ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlG5lAlV?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 47
🎫🎫🎫🎫🎫🎫🎫🎫
ആശാലത പറഞ്ഞത് കേട്ടിട്ടുണ്ടായ നടുക്കത്താലോ, അതോ അതവൾക്ക് മനസിലാകാഞ്ഞിട്ടോ എന്തോ ആവണി അൽപ്പ നിമിഷത്തേയ്ക്ക് പകച്ചു പോയി.
"ആശ ചേച്ചീ.."
കാറ്റൂതുന്ന ഒച്ചയിൽ അവൾ വിളിച്ചു.
"ആശ ചേച്ചി എന്താ പറഞ്ഞത്..
ആശചേച്ചി എവിടേയ്ക്ക് പോകുന്ന കാര്യമാ എന്നോട് സൂചിപ്പിച്ചത്."
ആവണി തിരക്കി.
"ഇതൊരു സൂചനയൊന്നുമല്ല ആവണീ.
ഞാനെടുത്ത തീരുമാനം.
നാളെ രാത്രി രതീഷേട്ടൻ ദുബൈക്ക് മടങ്ങി പോവുകയാണ്.
അതോടെ ഞാനെന്റെ പഴയ ജീവിതത്തിലേക്കും.. രതീഷേട്ടൻ മടങ്ങിപ്പോകുന്നത് അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് മാത്രമല്ല, എന്റെ ജീവിതത്തിൽ നിന്ന് കൂടിയാണ്.
അവസാന നിമിഷമെങ്കിലും എന്റെ ഈ തീരുമാനം അദ്ദേഹത്തിന് അൽപ്പം ആശ്വാസം നൽകുമെങ്കിൽ എനിയ്ക്കത് ചെയ്യാതിരിയ്ക്കാൻ വയ്യ.
ജീവിതത്തിൽ ഇന്ന്, ഈ നിമിഷം വരെ വിപരീത ദിശകളിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ഞങ്ങൾ ആ യാത്ര ഇവിടെ പൂർത്തിയാക്കുകയാണ്..
ഞങ്ങൾ ഇരുവരും സ്വന്തം ഇഷ്ടം അനുസരിച്ചുള്ള യാത്ര തുടങ്ങുന്നു.
ഇന്ന് വരെ ആർക്കൊക്കെയോ, ആരെയൊക്കെയോ ബോധിപ്പിയ്ക്കാൻ വേണ്ടി യുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്..
ഇനി വയ്യെന്ന് രതീഷേട്ടന് തോന്നി തുടങ്ങിയിരിയ്ക്കുന്നു.
അദ്ദേഹം താലികെട്ടി ക്കൊണ്ട് വന്ന പെണ്ണിന് ഒരു ഭാര്യയുടെ കടമ ചെയ്യാൻ ഇന്നോളം സാധിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങനൊരു നിഴൽ നാടകം തുടരണം.. ഉണ്ടുറങ്ങി, പകൽ മായുമ്പോൾ ഇരു ധ്രുവങ്ങളിലേക്ക് മാറി സഞ്ചരിയ്ക്കുന്ന ജീവിതമായിരുന്നു ഞങ്ങളുടേത്...
അപരിചിതരെ പോലെ ഒരു വീടിനുള്ളിൽ കഴിഞ്ഞു പോകുന്ന കുറച്ച് നിഴൽ രൂപങ്ങൾ...
പേരറിയാത്ത ഏതോ ദേശത്തെ, ആദ്യമായി കാണുന്ന കുറച്ച് മനുഷ്യർക്കിടയിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ ഇത്രയും നാളും..
എനിയ്ക്ക് മനസിലാക്കാൻ കഴിയാത്ത കുറെ മനുഷ്യർ.
എനിയ്ക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ഒരിടം...
അവരാരുമായും എനിയ്ക്ക് ഇടപഴകി പ്പോകാൻ സാധിയ്ക്കുന്നില്ല.
അവരാരെങ്കിലും എന്നോട് ഒരിറ്റ് സ്നേഹം കാണിച്ചാൽ അതെനിയ്ക്ക് തിരിച്ചറിയാൻ പറ്റുന്നില്ല..
എന്റെ മനസിന്റെ തിമിരമാണോ അതെന്ന് ചോദിച്ചാൽ എനിയ്ക്കറിയാൻ വയ്യ.
അവർ കൂടുതൽ കൂടുതൽ എന്നോട് അടുപ്പം കാണിയ്ക്കുന്തോറും എനിയ്ക്ക് അവരിൽ നിന്ന് കൂടുതൽ കൂടുതൽ ദൂരേയ്ക്ക് ഓടിയൊളിയ്ക്കാനാണു ആവേശം..
ഒരു വിധത്തിൽ അതൊരു പ്രതികാരമെന്ന് വേണമെങ്കിൽ പറയാം..
എന്റെ ആഗ്രഹങ്ങൾക്ക് വില നൽകാതെ എന്നെ പിടിച്ചടക്കി വച്ചവരോടുള്ള പ്രതികാരം..
അതല്ലെങ്കിൽ എന്റെ മനസ്സിനും, എന്റെ സ്വപ്നങ്ങൾക്കും പുല്ല് വിലയിട്ട് ആർക്കൊക്കെയോ സന്തോഷിയ്ക്കാൻ വേണ്ടി എന്നെ തെരുവിലേക്ക് ഇറക്കി വിടും പോലെ വേറേ കുറെ മനുഷ്യർക്കിടയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞവരോടുള്ള പ്രതികാരം..
അതെല്ലാം അവസാനിയ്ക്കുകയാണ്...
ഞാൻ ആരെന്നും, എന്റെ മനസ്സ് എന്തെന്നും, മറ്റള്ളവർക്ക് ഞാൻ എങ്ങിനെയെന്നും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളായിരുന്നു..
ഒരു പക്ഷെ ദൈവത്തിന്റെ ഒരു വികൃതിയാകാം അത്...ആരും ആരുടേയും കയ്യിലെ കളിപ്പാവകൾ ആയിപ്പോകാതിരിയ്ക്കാൻ അവരവരുടെ വഴിയേ ജീവിയ്ക്കുന്നതാണ് നല്ലതെന്ന് ദൈവത്തിനും തോന്നിയിട്ടുണ്ടാകും... "
ആശാലത ഒന്ന് നിർത്തി.
അവളുടെ മനസിന്റെ ചൂട് വല്ലാത്തൊരു തപ്ത നിശ്വാസമായി ആവണിയുടെ കാതിലേക്ക് വീഴുന്നുണ്ടായിരുന്നു.
"ചേച്ചീ..
അബദ്ധമൊന്നും കാണിയ്ക്കല്ലേ..
ഇതുപോലൊരു തീരുമാനമെടുക്കും മുൻപ് ചേച്ചി നൂറ് തവണ ചിന്തിയ്ക്കണേ ചേച്ചീ..
ജീവിതമാണ്..
ഒറ്റ തവണ മാത്രം നമ്മുടെ കൈക്കുമ്പിളിലേക്ക് ദൈവം വച്ചു നീട്ടി തരുന്ന വരദാനം.
അത് വെറുതേ...."
താൻ ആശ ചേച്ചിയെ ഉപദേശിയ്ക്കുകയാണ് എന്ന് അവർക്ക് തോന്നിയാലോ എന്ന് കരുതി ആവണി നിർത്തി.
"നൂറോ..
നൂറാവൃത്തി അല്ല അതിനും അനേക മടങ്ങ് തവണ ചിന്തിച്ചു നോക്കിയതാ ഞാൻ.
എനിയ്ക്ക് അതിന് കിട്ടിയത് ഒരൊറ്റ ഉത്തരമാണ്..
കുറച്ച് മനുഷ്യർക്കിടയിൽ അശാന്തി പരത്തിക്കൊണ്ട്, അവരുടെ ജീവിതത്തിലെ സമാധാന വും, ശാന്തിയുമൊക്കെ നഷ്ടപ്പെടുത്തി ഞാനീ വീട്ടിൽ നിൽക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന്.
എന്നെ മാറ്റിയെടുക്കാനോ, എന്നെ കൂടി അവരുടെ ജീവിതത്തിലേക്ക് ചേർത്തുനിർത്താനോ നോക്കി സർവ്വ വഴികളും പരാജയപ്പെട്ടു പോയവരാണ് അവർ.
അവിടെ നിന്നും ഞാൻ പിന്മാറി പോയാലേ മതിയാകൂ.
അതാണ് ശരി..."
"ചേച്ചീ...
എനിയ്ക്ക് ചേച്ചിയെ നേരിട്ട് കാണണം... ഇന്നിപ്പോൾ രാത്രിയായിപ്പോയി.
എനിയ്ക്ക് ചേച്ചിയോട് നേരിൽ സംസാരിയ്ക്കണം..."ആവണി അപേക്ഷിയ്ക്കും വിധം പറഞ്ഞു.
"നേരിൽ പറയാനുള്ളതൊക്കെനിനക്ക് എന്നോട് ഫോണിലൂടെ പറയാമല്ലോ.
നിന്റെ തൊട്ട് മുൻപിൽ ഇല്ലെന്നെല്ലാ ഉള്ളൂ ഞാൻ.
നീ പറയുന്നതൊക്കെ എനിയ്ക്ക് കേൾക്കാമല്ലോ ആവണീ."
"ഇല്ല.
ചേച്ചി വരുവോ നാളെ ഇവിടെ...
നാളെ തലവൂർ ദേവിയ്ക്ക് നിറമാലയാണ്.
കഴിഞ്ഞ തവണ നമ്മൾ ഒരുമിച്ചാണ് പോയത്. ഓർമ്മയുണ്ടോ ചേച്ചിയ്ക്ക്.."
ആവണി പറഞ്ഞപ്പോൾ ആശാലതയ്ക്ക് തന്റെ മനസ്സ് പിടിവിട്ടു പോകും പോലെ തോന്നി.
വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ദേവിയുടെ നിറമാലയും, പൂമൂടൽ ചടങ്ങും..
അന്നൊക്കെ കുരയിൽ, ആവണിയുടെ വീട്ടിലാകും താൻ.
ലീവെടുത്ത് തലേ ദിവസമേ അവളുടെ വീട്ടിലെത്തും.
"ചേച്ചി വരില്ലേ.."
ആവണിയുടെ ചോദ്യം അവളെ ഓർമകളിൽ നിന്ന് ഉണർത്തി കളഞ്ഞു.
"ഞാനിവിടെ നിന്ന് വീട്ടിലേക്ക് വരില്ലേ.
അപ്പോൾ നിന്നേ വന്ന് കണ്ടോളാം.
പോരെ.."
"പോരാ ചേച്ചീ...
എനിയ്ക്ക് പറയാനുള്ളത് ചേച്ചിയുടെ മുഖദാവിൽ പറയണം. അത് കഴിഞ്ഞിട്ട് മതി ചേച്ചീ, ചേച്ചിഒരു തീരുമാനമെടുക്കുന്നത്."
"നാളെ എനിയ്ക്ക് പറ്റില്ല ആവണീ.
എനിയ്ക്കെന്റെ മനസ്സിനെ ഒന്ന് ശാന്തമാക്കി എടുക്കാനുള്ള പകലാണ് നാളെ..
നാളെ ഞാനീ വീട്ടിൽ വേണം... ഇനി എനിയ്ക്കൊരു പകൽ ഈ വീട്ടിൽ നിൽക്കാൻ പറ്റിയില്ലെങ്കിലോ.."
അവൾ തന്റെ ഒച്ച ഇടറി പോകുമെന്ന് തോന്നിയപ്പോൾ പെട്ടന്ന് നിർത്തിക്കളഞ്ഞു.
"നാളെ വരണേ ചേച്ചീ..
തലവൂരമ്മയുടെ നിറമാല കണ്ടു തൊഴുതാൽ അമ്മ ചേച്ചിയുടെ കൈക്കുമ്പിളിലെ ജീവജലം വിരലുകൾക്കിടയിലൂടെ ഊർന്ന് പോകാതെ ചേച്ചിയ്ക്ക് തിരികെ തന്നാലോ...
ചേച്ചിയ്ക്ക് ഏറ്റം കൂടുതൽ വിശ്വാസമുള്ള അമ്മയല്ലേ...
ഒന്ന് വരണേ ചേച്ചീ.."
മറുവശത്ത് നിന്നും മറുപടിയൊന്നും കേൾക്കാതായപ്പോൾ ആവണി കാതോർത്തു.
കൈ വിരലുകൾ കൊണ്ട് വായ പൊതിഞ്ഞു പിടിച്ചിട്ടുള്ള ഒരു തേങ്ങൽ അവൾക്ക് തന്റെ കാതിൽ വന്ന് വീണത് പോലെ തോന്നി.
സങ്കടം വന്നിട്ട് ആവണിയുടെ നെഞ്ചിലും ഒരു പിടച്ചിലുണ്ടായി.
♦️
തന്റെ കൈകൾക്ക് മീതെ ബ്ലാങ്കറ്റ് മെല്ലെ ചലിയ്ക്കുന്നത് പോലെ തോന്നിയപ്പോൾ മൃദുല കണ്ണുകൾ തുറന്നു നോക്കി.
ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ രുഗ്മിണി ബെഡിൽ എണീറ്റിരിയ്ക്കുന്ന കാഴ്ചയാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
"അമ്മേ.."
അവൾ അവിടെ കിടന്ന് കൊണ്ട് മുഖം തിരിച്ചു അമ്മയെ വിളിച്ചു.
താൻ വിളിച്ച ആദ്യത്തെ വിളി അമ്മ കേട്ടില്ലെന്ന് തോന്നിയപ്പോൾ അവൾ വീണ്ടും വിളിച്ചു കൊണ്ട് അമ്മയുടെ കൈത്തണ്ടയിൽ തൊട്ടു.
രുഗ്മിണി അവളെ ഒന്ന് നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല.
"അമ്മ ഇതുവരെ ഉറങ്ങിയില്ലേ.
എന്ത് പറ്റി അമ്മേ."
അവൾ ബ്ലാങ്കറ്റ് ശരീരത്ത് നിന്ന് താഴേയ്ക്ക് മാറ്റിക്കൊണ്ട് ബെഡിൽ കൈകുത്തി ഇരുന്നു.
"ഞാൻ അവനോടൊന്നു സംസാരിയ്ക്കട്ടെ മോളേ.."
"ആരോട്..
എന്ത് സംസാരിക്കട്ടെ എന്നാ അമ്മേ."
"രതീഷിനോട്..
അവന്റെ ജീവിതമല്ലേ അവൻ നമ്മുടെ മുമ്പിലേക്ക് ഇട്ടു തന്നിട്ട് പോകാൻ പോണത്.
അവൻ തന്നെ തിരഞ്ഞെടുത്തതായത് കൊണ്ട് അവന് നമ്മളോടൊന്നും സംസാരിയ്ക്കാനും പറ്റില്ല."
"അതല്ലേ കുറച്ച് മുൻപ് ഞാൻ അമ്മയോട് പറഞ്ഞത്.
അപ്പോൾ അമ്മ പറഞ്ഞതെന്താ..
അവരുടെ ജീവിതമല്ലേ..
നമ്മളല്ലല്ലോ തീരുമാനo എടുക്കേണ്ടത്..
അവരെന്തു തീരുമാനിയ്ക്കുന്നോ അതുപോലേ നടക്കട്ടെ എന്ന്..
അല്ലേ.."
"അങ്ങനൊക്കെ പറഞ്ഞെങ്കിലും എനിയ്ക്കൊരു സമാധാനം കിട്ടുവോ മോളേ..
കൈവിട്ട് പോയാൽ പോയതല്ലേ.. രണ്ടുപേരുടെയും സമാധാനത്തിനും വീട്ടുകാരുടെ നല്ലതിന് വേണ്ടിയും ആണെന്നൊക്കെ പറയാം.
ജീവിതമല്ലേ..
അവൻ ഇവിടെ നിന്നും പോയിട്ട് തിരിച്ചു വരാൻ വൈകിയാൽ അവളും അവളുടെ വീട്ടിലേക്ക് പോകില്ലെന്ന് ആര് കണ്ടു."
"ഏട്ടൻ ഉറങ്ങി കാണും അമ്മേ..
ഏതായാലും അമ്മ ചെന്ന് ഒന്ന് സംസാരിച്ചിട്ട് വാ..
ഒന്നോ രണ്ടോ ദിവസത്തിന് ശേഷം തിരിച്ചു പോന്നേക്കണം എന്ന് പറയ്.
ഇവിടെ നിൽക്കുമ്പോ തമ്മിൽ തമ്മിൽ കണ്ട് എന്തെങ്കിലുമൊക്കെ പരിഭവമുള്ളത് സ്വയം അലിഞ്ഞു പോകും
അതിന്റെ ആദ്യ സൂചനയാ അമ്മേ ആശേട്ടത്തിയുടെ ഈ മാറ്റം.
അതിനിടയ്ക്ക് ഏട്ടൻ പോയി വർഷങ്ങളോളം ഗൾഫിൽ നിന്നിട്ട് വരുമ്പോ ഇവിടെ പിന്നൊന്നും ബാക്കി കണ്ടൂന്നു വരില്ല."
രുഗ്മിണി അതിന് മറുപടി പറയാതെ ബെഡിൽ നിന്നെണീറ്റ് രതീഷിന്റെ റൂമിലേക്ക് ചെന്നു.
പുറത്ത് നിന്ന് അവർ വാതിലിൽ രണ്ട് തവണ തട്ടിയപ്പോൾ ഉടൻ തന്നെ വാതിൽ തുറക്കപ്പെട്ടു.
അവനും ഉറങ്ങാതെ കിടക്കയായിരുന്നെന്ന് അവർക്ക് തോന്നി.
"അമ്മയോ..
എന്താ അമ്മേ.."
അവർക്ക് റൂമിലേക്ക് കയറാനായി അവൻ വഴിയൊഴിഞ്ഞു കൊടുത്തു.
"നീ ഉറങ്ങിയില്ലാരുന്നോ മോനേ..
നിനക്ക് കൊണ്ട് പോകാൻ സാധനങ്ങളൊന്നും പായ്ക്ക് ചെയ്യാനില്ലല്ലോ.
അതുമല്ല, ഉള്ളത് തന്നെ പോകുന്നതിന് അര മണിയ്ക്കൂർ മുമ്പ് എടുത്ത് ബാഗിൽ വയ്ക്കുകയല്ലേ പതിവ്.."
അവർ അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.
അവന്റെ മുഖത്തോ, കണ്ണുകളിലോ ഉറക്കത്തിന്റെ നിഴൽ പോലും വന്നു മൂടിയതിന്റെ ലാഞ്ചന കാണാനില്ല.
"ഞാൻ കിടന്നതേയുള്ളൂ. അപ്പോഴാ അമ്മ വന്നത്.
അമ്മയ്ക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്."
"ഉണ്ട്.
അമ്മയ്ക്ക് നിന്നോട് പറയാൻ ഇതേയുള്ളൂ.
അധിക ദിവസമൊന്നും അവിടെ നിൽക്കാതെ നീയിങ്ങു മടങ്ങി പോന്നേക്കണം. അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ നീ രണ്ട് പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടല്ലോ. അക്കാര്യങ്ങളൊക്കെ അവർ നോക്കിക്കൊള്ളും."
"ഇതെന്താ അമ്മേ അമ്മ വന്ന് ഇക്കാര്യം പാതിരാത്രിയ്ക്ക് എന്നോട് പറയാൻ.. നാളെ പറയാമായിരുന്നല്ലോ. നാളെ പകൽ മുഴുവൻ ഞാനിവിടെ ഇല്ലേ."
"നാളത്തേയ്ക്ക് മാറ്റി വയ്ക്കാൻ പറ്റുന്ന കാര്യമാണോടാ ഇത്.
എനിയ്ക്കിത് നിന്നോട് ഇപ്പോഴാ പറയണമെന്ന് തോന്നിയത്. അതുകൊണ്ട് ഞാൻ ഇപ്പോൾ പറയുന്നു.
ഒന്നോ രണ്ടോ ദിവസത്തെ കാര്യമെല്ലാ ഉള്ളോ നിനക്ക് അവിടെ.
അതല്ലെങ്കിൽ മൂന്ന് ദിവസം. നാലാമത്തെ ദിവസം കയറി ഇങ്ങോട്ട് പോന്നേക്കണം. ഇയാള് മാസങ്ങളും, വർഷങ്ങളും ഒന്നും അവിടെ നിന്ന് കഷ്ടപ്പെട്ട് ഇവിടാർക്കും ചിലവിനു തരേണ്ട. കേട്ടല്ലോ.
"അതെന്താ അമ്മേ അമ്മയ്ക്ക് ഇപ്പൊ അങ്ങിനെ തോന്നാൻ. ഞാൻ ചിലപ്പോ ഒരു വർഷമോ മറ്റോ കഴിഞ്ഞേ മടങ്ങി വരൂ എന്ന് പറഞ്ഞപ്പോഴൊന്നും അമ്മ അതിനെ എതിർത്തില്ലല്ലോ. അമ്മയ്ക്കെന്താ നാല് ദിവസത്തിൽ കൂടുതൽ എന്നെ കാണാതിരിയ്ക്കാൻ പറ്റില്ലേ. എങ്കിൽ അമ്മയും എന്റെ കൂടെ പൊന്നേക്കാൻ പറഞ്ഞല്ലോ ഞാൻ."
"ഞാനി നി എങ്ങോട്ടുമില്ലെന്ന് പറഞ്ഞില്ലേ നിന്നോട്.
അവിടെ വന്ന് നിന്റെ കൂടെ താമസിച്ചു എന്റേം മിദൂന്റെയും ഒക്കെ കൊതി തീർന്നതാ.
നീ ഞാൻ പറയുന്നത് അനുസരിയ്ക്കണേ മോനേ.നാല് ദിവസം.
അതിൽ കൂടുതൽ നീയവിടെ നിൽക്കല്ലേടാ.
നീ ചോദിച്ചില്ലേ, അമ്മ എന്തിനാ ഈ രാത്രി തന്നെ വന്ന് ഇക്കാര്യം പറഞ്ഞത്, നീ നാളെയും ഇവിടെ കാണുമല്ലോ എന്ന്.
അമ്മയ്ക്ക് അവിടെ കിടന്നിട്ട് ഉറക്കം വന്നില്ല മോനേ.
നീ ഒരു വർഷമോ മറ്റോ കഴിഞ്ഞേ വരൂ എന്ന് പറഞ്ഞപ്പോൾ അതനുസരിച്ചുള്ള എന്തെങ്കിലുമൊക്കെ പുതിയ പ്രോജക്ടുകൾ നീ പ്ലാൻ ചെയ്യുമെന്ന് അമ്മയ്ക്ക് തോന്നി. ഉള്ളതൊക്കെ മതി...
നീ ഇപ്പോൾ അങ്ങോട്ട് പോകുന്നെന്ന് പറഞ്ഞത് പോലും അമ്മയ്ക്ക് ഇഷ്ടമല്ല.
അതിന്റെ കൂടാ പോയി ഒരു വർഷം നിൽക്കാൻ പോണത്..
ഇവിടെയും ഉണ്ടല്ലോ നിനക്ക് നോക്കാനുള്ള കുറെ കാര്യങ്ങൾ.
അത് മതി. അത് നോക്കി നാട്ടിൽ നിൽക്കാം.
അവിടെ പോയി കിടന്നാൽ നിന്റെ കാര്യങ്ങൾ നോക്കാൻ അവിടെ ആരിരിയ്ക്കുന്നെടാ.."
"അവിടെനിയ്ക്ക് ആരും വേണ്ട അമ്മേ..
അവിടെ കാര്യങ്ങൾ നോക്കാൻ ആരുമില്ലെങ്കിൽ അവിടെ ആരും ഇല്ലാഞ്ഞിട്ടാണെന്ന് പറയാം..
ഇവിടെയോ..."
"ആരില്ലെങ്കിലും ഇവിടെ ഞാനില്ലേടാ നിന്റെ അടുത്ത്.
അത് പോരെ നിനക്ക്..
ആശയാണെങ്കിൽ മനസുകൊണ്ട് നമ്മളോടിപ്പോൾ അടുത്തടുത്ത് വരികയാണെന്നാ എനിയ്ക്ക് തോന്നുന്നത്..
അപ്പോൾ തന്നെ നീയിവിടെ നിന്ന് മാറി നിന്നാൽ കൂടുതൽ അകൽച്ചയിലേക്ക് പോകില്ലേ മോനേ നിങ്ങൾ.."
"ഹാ.. ബെസ്റ്റ്.."
അമ്മ പറയുന്നത് കേട്ട് അവൻ ശബ്ദമില്ലാതെ ചിരിച്ചു.
'കൊള്ളാം അമ്മേ..
നല്ല കണ്ടു പിടുത്തം. എന്ന് വച്ചാൽ ഞങ്ങൾ തമ്മിൽ ഒറ്റ നിമിഷം പോലും പിരിയാൻ പറ്റാത്തത്ര അടുപ്പത്തിലല്ലേ.
ഞാൻ ഉണ്ടില്ലെങ്കിൽ ഉണ്ണാതിരുന്നും,എന്നെക്കണ്ടില്ലെങ്കിൽ ഉറക്കമിളച്ചിരുന്നും വൃതം നോക്കുന്ന ഒരു ഭാര്യയെയാണല്ലോ എനിയ്ക്ക് കിട്ടിയിരിയ്ക്കുന്നത്..അപ്പോൾ അവൾ മനസ്സ് കൊണ്ട് അകന്നു പോയില്ലെങ്കിലേ ഉള്ളൂ.
അവളുടെ ഈ അടുപ്പം കാണീരൊക്കെ വെറും നാട്യമാ അമ്മേ.. നിങ്ങൾക്കേ ഉള്ളൂ അത് മനസിലാകാത്തത്..
കുറച്ച് നാൾ ഞാനിങ്ങോട്ട് വരാതാകുമ്പോ
അവൾ തനിയേ മടങ്ങി പൊയ്ക്കൊള്ളും.
അവൾക്ക് തിരികെ ചെല്ലുമ്പോൾ പറയാൻ ഒരു കാരണം വേണ്ടേ..
ആ കാരണമാ ഞാൻ അവൾക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നത്.
അവളുടെ കാര്യത്തിൽ നമുക്കൊരു തെറ്റ് പറ്റിപ്പോയി അമ്മേ..
നമ്മുടെ നിഗമനങ്ങൾക്കും അതീതയായ പെണ്ണായിരുന്നു അവൾ.
ആകാശത്തിന്റെ അനന്തതയിലൂടെ പാറി നടക്കുന്ന ഒരു പറവയെ പോലുള്ള ജീവിതമായിരുന്നു അവളുടേത്.
ഒരു നാട്ടിൽ നിന്ന് അന്യ നാട്ടിൽ പോയി സ്വയം ജോലിചെയ്തു സാമ്പാദിച്ചു ജീവിച്ചു പോന്ന അവളെ നമ്മളൊരു സ്വർഗത്തിലേക്കാണ് കൂട്ടി കൊണ്ട് വന്നതെന്നത് നമ്മുടെ മാത്രം മൂഢവിശ്വാസമായിരുന്നു.
അവൾക്കിപ്പോഴും പഴയ അവളായി തന്നെ ജീവിയ്ക്കാനാണ് ഇഷ്ടം.
തടയാൻ നിൽക്കണ്ട.
പൊയ്ക്കോട്ടെ. അവൾക്ക് അവളുടേതായ ഇഷ്ടപ്രകാരം ജീവിയ്ക്കാനുള്ള അവകാശവും, അധികാരവുമുണ്ട്.
അതിന് നമ്മൾ തടസം നിൽക്കാൻ പാടില്ല.. നമ്മൾ അവളെ ബന്ധിച്ച ഈ കൂട്ടിൽ നിന്ന് ചങ്ങലയഴിച്ചു സ്വയം മുഖ്‌തയായി അവൾ പൊയ്ക്കോട്ടെ.
ഞാനാ ചാപ്റ്റർ വിട്ടു.
അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ നിന്ന് അവൾ ഇല്ലാതാകുന്നതിൽ എനിയ്ക്ക് തെല്ലും നിരാശയില്ല. "
അവൻ പറഞ്ഞു നിർത്തിയപ്പോൾ അൽപ്പ സമയം രുഗ്മിണി അവന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.
പിന്നെ ഒന്നും പറയാനില്ലാത്ത വിധം അവർ അവിടെ നിന്നു മെല്ലെ തിരിച്ചിറങ്ങി പോന്നു.
(തുടരും)
കണ്ണൂർകാരൻ 🌹🌹🌹
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ