#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ
സുരേന്തർ
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
ലല്ലൻ ഭായ് വെറുമൊരു മയക്കുമരുന്ന് കച്ചവടക്കാരൻ മാത്രമായിരുന്നില്ല. ഡൽഹിയുടെ അധോലോകത്ത് അയാൾ വളർന്നത് കൃത്യമായ രാഷ്ട്രീയ-വിദേശ സഹായത്തോടു കൂടിയായിരുന്നു. അയാളുടെ സാമ്രാജ്യത്തിന്റെ വേരുകൾ അതിർത്തി കടന്ന് പാകിസ്ഥാനിലേക്കും കാനഡയിലേക്കും പടർന്നു കിടന്നിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് അതിർത്തി കടത്തിയുള്ള സ്വർണ്ണക്കടത്തിലൂടെയാണ് ലല്ലൻ ഭായ് ഐ.എസ്.ഐ ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ വ്യാജ കറൻസികൾ വിപണിയിൽ എത്തിക്കുക എന്നതായിരുന്നു അവർ ലല്ലനെ ഏൽപ്പിച്ച ആദ്യ ദൗത്യം. ദുബായ് വഴി എത്തുന്ന ഈ വ്യാജ നോട്ടുകൾ നേപ്പാൾ അതിർത്തിയിലൂടെ ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് എത്തിക്കുന്നതിൽ ലല്ലൻ വിജയിച്ചു. ഇതിന് പകരമായി അത്യാധുനിക ആയുധങ്ങളും മയക്കുമരുന്നും ലല്ലന് കുറഞ്ഞ വിലയ്ക്ക് ലഭിച്ചു.
പഞ്ചാബിലെ ലഹരി മാഫിയയെ നിയന്ത്രിച്ചിരുന്നത് ലല്ലൻ ഭായിയുടെ വിശ്വസ്തരായിരുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകൾക്ക് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ ആവശ്യമായ ആയുധങ്ങളും പണവും എത്തിച്ചു കൊടുത്തിരുന്നത് ലല്ലനായിരുന്നു.
"നമുക്ക് വേണ്ടത് പണമല്ല, അധികാരം ആണ്," എന്ന് ലല്ലൻ ഭായ് തന്റെ അനുയായികളോട് പറയുമായിരുന്നു. ഖാലിസ്ഥാൻ അനുകൂലികൾ വഴി ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി കടത്തി ആയുധങ്ങൾ എത്തിക്കുന്ന വിദ്യ ലല്ലൻ ഭായ് പരിചിതമാക്കി. ഇത് വഴി ലഭിക്കുന്ന പണം അയാൾ ദക്ഷിണന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചു.
…….
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ എപ്പോഴും തിരക്കാണ്. എന്നാൽ ഐ.ജി ആദർശൻ സാറിന്റെ മുറിയിൽ അന്ന് അസാധാരണമായ നിശബ്ദതയായിരുന്നു. മുന്നിലിരിക്കുന്ന ഫയലുകളിൽ ലല്ലൻ ഭായ്എന്ന പേര് ചുവന്ന മഷിയാൽ വട്ടം വരച്ചിരിക്കുന്നു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വൻ മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ലല്ലൻ. അയാൾ ദക്ഷിണേന്ത്യ ലക്ഷ്യമിടുന്നു എന്ന രഹസ്യവിവരം ഐ.ബിയാണ് കൈമാറിയത്.
"നമുക്ക് ആ സംഘത്തിന്റെ ഉള്ളിലേക്ക് ഒരാളെ കയറ്റണം. പക്ഷേ അത് നമ്മുടെ റെഗുലർ ഓഫീസർമാരായാൽ പെട്ടെന്ന് പിടിക്കപ്പെടും,"
ആദർശൻ സാർ ആലോചനയിലാണ്ടു.
ആ സമയത്താണ് കയ്യിൽ ഒരു ട്രേയുമായി സുരേഷ് എന്ന സുര അകത്തേക്ക് വന്നത്. സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു സാധാരണ ഓഫീസ് അസിസ്റ്റന്റ്. പക്ഷേ സുരേഷ് വെറുമൊരു ചായക്കാരനായിരുന്നില്ല. പണ്ട് ഐ.ജിയുടെ ഗൺമാനായിരുന്ന പത്മനാഭൻ നായരുടെ മകനാണ് അവൻ. പത്മനാഭൻ നായരുടെ മരണശേഷം ആശ്രിത നിയമനം വഴിയാണ് സുരേഷ് പോലീസിൽ എത്തിയത്.
"സുരേ, നീ പഴയ ബോംബെ കഥകൾ പറയാറുണ്ടല്ലോ? അവിടെ എന്ത് പണിയായിരുന്നു നിനക്ക്?" ആദർശൻ സാർ ഗൗരവത്തിൽ ചോദിച്ചു.
"അത് സാറേ... പണ്ട് വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാ. കുറച്ചു കാലം ധാരാവിയിൽ ഒരു ചായക്കടയിൽ നിന്നു. പിന്നെ ഒരു ചെറിയ ഗാരേജിലും. ആ സമയത്ത് കുറച്ച് ഹിന്ദിയൊക്കെ പഠിച്ചു," സുരേഷ് വിനയത്തോടെ തല ചൊറിഞ്ഞു.
"നീ ഇവിടെ വന്നിട്ട് എത്ര കാലമായി?"
"മൂന്ന് കൊല്ലമായി സാറേ. പക്ഷേ ഇപ്പോഴും ഈ ഫയലുകൾക്കിടയിൽ ഇരിക്കാനാണ് എനിക്കിഷ്ടം."
സുരേഷിന്റെ കണ്ണുകളിലെ ആ തിളക്കം ആദർശൻ സാർ ശ്രദ്ധിച്ചു. ആരും ശ്രദ്ധിക്കാത്ത ഒരു സാധാരണക്കാരൻ—അതായിരുന്നു ലല്ലൻ ഭായിയെ വീഴ്ത്താൻ ഏറ്റവും അനുയോജ്യമായ ആയുധം.
…….
എന്നാൽ സുരേഷിന് ഒരു വലിയ ചരിത്രമുണ്ട്. പത്തനംതിട്ടയിലെ ഒരു ചെറിയ ഗ്രാമത്തിൽ വളർന്ന സുരേഷ്, തന്റെ അച്ഛൻ പത്മനാഭൻ നായരിൽ നിന്നാണ് കളരിയുടെ അടവുകൾ പഠിച്ചത്. ഹൈസ്കൂൾ പഠനത്തിന് ശേഷം അല്പം വികൃതിയായി നടന്ന സുരേഷ് ഒടുവിൽ ഒരു തർക്കത്തെ തുടർന്ന് വീട് വിട്ട് മുംബൈയിലേക്ക് വണ്ടി കയറി.
മുംബൈയിലെ കഷ്ടപ്പാടുകൾക്കിടയിൽ അവൻ അവിടുത്തെ തെരുവുഭാഷയും മനുഷ്യരുടെ സ്വഭാവങ്ങളും കൃത്യമായി പഠിച്ചെടുത്തു. അവിടെയുള്ള ഒരു ഗുണ്ടാനേതാവിന്റെ വണ്ടി നന്നാക്കിക്കൊടുത്താണ് അവൻ ഗാരേജിൽ പേരെടുത്തത്. ഒരിക്കൽ ഒരു തെരുവ് യുദ്ധത്തിൽ അഞ്ചുപേരെ ഒറ്റയ്ക്ക് നേരിട്ട സുരേഷിനെ എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാൽ അച്ഛന്റെ മരണം അവനെ നാട്ടിലേക്ക് തിരികെ എത്തിച്ചു. ആ പഴയ അടിപിടിക്കാരൻ സുരേഷിനെ പോലീസ് യൂണിഫോമിനുള്ളിൽ ആരും തിരിച്ചറിഞ്ഞില്ല.
…….
"നിന്റെ പഴയ ആ രൂപം എനിക്ക് തിരിച്ചു വേണം സുരേ," ആദർശൻ സാർ പറഞ്ഞു. "നിന്റെ പേര് ഇനി മുതൽ സുരേന്ദർ സിംഗ്. ഒരു ഹരിയാനക്കാരൻ മല്ലു സിഖ്."
…….
ലല്ലൻ ഭായിയുടെ സംഘത്തിലേക്ക് നേരിട്ട് ചെന്ന് കയറുന്നത് ആത്മഹത്യാപരമാണെന്ന് ഐ.ജി ആദർശൻ സാറിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ 'സുരേന്ദർ സിംഗ്' എന്ന വ്യാജ വ്യക്തിത്വത്തിന് ഒരു കൃത്യമായ അടിത്തറ വേണമായിരുന്നു.
……
ആദ്യം ചെയ്തത് ഹരിയാന പോലീസിന്റെ ഡാറ്റാബേസിൽ സുരേന്ദർ സിംഗ് എന്ന പേരിൽ ഒരു വ്യാജ ക്രിമിനൽ ഫയൽ ഉണ്ടാക്കുക എന്നതായിരുന്നു. റോത്തക്കിൽ ഒരു രാഷ്ട്രീയ കൊലപാതകം നടത്തി ഒളിച്ചോടിയ ക്രിമിനൽ എന്ന നിലയിലാണ് സുരേഷിനെ അവർ ചിത്രീകരിച്ചത്. ലല്ലൻ ഭായിയുടെ ചാരന്മാർ പോലീസ് റെക്കോർഡുകൾ പരിശോധിച്ചാൽ പോലും സുരേഷ് ഒരു യഥാർത്ഥ കുറ്റവാളിയാണെന്ന് അവർക്ക് തോന്നും വിധമായിരുന്നു ആ പ്ലാൻ.
……..
ഡൽഹിയിലെ പഹാഡ്‌ഗഞ്ചിലെ ഒരു പൊളിഞ്ഞ ലോഡ്ജിൽ സുരേഷ് താമസം തുടങ്ങി. ദിവസങ്ങളോളം ഒരേ മുഷിഞ്ഞ വസ്ത്രം ധരിച്ച്, താടി വളർത്തി, കണ്ണുകളിൽ ഒരുതരം ക്രൂരത വരുത്തി അവൻ അവിടെയുള്ള തട്ടുകടകളിൽ ഇരുന്നു. ആരെയും കൂസാത്ത ഭാവം. ആരെങ്കിലും നോക്കിയാൽ തിരികെ തുറിച്ച് നോക്കുന്ന പ്രകൃതം.
അവിടെയുള്ള പ്രാദേശിക ഗുണ്ടകൾ സുരേഷിനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരിക്കൽ കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടുപേർ വന്ന് സുരേഷിനെ ശല്യം ചെയ്തു.
"ഏയ് , ഇവിടെ ഇരിക്കാൻ നിനക്ക് ആരാ അനുവാദം തന്നത്?"
സുരേഷ് മറുപടി പറഞ്ഞില്ല. ചായ കുടിച്ചു തീർത്ത ശേഷം ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചു. അടുത്ത നിമിഷം ആ രണ്ടുപേരും നിലത്ത് കിടന്ന് പിടയുകയായിരുന്നു. സുരേഷിന്റെ കൈക്കരുത്ത് ആ പരിസരത്ത് പാട്ടായി.
ഈ വാർത്ത ലല്ലൻ ഭായിയുടെ വലംകൈയായ ജഗ്ഗുവിന്റെ ചെവിയിലെത്തി. ജഗ്ഗുവിന് തന്റെ സംഘത്തിലേക്ക് പുതിയ അടിപിടിക്കാരെ' ആവശ്യമായിരുന്നു. ഒരു രാത്രിയിൽ, സുരേഷ് താമസിക്കുന്ന ലോഡ്ജിന് മുന്നിൽ മൂന്ന് കറുത്ത കാറുകൾ വന്നു നിന്നു.
ജഗ്ഗു പുറത്തിറങ്ങി സുരേഷിന്റെ അടുത്തേക്ക് നടന്നു.
"നീ കൊള്ളാമല്ലോ. ഹരിയാനയിൽ നിന്ന് എന്തിനാ ഇങ്ങോട്ട് വന്നത്?"
സുരേഷ് തന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
"അവിടെ ഒരുവനെ തീർത്തു. ഇപ്പോൾ പോലീസ് പിന്നാലെയുണ്ട്. ജീവിക്കാൻ ഒരു പണി വേണം, അത്ര തന്നെ."
സുരേഷിന്റെ ആ ചങ്കൂറ്റം ജഗ്ഗുവിന് ഇഷ്ടപ്പെട്ടു. "നാളെ രാവിലെ യമുനയുടെ തീരത്തുള്ള പഴയ ഗോഡൗണിലേക്ക് വാ. നമുക്ക് നോക്കാം."
അടുത്ത ദിവസം സുരേഷ് ഗോഡൗണിലെത്തി. അവിടെ ലല്ലൻ ഭായ് തന്റെ സിംഹാസനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. സുരേഷിനെ കണ്ടതും ലല്ലൻ ഒന്ന് പുച്ഛിച്ചു.
"നിന്നെ കണ്ടാൽ ഒരു മലയാളി ലുക്ക് ഉണ്ടല്ലോ?" ലല്ലൻ ചോദിച്ചു.
"അതെ ഭായ്, അച്ഛൻ മലയാളിയാണ്. പക്ഷേ വളർന്നത് ഹരിയാനയിലാണ്. അതുകൊണ്ട് തല്ലാൻ എനിക്ക് ഹരിയാനക്കാരന്റെ കരുത്തുണ്ട്," സുരേഷ് ഹിന്ദിയിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ലല്ലൻ ഒരു വലിയ ഗുണ്ടയെ ചൂണ്ടി പറഞ്ഞു, "ഇവനെ ഒന്നു വീഴ്ത്തി കാണിക്കൂ."
നാട്ടിലെ കളരിമുറകൾ സുരേഷ് മനസ്സിൽ ധ്യാനിച്ചു. എതിരാളി ആഞ്ഞടിച്ചപ്പോൾ സുരേഷ് ഒഴിഞ്ഞു മാറി അയാളുടെ മർമ്മം നോക്കി ഒരൊറ്റ പ്രഹരം. നിമിഷങ്ങൾക്കുള്ളിൽ ആ രാക്ഷസരൂപൻ നിലംപതിച്ചു. ലല്ലൻ ഭായ് എഴുന്നേറ്റു നിന്ന് കൈയടിച്ചു.
……
തുടക്കത്തിൽ സുരേഷിനെ അവർ വിശ്വസിച്ചില്ല. എല്ലാ നീക്കങ്ങളും ലല്ലന്റെ ആളുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ സംഘത്തിനുള്ളിലെ ഒരു ചാരനെന്ന് സംശയിക്കുന്ന ഒരാളെ ലല്ലൻ സുരേഷിന്റെ മുന്നിലിട്ട് തല്ലി.
"ഇവനെ നീ തീർക്കണം," ലല്ലൻ സുരേഷിന് ഒരു കത്തിയെറിഞ്ഞു കൊടുത്തു.
സുരേഷിന്റെ ഉള്ളൊന്ന് പിടഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. പക്ഷേ സുരേഷ് പതറിയില്ല. അവൻ ആ കത്തിയെടുത്ത് അയാളുടെ അടുത്തേക്ക് ചെന്നു. എന്നാൽ കൊല്ലുന്നതിന് പകരം, അയാളുടെ കെട്ടുകൾ അറുത്തു മാറ്റി ലല്ലന്റെ നേരെ തിരിഞ്ഞു.
"ഭായ്, ഒരു വഞ്ചകനെ കൊല്ലാൻ എനിക്ക് ആയുധം വേണ്ട. പക്ഷേ ഇവൻ ചാരനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? അതോ എന്നെ പരീക്ഷിക്കുകയാണോ?ഞാൻ ചതിക്കില്ല പക്ഷെ എന്നെ ചതിക്കുന്നവരെ ഇഷ്ടം അല്ല"
സുരേഷിന്റെ ആ മറുചോദ്യം ലല്ലനെ അത്ഭുതപ്പെടുത്തി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "നീ മിടുക്കനാണ് സുരേന്ദർ. നിന്നെ എനിക്ക് വിശ്വാസമായി."
യഥാർത്ഥത്തിൽ ആ ചാരൻ ലല്ലന്റെ തന്നെ ഒരാളായിരുന്നു. സുരേഷിന്റെ ആത്മാർത്ഥത അളക്കാൻ ലല്ലൻ ഒരുക്കിയ നാടകമായിരുന്നു അത്. അതിൽ വിജയിച്ചതോടെ സുരേഷ് ലല്ലൻ ഭായിയുടെ വിശ്വസ്ത വൃത്തത്തിലേക്ക് പ്രവേശിച്ചു. അവിടെ നിന്നാണ് കേരള പോലീസിന് ആവശ്യമായ രഹസ്യ വിവരങ്ങൾ അവൻ ചോർത്താൻ തുടങ്ങിയത്.
സുരേഷിനെ അവൻ തന്റെ ടീമിലെ പുതിയ ഹിറ്റ്മാൻആയി നിയമിച്ചു. ലല്ലൻ ഭായിയുടെ എല്ലാ രഹസ്യ ഇടപാടുകളും സുരേഷ് ശ്രദ്ധിക്കാൻ തുടങ്ങി. രാത്രികളിൽ ആരും കാണാതെ അവൻ തന്റെ സ്പെഷ്യൽ ഫോണിലൂടെ കോഡുകൾ വഴി കേരളത്തിലേക്ക് വിവരങ്ങൾ അയച്ചു. നാട്ടിലെ തന്റെ പ്രിയ സുഹൃത്തായ സജിതൻ എന്ന കോൺസ്റ്റബിളിന് അവൻ അയച്ച കത്തുകൾ യഥാർത്ഥത്തിൽ ഐ.ജി ആദർശൻ സാറിനുള്ള രഹസ്യ റിപ്പോർട്ടുകളായിരുന്നു.
"സജിതാ, അവിടെ മഴ പെയ്യാൻ പോകുന്നു. പശുക്കളെ തൊഴുത്തിൽ കയറ്റണം (അർത്ഥം: വലിയൊരു കള്ളക്കടത്ത് വണ്ടി പുറപ്പെടാൻ പോകുന്നു, തടയാൻ തയ്യാറാവുക)."
ലല്ലൻ ഭായിയുടെ വാരണാസിയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചില നീല ഫയലുകൾ കണ്ടു. അതിൽ ഓപ്പറേഷൻ തരംഗ്'ൽ എന്നൊരു പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങൾ വഴി സ്ഫോടകവസ്തുക്കൾ കടത്താനും ഐ.എസ്.ഐയുടെ സഹായത്തോടെ ദക്ഷിണേന്ത്യയിൽ അശാന്തി പടർത്താനുമുള്ള നീക്കമായിരുന്നു അത്.
അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ വിവരങ്ങൾ സുരേഷ് തന്റെ മൈക്രോ ക്യാമറയിൽ പകർത്തി. ലല്ലൻ ഭായിയുടെ ഫോണിലേക്ക് വന്നിരുന്ന അന്താരാഷ്ട്ര കോളുകൾ പലതും ലാഹോറിൽ നിന്നാണെന്ന് സുരേഷ് തിരിച്ചറിഞ്ഞു. ഇത് കേവലം ഒരു ഗ്യാങ്സ്റ്റർ യുദ്ധമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വലിയൊരു തീവ്രവാദ ശൃംഖലയാണെന്ന് സുരേഷ് മനസ്സിലാക്കി.
……
വാരണാസിയിലെ മണികർണ്ണിക ഘട്ടിന് അല്പം അകലെയുള്ള വിജനമായ ഒരു പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ആ നിർണ്ണായക കൂടിക്കാഴ്ച. ഗംഗാ നദിയിൽ അന്ന് അസാധാരണമായ മൂടൽമഞ്ഞായിരുന്നു. ലല്ലൻ ഭായ് തന്റെ കറുത്ത കുർത്തയ്ക്കുള്ളിൽ ഒളിപ്പിച്ച വിദേശ നിർമ്മിത പിസ്റ്റൾ ഇടയ്ക്കിടെ തടവി നോക്കുന്നുണ്ടായിരുന്നു. കൂടെ വിശ്വസ്തനായി സുരേഷും അക്കരെയെത്തിയ രണ്ട് സ്പീഡ് ബോട്ടുകളിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച അഞ്ചുപേർ ഇറങ്ങിവന്നു. അതിലൊരാൾ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഗ്രൂപ്പിന്റെ പ്രതിനിധിയും മറ്റൊരാൾ ലാഹോറിൽ നിന്നുള്ള ഐ.എസ്.ഐ ഏജന്റുമായിരുന്നു.
"സാധനം എവിടെ?" ഐ.എസ്.ഐ ഏജന്റ് ഗൗരവത്തിൽ ചോദിച്ചു.
ലല്ലൻ ഭായ് സുരേഷിന് നേരെ കൈ കാണിച്ചു. സുരേഷ് അടുത്തുണ്ടായിരുന്ന രണ്ട് വലിയ മരപ്പെട്ടികൾ തുറന്നു. അതിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും, അതിനടിയിലായി അത്യാധുനിക ഐ.ഇ.ഡി (IED) ചിപ്പുകളും ഉണ്ടായിരുന്നു.
"ഇത് അടുത്ത ആഴ്ചയോടെ കൊച്ചിയിലും മംഗലാപുരത്തും എത്തും. ദക്ഷിണേന്ത്യ നമ്മൾ വിചാരിച്ച പോലെ കത്തും," ലല്ലൻ ഭായ് ക്രൂരമായി ചിരിച്ചു.
ഈ വിവരം മൈക്രോഫോണിലൂടെ കേട്ടുകൊണ്ടിരുന്ന ഐ.ജി ആദർശൻ സാർ ഞെട്ടിപ്പോയി.
പെട്ടെന്നാണ് ലല്ലന്റെ കയ്യിലുള്ള സിഗ്നൽ ജാമർ ചുവന്ന പ്രകാശം കാണിച്ചത്.
"ആരോ നമ്മളെ നിരീക്ഷിക്കുന്നുണ്ട്!" ലല്ലൻ അലറി. അവൻ സംശയത്തോടെ സുരേഷിനെ നോക്കി. സുരേഷിന്റെ കുർത്തയുടെ പോക്കറ്റിൽ ഒരു ചെറിയ നീല വെളിച്ചം മിന്നുന്നുണ്ടായിരുന്നു—അതൊരു മൈക്രോ ട്രാൻസ്മിറ്ററായിരുന്നു.
"സുരേന്ദർ... നീ എന്നെ ചതിച്ചു!" ലല്ലൻ തോക്ക് സുരേഷിന്റെ തലയ്ക്ക് നേരെ ചൂണ്ടി.
മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോഴും സുരേഷിന്റെ മുഖത്ത് ഭയമുണ്ടായിരുന്നില്ല. അവൻ പതുക്കെ ഒന്ന് ചിരിച്ചു.
"ഭായ്, ഞാൻ പറഞ്ഞില്ലേ... എന്നെ ചതിക്കുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന്. പക്ഷേ രാജ്യം ചതിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല."
ലല്ലൻ ട്രിഗർ അമർത്തുന്നതിന് തൊട്ടുമുമ്പ് സുരേഷ് ഒരു ഇടിമിന്നൽ വേഗത്തിൽ അവന്റെ കൈ പിടിച്ചു തിരിച്ചും. വെടിയുണ്ട ആകാശത്തേക്ക് പാഞ്ഞു. അടുത്ത നിമിഷം സുരേഷ് തന്റെ കുർത്ത വലിച്ചു കീറി എറിഞ്ഞു. ഉള്ളിൽ കേരള പോലീസിന്റെയും എൻ.ഐ.എയുടെയും സംയുക്ത ദൗത്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റായിരുന്നു.
"Now!" സുരേഷ് തന്റെ വാച്ച് വഴി സിഗ്നൽ നൽകി.
നിമിഷങ്ങൾക്കുള്ളിൽ ഗംഗയുടെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് നാല് പോലീസ് ബോട്ടുകൾ കുതിച്ചെത്തി. മുകളിൽ നിന്നും ഹെലികോപ്റ്ററിന്റെ ഇരമ്പൽ കേട്ടു. Up പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡോകളും കേരള പോലീസും Nia യും നാലുഭാഗത്തുനിന്നും വളഞ്ഞു.
ഗുണ്ടകൾ വെടിയുതിർക്കാൻ തുടങ്ങി. സുരേഷ് ഒഴിഞ്ഞുമാറി ലല്ലന്റെ കഴുത്തിന് പിടിച്ച് ഒരു 'മർമ്മപ്രഹരം' നൽകി. ലല്ലൻ വേദനകൊണ്ട് പുളഞ്ഞു. ആയുധം താഴെയിടാൻ സുരേഷ് ഗർജ്ജിച്ചു. ഐ.എസ്.ഐ ഏജന്റും ഖാലിസ്ഥാൻ പ്രതിനിധിയും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് അവരെ പിടികൂടി.
നിലത്തു വീണ ലല്ലൻ ഭായിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സുരേഷ് അവനെ എഴുന്നേൽപ്പിച്ചു.
"നീ ആരാടാ?" ലല്ലൻ ചോര തുപ്പിക്കൊണ്ട് ചോദിച്ചു.
. "എന്റെ പേര് സുരേഷ്. കേരള പോലീസ്! ഓർത്തു വെച്ചോ, ഈ മണ്ണ് തൊട്ടു കളിക്കാൻ വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും!"
ലല്ലൻ ഭായിയെയും സംഘത്തെയും വിലങ്ങ് വെച്ച് ബോട്ടിലേക്ക് കയറ്റുമ്പോൾ, ഗംഗയുടെ തീരത്ത് സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു. മാസങ്ങളായി അനുഭവിച്ച പിരിമുറുക്കം ഒഴിഞ്ഞപ്പോൾ സുരേഷ് പതുക്കെ ഗംഗയിലെ ജലം കൈയ്യിലെടുത്തു മുഖം കഴുകി.
ദൂരെ നിന്നും ഐ.ജി ആദർശൻ സാറിന്റെ ഫോൺ കോൾ വന്നു.
"സുരേഷേ... ദൗത്യം വിജയിച്ചു. രാജ്യം നിന്നെ ഓർത്ത് അഭിമാനിക്കുന്നു."
"നന്ദി സാറേ... പക്ഷേ ഒരു കാര്യമുണ്ട്,"
സുരേഷ് പറഞ്ഞു. "ഇനി ഈ വേഷം കെട്ടൽ എനിക്ക് വയ്യ. എനിക്ക് എത്രയും വേഗം നാട്ടിലെത്തണം. പരുത്തിപ്പാറയിലെ ആ കടയിൽ പോയി ഒരു സുലൈമാനിയും കുടിച്ച് നല്ല നാടൻ ഊണ് കഴിക്കണം. ഈ അലവലാതികളുടെ ചപ്പാത്തിയും പരിപ്പും കഴിച്ച് മടുത്തു!"
ആദർശൻ സാറിന്റെഫോണിലൂടെ പൊട്ടിച്ചിരി വാരണാസിയിലെ കാറ്റിൽ അലിഞ്ഞു ചേർന്നു.
ഒരു മഹാവിപത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ച നായകൻ പതുക്കെ തന്റെ പഴയ നാടൻരൂപത്തിലേക്ക് മടങ്ങുകയായിരുന്നു.
…….
End