#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 51
✍️ രചന - ജിഫ്ന നിസാർ 💐
ബസ്സിന് എന്തേലും പ്രശ്നമുണ്ടോ അച്ഛാ.. "
അശോകനുള്ള ചായയുമായി തുളസിക് പകരം അന്ന് വന്നത് കാർത്തുവാണ്.
വന്നതേ അവൾക്ക് ചോദിക്കാനുള്ളത് ഈ കാര്യവും.
അശോകൻ അവളെ മുഖം ചുളിച്ചു നോക്കി.
"ന്തേയ്.."
അയാളുടെ നോട്ടം കാണെ കാർത്തു ഗൂഡമായൊരു ചിരിയോടെ വീണ്ടും ചോദിച്ചു.
സാധാരണ കോളേജിൽ നിന്നും തിരികെ വന്നാൽ എഴുന്നേറ്റ് പോരാൻ പോലും മടിയുള്ള ആളാണ് ഇന്നിപ്പോ ആറര മണിക് തന്നെ എഴുന്നേറ്റു വന്നിട്ട് ബസ്സിന്റെ പ്രശ്നം അന്വേഷിച്ചു നോക്കുന്നത്.
അതും കുളിയൊക്കെ കഴിഞ്ഞു ചെറിയൊരു ഒരുക്കങ്ങളൊക്കെ കഴിഞ്ഞു വന്നു നിൽക്കുന്നത്.
നീ എവിടേലും പോണുണ്ടോ കുഞ്ഞാറ്റെ . "
കയ്യിലുള്ള പത്രം മടക്കി ടീപോയിലേക്ക് ഇട്ട് കൊണ്ട് അവളുടെ കയ്യിലുള്ള ചായക്ക് കൈ നീട്ടുന്നതിനിടെ അശോകൻ ചോദിച്ചു.
"ഇല്ല.. "
കാർത്തു അയാളുടെ അരികിലേക്കിരുന്നു.
"പിന്നെന്താ. രാവിലെ തന്നെ മനുഷ്യകോലത്തിൽ..
"ഓഓഓ.. അതാണോ.രാവിലെ എണീറ്റ് കുളിച്ചില്ല വൃത്തിയായി നിന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് താങ്ങളുടെ മിസ്സിസ് ഇനി വെറുതെ ചൊറിയും.. തത്കാലം എനിക്ക് അതിന് താല്പര്യമില്ല മിസ്റ്റർ.. അത് കൊണ്ടൊന്നു കുളിച്ചു.. ചെറുതായി ഒരുങ്ങി.. ദാറ്റ് സോൾവിഡ്.."
കാർത്തു വളരെ നിസാരമായിട്ടാണ് പറയുന്നത്.
"അച്ഛനിത് പറ.. ബസ്സിന് എന്താ പറ്റിയെ.. കണ്ടിട്ട് പ്രശ്നമൊന്നും ഇല്ലല്ലോ. ഇന്നത് ഓട്ടം പോണില്ലെ."
കാർത്തുവിന് അറിയേണ്ടത് അതായിരുന്നു.
"ഓ.. നീയാരാ ബസ് മേക്കാനിക്കോ.. നോക്കിയൊക്കെ പ്രശ്നം കണ്ട് പിടിക്കാൻ.."
അശോകൻ അവളുടെ തലക്കോരടി കൊടുത്തു കൊണ്ട് ചിരിച്ചു.
"അച്ഛാ..
കാർത്തു അയാളെ നോക്കി കണ്ണുരുട്ടി.
"സമയം ഏഴര കഴിഞ്ഞു.. ഇനിയുമെന്താ ബസ് കൊണ്ട് പോവാതെ.."
കാശിയെ അത്രയും നേരമായി കാത്തിരുന്നു കാണാത്തതിന്റെ നിരാശ മുഴുവനുമുണ്ടായിരുന്നു അവളുടെ വാക്കുകൾക്.
ആ ഒരു ദർശനസുഖത്തിനു വേണ്ടി മാത്രമാണല്ലോ ആ തണുപ്പുള്ള വെളുപ്പിന് മൂടി പുതച്ചുറങ്ങാൻ മോഹമുണ്ടായിട്ടും അതിനേക്കാൾ ദാഹത്തോടെ ഒരുവൻ വിളിച്ചുണർത്തിയത് പോലെ ആറ് മണിക്ക് മുന്നേ എഴുന്നേറ്റത്.
അവന് വേണ്ടി മാത്രമാണ് കുളിച്ചു റെഡിയായി കാത്തിരുന്നത്.
ഒരു വാക്ക് മിണ്ടിയിട്ട് എത്ര നാളായി.
ഇനിയൊന്ന് കാണാതെ വയ്യെന്നായി തീർന്നിരിക്കുന്നു.. ഉള്ളിലെ ദാഹം.
അതിനേക്കാൾ, അച്ഛനോട് താൻ അവനെ കുറിച്ച് പറയാൻ പോകുവാണെന്ന് അവനെ ഒന്നറിയിക്കണം.
മറച്ചു പിടിച്ച അവന്റെ സ്നേഹം പുറത്ത് ചാടുന്നത് കൺ നിറയെ കാണാം.
എന്തെല്ലാം ആഗ്രഹങ്ങളുമായാണ് ഒറ്റയടിക്ക് തകർന്ന് പോയത്.
"ഏഴര മണിക്ക് ബസ് എടുക്കും എന്നൊക്കെ നിനക്കറിയാമോ.."
തികച്ചും സ്വാഭാവികമെന്നത് പോലെയാണ് അശോകൻ ചോദിക്കുന്നത്.
"അതൊക്കെ എനിക്കറിയാം.."
കയ്യിലെ നെയിൽ പോളീഷിന്റെ ഭംഗി നോക്കി കൊണ്ടവൾ ആ മുഖം കാണാതെ അതിലെ ഭാവങ്ങളെ അറിയാതെ അലസമായിട്ട് പറഞ്ഞു.
"എങ്ങനെ അറിയാം.."
ആ ചോദ്യം..
കാർത്തു ഒരവസരം കിട്ടിയത് പോലെ ഒന്നാലോചിച്ചു.
കാശിയെ കുറിച്ച് പറഞ്ഞാലോ എന്നായിരുന്നു അവളുടെ മനസ്സിൽ.
എന്തായാലും ഇന്നത് അച്ഛനോട് പറയണം എന്ന് തന്നെയാണ് തന്റെ തീരുമാനം.
ഇവിടിപ്പോ അതിനെ കുറിച്ച് പറയാൻ അച്ഛനായിട്ട് തന്നെ ഒരു അവസരം നൽകിയത് പോലൊരു ചോദ്യം.
ഉള്ളൊന്നുലഞ്ഞു പോയി.
വർഷങ്ങളായി ഉള്ളിൽ ഒതുക്കി കൊണ്ട് നടന്നൊരു ഇഷ്ടം അച്ഛനോട് പറയാൻ പോകുന്നതിന്റെ ത്രില്ല്..
അച്ഛൻ അംഗീകരിച്ചു തരും എന്നതിൽ കവിഞ്ഞൊന്നും ഓർത്ത് ഉള്ള ധൈര്യം കളയാൻ അവൾ തയ്യാറല്ല.
"ബസ്സിന്റെ.... ബസ്സിന്റെ സമയമല്ല അച്ഛ.. അതെടുക്കാൻ കാശ്യേട്ടൻ വരുന്ന സമയം എനിക്കറിയാം.."
അവളുടെ സ്വരം പതിഞ്ഞു.
അത് കേട്ടതും കാർത്തു കൊണ്ട് കൊടുത്ത ചായ കപ്പ് ചുണ്ടോട് ചേർത്ത് തുടങ്ങിയാ അശോകൻ അതേ അവസ്ഥയിൽ ഒന്ന് സ്റ്റക്കായി പോയി.
ചതി..
അയാളുടെ ഉള്ളിലൊരു വന്യ മൃഗം മുരണ്ടു.
"അതെന്തിന് നീ അറിയുന്നു.."
എത്ര ശ്രമിച്ചിട്ടും അയാളുടെ സ്വരം അങ്ങേയറ്റം പരുക്കമായി.
പ്രണയത്തിന്റെ അലകൾ ഉള്ളിൽ വീണു തുടങ്ങിയവൾ പക്ഷേ അതൊന്നും അറിഞ്ഞതുമില്ല.
"ഞങ്ങൾ... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്.."
അശോകന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു കൊണ്ടത് പറയുമ്പോൾ കാർത്തുവിന്റെ മുഖം ചുവന്നു വിങ്ങി.
കാതിൽ ഒരു സ്ഫോടനം നടന്നത് പോലെ അയാളോന്നു വിറച്ചു.
മഹേഷിന്റെ വാക്കുകൾ തലയ്ക്കു ചുറ്റും വട്ടം കറങ്ങി നടക്കുന്നത് പോലെ അശോകന്റെ ചെവി കൊട്ടിയടച്ചു.
കാശിയെ കുറിച്ചൊക്കെ അയാളുടെ പല്ലുകൾ ഞെരിഞ്ഞാമർന്നു.
കൂടെ നടന്നു കൊണ്ടവൻ എത്ര ഭംഗിയായി തന്നെ ചതിച്ചുവെന്ന് സ്വയം കുറ്റപ്പെടുത്തി.
"ഞങ്ങൾ ഇഷ്ടത്തിലാണ് എന്ന് പറയുമ്പോൾ... കാശിക്കും ഇഷ്ടമാണെന്ന് തന്നെയാണോ..?"
ഉള്ളിലുള്ള സംശയം ഒന്ന് കൂടി തീർക്കാൻ വേണ്ടിയിട്ട് സംഘർഷങ്ങളെ സ്വയം ഒതുക്കി പിടിച്ചിട്ട് കാർത്തു അതറിയാതിരിക്കാൻ ശ്രമിച്ചു കൊണ്ടാണ് അശോകൻ അവളോടത് ചോദിച്ചത്.
എത്രയൊക്കെ ഒന്നുമുണ്ടാവില്ലെന്ന് പറഞ്ഞു സമാധാനം കണ്ടെത്താൻ ശ്രമിച്ചാലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഭയം പോലെ ഒരു പൊട്ടി തെറിയോ ദേഷ്യപ്പെടലൊ അശോകനും ഇല്ലെന്ന് കണ്ടതും കാർത്തുവിന് ആവേശമായി.
"കാശ്യേട്ടന്റെ കാര്യമൊന്നും പറയേണ്ട അച്ഛാ.. മൂപ്പർക്ക് അച്ഛനോടുള്ള കടപ്പാടും എന്നോടുള്ള സ്നേഹവും ഒരുപോലെയാണ്. നമ്മളെ സങ്കടപ്പെടുത്താൻ വയ്യ. അത്രേം നല്ലവനാ അച്ഛ.. സ്നേഹമുള്ളവനാ .എന്നെ ജീവനാ..
പിന്നെ കാഷിച്ചിരി കുറവ് കാണും.
അത് നമ്മക്ക് പ്രശ്നമില്ലലോ.
അച്ഛന്റെ മോളെ പൊന്ന് പോലെ നോക്കുന്ന ഒരാൾ എന്നുള്ളതല്ലേ എന്റെ വിവാഹത്തെ കുറിച്ച് അച്ഛന്റെ മനസ്സിൽ.
അതിന് കാശിയേട്ടൻ ആപ്റ്റാവും."
കാശിയെ കുറിച്ച് പറഞ്ഞതിന്റെ എതിർപ്പൊന്നും കാണിക്കാത്ത നന്ദി പോലെ ചുറ്റി പിടിച്ചിരിക്കുന്ന അശോകന്റെ കൈ തുടയിൽ പറയുന്നതിനൊപ്പം തന്നെ കാർത്തുവിന്റെ ചുണ്ടുകൾ പതിയുന്നുണ്ട്.
പക്ഷേ എരി തീ പോലെ ജ്വലിക്കുന്ന അയാളെ കൂടുതൽ ആളി കത്തിക്കാൻ പ്രാപ്‌തിയുള്ളതാണ് കാർത്തു പറയുന്നാ ഓരോ വാക്കുകളും.
താൻ പ്രതീക്ഷിക്കുന്നത്തിനും അപ്പുറം അവർ തമ്മിലുള്ള ബന്ധം വളർന്നു കഴിഞ്ഞുവെന്ന് അയാൾക്കുറപ്പായി.
"കാശ്യേട്ടനെ കുറിച്ച് അച്ഛന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. അച്ഛന് മൂപ്പരെ ഒരുപാട് ഇഷ്ടമാണല്ലോ.. "
കാർത്തു ചിരിയോടെ അശോകൻ നോക്കി.
"പക്ഷേ ഇത് പോലൊരു ഇഷ്ടം..."
അശോകൻ എന്തോ പറയാൻ വന്നത് പാതിയിൽ നിർത്തി..
"അച്ഛൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണോ..
കാർത്തു അയാൾ പറയാൻ ആഞ്ഞാ ബാക്കി ഭാഗം പൂരിപ്പിച്ചു കൊണ്ട് ചോദിച്ചു.
അശോകൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
"അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ പിടിച്ചു കെട്ടിച്ചു തന്നാൽ അച്ഛന് മോളുടെ കല്യാണത്തിന് കൂടാം. ഇല്ലേൽ ഞാനും കാശ്യേട്ടാനും ഒളിച്ചോടും ട്ടോ.
അങ്ങനൊരു പ്ലാൻ ബി കൂടി ഞങ്ങളുടെ കയ്യിൽ സ്റ്റോക്കുണ്ട്.. അച്ഛന്നത് മറക്കണ്ട.. കാശ്യേട്ടന് ആരേം പേടിയില്ലെന്നും എന്തെങ്കിലും ചെയ്യാൻ കരുതിയാൽ അത് നന്നായി ചെയ്യുമെന്നും അച്ഛനറിയാലോ.. വെറുതെ റിസ്ക് എടുക്കാൻ നിൽക്കണ്ട മോനെ അച്ഛാ.. പണി പാളും കേട്ടോ.."
ചിരിയോടെ.. തീർത്തും തമാശയായിട്ടാണ് കാർത്തു അത് പറഞ്ഞതെങ്കിൽ അശോകന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.
കാശിയോടുള്ള ദേഷ്യം അയാളുടെ ഉള്ളിൽ അലറി വിളിച്ചു തുടങ്ങി.
പക്ഷേ അതിന്റെ യാതൊരു വിധസൂചനകളും പുറമെ കാണിക്കാതെ കാർത്തുവിന് മുന്നിൽ നേർത്തൊരു ചിരിയോടെ അയാൾ അങ്ങേയറ്റം ശാന്തത അഭിനയിച്ച് തകർത്തു.
ഒച്ച വെച്ച് ഭയപ്പെടുത്തി കൊണ്ടൊരു തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്ന് അയാളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ.
നിഗൂഡമായ നിരവധി തന്ത്രങ്ങളിൽ അയാൾ അഗ്രഗണ്യനുമാണ്.
അങ്ങനെ ഒരാൾ ആ പ്രശ്നളങ്ങനെ കൂടുതൽ വഷളാക്കി കൈ വിട്ട് പോകാൻ വിടുകയുമില്ല.
"ഇഷ്ടമൊക്കെ നമ്മുക്ക് ഒരാളോടല്ലേ അച്ഛാ തോന്നൂ.. ആ ആൾക്കൊപ്പം ജീവിക്കുമ്പോഴല്ലേ അത് ജീവിതമാകൂ.
എനിക്ക് കാശ്യേട്ടനെ ഇഷ്ടമാണ്
കാശ്യേട്ടന് എന്നെയും ഇഷ്ടമാണ്.
എന്റെ ലൈഫ് ഞാൻ ആളോടൊപ്പം ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു.
അച്ഛനോട് പറയുമ്പോ അച്ഛൻ എതിർക്കില്ലെന്ന് എനിക്കറിയാം.
അച്ഛന്റെ മരുമകന് വേണ്ടുന്ന ക്വാലിറ്റി എല്ലാം കാശ്യേട്ടനിൽ ഉണ്ടല്ലോ."
എതിർത്തില്ലവന്നത് പോലെ തന്നെ അശോകനത് അനുകൂലിക്കുന്നുമില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ കാശിയെ താൻ എന്ത് മാത്രം ആഗ്രഹിക്കുന്നു എന്നുള്ളത് അയാൾക്ക് മുന്നിൽ ചെറുതായി ഒന്ന് വിശദീകരിക്കുയാണ് കാർത്തു.
പക്ഷേ കാശിയെ കുറിച്ചുള്ള സ്നേഹം അവൾ പറയുമ്പോൾ അവന്റെ ചതിയെ കുറിച്ച് മഹേഷിന്റെ വാക്കുകളാണ് അശോകന്റെ മനസ്സിൽ മുഴുവനും.
"മതി കുഞ്ഞാറ്റെ . ഞാനെന്തായാലും കാശിയെ ഒന്ന് കാണട്ടെ. നിന്നോടുള്ള സ്നേഹം അവനെത്ര മാത്രം സിൻസിയാറായി എടുത്തിരിക്കുന്നുവെന്ന് എനിക്കറിയണ്ടേ.."
കാർത്തു വീണ്ടും കാശിയെ കുറിച്ച് തന്നെ പറയവേ.. ഇനിയുമത് കേട്ടിരിക്കാൻ വയ്യാത്ത അസഹ്യതയോടെ അശോകൻ തെല്ലുറക്കെ തന്നെ പറഞ്ഞു.
അതോടെ കാർത്തു ഒരു നിമിഷം മൗനമായി.
അവനിനി തന്നെ ഇഷ്ടമല്ലെന്നാങ്ങാനും പറഞ്ഞ പിന്നെ തീർന്നു..അവൾ ദയനീയമായി ഓർത്തു.
"ഏതായാലും എന്റെ കണ്മുന്നിൽ എന്നെ പറ്റിച്ചു കൊണ്ട് രണ്ടാളും ഇത് ഇത്രയും വരെയും കൊണ്ടെത്തിച്ചില്ലേ. മിടുക് തന്നെ.."
അശോകൻ പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടാണത് പറഞ്ഞത്.
അത് അച്ഛാ.. "
കാർത്തുവിനും അതിന് എന്തുത്തരം പറയേണ്ടതെന്നറിയില്ല.
"ഇനിയൊന്നും പറയേണ്ട.. ഞാനവനെ കണ്ടിട്ട് വരാം. എന്നിട്ട് എന്റെ തീരുമാനം പറയും.. കാശിയെ കുറിച്ച് നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു.
അതിനർത്ഥം അവനെ ഞാൻ അംഗീകരിച്ചു എന്നല്ല.
എന്റെ ഒറ്റ മകളാണ് നീ.
നിന്റെ ജീവിതം എനിക്കത്ര മാത്രം പ്രധാനപ്പെട്ടതാണ്.
ഇത്രയൊക്കെ പറഞ്ഞത് നിന്നെയും അവനെയും പിരിക്കും എന്നൊന്നുമല്ല.
അതൊന്നും ഓർത്തു കൊണ്ടിനി അവനൊപ്പം ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്യുകയും വേണ്ട.. മനസ്സിലായോ "
വരുത്തി കൂട്ടിയ ഒരു ചിരിയോടെ അശോകൻ പറഞ്ഞു.
തുടരും..
ഇയാളിത് എന്തോന്ന്... 😬😬😬
ഒരു ജാതി ഒലക്കമ്മലെ സ്വഭാവം... 😖
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ