുക്കട്ടെ “
സിജി അവർക്ക് ഓരോ ഗ്ലാസ് കഞ്ഞിവെള്ളവുമായി വന്നു.
" സാരമില്ലടാ ഇന്ന് ഉച്ചക്ക് നല്ല ആവോലി കറി ഉണ്ടാക്കാം. ഞാൻ ശ്രദ്ധിച്ചു ഉണ്ടാക്കാം നിങ്ങൾ അത് കഴിച്ചിട്ടേ പോകാവൂ " അവൾ പറഞ്ഞു
നാലുപേരും ഒരേപോലെ തലയാട്ടി
"വേണ്ട സിജി, ഇനി അടുത്ത പത്ത് ജന്മത്തിൽ പോലും ഞങ്ങൾ മീൻ കഴിക്കില്ല!"
അന്ന് തുടങ്ങിയതാണ് ആ സുഹൃത്തുക്കളുടെ മീൻ കറിയോടുള്ള ആ പേടി. സിജിയുടെ ആ അബദ്ധംഅവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡാർക്ക് സർപ്രൈസ് ആയി ഇന്നും അവശേഷിക്കുന്നു.
………
End